24/05/2026
https://www.facebook.com/share/p/1BSGsE9i9W/
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ഒരു കോടതി വ്യവഹാരത്തിനിടയിൽ തൊഴിലില്ലാത്ത ചില യുവാക്കൾ സമൂഹത്തിൽ കൂറകളെപ്പോലെ (cockroaches) പെരുമാറുന്നു എന്ന് നടത്തിയ പരാമർശം രാജ്യത്തെ യുവതലമുറയെ ഒട്ടും ചെറിയ രീതിയിലല്ല അസ്വസ്ഥമാക്കിയത്. താൻ വ്യാജ ബിരുദമുള്ളവരെയാണ് ഉദ്ദേശിച്ചതെന്ന് ചീഫ് ജസ്റ്റിസ് പിന്നീട് വിശദീകരിച്ചെങ്കിലും, ഈ അധിക്ഷേപത്തിൽ പ്രതിഷേധിച്ച് മേയ് 16-ന് സോഷ്യൽ മീഡിയ സ്ട്രാറ്റജിസ്റ്റ് അഭിജിത് ദിപ്കെ 'കോക്രോച്ച് ജനതാ പാർട്ടി' എന്ന ആക്ഷേപഹാസ്യ കൂട്ടായ്മയ്ക്ക് തുടക്കമിട്ടു. 'തൊഴിലില്ലാത്തവരുടെയും മടിയന്മാരുടെയും ശബ്ദം' എന്ന തലക്കെട്ടിൽ ആരംഭിച്ച ഈ പേജ് വെറും അഞ്ച് ദിവസങ്ങൾ കൊണ്ട് ഇൻസ്റ്റാഗ്രാമിൽ രണ്ട് കോടിയിലധികം ഫോളോവേഴ്സിനെ നേടിയത് കേവലം ഒരു തമാശയായി കാണാനാകില്ല. രാജ്യത്തെ തൊഴിലില്ലായ്മ, പണപ്പെരുപ്പം, അടുത്തിടെ നടന്ന NEET പരീക്ഷാ പേപ്പർ ചോർച്ച തുടങ്ങിയ ഗുരുതരമായ പ്രതിസന്ധികളിൽ സാധാരണക്കാരായ യുവാക്കൾ എത്രത്തോളം നിരാശയിലാണെന്നും അവരുടെ അമർഷത്തിന്റെ ആഴം എത്രത്തോളമാണെന്നും വ്യക്തമാക്കുന്ന രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥയുടെ നേർച്ചിത്രമാണിത്.
രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന ഈ ആഭ്യന്തര പ്രതിസന്ധികൾ അത്യന്തം ഗുരുതരമായ അവസ്ഥയിലാണ് എത്തിനിൽക്കുന്നത്. കേവലം ഉപരിപ്ലവമായ രാഷ്ട്രീയ വാഗ്ദാനങ്ങൾക്കപ്പുറം, യുവാക്കളുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കുന്ന കൃത്യമായ കാഴ്ചപ്പാടുകളും അടിയന്തിരവും അനിവാര്യവുമായ പരിഹാര നടപടികളുമായി സർക്കാർ എത്രയും വേഗം മുന്നോട്ടുപോകേണ്ടതുണ്ട്. ഇന്ത്യയിലെ യുവാക്കൾക്കിടയിലെ മൊത്തം തൊഴിലില്ലായ്മ നിരക്ക് 15% ആണ്. ഇതിനേക്കാൾ ആശങ്കാജനകമാണ് വിദ്യാസമ്പന്നരായ യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ. ബിരുദവും അതിനുമുകളിലും വിദ്യാഭ്യാസ യോഗ്യതയുള്ള യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 80% മുകളിലാണ്.
ഈ യാഥാർത്ഥ്യത്തെ അഭിമുഖീകരിക്കാതെ രാജ്യത്തിന് ഒട്ടും മുന്നോട്ട് നീങ്ങാൻ കഴിയില്ല. വർഗീയ ധ്രുവീകരണങ്ങളിലൂടെയോ ജനങ്ങളെ ഭിന്നിപ്പിക്കുന്ന വൈകാരിക വിഷയങ്ങളിലൂടെയോ യഥാർത്ഥ പ്രതിസന്ധികളെ മറച്ചുപിടിക്കാൻ ശ്രമിക്കുന്നത് ആത്യന്തിക പരിഹാരമല്ല; അത് ഭരണതുടർച്ചക്ക് താത്ക്കാലിക അവസരമൊരുക്കുമെങ്കിലും ദീർഘ കാലാടിസ്ഥാനത്തിൽ രാജ്യത്തെ അസ്ഥിരപ്പെടുത്താനും രാഷ്ട്ര വിരുദ്ധ ചേരികൾക്ക് മണ്ണൊരുക്കാനുമേ ഉപകരിക്കൂ. രാഷ്ട്രീയ പരിഹാരങ്ങളിലേക്ക് സർക്കാർ വഴി തുറക്കേണ്ടതുണ്ട്.
ഭരണകൂടത്തിന്റെ അലസവും അരാഷ്ട്രീയവുമായ നിലപാടുകൾക്കെതിരെ ഉയർന്നുവന്ന ഈ ആവേശകരമായ ഡിജിറ്റൽ മുന്നേറ്റങ്ങൾ കേവലം ട്രോളുകളിലും താൽക്കാലിക ആവേശങ്ങളിലും ഒതുങ്ങിപ്പോകാതിരിക്കാൻ പൊതുസമൂഹം വലിയ ജാഗ്രത പുലർത്തേണ്ടതുണ്ട്. കൃത്യമായ പ്രത്യയശാസ്ത്രമോ ദീർഘകാല ലക്ഷ്യങ്ങളോ ഇല്ലാത്ത ഇത്തരം പോപ്പ്-അപ്പ് കൂട്ടായ്മകൾ പലപ്പോഴും യഥാർത്ഥ പ്രശ്നങ്ങളെ ലഘൂകരിക്കാനും ഗൗരവമേറിയ വിഷയങ്ങളിൽ നിന്നുള്ള പൊതുശ്രദ്ധ പൂർണ്ണമായി വഴിതിരിച്ചുവിടാനും ഇടയാക്കാറുണ്ട്. വ്യവസ്ഥിതിയെ വെല്ലുവിളിക്കേണ്ട പ്രതിഷേധങ്ങൾ കേവലം സോഷ്യൽ മീഡിയാ വിവാദങ്ങൾ മാത്രമായി അരാഷ്ട്രീയതയിലേക്ക് വഴിമാറരുത്. ഇത്തരം ജനകീയ - യുവ കൂട്ടായ്മകൾ രാജ്യത്തിന്റെ സുസ്ഥിരമായ നയരൂപീകരണങ്ങളെ സ്വാധീനിക്കുന്ന, കൃത്യമായ രാഷ്ട്രീയ ബോധമുള്ള, ശക്തമായ ജനകീയ പോരാട്ടങ്ങളായി പരിവർത്തിക്കപ്പെടുകയാണ് വേണ്ടത്.
© SYS Kerala