16/05/2026
ഗുരുവായൂർ ക്ഷേത്രം പഴമയുടെ പെരുമയിൽ.........ഗുരുവായൂരിലെ വൈശാഖ കാലം _ ഒരു നൂറ്റാണ്ട് മുമ്പ്!! ഗുരുവായൂരപ്പനെ ഭജിക്കാൻ വരുന്നവർക്ക് താമസസൗകര്യം... അന്ന് സാമൂതിരി കോവിലകം കെട്ടി മേയാൻ 1000/_ രൂപ എസ്റ്റിമേറ്റ്! ഇന്ന് ഭക്തജനസൗകര്യാർത്ഥം പുതുമയോടെ കൗസ്തുഭം റസ്റ്റ് ഹൗസ്സ്.!
___________________________
രാമയ്യർപരമേശ്വരൻ
_________________________ 1908. ചോർന്നൊലിക്കുന്ന സാമൂതിരി കോവിലകം!
___________________________
"ദേവസ്വം സമുദായത്തി"ന് പാർക്കാൻ ദേവസ്വം വക പുത്തൻ മഠം എടുപ്പ്!!
__________________________
സാധാരണക്കാർക്ക് താമസസൗകര്യം ഇല്ലെങ്കിൽ നടവരവ് ചുരുങ്ങുമെന്ന് ദേവസ്വം കാര്യസ്ഥൻ കോന്തിമേനോന്റെ മുന്നറിയിപ്പ് !!!!
___________________________
ഗുരുവായൂരപ്പന്റെ സന്നിധിയിൽ ഭക്തജനങ്ങൾ പുണ്യമായി കരുതുന്ന പരിപാവനമായ ഭജനകാലം......അതെ, ഗുരുപവനപുരത്തിൽ വീണ്ടും ഒരു വൈശാഖ കാലം ഇന്ന് (1201 എടവം 2 2026 മെയ് 17 ന്) സമാപിക്കുന്നു. വർഷങ്ങൾക്ക് മുമ്പ് തിരുനാമാചാര്യൻ ആഞ്ഞം മാധവൻ നമ്പൂതിരിയും,മേലേടംകൃഷ്ണൻനമ്പൂതിരിയും,തട്ടയൂർ ഉണ്ണിനമ്പൂതിരിപ്പാടും,തോട്ടം കൃഷ്ണൻ നമ്പൂതിരിയും പാരമ്പര്യമായി നടത്തിവന്നിരുന്ന തുടർച്ചയായ നാല് ഭാഗവതസപ്താഹങ്ങൾകൊണ്ട് ഗുരുവായൂർ ഊട്ടുപുര ഭക്തജന നിബിഡമായിരുന്നു എങ്കിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഊട്ടുപുരയിലും പടിഞ്ഞാറും,തെക്കും ഉള്ള ആധ്യാത്മിക ഹാളും ഒരേ സമയത്ത് ഒന്നും രണ്ടും മൂന്നും ഭാഗവത സപ്താഹങ്ങൾകൊണ്ട് ക്ഷേത്രം മതിലകം ഭക്തിസാന്ദ്രമായപ്പോൾ ഭക്തജനങ്ങൾക്കും ആശ്ചര്യമായി. നാരായണ നാമജപവും,ഹരേരാമജപവും, വിഷ്ണു സഹസ്രനാമജപവും കൊണ്ട് ഭക്തവൃന്ദം ഗുരുപവനപുരത്തെ ഭക്തിസാന്ദ്രമാക്കി..ഈശ്വര ഭജനത്തിനും,ദാനധർമ്മാദികൾക്കും ഏറെ വിശേഷപ്പെട്ട പുണ്യമാസം! അക്ഷയതൃതീയ അഥവാ ബലരാമജയന്തി,പരശുരാമജയന്തി ,ശങ്കരജയന്തി,നരസിംഹജയന്തി എന്നിങ്ങനെ പുണ്യസുദിനങ്ങളും വൈശാഖ മാസത്തിലെ വിശേഷങ്ങളാണ്.
ലോകത്താകമാനമുള്ള ഭക്ത മഹാജനം ഗുരുപവനപുരേശന്റെ സന്നിധിയിലേക്ക് ഒഴുകിയെത്തി. ഭക്തജനങ്ങളാൽ ഗുരുവായൂർ തിങ്ങിനിറഞ്ഞു. ഫലമോ ലക്ഷ്മീ വല്ലഭനായ ഗുരുവായൂരപ്പന്റെ ഭണ്ഡാരങ്ങൾ നിറഞ്ഞു കവിഞ്ഞു ആറരക്കോടിയിലധികം രൂപയും, സ്വർണവും,വെള്ളിയും കിലോകണക്കിനുമായി. ഗുരുവായൂരപ്പനെ ഒരു നോക്കു കാണാൻ ഈ സന്നിധിയിലേക്കെത്തിയ ഭക്തജനങ്ങൾക്ക് താമസസൗകര്യം ഒരുക്കാൻ ഗുരുവായൂരിലെ നൂറോളം വരുന്ന ലോഡ്ജുകളും,ഫ്ലാറ്റുകളും,ദേവസ്വം വകയായും,നഗരസഭവകയായും ഉള്ള സത്രങ്ങളും ആവുന്നത്ര ഭക്തജനങ്ങൾക്ക് സൗകര്യമൊരുക്കി. തിരക്കേറുന്ന ഈ വാതാലയശന്റെ സന്നിധിയിൽ ഭക്തജനസൗകര്യാർത്ഥം ഗുരുവായൂർ ദേവസ്വം പുനർനിർമ്മാണ പ്രവർത്തനം നടത്തുന്ന കൗസ്തുഭം കെട്ടിടം മനോഹരമാക്കി താമസസൗകര്യം നൽകാൻ ഒരുങ്ങുകയാണ് ഗുരുവായൂർ ദേവസ്വം അധികൃതർ.ഗുരുവായൂർക്ഷേത്രം ഇന്ന് ദേശീയ തീർത്ഥാടന കേന്ദ്രമാണ്....അപ്പോഴും ഭൂലോകവൈകുണ്ഠമെന്ന് പുകൾപെറ്റ ഗുരുവായൂരിൽ, പൗരാണിക കാലഘട്ടത്തിൽ ക്ഷേത്ര ചരിത്രത്തിൽ ഒരു സൂചനനൽകുന്ന വൈശാഖകാലം ...! അത് കൗതുകമാണ്. പൗരാണികമായ ഗുരുവായൂരിൽ ദേവസ്വം വകയായി ഭജനത്തിനു വരുന്ന ഭക്തജനങ്ങൾക്ക് സൗകര്യം ഒരുക്കുന്ന ഒരു കാര്യസ്ഥന്റെ നിശ്ചയദാർഢ്യം...! അതെ,പഴമയുടെ പെരുമയിലെ സാമൂതിരി രേഖകളിൽ അതിങ്ങനെ....
ഒരു നൂറ്റാണ്ടിനു മുമ്പ്, കൃത്യമായി പറഞ്ഞാൽ 118 വർഷം മുമ്പ്....സാമൂതിരി രാജഭരണകാലത്ത് പ്രഗത്ഭനായി പ്രകീർത്തിക്കപ്പെട്ട ഗുരുവായൂർ ദേവസ്വം കാര്യസ്ഥൻ ശ്രീമാൻ കോന്തിമേനോൻ ഗുരുവായൂരിലെ താമസസൗകര്യത്തിന്റെ അപര്യാപ്തതയെ ക്ഷേത്രംഭരണസിരാകേന്ദ്രമായ കോഴിക്കോട് സാമൂതിരി കോവിലകം ആസ്ഥാനത്തേക്ക് എഴുതിഅറിയിക്കുന്ന വിവരങ്ങൾ കൗതുകകരമാണ്,ആശ്ചര്യമായിതോന്നാം. ഈ സന്നിധിയിൽ എത്തി ച്ചേരുന്ന ഭക്തജനങ്ങൾക്ക് അന്നത്തെ ഗുരുവായൂരിലെ പരിമിതമായ താമസസൗകര്യം !.........ചോർന്നൊലിക്കുന്ന സാമൂതിരി കോവിലകം! .......പരിസരവാസികൾ വാടകക്ക് നൽകുന്ന വീടുകൾ,!,.........പെരുമ്പായ അപ്പുമേനോന്റെ മാളിക,! ദേവസ്വം വക പുത്തൻ മഠം,!...എന്നിത്യാദി കളെ കുറിച്ചും സാധാരണക്കാർക്കും താമസസൗകര്യംഇല്ലാതായാൽ നടവരവുതന്നെ കുറയുമെന്നകാര്യവും,അന്നത്തെ ഗുരുവായൂരിന്റ അവസ്ഥയും, താമസസൗകര്യം സംബന്ധിച്ചപരിമിതികളുൾപ്പെടയാണ് കോന്തിമെനോൻറ രസകരമായ പരാമർശം.കൃത്യമായി പറഞ്ഞാൽ 118 വർഷംമുമ്പാണത്. 1083 ൽ പരമപുണ്യമായ വൈശാഖ മാസത്തിൽ ഗുരുവായൂരപ്പനെ ദർശിക്കാൻ വരുന്നവരും,ഭജനത്തിനുവരുന്നവരുമായ ഭക്തജനത്തിരക്ക് കണക്കിലെടുത്ത് സൗകര്യങ്ങൾക്കായി 1908 ഏപ്രിൽ 5 ന് ബോധിപ്പിച്ച കാര്യസ്ഥൻ കോന്തിമേനോന്റെ റിപ്പോർട്ടിലെ കൗതുകകരമായ വരികൾ ഇങ്ങനെ...."ഗുരുവായൂർ ക്ഷേത്രത്തിൽ ഭജിക്കാൻ വരുന്നവർക്ക് താമസിക്കേണ്ടതിന്നൊരു സ്ഥലമില്ലായ്കകൊണ്ടുള്ള ഉപദ്രവം ഇന്ന പ്രകാരം മെന്നും പറവാനില്ല. യോഗ്യൻമാരും സാധാരണക്കാരുമായ പലരും ദിവസേന എന്നപോലെ വരുന്നുണ്ട്.അതിൽ സ്ത്രീകളും കുട്ടികളുമുണ്ടെന്നു പറയുവാനില്ലല്ലോ. സാധാരണക്കാരായ പലരും സമീപം പോലെ വീട്ടുകാരുടെ പുരകളിലും ചില പട്ടൻമാര് ഇതിലെക്കായി ഒഴിച്ചു വെച്ചിട്ടുള്ള പുരകളിലും താമസിക്കുന്നു.സാമൂതിരികോവിലകത്തും ഇടവിടാതെ താമസിക്കുന്നുണ്ട്. മുമ്പ് ഇതിലേക്ക് പലരും ഉപയോഗിച്ച് വന്നിരുന്ന പെരുമ്പായമാളിക അപ്പുമെനവന്റെ അധിവാസംകൊണ്ടും മറ്റു സംഗതികളെ കൊണ്ടും മുടങ്ങിപ്പോയിരിക്കുന്നു. സാമൂതിരി കോവിലകവും പത്തു ദിവസമായിട്ടു മുടക്കമാണ്. അവിടെ ഒരു കാവൽക്കാരൻ കൊവിലകത്ത്നിന്ന് വേങ്ങേരി നമ്പൂതിരിക്ക് സഹായത്തിന്നയക്കപ്പെട്ടവൻ വസൂരിദീനത്തിൽ കിടക്കുന്നു.ഇതിനു ചുരുങ്ങിയത് പത്തു ദിവസത്തെ മുടക്കമുണ്ടാകും. ആ കോവിലകം കെട്ടിമേയാതെ ചോർന്ന് ജീർണ്ണപ്പെട്ടുകിടക്കുന്നതിനാൽ താമസിക്കാൻ തന്നെ നന്നെ പ്രയാസം. ഇപ്പോൾ വൈശാഖ കാലമായതിനാൽ അധികം ആളുകൾ വരുന്നുണ്ട്. സമുദായത്തിനു പാർക്കാനുണ്ടാക്കിയ പുത്തൻമഠം എടുപ്പ് അദ്ദേഹം ഇവിടെ സാധാരണ പാർപ്പില്ലായ്കയാൽ യൊഗ്യൻമാർക്ക് താമസിക്കാൻ കൊടുക്കുന്നുണ്ട്.എന്നാലും തികയാതെ വന്ന് പലരും കഷ്ടപ്പെടുന്നു. ഇങ്ങനെയായാൽ പലർക്കും വിശേഷിച്ച് യൊഗ്യൻമാർക്കും സാധാരണക്കാർക്കും താമസിക്കേണ്ടതിന്നു തന്നെ മടിയാകും. അതിനാൽ ക്ഷേത്രത്തിൽ നടവരവു ചുരുങ്ങിവരും.അതുകൊണ്ട് തക്കതായ ഒരു എടുപ്പെങ്കിലും മാളിക കൂടാതെ വിലാസമായി ഉണ്ടാക്കിക്കേണ്ടത് അത്യാവശ്യമാണെന്ന് ഉണർത്തിക്കുന്നു.അതിന് സാമൂതിരി കോവിലകം നിൽക്കുന്ന പറമ്പില് അല്ലാതെ വേറെ സ്ഥലമില്ല. ആ പറമ്പിൽ പടിഞ്ഞാറ് വടക്ക് ഭാഗത്ത് വടക്കോട്ട് മുഖമായി ഉണ്ടാക്കാവുന്നതും ആകുന്നു. അതിനാൽ കൊവിലകത്തെക്കൊണ്ട് ദൂഷ്യം വരാനില്ലാത്തതുമാകുന്നു.അവിടെ സാമാന്യം വലുപ്പത്തിലൊരു പുര പണിയേണ്ടതിന്ന് സുമാർ 1000 ക.യിൽ ചുരുങ്ങാതെ വേണ്ടിവരും.അത് ദേവസ്വം വകയാണെന്നൊരു റിക്കാർഡും ഉണ്ടാക്കിവെച്ചാൽ മതി എന്നു തൊന്നുന്നു.സാമൂതിരി കൊവിലകം മെപ്പുര പൊളിച്ചു നന്നാക്കി കെട്ടിക്കുകയും വേണം. ഈ കാര്യത്തിൽ ഉടനെ ആലൊചിച്ച് നിവൃത്തിയായ ഒരു തിരുവെഴുത്തുണ്ടാകേണ്ടതിന്ന് അപെക്ഷിക്കുന്നു.
എന്ന്, ഒപ്പ് മെലെപ്രത്ത് കൊന്തി. കാര്യസ്ഥൻ.
പഴയ സാമൂതിരി കോവിലകം ഇന്ന് അത്യാധുനിക സൗകര്യങ്ങളുള്ള ശ്രീവത്സം ഗസ്റ്റ് ഹൗസിൽ സ്യൂട്ടുകളായിമാറി! അതിനടുത്ത് തന്നെ ശ്രീവത്സം അനക്സ് ഭക്തജനങ്ങൾക്കെല്ലാം താമസസൗകര്യം ലഭിക്കുന്ന മുറികളാണ്.കൂടാതെ തൊട്ടടുത്ത് 105 ലധികം മുറികളുള്ള പാഞ്ചജന്യം റസ്റ്റ് ഹൗസ് ! പാഞ്ചജന്യം അനക്സ് കെട്ടിടം,കിഴക്കെ നടയിലെ പൂന്താനം ആഡിറ്റോറിയത്തിലെ(സത്യഗ്രഹസ്മാരകം) മുറികളും സജ്ജമാണ്.ഇതിലെല്ലാം ഭക്തജനങ്ങൾക്ക് ലഭിക്കുന്ന താമസസൗകര്യം ദേവസ്വം വകയെങ്കിലും ഗുരുവായൂരിലെത്തുന്ന പരസഹസ്രം ഭക്തജനങ്ങൾക്കെല്ലാം താമസസൗകര്യം ലഭിക്കാൻ സ്വകാര്യ ലോഡ്ജുകളേയും നഗരസഭയുടെ കെട്ടിടങ്ങളേയും ഒരുപരിധിവരെ ആശ്രയിക്കേണ്ടി വരുന്നുണ്ട്. ഗുരുവായൂരപ്പന് പാൽപായസവും,നൈപ്പായസവും,അപ്പവും,വെണ്ണയും,മാലയും,കളഭവും,തൃമധുരവും,നൈവിളക്കും,പഴവുംപഞ്ചസാരയും,തുലാഭാരവും കൃഷ്ണനാട്ടവും വഴിപാടുകൾ ലക്ഷക്കണക്കിനും അതിലധികവും രൂപയ്ക്ക് ഭഗവൽസന്നിധിയിൽ സമർപ്പിക്കപ്പെട്ടപ്പോൾ മറുഭാഗത്ത് ഭാഗവത,നാരായണീയ,ഭഗവദ്ഗീത സപ്താഹങ്ങൾ,നാമസംകീർത്തനസൽസംഗങ്ങൾ,നൃത്താവിഷ്കാരങ്ങൾ,ഭജനയും,കഥകളിയും,സംഗീതക്കച്ചേരികളും ദേവസ്വം വകയായി നിത്യവും ആദ്ധ്യാത്മിക പ്രഭാഷണം മറ്റുസൽസംഗങ്ങളുംകൊണ്ട് ഗുരുപവനപുരം ഭക്തിസാന്ദ്രമായ ഉത്സവലഹരിയിലമർന്നു.ദേവസ്വം വക ആദ്ധ്യാത്മിക ഹാളുകളും,സ്വകാര്യമണ്ഡപകങ്ങളിലെ ഹാളുകളും ആദ്ധ്യാത്മിക സൽസംഗപരിപാടികൾക്കായി വേദിയൊരുക്കിയപ്പോൾ വൈശാഖപുണ്യമാസം ഗുരുപവനപുരത്തെ ഭക്തിലഹരിയിലമരുന്ന ഭക്തജനസാന്നിദ്ധ്യംകൊണ്ട് വൃന്ദാവനമാക്കിമാറ്റി.. വീണ്ടും അടുത്ത വർഷത്തെ വൈശാഖ മഹോത്സവത്തിന് കാത്തിരിക്കുന്ന ഭക്തമഹാജനം..!ഗുരുപവനപുരേ ഹന്ത! ഭാഗ്യം ജനാനാം! നാരായണ