25/06/2026
ഗുരുവായൂർ ക്ഷേത്രം പഴമയുടെ പെരുമയിൽ: 51 വർഷം മുമ്പ് 1975 ജൂൺ26 പുന്നത്തൂർ കോവിലകം ഗുരുവായൂരപ്പന്റെ ആനത്താവളം.! ഓർമ്മയിലൊരു ആനയൂട്ടും,ആനകളുടെ ഘോഷയാത്രയും അത്യപൂർവമായൊരു "ഗൃഹപ്രവേശനചടങ്ങും!! 2026 ജൂൺ 26 ന് ദേവസ്വം പെൻഷൻകാരുടെ സ്നേഹവായ്പ്.! ഗുരുവായൂരപ്പന് ആനയൂട്ട് വഴിപാട്!
___________________________
രാമയ്യർ പരമേശ്വരൻ
___________________________
ഗജസംരക്ഷണത്തിന്1.60,000/_ ക. ക്ക് വിലക്ക് വാങ്ങിയ 9 ഏക്ര75 സെൻ്റ് സ്ഥലവും പ്രസിദ്ധമായ പുന്നത്തൂർ കോവിലകവും ഗുരുവായൂരപ്പന്റെ ആനത്താവളം !
___________________________
1975 ജൂൺ 26 ഗജരാജൻ കേശവന്റെ നേതൃത്വത്തിൽ കുട്ടിക്കുറുമ്പൻമാരായ ഗോപിനാഥനും ,ദേവിയും, സത്യനാരായണനും ഉൾപ്പെടെ 19 ഗജവീരന്മാർ പങ്കെടുത്ത ഗജഘോഷയാത്ര !!
___________________________
ഗുരുവായൂരപ്പന്റെ സന്നിധിയിൽ നിന്നും രുദ്രതീർത്ഥപ്രദക്ഷിണത്തോടെ പുന്നത്തൂർ കോട്ടയിലേക്ക് !
___________________________
ഘോഷയാത്രക്കിടയിൽ പുന്നത്തൂർ കോട്ടക്കടുത്തെത്തിയ കേശവൻ പുതിയ പാലത്തിൽ കയറി ശങ്കിച്ചു നിന്നു!!
___________________________
ഘോഷയാത്രയിലില്ലാതെതാരയും, പത്മനാഭനും, രാമചന്ദ്രനും,നാരായണനും, ജൂനിയർ ലക്ഷ്മിയും, രവീന്ദ്രനും!
___________________________
ഗുരുവായൂരപ്പന്റെ മേശ്ശാന്തി പാവിട്ടപ്പുറം സുബ്രഹ്മണ്യൻ നമ്പൂതിരിയിൽ നിന്നും ഭഗവാൻ്റെ കളഭവും മാലയും ഗജകേസരികൾകൾക്ക്!
___________________________
അന്നത്തെ ഗജസമ്പത്തിലെ(1975) ആനകൾ രാധാകൃഷ്ണനും,ദേവിയും!
___________________________
ഗുരുപവനപുരത്തിൽ വീണ്ടുമൊരു ജൂൺ 26!...അതെ, ഗുരുവായൂരപ്പന്റെ ഭക്തൻമാർക്കും,ഗുരുവായൂർ പ്രദേശവാസികൾക്കും, ഗജസ്നേഹികൾക്കും, ഗുരുവായൂരപ്പന്റെ സന്നിധിയിൽ അരനൂറ്റാണ്ട് മുമ്പ് നടന്ന ആഘോഷദിനത്തിന്റെ അവിസ്മരണീയമായ ഓർമ്മകളാണ് ഇന്നും ...... ലോകത്തെവിടേയും കാണാത്ത കൗതുകകരവും അപൂർവ്വവുമായ ഘോഷയാത്ര നടന്ന ,സുദിനം.! ഗജസംരക്ഷകനും,ഗജപ്രേമിയുമായ ഗുരുവായൂരപ്പന്റെ ഗജസമ്പത്തിലെ ഗജരാജൻ ഗുരുവായൂർ കേശവൻ ! പിന്നെ അന്നത്തെ ഗജശ്രേഷ്ഠൻമാരായ പത്മനാഭനും,രാമചന്ദ്രനും,നാരായണനും, വേണുഗോപാലനും,കുട്ടിശ്ശങ്കരനും, രാമൻകുട്ടിയും, ലക്ഷ്മിക്കുട്ടിയും ഉൾപ്പെടെ 26 ലെത്തിയ ഗുരുവായൂരപ്പന്റെ ഗജസമ്പത്ത്.! ഭക്തജനങ്ങൾക്കെല്ലാം ഗുരുവായൂരിൽ അതൊരു അപൂർവ്വ തയായിരുന്നു..
എന്നാൽ ഭക്തജനങ്ങളുടെ പ്രാർത്ഥനയോടെ ഗുരുവായൂരപ്പന്റെ സന്നിധിയിൽ ആനയെ നടയിരുത്തൽ വഴിപാട് വർദ്ധിച്ചു.ആനകളുടെ എണ്ണം 26 ആയി വർദ്ധിച്ചതോടെ ഗുരുവായൂരപ്പന്റെ ഗജകേസരികൾ തെക്കെ നടയിലെ സാമൂതിരി കോവിലകത്തുനിന്നും പുന്നത്തൂർ കോവിലകത്തെ ആനത്താവളത്തിലേക്ക് 51വർഷംമുമ്പ് "ഗൃഹപ്രവേശം" നടന്ന ദിവസം , അനുസ്മരണ ദിനമായി ഗുരുവായൂർ ദേവസ്വത്തിൽ ആനത്താവളത്തിൽ ഭഗവാൻ്റെ ഗജങ്ങളെ സ്നേഹപൂർവ്വം പരിചരിക്കാൻ അവസരം ലഭിച്ച ...ജീവധന വിഭാഗത്തിൽ ജോലിചെയ്ത ദേവസ്വം പെൻഷനേഴ്സ് കൂട്ടായ്മ 2026 ജൂൺ 26 വെള്ളിയാഴ്ച ഗുരുവായൂരപ്പന്റെ ഗജങ്ങൾക്കെല്ലാം വിഭവസമൃദ്ധമായ ആനയൂട്ടോടെ ആചരിക്കും.51 വർഷം മുമ്പ് നടന്ന ആ മധുരസ്മരണകൾ അയവിറക്കും...ക്ഷേത്രത്തിലെ പ്രധാന വഴിപാട് ഗുരുവായൂരപ്പന്റെ പ്രിയംകരങ്ങളായ രാധാകൃഷ്ണൻ മുതൽ അയ്യപ്പൻകുട്ടി വരെയുള്ള 34 ഗജങ്ങൾക്കുള്ള ആനയൂട്ട് വഴിപാട് സമർപ്പിക്കും.
അമ്പത് വർഷം മുമ്പ് എട്ടുകെട്ടു മാളികയും,കുളപ്പുരയും,പടിപ്പുരയും ചേർന്ന ഗുരുവായൂരിലെ സാമൂതിരി കോവിലകത്ത്(ഇന്നത്തെ ശ്രീവത്സം ഗസ്റ്റ് ഹൗസ്) കെട്ടിയിരുന്ന ആനകളുടെ എണ്ണം വർദ്ധിച്ച് 25 ലെത്തിയപ്പോഴാണ് സ്ഥലപരിമിതി രൂക്ഷമായ സാഹചര്യത്തിൽ 1975 ൽ പുന്നത്തൂർ രാജകുടുംബം വക 9 ഏക്ര 75 സെന്റ് സ്ഥലവുംപുന്നത്തൂർ കോവിലകവും,1,60,000/_ രൂപക്ക് ഗുരുവായൂർ ദേവസ്വം വിലക്ക് വാങ്ങി ഗുരുവായൂരപ്പന്റെ ഗജകേസരികൾക്ക് വിസ്താരമേറിയ പുതിയ വാസസ്ഥലം ഒരുക്കിയത്.അങ്ങനെ നൂറ്റാണ്ടുകൾ പഴക്കമുള്ള സാമൂതിരി കോവിലകം പറമ്പിൽ നിന്നും പുന്നത്തൂർ രാജവംശത്തിന്റെകൊട്ടാരംപറംമ്പിലേക്കൊരു ഘോഷയാത്രയും ഗൃഹപ്രവേശവും നടന്നു.! 1975 ജൂൺ 26 ന്.... ഗുരുവായൂരപ്പന്റെ സ്വർണ്ണത്തിടമ്പ് വഹിക്കാൻ മുടക്കം വരാതെ ശീവേലി ക്കു ഡ്യൂട്ടിയുണ്ടായിരുന്ന " താര" യും, മദംപാടിലായിരുന്ന പത്മനാഭനും, രാമചന്ദ്രനും,ചികിത്സ യിലായിരുന്ന നാരായണൻകുട്ടി (എലൈറ്റ്), ജൂനിയർ ലക്ഷ്മി, രവീന്ദ്രൻ, എന്നിങ്ങനെ 6 ആനകൾ ഒഴികെ, ഗജരാജൻ കേശവന്റെ നേതൃത്വത്തിൽ ഭക്തജനങ്ങളുടെയും,നാട്ടുകാരുടേയും ദേവസ്വം ഉദ്യോഗസ്ഥരുടേയും സാന്നിദ്ധ്യത്തിൽ 19 ഗജവീരന്മാർ പങ്കെടുത്ത വളരെ അപൂർവ്വങ്ങളിൽ അപൂർവ്വമായൊരു "ഗൃഹപ്രവേശന" ചടങ്ങ് നടന്നത്. ക്ഷേത്രം നടയിൽ നിന്നും ഗുരുവായൂരപ്പൻ്റെ മേശ്ശാന്തി പാവിട്ടപ്പുറം സുബ്രഹ്മണ്യൻ നമ്പൂതിരി നൽകിയ ഭഗവാന്റെ കളഭവും,മാലയും അണിഞ്ഞ് ദീപസ്തംഭത്തിനടുത്തുനിന്നും ഗുരുവായൂരപ്പനെ വണങ്ങി രുദ്രതീർത്ഥം വലം വെച്ച് വരിവരിയായി പടിഞ്ഞാറെ നടയിലൂടെ യായിരുന്നു ചരിത്രം രേഖപ്പെടുത്തിയ ആ ഘോഷയാത്ര!. വഴിനീളെ ഭഗവാൻ്റെ ഗജങ്ങൾക്ക് ഭക്തജനങ്ങളുടേയും, നാട്ടുകാരുടേയും വീഥികൾ അലംകരിച്ചും ഭദ്രദീപം കൊളുത്തി വെച്ചും ഭക്തിസാന്ദ്രമായ സ്വീകരണം.വാദ്യഘോഷങ്ങൾ, സൗകര്യം അത്രയൊന്നും ഇല്ലാത്ത അന്നത്തെ പുന്നത്തൂർ റോഡിലൂടെ കോട്ടക്കടുത്തെത്തിയപ്പോൾ ഗജഘോഷയാത്രക്ക് നേതൃത്വം നൽകിയ കേശവൻ കോട്ടക്കടുത്ത് പുതുക്കിപണിത പുതിയ പാലത്തിനു സമീപം ഒന്ന് നിന്നു ! .അതെ,പാലത്തിനുമീതെ അല്പസമയം ഒന്ന് ശങ്കിച്ചു നിന്നു...പാലത്തിന് ഇളക്കമുണ്ടോ..... തന്നെ
അനുഗമിക്കുന്നഗുരുവായൂരപ്പന്റെ ഗജകുടുംബാംഗങ്ങളുടെ സുരക്ഷിതത്വം കണക്കിലെടുത്താണെന്നു തോന്നുന്നു, രണ്ടു തവണ മുൻകാലുകൾ പതുക്കെ പതുക്കെ ചവിട്ടി നോക്കി.....പാലത്തിന്റെ ഉറപ്പിൽ ബോധ്യം വന്നശേഷമേ സ്നേഹനിധിയായ കേശവൻ പാലം കടന്നുള്ളൂ.അത് കണ്ടുനിന്നവർ അത്ഭുതസ്തബ്ധരായി.ഭക്തൻമാരും ഘോഷയാത്രയിൽ അനുഗമിച്ചവരും ആ കാഴ്ച അത്ഭുതത്തോടെ നോക്കി നിന്നു!... ഗുരുവായൂർ ദേവസ്വം ഉദ്യോഗസ്ഥരും മറ്റു ജീവനക്കാർ ആനപ്രേമികൾ തുടങ്ങി പലപ്രമുഖവ്യക്തികളും, നാട്ടുകാരും ആനകളെ അനുഗമിച്ചിരുന്നു. അവരും ആശ്ചര്യഭരിതരായി. വഴി സുഖമമാണെന്ന് ഉറപ്പിച്ചു....കേശവൻ വീണ്ടും നടത്തം തുടങ്ങി....തുടർന്ന് ആനകൾ കോട്ടയിലെ വിശാലമായ പുന്നത്തൂർ കോവിലകം പറമ്പിൽ പ്രവേശിച്ചപ്പോൾ ഗംഭീരമായ വെടിക്കെട്ടുണ്ടായി. എല്ലാംകൊണ്ടും ആനകൾക്കും ആനക്കാർക്കും വളരെ ആഹ്ളാദമായി. ദേവസ്വം വകയായി ആനകളുടെ പരിചരണത്തിൽ മുഴുകിക്കഴിയുന്ന ആനക്കാർക്കും,മറ്റും വിഭവസമൃദ്ധമായ സദ്യ പുന്നത്തൂർ കോട്ടയിൽ വെച്ച് നൽകി. വർഷം 51 ആയി, ഒരുഘട്ടത്തിൽ 66 ആനകൾ വരെ ഉണ്ടായിരുന്ന ഗജസമ്പത്തിൽ ഗുരുവായൂരപ്പന് ഇപ്പോൾ ആനകൾ 34 ഉണ്ട്.അന്നത്തെ അത്യപൂർവ്വമായ ഗൃഹപ്രവേശനത്തിനും,ആനയൂട്ടിനും ആഘോഷത്തിനും പങ്കാളികളായ ഗജകേസരികളിൽ ഇന്നും ജീവിച്ചിരിക്കുന്ന രാധാകൃഷ്ണനും, ,ദേവിയും ഇന്നും ഓർക്കുന്നുണ്ടാകും...തന്റെ മുൻഗാമികളേയും,സഹപ്രവർത്തകരേയുംകുറിച്ചുള്ള നല്ലകാലം... 51വർഷം മുമ്പ്.. ഒരിക്കലും മായാതെ,മറയാതെ നടന്നൊരു "ഗൃഹപ്രവേശം"!! ചരിത്രത്തിൽ ആദ്യമായി ട്ടായിരുന്നു ഇത്തരമൊരു ചടങ്ങ്.അത് ഗുരുവായൂരപ്പന്റെ ആനകൾക്ക് മാത്രം,ഗുരുവായൂരിൽ മാത്രം.അന്നത്തെ ആ ചരിത്ര സംഭവങ്ങൾ, ആയതിനെ അനുസ്മരിച്ചു കൊണ്ട് ഗുരുവായൂരപ്പന്റെ ഗജകേസരികളെ അനവധി കാലം സ്നേഹത്തോടെ പരിലാളിച്ചും,പരിചരിച്ചും ദേവസ്വത്തിൽനിന്നും വിരമിച്ച ഉദ്യോഗസ്ഥാനുദ്യോഗസ്ഥരുടെ വകയായി 2026 ജൂൺ 26 ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് പുന്നത്തൂർ കോട്ടയിലെ ആനകൾക്കെല്ലാം ആനയൂട്ട് നടക്കും.ആനകളെ ഊട്ടാനും,സ്നേഹംപങ്കുവെക്കാനും ചടങ്ങിൽ അത്യുത്സാഹത്തോടെ പങ്കെടുക്കാൻ പല വിധമായ ഓർമ്മകളിൽ ദേവസ്വം പെൻഷൻകാരും പങ്കുചേരും.അന്ന്, 51 വർഷംമുമ്പ്, ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി കൃഷ്ണൻ നമ്പൂതിരിയും,ക്ഷേത്രം തന്ത്രി ചേന്നാസ് പരമേശ്വരൻ നമ്പൂതിരിപ്പാടും, അഡ്മിനിസ്ട്രേറ്റർ എൻ.കെ.നാരായണകുറു(ഐഎഎസ്)പ്പും , പുന്നത്തൂർകോവിലകം തറവാട്ടിലെ കാരണവർ ഗോദശങ്കരവലിയരാജ, യും,അന്നത്തെ ദേവസ്വം ഭരണസമിതി അംഗങ്ങളായ പി.ടി.മോഹനകൃഷ്ണൻ,വടേക്കര ബാലകൃഷ്ണൻനായർ,കെ.കുട്ടികൃഷ്ണൻ,ഇ.സി.മാധവൻനമ്പ്യാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു .
ഗുരുവായൂരപ്പന്റെ ഗജകേസരികൾക്ക് പുതിയ വാസസ്ഥലം ലഭിച്ചിട്ട് 51വർഷം പിന്നിടുമ്പോൾ ഗൃഹപ്രവേശന ദിനമായ വെള്ളിയാഴ്ച ഗുരുവായൂരപ്പന്റെ ഗജകേസരികളെ അനവധികാലം സ്നേഹിച്ചും,പരിചരിച്ചും ദേവസ്വം സർവീസിൽ നിന്നും വിരമിച്ച ദേവസ്വം ജീവനക്കാർക്കൊപ്പം പുന്നത്തൂർ കോട്ടയിൽ ഗുരുവായൂരപ്പന്റെ ഗജവീരന്മാർ ക്കുള്ള ആനയൂട്ടിൽ പുന്നത്തൂർ ആനത്താവളത്തിന്റെ ചുമതലയുള്ള ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.ആനകളുടെ ഗൃഹപ്രവേശം.. ആനയൂട്ട്, സുഖചികിത്സ, ഇത്തരം അപൂർവ്വങ്ങളിൽ അപൂർവ്വമായ ചടങ്ങുകൾ , സംവിധാനങ്ങൾ ഗുരുവായൂരിൽ മാത്രം...ഗുരുവായൂരപ്പന്റെ സന്നിധിയിൽ മാത്രം.