Guruvayur Devaswom

Guruvayur Devaswom The Official Page of Guruvayur Devaswom
(6)

ഉപദേവതാ കലശ ചടങ്ങുകൾ.ചിത്രങ്ങളിലൂടെ..കൃഷ്ണാ! ശ്രീഗുരുവായൂരപ്പാ!
26/06/2026

ഉപദേവതാ കലശ ചടങ്ങുകൾ.

ചിത്രങ്ങളിലൂടെ..

കൃഷ്ണാ! ശ്രീഗുരുവായൂരപ്പാ!

ഭക്തിസാന്ദ്രംഉപദേവതകലശ ചടങ്ങുകൾഗുരുവായൂർ ക്ഷേത്രത്തിലെ ഉപദേവൻമാർക്കുള്ള കലശ ചടങ്ങുകൾ നടക്കുകയാണ്. തുടങ്ങി.നാളെ (ജൂൺ  26)...
25/06/2026

ഭക്തിസാന്ദ്രം
ഉപദേവത
കലശ ചടങ്ങുകൾ

ഗുരുവായൂർ ക്ഷേത്രത്തിലെ ഉപദേവൻമാർക്കുള്ള കലശ ചടങ്ങുകൾ നടക്കുകയാണ്. തുടങ്ങി.നാളെ (ജൂൺ 26) വരെ ഭക്തിനിർഭരമായ ചടങ്ങുകൾ തുടരും' ശ്രീഅയ്യപ്പസ്വാമിയുടെ കലശചടങ്ങുകൾ ആണ് ആദ്യം നടന്നത്. ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ആചാര്യവരണം നടത്തി.ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ. പി.സി.ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ. ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് എക്സ് എം എൽ എ, ഭരണ സമിതി അംഗം സി.മനാജ്, ക്ഷേത്രം ഡി.എ എം.രാധ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

കൃഷ്ണാ! ശ്രീഗുരുവായൂരപ്പാ!

ഗുരുവായൂർ ക്ഷേത്രം പഴമയുടെ പെരുമയിൽ: 51 വർഷം മുമ്പ് 1975 ജൂൺ26  പുന്നത്തൂർ കോവിലകം ഗുരുവായൂരപ്പന്റെ ആനത്താവളം.! ഓർമ്മയില...
25/06/2026

ഗുരുവായൂർ ക്ഷേത്രം പഴമയുടെ പെരുമയിൽ: 51 വർഷം മുമ്പ് 1975 ജൂൺ26 പുന്നത്തൂർ കോവിലകം ഗുരുവായൂരപ്പന്റെ ആനത്താവളം.! ഓർമ്മയിലൊരു ആനയൂട്ടും,ആനകളുടെ ഘോഷയാത്രയും അത്യപൂർവമായൊരു "ഗൃഹപ്രവേശനചടങ്ങും!! 2026 ജൂൺ 26 ന് ദേവസ്വം പെൻഷൻകാരുടെ സ്നേഹവായ്പ്.! ഗുരുവായൂരപ്പന് ആനയൂട്ട് വഴിപാട്!
___________________________
രാമയ്യർ പരമേശ്വരൻ
___________________________
ഗജസംരക്ഷണത്തിന്1.60,000/_ ക. ക്ക് വിലക്ക് വാങ്ങിയ 9 ഏക്ര75 സെൻ്റ് സ്ഥലവും പ്രസിദ്ധമായ പുന്നത്തൂർ കോവിലകവും ഗുരുവായൂരപ്പന്റെ ആനത്താവളം !
___________________________
1975 ജൂൺ 26 ഗജരാജൻ കേശവന്റെ നേതൃത്വത്തിൽ കുട്ടിക്കുറുമ്പൻമാരായ ഗോപിനാഥനും ,ദേവിയും, സത്യനാരായണനും ഉൾപ്പെടെ 19 ഗജവീരന്മാർ പങ്കെടുത്ത ഗജഘോഷയാത്ര !!
___________________________
ഗുരുവായൂരപ്പന്റെ സന്നിധിയിൽ നിന്നും രുദ്രതീർത്ഥപ്രദക്ഷിണത്തോടെ പുന്നത്തൂർ കോട്ടയിലേക്ക് !
___________________________
ഘോഷയാത്രക്കിടയിൽ പുന്നത്തൂർ കോട്ടക്കടുത്തെത്തിയ കേശവൻ പുതിയ പാലത്തിൽ കയറി ശങ്കിച്ചു നിന്നു!!
___________________________
ഘോഷയാത്രയിലില്ലാതെതാരയും, പത്മനാഭനും, രാമചന്ദ്രനും,നാരായണനും, ജൂനിയർ ലക്ഷ്മിയും, രവീന്ദ്രനും!
___________________________
ഗുരുവായൂരപ്പന്റെ മേശ്ശാന്തി പാവിട്ടപ്പുറം സുബ്രഹ്മണ്യൻ നമ്പൂതിരിയിൽ നിന്നും ഭഗവാൻ്റെ കളഭവും മാലയും ഗജകേസരികൾകൾക്ക്!
___________________________
അന്നത്തെ ഗജസമ്പത്തിലെ(1975) ആനകൾ രാധാകൃഷ്ണനും,ദേവിയും!
___________________________

ഗുരുപവനപുരത്തിൽ വീണ്ടുമൊരു ജൂൺ 26!...അതെ, ഗുരുവായൂരപ്പന്റെ ഭക്തൻമാർക്കും,ഗുരുവായൂർ പ്രദേശവാസികൾക്കും, ഗജസ്നേഹികൾക്കും, ഗുരുവായൂരപ്പന്റെ സന്നിധിയിൽ അരനൂറ്റാണ്ട് മുമ്പ് നടന്ന ആഘോഷദിനത്തിന്റെ അവിസ്മരണീയമായ ഓർമ്മകളാണ് ഇന്നും ...... ലോകത്തെവിടേയും കാണാത്ത കൗതുകകരവും അപൂർവ്വവുമായ ഘോഷയാത്ര നടന്ന ,സുദിനം.! ഗജസംരക്ഷകനും,ഗജപ്രേമിയുമായ ഗുരുവായൂരപ്പന്റെ ഗജസമ്പത്തിലെ ഗജരാജൻ ഗുരുവായൂർ കേശവൻ ! പിന്നെ അന്നത്തെ ഗജശ്രേഷ്ഠൻമാരായ പത്മനാഭനും,രാമചന്ദ്രനും,നാരായണനും, വേണുഗോപാലനും,കുട്ടിശ്ശങ്കരനും, രാമൻകുട്ടിയും, ലക്ഷ്മിക്കുട്ടിയും ഉൾപ്പെടെ 26 ലെത്തിയ ഗുരുവായൂരപ്പന്റെ ഗജസമ്പത്ത്.! ഭക്തജനങ്ങൾക്കെല്ലാം ഗുരുവായൂരിൽ അതൊരു അപൂർവ്വ തയായിരുന്നു..
എന്നാൽ ഭക്തജനങ്ങളുടെ പ്രാർത്ഥനയോടെ ഗുരുവായൂരപ്പന്റെ സന്നിധിയിൽ ആനയെ നടയിരുത്തൽ വഴിപാട് വർദ്ധിച്ചു.ആനകളുടെ എണ്ണം 26 ആയി വർദ്ധിച്ചതോടെ ഗുരുവായൂരപ്പന്റെ ഗജകേസരികൾ തെക്കെ നടയിലെ സാമൂതിരി കോവിലകത്തുനിന്നും പുന്നത്തൂർ കോവിലകത്തെ ആനത്താവളത്തിലേക്ക് 51വർഷംമുമ്പ് "ഗൃഹപ്രവേശം" നടന്ന ദിവസം , അനുസ്മരണ ദിനമായി ഗുരുവായൂർ ദേവസ്വത്തിൽ ആനത്താവളത്തിൽ ഭഗവാൻ്റെ ഗജങ്ങളെ സ്നേഹപൂർവ്വം പരിചരിക്കാൻ അവസരം ലഭിച്ച ...ജീവധന വിഭാഗത്തിൽ ജോലിചെയ്ത ദേവസ്വം പെൻഷനേഴ്സ് കൂട്ടായ്മ 2026 ജൂൺ 26 വെള്ളിയാഴ്ച ഗുരുവായൂരപ്പന്റെ ഗജങ്ങൾക്കെല്ലാം വിഭവസമൃദ്ധമായ ആനയൂട്ടോടെ ആചരിക്കും.51 വർഷം മുമ്പ് നടന്ന ആ മധുരസ്മരണകൾ അയവിറക്കും...ക്ഷേത്രത്തിലെ പ്രധാന വഴിപാട് ഗുരുവായൂരപ്പന്റെ പ്രിയംകരങ്ങളായ രാധാകൃഷ്ണൻ മുതൽ അയ്യപ്പൻകുട്ടി വരെയുള്ള 34 ഗജങ്ങൾക്കുള്ള ആനയൂട്ട് വഴിപാട് സമർപ്പിക്കും.
അമ്പത് വർഷം മുമ്പ് എട്ടുകെട്ടു മാളികയും,കുളപ്പുരയും,പടിപ്പുരയും ചേർന്ന ഗുരുവായൂരിലെ സാമൂതിരി കോവിലകത്ത്(ഇന്നത്തെ ശ്രീവത്സം ഗസ്റ്റ് ഹൗസ്) കെട്ടിയിരുന്ന ആനകളുടെ എണ്ണം വർദ്ധിച്ച് 25 ലെത്തിയപ്പോഴാണ് സ്ഥലപരിമിതി രൂക്ഷമായ സാഹചര്യത്തിൽ 1975 ൽ പുന്നത്തൂർ രാജകുടുംബം വക 9 ഏക്ര 75 സെന്റ് സ്ഥലവുംപുന്നത്തൂർ കോവിലകവും,1,60,000/_ രൂപക്ക് ഗുരുവായൂർ ദേവസ്വം വിലക്ക് വാങ്ങി ഗുരുവായൂരപ്പന്റെ ഗജകേസരികൾക്ക് വിസ്താരമേറിയ പുതിയ വാസസ്ഥലം ഒരുക്കിയത്.അങ്ങനെ നൂറ്റാണ്ടുകൾ പഴക്കമുള്ള സാമൂതിരി കോവിലകം പറമ്പിൽ നിന്നും പുന്നത്തൂർ രാജവംശത്തിന്റെകൊട്ടാരംപറംമ്പിലേക്കൊരു ഘോഷയാത്രയും ഗൃഹപ്രവേശവും നടന്നു.! 1975 ജൂൺ 26 ന്.... ഗുരുവായൂരപ്പന്റെ സ്വർണ്ണത്തിടമ്പ് വഹിക്കാൻ മുടക്കം വരാതെ ശീവേലി ക്കു ഡ്യൂട്ടിയുണ്ടായിരുന്ന " താര" യും, മദംപാടിലായിരുന്ന പത്മനാഭനും, രാമചന്ദ്രനും,ചികിത്സ യിലായിരുന്ന നാരായണൻകുട്ടി (എലൈറ്റ്), ജൂനിയർ ലക്ഷ്മി, രവീന്ദ്രൻ, എന്നിങ്ങനെ 6 ആനകൾ ഒഴികെ, ഗജരാജൻ കേശവന്റെ നേതൃത്വത്തിൽ ഭക്തജനങ്ങളുടെയും,നാട്ടുകാരുടേയും ദേവസ്വം ഉദ്യോഗസ്ഥരുടേയും സാന്നിദ്ധ്യത്തിൽ 19 ഗജവീരന്മാർ പങ്കെടുത്ത വളരെ അപൂർവ്വങ്ങളിൽ അപൂർവ്വമായൊരു "ഗൃഹപ്രവേശന" ചടങ്ങ് നടന്നത്. ക്ഷേത്രം നടയിൽ നിന്നും ഗുരുവായൂരപ്പൻ്റെ മേശ്ശാന്തി പാവിട്ടപ്പുറം സുബ്രഹ്മണ്യൻ നമ്പൂതിരി നൽകിയ ഭഗവാന്റെ കളഭവും,മാലയും അണിഞ്ഞ് ദീപസ്തംഭത്തിനടുത്തുനിന്നും ഗുരുവായൂരപ്പനെ വണങ്ങി രുദ്രതീർത്ഥം വലം വെച്ച് വരിവരിയായി പടിഞ്ഞാറെ നടയിലൂടെ യായിരുന്നു ചരിത്രം രേഖപ്പെടുത്തിയ ആ ഘോഷയാത്ര!. വഴിനീളെ ഭഗവാൻ്റെ ഗജങ്ങൾക്ക് ഭക്തജനങ്ങളുടേയും, നാട്ടുകാരുടേയും വീഥികൾ അലംകരിച്ചും ഭദ്രദീപം കൊളുത്തി വെച്ചും ഭക്തിസാന്ദ്രമായ സ്വീകരണം.വാദ്യഘോഷങ്ങൾ, സൗകര്യം അത്രയൊന്നും ഇല്ലാത്ത അന്നത്തെ പുന്നത്തൂർ റോഡിലൂടെ കോട്ടക്കടുത്തെത്തിയപ്പോൾ ഗജഘോഷയാത്രക്ക് നേതൃത്വം നൽകിയ കേശവൻ കോട്ടക്കടുത്ത് പുതുക്കിപണിത പുതിയ പാലത്തിനു സമീപം ഒന്ന് നിന്നു ! .അതെ,പാലത്തിനുമീതെ അല്പസമയം ഒന്ന് ശങ്കിച്ചു നിന്നു...പാലത്തിന് ഇളക്കമുണ്ടോ..... തന്നെ
അനുഗമിക്കുന്നഗുരുവായൂരപ്പന്റെ ഗജകുടുംബാംഗങ്ങളുടെ സുരക്ഷിതത്വം കണക്കിലെടുത്താണെന്നു തോന്നുന്നു, രണ്ടു തവണ മുൻകാലുകൾ പതുക്കെ പതുക്കെ ചവിട്ടി നോക്കി.....പാലത്തിന്റെ ഉറപ്പിൽ ബോധ്യം വന്നശേഷമേ സ്നേഹനിധിയായ കേശവൻ പാലം കടന്നുള്ളൂ.അത് കണ്ടുനിന്നവർ അത്ഭുതസ്തബ്ധരായി.ഭക്തൻമാരും ഘോഷയാത്രയിൽ അനുഗമിച്ചവരും ആ കാഴ്ച അത്ഭുതത്തോടെ നോക്കി നിന്നു!... ഗുരുവായൂർ ദേവസ്വം ഉദ്യോഗസ്ഥരും മറ്റു ജീവനക്കാർ ആനപ്രേമികൾ തുടങ്ങി പലപ്രമുഖവ്യക്തികളും, നാട്ടുകാരും ആനകളെ അനുഗമിച്ചിരുന്നു. അവരും ആശ്ചര്യഭരിതരായി. വഴി സുഖമമാണെന്ന് ഉറപ്പിച്ചു....കേശവൻ വീണ്ടും നടത്തം തുടങ്ങി....തുടർന്ന് ആനകൾ കോട്ടയിലെ വിശാലമായ പുന്നത്തൂർ കോവിലകം പറമ്പിൽ പ്രവേശിച്ചപ്പോൾ ഗംഭീരമായ വെടിക്കെട്ടുണ്ടായി. എല്ലാംകൊണ്ടും ആനകൾക്കും ആനക്കാർക്കും വളരെ ആഹ്ളാദമായി. ദേവസ്വം വകയായി ആനകളുടെ പരിചരണത്തിൽ മുഴുകിക്കഴിയുന്ന ആനക്കാർക്കും,മറ്റും വിഭവസമൃദ്ധമായ സദ്യ പുന്നത്തൂർ കോട്ടയിൽ വെച്ച് നൽകി. വർഷം 51 ആയി, ഒരുഘട്ടത്തിൽ 66 ആനകൾ വരെ ഉണ്ടായിരുന്ന ഗജസമ്പത്തിൽ ഗുരുവായൂരപ്പന് ഇപ്പോൾ ആനകൾ 34 ഉണ്ട്.അന്നത്തെ അത്യപൂർവ്വമായ ഗൃഹപ്രവേശനത്തിനും,ആനയൂട്ടിനും ആഘോഷത്തിനും പങ്കാളികളായ ഗജകേസരികളിൽ ഇന്നും ജീവിച്ചിരിക്കുന്ന രാധാകൃഷ്ണനും, ,ദേവിയും ഇന്നും ഓർക്കുന്നുണ്ടാകും...തന്റെ മുൻഗാമികളേയും,സഹപ്രവർത്തകരേയുംകുറിച്ചുള്ള നല്ലകാലം... 51വർഷം മുമ്പ്.. ഒരിക്കലും മായാതെ,മറയാതെ നടന്നൊരു "ഗൃഹപ്രവേശം"!! ചരിത്രത്തിൽ ആദ്യമായി ട്ടായിരുന്നു ഇത്തരമൊരു ചടങ്ങ്.അത് ഗുരുവായൂരപ്പന്റെ ആനകൾക്ക് മാത്രം,ഗുരുവായൂരിൽ മാത്രം.അന്നത്തെ ആ ചരിത്ര സംഭവങ്ങൾ, ആയതിനെ അനുസ്മരിച്ചു കൊണ്ട് ഗുരുവായൂരപ്പന്റെ ഗജകേസരികളെ അനവധി കാലം സ്നേഹത്തോടെ പരിലാളിച്ചും,പരിചരിച്ചും ദേവസ്വത്തിൽനിന്നും വിരമിച്ച ഉദ്യോഗസ്ഥാനുദ്യോഗസ്ഥരുടെ വകയായി 2026 ജൂൺ 26 ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് പുന്നത്തൂർ കോട്ടയിലെ ആനകൾക്കെല്ലാം ആനയൂട്ട് നടക്കും.ആനകളെ ഊട്ടാനും,സ്നേഹംപങ്കുവെക്കാനും ചടങ്ങിൽ അത്യുത്സാഹത്തോടെ പങ്കെടുക്കാൻ പല വിധമായ ഓർമ്മകളിൽ ദേവസ്വം പെൻഷൻകാരും പങ്കുചേരും.അന്ന്, 51 വർഷംമുമ്പ്, ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി കൃഷ്ണൻ നമ്പൂതിരിയും,ക്ഷേത്രം തന്ത്രി ചേന്നാസ് പരമേശ്വരൻ നമ്പൂതിരിപ്പാടും, അഡ്മിനിസ്ട്രേറ്റർ എൻ.കെ.നാരായണകുറു(ഐഎഎസ്)പ്പും , പുന്നത്തൂർകോവിലകം തറവാട്ടിലെ കാരണവർ ഗോദശങ്കരവലിയരാജ, യും,അന്നത്തെ ദേവസ്വം ഭരണസമിതി അംഗങ്ങളായ പി.ടി.മോഹനകൃഷ്ണൻ,വടേക്കര ബാലകൃഷ്ണൻനായർ,കെ.കുട്ടികൃഷ്ണൻ,ഇ.സി.മാധവൻനമ്പ്യാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു .
ഗുരുവായൂരപ്പന്റെ ഗജകേസരികൾക്ക് പുതിയ വാസസ്ഥലം ലഭിച്ചിട്ട് 51വർഷം പിന്നിടുമ്പോൾ ഗൃഹപ്രവേശന ദിനമായ വെള്ളിയാഴ്ച ഗുരുവായൂരപ്പന്റെ ഗജകേസരികളെ അനവധികാലം സ്നേഹിച്ചും,പരിചരിച്ചും ദേവസ്വം സർവീസിൽ നിന്നും വിരമിച്ച ദേവസ്വം ജീവനക്കാർക്കൊപ്പം പുന്നത്തൂർ കോട്ടയിൽ ഗുരുവായൂരപ്പന്റെ ഗജവീരന്മാർ ക്കുള്ള ആനയൂട്ടിൽ പുന്നത്തൂർ ആനത്താവളത്തിന്റെ ചുമതലയുള്ള ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.ആനകളുടെ ഗൃഹപ്രവേശം.. ആനയൂട്ട്, സുഖചികിത്സ, ഇത്തരം അപൂർവ്വങ്ങളിൽ അപൂർവ്വമായ ചടങ്ങുകൾ , സംവിധാനങ്ങൾ ഗുരുവായൂരിൽ മാത്രം...ഗുരുവായൂരപ്പന്റെ സന്നിധിയിൽ മാത്രം.

ക്ഷേത്രത്തിലേക്ക് വഴിപാടായി വാട്ടർ കൂളറും ഫ്രീസറുംഗുരുവായൂർ ക്ഷേത്രത്തിലേക്ക് ഭക്തൻ്റെ വഴിപാടായി വാട്ടർ കൂളറും ഫ്രീസറും....
24/06/2026

ക്ഷേത്രത്തിലേക്ക് വഴിപാടായി വാട്ടർ കൂളറും ഫ്രീസറും

ഗുരുവായൂർ ക്ഷേത്രത്തിലേക്ക് ഭക്തൻ്റെ വഴിപാടായി വാട്ടർ കൂളറും ഫ്രീസറും. ഇന്നു രാവിലെയായിരുന്നു സമർപ്പണം. കോയമ്പത്തൂർ സ്വദേശി കുമാര വേലുവാണ് ഇവ സമർപ്പിച്ചത്. ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ എം.രാധ സമർപ്പണം ഏറ്റുവാങ്ങി.അസി.മാനേജർമാരായ സി.ആർ ലെജുമോൾ ,സി.വി.സന്തോഷ്, സി.എസ്.ഒ മോഹൻകുമാർ ,വഴിപാടുകാരൻ്റെ കുടുംബാംഗങ്ങൾ എന്നിവർ സന്നിഹിതരായി. വഴിപാട് സമർപ്പണം നടത്തിയ കുമാര വേലുവിന്
തിരുമുടി മാലയും കളഭവും പഴവും പഞ്ചസാരയുമടങ്ങുന്ന ശ്രീഗുരുവായൂരപ്പൻ്റെ പ്രസാദങ്ങൾ ഡി.എ എം.രാധ നൽകി.

കൃഷ്ണാ! ശ്രീഗുരുവായൂരപ്പാ!

ഭണ്ഡാര  വരവ് 8.5 കോടിരൂപ............ഗുരുവായൂർ ക്ഷേത്രത്തിൽ 2026 ജൂൺ മാസത്തെ ഭണ്ഡാരം  എണ്ണൽ ഇന്ന് വൈകിട്ട് (ജൂൺ 22 ന്) പൂ...
22/06/2026

ഭണ്ഡാര വരവ് 8.5 കോടിരൂപ............
ഗുരുവായൂർ ക്ഷേത്രത്തിൽ 2026 ജൂൺ മാസത്തെ ഭണ്ഡാരം എണ്ണൽ ഇന്ന് വൈകിട്ട് (ജൂൺ 22 ന്) പൂർത്തിയായപ്പോൾ ലഭിച്ചത് 8,50, 00,661 രൂപ. 1കിലോ 843ഗ്രാം 600 മില്ലിഗ്രാം സ്വർണ്ണം ലഭിച്ചു. വെള്ളി ലഭിച്ചത് 9 കിലോഗ്രാം 800 ഗ്രാം.
കേന്ദ്ര സർക്കാർ പിൻവലിച്ച രണ്ടായിരം രൂപയുടെ 15 ഉം നിരോധിച്ച ആയിരം രൂപയുടെ 14, അഞ്ഞൂറിൻ്റെ 6O കറൻസിയും ലഭിച്ചു .കനറാ ബാങ്ക് ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല..

ഇ ഭണ്ഡാരങ്ങൾ വഴി
......
കിഴക്കേ നട എസ്.ബി.ഐ ഇ ഭണ്ഡാരം വഴി
4, 60,426 രൂപയും കിഴക്കേ നട പഞ്ചാബ് നാഷണൽ ബാങ്ക് ഇ ഭണ്ഡാരം വഴി 31, O37
രൂപയും പടിഞ്ഞാറെ നടയിലെ യുബിഐ ഇ ഭണ്ഡാരം വഴി 1,07 226രൂപയും ഇന്ത്യൻ ബാങ്ക് ഇ ഭണ്ഡാരം വഴി 61,864 രൂപയും ഐസിഐസിഐ ഇ ഭണ്ഡാരം വഴി 43,952 രൂപയും ധനലക്ഷ്മി ബാങ്ക് ഇ ഭണ്ഡാരം വഴി 182432രൂപയും ലഭിച്ചു
......

ആനയെ പ്രതീകാത്മകമായി നടയിരുത്തി🙏🙏🙏🙏🙏ഗുരുവായൂർ ക്ഷേത്രത്തിൽ പ്രതീകാത്മകമായി ആനയെ നടയിരുത്തൽ ചടങ്ങ് നടന്നു. ഇന്നു രാവിലെ ശ...
22/06/2026

ആനയെ പ്രതീകാത്മകമായി നടയിരുത്തി
🙏🙏🙏🙏🙏

ഗുരുവായൂർ ക്ഷേത്രത്തിൽ പ്രതീകാത്മകമായി ആനയെ നടയിരുത്തൽ ചടങ്ങ് നടന്നു. ഇന്നു രാവിലെ ശീവേലിക്കു ശേഷമായിരുന്നു ചടങ്ങ്.
തൃശൂർ നടവരമ്പ് പാടത്ത് പാലാഴി ഹൗസിൽ പ്രദീപ് പാലാഴി ആണ് വഴിപാടായി
ആനയെ നടയിരുത്തിയത്. ക്ഷേത്രം മേൽശാന്തി ചെർപ്പുളശ്ശേരി തെക്കും പറമ്പത്ത് മനയിൽ ബ്രഹ്മശ്രീ ടി.എം.നാരായണൻ നമ്പൂതിരി മുഖ്യകാർമികനായി. ജൂനിയർ വിഷ്ണു
ആനയെയാണ് നടയിരുത്തിയത്. ഇതിനായി പത്തുലക്ഷം രൂപ ദേവസ്വത്തിലടച്ചു. ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ ബ്രഹ്മശ്രീ.മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ,ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ ചുമതല വഹിക്കുന്ന ജില്ലാ കളക്ടർ ശ്രീമതി ശിഖ സുരേന്ദ്രൻ, ദേവസ്വം ഭരണസമിതി അംഗം മനോജ് ബി നായർ, ക്ഷേത്രം ഡപ്യൂട്ടിഅഡ്മിനിസ്ട്രേറ്റർ എം.രാധ, ജീവധനം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ കെ.ഗീത, ഗോപുരം അസി.മാനേജർ വി.സി. സന്തോഷ് , പാരമ്പര്യവകാശികളായ മാദേമ്പാട്ട് ചന്ദ്രശേഖരൻ നമ്പ്യാർ, കണ്ടിയൂർ പട്ടം വാസുദേവൻ നമ്പീശൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായി. വഴിപാടു നേർന്ന കുടുംബാംഗങ്ങളും ഭക്തജനങ്ങളും ചടങ്ങിൽ സന്നിഹിതരായി

കൃഷ്ണാ!ഗുരുവായൂരപ്പാ!❤️

വാദ്യകലാ വിദ്യാലയത്തിൽപ്രവേശനോത്സവം നടത്തി......പുതുതായി പ്രവേശനം നേടിയത്  24 വിദ്യാർത്ഥികൾ...........ഗുരുവായൂർ ദേവസ്വം ...
22/06/2026

വാദ്യകലാ വിദ്യാലയത്തിൽ
പ്രവേശനോത്സവം നടത്തി......
പുതുതായി പ്രവേശനം നേടിയത് 24 വിദ്യാർത്ഥികൾ...........
ഗുരുവായൂർ ദേവസ്വം വാദ്യകലാ വിദ്യാലയത്തിൽ പുതുതായി ചേർന്ന വിദ്യാർത്ഥികളുടെ പ്രവേശനോത്സവം നടന്നു.
ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ.പി.സി.ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചു. ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ ബ്രഹ്മശ്രീ. മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് , ഭരണസമിതി അംഗങ്ങളായ സി.മനോജ്, മനോജ് ബി നായർ,എം.യു
ഷിനിജ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി.
,ഡോ.പി.നാരായണൻ നമ്പൂതിരി, ബോർഡ് ഓഫ് സ്റ്റഡി കൗൺവസിൽ അംഗം ഓച്ചിറ ഭാസ്ക്കരൻ ,പി.ടി.എ സെക്രട്ടറി ഷാജി എന്നിവർ ആശംസകൾ നേർന്നു. വാദ്യകലാ വിദ്യാലയം പ്രിൻസിപ്പാൾ ടി.വി.ശിവദാസൻ ചടങ്ങിന് സ്വാഗതവും പബ്ളിക്കേഷൻ മാനേജർ കെ.ജി.സുരേഷ് കുമാർ നന്ദിയും രേഖപ്പെടുത്തി.ചെണ്ട തിമില , മദ്ദളം ,കൊമ്പ് കുഴൽ ,അഷ്ടപദി നാഗസ്വരം തവിൽ എന്നീ 8 വിഭാഗങ്ങളിൽ 24 വിദ്യാർത്ഥികളാണ് പ്രവേശനം നേടിയത്.

ഗുരുവായൂർ ക്ഷേത്രം പഴമയുടെ പെരുമയിൽ:ഉപദേവൻമാരായ ഗണപതി,ശാസ്താവിനും ദേവസ്വം വകയായി ഓരോ പൂജയും വൈകുന്നേരം പ്രത്യേകം നിവേദ്യ...
21/06/2026

ഗുരുവായൂർ ക്ഷേത്രം
പഴമയുടെ പെരുമയിൽ:
ഉപദേവൻമാരായ ഗണപതി,ശാസ്താവിനും ദേവസ്വം വകയായി ഓരോ പൂജയും വൈകുന്നേരം പ്രത്യേകം നിവേദ്യവും ആരംഭിച്ചിട്ട് 70 വർഷം!
__________________________
രാമയ്യർ പരമേശ്വരൻ
___________________________
1957 ഒക്ടോബർ 5 മുതൽ ഗണപതിക്കും ശാസ്താവിനും കൂടി (34 പൈസ വീതം) പൂജക്ക് ദിവസം 68 പൈസയും,അപ്പം നിവേദ്യത്തിന് നിത്യം 64 പൈസയും ചെലവ്!
___________________________
ഗണപതിക്കും ശാസ്താവിനും രാവിലെ ഓരോ പൂജയും, വൈകുന്നേരം നിവേദ്യവും ഭഗവതിക്കുൾപ്പെടെ 3 തട്ടുള്ള ഓരോ കവരവിളക്ക് കത്തിക്കണമെന്നും ക്ഷേത്രം തന്ത്രി നമ്പൂതിരിപ്പാട്!
___________________________
ശാസ്താവ് ,ഗണപതി ഉപദേവൻമാർക്ക്
പൂജയും നിവേദ്യവും _ചെലവ് കണക്ക് തയ്യാറാക്കി ക്ഷേത്രം സൂപ്രണ്ട് താമരക്കുളം നാരായണൻ നമ്പൂതിരിയുടെ 20.6.61 ലെ റിപ്പോർട്ടും, ദേവസ്വം മാനേജർ എം.കെ.രാജയുടെ ശിപാർശയും!
___________________________
1968 ലും,1975 ലും ക്ഷേത്രത്തിൽ അഷ്ടമംഗല്യദേവപ്രശ്നം!
ഉപദേവതകൾക്ക് കലശം നടത്താൻ നടപടികൾ ആയി!
___________________________
കലശം ചടങ്ങുകൾക്ക് മേൽനോട്ടം വഹിക്കാൻ സാമൂതിരി കോവിലകം പ്രതിനിധിയായി നാരായണൻ എന്ന പാണ്ടിക്കടവ്!
___________________________
ചരിത്രപ്രസിദ്ധമായ ഗുരുവായൂർ ക്ഷേത്രത്തിലെ ഉപദേവൻമാരായ ശാസ്താവിനും,ഗണപതിക്കും,ഭഗവതിക്കും തുടർച്ചയായി കലശ ചടങ്ങുകൾ ആരംഭിച്ചിട്ട് 48 വർഷം പിന്നിടുമ്പോൾ ഉപദേവൻമാർക്കുള്ള പ്രത്യേകം പൂജയും വെള്ളനിവെദ്യവും,അപ്പം നിവേദ്യവും ആരംഭിച്ചിട്ട് ഏഴ് പതിറ്റാണ്ട് പിന്നിടുന്നു.
2026 ജൂൺ 20 മുതൽ 26 കൂടി നടക്കുന്ന ഉപദേവകലശം ചടങ്ങുകൾക്ക് ഏകദേശം 8 ലക്ഷം.രൂപയാണ് ചെലവ്! തിങ്കളാഴ്ച ശാസ്താവിന് ബ്രഹ്മകലശം തന്ത്രി നമ്പൂതിരിപ്പാട് അഭിഷേകം ചെയ്യും ഞായറാഴ്ച രാത്രി അനുജ്ഞാ ചടങ്ങുകൾ നടക്കും. തുടർന്നുള്ള ദിവസങ്ങളിൽ ഗണപതിക്കും,ഭഗവതിക്കും കലശാഭിഷേകം ഉണ്ട്.
ഗുരുവായൂരപ്പന് 1971 മുതൽ എല്ലാവർഷവും സഹസ്രകലശവും,1979 മുതൽ ഉപദേവൻമാർക്ക് 108 കലശവും നടന്നുവരുന്ന ഒരു മഹാക്ഷേത്രം ! ഗുരുവായൂരപ്പന്റെ സന്നിധിയിൽ ഭക്തജനസാന്നിദ്ധ്യംകൊണ്ടും ആചാരാനുഷ്ഠാനങ്ങളും,ചിട്ടയായ നിത്യനിദാനചടങ്ങുകളും നിത്യോത്സവമായി നടക്കുന്ന ഗുരുവായൂർ ക്ഷേത്രം! ക്ഷേത്രം പാരമ്പര്യപ്രവർത്തിക്കാരുടെ സമർപ്പണബുദ്ധ്യാലുള്ള കൂട്ടായ്മയുടെ ശ്രമങ്ങൾ എല്ലാം ഈ സന്നിധിയിൽ കൃത്യനിഷ്ഠയുടെ ഭാഗമാണ്.
ക്ഷേത്ര ചരിത്രം അത് വ്യക്തമാക്കുന്നു....അതെ,
70 വർഷം പിന്നിട്ട പൂജയും, പ്രത്യേകം നിവേദ്യവും ആരംഭിച്ച നടപടിക്രമങ്ങൾ, അന്നത്തെ ക്ഷേത്രം തന്ത്രിനമ്പൂതിരിപാടിന്റെ അഭിപ്രായങ്ങൾ ക്ഷേത്രം ഊരാളനും,കൊ.ട്രസ്റ്റിയുമായ മല്ലിശ്ശേരി കൃഷ്ണൻ നമ്പൂതിരിയുടെ നിർദേശവും, ശിപാർശയും ഗുരുവായൂർ ക്ഷേത്ര ചരിത്രം സംബന്ധിച്ച പഴമയുടെ പെരുമയിലെ സാമൂതിരി രേഖകളിൽ ഈ പ്രത്യേകം ഏർപ്പാടിനുള്ള നടപടികളും ദേവസ്വം മാനേജരുടെ റിപ്പോർട്ടും സാമൂതിരിരാജയുടെ തിട്ടൂരവും കൗതുകകരമാണ്. 28.9.57 ലെ സാമൂതിരി രാജയുടെ തിട്ടൂരം അനുസരിച്ച് ക്ഷേത്രം തന്ത്രിയുമായി മാനേജർ കൂടിക്കാഴ്ച നടത്തി. ക്ഷേത്രത്തിലെ ഉപദേവൻമാരായ ഗണപതി, ശാസ്താവ്, ഭഗവതി എന്നിവർക്ക് ഇപ്പോൾ ദേവസ്വം വകയായി പൂജ കഴിച്ചു വരുന്നില്ല. ഇതിൽ ഗണപതിക്കും ശാസ്താവിനും ഇപ്പോൾ കാലത്ത് പൊതുവെയുള്ള നിവേദ്യത്തിൽനിന്നുംകുറെശ്ശെ ചോറ് എടുത്ത് നിവെദിക്കുകയും വൈകുന്നേരം ഗണപതിക്ക് വഴിപാട് ആയി അപ്പം നിവേദിക്കുകയുമാണ് ചെയ്തു വരുന്നത്. ഭഗവതിക്ക് വെള്ളരി നിവേദ്യം അഴൽ, പുഷ്പാഞ്ജലി എന്നിതു കളും ചെയ്തു വരുന്നുണ്ട്. ഗണപതിക്കും,ശാസ്താവിനും ദേവസ്വം വകയായി നിത്യേന കാലത്ത് ഓരോ പൂജയും വൈകുന്നേരം ഓരോ നിവേദ്യവും വേണമെന്നാണ് പറഞ്ഞിട്ടുള്ളത്. ഭഗവതിക്ക് പ്രത്യേകമായി പൂജ കഴിപ്പാൻ പാടില്ലെന്നും അവിടെ ഇപ്പോൾ ഉള്ളതെല്ലാം മതിയെന്നും ,എന്നാൽ ഗണപതി ,ശാസ്താ,ഭഗവതി എന്നിവർക്ക് നിത്യത ദേവസ്വം വകയായി മുമ്മൂന്ന് തട്ടുള്ള ഓരോ കവരവിളക്ക് കത്തിക്കണമെന്നും തന്ത്രി നമ്പൂതിരിപ്പാട് നിർദ്ദേശം നൽകിയതായും മാനേജർ റിപ്പോർട്ടിൽ അറിയിക്കുന്നുണ്ട്.അതനുസരിച്ച് ദേവസ്വം മാനേജർ നൽകിയ വിവരങ്ങൾ പരിഗണിച്ച്
1959 ഫെബ്രുവരി 12 ലെ സാമൂതിരിരാജയുടെ തിട്ടൂരം ഇങ്ങനെ.... ഗുരുവായൂർ ദേവസ്വം മാനേജര കണ്ടുകാര്യമാവിത...മേപ്പടി ക്ഷേത്രത്തിൽ ഉപദേവൻമാരായ അയ്യപ്പനും,ഗണപതിക്കും 5.10.57 മുതൽ പ്രത്യേകം നിവേദ്യം നടത്താൻ ഏർപ്പാട് ചെയ്ത സംഗതി ക്കും മറ്റുമായി മാനേജർ 5.10.57, 3.12.57 കളിൽ റഫ: നമ്പർ 3707/56 ആം നമ്പ്രായി ബോധിപ്പിച്ച റിപ്പോർട്ട് വായിച്ചു.
5.10.57 നുത്തെ റിപ്പോർട്ടിൽ അയ്യപ്പനും ഗണപതിക്കും കൂടി ദിവസേന 1 1/2 നാരായം നിവേദ്യം വേണ്ടതാണ് എന്ന് എഴുതീട്ടുണ്ട്. ഇപ്പോൾ ആയത് ജാസ്തിയാക്കേണ്ടതില്ല. നിവേദ്യം ഇപ്പോൾ നടത്തി വരുന്ന തോതിൽ രണ്ട് സ്ഥലത്തും കൂടി ദിവസത്തിൽ ഒരു നാരായം പ്രകാരം മതി.
2) ശാസ്താവിനും ഗണപതിക്കും മേൽ പ്രകാരം കീഴ്ശാന്തിക്കാരെകൊണ്ട് പൂജയും നിവേദ്യവും നടത്തിക്കാനും അവർക്ക് മാസത്തിൽ 10 ക.വീതം 20 ക.പ്രതിഫലം കൊടുപ്പാനും അനുവദിച്ചു. ശാസ്താവിന് പൂജക്കുള്ള ഒരുക്കുകൾ അതാത് ദിവസത്തെ ഉത്തരവാദപ്പെട്ട പത്തു കാരനെ കൊണ്ടും ഗണപതിക്കുള്ള പൂജയുടെ ഒരുക്കുകൾ പുതിയേടത്തവരെ ക്കൊണ്ട് ചെയ്യിപ്പാനും അവർക്ക് പ്രതിഫലമായി ഓരോ ദിക്കിലും നിവേദിക്കുന്ന അര നാരായം പ്രകാരമുള്ള നിവേദ്യം കൊടുപ്പാനും അനുവദിച്ചു. നിവേദ്യത്തിനും പൂജവക പ്രതിഫലത്തിനും വേണ്ട സംഖ്യ തഞ്ചിലവുപട്ടികയിൽ ഉൾപ്പെടുത്തുവാനും അനുവദിച്ചു.
3) ഈ വക ചിലവുകൾ Dittam Register ൽ ചേർക്കേണ്ട കാര്യത്തിലും ചില ഭേദഗതികൾ വേണ്ടതിനെപറ്റിയും ക്ഷേത്രം സൂപ്രണ്ടിനൊട് ചില വിവരങ്ങൾ റിപ്പോർട്ട് ചെയ്യുവാൻ ഏൽപ്പിച്ചിട്ടുണ്ടന്നും സൂപ്രണ്ടിന്റെ റിപ്പോർട്ട് എത്തിയാൽ വിവരങ്ങൾ ഇവിടേക്ക് റിപ്പോർട്ട് ബോധിപ്പിക്കാമെന്നും ദേവസ്വം മാനേജർ 14.12.57 ൽ ആസ്ഥാനം ഫയലിൽ നോട്ട് എഴുതി ബോധിപ്പിച്ചു കാണുന്നുണ്ട്. ഇതിനെപ്പറ്റി ക്ഷേത്രം സൂപ്രണ്ടിനോടുകൂടി അന്വേഷിച്ച് വിവരത്തിനു് റിപ്പോർട്ട് ബോധിപ്പിക്കുകയും വേണം.
1134 മകരം 30
കെ.സി.കുഞ്ഞമ്മാമൻ തമ്പുരാൻ സാമൂതിരി രാജ
സാമൂതിരിപ്പാടു തമ്പുരാന്റെ തിട്ടൂരം പരിഗണിച്ച് അന്നത്തെ ക്ഷേത്രം സൂപ്രണ്ട ടി.(താമരക്കുളം)നാരായണൻ നമ്പൂതിരി ഉപദേവൻമാർക്കുള്ള വഴിപാട് സംബന്ധിച്ച് നിലവിലുള്ളതും പുതുക്കി നിശ്ചയിക്കേണ്ടതുമായ ചിലവു വിവരം തയ്യാറാക്കി 1961 ജൂൺ 20 ന് ഒരു പട്ടിക ദേവസ്വം മാനേജർക്ക് നൽകിയതിങ്ങനെ....
1) ഗണപതി,ശാസ്താ,ഭഗവതി നിത്യം 2 നാഴി വീതം 6 നാഴി വെളിച്ചെണ്ണക്ക് 365 ദിവസത്തേക്ക്...1574.06പ

2) ഗണപതി,ശാസ്താ 3/4 നാരായം വീതം 11/2 നാരായം നിവേദ്യം..591.30പ

3) ഗണപതി,ശാസ്താ 1/4 നാരായം അരിയുടെ അപ്പം നിവേദ്യത്തിന്387.81പ.

4) ഗണപതി,ശാസ്താ പൂജക്ക് നമ്പൂതിരി മാർക്ക്25 ക.ശംബളപ്രകാരം 360 ക.

5) ഗണപതി,ശാസ്താ നിവേദ്യത്തിന്റെ പാത്രം തേപ്പിന് 5 ക.പ്രകാരം ഒരു കൊല്ലത്തിന് 60 ക.

6) ഭഗവതി അമ്പലം കഴകജീവിതം മാസം 15 ക വീതം 1 കൊല്ലത്തേക്ക് 180 ക.ആകെ 3153 ക.17 പ.
ചിലവുകൾ ഇങ്ങനെയെങ്കിൽ പൂജക്കാവശ്യമായ സാധനങ്ങൾ സംബന്ധിച്ചും ദേവസ്വം മാനേജരുടെ റിപ്പോർട്ടും കൗതുകകരമാണ്.
1) പൂജക്ക് 2 നെരത്തേക്കുംകൂടി പൂവ്വിന് 0.12 പ
2)ദർഭപ്പുല്ലിന് 0.03പ.
3) ഉപസ്തരണത്തിന്നും കൊടിവിളക്കിലേക്കും കൂടി നെയ്യിന് 0.12 പ.
4) അഷ്ടഗന്ധത്തിന് 2 നേരത്തിന് 0.03 പ.
5) തിരിനൂൽ 0.03 പ.
6) അക്ഷതത്തിന് 0.01 പ.
ക്ഷേത്രത്തിൽ 60 വർഷം മുമ്പ് നടന്ന ഒരു അഷ്ടമംഗല്യദേവപ്രശ്നപ്രകാരം 1968 ജനുവരി 29 മുതൽ ഫെബ്രുവരി 3 കൂടിയ ദിവസങ്ങളിൽ ഗണപതി ഭഗവതി ശാസ്താവ് എന്നീ ഉപദേവൻമാർക്ക് കലശം നടന്നു.അതിനുമുമ്പായി പ്രശ്നപരിഹാരാർത്ഥം മഹാ സുദർശന ഹോമം, ഗണപതിഹോമം,തിലഹോമം,12000 ഉരു ഗായത്രി ജപം എന്നിവയുംഉണ്ടായതായി സാമൂതിരി രേഖകളിൽ വ്യക്തമാണ്.
കലശം ചടങ്ങുകൾക്ക് മാനേജിംഗ് ട്രസ്റ്റിയായ സാമൂതിരിയുടെ പ്രതിനിധിയായി നാരായണനെന്നുപേരായ പാണ്ടിക്കടവിനെ നിയോഗിച്ച 18.1.68 ലെ സാമൂതിരിയുടെ തിട്ടൂരം... അതിങ്ങനെ... ഗുരുവായൂർ ദേവസ്വം മാനേജര കണ്ടുകാര്യമാവിത...ക്ഷേത്രത്തിൽ വെച്ച് നടത്തിയ പ്രശ്നത്തിന്റെ ചാർത്ത് പ്രകാരം ഗണപതി,ഭഗവതി,ശാസ്താ എന്നീ ഉപദേവൻമാർക്ക് നടത്തേണ്ടതായ കലശം 29.1.68 ആംനുമുതൽ 3.2.68 ആംനുകൂടി നടത്തേണ്ടത് സംബന്ധിച്ച് മാനെജർ 9.1.68 ന്,ബൊധിപ്പിച്ച റിപ്പോർട്ട് വായിച്ചു.
മെൽ സന്ദർഭത്തിൽ സ്ഥലത്തുണ്ടായിരിക്കേണ്ടതിന് നമ്മുടെ പ്രതിനിധിയായി നാരായണൻ എന്ന് പേരായ പാണ്ടിക്കടവിനെ അയക്കുന്നതാണ്.
എനിയും ബാക്കിയുള്ള പരിഹാരങ്ങളും ബിംബത്തിനുള്ള കേടുപാടുകളും തീർക്കുന്നതിന് ഉടനെ വേണ്ടത് പ്രവൃത്തിക്കു കയും വേണം.
എന്ന് 1143 മകരം 4 ന് പി.കെ.മാനവേദനെന്ന കുട്ടിഅനുജൻരാജ സാമൂതിരി രാജ.

ഉപദേവ കലശം തുടങ്ങിഗുരുവായൂർ ക്ഷേത്രത്തിലെ ഉപദേവൻമാർക്കുള്ള കലശ ചടങ്ങുകൾ തുടങ്ങി.ജൂൺ  26 വരെ ഭക്തിനിർഭരമായ ചടങ്ങുകൾ തുടരു...
21/06/2026

ഉപദേവ കലശം തുടങ്ങി

ഗുരുവായൂർ ക്ഷേത്രത്തിലെ ഉപദേവൻമാർക്കുള്ള കലശ ചടങ്ങുകൾ തുടങ്ങി.ജൂൺ 26 വരെ ഭക്തിനിർഭരമായ ചടങ്ങുകൾ തുടരും' ശ്രീഅയ്യപ്പസ്വാമിയുടെ കലശചടങ്ങുകൾ ആണ് ആദ്യം തുടങ്ങിയത്. ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ആചാര്യവരണം നടത്തി.ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ. പി.സി.ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്. ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് Ex. MLA, ഭരണ സമിതി അംഗം സി.മനാജ്, ക്ഷേത്രം ഡി.എ എം.രാധ എന്നിവർ സന്നിഹിതരായി. ശ്രീഗണപതിയുടെ കലശചടങ്ങുകൾ ജൂൺ 22,23,24 തിയ്യതികളിലും, ശ്രീ ഭഗവതിയുടെ കലശ ചടങ്ങുകൾ ജൂൺ 24,25,26 തിയ്യതികളിലും നടക്കും...

കൃഷ്ണാ! ശ്രീഗുരുവായൂരപ്പാ!

20/06/2026

Address

Guruvayur
Thrissur
680101

Alerts

Be the first to know and let us send you an email when Guruvayur Devaswom posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share