Georgian Voice

Georgian Voice Georgian Voice is a monthly magazine released by the St.George Youth Association Karingachira functions under the St.George Jacobite Cathedral Karingachira

തൻ്റെ പ്രിയപ്പെട്ട ഗുരുവായ പുണ്യശ്ലോകനായ പെരുമ്പിള്ളിൽ മോർ ഗ്രീഗോറിയോസ് ഗീവർഗീസ് മെത്രാപ്പോലീത്തായുടെ ഇരുപത്തിയേഴാമത് ഓർ...
22/02/2026

തൻ്റെ പ്രിയപ്പെട്ട ഗുരുവായ പുണ്യശ്ലോകനായ പെരുമ്പിള്ളിൽ മോർ ഗ്രീഗോറിയോസ് ഗീവർഗീസ് മെത്രാപ്പോലീത്തായുടെ ഇരുപത്തിയേഴാമത് ഓർമ്മ നാളിൽ, തിരുമേനിയുടെ കബറിടത്തിൽ, ശ്രേഷ്ഠ കാതോലിക്ക ബാവ ധൂപം അർപ്പിച്ചു പ്രാർത്ഥിച്ചപ്പോൾ 🥰🥰🥰

ഇന്ന് ഫെബ്രുവരി 22 - പരിശുദ്ധ അന്ത്യോഖ്യാ സിംഹാസന സ്ഥാപന ദിനം"നീ പത്രോസ് ആകുന്നു. ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; പാതാളഗ...
22/02/2026

ഇന്ന് ഫെബ്രുവരി 22 - പരിശുദ്ധ അന്ത്യോഖ്യാ സിംഹാസന സ്ഥാപന ദിനം

"നീ പത്രോസ് ആകുന്നു. ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല എന്നു ഞാൻ നിന്നോടു പറയുന്നു. സ്വർഗ്ഗരാജ്യത്തിന്റെ താക്കോൽ ഞാൻ നിനക്കു തരുന്നു. നീ ഭൂമിയിൽ കെട്ടുന്നതു ഒക്കെയും സ്വർഗ്ഗത്തിൽ കെട്ടപ്പെട്ടിരിക്കും. നീ ഭൂമിയിൽ അഴിക്കുന്നതൊക്കെയും സ്വർഗ്ഗത്തിൽ അഴിഞ്ഞിരിക്കും" എന്ന് ഉത്തരം പറഞ്ഞു. (വി. മത്തായി 16:18-19)

നമ്മുടെ കർത്താവിനാൽ, പരിശുദ്ധ പത്രോസ് അപ്പോസ്തോലനിലൂടെ എ.ഡി 37-ൽ അന്ത്യോഖ്യായിൽ സ്ഥാപിതമായി, പരിശുദ്ധ പാത്രിയർക്കീസ് ബാവമാരാൽ പരിപാലിക്കപ്പെട്ട്, വിശുദ്ധന്മാരാലും, ശുദ്ധിമതികളാലും മഹത്വീകരിക്കപ്പെട്ടു, മേൽപ്പട്ടക്കാർ-പട്ടക്കാർ-ശെമ്മാശ്ശന്മാർ - എന്നിവരാൽ പ്രസരിപ്പിക്കപ്പെട്ട്, നാമാകുന്ന വിശ്വാസി സമൂഹത്തിനാൽ അനുഭവിക്കപ്പെട്ടും പുകഴ്ത്തപ്പെട്ടും അനസ്യൂതം നിലനിന്നു പോരുന്ന സത്യ സുറിയാനി സഭയുടെ പൗരോഹിത്യം ഒഴുകുന്ന നീരുറവയാകുന്ന വിശുദ്ധ അന്ത്യോഖ്യാ സിംഹാസനം.

യേശു ക്രിസ്തുവിന്റ വചനത്താൽ ശ്ലീഹന്മാരിൽ തലവനായ വിശുദ്ധ പത്രോസ് അന്ത്യോഖ്യായിൽ എ.ഡി 37 ഫെബ്രുവരി 22-ന് തന്റെ സിംഹാസനത്തെ സ്ഥാപിച്ചു. അക്കാലം മുതൽ അന്ത്യോഖ്യായിൽ വച്ച് ശിഷ്യന്മാർക്ക് ക്രിസ്ത്യാനികൾ എന്ന് പേരുണ്ടായി. വിശുദ്ധ പത്രോസ് മുതൽ പരിശുദ്ധ പാത്രിയർക്കീസ് മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ ബാവ വരെ അത് ഇന്നു വരെയും ദൈവത്താൽ നിലനിർത്തപ്പെട്ടു വരുന്നു.

സുറിയാനി പാരമ്പര്യമുള്ള എല്ലാ സഭകളുടെയും മാതാവാണ് അന്ത്യോഖ്യൻ സുറിയാനി ഓർത്തഡോക്സ് സഭ. ഈ സഭയിലെ പൗരാണിക ആശ്രമങ്ങളിലും, ദയറാകളിലും അനേകായിരം വിശുദ്ധന്മാർ, സന്യാസിനി-സന്യാസിമാർ കർത്താവിന്റെ വചനത്തെ ധ്യാനിക്കുകയും പഠിക്കുകയും ചെയ്തു. ഇങ്ങനയുള്ളവർ പരിശുദ്ധ ആത്മാവിനാൽ പ്രേരിതരായി എഴുതിയുണ്ടാക്കിയ പ്രാർത്ഥനകൾ, ഗാനങ്ങൾ എന്നിവ അനർഘ മുത്തുകളായി ഇന്നും നിലകൊള്ളുന്നു.

പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തെയും അതിൽ ഭാഗ്യമോടെ വാണരുളുന്ന പരിശുദ്ധ പാത്രിയർക്കീസ് ബാവായെയും ശ്രേഷ്ഠ കാതോലിക്ക ബാവായെയും ഞങ്ങൾ അഭിമാനത്തോടെ ഭയഭക്തി ബഹുമാനത്തോടെ നോക്കി കാണുന്നു. മലങ്കരയിലെ സുറിയാനി ക്രിസ്ത്യാനി തന്റെ പൈതൃക സ്വത്തായ അന്ത്യോഖ്യാ സിംഹാസനത്തോടുള്ള ആത്മബന്ധം ഊട്ടിയുറപ്പിക്കുന്ന ദിനം കൂടിയാണിത്.

പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനം നീണാൾ വാഴട്ടേ!

അന്ത്യോഖ്യാ- മലങ്കര ബന്ധം നീണാൾ വാഴട്ടെ.

ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ അന്ത്യോഖ്യാ പാത്രിയർക്കീസ് പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ ബാവ
നീണാൾ വാഴട്ടെ. ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ നീണാൾ വാഴട്ടെ.

എല്ലാവർക്കും സിംഹാസന സ്ഥാപന വാർഷികത്തിന്റെ ആശംസകൾ നേരുന്നു.

22/02/2026

പെരുമ്പിള്ളി തിരുമേനി - മലങ്കര മക്കളുടെ മനസ്സിലെ നിലയ്ക്കാത്ത മണിനാദം

ഫെബ്രുവരി 22: ആരാധനയിൽ മണിനാദവും പ്രസംഗ വേദികളിൽ ഇടിമുഴക്കവും ആയിരുന്ന മലങ്കരയുടെ പുണ്യശ്ലോകനും കോട്ടയം ഭദ്രാസന മെത്രാപ്പോലീത്തയും പരിശുദ്ധ സുന്നഹദോസ് പ്രസിഡന്റുമായിരുന്ന അഭിവന്ദ്യ ഗീവർഗീസ് മോർ ഗ്രീഗോറിയോസ് തിരുമേനിയുടെ (പെരുമ്പിള്ളി തിരുമേനി : 1933-1998) 27-ാമത് ശ്രാദ്ധപ്പെരുന്നാൾ

1933 ഒക്ടോബർ മാസം 24 ന് പുതുപ്പള്ളി പറപ്പള്ളിൽ മാത്തുവിന്റേയും അന്നമ്മയുടെയും ഏഴാമത്തെ പുത്രനായി ജനനം. കുഞ്ഞുഞ്ഞു എന്നായിരുന്നു ബാല്യത്തിൽ വിളിച്ചിരുന്നത്. ബാല്യത്തിലെ സഹോദരിയെയും പിതാവിനെയും നഷ്ടപ്പെട്ട ഗീവർഗീസ് പ്രാഥമിക വിദ്യാഭ്യാസം ഇരവിനെല്ലുർ സെന്റ് തോമസ് സ്കൂളിലും, ഹൈസ്കൂൾ വിദ്യാഭ്യാസം സെന്റ് ജോർജ് ഹൈസ്കൂളിലും പൂർത്തിയാക്കി. പഠിക്കുന്നതിൽ വളരെ സമർത്ഥൻ ആയിരുന്നു ഗീവർഗീസ്. പിന്നീട് ഒന്നാം റാങ്കോടെ കേരള സർവകലാശാലയിൽ നിന്നും ബിരുദം നേടി. അദ്ധ്യാപക പരിശീലനവും കോഴിക്കോട് ട്രെയിനിങ് കോളേജിൽ നിന്നും പൂർത്തിയാക്കി.

ബാല്യം മുതൽക്കെ മോർ ദിവന്നാസിയോസ് മിഖായേൽ മെത്രാപ്പോലീത്ത, വന്ദ്യ കൊച്ചുപറമ്പിൽ ഗീവർഗീസ് റമ്പാൻ, വന്ദ്യ പറയകുളത്ത് യാക്കോബ് മൽപ്പാൻ (മോർ തിമോത്തിയോസ് യാക്കോബ് മെത്രാപ്പോലീത്ത), വന്ദ്യ മാടപ്പാട്ടു യാക്കോബ് റമ്പാച്ചൻ (മോർ യൂലിയോസ് യാക്കോബ് മെത്രാപ്പോലീത്ത) എന്നിവരുമായുള്ള സംസർഗ്ഗം സുറിയാനി പഠനത്തിനും, സഭാ പാരമ്പര്യങ്ങളും, സത്യവിശ്വാസവും മനസ്സിലാക്കുവാനും ഗീവർഗീസിന്‌ സഹായകമായി.

1958 ൽ മോർ യൂലിയോസ് ഏലിയാസ് ബാവ ഗീവർഗീസിനെ ശെമ്മാശപട്ടം നൽകി അനുഗ്രഹിച്ചു. 1959 ൽ കശീശ്ശാ പട്ടം നൽകി പെരുമ്പിള്ളി സെന്റ് ജോർജ് ബേത് സബ്‌റോ സിറിയൻ സിംഹാസന പള്ളിയുടെ വികാരിയായി നിയമിക്കുകയും ചെയ്തു. ഇവിടെ വികാരിയായിരുന്ന കാലത്ത് പുത്തൻകുരിശ് മഹാത്മാഗാന്ധി മെമ്മോറിയൽ സ്കൂളിൽ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. പിന്നീട് റവന്യൂ വകുപ്പിലും, കണ്ടനാട് ഹൈസ്കൂൾ അദ്ധ്യാപകനായും 1974 വരെയും സേവനമനുഷ്ഠിച്ചു.

1972 ലെ വിശുദ്ധ തോമാശ്ലീഹായുടെ രക്തസാക്ഷിത്വ ശതാബ്ദി ആഘോഷത്തിൽ അവിഭക്ത മലങ്കര സഭയിലെ ചില മെത്രാന്മാർ നടത്തിയ സ്വതന്ത്ര സഭാവാദവും, മാർത്തോമൻ സിംഹാസന വാദവും സഭയിൽ കലഹങ്ങൾക്കും അസമാധാനത്തിനും വീണ്ടും കാരണമായി. മലങ്കര അസ്സോസിയേഷനിൽ നിന്നും പരിശുദ്ധ പാത്രിയർക്കീസ്‌ ബാവായെ അനുകൂലിക്കുന്നവരെ അപമാനിച്ചു ഇറക്കിവിട്ടതും, പരിശുദ്ധ സിംഹാസന പ്രതിനിധി മോർ തിമോത്തിയോസ് അപ്രേം ആബൂദി മെത്രാപ്പോലീത്തയുടെ വിസ ക്യാൻസൽ ചെയ്തു തിരിച്ചു അയപ്പിച്ചതും സഭയുടെ യോജിച്ച പ്രവർത്തനങ്ങൾക്ക് വിഘാതമാകുകയും ചെയ്തു.

ഈ പശ്ചാത്തലത്തിൽ ഒന്നായി പോകുന്നത് സഭയുടെ പാരമ്പര്യത്തിനും സത്യവിശ്വാസ സംരക്ഷണത്തിനും ബുദ്ധിമുട്ടാകും എന്ന് മനസ്സിലാക്കിയ വിശ്വാസികൾ യോഗം കൂടുകയും, 1974 ൽ കരിങ്ങാച്ചിറ പള്ളിയിൽ കൂടിയ മലങ്കര അസ്സോസിയേഷൻ യോഗം ഗീവർഗീസ് കശീശ്ശയെ മെത്രാപ്പോലീത്ത സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുകയും ചെയ്തു. തിരഞ്ഞെടുത്ത കാര്യം പരിശുദ്ധ പാത്രിയർക്കീസ് ബാവായെ അറിയിക്കുകയും ചെയ്തു. തുടർന്ന് പരിശുദ്ധ ബാവായുടെ നിർദ്ദേശപ്രകാരം മുമ്പ് തിരഞ്ഞെടുത്ത ചെറുവിള്ളിൽ സി.എം. തോമസ് കശീശ്ശയും (ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ) പി.എം ഗീവർഗീസ് കശീശ്ശയും ഡമാസ്കസിലുള്ള പരിശുദ്ധ സഭാ ആസ്ഥാനത്തേക്ക് പോവുകയും അവിടെവച്ച് പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് യാക്കൂബ് തൃതീയൻ പാത്രിയാർക്കീസ് ബാവായാൽ 1974 ഫെബ്രുവരി 24 ന് മോർ ഗ്രിഗോറിയോസ് ഗീവർഗീസ്, മോർ ദിവന്നാസിയോസ് തോമസ് എന്നീ നാമങ്ങളിൽ ഇരുവരെയും വാഴിച്ചു മലങ്കരയിലേക്കു അയക്കുകയും ചെയ്തു.

ഈ രണ്ടു മെത്രാന്മാർക്കും മലങ്കരയിൽ വിഘടിത മെത്രാൻകക്ഷി വിഭാഗക്കാരിൽ നിന്നും ഏറെ വിലക്കുകളും കേസുകളും നിറഞ്ഞ പീഡനങ്ങൾ നേരിടേണ്ടി വന്നു.
എന്നാൽ സ്തുതി ചൊവ്വാക്കപ്പെട്ട മലങ്കര യാക്കോബായ സുറിയാനി ക്രിസ്ത്യാനികൾ ഇവർക്ക് മലങ്കരയിൽ അങ്ങോളം ഇങ്ങോളം സ്വീകരണങ്ങൾ ഒരുക്കി. പള്ളികളിൽ കയറാനാവാത്ത സാഹചര്യം വന്നപ്പോൾ ഓലമേഞ്ഞ ഷെഡ്ഡിൽ ആണ് പിതാവ് വി. കുർബ്ബാന അർപ്പിച്ചിരുന്നത്. എന്നാലും വിശ്വാസികൾ പിതാവിന്റെ കൂടെ പരിശുദ്ധ സിംഹാസനത്തിൻ കീഴിൽ ഉറച്ചു നിന്നു. പ്രയാസങ്ങൾ വരുമ്പോൾ തമ്പുരാനെ പെറ്റ അമ്മയുടേയും, വിശുദ്ധ ഗീവർഗീസ് സഹദായുടെ മുമ്പിലുള്ള മുട്ടിപ്പായ പ്രാർത്ഥന പിതാവിനെ ധൈര്യപ്പെടുത്തി.

മലങ്കര യാക്കോബായ സുറിയാനി സഭയിലെ ഏറെ സുപ്രധാന ചുമതലകൾ പെരുമ്പിള്ളി തിരുമേനി ഈ കാലയളവിൽ വഹിച്ചിരുന്നു. 1975 വരെ സഭയുടെ അസ്സോസിയേഷൻ പ്രസിഡന്റ് പെരുമ്പിള്ളി തിരുമേനി ആയിരുന്നു. പിന്നീട് കൊച്ചി ഭദ്രാസനത്തിന്റെയും മലബാർ ഭദ്രാസനത്തിന്റെയും ചുമതല ഏറ്റെടുക്കുകയും, സുന്നഹദോസ് പ്രസിഡന്റായി പ്രവർത്തിക്കുകയും ചെയ്തു. 1980 മുതൽ കോട്ടയം ഭദ്രാസന ചുമതലയും വഹിക്കുകയുണ്ടായി. സഭയുടെ വളരെ കലുഷിതമായ സമയത്ത് സഭയെ സത്യവിശ്വാസത്തിൽ നിലനിർത്തുന്നതിന് വേണ്ടി അനേകം ത്യാഗങ്ങളും കഷ്ട നഷ്ടങ്ങളും സഹിച്ച പിതാവ് നിരവധി സ്ഥാപനങ്ങളും, പള്ളികളും, ആശുപത്രികളും, സ്കൂളുകളും സഭക്ക് വേണ്ടി സ്ഥാപിച്ചു. കൂടാതെ ഹെയ്ൽ മേരി ലീഗ് പോലുള്ള സംഘടനകൾക്ക് ആരംഭം കുറിച്ചു. അതിൽ പെരുമ്പിള്ളി സിംഹാസന പള്ളി, എളംകുളം സൂനോറോ കത്തീഡ്രൽ, കോട്ടയം സെന്റ് ജോസഫ് കത്തീഡ്രൽ എന്നിവ എടുത്തു പറയേണ്ടവയാണ്.

തിരുമേനിയുടെ രചനയിൽ സഭക്കു ലഭിച്ച ആരാധനമഞ്ജരി, വിശുദ്ധ ദൈവമാതാവിനോടുള്ള മധ്യസ്ഥ പ്രാർത്ഥന, കാൽ കഴുകൽ ശുശ്രൂഷക്രമം, ദുഃഖവെള്ളിയാഴ്ച നമസ്കാരം എന്നിവ വിലമതിക്കാനാവാത്ത സമ്പത്തുകൾ തന്നെയാണ്.

"മലങ്കരയുടെ മണിനാദം" എന്നറിയപ്പെട്ട പിതാവിന്റെ ഗാഭീര്യവും സ്നേഹവും വാത്സല്യവും കാർക്കശ്യവും കരുതലും സ്പഷ്ടമാകുന്നതായിരുന്നു പ്രബോധനകളും പ്രസംഗങ്ങളും. പരിശുദ്ധ സഭയോടുള്ള കൂറും, ഉപദേശങ്ങളും നിർദ്ദേശങ്ങളും, തമ്പുരാനെ പെറ്റ അമ്മയോടുള്ള ഭക്തിയും, വിശ്വാസവും അവർണനീയം തന്നെ ആയിരുന്നു. പിതാവുമായി അടുത്ത് ഇടപെട്ടിട്ടുള്ളവർക്ക് ആ സ്നേഹവും, കരുതലും ഒരിക്കലും മറക്കാൻ കഴിയില്ല. പിതാവിന്റെ വിശുദ്ധ കുർബ്ബാനയിലും, മാതാവിനോടുള്ള മദ്ധ്യസ്ഥ പ്രാർത്ഥനയിലും പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാൻ ശനിയാഴ്ച ദിവസം ദൂരെ സ്ഥലങ്ങളിൽ നിന്നു പോലും ആളുകൾ പെരുമ്പിള്ളി പള്ളിയിൽ എത്തിച്ചേരാറുണ്ടായിരുന്നു.

ഏകദേശം 175 ഓളം പേർക്ക് വൈദീക പദവിയുടെ വിവിധ സ്ഥാനങ്ങൾ പിതാവ് നൽകിയിട്ടുണ്ട്. 1995 ൽ മോർ കൂറിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത കാലം ചെയ്തതിനെ തുടർന്ന് തെക്കൻ ഭദ്രാസനത്തിന്റെ ചുമതലയും, 1996 ൽ ശ്രേഷ്ഠ മോർ ബസ്സേലിയോസ് പൗലോസ് രണ്ടാമൻ കാതോലിക്ക ബാവ കാലം ചെയ്തതിനെ തുടർന്ന് വീണ്ടും സുന്നഹദോസ് പ്രസിഡൻ്റായി പെരുമ്പിള്ളി തിരുമേനിയെ തിരഞ്ഞെടുക്കുകയും ചെയ്തു.

1998 ൽ വാഴമുട്ടം സെന്റ് ഇഗ്നാത്തിയോസ്സ് യാക്കോബായ സുറിയാനി പള്ളിയിൽ ആണ് അവസാനമായി വിശുദ്ധ കുർബാന അർപ്പിച്ചത്. രണ്ടു മാസത്തോളം രോഗബാധിതനായി എറണാകുളം പി.വി.എസ് ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്ന തിരുമേനി 1999 ഫെബ്രുവരി 22 ന് കാലം ചെയ്യുകയും അടുത്തദിവസം തിരുമേനി ആഗ്രഹിച്ചത് പോലെ തന്നെ സ്വന്തം പ്രയത്‌നത്തിൽ ഉണ്ടാക്കിയെടുത്ത പെരുമ്പിള്ളി സെന്റ് ജോർജ് ബേത് സബ്‌റോ സിറിയൻ സിംഹാസന പള്ളിയിൽ കബറടക്കപ്പെടുകയും ചെയ്തു.

പുണ്യ പിതാവിൻ്റെ ഓർമ്മ എല്ലാ വർഷവും ഫെബ്രുവരി 22 ന് പരിശുദ്ധ യാക്കോബായ സുറിയാനി സഭ ആചരിക്കുന്നു .

ഈ സത്യ സുറിയാനി സഭയെ അതിന്റെ പ്രതിസന്ധി നിറഞ്ഞ കാലഘട്ടത്തിൽ അസ്ഥിത്വത്തിൽ നിന്നും, സത്യവിശ്വാസത്തിൽ നിന്നും വ്യതിചലിക്കാതെ പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തിൽ കീഴിൽ നിലനിർത്തുവാനും വിശ്വാസികളെ പ്രതികൂല സാഹചര്യത്തിൽ മുന്നിൽ നിന്നു നയിക്കാനും തിരുമേനി നടത്തിയ ഇടപെടലുകൾ പ്രശംസാവഹമാണ്. പരിശുദ്ധ പാത്രിയർകീസ് ബാവാ "ഇടിമക്കൾ " എന്നർത്ഥമുള്ള "ബർഗീഷ്"എന്ന പദവി ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായ്ക്കും പുണ്യശ്ലോകനായ പെരുമ്പിള്ളി
തിരുമേനിക്കും നൽകി ആദരിച്ചിട്ടുണ്ട്. സ്വർഗ്ഗീയ ആരാധന കൊണ്ടും, ഭക്തിനിർഭരമായ പ്രാർത്ഥനാ ഗീതങ്ങൾ കൊണ്ടും സഭയെ അലങ്കരിച്ച് വിശ്വാസികളെ ഭക്തിയുടെ ആനന്ദ നിർവൃതിയിൽ ആറാടിച്ച് കാൽ നൂറ്റാണ്ട് കാലമെന്ന ചുരുങ്ങിയ കാലയളവിൽ, അവരുടെ മനസ്സിൽ കെടാവിളക്കും മാർഗ്ഗദീപവുമായിരിക്കുമ്പോൾ തന്നെ വേദ വിപരീതികൾക്ക് പേടിസ്വപ്നവുമായിരുന്നു പുണ്യശ്ലോകനായ തിരുമേനി.

പുതുപ്പള്ളി സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി ഇടവകക്കാരനായിരുന്ന അഭിവന്ദ്യ തിരുമേനി
കേവലം 25 വർഷം മാത്രമേ തിരുമേനി "മെത്രാപ്പോലീത്ത" എന്ന നിലയിൽ നമ്മുടെ ഇടയിൽ ഉണ്ടായിരുന്നുള്ളൂ എങ്കിലും ആ കാലഘട്ടം കൊണ്ട് സഭാ മക്കളുടെ മുഴുവൻ വിശ്വാസവും സ്നേഹവും കരസ്ഥമാക്കുവാൻ തിരുമേനിക്ക് കഴിഞ്ഞു. അകാലത്തിലുള്ള തിരുമേനി വേർപാട് പരിശുദ്ധ സഭയ്ക്ക് വലിയ വിടവാണ് ഉണ്ടാക്കിയിട്ടുള്ളത്. പരിശുദ്ധ അന്ത്യോഖ്യ സിംഹാസനവുമായുള്ള പൗരാണിക ബന്ധത്തിന്റെ ശക്തനായ വക്താവും സംരക്ഷകനും ആയിരുന്ന പുണ്യശ്ലോകനായ പെരുമ്പിള്ളി തിരുമേനിക്ക് 1999 ഫെബ്രുവരി 22ന് തൻ്റെ പിതാവ് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയ ദിവസം, വിശുദ്ധ പത്രോസ് ശ്ലീഹാ അന്ത്യോഖ്യായിൽ സിംഹാസനം സ്ഥാപിച്ചതിന്റെ ഓർമ്മ ദിവസമായിരുന്നു. പുണ്യശ്ലോകനായ പെരുമ്പിള്ളി തിരുമേനിയുടെ 25-ാമത് ശ്രാദ്ധ ജൂബിലി (രജത ജൂബിലി) 2024 വർഷത്തിൽ ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായുടെ പ്രധാന കാർമികത്വത്തിൽ ആചരിക്കുന്നതിനുള്ള ഭാഗ്യവും പരിശുദ്ധ സഭയ്ക്ക് ഉണ്ടായി. പുണ്യശ്ലോകനായ പിതാവിന്റെ ഓർമ്മ നമുക്ക് അനുഗ്രഹമാകട്ടെ.

കരിങ്ങാച്ചിറ കത്തീഡ്രലിൽ ശ്രേഷ്ഠ കാതോലിക്കായും, മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവാ ശു...
16/02/2026

കരിങ്ങാച്ചിറ കത്തീഡ്രലിൽ ശ്രേഷ്ഠ കാതോലിക്കായും, മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവാ ശുബ്ക്കോനോ ശുശ്രുഷകൾക്ക് നേതൃത്വം നൽകി...

16/02/2026
പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ 94-ാമത് ദുഃഖ്റോനോ പരിശുദ്ധ സുറിയാനി സഭയുടെ സൂര്യ തേജസ്സും ...
14/02/2026

പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ 94-ാമത് ദുഃഖ്റോനോ

പരിശുദ്ധ സുറിയാനി സഭയുടെ സൂര്യ തേജസ്സും സമാധാനത്തിന്റെ സന്ദേശ വാഹകനും മഞ്ഞിനിക്കരയുടെ അസ്തമിക്കാത്ത സൂര്യനും നാനാജാതി മതസ്ഥർക്കു അഭയകേന്ദ്രവുമായിരിക്കുന്ന പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ 94-ാമത് ദുഃഖ്റോനോ പെരുന്നാൾ ആകമാന സുറിയാനി ഓർത്തഡോക്സ് സഭയിലും പുണ്യ പിതാവിന്റെ കബറിടം സ്ഥിതി ചെയ്യുന്ന മഞ്ഞിനിക്കര മോർ ഇഗ്നാത്തിയോസ് ദയറായിലും ഭകത്യാദരവോടെ 2026 വർഷം ഫെബ്രുവരി 14 ശനിയാഴ്ച ആചരിക്കുന്നു.

മലങ്കരയുടെ മണ്ണിൽ വിലയം പ്രാപിച്ച ഏക പാത്രിയർക്കീസാണ് പരിശുദ്ധ പിതാവ്. മലങ്കരസഭയുടെ ചരിത്രത്തിലെ ഏറ്റവും കലുഷിതമായ ഒരുഘട്ടത്തിൽ സഭയുടെ സമാധാനത്തെപ്രതി ഇവിടേക്ക് എഴുന്നള്ളിയ ആ പുണ്യചരിതൻ 1931 മാർച്ച് മാസത്തിൽ ഇവിടെ എത്തുകയും 1932 ഫെബ്രുവരിയിൽ ഇഹലോകത്തോട് വിടവാങ്ങുകയും ചെയ്തു. ഈ ചുരുങ്ങിയ നാളുകൾക്കുള്ളിൽ പരിശുദ്ധ പിതാവ് മലങ്കരയിൽ അനേകം പള്ളികൾ സന്ദർശിക്കുകയും സർവസ്ഥലത്തും വലിയ സന്തോഷത്തോടുകൂടി സ്വീകരിക്കപ്പെടുകയും ചെയ്തു.

പരിശുദ്ധ ഏലിയാസ് തൃതീയൻ ബാവ 1867 ഒക്ടോബർ 13-ാം തീയതി മർദ്ദീനിൽ ജനിച്ചു. ഷാക്കീർ കുടുംബത്തിൽ വന്ദ്യ ഏബ്രഹാം കോറെപ്പിസ്കോപ്പായുടെയും മറിയാമിന്റെയും രണ്ടാമത്തെ മകനായി ജനിച്ച ബാവാ, നാസിറി (ജയാളി) എന്ന പേരിലാണ് ആദ്യം അറിയപ്പെട്ടത്. പരിശുദ്ധ ബാവായ്ക്ക് നാല് സഹോദന്മാരും മൂന്ന് സഹോദരികളും ഉണ്ടായിരുന്നു. മാതാവിൻ്റെ മരണശേഷം മൂത്ത സഹോദരി ഹെലീനയാണ് ബാവായെ വളർത്തിയത്. ജ്യേഷ്ഠ സഹോദരനായ ജോസഫിൻ്റെ മകൻ സഖറിയ, ബാവായുടെ സെക്രട്ടറി എന്ന നിലയിൽ ബാവായോടൊപ്പം മലങ്കരയിൽ വന്നിരുന്നു. ഇളയ സഹോദരനായ അഫ്രേം, മൂസലിലെ ഒരു മെഡിക്കൽ ഡോക്ടറായിരുന്നു.

പരി. ബാവായുടെ പ്രാഥമിക വിദ്യാഭ്യാസം മർദ്ദീനിൽ തന്നെയായിരുന്നു. ബാലനായ നാസിറി കുർക്കുമ ദയറായിലെ ഒരു സ്ഥിരം സന്ദർശകനായിരുന്നു. ഇടക്കാലത്ത് ഒരു സർക്കാർ ആഫീസിൽ ജോലി നോക്കിയെങ്കിലും മൂന്നു മാസത്തിനുശേഷം ജോലി രാജിവച്ചു. പരിശുദ്ധ പത്രോസ് തൃതീയൻ ബാവാ നാസിറിയെക്കുറിച്ച് അറിഞ്ഞപ്പോൾ, നാല്‌പത് സഹദേന്മാരുടെ നാമത്തിലുള്ള സ്‌കൂളിൽ ചേർന്ന് ദൈവശാസ്ത്രവിഷയങ്ങൾ പഠിക്കുന്നതിന് നിർദ്ദേശിച്ചു. ഏറ്റവും സമർത്ഥനായ ഒരു വിദ്യാർത്ഥിയായിരുന്നു നാസിറി.

1887-ൽ (20 വയസ്സുള്ളപ്പോൾ) പരിശുദ്ധ പത്രോസ് തൃതീയൻ പാത്രിയർക്കീസ് ബാവായിൽ നിന്നും ശെമ്മാശപട്ടം സ്വീകരിച്ചു. പിന്നീട് ഏലിയാസ് എന്ന പേരിൽ അറിയപ്പെട്ടു. 1888-ൽ ഏലിയാസ് ശെമ്മാശനെ ശർവോയൊ റമ്പാനാക്കി. തുടർന്ന് അന്ത്യോഖ്യാ സിംഹാസന ആസ്ഥാനമായ കുർക്കുമ ദയറായിൽ താമസിച്ച് പഠനം പൂർത്തിയാക്കി. 1892-ൽ പരിശുദ്ധ പത്രോസ് തൃതീയൻ ബാവായിൽ നിന്ന് കശീശാ പട്ടം സ്വീകരിച്ചു. പരിശുദ്ധ ബാവായുടെ സ്വകാര്യകാര്യദർശിയെന്ന നിലയിൽ ചുമതലകൾ നിറവേറ്റിയ ഏലിയാസ് കശീശ മർദ്ദീനിന് അടുത്തുള്ള ആമീദ് (ഡയർബക്കർ) മഹാഇടവകയുടെ ചുമതലകൾ കുറച്ചുനാൾ നിർവ്വഹിച്ചു. പരിശുദ്ധ പത്രോസ് തൃതീയൻ ബാവാ (മുളന്തുരുത്തി സുന്നഹദോസ് 1876-ൽ വിളിച്ചു ചേർത്ത ബാവ) 1894-ൽ കാലം ചെയ്‌തപ്പോൾ ആമീദിലെ ചുമതലകൾ വിട്ട് ഏലിയാസ് കശീശ കുർക്കുമ ദയറായിലേക്കു തിരിച്ചു വന്നു.

1895-ൽ പരിശുദ്ധ അബ്‌ദുൾ മശിഹാ പാത്രിയർക്കീസ് ബാവാ, ഷെരിയായിലെയും 1899-ൽ തുറബ്ദീനിലുള്ള (ടർക്കി) മിദിയാത്തിലെയും ഭദ്രാസന ഇടവകകളിൽ ഉണ്ടായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഏലിയാസ് കശീശായെ നിയോഗിച്ചു.

അന്നത്തെ തുർക്കി ഗവൺമെൻ്റ് അർമ്മേനിയൻ ക്രിസ്ത്യാനികളെ പീഡിപ്പിച്ചുകൊണ്ടിരുന്നപ്പോൾ, ഏഴായിരത്തിലധികം അർമ്മേനിയൻ ക്രിസ്ത്യാനികൾക്ക് വി. കുര്യാക്കോസിന്റെ ദയറായിൽ അഭയം നൽകിയത് ഏലിയാസ് കശീശായായിരുന്നു. അർമ്മേനിയൻ ക്രിസ്‌ത്യാനികൾക്കു ചെയ്‌തു കൊടുത്ത സഹായങ്ങൾ ഏറെ പ്രശംസിക്കപ്പെട്ടു.

പിന്നീട് കുറിയാക്കോസ് ദയറായുടെയും കുർക്കുമ ദയറായുടെയും തലവനായി അദ്ദേഹം നിയമിതനായി. ആ കാലഘട്ടത്തിൽ സ്ഥലങ്ങൾ വാങ്ങുകയും സ്‌കൂളുകൾ, പള്ളികൾ, ആശുപത്രികൾ എന്നിവ പണിയിക്കുകയും ചെയ്‌തു. ഏലിയാസ് കശീശായുടെ പ്രവർത്തനങ്ങൾ മൂലം ടർക്കിയിൽ അദ്ദേഹം പ്രസിദ്ധനാകുകയും ചെയ്തു.

41 വയസ്സുള്ളപ്പോൾ (1908-ൽ) പരിശുദ്ധ അബ്ദു‌ള്ള രണ്ടാമൻ പാത്രിയർക്കീസ് ബാവ ഏലിയാസ് കശീശായെ മോർ ഈവാനിയോസ് എന്ന പേരിൽ മെത്രാപ്പോലീത്തയായി വാഴിച്ചു. മോർ ഈവാനിയോസ് ഏലിയാസ് ബാവാ ഡയർബക്കർ ഭദ്രാസനത്തിന്റെ ചുമതലകൾ (1908-1911) നിർവ്വഹിച്ചു. (ആർത്താറ്റ് കുന്നംകുളം സിംഹാസന പള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ഒസ്താത്തിയോസ് സ്ലീബാ ബാവ, ഈവാനിയോസ് മെത്രാപ്പോലീത്തായോടൊപ്പമാണ് പട്ടമേറ്റത്). 1912-ൽ മൂസലിൻ്റെ മെത്രാപ്പോലീത്തയായി നിയമിതനായി.

1915-ൽ നവംബർ 26-ാം തീയതി അബ്‌ദുള്ള ദ്വിതീയൻ പാത്രിയർക്കീസ് ബാവാ കാലം ചെയ്‌തതിനെ തുടർന്ന് മോർ ഈവാനിയോസ് ഏലിയാസ് മെത്രാപ്പോലീത്ത പാത്രിയർക്കീസായി തിരഞ്ഞെടുക്കപ്പെട്ടു. 1917-ൽ പാത്രിയർക്കാ സ്ഥാനാരോഹണം നടന്നു. തുർക്കി സുൽത്താനായ മുഹമ്മദ് റഷീദ്, പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ ബാവായ്ക്ക് ഫർമാൻ (അധികാരപത്രം) കൊടുത്തു. 1919-ൽ പരിശുദ്ധ ബാവാ ടർക്കിയുടെ അന്നത്തെ തലസ്ഥാനമായ കോൺസ്റ്റാൻ്റിനോപ്പിൾ സന്ദർശിക്കുകയും ടർക്കി സുൽത്താൻ, പരിശുദ്ധ ബാവായ്ക്ക്, ഉസ്മാനിയ മെഡൽ സമ്മാനിക്കുകയും ചെയ്തു. 1922-ൽ യെരൂശലേമിൽ എഴുന്നെള്ളി ഏതാനും മാസങ്ങൾ താമസിച്ചു. ഈ കാലഘട്ടത്തിലാണ് ടർക്കിയിൽ ആഭ്യന്തര കലാപം ഉണ്ടായത്. തുടർന്ന് രാജഭരണം മാറി ജനാധിപത്യഭരണക്രമമനുസരിച്ച് ഗാസി മുസ്തഫാ കെമാൻ പാഷ അധികാരത്തിലെത്തി.

പരിശുദ്ധ ബാവ യെരൂശലേമിൽ ഒരു മുദ്രാലയം സ്ഥാപിക്കുകയും അവിടെനിന്ന് അറബിയിലും സുറിയാനിയിലും മാസികകളും, ആഴ്ചപ്പതിപ്പുകളും പ്രസിദ്ധീകരിക്കുന്നതിന് ആരംഭിക്കുകയും ചെയ്തു. 1923-ൽ മോർ യൂലിയോസ് ഏലിയാസ് മെത്രാപ്പോലീത്തായെ (അന്ത്യോഖ്യാ സിംഹാസന പ്രതിനിധി) വാഴിച്ചു. 1927-ൽ നവംമ്പർ 11-ന് മലങ്കരസഭയ്ക്കുവേണ്ടി പരിശുദ്ധ ബാവാ വാഴിച്ച മെത്രാപ്പോലീത്തന്മാരാണ് ക്നാനായ സമുദായത്തിന്റെ മോർ ദീയസ്കോറോസ് തോമസ്, മലങ്കരയുടെ ഗർജ്ജിക്കുന്ന സിംഹമെന്നറിയപ്പെട്ട പുണ്യശ്ലോകനായ മീഖായേൽ മോർ ദീവന്നാസിയോസ് എന്നിവർ.

മലങ്കര സഭയിലെ കക്ഷിവഴക്കിനു പരിഹാരം കാണുന്നതിനായി പരിശുദ്ധ പാത്രിയർക്കീസ് ബാവ മലങ്കരയിൽ എഴുന്നെള്ളുകയോ ഒരു പ്രതിനിധിയെ അയയ്ക്കുകയോ ചെയ്യണമെന്ന പേക്ഷിച്ചുകൊണ്ട് അന്നത്തെ ഇൻഡ്യൻ വൈസ്രോയി ഇർവ്വിൻ പ്രഭു 1930 ഡിസംബർ 1-ന് പരിശുദ്ധ ബാവായ്ക്ക് ഒരു ക്ഷണക്കത്തയച്ചു. പരിശുദ്ധ ബാവാ ചില ഉപാധികളോടെ ക്ഷണക്കത്തു സ്വീകരിച്ചുകൊണ്ട് ഡിസംബർ 15-ന് മറുപടി അയച്ചു.

ഹൃദ്രോഗ ബാധിതനായിരുന്ന പരിശുദ്ധ ബാവാ ഇൻഡ്യയിലേക്ക് യാത്ര ചെയ്യുന്നത് അഭിലഷണീയമല്ലെന്ന് ഡോക്ടർമാർ ഉപദേശിച്ചു. 75 വയസ്സുണ്ടായിരുന്ന മൂത്ത സഹോദരിയും പരിശുദ്ധ ബാവാ യാത്രചെയ്യരുതെന്ന് കണ്ണീരോടെ അപേക്ഷിച്ചു. പരിശുദ്ധ ബാവായുടെ മറുപടി ശ്രദ്ധേയമായിരുന്നു. “നാം ഇവിടെ തന്നെ താമസിച്ചാലും ഒരു ദിവസം മരിക്കും. നാം ഇൻഡ്യയിലായിരിക്കുമ്പോൾ മരിച്ചെന്നു വരാം. നാം മലങ്കരയിലെ നമ്മുടെ മക്കൾക്കുവേണ്ടി നമ്മുടെ ജീവനെ ബലികഴിക്കുന്നു."

പരിശുദ്ധ ബാവ 1931 ഫെബ്രുവരി 6-ാം തീയതി മൂസലിൽ നിന്ന് യാത്ര തിരിച്ചു. യാത്രയിൽ മോർ ക്ലീമിസ് യൂഹാനോൻ അബ്ബാച്ചി മെത്രാപ്പോലീത്ത, വന്ദ്യ കുറിയാക്കോസ് റമ്പാച്ചൻ (പിന്നീട് മോർ ഒസ്‌താത്തിയോസ് കുറിയാക്കോസ്), വന്ദ്യ യേശു ശമുവേൽ റമ്പാച്ചൻ (പിന്നീട് അമേരിക്കയിലെ ആർച്ച്ബിഷപ്പ് മോർ അത്താനാസിയോസ് യേശു ശമുവേൽ), സെക്രട്ടറി സഖറിയ ഷാക്കീർ, പരിഭാഷകനായ ഏലിയാസ് ഖദൂരി വക്കീൽ എന്നിവർ ബാവായെ അനുഗമിച്ചു.

പരിശുദ്ധ ബാവായും സംഘവും 1931 ഫെബ്രുവരി 28-ന് ബസ്രാ തുറമുഖത്തു നിന്ന് 'വാർസോവാ' എന്ന കപ്പലിൽ ഇൻഡ്യയിലേക്ക് യാത്ര തിരിച്ചു. 1931 മാർച്ച് 5-ന് കറാച്ചിയിൽ കപ്പലിറങ്ങി. ബാവായെ സ്വീകരിക്കുന്നതിന് അന്നത്തെ അന്ത്യോഖ്യാ സിംഹാസന പ്രതിനിധി മോർ യൂലിയോസ് ഏലിയാസ് ബാവാ, ആലുവായിലെ മോർ അത്താനാസിയോസ് വലിയ തിരുമേനി എന്നിവരും, കശീശന്മാരും, ശെമ്മാശന്മാരും, വിശ്വാസികളും എത്തിയിരുന്നു. പരിശുദ്ധ ബാവാ 1931 മാർച്ച് 6-ാം തീയതി കറാച്ചിയിൽ നിന്ന് ട്രെയിൻ മാർഗ്ഗം യാത്ര ചെയ്‌ത് 8-ാം തീയതി ഡൽഹിയിലെത്തി വൈസ്രോയിയെ സന്ദർശിച്ചു. 12-ാം തീയതി മദ്രാസിലെത്തി ഗവർണർ, സർ ജോർജ്ജ് സ്റ്റാൻലിയെ സന്ദർശിച്ച്, മാർച്ച് 21-ാം തീയതി ആലുവായിലെത്തി. 1931 മാർച്ച് 22-ാം തീയതി ആലുവ തൃക്കുന്നത്ത് സെമിനാരി പള്ളിയിൽ പരിശുദ്ധ ബാവ വി. ബലിയർപ്പിച്ചു.

മലങ്കരയിലെ നിരവധി പള്ളികൾ സന്ദർശിച്ച ബാവ 1931-ലെ കഷ്ടാനുഭവ ശുശ്രൂഷകൾ കരിങ്ങാച്ചിറ പള്ളിയിൽ നിർവ്വഹിച്ചു. 1931 ജൂലൈ 5-ാം തീയതി കുറുപ്പംപടി പള്ളിയിൽ പള്ളി പ്രതിപുരുഷയോഗം ചേർന്നു. പാണംപടി പള്ളി ഒന്നിലധികം തവണ സന്ദർശിക്കുകയും രണ്ടു മാസത്തിലധികം അവിടെ താമസിക്കുകയും ചെയ്‌തു. 1932-ലെ ദനഹാ ശുശ്രൂഷകൾ പാക്കിൽ സെൻ്റ് തോമസ് പള്ളിയിലാണ് നിർവ്വഹിച്ചത്.

1932 ഫെബ്രുവരി 11-ാം തീയതി മഞ്ഞിനിക്കര മാർ സ്തേഫാനോസ് പള്ളിയിലെ ക്ഷണപ്രകാരം അവിടെ എത്തി. സമാധാനശ്രമങ്ങൾ ഫലപ്രാപ്‌തിയിലെത്താത്തതിനാലുള്ള മനഃക്ലേശത്താലും, ദീർഘയാത്രയാലും പരിശുദ്ധ ബാവ ക്ഷീണിതനായി.

കല്ലിശ്ശേരി പള്ളിയിൽ നിന്നും ഓമല്ലൂർ പള്ളിയിലേക്കുള്ള യാത്രയിലും ഓമല്ലൂരിലും, ബഹുമാനപ്പെട്ട ഇലവിനാമണ്ണിൽ കുറിയാക്കോസ് കശീശാ വിപുലമായ സ്വീകരണ ക്രമീകരണങ്ങളാണ് ചെയ്തിരുന്നത്. മഞ്ഞിനിക്കരയിലെത്തിയ ബാവാ, "ഇവിടുത്തെ താമസം നമുക്കു വളരെ സുഖമായി തോന്നുന്നു. ഇവിടെ സ്ഥിരമായി താമസിച്ചാൽ കൊള്ളാമെന്ന് നാം ആഗ്രഹിക്കുന്നുവെന്നു കല്പിച്ചു". ഫെബ്രുവരി 12-ാം തീയതി പരിശുദ്ധ ബാവായെ സന്ദർശിക്കാനെത്തിയ പട്ടക്കാരോട് “ഇന്ന് നിങ്ങളാരും പോകരുത്. രണ്ടു ദിവസം എന്നോടുകൂടെ താമസിക്കരുതോ?'' എന്നു കല്പ്‌പിച്ചു. അന്നു വൈകിട്ടു മെത്രാപ്പോലീത്തന്മാർ താമസിക്കുന്ന പള്ളിയ്ക്കു വടക്കുവശത്തുള്ള ഷെഡിൽ കന്തീലായുടെ (തൈലാഭിഷേക ശുശ്രൂഷയുടെ) പലഭാഗങ്ങളും ചൊല്ലികേൾപ്പിക്കുകയും, നിദ്രപ്രാപിക്കുന്നവരെ സംബന്ധിച്ച് പരാമർശിക്കുകയും ചെയ്തു.

ഫെബ്രുവരി 13-ാം തീയതി ശനിയാഴ്‌ച ബാവാ കല്‌പിച്ച പ്രകാരം മോർ ക്ലീമിസ് യൂഹാനോൻ അബ്ബാച്ചി, വിശുദ്ധ കുർബ്ബാനയർപ്പിച്ചു. പരിശുദ്ധ ബാവാ വിശുദ്ധ കുർബ്ബാന മധ്യേ പ്രസംഗിച്ചു. മധ്യാഹ്നപ്രാർത്ഥനയ്ക്കുശേഷം ഭക്ഷണം കഴിച്ചു. പിന്നീട് പതിവു തെറ്റിക്കാതെ ഡയറിയെഴുതാനാരംഭിച്ചു. ഡയറി എഴുതുന്നതിനിടയിൽ ഒരു പദത്തെക്കുറിച്ചു സംശയനിവാരണം വരുത്തുന്നതിനായി നിഘണ്ടു ആവശ്യപ്പെട്ടു. ഡയറിയെഴുതി കഴിഞ്ഞ് ഉലാത്തുമ്പോൾ തലവേദന തോന്നി. "എന്റെ തല എൻ്റെ തല" എന്നിങ്ങനെ പറഞ്ഞു. റമ്പാച്ചന്മാർ അടുത്തെ ത്തിയപ്പോൾ കുഴയുന്നതു പോലെ തോന്നിയതിനാൽ താങ്ങി മെത്തയിൽ കിടത്തി. പരിശുദ്ധ ബാവ നിത്യതയിലേക്കു യാത്ര യായി. അപ്പോൾ ഉച്ചകഴിഞ്ഞ് രണ്ടര മണിയായിരുന്നു.

പരിശുദ്ധ ബാവായുടെ കബറടക്കസ്ഥലത്തെക്കുറിച്ച് പല അഭിപ്രായങ്ങളുമുണ്ടായെങ്കിലും മോർ സ്തേഫാനോസ് പള്ളിക്കു വടക്കുവശത്തുള്ള സ്ഥലം അന്ത്യോഖ്യാ സിംഹാസനത്തിലേക്കെഴുതി അവിടെ കബർ പണിതു. ഫെബ്രുവരി 14-ാം തീയതി പരിശുദ്ധന്റെ കബറടക്ക ശുശ്രൂഷ നടന്നു.

പരിശുദ്ധ ഇഗ്നാത്തിയോസ് സഖാ ഒന്നാമൻ ബാവായുടെ കല്‌പനപ്രകാരം (E265/87) മഞ്ഞിനിക്കര ബാവായുടെ പേര് വി. കുർബ്ബാനയിലെ 5-ാം തുബ്‌ദേനിൽ ചേർത്തു. ഈ പരിശുദ്ധൻ്റെ കബറിടം സ്ഥിതിചെയ്യുന്നതിനോട് ചേർന്ന് പരിശുദ്ധ ഇഗ്നാത്തിയോസ് നൂറോനൊയുടെ നാമത്തിൽ പള്ളി പണികഴിപ്പിച്ചു. പരിശുദ്ധൻ്റെ ഓർമ്മപ്പെരുന്നാൾ ഫെബ്രുവരി 13-ാം തീയതി പരിശുദ്ധ സഭ ആഘോഷിക്കുന്നു.

വിശ്വാസ സാഗരമായി മഞ്ഞനിക്കര; ശ്രേഷ്ഠ ബാവ വി. കുർബ്ബാനയർപ്പിച്ചുപത്തനംതിട്ട ● മഞ്ഞിനിക്കരയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ...
13/02/2026

വിശ്വാസ സാഗരമായി മഞ്ഞനിക്കര; ശ്രേഷ്ഠ ബാവ വി. കുർബ്ബാനയർപ്പിച്ചു

പത്തനംതിട്ട ● മഞ്ഞിനിക്കരയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ 94-ാമത് ഓർമ്മപ്പെരുന്നാൾ ഭക്തിസാന്ദ്രമായി തുടരുന്നു. പെരുന്നാളിനോടനുബന്ധിച്ച് നടന്ന വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയ്ക്ക് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ മുഖ്യ കാർമികത്വം വഹിച്ചു.

അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ മോർ ക്രിസോസ്റ്റമോസ് മർക്കോസ്, മോർ സ്തേഫാനോസ് ഗീവർഗീസ് എന്നിവർ സഹകാർമികരായി. തുടർന്ന് കബറിങ്കൽ ധൂപപ്രാർത്ഥന നടന്നു. ദയറാധിപൻ അഭിവന്ദ്യ മോർ അത്താനാസിയോസ് ഗീവർഗീസ് മെത്രാപ്പോലീത്തയും വന്ദ്യ റമ്പാച്ചന്മാരും, വൈദികരും, അനേകം വിശ്വാസികളും സംബന്ധിച്ചു.

പരിശുദ്ധ ബാവായുടെ അനുഗ്രഹം തേടി നാടിൻ്റെ നാനാഭാഗങ്ങളിൽ നിന്നും വിശ്വാസികളുടെ വൻ പ്രവാഹമാണ് മഞ്ഞനിക്കരയിലേക്ക് എത്തുന്നത്. ഇന്ന് രാവിലെ 6 മണിയോടെ കരിങ്ങാച്ചിറ,പിറവം മണീട്, ബത്തേരി, മീനങ്ങാടി, കണ്ണൂരിലെ കേളകം എന്നിവിടങ്ങളിൽ നിന്നു വന്ന വടക്കൻ മേഖല, കോതമംഗലം, അടിമാലി ഹൈറേഞ്ച് മേഖലകളിൽ നിന്നും എത്തിയ കാൽനട തീർത്ഥാടകർക്ക് ദയറായിൽ സ്വീകരണം നൽകി.

മഞ്ഞിനിക്കര തീർത്ഥാടകർക്ക് വൈദ്യ സഹായം നൽകുവാൻ കരിങ്ങാച്ചിറ യൂത്ത് അസോസിയേഷൻ മെഡിക്കൽ ടീം പുറപ്പെട്ടു.... വിളിക്കുക +919...
10/02/2026

മഞ്ഞിനിക്കര തീർത്ഥാടകർക്ക് വൈദ്യ സഹായം നൽകുവാൻ കരിങ്ങാച്ചിറ യൂത്ത് അസോസിയേഷൻ മെഡിക്കൽ ടീം പുറപ്പെട്ടു.... വിളിക്കുക +919895949025, +91 95627 60256

വടക്കൻ മേഘല മഞ്ഞിനിക്കര കാൽനട തീർത്ഥ യാത്ര  ആഗോള ജോർജ്ജിയൻ തീർത്ഥാടന കേന്ദ്രമായ കരിങ്ങാചിറ സെന്റ് ജോർജ് യാക്കോബായ സുറിയാ...
10/02/2026

വടക്കൻ മേഘല മഞ്ഞിനിക്കര കാൽനട തീർത്ഥ യാത്ര
ആഗോള ജോർജ്ജിയൻ തീർത്ഥാടന കേന്ദ്രമായ കരിങ്ങാചിറ സെന്റ് ജോർജ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ നിന്നും

10/02/2026

വടക്കൻ മേഘല മഞ്ഞിനിക്കര കാൽനട തീർത്ഥ യാത്ര
വിശുദ്ധ മോറാൻ മലങ്കരയിൽ ഹാശാ ശുശ്രൂഷകൾ നിർവ്വഹിച്ച ആഗോള ജോർജ്ജിയൻ തീർത്ഥാടന കേന്ദ്രമായ കരിങ്ങാചിറ സെന്റ് ജോർജ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ നിന്നും മുത്തപ്പന്റെ നടയിൽ നിന്നും കൊളുത്തിയ ഭദ്രദീഭം
ഏറ്റുവാങ്ങി പുറപ്പെടുന്നു.

മഞ്ഞനിക്കര കാൽനട തീർത്ഥ യാത്ര വിശുദ്ധ മോറാൻ മലങ്കരയിൽ ഹാശാ ശുശ്രൂഷകൾ നിർവ്വഹിച്ച ആഗോള ജോർജ്ജിയൻ തീർത്ഥാടന കേന്ദ്രമായ കരി...
04/02/2026

മഞ്ഞനിക്കര കാൽനട തീർത്ഥ യാത്ര
വിശുദ്ധ മോറാൻ മലങ്കരയിൽ ഹാശാ ശുശ്രൂഷകൾ നിർവ്വഹിച്ച ആഗോള ജോർജ്ജിയൻ തീർത്ഥാടന കേന്ദ്രമായ കരിങ്ങാചിറ സെന്റ് ജോർജ് യാക്കോബായ കത്തീഡ്രലിൽ നിന്നും 10-2-2026 (ചൊവ്വ )6.45ന് കരിങ്ങാച്ചിറ മുത്തപ്പന്റെ നടയിൽ നിന്നും കൊളുത്തിയ ഭദ്രദീഭം
ഏറ്റുവാങ്ങി പുറപ്പെടുന്നു വിശ്വാസികൾ ഏവരും പ്രാർത്ഥനയോടും നോമ്പോടുംകൂടെ തീർത്ഥ യാത്രയിൽ പങ്കെടുക്കുക 🙏

Address

Tripunithura
682309

Alerts

Be the first to know and let us send you an email when Georgian Voice posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Georgian Voice:

Share