24/03/2024
ഓശാന ഞായർ Palm Sunday Reflections
ബഥ്ഫഗെ
മത്തായി സുവിശേഷകൻ്റെ വിവരണമനുസരിച്ച് ബഥ്ഫഗെയിൽ നിന്നാണ് ഓശാന ദിനത്തിലെ ഘോഷയാത്ര ആരംഭിക്കുന്നത് (മത്താ 21,1).
ബഥ്ഫഗെ എന്ന വാക്കിനർത്ഥം പഴുക്കാത്ത അത്തിപ്പഴം എന്നാണ്. നമ്മുടെ ഓശാന ഘോഷയാത്ര ആരംഭിക്കുന്ന ബഥ്ഫഗെ നമുക്ക് തിരിച്ചറിയാം. 'ഒലിവുമരത്തിൻ്റെ ശാഖകളില്‍ ചിലതു മുറിച്ചു കളഞ്ഞിട്ട് കാട്ടൊലിവിന്‍റെ മുളയായ നിന്നെ അവിടെ ഒട്ടിക്കുകയും വേരില്‍നിന്നു വരുന്ന ജീവരസം പങ്കുപറ്റുവാൻ (റോമാ 11 : 17) അനുവദിക്കുകയും ചെയ്തിട്ട് ഇന്നും ഫലം പുറപ്പെടുവിക്കാത്ത അത്തിവൃക്ഷമായോ (ലൂക്കാ 13, 6-9) മറ്റുള്ളവരുടെ കൺവെട്ടത്ത് ഏതാനും അത്തികൾ കാണപ്പെടുകയും എന്നാൽ അവ പഴുത്ത് ഫലപ്രാപ്തി എത്താതിരിക്കുകയും ചെയ്യുന്ന അവസ്ഥയോ നമുക്കുണ്ടോ? അനേക ശതം വർഷങ്ങളുടെ പാരമ്പര്യം അവകാശപ്പെടുന്ന നാം പ്രതിസന്ധികളിൽ ഫലം പുറപ്പെടുവിക്കാൻ ആകാത്ത മച്ചിപരുവത്തിലുള്ള ആത്മീയതയുടെ പ്രതീകങ്ങളായി മാറുന്നില്ലേ?
ഘർവാപസിയുടെയും നീതി നിഷേധങ്ങളുടെയും അവകാശലംഘനങ്ങളുടെയും അതിക്രമങ്ങളുടെയും മധ്യത്തിലൂടെ പുതു ക്രിസ്ത്യാനികൾ എന്ന് നാം മുദ്രകുത്തിയിട്ടുള്ള വടക്കേ ഇന്ത്യയിലെയും മറ്റു പ്രദേശങ്ങളിലെയും വിശ്വാസത്തിൽ ഒരേ മൗതിക ശരീരത്തിൻറെ ഭാഗവാക്കുകളയ നമ്മുടെ ക്രൈസ്തവ സഹോദരങ്ങളുടെ വിശ്വാസ സാക്ഷ്യങ്ങളുടെ മുൻപിൽ ലജ്ജിച്ചു തലതാഴ്ത്തുവാൻ മാത്രമേ ഇന്ന് നമുക്കാകൂ. സഹന പീഡകളുടെ മുൻപിൽ നമ്മുടെ വിശ്വാസം ഫലപ്രാപ്തി അണിയുക എന്നതാണ് നാം നേടിയെടുക്കേണ്ട ലക്ഷ്യം. അധീശത്വം പടിവാതിൽക്കൽ എത്തിയിട്ടും നിസ്സംഗതയോടെ നാം നമുക്ക് ചുറ്റും നിർമ്മിച്ച എടുത്തിട്ടുള്ള കൃത്രിമമായ ശീതളച്ഛായയിൽ അഭിരമിച്ച് കഴിയുന്നെങ്കിൽ ക്രിസ്തു ചിന്തിയ രക്തത്തിന്റെയും ചിതറിയ ശരീരത്തിന്റെയും വില ഇനിയും തിരിച്ചറിയാതെ നാശത്തിന്റെ വഴിയിലൂടെ സഞ്ചരിക്കുന്ന വരാണ് നമ്മൾ
ഇനിയും ഫലപ്രാപ്തിയിലെത്തിയിട്ടില്ലെങ്കിൽ സമയമായി. കർത്താവേ ഞങ്ങളെ രക്ഷിക്കണമേ എന്ന ഓസാന വിളികളുമായി നമുക്കും ജെറുസലേം ലക്ഷ്യമാക്കി അവനോടൊപ്പം യാത്ര ചെയ്യാം. ദേവാലയത്തിൽ പ്രവേശിക്കുന്ന അവൻ ഇനിമേൽ താനാണ് ദേവാലയം എന്ന് പ്രഖ്യാപിക്കാനിരിക്കുകയാണ്. മാംസമായി കൂടാരമടിച്ച വചനം ഭൂമിയിൽ ദൈവത്തിൻറെ കൂടാരമായി തീരുകയാണ്. അവൻ നടന്നുനീങ്ങുന്നത് സഹന പീഡകളുടെ വഴികളിലേക്കാണ്; പരിഹസിക്കപ്പെടുകയും ചിതറിക്കപ്പെടുകയും അവസാനം കുരിശിൽ മരിക്കുകയും ചെയ്യുന്ന കാൽവരിവഴി! അവന്റെ ഉത്ഥാനം നൽകുന്ന കൃപയുടെ സമൃദ്ധി സ്വീകരിച്ചിരിക്കുന്ന നാം നമ്മുടെ ക്രൈസ്തവ കൂദാശാജീവിതത്തിലൂടെ അവയെ ഫലപ്രാപ്തിയിലെത്തിക്കാൻ കർത്താവ് കനിയട്ടെ.
+ടോണി നീലങ്കാവിൽ