25/08/2026
ചരിത്ര വീഥികളിലൂടെ (25 ആഗസ്റ്റ് 2016)
അബ്‌ദോ ദ് ആലോഹോ മോർ ഈവാനിയോസ് വലിയ മെത്രാപ്പോലിത്തായുടെ നാമകരണ നടപടികൾ ആദ്യഘട്ടം സമാപിച്ച സുദിനം
റിപ്പോർട്ട് സെപ്റ്റംബർ ആദ്യവാരം റോമിൽ സമർപ്പിക്കും.
തിരുവനന്തപുരം : മലങ്കര പുനരൈക്യ പ്രസ്ഥാനത്തിന്റെ ശില്പിയും ബഥനി സന്യസ സമൂഹങ്ങളുടെ സ്ഥാപകനുമായ അബ്‌ദോ ദ് ആലോഹോ മോർ ഈവാനിയോസ് വലിയ മെത്രാപ്പോലിത്തായുടെ വിശുദ്ധ നാമകരണ നടപടികളുടെ ആദ്യഘട്ടമായ മേജർ അതിഭദ്രാസന തല അന്വേഷണം സമാപിച്ചു. പട്ടം സെന്റ് മേരീസ് മേജർ അതി ഭദ്രാസന മേജർ അതിഭദ്രാസന കത്തീഡ്രൽ പള്ളിയിൽ നടന്ന ചടങ്ങുകൾക്ക് സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് ക്ലീമ്മിസ് കാതോലിക്കാബാവാ നേതൃത്വം നൽകി. രാവിലെ നടന്ന വിശുദ്ധ കുർബാനയൊടെ ആണ് പരിപാടികൾ ആരംഭിച്ചത്. നടപടികളുടെ ഭാഗമായി രൂപീകരിച്ച ചരിത്ര കമ്മീഷൻ ദൈവശാസ്ത്ര കമ്മീഷൻ മേജർ അതിഭദ്രാസന അന്വേഷണ കമ്മീഷൻ എന്നിവയുടെ റിപ്പോർട്ടുകൾ മേജർ അതി ഭദ്രാസനാദ്ധ്യക്ഷന്റെ പ്രതിനിധിയായ എപ്പിസ്‌കോപ്പൽ ഡലഗേറ്റ് വന്ദ്യ .ഡോ. മൈക്കിൾ വട്ടപ്പലം കാതോലിക്കാബാവാക്ക് കൈമാറി. അതിനു മുൻപായി പ്രൊമോട്ടർ ഓഫ് ജസ്റ്റിസ് വന്ദ്യ . ഡോ. സാജു അഗസ്റ്റിൻ പ്രസ്തുത രേഖകൾ കാനോനികമായി പരിശോധനകൾ പൂർത്തിയാക്കി തെറ്റുകളില്ലാത്തതാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. തുടർന്ന് കാതോലിക്കാ ബാവായും നാമകരണ നടപടികളുടെ മറ്റു ചുമതലക്കാരും തങ്ങളിൽ ഏൽപ്പിക്കപ്പെട്ട ഉത്തരവാദിത്വം സത്യസന്ധമായി ചെയ്തു എന്ന് പരസ്യ പ്രതിജ്ഞ ചെയ്തു. 140 വലിയ പെട്ടികളിലായി സീൽ ചെയ്ത 96921 പേജുകൾ വരുന്ന നാമകരണ നടപടി രേഖകളുടെ ശരിപകർപ്പ് മേജർ അതിഭദ്രാസന ആർക്കൈവ്‌സിൽ സൂക്ഷിക്കും. മറ്റു രേഖകൾ സെപ്റ്റംബർ ആദ്യവാരം റോമിലെ വിശുദ്ധരുടെ നാമകരണ നടപടികൾക്കുള്ള തിരുസംഘത്തിന് കൈമാറുന്നതിനായി പോസ്റ്റുലേറ്റർ മെത്രാൻ അഭിവന്ദ്യ തോമസ് മോർ അന്തോണിയോസ് ഏറ്റുവാങ്ങി. നടപടികളുടെ വൈസ് പോസ്റ്റുലേറ്റർ സിസ്റ്റർ ഡോ. സാന്ദ്രയും, നോട്ടറി സിസ്റ്റർ ജോസ് മേരിയും റിപ്പോർട്ടുകൾ പരസ്യമായി വായിച്ചു.വിശുദ്ധ നാമകരണ നടപടികൾക്കായി അപേക്ഷ സമർപ്പിച്ചിരുന്ന പത്തനംതിട്ട ഭദ്രാസന അധിപനും മുൻ തിരുവനന്തപുരം മേജർ അതി ഭദ്രാസന സഹായമെത്രാനും ആയ അബൂൻ സാമുവൽ മോർ ഐറേനിയോസ്, ബഥനി ആശ്രമം പ്രതിനിധി വന്ദ്യ .ഡോ. വർഗ്ഗീസ് തൈക്കൂട്ടത്തിൽ, ബഥനി മഠം പ്രതിനിധി റവ. സിസ്റ്റർ ആർദ്ര, മേരിമക്കൾ സമൂഹാദ്ധ്യക്ഷ മദർ ജൈൽസ് ഡി.എം എന്നിവർ നടപടി ക്രമങ്ങളിൽ പങ്കുചേർന്നു. വിശുദ്ധ കുർബാന മധ്യേ തിരുവല്ലാ അതിഭദ്രാസന ആർച്ചുബിഷപ് തോമസ് മോർ കൂറിലോസ് വചന സന്ദേശം നൽകി. മെത്രാപ്പോലിത്തൻമാരായ ജോഷ്വാ മോർ ഇഗ്നാത്തിയോസ്, ജോസഫ് മോർ തോമസ്, ജേക്കബ് മോർ ബർണാബാസ്, തോമസ് മോർ അന്തോണിയോസ്, സാമുവൽ മോർ ഐറേനിയോസ്, ഫിലിപ്പോസ് മോർ സ്‌തേഫാനോസ്, വികാരി ജനറൽമാർ, വൈദികർ എന്നിവർ സഹകാർമ്മികരായിരുന്നു. സമാപന സന്ദേശത്തിൽ ദൈവീക ഇടപെടലുകൾ അതിവേഗം ഉണ്ടാകുവാൻ എല്ലാവരും പ്രാർത്ഥിക്കണമെന്ന് കാതോലിക്കാബാവാ പറഞ്ഞു. അബ്‌ദോ ദ് ആലോഹോ മോർ ഈവാനിയോസിന്റെ വിശുദ്ധ ജീവിതത്തിന് അടിസ്ഥാനം നൽകിയ മലങ്കര ഓർത്തഡോക്‌സ് സഭയെയും പരിശുദ്ധ വട്ടശ്ശേരിൽ മാർ ദിവന്യസിയോസ് തിരുമേനിയെയും ബാവാ അനുസ്മരിച്ചു. 18 വർഷമായി നടന്ന ആദ്യഘട്ട നടപടികളിൽ ഏകദേശം 500 ഓളം പേരാണ് രേഖകൾ കണ്ടെത്തുന്നതിനും പകർത്തിയെഴുതുന്നതിനും ഭാഷാന്തരം ചെയ്യുന്നതിനും ഉണ്ടായിരുന്നത്.
(കടപ്പാട് : വന്ദ്യ ദിവ്യ ശ്രീ മൽപ്പാൻ തോമസ് പണിക്കർ കശീശ)
❅❅❅❅❅❅❅❅❅❅❅❅❅❅❅❅❅❅❅❅❅❅❅❅❅
ഖോലോ ദ് മലങ്കര - മലങ്കര ശബ്ദം
❅❅❅❅❅❅❅❅❅❅❅❅❅❅❅❅❅❅❅❅❅❅❅❅❅
മലങ്കരയുടെ ചരിത്ര - ആരാധനാക്രമ പഠനങ്ങൾക്കും, വീഡിയോകൾക്കും, ആനുകാലിക വാർത്തകൾക്കുമായി https://www.facebook.com/kholodmalankara/ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്ത് ഫോളോ ചെയ്യുക. www.malankaravoice.in
▓▓▓▓▓▓▓▓▓▓▓▓▓▓▓▓▓▓▓▓▓▓▓