20/07/2018
മറ്റു മതസ്ഥരരെയപേക്ഷിച്ച് എന്തുകൊണ്ടാണ് ക്രിസ്തീയ സഭാമേലദ്ധ്യക്ഷന്മാരുടെ അപചയത്തിനു ഇത്ര പ്രചാരണം ലഭിക്കുന്നത്?? എന്തുകൊണ്ടിത് സംഭവിക്കുന്നു??
1. ക്രിസ്തീയ പുരോഹിതർ മറ്റു മതക്കാരെ അപേക്ഷിച്ച് പണ്ടു മുതൽ ലളിത ജീവിതം നയിച്ചിരുന്നവരും സത്യസന്ധരും , ആർക്കും മാതൃകയാക്കാൻ തോന്നത്തക്കവണ്ണമുള്ള പെരുമാറ്റ രീതിയുള്ളവരുമായിരുന്നു. ഇതിൽ നിന്ന് വ്യത്യസ്ഥമായുള്ള പെരുമാറ്റങ്ങൾ ചിലരുടെ ഭാഗത്തുനിന്നുമുണ്ടാകുമ്പോൾ കൂടുതൽ ശ്രദ്ധ കിട്ടുക സ്വഭാവികമാണ്. വെള്ള വസ്ത്രത്തിലെ അഴുക്ക് എളുപ്പം ശ്രദ്ധ ആകർഷിക്കുമല്ലോ.
മറ്റു മതസ്ഥരുടെ ആത്മീയ ആചാര്യന്മാർക്കെതിരായുള്ള കുറ്റ കൃത്യങ്ങൾക്ക് ഇത്രമേൽ പ്രചാരം ലഭിക്കാത്തത് അവരിൽ നിന്ന് ജനങ്ങൾ കുടുതൽ പ്രതീക്ഷിക്കാത്തതു കൊണ്ടാണ്.
2. ക്രിസ്ത്യാനികൾക്ക് പൊതുവെ സഹിഷ്ണത കൂടുതലാണ്. മറ്റു പ്രധാന മതങ്ങളിലെ ദേവീദേവന്മാരേയോ, മത സ്ഥാപകരേയോ അവഹേളിക്കുന്ന രീതിയിലുള്ള ചിത്രങ്ങളോ , കുറിപ്പോ ആരെങ്കിലും പ്രചരിപ്പിക്കയാണെങ്കിൽ അവർ പ്രകോപിതരാകയും, പലപ്പോഴും അക്രമണം അഴിച്ചുവിടുകയും ചെയ്യുന്നത് നമ്മൾ കാണാറുണ്ട്. നനവുള്ളിടത്ത് കുഴിക്കാനെളുപ്പമാണ്.
3. വ്രതങ്ങളിൽ ഏറ്റവും കഠിനമാണ് ബ്രഹ്മചര്യ വ്രതം. ജഢിക മോഹങ്ങളിൽ ബലഹീനനായ മനുഷ്യർ ചിലപ്പോൾ വീണു പോയെന്നു വരാം. വ്രതമെടുത്തവർ വീണുപോയാൽ, സഭാ നേതൃത്വം അവരെ സംരക്ഷിക്കാൻ ശ്രമിക്കാതെ കുറ്റകൃത്യങ്ങളുടെ കാഠിന്യമനുസരിച്ച് അവരുടെ ചട്ടക്കൂടനുശാസിക്കുന്ന ശിക്ഷണ നടപടികൾ കൈക്കൊള്ളുകയും, പൊതു ശിക്ഷാ നിയമ നടപടികൾക്ക് കുറ്റവാളികളെ ഏൽപ്പിച്ചു കൊടുക്കയും ചെയ്താൽ തീരാ കളങ്കമായി അവ സഭയുടെമേൽ ഉണ്ടാവില്ല.
4. സമൂഹ ഗാത്രത്തിന്റെ ഈ ജീർണ്ണത നേതൃത്വത്തേയും ബാധിക്കുക സ്വഭാവികമാണ്. കാരണം സമൂഹത്തിൽ നിന്നു തന്നെയാണ് നേതൃത്വവും വളർന്നു വരുന്നത്. കൂടാതെ തിന്മയിലേക്കു വീഴുന്നതിനാണ് നന്മ ചെയ്യുന്നതിനേക്കാൾ എളുപ്പം.
5. നമ്മൾ കാലങ്ങളായി അനുവർത്തിച്ചുവന്ന ജീവിത ശൈലികളിൽ നിന്നും വളരെ വ്യത്യസ്ഥമായ പാശ്ചാത്യ ജീവിത ശൈലി അനുകരിക്കാനുള്ള പ്രവണത ഏറി വരുന്നു. കാലങ്ങളായി നമ്മൾ കാത്തു സൂക്ഷിച്ച സാന്മാർഗ്ഗിക പൊതുബോധത്തിൽ വിള്ളൽ സൃഷ്ടിച്ചു കൊണ്ട് ഈ അപഭ്രംശം ഇന്റർനെറ്റു വഴിയും, മറ്റു മാദ്ധ്യമങ്ങൾ വഴിയും മനുഷ്യ മനസ്സുകളിലേക്ക് അഴ്ന്നിറങ്ങുകയും അവ അനുകരിക്കാനുള്ള ഒരു ആസക്തി സൃഷ്ടിക്കയും ചെയ്യുന്നു.
6. പുരോഹിതരിലുള്ള അമിത വിശ്വാസവും ,
തങ്ങളുടെ ആത്മീയ ആചാര്യനുമായി അടുത്തിടപഴകാനുള്ള സാഹചര്യവും വളരെ ചുരുക്കമായെങ്കിലുമുള്ള ദുരുപയോഗത്തിന്
വഴി വെക്കുന്നു. പലരും അരുതാത്തതു സംഭവിച്ചാൽ , കുടുംബ ബന്ധങ്ങളെ സംരക്ഷിക്കാനും,, ഇവ പുറത്തു പറഞ്ഞാലുള്ള നാണക്കേടോർത്തും അടക്കി വെക്കുന്നു. ഈ ബലഹീനത ചുരുക്കം ചിലരാൽ ചൂഷണം ചെയ്യപ്പെടുന്നു.
7. കുമ്പസ്സാരമെന്ന കൂദാശ ക്രിസ്തു മതത്തിലെ ചില അവാന്തര വിഭാഗങ്ങൾ ദുരുപയോഗം ചെയ്തതു കാരണം അവ സാമാന്യവൽക്കരിക്കപ്പെട്ടിട്ടുണ്ട്.
കുമ്പസ്സാര രഹസ്യം വെളിപ്പെടുത്താത്തതിന് മരണം വരിച്ച നാലു പുരോഹിതരുടെ ജീവിത കഥ ചരിത്രത്തിലുണ്ട്. പാപത്തേപ്പറ്റിയുള്ള കുറ്റബോധം എന്നും മനസ്സിനെ വേട്ടയാടുന്ന ഒന്നാണ്. വിശ്വാസികളുടെ മാനസിക ആരോഗ്യം സംരക്ഷിക്കാൻ ഇവ വളരെ ആവശ്യവുമാണ്. തങ്ങളെ അലോസരപ്പെടുത്തുന്ന കാര്യങ്ങൾ ആരോടെങ്കിലും ഒന്നു പറഞ്ഞാലുള്ള ആശ്വാസം ചെറുതുമല്ല. രസതന്ത്രം എന്ന സിനിമയിൽ ' മീരാ ജാസ്മിൻ ആണല്ല പെണ്ണാണ് എന്നു വിളിച്ചു പറഞ്ഞ് മനസ്സിന് ആശ്വാസം കണ്ടെത്തിയ ഇന്നസെന്റിനെ നാം കണ്ടതാണ്.
എല്ലാ മതങ്ങളിലും പാപപരിഹാരത്തിന് പല മാർഗ്ഗങ്ങളുണ്ട്. ഒരു മതത്തിലുള്ള ഗംഗാസ്നാനം അതിലൊന്നാണ്. ഇതെല്ലാം പരമ്പരാഗതമായി കൈമാറി വന്ന വിശ്വാസങ്ങളാണ്.
തങ്ങളുടെ ഏറ്റുപറച്ചിൽ ചൂഷണം ചെയ്യപ്പെടാനുള്ള സാദ്ധ്യതയുണ്ടെന്ന് ഒരാൾക്കു തോന്നിയാൽ അങ്ങനെ ചെയ്യില്ലെന്ന് വിശ്വാസമുള്ള (പലപ്പോഴും പ്രായം കൊണ്ടും, വിശുദ്ധികൊണ്ടും) പുരോഹിതന്റെയടുത്ത് കുമ്പസ്സാരിക്കുന്നത് ഒരു ഒരു മാർഗ്ഗമാണ്.
8. ചില തൽപ്പര മതസ്ഥരുടെ തെറ്റിദ്ധാരണാജനകങ്ങളായ നിരന്തര കുപ്രചാരണങ്ങൾ പലപ്പോഴും ഒരു കാര്യത്തിന് അതർഹിക്കുന്നതിൽ കൂടുതൽ പ്രാധാന്യം ലഭിക്കാൻ കാരണമാണ്. ഒരു ഗീബൽസ് തന്ത്രമാണിത്.
എല്ലാ മതങ്ങളും നന്മ ചെയ്യണമെന്നാണ് പഠിപ്പിക്കുന്നത്. ഒരാൾ ഒരു കുറ്റം ചെയ്താൽ എല്ലാവരേയും അടച്ചാക്ഷേപിക്കുന്നത് ശരിയല്ല. ഒരു കുലയിലെ എല്ലാ ഫലങ്ങളും ഒരിക്കലും ഒരുപോലെയാകില്ല. വളരെ ചെറിയ ഒരു ശതമാനം പുരോഹിതരുടെ തെറ്റിന്റെ ശിക്ഷ എല്ലാ പുരോഹിതരും അനുഭവിക്കുന്നത് ശരിയല്ല. തെറ്റു ചെയ്തുവെന്ന് ബോധ്യമുള്ളവരെ ന്യായീകരിക്കാനും സംരക്ഷിക്കാനും ശ്രമിക്കാതെ അവർക്ക് മാതൃകാപരമായ ശിക്ഷ കൊടുക്കാൻ നേതൃത്വം ശുഷ്ക്കാന്തി കാണിച്ചാൽ പലപ്പോഴും സമൂഹത്തിൽ സഭക്കുള്ള യശസ്സ് തീർച്ചയായും ഉയരും.
വിശ്വാസികൾ ചെറിയ ഒരു ശതമാനത്തിന്റെ സാൻമാർഗ്ഗിക വിഭ്രംശം കണ്ടുള്ള ചില തൽപ്പരകക്ഷികളുടെ പ്രചരണത്തിൽ ഇടറാതെ ക്രിസ്തുവിൽ ഒന്നായിരിക്കുക. ഇതിലും വലിയ അപവാദങ്ങളേയും, പ്രതിബന്ധങ്ങളേയും പീഡനങ്ങളേയും അതിജീവിച്ചതാണ് കത്തോലിക്കാസഭ. മതനിരോധനംവരെയുള്ള രാജ്യങ്ങളിൽ പോലും സഭ തഴച്ചു വളർന്നിട്ടേയുള്ളു.