Guruvayur Devaswom

Guruvayur Devaswom The Official Page of Guruvayur Devaswom
(4)

ദേവസ്വം വൈദിക-സാംസ്കാരിക പ0ന കേന്ദ്രത്തിൽ സർട്ടിഫിക്കറ്റ് വിതരണം.....ഗുരുവായൂര്‍ ദേവസ്വം വൈദിക സാംസ്കാരിക പഠന കേന്ദ്രം ന...
21/05/2026

ദേവസ്വം വൈദിക-സാംസ്കാരിക പ0ന കേന്ദ്രത്തിൽ സർട്ടിഫിക്കറ്റ് വിതരണം.....
ഗുരുവായൂര്‍ ദേവസ്വം വൈദിക സാംസ്കാരിക പഠന കേന്ദ്രം നടത്തുന്ന സംസ്കൃതഭാഷാ പരിചയ കോഴ്സ് പഠനം വിജയകരമായി പൂർത്തിയാക്കിയ ആദ്യബാച്ച് പഠിതാക്കൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം നടത്തി. ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ മുഖ്യാതിഥിയായി. സർട്ടിഫിക്കറ്റ് വിതരണവും മുഖ്യ പ്രഭാഷണവും അദ്ദേഹം നിർവ്വഹിച്ചു.
വൈദിക സാംസ്കാരിക പഠനകേന്ദ്രം ഡയറക്ടർ ഡോ. പി. നാരായണൻ നമ്പൂതിരി ആമുഖപ്രഭാഷണം നടത്തി. പബ്ലിക്കേഷൻ അസിസ്റ്റന്റ് മാനേജര്‍ കെ. ജി. സുരേഷ് കുമാര്‍, വൈദിക സാംസ്കാരിക ' പഠനകേന്ദ്രം വേദാദ്ധ്യാപകൻ കോതമംഗലം വാസുദേവന്‍ നമ്പൂതിരി എന്നിവര്‍ ആശംസകള്‍ നേർന്നു. അദ്ധ്യേതാക്കളുടെ മറുപടി ഭാഷണവും നടന്നു. വൈദിക സാംസ്കാരിക പഠന കേന്ദ്രത്തിലെ സർട്ടിഫിക്കറ്റ് കോഴ്സ് വിദ്യാര്‍ത്ഥികളും, റെഗുലർ വിദ്യാര്‍ത്ഥികളും, രക്ഷിതാക്കളും ചടങ്ങിൽ സന്നിഹിതരായി. തന്ത്രാദ്ധ്യാപകൻ അരുണ്‍ എം. എൻ. സ്വാഗതവും, സംസ്കൃതാദ്ധ്യാപിക ഡോ. ഗീതു എസ്. നാഥ് കൃതജ്ഞതയും രേഖപ്പെടുത്തി.

21/05/2026

ഗുരുവായൂർ ക്ഷേത്രം പഴമയുടെപെരുമയിൽ:
പെരുമാൾ തോടിനു സമീപം കിണർ വറ്റിച്ചു
14 ക.15 അണ.ചെലവ്!
_________________________
രാമയ്യർ പരമേശ്വരൻ
__________________________
ദേവസ്വം കാര്യങ്ങളും ക്ഷേത്രം വക കാര്യങ്ങളും കിറുകൃത്യം.മാതൃകയാണ് ഗുരുവായൂരപ്പന്റെ..... ഗുരുവായൂർ ദേവസ്വത്തിൻ്റെ നടപടിക്രമങ്ങൾ.അത് ചെറുതായാലും വലുതായാലും ശരി വളരെ വ്യക്തവും, ദൃഢനിശ്ചയവുമാണ്.ഗുരുവായൂർക്ഷേത്രചരിത്രം സംബന്ധിച്ച പഴമയുടെപെരുമയിലെ സാമൂതിരി രേഖകളിൽ കിഴക്കെ നടയിലെ പെരുമാൾ തോടിനു സമീപമുള്ള ദേവസ്വം വക കിണർ 70 വർഷം മുമ്പ് മുക്കിവറ്റിച്ചു ചെളിയെടുത്തതും,ബിൽ അനുവദിച്ചതും കൗതുകകരമാണ്.
1955 മാർച്ച് 30 ലെ സാമൂതിരി രാജയുടെ തിട്ടൂരം ഇങ്ങനെ.... ഗുരുവായൂര ദേവസ്വം മാനേജര കണ്ടുകാര്യമാവിത.... ക്ഷേത്രം കിഴക്കേ നടയിൽ പെരുമാൾ തോടിനു സമീപമുള്ള ദേവസ്വം കിണറ്റിലെ വെള്ളം മുക്കി വറ്റിച്ച് വൃത്തിയാക്കിയതിന്റെ ചിലവിനുള്ള ബിൽ സഹിതം മാനേജർ 18.2.55 ന് 334/55 ആം നമ്പ്രായി ബോധിപ്പിച്ച റിപ്പോർട്ട് വായിച്ചു.
14 ക.15 അണയുടെ ബിൽ പാസാക്കി ഇതു സഹിതം അയച്ചിരിക്കുന്നു.
1130 മീനം 16 ആംനു.
ഒപ്പ്
സാമൂതിരി രാജ.

ഗുരുവായൂർ ക്ഷേത്രം പഴമയുടെ പെരുമയിൽ.........ഗുരുവായൂരിലെ വൈശാഖ കാലം _ ഒരു നൂറ്റാണ്ട് മുമ്പ്!!  ഗുരുവായൂരപ്പനെ ഭജിക്കാൻ വ...
16/05/2026

ഗുരുവായൂർ ക്ഷേത്രം പഴമയുടെ പെരുമയിൽ.........ഗുരുവായൂരിലെ വൈശാഖ കാലം _ ഒരു നൂറ്റാണ്ട് മുമ്പ്!! ഗുരുവായൂരപ്പനെ ഭജിക്കാൻ വരുന്നവർക്ക് താമസസൗകര്യം... അന്ന് സാമൂതിരി കോവിലകം കെട്ടി മേയാൻ 1000/_ രൂപ എസ്റ്റിമേറ്റ്! ഇന്ന് ഭക്തജനസൗകര്യാർത്ഥം പുതുമയോടെ കൗസ്തുഭം റസ്റ്റ് ഹൗസ്സ്.!
___________________________
രാമയ്യർപരമേശ്വരൻ
_________________________ 1908. ചോർന്നൊലിക്കുന്ന സാമൂതിരി കോവിലകം!
___________________________
"ദേവസ്വം സമുദായത്തി"ന് പാർക്കാൻ ദേവസ്വം വക പുത്തൻ മഠം എടുപ്പ്!!
__________________________
സാധാരണക്കാർക്ക് താമസസൗകര്യം ഇല്ലെങ്കിൽ നടവരവ് ചുരുങ്ങുമെന്ന് ദേവസ്വം കാര്യസ്ഥൻ കോന്തിമേനോന്റെ മുന്നറിയിപ്പ് !!!!
___________________________

ഗുരുവായൂരപ്പന്റെ സന്നിധിയിൽ ഭക്തജനങ്ങൾ പുണ്യമായി കരുതുന്ന പരിപാവനമായ ഭജനകാലം......അതെ, ഗുരുപവനപുരത്തിൽ വീണ്ടും ഒരു വൈശാഖ കാലം ഇന്ന് (1201 എടവം 2 2026 മെയ് 17 ന്) സമാപിക്കുന്നു. വർഷങ്ങൾക്ക് മുമ്പ് തിരുനാമാചാര്യൻ ആഞ്ഞം മാധവൻ നമ്പൂതിരിയും,മേലേടംകൃഷ്ണൻനമ്പൂതിരിയും,തട്ടയൂർ ഉണ്ണിനമ്പൂതിരിപ്പാടും,തോട്ടം കൃഷ്ണൻ നമ്പൂതിരിയും പാരമ്പര്യമായി നടത്തിവന്നിരുന്ന തുടർച്ചയായ നാല് ഭാഗവതസപ്താഹങ്ങൾകൊണ്ട് ഗുരുവായൂർ ഊട്ടുപുര ഭക്തജന നിബിഡമായിരുന്നു എങ്കിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഊട്ടുപുരയിലും പടിഞ്ഞാറും,തെക്കും ഉള്ള ആധ്യാത്മിക ഹാളും ഒരേ സമയത്ത് ഒന്നും രണ്ടും മൂന്നും ഭാഗവത സപ്താഹങ്ങൾകൊണ്ട് ക്ഷേത്രം മതിലകം ഭക്തിസാന്ദ്രമായപ്പോൾ ഭക്തജനങ്ങൾക്കും ആശ്ചര്യമായി. നാരായണ നാമജപവും,ഹരേരാമജപവും, വിഷ്ണു സഹസ്രനാമജപവും കൊണ്ട് ഭക്തവൃന്ദം ഗുരുപവനപുരത്തെ ഭക്തിസാന്ദ്രമാക്കി..ഈശ്വര ഭജനത്തിനും,ദാനധർമ്മാദികൾക്കും ഏറെ വിശേഷപ്പെട്ട പുണ്യമാസം! അക്ഷയതൃതീയ അഥവാ ബലരാമജയന്തി,പരശുരാമജയന്തി ,ശങ്കരജയന്തി,നരസിംഹജയന്തി എന്നിങ്ങനെ പുണ്യസുദിനങ്ങളും വൈശാഖ മാസത്തിലെ വിശേഷങ്ങളാണ്.
ലോകത്താകമാനമുള്ള ഭക്ത മഹാജനം ഗുരുപവനപുരേശന്റെ സന്നിധിയിലേക്ക് ഒഴുകിയെത്തി. ഭക്തജനങ്ങളാൽ ഗുരുവായൂർ തിങ്ങിനിറഞ്ഞു. ഫലമോ ലക്ഷ്മീ വല്ലഭനായ ഗുരുവായൂരപ്പന്റെ ഭണ്ഡാരങ്ങൾ നിറഞ്ഞു കവിഞ്ഞു ആറരക്കോടിയിലധികം രൂപയും, സ്വർണവും,വെള്ളിയും കിലോകണക്കിനുമായി. ഗുരുവായൂരപ്പനെ ഒരു നോക്കു കാണാൻ ഈ സന്നിധിയിലേക്കെത്തിയ ഭക്തജനങ്ങൾക്ക് താമസസൗകര്യം ഒരുക്കാൻ ഗുരുവായൂരിലെ നൂറോളം വരുന്ന ലോഡ്ജുകളും,ഫ്ലാറ്റുകളും,ദേവസ്വം വകയായും,നഗരസഭവകയായും ഉള്ള സത്രങ്ങളും ആവുന്നത്ര ഭക്തജനങ്ങൾക്ക് സൗകര്യമൊരുക്കി. തിരക്കേറുന്ന ഈ വാതാലയശന്റെ സന്നിധിയിൽ ഭക്തജനസൗകര്യാർത്ഥം ഗുരുവായൂർ ദേവസ്വം പുനർനിർമ്മാണ പ്രവർത്തനം നടത്തുന്ന കൗസ്തുഭം കെട്ടിടം മനോഹരമാക്കി താമസസൗകര്യം നൽകാൻ ഒരുങ്ങുകയാണ് ഗുരുവായൂർ ദേവസ്വം അധികൃതർ.ഗുരുവായൂർക്ഷേത്രം ഇന്ന് ദേശീയ തീർത്ഥാടന കേന്ദ്രമാണ്....അപ്പോഴും ഭൂലോകവൈകുണ്ഠമെന്ന് പുകൾപെറ്റ ഗുരുവായൂരിൽ, പൗരാണിക കാലഘട്ടത്തിൽ ക്ഷേത്ര ചരിത്രത്തിൽ ഒരു സൂചനനൽകുന്ന വൈശാഖകാലം ...! അത് കൗതുകമാണ്. പൗരാണികമായ ഗുരുവായൂരിൽ ദേവസ്വം വകയായി ഭജനത്തിനു വരുന്ന ഭക്തജനങ്ങൾക്ക് സൗകര്യം ഒരുക്കുന്ന ഒരു കാര്യസ്ഥന്റെ നിശ്ചയദാർഢ്യം...! അതെ,പഴമയുടെ പെരുമയിലെ സാമൂതിരി രേഖകളിൽ അതിങ്ങനെ....
ഒരു നൂറ്റാണ്ടിനു മുമ്പ്, കൃത്യമായി പറഞ്ഞാൽ 118 വർഷം മുമ്പ്....സാമൂതിരി രാജഭരണകാലത്ത് പ്രഗത്ഭനായി പ്രകീർത്തിക്കപ്പെട്ട ഗുരുവായൂർ ദേവസ്വം കാര്യസ്ഥൻ ശ്രീമാൻ കോന്തിമേനോൻ ഗുരുവായൂരിലെ താമസസൗകര്യത്തിന്റെ അപര്യാപ്തതയെ ക്ഷേത്രംഭരണസിരാകേന്ദ്രമായ കോഴിക്കോട് സാമൂതിരി കോവിലകം ആസ്ഥാനത്തേക്ക് എഴുതിഅറിയിക്കുന്ന വിവരങ്ങൾ കൗതുകകരമാണ്,ആശ്ചര്യമായിതോന്നാം. ഈ സന്നിധിയിൽ എത്തി ച്ചേരുന്ന ഭക്തജനങ്ങൾക്ക് അന്നത്തെ ഗുരുവായൂരിലെ പരിമിതമായ താമസസൗകര്യം !.........ചോർന്നൊലിക്കുന്ന സാമൂതിരി കോവിലകം! .......പരിസരവാസികൾ വാടകക്ക് നൽകുന്ന വീടുകൾ,!,.........പെരുമ്പായ അപ്പുമേനോന്റെ മാളിക,! ദേവസ്വം വക പുത്തൻ മഠം,!...എന്നിത്യാദി കളെ കുറിച്ചും സാധാരണക്കാർക്കും താമസസൗകര്യംഇല്ലാതായാൽ നടവരവുതന്നെ കുറയുമെന്നകാര്യവും,അന്നത്തെ ഗുരുവായൂരിന്റ അവസ്ഥയും, താമസസൗകര്യം സംബന്ധിച്ചപരിമിതികളുൾപ്പെടയാണ് കോന്തിമെനോൻറ രസകരമായ പരാമർശം.കൃത്യമായി പറഞ്ഞാൽ 118 വർഷംമുമ്പാണത്. 1083 ൽ പരമപുണ്യമായ വൈശാഖ മാസത്തിൽ ഗുരുവായൂരപ്പനെ ദർശിക്കാൻ വരുന്നവരും,ഭജനത്തിനുവരുന്നവരുമായ ഭക്തജനത്തിരക്ക് കണക്കിലെടുത്ത് സൗകര്യങ്ങൾക്കായി 1908 ഏപ്രിൽ 5 ന് ബോധിപ്പിച്ച കാര്യസ്ഥൻ കോന്തിമേനോന്റെ റിപ്പോർട്ടിലെ കൗതുകകരമായ വരികൾ ഇങ്ങനെ...."ഗുരുവായൂർ ക്ഷേത്രത്തിൽ ഭജിക്കാൻ വരുന്നവർക്ക് താമസിക്കേണ്ടതിന്നൊരു സ്ഥലമില്ലായ്കകൊണ്ടുള്ള ഉപദ്രവം ഇന്ന പ്രകാരം മെന്നും പറവാനില്ല. യോഗ്യൻമാരും സാധാരണക്കാരുമായ പലരും ദിവസേന എന്നപോലെ വരുന്നുണ്ട്.അതിൽ സ്ത്രീകളും കുട്ടികളുമുണ്ടെന്നു പറയുവാനില്ലല്ലോ. സാധാരണക്കാരായ പലരും സമീപം പോലെ വീട്ടുകാരുടെ പുരകളിലും ചില പട്ടൻമാര് ഇതിലെക്കായി ഒഴിച്ചു വെച്ചിട്ടുള്ള പുരകളിലും താമസിക്കുന്നു.സാമൂതിരികോവിലകത്തും ഇടവിടാതെ താമസിക്കുന്നുണ്ട്. മുമ്പ് ഇതിലേക്ക് പലരും ഉപയോഗിച്ച് വന്നിരുന്ന പെരുമ്പായമാളിക അപ്പുമെനവന്റെ അധിവാസംകൊണ്ടും മറ്റു സംഗതികളെ കൊണ്ടും മുടങ്ങിപ്പോയിരിക്കുന്നു. സാമൂതിരി കോവിലകവും പത്തു ദിവസമായിട്ടു മുടക്കമാണ്. അവിടെ ഒരു കാവൽക്കാരൻ കൊവിലകത്ത്നിന്ന് വേങ്ങേരി നമ്പൂതിരിക്ക് സഹായത്തിന്നയക്കപ്പെട്ടവൻ വസൂരിദീനത്തിൽ കിടക്കുന്നു.ഇതിനു ചുരുങ്ങിയത് പത്തു ദിവസത്തെ മുടക്കമുണ്ടാകും. ആ കോവിലകം കെട്ടിമേയാതെ ചോർന്ന് ജീർണ്ണപ്പെട്ടുകിടക്കുന്നതിനാൽ താമസിക്കാൻ തന്നെ നന്നെ പ്രയാസം. ഇപ്പോൾ വൈശാഖ കാലമായതിനാൽ അധികം ആളുകൾ വരുന്നുണ്ട്. സമുദായത്തിനു പാർക്കാനുണ്ടാക്കിയ പുത്തൻമഠം എടുപ്പ് അദ്ദേഹം ഇവിടെ സാധാരണ പാർപ്പില്ലായ്കയാൽ യൊഗ്യൻമാർക്ക് താമസിക്കാൻ കൊടുക്കുന്നുണ്ട്.എന്നാലും തികയാതെ വന്ന് പലരും കഷ്ടപ്പെടുന്നു. ഇങ്ങനെയായാൽ പലർക്കും വിശേഷിച്ച് യൊഗ്യൻമാർക്കും സാധാരണക്കാർക്കും താമസിക്കേണ്ടതിന്നു തന്നെ മടിയാകും. അതിനാൽ ക്ഷേത്രത്തിൽ നടവരവു ചുരുങ്ങിവരും.അതുകൊണ്ട് തക്കതായ ഒരു എടുപ്പെങ്കിലും മാളിക കൂടാതെ വിലാസമായി ഉണ്ടാക്കിക്കേണ്ടത് അത്യാവശ്യമാണെന്ന് ഉണർത്തിക്കുന്നു.അതിന് സാമൂതിരി കോവിലകം നിൽക്കുന്ന പറമ്പില് അല്ലാതെ വേറെ സ്ഥലമില്ല. ആ പറമ്പിൽ പടിഞ്ഞാറ് വടക്ക് ഭാഗത്ത് വടക്കോട്ട് മുഖമായി ഉണ്ടാക്കാവുന്നതും ആകുന്നു. അതിനാൽ കൊവിലകത്തെക്കൊണ്ട് ദൂഷ്യം വരാനില്ലാത്തതുമാകുന്നു.അവിടെ സാമാന്യം വലുപ്പത്തിലൊരു പുര പണിയേണ്ടതിന്ന് സുമാർ 1000 ക.യിൽ ചുരുങ്ങാതെ വേണ്ടിവരും.അത് ദേവസ്വം വകയാണെന്നൊരു റിക്കാർഡും ഉണ്ടാക്കിവെച്ചാൽ മതി എന്നു തൊന്നുന്നു.സാമൂതിരി കൊവിലകം മെപ്പുര പൊളിച്ചു നന്നാക്കി കെട്ടിക്കുകയും വേണം. ഈ കാര്യത്തിൽ ഉടനെ ആലൊചിച്ച് നിവൃത്തിയായ ഒരു തിരുവെഴുത്തുണ്ടാകേണ്ടതിന്ന് അപെക്ഷിക്കുന്നു.
എന്ന്, ഒപ്പ് മെലെപ്രത്ത് കൊന്തി. കാര്യസ്ഥൻ.
പഴയ സാമൂതിരി കോവിലകം ഇന്ന് അത്യാധുനിക സൗകര്യങ്ങളുള്ള ശ്രീവത്സം ഗസ്റ്റ് ഹൗസിൽ സ്യൂട്ടുകളായിമാറി! അതിനടുത്ത് തന്നെ ശ്രീവത്സം അനക്സ് ഭക്തജനങ്ങൾക്കെല്ലാം താമസസൗകര്യം ലഭിക്കുന്ന മുറികളാണ്.കൂടാതെ തൊട്ടടുത്ത് 105 ലധികം മുറികളുള്ള പാഞ്ചജന്യം റസ്റ്റ് ഹൗസ് ! പാഞ്ചജന്യം അനക്സ് കെട്ടിടം,കിഴക്കെ നടയിലെ പൂന്താനം ആഡിറ്റോറിയത്തിലെ(സത്യഗ്രഹസ്മാരകം) മുറികളും സജ്ജമാണ്.ഇതിലെല്ലാം ഭക്തജനങ്ങൾക്ക് ലഭിക്കുന്ന താമസസൗകര്യം ദേവസ്വം വകയെങ്കിലും ഗുരുവായൂരിലെത്തുന്ന പരസഹസ്രം ഭക്തജനങ്ങൾക്കെല്ലാം താമസസൗകര്യം ലഭിക്കാൻ സ്വകാര്യ ലോഡ്ജുകളേയും നഗരസഭയുടെ കെട്ടിടങ്ങളേയും ഒരുപരിധിവരെ ആശ്രയിക്കേണ്ടി വരുന്നുണ്ട്. ഗുരുവായൂരപ്പന് പാൽപായസവും,നൈപ്പായസവും,അപ്പവും,വെണ്ണയും,മാലയും,കളഭവും,തൃമധുരവും,നൈവിളക്കും,പഴവുംപഞ്ചസാരയും,തുലാഭാരവും കൃഷ്ണനാട്ടവും വഴിപാടുകൾ ലക്ഷക്കണക്കിനും അതിലധികവും രൂപയ്ക്ക് ഭഗവൽസന്നിധിയിൽ സമർപ്പിക്കപ്പെട്ടപ്പോൾ മറുഭാഗത്ത് ഭാഗവത,നാരായണീയ,ഭഗവദ്ഗീത സപ്താഹങ്ങൾ,നാമസംകീർത്തനസൽസംഗങ്ങൾ,നൃത്താവിഷ്കാരങ്ങൾ,ഭജനയും,കഥകളിയും,സംഗീതക്കച്ചേരികളും ദേവസ്വം വകയായി നിത്യവും ആദ്ധ്യാത്മിക പ്രഭാഷണം മറ്റുസൽസംഗങ്ങളുംകൊണ്ട് ഗുരുപവനപുരം ഭക്തിസാന്ദ്രമായ ഉത്സവലഹരിയിലമർന്നു.ദേവസ്വം വക ആദ്ധ്യാത്മിക ഹാളുകളും,സ്വകാര്യമണ്ഡപകങ്ങളിലെ ഹാളുകളും ആദ്ധ്യാത്മിക സൽസംഗപരിപാടികൾക്കായി വേദിയൊരുക്കിയപ്പോൾ വൈശാഖപുണ്യമാസം ഗുരുപവനപുരത്തെ ഭക്തിലഹരിയിലമരുന്ന ഭക്തജനസാന്നിദ്ധ്യംകൊണ്ട് വൃന്ദാവനമാക്കിമാറ്റി.. വീണ്ടും അടുത്ത വർഷത്തെ വൈശാഖ മഹോത്സവത്തിന് കാത്തിരിക്കുന്ന ഭക്തമഹാജനം..!ഗുരുപവനപുരേ ഹന്ത! ഭാഗ്യം ജനാനാം! നാരായണ

16/05/2026
15/05/2026

ഭണ്ഡാര വരവ് 6.21 കോടിരൂപ............
ഗുരുവായൂർ ക്ഷേത്രത്തിൽ 2026 മേയ് മാസത്തെ ഭണ്ഡാരം എണ്ണൽ ഇന്ന് വൈകിട്ട് (MAY 15 ന്) പൂർത്തിയായപ്പോൾ ലഭിച്ചത് 6, 21, 48,251രൂപ. 1കിലോ 353ഗ്രാം 400 മില്ലിഗ്രാം സ്വർണ്ണം ലഭിച്ചു. വെള്ളി ലഭിച്ചത് 13 കിലോഗ്രാം 245 ഗ്രാം.
കേന്ദ്ര സർക്കാർ പിൻവലിച്ച രണ്ടായിരം രൂപയുടെ 5ഉം നിരോധിച്ച ആയിരം, രൂപയുടെ 13 അഞ്ഞൂറിൻ്റെ 17 കറൻസിയും ലഭിച്ചു .UNION ബാങ്ക്OF INDIA ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല..

ഇ ഭണ്ഡാരങ്ങൾ വഴി
......
കിഴക്കേ നട എസ്.ബി.ഐ ഇ ഭണ്ഡാരം വഴി
3,07,735രൂപയും
കിഴക്കേ നട പഞ്ചാബ് നാഷണൽ ബാങ്ക് ഇ ഭണ്ഡാരം വഴി 26196 രൂപയും
പടിഞ്ഞാറെ നടയിലെ യുബിഐ ഇ ഭണ്ഡാരം വഴി 73 131രൂപയും
ഇന്ത്യൻ ബാങ്ക് ഇ ഭണ്ഡാരം വഴി 59,257രൂപയും ഐസിഐസിഐ ഇ ഭണ്ഡാരം വഴി 72,434 രൂപയും
ധനലക്ഷ്മി ബാങ്ക് ഇ ഭണ്ഡാരം വഴി 151328 രൂപയും ലഭിച്ചു
......

14/05/2026
എച്ച്.എസ്. റ്റി (ഫിസിക്കൽ സയൻസ്) സ്ഥിരം നിയമനത്തിന് അപേക്ഷ ക്ഷണിച്ചുഗുരുവായൂർ ദേവസ്വം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിൽ ഒഴ...
13/05/2026

എച്ച്.എസ്. റ്റി (ഫിസിക്കൽ സയൻസ്) സ്ഥിരം നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

ഗുരുവായൂർ ദേവസ്വം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിൽ ഒഴിവുള്ള ഒരു എച്ച് എസ് റ്റി (ഫിസിക്കൽ സയൻസ്) തസ്തികയിലേക്ക് സ്ഥിരം നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നേരിട്ടുള്ള നിയമനമാണ്. യോഗ്യത സർക്കാർ ചട്ടപ്രകാരം. പ്രായപരിധി 20-40. നിയമാനുസൃത ഇളവ് ബാധകം. അപേക്ഷ ഫോറം ഗുരുവായൂർ ദേവസ്വം കാര്യാലയത്തിൽ നിന്നും ജൂൺ 10ന് വൈകിട്ട് 5 മണി വരെ പ്രവൃത്തി സമയങ്ങളിൽ ലഭ്യമാണ്. അപേക്ഷ ഫോറം വില GST അടക്കം 236 രൂപ.SC/ST വിഭാഗങ്ങൾക്ക് ഫോറം സൗജന്യമായി ലഭിക്കും.പൂരിപ്പിച്ച അപേക്ഷ, യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം ജൂൺ 17ന് വൈകിട്ട് 5നകം ദേവസ്വം ഓഫീസിൽ ലഭിക്കണം. വിശദാംശങ്ങൾ 0487-2556335 Extn - 235.. കൂടുതൽ വിവരങ്ങൾ ദേവസ്വം വിജ്ഞാപനത്തിൽ ലഭ്യമാണ്.

13/05/2026

ഗുരുവായൂർ ക്ഷേത്രം പഴമയുടെപെരുമയിൽ:
96 വർഷം മുമ്പ് പടിഞ്ഞാറെ കുളത്തിൻ്റെ സമീപം ആൽത്തറ ഇടിഞ്ഞു! കുറുമതിൽ കെട്ടാൻ മുറികല്ലുകൾ! പഴയകല്ലുകൾ ഉപയോഗിച്ച് ആൽത്തറ സിമണ്ട് ഇട്ടുനന്നാക്കാൻ സാമൂതിരിയുടെ തിട്ടൂരം!
__________________________
രാമയ്യർ പരമേശ്വരൻ
___________________________
ഗുരുവായൂർ ക്ഷേത്രത്തിന്റെ കിഴക്കെ നടയിലെ മഞ്ജുളാൽ ലോക പ്രസിദ്ധമാണ്. എന്നാൽ ദേവസ്വം വക പടിഞ്ഞാറെ കുളത്തിനു സമീപവും വലിയൊരു ആൽമരവും ആൽതറയും ഉണ്ടായിരുന്നതായും ക്ഷേത്ര ചരിത്രം സംബന്ധിച്ച പഴമയുടെപെരുമയിലെ സാമൂതിരി രേഖകൾ!...96 വർഷം മുമ്പ് ആൽത്തറ ഇടിഞ്ഞു പൊളിഞ്ഞതും, ആയത് ഉപാധികളോടെ റിപ്പയർചെയ്തതുമായ നടപടികൾ കൗതുകകരം.
96 വർഷം മുമ്പ് 1929 ആഗസ്റ്റ് 18 ലെ കോഴിക്കോട് സാമൂതിരിപ്പാട് തമ്പുരാൻ്റെ തിട്ടൂരം ഇങ്ങനെ.... ഗുരുവായൂർ ദേവസ്വം മാനേജര കാവശ്ശീരി വീട്ടിൽ മാധവൻ കണ്ടുകാര്യമാവിത... ഗുരുവായൂര പടിഞ്ഞാറെ കുളത്തിൻ്റെ സമീപത്തുള്ള ആൽത്തറ നന്നാക്കേണ്ട സംഗതിയെ പറ്റിയും മറ്റും 866/29 നമ്പ്രായി 1929 ജൂൺ 6 ന് ബോധിപ്പിച്ച റിപ്പോർട്ട് എത്തി വിവരം അറിഞ്ഞു.
ആൽത്തറ ഇടിഞ്ഞത് പൊളിച്ചു നന്നാക്കി സിമണ്ട് ഇടുവാൻ അനുവദിച്ചിരിക്കുന്നു. എന്നാൽ ഇപ്പോൾ ആൽത്തറ പൊളിച്ചാൽ ഉണ്ടാകുന്ന കല്ലുകളും കുളം പണി കഴിഞ്ഞ് അതിലേക്ക് ആവശ്യമില്ലാതെ കിടക്കുന്ന കല്ലുകളും ഉപയോഗിച്ച് പോരാതെ വരുന്ന കല്ല് മാത്രം വാങ്ങിയാൽ മതിയാകുന്നതാണ്. ഇങ്ങിനെ പ്രവർത്തി കഴിപ്പാൻ വേണ്ടുന്ന ചിലവിന്റെ ഒരു എസ്റ്റിമേറ്റ് തയ്യാറാക്കി അയക്കുക. കുറുമതിൽ കെട്ടേണ്ടതിന്റെ കാര്യത്തിൽ തൽക്കാലം മുറികല്ലുകളും കൽപൊടിയുംകൊണ്ട് റിപ്പോർട്ടിൽ പറയുന്ന ഭാഗം അല്പം നന്നാക്കി നിർത്തി വേലി കെട്ടച്ചാൽ മതിയാകുന്നതാണ്. ആക്ഷേപം ഒന്നും ഉണ്ടാകാത്ത പക്ഷം വരുംകൊല്ലത്തിൽ മതിൽ പണി കഴിപ്പിക്കുകയും ചെയ്യാവുന്നതാണ്.
എന്നാൽ കൊല്ലം 1104 ആമത മിഥുനഞായറ 3 ആംനുത്തെ ഈ തീട്ടു പ്രകാരം നടന്നു കൊൾകയുംചെയ്ക. (ഒപ്പ്) സാമൂതിരി രാജ (മുദ്ര)

Address

Guruvayur
Thrissur
680101

Alerts

Be the first to know and let us send you an email when Guruvayur Devaswom posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share