20/07/2020
#തിരുവല്ലം_ശ്രീപരശുരാമക്ഷേത്രവും_ബലിതർപ്പണവും
----------------------------------------------------------
ഇന്ന് 1195 ആം ആണ്ട് കർക്കിടക വാവ്. മരിച്ചു പോയ മാതാപിതാക്കൾക്കും പൂർവികര്‍ക്കും വേണ്ടി പ്രാര്‍ത്ഥന ചൊല്ലി ഒരുപിടിച്ചോർ, കുറച്ചു പുഷ്പങ്ങൾ, കുറച്ചു ജലം എന്നിവയും പിന്നെ ആ ഓർമയ്ക്ക് ഒരു തുള്ളി കണ്ണീരും ആത്മാര്‍ഥമായി അര്‍പ്പിക്കുന്ന കർക്കിടകമാസത്തിലെ അമാവാസി ദിവസമാണ് കർക്കിടക വാവ് എന്ന പേരിൽ ഹിന്ദുക്കൾ ആചരിക്കുന്നത്. ഈ ദിവസം പിതൃബലിക്കും തർപ്പണത്തിനും പ്രസിദ്ധമാണ്. അന്നു ബലിതർപ്പണം ചെയ്താല്‍ പിതൃക്കൾക്ക് ആത്മശാന്തി ലഭിക്കുമെന്നു വിശ്വസിക്കപ്പെടുന്നു.
രാമായണത്തിലും ഇതേക്കുറിച്ച് പരാമർശം ഉണ്ടത്രേ - ദശരഥനും ജടായുവിനും ശ്രീരാമനും, രാവണന് വിഭീഷണനും ചെയ്യുന്ന ബലിതർപ്പണം. ഓടപ്പിണ്ണാക്കിൽ തേൻ ചേർത്തുണ്ടാക്കിയ അന്നം കൊണ്ടാണു രാമൻ ദശരഥനു വേണ്ടി ബലിയിടുന്നത്. ശ്രീരാമൻ വാനപ്രസ്ഥകാലത്ത് ദശരഥന് കേരളത്തിലെ പമ്പാ നദിയിൽ പിതൃതർപ്പണം ചെയ്തു എന്ന് ഐതിഹ്യമുണ്ട്. മരിച്ചുപോയവർക്കു വേണ്ടി ബലിതർപ്പണം തുടങ്ങിയ ആചാരങ്ങൾ ചെയ്യേണ്ടത് ഉറ്റവരുടെ കടമ തന്നെയാണ് എന്നു രാമായണം സൂചിപ്പിക്കുന്നു. വാവുബലി മുടക്കുന്നവരോട് പിതൃക്കൾ കോപിക്കുന്നു എന്നാണ് മറ്റൊരു വിശ്വാസം.
കേരളത്തില്‍ പ്രശസ്തമായ സ്നാനഘട്ടങ്ങളിലും ക്ഷേത്രക്കടവുകളിലും പിതൃതർപ്പണത്തിനുള്ള സൗകര്യം ഏർപ്പെടുത്താറുണ്ട്. ആലുവ മഹാശിവരാത്രി മണപ്പുറം, തിരുനാവായ നാവാമുകുന്ദക്ഷേത്രം, പെരുമ്പാവൂർ ചേലാമറ്റം, തിരുനെല്ലി പാപനാശിനി, വർക്കല പാപനാശം തിരുവനന്തപുരത്ത് തിരുവല്ലം പരശുരാമക്ഷേത്രം തുടങ്ങിയവ കേരളത്തിലെ പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളാണ്. നെയ്യാറ്റിൻകരയിലെ അരുവിപ്പുറത്തും വാവ് ബലികർമ്മങ്ങൾ നടക്കാറുണ്ട്. പുരുഷന്മാർക്കൊപ്പം സ്‌ത്രീകൾക്കും ബലിയർപ്പിക്കാം.
കേരളത്തിൽ പിതൃകർമ്മത്തിനായി ഉള്ള ഇല്ലം (വീട്) മൂന്നുസ്ഥാനങ്ങളിലാണ് കല്പിച്ചിട്ടുള്ളത് - തിരുവല്ലം, നെല്ലി, തിരുനെല്ലി. ഇതിൽ "ക്ഷേത്രപിണ്ഡം" എന്ന പിതൃകർമ്മം ക്ഷേത്രമതിൽക്കെട്ടിനകത്ത് നടത്തുന്ന ഏകക്ഷേത്രമാണ് തിരുവല്ലത്തെ ശ്രീപരശുരാമക്ഷേത്രം.
#ശ്രീപരശുരാമക്ഷേത്രം
തിരുവിതാംകൂർ ദേവസ്വത്തിൻറെ കീഴിലുള്ള പ്രമുഖ ക്ഷേത്രമാണ് ഇത്. ദക്ഷിണേന്ത്യയിലെ കാശി, ദക്ഷിണദേശത്തെ ഗയ എന്നൊക്കെ അറിയപ്പെടുന്ന ഈ ക്ഷേത്രം, ഇന്ത്യയിലെ തന്നെ ഏക പരശുരാമക്ഷേത്രമെന്ന നിലയിലും പ്രാധാന്യമർഹിക്കുന്നു. കരമനയാറിൻറെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ദക്ഷിണേന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിൽ ഒന്നാണ്.
#ഐതിഹ്യങ്ങൾ
ആദിശങ്കരാചാര്യ സ്വാമികൾ തൻറെ മാതാവിൻറെ മരണാനന്തരക്രിയ (ശ്രാദ്ധം) അർപ്പിക്കാനായി ഇവിടെ എത്തിയെന്നും പിതൃകർമ്മത്തിനായി ശ്രീബ്രഹ്‌മാവിനെയും, ശ്രാദ്ധം ഊട്ടുന്നതിനായി വൈകുണ്ഠാധിപനെയും (മഹാവിഷ്ണു), ഏകോദിഷ്ഠ സ്ഥാനം പറ്റുന്നതിനായി അശ്വനിദേവകൾക്ക് വേണ്ടി പരമശിവനെയും ധ്യാനിച്ചു പ്രത്യക്ഷപ്പെടുത്തിയതായും വിശ്വസിക്കുന്നു. ശ്രാദ്ധം കഴിഞ്ഞ് സമീപത്തുള്ള ആറിൻറെ വക്കത്ത് പിണ്ഡം ഒഴുക്കുന്നതിനായി എത്തിയപ്പോൾ, ചതുർബാഹുവായ മൽസ്യമൂർത്തിയുടെ രൂപത്തിൽ മഹാവിഷ്ണു പ്രത്യക്ഷപ്പെട്ടെന്നും, തൃക്കൈകളാൽ പിണ്ഡം സ്വീകരിച്ചുവെന്നും, ആ മൂർത്തിയെ ക്ഷേത്രത്തിൽ ജഗദ്ഗുരു തന്നെ പ്രതിഷ്ഠിച്ചുവെന്നുമാണ് ഐതിഹ്യം. ദാനക്രിയകൾക്ക് ശേഷം ശ്രീപരശുരാമസ്വാമിയെ വടക്ക് ദർശനമാക്കി പ്രതിഷ്ഠിക്കുകയും ബ്രഹ്മദേവനെ ആചാര്യനായി മധ്യഭാഗത്തും പ്രതിഷ്ഠിച്ചശേഷം സ്വാമികൾ ഇവിടം വിട്ടുപോയതുമായി ഐതിഹ്യം നിലനിൽക്കുന്നു.
ശ്രീവില്വമംഗലം സ്വാമിയാർക്ക് മഹാവിഷ്ണു ദർശനം നൽകിയ അനന്തൻകാട്, തൃപ്പാദപുരം മുതൽ തിരുവല്ലം വരെ നീണ്ടുകിടന്നു എന്നതാണ് മറ്റൊരു ഐതിഹ്യം. തിരുവല്ലത്ത് പദ്‌മനാഭസ്വാമിയുടെ ശിരസ്സും, ഉടൽ അനന്തൻകാട്ടിലും, പാദങ്ങൾ തൃപ്പാദപുരം വരെയും നീണ്ടിരുന്നതായി ഐതിഹ്യങ്ങളിൽ പറയപ്പെടുന്നു.
പരശുരാമക്ഷേത്രത്തിൽ അർത്ഥനാമപൂജ നടത്തുന്നത്, ശ്രീ പരശുരാമസ്വാമിയുടെ വത്സല ശിഷ്യനായ അശ്വത്ഥാമാവ് തിരുവടികൾ ആണെന്നും വിശ്വസിക്കുന്നു. ചേരരാജാവായിരുന്ന അതിയമൻ പെരുമാൾ ആണ് ക്ഷേത്രം പണികഴിപ്പിച്ചതെന്നും പറയപ്പെടുന്നു.
#പ്രതിഷ്‌ഠകളും_ഉത്സവങ്ങളും
സുബ്രമണ്യൻ, വേദവ്യാസൻ, മഹിഷാസുരമർദ്ധിനി എന്നീ മൂർത്തികളും ചുറ്റമ്പലത്തിനകത്തെ പ്രതിഷ്ഠകളാണ്.
ചുറ്റമ്പലത്തിനു പുറത്ത് മതിലകത്ത് ഗണപതി, അയ്യപ്പൻ,ശ്രീകൃഷ്ണൻ എന്നീ പ്രതിഷ്ഠകളുമുണ്ട്.
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ തുലാം-അൽപശി ഉത്സവവും, ഇവിടത്തെ ഉത്സവവും ഒരേദിവസമാണ് കൊടിയേറുന്നത്. പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട് ദിവസം ശ്രീപദ്മനാഭസ്വാമിയോടൊപ്പം, ശ്രീപരശുരാമസ്വാമിയെയും ശംഖുമുഖത്ത് എഴുന്നള്ളിക്കുന്നു.
കേരളദേശത്തിൻറെ സ്രഷ്ടാവിനായി സമർപ്പിച്ചിട്ടുള്ള ഈ ക്ഷേത്രം അനന്തപുരിയുടെ അഭിമാനമാണ്. തിരുവല്ലം പരശുരാമക്ഷേത്രം വർഷത്തിൽ 365 ദിവസവും പിതൃബലി നടക്കുന്നു. പക്ഷേ കർക്കിടകമാസത്തിലെ വാവ് ദിവസം ബലിതർപ്പണത്തിനായി വർഷംതോറും ഇവിടെ പതിനായിരങ്ങൾ എത്തിച്ചേരാറുണ്ട്.
ഇത്തവണ ചരിത്രത്തിൽ ആദ്യമായി ബലിതർപ്പണ ചടങ്ങുകൾ നടക്കില്ല. കോവിഡ് മഹാമാരി കാരണം നിയന്ത്രണങ്ങളുള്ളതിനാൽ മഹാക്ഷേത്രങ്ങളിലോ സ്നാനഘട്ടങ്ങളിലോ ബലിതർപ്പണമില്ല; വീടുകൾതന്നെ തർപ്പണ പീഠമാകും.
ചിത്രങ്ങൾ: ഇൻറർനെറ്റ്, ഫേസ്‌ബുക്ക്
വിവരണങ്ങൾ: മാലതി ചേറ്റൂർ, ജ്യോതിഷകേരളം, മറ്റു സ്രോതസ്സുകൾ.
©ചരിത്രപ്പെരുമ