23/03/2026
* #വേട്ടയ്ക്കൊരുമകൻ
==========================
കേരളത്തിൽ മാത്രമായി ആരാധിക്കപ്പെടുന്ന ഒരു ഹിന്ദുദേവതയാണ് വേട്ടയ്ക്കൊരുമ, വേട്ടയ്ക്കരമകൻ,വേട്ടേക്കാരൻ, *കിരാതമൂർത്തി* , വേട്ടക്കൊരു സ്വാമി,എന്നെല്ലാം അറിയപ്പെടുന്ന ഈ ദേവൻ ക്ഷത്രിയകുടുംബത്തിൽപെട്ട പല കുടുംബങ്ങളുറ്റെയും പരദേവതയാണ്. വേട്ടയ്ക്കൊരുമകൻ പൊതുവെ ശാന്തശീലനായി
പറയപ്പെടുന്നുവെങ്കിലും ക്ഷിപ്രകോപിയായിട്ടാണ് മിക്കവാറും
കാണപ്പെടുന്നത്.
വേട്ടേക്കരുമകൻ,വേട്ടയ്ക്കൊരുമകൻ എന്നിങ്ങനെ രണ്ടു രൂപങ്ങൾ ഗുണ്ടർട്ടിന്റെ നിഘണ്ടുവിൽ കാണാം. വേട്ടേക്കരുമകനാണ് പഴയ രൂപം. വേട്ടയ്ക്കൊരുമകൻ എന്ന രൂപത്തിനാണ് ഇപ്പോൾ പ്രചാരം.വേട്ടയ്ക്ക് + അര (അരന്റെ= ശിവൻ)മകൻ വേട്ടയ്ക്കരുമകനും വേട്ടയ്ക്കൊരുമകനും ആയതായി വാദിക്കപ്പെടുന്നു. ഐതിഹ്യം നൽകാനായി കാട്ടാളരൂപം സ്വീകരിച്ച പാർവതീ-പരമേശ്വരന്മാർക്കുണ്ടായ ദിവ്യശിശുവാണ് വേട്ടയ്ക്കൊരുമകൻ എന്നാണ് കേരളീയ സങ്കല്പം.
വേറെ ഒരു കഥ
ശിവപുരാണത്തിലെ 'ശതരുദ്രസംഹിത'യിൽ സകാരരൂപത്തിലുള്ള അവതാരങ്ങളെ പ്രകീർത്തിച്ചിരിക്കുന്നു. അവയിൽ പ്രധാന പെട്ട ഒന്നാണ് 'കിരാതാവതാരം'. അർജ്ജുനന്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ട് കിരാതമൂർത്തിയെ കുറിച്ച് ശ്രീ വ്യാസൻ ശിവപുരാണത്തിലും മഹാഭരതത്തിലും വർണ്ണിച്ചിട്ടുണ്ട്. അവതാര വർണനയിൽ രണ്ടു കൃതികളിലും അൽപം വ്യത്യാസമുണ്ട്. ശിവപുരാണത്തിൽ കിരാതമൂർത്തിയായ ശിവഭഗവാൻ തന്റെ സേവകന്മാരായ ഭൂതഗണങ്ങളോടപ്പമാണ് അർജ്ജുന സവിധത്തിൽ എത്തുന്നത്. ഭൂതഗണങ്ങളും കിരാതവേഷധാരികളാണ്. എന്നാൽ മഹാഭരതത്തിലാകട്ടെ കിരാതമൂർത്തിയായ ഭഗവാൻ ദേവീ സമേതനായാണ് ഭക്താനുഗ്രഹത്തിനു പ്രത്യക്ഷപ്പെടുന്നത്. ശിവനോടപ്പം ശക്തിയും ഉണ്ടല്ലോ അതുകൊണ്ടായിരിക്കാം.പുരാണകർത്തവായ ശ്രീ വ്യാസൻ ശിവപുരാണത്തിൽ ദേവീ സാന്നിദ്ധ്യം പ്രത്യേകം പരമർശിക്കതിരുന്നത്.
'നീലകണ്ഠ് നമസ്തേ ഽ തു
സദ്യോജാതായ വൈ നമഃ
വൃക്ഷധ്വജ നമസ്തേഽതു
വമഭാഗേ ഗിരിജായ ച."
തന്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ട ശങ്കരഭഗവാനെ ദേവിയോടപ്പം ആണ് അർജ്ജുനൻ സ്തുതിക്കുന്നത്.
ശ്രീ പരമേശ്വരൻ പാർവ്വതി സമേതനായി കാട്ടാളനും കാട്ടാളത്തിയായും വേഷം ധരിച്ച് അർജ്ജുനനെ പരീക്ഷിച്ച് ഉള്ളിലുള്ള ഗർവ്വം തീർത്ത് ദിവ്യാസ്ത്രവും വരവും നൽകി അനുഗ്രഹിച്ച ശേഷം കിരാത രൂപികളായി തന്നെ കുറെനാൾ കാട്ടിൽ ക്രീഡിച്ചു നടന്നു. ആ സമയത്ത് ജനിച്ച പുത്രനാണ് 'വേട്ടയ്ക്കൊരു മകൻ'. (കിരാതം കഥ).
വേട്ടയ്ക്കിറങ്ങിയ കുമാരന് അനേകം അസുരന്മാരേയും ദുഷ്ടമൃഗങ്ങളേയും സംഹരിച്ചു. കുമാരന്റെ ശരവർഷത്താൽ മുനിമാർക്കും ദേവന്മാർക്കും മുറിവേറ്റു. ദേവാദികൾ പരാതിയുമായി ശിവനെ സമീപിച്ചു.
ബാലകന്റെ ലീലകളായികണ്ടു ക്ഷമിക്കാൻ ശിവൻ നിർദ്ദേശിച്ചു. ഒടുവിൽ ദേവകളുടെ ആവശ്യ പ്രകാരം മഹാവിഷ്ണു ഒരു വൃദ്ധകിരാതന്റെ രൂപം സ്വീകരിച്ച് കുമാരനെ സമീപിച്ചു. ശക്തിയേറിയതും സ്വര്ണ്ണനിർമ്മിതവുമായ ഒരു ചുരിക വൃദ്ധന്റെ കയ്യില് ഉണ്ടായിരുന്നു.
ചുരികയിൽ ആകൃഷ്ടനായ വേട്ടയ്ക്കൊരുമകന് അതു തനിക്ക് നല്കണമെന്ന് വൃദ്ധനോട് അപേക്ഷിച്ചു. മറ്റുള്ളവരെ ഉപദ്രവിക്കാതെ സം രക്ഷകനായിരുന്നാൽ ചുരിക തരാം എന്നായിരുന്നു വൃദ്ധന്റെ മറുപടി. അതുസമ്മതിച്ച കൈരാതരുദ്രി ചുരിക ഏറ്റുവാങ്ങി ശിവന്റേയും വിഷ്ണുവിന്റേയും നിർദ്ദേശമനുസരിച്ച് ഉത്തരകേരളത്തിലെ ബാലുശ്ശേരിയിലെത്തി കേരള സംരക്ഷകനായി വാണു എന്നാണ് ഐതിഹ്യം.
“വീരശ്രീരംഗഭൂമിഃ കരധൃതവിലസച്ചാപബാണഃ കലാപീ
യുദ്ധാസൃഗ്ഭൂഷിതാംഗോ രണവിജയപടുഃ പീതകൗശേയവാസാഃ
ഭക്താനാമിഷ്ടദായീ ജലധരപടലശ്യാമളശ്മശ്രുജാലഃ
പായാന്നഃ പാര്വ്വതീശപ്രിയതനയ വപുഃശക്തിമാന്യഃശിവോന”
വലതുകയ്യിൽ ചുരികയും, ഇടതുകയ്യിൽ അമ്പും വില്ലും ധരിച്ചും, മഞ്ഞപ്പട്ടുടുത്തവനായും, മുടിയിൽ മയിൽപ്പീലി അണിഞ്ഞവനായും, കാർമ്മേഘവർണ്ണമാർന്നവനായും, നല്ലകറുപ്പുനിറമാർന്ന താടിയോടുകൂടിയവനായും, യുദ്ധഭൂമിയിൽ ശത്രുക്കളെ സംഹരിക്കുന്നവനായും, ഭക്തരെ സംരക്ഷിക്കുന്നവനായും, വേട്ടയ്ക്കൊരുമകൻ നിലകൊള്ളുന്നു....
#കിരാതമൂർത്തി സ്തോത്രം
-------------------------------------
നമഃശ്ശിവായ ഭർഗ്ഗായ ലീലാ ശബര രൂപിണേ
പ്രപന്നാർത്ത പരിത്രാണ കരുണാമസൃണാത്മനേ
പിഞ്ഛോതംശം സമനിലശ്മശ്രു വിധോധിതാനനം
ഉദഗ്രാരക്ത നയനം ഗൗര കൗശേയ വാസസം
കൈലാസ ശിഖരോത്തുങ്കം ഛുരികാ ചാപ ധാരിണം
കിരാതമൂർത്തിം ധ്യായാമി പരം കുലദൈവതം
ദുർജ്ജനൈർബഹുധാ-ക്രനന്തം ഭയ സമ്പ്രാന്ത മാനസം
ത്വദേക ശരണം ദീ അം പരിപാലയ നാഥ, മാം
മഹ്ചം ദുഹ്ചന്തി രിപവോ ബാഹ്ചാശ്ചാഭ്യന്തരാശ്ച യേ
വിദ്രാവയ ദയാ സിന്ധൗ ചാപജ്യാനിസ്വനേന താൻ
കൂടകർമ്മ പ്രസക്താനം ശത്രുണാം ശാതനായ ഭോഃ
ചാലയ ഛുരികാം ഘോരം ശതകോടി സമുജ്ജ്ചലാം
വിപട്ചാ വാന ലജ്ചാ ലാസന്തപ്തം രോഗപീഡിതം
കർത്തവ്യതാ വിമൂഠം മാം ത്രായസ്വ ഗിരിശാത്മജം
നമഃ കിരാതവപുഷേ നമഃ ക്ഷേമങ്കരായ ച
നമഃ പാപ വിധാതായ നമസ്തേ ധർമ്മ സേതവേ
ശ്രീ പരമേശ്വരന്റെ അഭിഷ്ട്ദായകമായ ശബര വേഷമാണ് ശ്രീ കിരാതമൂർത്തി. സൂക്ഷമഭാവത്തിൽ ശിവനും ബാഹ്യഭാവത്തിൽ കാട്ടാള പ്രകൃതിയുമായ ഈ ദേവൻ ഭക്തരുടെ ആഗ്രഹപൂർത്തി വരുത്തുവാൻ അത്യന്തം ജാഗരൂകനാണ്. ജ്ഞാനം, സന്തോഷം, നിത്യത്വം, സ്വതന്ത്രത, നിർവ്വിഘ്നത, വിഭവത, എന്നി മഹത്വങ്ങളായ ഷഡ്ഗുണങ്ങളെല്ലാം കൂടിച്ചേർന്നു ഹൃദയാദി ഗുണയുക്തനായ അനുഗ്രഹമൂർത്തി തന്നെയാണ് കിരാതമൂർത്തി.
വേറെ ഒരു കഥ
ഇഷ്ടവരം നേടാനായി തപസ്സനുഷ്ടിച്ച അര്‍ജുനനെ പരീക്ഷിക്കുന്നതിനായി വേടരൂപം ധരിച്ച പരമശിവന്‍ കാമാര്‍ത്തനായി പാര്‍വതിയെ പ്രാപിക്കുകയും അങ്ങിനെ വേട്ടയ്ക്കൊരുമകന്‍ ജനിക്കുകയും ചെയ്തു. കാക്കയെപ്പോലെ കണ്ണുള്ളവനും പതുക്കെ നടക്കുന്നവനുമായിരുന്നു വേട്ടയ്ക്കൊരു മകന്‍. ശ്രീ ശാസ്താവിന്റെ അവതാരമായ വേട്ടയ്ക്കൊരു മകന്റെ അമിത പ്രഭാവം കണ്ടു ഭയന്ന ദേവകള്‍ വേട്ടയ്ക്കൊരുമകനെ ഭൂമിയിലേക്ക് പറഞ്ഞയക്കാന്‍ ആവശ്യപ്പെട്ടതിന്‍ പ്രകാരം ശിവന്‍ വേട്ടയ്ക്കൊരു മകന് ചുരിക നല്‍കി അങ്ങിനെ ചെയ്യുകയും ഭൂമിയിലെത്തിയ വേട്ടയ്ക്കൊരുമകന്‍ പല ദിക്കിലും സഞ്ചരിച്ച് കുറുമ്പ്രനാട്ടിലെത്തുകയും ബാലുശ്ശേരിയിലെ പേരുകെട്ട കാറകൂറ തറവാട്ടിലെ നായര്‍ സ്ത്രീയെ കല്യാണം കഴിച്ചു അവിടെ താമസിക്കുവാന്‍ തുടങ്ങുകയും ചെയ്തു. അതില്‍ അവര്‍ക്കൊരു കുട്ടി ജനിക്കുകയും ചെയ്തു.
ഇവരുടെ സ്വന്തമായിരുന്ന ബാലുശ്ശേരിക്കോട്ട അന്യായമായി കുറുമ്പ്രാന്തിരിമാതിരിമാര്‍ കയ്യടക്കി വെച്ചിരിക്കുകയായിരുന്നു. എന്നാല്‍ പോരാളിയായ വേട്ടയ്ക്കൊരു മകന്റെ ആവശ്യാര്‍ത്ഥം അവര്‍ കോട്ട വിട്ടുകൊടുക്കാന്‍ തീരുമാനിച്ചുവെങ്കിലും വേട്ടയ്ക്കൊരു മകനെ പരീക്ഷിക്കാന്‍ കുറുമ്പ്രാന്തിരിമാര്‍ തടസ്സങ്ങള്‍ വെച്ച്. തന്റെ ഏഴു വയസ്സ് മാത്രം പ്രായമുള്ള കുട്ടിയെയും കൂട്ടി എല്ലാ തടസ്സങ്ങളും മാറ്റി കുറുമ്പ്രാന്തിരിയുടെ മുന്നിലെത്തി. അവിടെ വെച്ച് കുറുമ്പ്രാതിരിയെ അത്ഭുത പരതന്ത്രനാക്കികൊണ്ടു അവിടെ കൂട്ടിയിട്ട ആയിരക്കണക്കിന് തേങ്ങകള്‍ നിമിഷങ്ങള്‍ക്കകം ആ പിഞ്ചു പൈതല്‍ ഉടച്ചു തീര്‍ത്തു. ഇതോടെ വേട്ടയ്ക്കൊരു മകന്റെ ശക്തി മനസ്സിലാക്കിയ കുറുമ്പ്രാതിരി പ്രത്യേക സ്ഥാനം നല്‍കി ആദരിക്കുകയും ഈ സംഭവത്തെ അനുസ്മരിച്ചു കൊണ്ട് വേട്ടയ്ക്കൊരു മകന്റെ വെള്ളാട്ടം നിരവധി നാളികേരം നിരത്തി വെച്ച് ഉടയ്ക്കാറുണ്ട്. വേട്ടയ്ക്കൊരു മകന്റെ അനുഷ്ഠാനങ്ങളില്‍ പ്രധാനമാണ് ഈ തേങ്ങയുടയ്ക്കല്‍. ഇത് പന്തീരായിരം തേങ്ങയേറെന്നാണ് അറിയപ്പെടുന്നത്.
തോറ്റം പാട്ടില്‍ ഇതേ പറ്റി പറയുന്നത് ഇങ്ങിനെയാണ്:
“നായരായി പുറപ്പെട്ടു നാളികേരം തകർപ്പാന്‍
നാഴികാമൂന്നു ഇരുപതോരായിരം നല്‍തേങ്ങയും
കുടു കുടാ ഇടിപോലെ തകര്‍ത്താടിവരുന്നവന്‍
കുടുകുടാ ഇടിയും നല്ലിളം ചേകോന്‍ കളിയും
ഓര്‍ത്താലത്ര കീര്‍ത്തിയെഴും
ബാലുശ്ശേരി കോട്ടയില്‍ വാണ
വേട്ടയ്ക്കൊരു മകന്‍ തുണക്കേകണം നമുക്ക്”
കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളില്‍ മാത്രമാണ് വേട്ടയ്ക്കൊരു മകന്‍ തെയ്യം കെട്ടിയാടുന്നത്.
ദേവ ഗായകവൃന്ദ പരമ്പരയില്‍ പെട്ടവരെന്ന് വിശ്വസിക്കുന്ന കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിക്കടുത്തെ പുന്നാട് എന്ന പ്രദേശത്ത് കൂടുതലായി താമസിച്ചു വരുന്ന തെയ്യംപാടി നമ്പ്യാന്മാര്‍ ഈ ക്ഷേത്രങ്ങളില്‍ പാട്ടും കളമെഴുത്തും നടത്താറുണ്ട്.
നെടിയിരുപ്പ് സ്വരൂപത്തില്‍ ക്ഷേത്രപാലകന്റെ കൂടെയും മറ്റിടങ്ങളില്‍ ഊര്പ്പഴശ്ശിയുടെ കൂടെയും വേട്ടയ്ക്കൊരു മകന്‍ സഞ്ചരിച്ചു എന്നാണ് വിശ്വാസം. വേട്ടയ്ക്കൊരു മകന്‍ തെയ്യത്തിന്റെ കൂടെ ക്ഷേത്രപാലകനും ഊര്‍പ്പഴശ്ശിയും കെട്ടിയാടിക്കാറുണ്ട്. വണ്ണാന്‍ സമുദായക്കാരാണ് ഈ തെയ്യം കെട്ടിയാടുന്നത്. ദേഹത്ത് പച്ച നിറം ഉപയോഗിക്കുന്ന അപൂര്‍വ്വം തെയ്യങ്ങളില്‍ ഒന്നാണിത്. വണ്ണാന്‍മാരില്‍ ആചാരപ്പേരു ലഭിച്ചവര്‍ മാത്രം കെട്ടിയാടെണ്ട തെയ്യങ്ങളാണ് വേട്ടയ്ക്കൊരു മകന്‍, ക്ഷേത്രപാലകന്‍, വൈരജാതന്‍ എന്നിവ.
വേട്ടയ്ക്കൊരു മകനെ ശാസ്താവ് എന്ന പേരില്‍ കെട്ടിയാടുന്ന അപൂര്‍വമായ ഒരു കോട്ടമാണ് നരീക്കോടു നടുവലത്ത് കോട്ടം. മറ്റ് സ്ഥലങ്ങളില്‍ ഊര്പ്പഴശ്ശി, വേട്ടയ്ക്കൊരു മകന്‍ എന്നിവര്‍ ഒന്നിച്ചാണ് പുറപ്പാടെങ്കില്‍ ഇവിടെ ശാസ്താവിനു പ്രത്യേക കോലമാണ്. മാത്രമല്ല, ഊർപ്പഴശ്ശിക്ക് പകരം ശാസ്താവിന്റെ തോഴനായി വരുന്നത് വൈഷ്ണവംശമുള്ള ദേവന്‍ കരിവേടനാണ്. മുഖത്തെഴുത്തിലും ചമയങ്ങളിലും ഈ തെയ്യത്തിനു ഊർപ്പഴശ്ശിയുമായി നല്ല വിത്യാസമുണ്ട്. കുടകില്‍ ജോലി ചെയ്തിരുന്ന കുന്നുമ്മല്‍ തറവാട്ട് കാരണവരുടെ കൂടെ ഒരിക്കല്‍ കള്ളന്‍മാരുടെയും പുഴയുടെയും മദ്ധ്യേ പെട്ടു രക്ഷപ്പെടാന്‍ അവസരമില്ലാതിരു ന്നപ്പോള്‍ കുടകില്‍ വെച്ച് ആരാധിച്ചിരുന്ന ശാസ്താവീശ്വാരനെ വിളിച്ച് കരഞ്ഞപ്പോള്‍ അദ്ദേഹം കുതിരപ്പുറത്തേറി വന്നു കാരണവരെ രക്ഷിച്ചുവെന്നും പിന്നീട് നരീക്കോടു നടുവലത്ത് വീട്ടിന്റെ കൊട്ടിലകത്ത് തോഴനായ കരിവേടന്റെ കൂടെ വന്നു കുടിയിരുന്നുമെന്നാണ് തെയ്യത്തിന്റെ വാമൊഴികളില്‍ നിന്ന് മനസ്സിലാക്കാന്‍ പറ്റുന്നത്.
വെള്ളൂർ കൊട്ടണചേരിയിൽ വേട്ടയ്ക്കൊരുമകൻ ദൈവം വന്ന കഥ പറയുന്നത് ഇങ്ങിനെയാണ് ബാലുശ്ശേരി കോട്ടാധിപന്‍ വേട്ടയ്ക്കൊരുമകനും കൂട്ടുകാരന്‍ ഊർപ്പഴശ്ശിയും കൂടെ വടക്കോട്ട് പട നയിച്ച് കുറുമ്പ്രനാടും മറ്റും കീഴടക്കി കോലത്ത് നാട്ടിലെത്തി. അവിടത്തെ ദേശരക്ഷ ചെയ്യുന്ന പ്രമുഖ ദൈവങ്ങളുടെ ശക്തി കണ്ടു അമ്പരന്നുപോയി. അതില്‍ തളിപ്പറമ്പത്തപ്പന്‍, പയ്യന്നൂര്‍ പെരുമാള്‍, ചുഴലി ഭഗവതി, തിരുവര്‍ക്കാട്ട് ഭഗവതി തുടങ്ങിയവര്‍ ഉണ്ട്. അവരെ വണങ്ങി അള്ളട സ്വരൂപം പിടിക്കാന്‍ അങ്ങോട്ട് പോയി. നാട് കീഴടക്കി തിരിച്ചു പോന്നു. സൈന്യത്തെ വിട്ടു ചങ്ങാതിയായ ഊർപ്പഴശ്ശിയുടെ കൂടെ തെക്കോട്ടേക്ക് നടന്നു.
വഴിയില്‍ (വെള്ളൂരില്‍) യാത്രാക്ഷീണം തീര്‍ക്കാന്‍ ഇരുന്ന ഇവരുടെ മുന്നില്‍ വഴിപോക്കനായ തീയ്യന്‍ കൊട്ടന്‍ വരികയും അവന്‍ അവര്‍ക്ക് ദാഹം തീര്‍ക്കാന്‍ ഇളനീര്‍ നല്‍കുകയും ചെയ്തു. ജാതി ഭീകരത നില നില നിന്ന അക്കാലത്ത് നായര്‍ യോദ്ധാക്കന്‍മാരായ വേട്ടയ്ക്കൊരു മകനോട് കൂട്ടുകാരന്‍ ഊർപ്പഴശ്ശി ഇളനീര്‍ സ്വീകരിക്കേണ്ട എന്ന് വിലക്കിയെങ്കിലും ദാഹം കാരണം വേട്ടയ്ക്കൊരു മകന്‍ അത് വാങ്ങി കുടിക്കാന്‍ തയ്യാറായി. ദ്വേഷ്യവും സങ്കടവും വന്ന ഊർപ്പഴശ്ശി “എന്റെ ചങ്ങാതി കൊട്ടനെ ചാരിയ നീ ഇവിടെ തന്നെ കൂടിക്കോളൂ ഞാന്‍ പോകുന്നു എന്നും കാണാന്‍ പാകത്തില്‍ ആലക്കാട്ട് ഉണ്ടാകും നമുക്ക് മുഖത്തോടു മുഖം കാണാം ” എന്ന് പറഞ്ഞു വേട്ടയ്ക്കൊരു മകനെ വിട്ടു യാത്രയായി. അങ്ങനെ കൊട്ടനെ ചാരിയ വേട്ടയ്ക്കൊരുമകൻ വെള്ളൂരിലും കൂട്ടുകാരനെ നോക്കികൊണ്ട് ഊർപ്പഴശ്ശി (ഉർപഴച്ചി) ആലക്കാട്ട് കളരിയിലും നിലകൊണ്ടു
ക്ഷേത്രങ്ങൾ
ബാലുശ്ശേരികോട്ടയാണ് വേട്ടയ്ക്കൊരുമകന്റെ പ്രധാന ആസ്ഥാനം. വടക്കൻ കേരളത്തിൽ ആണ് ഈ ദേവന് പ്രസിദ്ധിയും പ്രചാരവും കൂടുതലുള്ളത്.പരദേവത എന്നു പറഞ്ഞാൽ മലബാറിൽ വേട്ടയ്ക്കരുമകനാണ്. ക്ഷേത്രങ്ങളും അധികം അവിടെയാണ്.
നീലേശ്വരം,കോട്ടയ്ക്കൽ,നിലമ്പൂർ, പെരുവല്ലൂർ തുടങ്ങിയ സ്ഥലങ്ങളിലെ ക്ഷേത്രങ്ങളും പ്രസിദ്ധമാണ്. കേരളത്തിലെ വേട്ടയ്ക്കൊരുമകൻ ക്ഷേത്രങ്ങളിൽ വലിപ്പത്തിലും പ്രൌഡിയിലും ഭംഗിയിലും മുന്നിട്ടുനിൽക്കുന്നത് നിലമ്പൂർ വേട്ടയ്ക്കൊരുമകൻ ക്ഷേത്രമാണ്. പഴയതിരുവിതാംകൂർവിഭാഗത്തിൽപ്പെട്ട തിരുവനന്തപുരം(കോട്ടയ്ക്കം) ,കായംകുളം(കൃഷ്ണപുരം),ചെങ്ങന്നൂർ(വഞ്ഞിപ്പുഴമഠം),അമ്പലപ്പുഴ,ചേർത്തല(വാരനാട്),കോട്ടയം(ഒളശ്ശ), വടക്കൻപറവൂർ(പെരുവാരം) മുതലായ സ്ഥലങ്ങളിലുംവേട്ടയ്ക്കൊരുമകൻ ക്ഷേത്രങ്ങൾ ഉണ്ട്
ശാസ്താംകോട്ട ശ്രീ ധർമ്മശാസ്താ ക്ഷേത്രം