07/05/2025
✝️പുതുപള്ളി പള്ളിയും, പൊന്നിൻ കുരിശും.
വർഷത്തിൽ ഒരിക്കൽ മാത്രം വിശ്വാസികൾക്ക് ദർശനപുണ്യം സുകൃതമാകുന്നതും, പുതുപ്പള്ളി സഹദായുടെ സാന്നിധ്യം നിറഞ്ഞു നിൽക്കുന്നതുമായ നൂറ്റാണ്ടുകൾ പഴക്കമുള്ള 401 പവൻ തൂക്കമുള്ള പൊന്നിൻ കുരിശു ആണ് പുതുപ്പള്ളി പള്ളിയിൽ ഉള്ളത്. ഇത് സഹദായുടെ ഓർമ്മപെരുന്നാൾ ദിനത്തിലെ പ്രദിക്ഷിണത്തിന് എടുക്കുന്നു.
ഗീവർഗീസ് സഹദായുടെ തിരുശേഷിപ്പ് ഉള്ള മലങ്കരയിലെ പ്രധാനപെട്ട ദേവാലയം ആണ് പുതുപ്പള്ളി പള്ളി.
പുതുപ്പള്ളി പള്ളിയാണ് ഇന്ത്യയിലെ ആദ്യത്തെ ജോർജിയൻ തീർത്ഥാടന കേന്ദ്രം. പരിശുദ്ധ വട്ടശേരിൽ തിരുമേനി മർദ്ദീൻ, പാലസ്തീൻ സന്ദർശനത്തിനു പോയപ്പോൾ സുറിയാനി സഭയിൽ നിന്നും ലഭിച്ചതാണ് ഗീവർഗീസ് സഹദായുടെ തിരുശേഷിപ്പ്.
കോട്ടയം ജില്ലയിൽ പുതുപ്പള്ളി - ചങ്ങനാശ്ശേരി പാതയിൽ പുതുപ്പള്ളി കവലയിൽ നിന്നും ഒരു കിലോമീറ്റർ അകലെ കോടൂരാറിന്റെ സമീപമുള്ള സെന്റ്.ജോർജ്ജ് ഓർത്തഡോക്സ് പള്ളി . ഈ പള്ളിക്ക് ഏകദേശം നാല് നൂറ്റാണ്ട് പഴക്കമുണ്ട്. 1557-ൽ പരിശുദ്ധ മാതാവിന്റെ നാമത്തിൽ ഈ പള്ളി സ്ഥാപിക്കപ്പെട്ടതായി വിശ്വസിക്കുന്നു.. 1640-ൽ പരിശുദ്ധ ബഹനം സഹദായുടെ നാമത്തിൽ ഈ പള്ളി പൊളിച്ചു പണിയുകയുണ്ടായി.
1750-ൽ പരിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെ നാമത്തിൽ വീണ്ടും കൂദാശ ചെയ്തു. 2003-ൽ പ്രധാന പള്ളിയുടെ രൂപത്തിന് കാര്യമായ മാറ്റം വരുത്താതെ നവീകരിച്ചതോടെ ഇത് 3 പള്ളികളുടെ ഒരു കൂട്ടമായി തീർന്നു.
നടക്കുള്ള പള്ളിയാണ് പഴയ പള്ളി. അതിനെ ബഹനാം സഹദായുടെ നട ആയും അറിയപ്പെടുന്നു.
ബഹനാമിന്റെ നട ഉൾപ്പെടുന്ന പഴയ പള്ളി പൊളിച്ചു പുതിയത് പണിയാൻ ഇടവക തീരുമാനിച്ചു, അതിനു വേണ്ടി ഒരുങ്ങിയപ്പോൾ മച്ചിൽ നിന്നും ഒരു പാമ്പ് വീണതായും, പള്ളി പൊളിക്കാതെ ഇരുവശത്തേക്കും നീട്ടുക ആണ് ചെയ്തത് എന്ന് പറയപ്പെടുന്നു.
ഒൻപതു ത്രോണോസുകൾ ഇപ്പോൾ പള്ളിക്കു ഉണ്ട്.
പൈതൃകപ്പെരുമയില്‍ കുരിശിന്‍തൊട്ടിയും പതിനെട്ടാംപടിയും
പുതുപ്പള്ളി പള്ളിയുടെ സാംസ്‌കാരിക പൈതൃകത്തിന്റെയും പാരമ്പര്യത്തിന്റെയും പ്രതീകമാണ് കുരിശിന്‍തൊട്ടിയും പതിനെട്ടാംപടിയും. കേരളീയ രീതിയില്‍ എണ്ണയൊഴിച്ചു തിരി കത്തിക്കാന്‍ പാകത്തിലുള്ള വിളക്കുകള്‍ കുരിശിന്‍തൊട്ടിക്കു ചുറ്റും ഘടിപ്പിച്ചിരിക്കുന്നു. എണ്‍പത്തിനാലു തിരികള്‍ ദീപം തെളിക്കാന്‍ കുരിശിന്‍തൊട്ടിയില്‍ സൗകര്യമുണ്ട്. പന്ത്രണ്ട് ശ്ലീഹന്മാരെയും എഴുപത്തിരണ്ട് അറിയിപ്പുകാരെയുമാണ് ഈ തിരികള്‍ പ്രതിനിധീകരിക്കുന്നത്. കൊടൂരാറ്റില്‍ മുങ്ങിക്കുളിച്ചു കുരിശിന്‍തൊട്ടിയില്‍ ചുറ്റുവിളക്ക് കത്തിച്ചു പ്രാര്‍ഥിച്ചാല്‍ ഉദ്ദിഷ്ടകാര്യം സാധിക്കുമെന്നാണ് വിശ്വാസം. കാര്യസിദ്ധിക്കു വേണ്ടിയും പാപ പരിഹാരാഥവും കുരിശിന്‍തൊട്ടിക്കു ചുറ്റും വിശ്വാസികള്‍ ശയനപ്രദക്ഷിണവും മുട്ടിന്മേല്‍ നീന്തലും നടത്താറുണ്ട്.
ഒരു കാലത്ത് കഠിനമായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന ആളുകളെ പതുപ്പള്ളി പള്ളിയുടെ മുമ്പില്‍ നിര്‍ത്തി സത്യം ചെയ്യിക്കുന്ന പതിവുണ്ടായിരുന്നു. ഗീവര്‍ഗീസ് സഹദായുടെ തിരുനടയില്‍ നിന്നു തെറ്റായി പ്രവര്‍ത്തിക്കുകയോ ചിന്തിക്കുകയോ ചെയ്താല്‍ ശിക്ഷ ലഭിക്കുമെന്ന വിശ്വാസമായിരുന്നു ഇതിനു പിന്നില്‍. അത്രയധികം പാവനവും ശക്തിദായകവുമാണ് കുരിശിന്‍തൊട്ടി. വ്രതശുദ്ധയോടു കൂടി പുതുപ്പള്ളി പള്ളിയുടെ പതിനെട്ടുപടികള്‍ കയറി വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ സാന്നിധ്യത്തില്‍ എത്തി അഭയം പ്രാപിച്ചു പ്രാര്‍ഥിച്ചാല്‍ മറുപടി ലഭിക്കുമെന്നാണ് വിശ്വാസം. രോഗത്താലും മറ്റും ദുരിതമനുഭവിക്കുന്നവര്‍ പുതുപ്പള്ളി പള്ളിയിലെത്തി പ്രാര്‍ഥിച്ച് അനുഗ്രഹം പ്രാപിച്ചതായുള്ള ഒട്ടേറെ അനുഭവ സാക്ഷ്യങ്ങള്‍ ഇതിന് ഉദാഹരണമാണ്.
പൊന്നിൻ കുരിശു.
പൊന്നിന്‍ കുരിശും പുതുപ്പള്ളി കുരിശും
പുതുപ്പള്ളി പള്ളിയുടെ തനതു സവിശേഷതകളില്‍ പ്രധാനപ്പെട്ടതാണ് പൊന്നില്‍ കുരിശും പുതുപ്പള്ളി കുരിശും. വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ശക്തിയും ചൈതന്യവും ആവാഹിച്ചിട്ടുള്ളതെന്നു വിശ്വസിക്കപ്പെടുന്ന പൊന്നിന്‍ കുരിശ് പുതുപ്പള്ളി പള്ളിയുടെ ശതകാല മഹത്വത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമാണ്. നാനൂറ്റിയൊന്നു പവന്‍ തൂക്കമുള്ള ഈ കുരിശ് പെരുനാള്‍ ദിനങ്ങളില്‍ മാത്രമാണ് പുറത്തെടുക്കുന്നത്. പ്രധാന പെരുനാളിന്റെ തലേദിവസമായ ആറിനു രാവിലെ നടക്കുന്ന കുര്‍ബാനയ്ക്കു ശേഷമാണു ചരിത്രപ്രസിദ്ധമായ പൊന്നിന്‍ കുരിശ് പുറത്തെടുത്ത് പ്രധാന ത്രോണോസില്‍ സ്ഥാപിക്കുന്നത്.
പുതുപ്പള്ളി പള്ളിയില്‍ മാത്രമുള്ള അപൂര്‍വ മാതൃകയിലുള്ള കുരിശാണ് പുതുപ്പള്ളി കുരിശ് എന്ന പേരില്‍ അറിയപ്പെടുന്നത്. കൂര്‍മാകൃതിയിലുള്ള ശില്‍പഭംഗി കലര്‍ന്ന പീഠത്തിലാണ് ഈ കുരിശ് പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത്. കൂര്‍മപാദങ്ങളുള്ള കുരിശ് സാധാരണയായി കാണാറില്ല. പുതുപ്പള്ളി കുരിശിന്റെ കൈപ്പിടി ഒരു വാളിന്റെ പിടിയെ അനുസ്മരിപ്പിക്കുന്നു. പീഠത്തിന്റെ ആമക്കാലുകള്‍ ഭൂമിയെ ഉദ്ധരിക്കാനായി മനുഷ്യാവതാരം ധരിച്ച ദൈവപുത്രനെ അനുസ്മരിപ്പിക്കുന്നു. രണ്ടു വ്യത്യസ്ത സംസ്‌കാരങ്ങളുടെ സമന്വയമാണ് ഇതില്‍ പ്രതിഫലിക്കുന്നത്. പാപികളെ ഉദ്ധരിക്കാനായി അവതരിച്ച ലോകരക്ഷകനായ യേശുക്രിസ്തുവിന്റെ ഓര്‍മയെ ആര്‍ഷഭാരത സംസ്‌കാരവുമായി പ്രതീകാത്മകമായി ഈ കുരിശില്‍ ബന്ധപ്പെടുത്തിയിരിക്കുന്നു.
പുതുപ്പള്ളി ഊട്ടു.
അകലെയാണെങ്കിലും അരികിലാകാന്‍ 'പുതുപ്പള്ളി ഊട്ട്
പുതുപ്പള്ളി പള്ളിയും വിശുദ്ധ ഗീവര്‍ഗീസ് സഹദായുമായി ബന്ധപ്പെട്ടു നിലവിലിരിക്കുന്ന അനുഷ്ഠാനമാണ് പുതുപ്പള്ളി ഊട്ട്. ചിലയിടങ്ങളില്‍ പുതുപ്പള്ളിച്ചാത്തം എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. പുതുപ്പള്ളി പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുനാള്‍ ആചരിക്കുന്ന 5, 6, 7 തീയതികളിലാണ് ഈ ചടങ്ങ് നടത്തുന്നത്. പുതുപ്പള്ളിയില്‍ പോയി പരിശുദ്ധ ഗീവര്‍ഗീസ് സഹദായെ ദര്‍ശിക്കാന്‍ സാധിക്കാത്ത വിശ്വാസികള്‍ പ്രാദേശികമായി നടത്തുന്ന ആചാരമാണ് പുതുപ്പള്ളി ഊട്ട്. വ്രതശുദ്ധിയോടും പ്രാര്‍ഥനയോടുമാണ് ഇതു നടത്തുന്നത്. ഊട്ടിനു നിശ്ചയിക്കപ്പെട്ട ഭവനത്തില്‍ ബന്ധുക്കളോടൊപ്പം അയല്‍ക്കാരും ഇതില്‍ പങ്കെടുക്കും. പല സ്ഥലങ്ങളില്‍ പല രീതിയിലാണ് ഈ ചടങ്ങ് നടത്തുന്നത്. വിഭവങ്ങളും വ്യത്യസ്തമാണ്. കോഴിയിറച്ചി പ്രധാന വിഭവമാണ്. പുണ്യവാളനു വേണ്ടി സമര്‍പ്പിക്കപ്പെട്ട നേര്‍ച്ചക്കോഴികളെയാണ് ഊട്ടിനായി പാകം ചെയ്യുന്നത്. ഊട്ട് നടത്തുന്ന വീട്ടുകാര്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ചിത്രത്തിനു മുമ്പില്‍ കൊളുത്തിവച്ച വിളക്കിനു സമീപം ആദ്യ ഇലയിട്ട് സഹദായെ സങ്കല്‍പ്പിച്ചു ഭക്ഷണം വിളമ്പും. പിന്നീടു മാത്രമേ മറ്റുള്ളവര്‍ക്കു വിളമ്പുകയുള്ളൂ.
വിറകീടീൽ
പുതുപ്പള്ളി പള്ളിയിലെ ചരിത്രപ്രസിദ്ധമായ വെച്ചൂട്ടിനായി വിറകു ശേഖരിക്കുന്ന ആചാരമാണ് വിറകീടീല്‍ ചടങ്ങ് എന്ന പേരില്‍ അറിയപ്പെടുന്നത്. പ്രധാന പെരുനാളിന്റെ തലേനാള്‍ ഉച്ചകഴിഞ്ഞ് പുതുപ്പള്ളി, എറികാട് കരകളില്‍ നിന്നെത്തിയ വിശ്വാസികള്‍ സംഘംചേര്‍ന്നു വിറകുശേഖരിച്ച് ആഘോഷത്തോടെ പള്ളിയില്‍ എത്തിക്കും. പെരുനാള്‍ സദ്യയായ വെച്ചൂട്ടിന് അരി പാകം ചെയ്യുന്നതിനാവശ്യമായ വിറകു ശേഖരിക്കുകയാണു ചടങ്ങിന്റെ ലക്ഷ്യം. കോഴിനേര്‍ച്ചയ്ക്കായി ഇറച്ചി പാകം ചെയ്യുന്നതിനും ഈ വിറകാണ് ഉപയോഗിക്കുന്നത്. സ്വന്തം വീടുകളില്‍ നിന്നോ വിലയ്ക്കു വാങ്ങിയോ ആണ് ഇടവകാംഗങ്ങള്‍ വിറക് പള്ളിയില്‍ എത്തിക്കുന്നത്.
വെച്ചൂട്ട്
പുതുപ്പള്ളി പെരുനാളിന്റെ മുഖ്യ സവിശേഷതയാണു ചരിത്രപ്രസിദ്ധമായ വെച്ചൂട്ട്. പെരുനാളിനു പള്ളിയില്‍ എത്തുന്ന വിശ്വാസികള്‍ക്കു ഭക്ഷണം നല്‍കുന്ന ചടങ്ങാണിത്. കുര്‍ബാനയ്ക്കു ശേഷമാണു വെച്ചൂട്ട്. പള്ളിപ്പറമ്പില്‍ പ്രത്യേകം തയാറാക്കിയ പന്തലില്‍ ആളുകളെ ഇരുത്തിയാണു ചോറും കറികളും വിളമ്പുന്നത്. വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ നാമത്തിലുള്ള നേര്‍ച്ചയായി കണക്കാക്കി ക്രൈസ്തവര്‍ വെച്ചൂട്ടില്‍ പങ്കെടുക്കുമ്പോള്‍ അന്യമതസ്ഥര്‍ അതു സഹദായുടെ പ്രസാദമായി കരുതി പങ്കാളികളാകുന്നു. കുട്ടികള്‍ക്ക് ആദ്യമായി ചോറുകൊടുക്കാന്‍ ഒട്ടേറെ മാതാപിതാക്കള്‍ വെച്ചൂട്ടില്‍ പങ്കെടുക്കാറുണ്ട്. വൈദികര്‍ കുഞ്ഞുങ്ങള്‍ക്കു ചോറു വാരിക്കൊടുത്താണ് ഈ കര്‍മം നിര്‍വഹിക്കുന്നത്. വെച്ചൂട്ടിനു വിളമ്പുന്ന നേര്‍ച്ചച്ചോറും കറികളും വീട്ടില്‍ കൊണ്ടുപോയി സ്വന്തക്കാര്‍ക്കും അയല്‍ക്കാര്‍ക്കും പങ്കുവയ്ക്കാനും വിശ്വാസികള്‍ ശ്രദ്ധിക്കുന്നു.
പ്രദക്ഷിണം
പെരുനാള്‍ ദിവസം രണ്ടു മണിയോടെയാണു പ്രദക്ഷിണം. നൂറുകണക്കിനു പൊന്‍, വെള്ളി കുരിശുകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ പള്ളിയില്‍ നിന്ന് ആരംഭിക്കുന്ന പ്രദക്ഷിണം അങ്ങാടിവഴി ഇരവിനല്ലൂര്‍കവല ചുറ്റി തിരികെ പള്ളിയില്‍ എത്തിച്ചേരും.
കോഴിനേർച്ച
പ്രദക്ഷിണത്തിനു ശേഷമാണു പ്രസിദ്ധമായ കോഴിനേര്‍ച്ച. കോഴിയിറച്ചിയും അപ്പവുമാണു വിശ്വാസികള്‍ക്കു നേര്‍ച്ചയായി വിളമ്പുന്നത്. പള്ളിയില്‍ നേര്‍ച്ചയായി ലഭിക്കുന്ന കോഴികളെ മാംസമെടുത്തു വെടിപ്പാക്കി പാകംചെയ്തു നേര്‍ച്ചയായി വിളമ്പുന്ന പതിവ് പണ്ടുകാലം മുതല്‍ നിലനില്‍ക്കുന്നു. വിശ്വാസികള്‍ വീടുകളില്‍ കോഴിയെ അടവയ്ക്കുമ്പോള്‍ ഒരു മുട്ടയില്‍ കുരിശടയാളം ഇടുകയും തലപ്പൂവനെ പള്ളിക്കുകൊടുക്കുകയും പതിവാണ്. ഇടവകയിലെ കുടുംബങ്ങളില്‍ നിന്നും തീര്‍ഥാടകരില്‍ നിന്നും നേര്‍ച്ചയായി ലഭിക്കുന്ന അപ്പമാണു കോഴിയിറച്ചിക്കൊപ്പം വിളമ്പുന്നത്. പുതുപ്പള്ളി പുണ്യവാളന്റെ പെരുനാള്‍ ആഘോഷങ്ങള്‍ കുടുംബാംഗങ്ങളോടെന്നതു പോലെ സമൂഹത്തിലെ എല്ലാവര്‍ക്കും പങ്കുവയ്ക്കുക എന്ന ലക്ഷ്യത്തോടെ പെരുനാള്‍ദിവസം ഇടവകയിലെ വീടുകളില്‍ അപ്പമുണ്ടാക്കി എത്തിക്കാറുണ്ട്. നേര്‍ച്ചവിളമ്പോടു കൂടി പെരുനാളിന്റെ ആരവങ്ങള്‍ക്കു സമാപനമാകും.
വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ മധ്യസ്ഥത ഇന്ന് അനേകര്‍ക്കു ബലവും കോട്ടയുമാണ്. പൗരസ്ത്യ - പാശ്ചാത്യ ക്രൈസ്തവ സഭകളെല്ലാം വിശുദ്ധനായി കണക്കാക്കുന്ന അദ്ദേഹത്തിന്റെ മധ്യസ്ഥപ്രാര്‍ഥനയില്‍ ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകളാണ് അഭയം പ്രാപിക്കുന്നത്.
വിശുദ്ധ ഗീവർഗീസ് സഹദായുടെ രക്തസാക്ഷിത്വത്തിന്റെ സ്മാരകമായി പണിതീർത്തിരിക്കുന്ന ‘സഹദാ സ്മാരക മന്ദിരം’ പുതുപ്പള്ളി പള്ളിക്ക് അഭിമാനിക്കാവുന്ന ഒന്നാണ്. അതിവിപുലമായ ഓഫിസ് സമുച്ചയവും ധ്യാനമന്ദിരവും ഓഡിറ്റോറിയവും ബുക്ക് സ്റ്റാളും ഭക്തജനങ്ങൾക്ക് താമസിക്കാനും ധ്യാനിക്കാനും ആവശ്യമായ സൗകര്യങ്ങളും ഇവിടെയുണ്ട്.
കേരളത്തിലെ നസ്രാണി സമൂഹത്തിന്റെ പാരമ്പര്യം മനസിലാക്കാൻ ഫോള്ളോ.
https://www.facebook.com/KeralaChristianskal