24/02/2018
പെരിങ്ങോട്ടുകര.. പുണ്യപുരുഷനായ ശ്രീ നാരായണ ഗുരുവിന്റെ പാദസ്പർശമേറ്റ് പവിത്രമായ പ്രദേശം.അവർണ്ണനു ദർശനം നടത്താൻ ശിവലിംഗപ്രതിഷ്ഠ നടത്തിയതും ഇവിടെയാണ്.. സോമശേഖരനെന്ന നാമധേയത്തിൽ ഏഴ് ദേശത്തിന് നാഥനായി വാഴുന്ന മഹാദേവന്റെ മണ്ണ്. ശ്രീ സോമശേഖരക്ഷേത്ര മഹോത്സവം 2018 മാർച്ച് 6 ന് ആഘോഷിക്കുകയാണ്.. ഉത്സവത്തിന് മുന്നോടിയായുള്ള പറയെടുപ്പ് ആരംഭിച്ചു. മഹോത്സവത്തിന് ഏഴ് ദിവസം മുമ്പ് ഉത്സവകൊടിയേറ്റം.. അതോടെ ദേശങ്ങളും ഉത്സവ ലഹരിയിലാകും.. മൂത്തേടത്തറ, കിഴുപ്പിള്ളിക്കര, വടക്കുംമുറി, കിഴക്കുംമുറി, താന്ന്യം, ചാഴൂർ-കുറുമ്പിലാവ്, ആലപ്പാട് - പുള്ള് - പുറത്തുർ എന്നിവയാണ് ഉത്സവ പങ്കാളികൾ.. അഴകു കൊണ്ടും നിലവുകൊണ്ടും ഉയരം കൊണ്ടും പേരുകേട്ട കൊമ്പൻമാർ വിവിധ ദേശങ്ങൾക്കായി സോമശേഖരന്റെ മുമ്പിലെത്തും.. ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ ആനകളെ അളന്ന് സ്ഥാനം നിശ്ചയിക്കും.ഉയരം കൂടിയ കൊമ്പൻ ഭഗവാന്റെ പൊൻ തിടമ്പേറ്റും.. പകൽ സൂര്യന്റെ പ്രഭാ പൂരം പടിഞ്ഞാറൻ ചക്രവാളത്തിൽ അലയടിക്കുമ്പോൾ ക്ഷേത്രത്തിന് മുന്നിലെ പാടത്ത് ഗജവീരൻമാരുടെ നെറ്റിപ്പട്ടങ്ങളും കോലവും സ്വർണ്ണ പ്രഭ ചൊരിയും..വാദ്യകുലപതികളുടെ മേളപ്പെരുക്കങ്ങളിൽ ആറാടി നിരവധി കരങ്ങൾ വായുവിൽ താളം പിടിക്കും.. മേളം കൊട്ടി കലാശിച്ചാൽ പകൽ പൂരത്തിന് സമാപനം കുറിച്ച് മാനത്ത് വർണ്ണങ്ങൾ വിരിയിക്കുന്ന വെടിക്കെട്ട്.. പുലർച്ച ദേശപ്പൂരങ്ങൾ ക്ഷേത്രത്തിലെത്തിയാൽ വെട്ടിക്കെട്ട്.. അതിനു ശേഷം കൂട്ടിയെഴുന്നള്ളിപ്പ് നടക്കും.. മേളം കലാശിച്ചാൽ ആറാട്ടും ആറാട്ടു കഞ്ഞി വിതരണത്തിനും ശേഷം ശ്രീ മഹാദേവൻ ശ്രീകോവിലിലേക്കും ഉറക്കച്ചടവോടെ അടുത്ത പൂരത്തിനായുള്ള ഒരു വർഷത്തെ കാത്തിരിപ്പുമായി ദേശവാസികൾ സ്വന്തം ദേശങ്ങളിലേക്കുമായി ഉപചാരം ചൊല്ലി പിരിയും..
മതസൗഹാർദ്ദത്തിന്റെ ഈറ്റില്ലമായ സോമശേഖരന്റെ മണ്ണിലെ മഹോത്സവത്തിന് ജാതിമതഭേദമന്യേ എല്ലാ സൗഹൃദങ്ങൾക്കും സ്വാഗതം..