20/04/2020
കുലത്തിൻ്റേയും ദേശത്തിൻ്റേയും സംരക്ഷണത്തിനായി ജീവിതം സമർപ്പിച്ച് നിരന്തരമായ ഉപാസനയിലൂടെ വടക്കൻ ചൊവ്വാ ഭഗവതിയുടെ മഹാഅനുഗ്രഹം ജാതിമതഭേദമെന്യേ സർവ്വർക്കും പ്രാപ്തമാക്കി നൽകിയ ശ്രീ തൂവ്വാരെ ഗോപി പണിക്കരുടെ ചിര സ്മരണയ്ക്കായി അദ്ദേഹത്തിൻറെ ജന്മനക്ഷത്രമായ രോഹിണി നാളിൻ്റെ പേരിൽ തുടങ്ങിയ പദ്ധതിയാണ് രോഹിണി വനസമൃദ്ധി.
"പ്രകൃതിയുടെ ഉത്തമമായ സംരക്ഷണത്തിലൂടെ മാത്രമേ എല്ലാ ജീവജാലങ്ങൾക്കും ആരോഗ്യകരമായി നിലനിൽക്കുവാൻ സാധിക്കുകയുള്ളൂ."
എന്ന ഈ മഹത്തായ സന്ദേശത്തെ ഞങ്ങൾക്ക് പകർന്നു നൽകിയത് ഒരു ഉത്തമ പ്രകൃതിസ്നേഹി കൂടിയായ ഞങ്ങളുടെ അഭിവന്ദ്യ പിതാവ് ശ്രീ തുവ്വാരെ ഗോപി പണിക്കരാണ്.
മേൽപ്പറഞ്ഞ "രോഹിണി വനസമൃദ്ധി" പദ്ധതി പ്രകാരം ക്ഷേത്രത്തിൽ വരുന്ന എല്ലാ ഭക്തജനങ്ങൾക്കും അവരുടെ പുരയിടത്തിലോ അല്ലെങ്കിൽ സമൂഹത്തിന് ഉപകരിക്കുന്ന മറ്റേതെങ്കിലും പൊതു സ്ഥലങ്ങളിലോ നട്ടുവളർത്തുന്നതിന് നല്ല ഗുണമേന്മയുള്ള വിത്തുപാകി മുളപ്പിച്ച ആര്യവേപ്പിൻ തൈകൾ തൂവ്വാരെ ഗോപി പണിക്കർ സ്മാരക വടക്കൻ ചൊവ്വ ഭഗവതി സേവ ട്രസ്റ്റിൽ നിന്നും വിതരണം ചെയ്തുവരികയാണ്.
പ്രകൃതി സംരക്ഷണത്തിനും സകല ജീവജാലങ്ങളുടെയും ആരോഗ്യരക്ഷയ്ക്കും ഏറ്റവുമധികം പ്രാധാന്യമുള്ള ഒരു വൃക്ഷമാണ് ആര്യവേപ്പ്
വന ശോഷണം കൊണ്ടും അന്തരീക്ഷ മലിനീകരണം കൊണ്ടും പലവിധ ശ്വാസകോശ രോഗങ്ങളെക്കൊണ്ടും പകർച്ചവ്യാധികളുടെ ഉപദ്രവങ്ങളെ കൊണ്ടും ദുരിതമനുഭവിക്കുന്ന കേരളജനതയ്ക്ക് വലിയൊരു സഹായമാണ് രോഹിണി വനസമൃദ്ധി.
അന്തരീക്ഷത്തിലേക്ക് ഏറെ ശുദ്ധവായു പ്രദാനം ചെയ്യുന്ന രോഗാണുക്കളെയും കീടങ്ങളെയും നശിപ്പിക്കാൻ കഴിവുള്ള അത്ഭുത വൃക്ഷമാണ്. ആര്യവേപ്പ്. രോഗപ്രതിരോധശേഷി നൽകുന്ന ഒരു മികച്ച ഔഷധമെന്നതിലുപരി ഇതിന്‍റെ ഇലകളില്‍ തട്ടി കടന്നു വരുന്ന കാറ്റ് ശ്വസിക്കുന്നതു പോലും ആരോഗ്യത്തിന് നല്ലതാണ്.
ഏകദേശം ഒരു കോടിയോളം ആര്യ വേപ്പിൻ തൈകൾ കേരളത്തിലെ എല്ലാ ഭാഗങ്ങളിലും എത്തിച്ച് നട്ടുവളർത്താൻ തീരുമാനിച്ചിട്ടുള്ള ഈ സദ്ഉദ്യമത്തിൻ്റെ സമ്പൂർണ്ണ വിജയത്തിനായി ഏവരുടെയും നിസ്സീമമായ സഹായ സഹകരണങ്ങൾ പ്രതീക്ഷിച്ചുകൊള്ളുന്നു.
ഈ മഹാ ഉദ്യമത്തിൽ പങ്കു ചേർന്ന നല്ലവരായ ഭക്തജനങ്ങൾ നാളിതുവരെ ഏകദേശം ഒരു ലക്ഷത്തിൽപ്പരം ആര്യവേപ്പിൻ തൈകൾ കേരളത്തിൻ്റെ വിവിധഭാഗങ്ങളിൽ നട്ടുവളർത്തി കൊണ്ടിരിക്കുകയാണ്.
"രോഹിണി വനവൽക്കരണ പദ്ധതി"