04/09/2018
ആരാധ്യൻ,
ഏകദേശം എണ്ണൂറ് വർഷങ്ങളുടെ പഴമയും ആരാധനാപാരമ്പര്യവുമുള്ള 'വിളിച്ചാൽ വിളി കേൾക്കുന്ന അമ്മ' എന്ന് പരക്കെ ഖ്യാതിയുള്ള ദേശദേവതയായ വെൺപാലവട്ടത്തമ്മയുടെ തിരു സന്നിധിയിൽ, ഭാരതത്തിൽ ഇരുന്നൂറ് വർഷങ്ങൾക്ക് ശേഷവും ദക്ഷിണേന്ത്യയിൽ ആദ്യമായും നടത്തപ്പെടുന്ന 'സാംഗസഹസ്ര ചണ്ഡികായാഗം' എന്ന മഹായാഗത്തെക്കുറിച്ച് ഇതിനകം അറിഞ്ഞിരിക്കുമല്ലോ. മാനവകുലത്തിനാകെയും ദേശവാസികൾക്ക് പ്രത്യേകിച്ചും ഐശ്വര്യവും അഭിവൃദ്ധിയും ഉണ്ടാകുന്നതിനും പ്രകൃതിയുടെ സംരക്ഷണം, പോഷണം, ശുചീകരണം എന്നിവയിലൂടെ ആർജ്ജിച്ച സമാധാനം കൊണ്ട് സ്വസ്ഥവും സമ്പുഷ്ടവുമായ ഒരു സമൂഹം ഉണ്ടാക്കണമെന്നുമുള്ള വിശാല സങ്കല്പത്തിലും വിഭാവനം ചെയ്യപ്പെട്ടതാണ് ഈ മഹായാഗം. പുതിയതെന്തും നിമിഷങ്ങൾക്കകം പഴയതാക്കുകയും അങ്ങനെ പഴക്കമേറുന്നത് തിരസ്കരിക്കപ്പെടുകയും ചെയ്യുന്നത് സർവ്വസാധാരണമായി കൊണ്ടിരിക്കുന്ന ഒരു സാമൂഹ്യസാഹചര്യം നിലനിൽക്കുന്ന കാലഘട്ടത്തിലാണ്, ഏറെ പ്രസക്തമായ ഈ മഹായാഗം നടത്തുവാൻ വെൺപാലവട്ടം ശ്രീ ഭഗവതി ക്ഷേത്ര ട്രസ്റ്റ് തയ്യാറാക്കുന്നത്. ശിലായുഗത്തോളമോ രേഖപ്പെടുത്തിയിട്ടില്ലാത്ത കാലത്തിനുമപ്പുറമോ ദേശാഭിവൃദ്ധിക്ക് വേണ്ടി ചക്രവർത്തിമാർ മഹായാഗങ്ങൾ നടത്തിയിരുന്നുവെന്നത് ചരിത്ര പാഠങ്ങളായി നമ്മുടെ മുന്നിലുണ്ട്. പ്രഥമ ദിവസം രാവിലെ സന്ന്യാസിമാരുടെ ആഗമനത്തോടെയാണ് പ്രാരംഭയാഗച്ചടങ്ങുകൾ തുടങ്ങുന്നത്. അക്ഷരദേവതയായ കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്രത്തിലെ മുഖ്യ തന്ത്രി ശ്രീ നരസിംഹ അഡിഗകളുടെ മുഖ്യകാർമ്മികത്വത്തിൽ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലെ പുണ്യ മഹാക്ഷേത്രങ്ങളിൽ നിന്നുള്ള ഇരുന്നൂറോളം ശ്രേഷ്‌ഠ വേദപണ്ഡിതന്മാരുടെ നേതൃത്വത്തിലാണ് ചണ്ഡിഗയാഗം നടക്കുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ വിവിധ താന്ത്രിക കർമ്മങ്ങളും പൂജാചടങ്ങുകളും നടക്കും. ഉദയം മുതൽ അസ്തമയം വരെ തുടർച്ചയായ സഹസ്രമന്ത്രങ്ങൾ കൊണ്ട് മുഖരിതമാക്കുന്ന ക്ഷേത്രാങ്കണത്തിലെ സാന്നിദ്ധ്യം തന്നെ ഭക്തർക്ക് ആഗ്രഹ നിവൃത്തി വരുത്തുന്നതിന് ഏറെ വിശിഷ്ടമാണ്. ഈ മന്ത്രജപങ്ങൾ ശ്രവിക്കുന്ന മനുഷ്യന് ഭയമില്ലാതെ മഹാദേവനോട് അടുക്കാൻ കഴിയുമെന്ന് കൈവല്യ ഉപനിഷത്ത് പറയുന്നു.
യാഗത്തിൽ പങ്കാളിയാവുന്ന ഭക്തന് വിദ്യ, യശസ്സ് ലക്ഷ്മി, വിവാഹം തുടങ്ങിയവ വേഗത്തിൽ നേടാനാവുന്നു. രോഗശമനം വേഗത്തിലാക്കുന്നു. കുടുംബത്തിന് ആരോഗ്യവും ആയുസ്സും ഐശ്വര്യവും ഉണ്ടാവുന്നു. ആദിശക്തി, പരാശക്തി, ജ്ഞാനശക്തി, ക്രിയാശേഷി, ഇച്ഛാശക്തി, കുണ്ഡലിനി ശക്തി തുടങ്ങിയവ നേടാനാവുന്നു. സഹസ്ര ചണ്ഡികയാഗത്തിന്റെ ഭാഗമായുള്ള കുമാരിപൂജ, സുവാസിനിപൂജ, അഷ്‌ടദ്രവ്യസമേത മഹാഗണപതി ഹോമം, സപ്തശതീ പാരായണം, വേദപാരായണം, കുങ്കുമാർച്ചന തുടങ്ങിയ അതിവിശിഷ്‌ട ചടങ്ങുകളിൽ ഭക്തജനങ്ങൾക്ക് കുടുംബസമേതം പങ്കെടുക്കാവുന്നതും യാഗത്തിന്റെ ആവശ്യത്തിലേക്ക് വേണ്ടുന്ന പൂജാദ്രവ്യങ്ങൾ സമർപ്പിക്കാവുന്നതുമാണ്.ശ്രീ മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി ഈ മൂന്ന് ഭാവങ്ങളുടെ മൂർത്തീരൂപമായ ചണ്ഡികാദുർഗ്ഗയുടെ പ്രധാനപ്പെട്ടതും ശക്തിയേറിയതുമായ ആരാധനയാണ് ചണ്ഡികാഹോമം. എന്നാൽ ആറ് ദിനരാത്രങ്ങൾ നീളുന്ന ഇതിഹാസ സമാനമാനമായ ചണ്ഡികയാഗമാവട്ടെ ദശവർദ്ധിതമായി വളരുന്നു.ആറാം നാളിൽ പൂർണാഹൂതിയോടെ സമ്പൂർണ്ണമാവുന്ന ഈ മഹായാഗം മനുഷ്യന് ഇന്ദ്രിയങ്ങൾ കൊണ്ട് അറിയേണ്ടതെല്ലാം നൽകുന്നു. അമ്പലങ്ങളും ആരാധനാലയങ്ങളും വാണിജ്യ കേന്ദ്രങ്ങൾ കൂടിയാവുന്ന ഇക്കാലത്ത് ലാഭേച്ഛ കൂടാതെ ദേശത്തിനും അമ്മയുടെ മക്കൾക്കും മാത്രമല്ല രാജ്യത്തിനാകെയും നന്മയുണ്ടാകണമെന്ന സദുദ്ധേശം മാത്രമാണ് അത്യധികം മനുഷ്യപ്രയത്നവും ഭീമമായ സാമ്പത്തികചിലവുമുള്ള ഇത്തരം ഒരു മഹായാഗം സംഘടിപ്പിക്കുന്നതിൽ വെൺപാലവട്ടം ശ്രീ ഭഗവതി ക്ഷേത്ര ട്രസ്റ്റിന് പ്രേരണയാവുന്നത്. നൂറ്റാണ്ടുകളിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന ഈ മഹായാഗത്തിൽ പങ്കെടുത്ത് സായൂജ്യമടയാനും സർവ്വാഭീഷ്‌ഠ വരദായിനിയായ വെൺപാലവട്ടത്തമ്മയുടെ അനുഗ്രഹം നേടാനും ജാതിമതഭേദമില്ലാതെ മുഴുവൻ വിശ്വാസികളും ഒരേ മനസ്സോടെ തയ്യാറാകണമെന്ന് ദേവീ നാമത്തിൽ അഭ്യർത്ഥിക്കുകയാണ്. കണ്ണിനും കാതിനും കുളിർമ്മയേകുന്ന പഞ്ചേന്ദ്രിയങ്ങളെയും ഉണർത്തുന്ന ഊർജ്ജപ്രവാഹിനിയായ ഈ മഹായാഗത്തിന്റെ പരിപൂർണ്ണമായ വിജയത്തിനായി എല്ലാവിധ സാന്നിദ്ധ്യസഹകരണങ്ങളും ഉണ്ടാകണമെന്ന് ഒരിക്കൽ കൂടി അഭ്യർത്ഥിച്ച കൊള്ളുന്നു.
https://mahayagam.business.site/