23/08/2026
ഭാഗ്യസ്മരണാർഹനായ
തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത - മലങ്കര സഭയുടെ പ്രൗഢ തേജസ്
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കാതോലിക്കാ ആയി ഭാഗ്യമോടെ വി. സഭയെ നയിച്ച വട്ടക്കുന്നേൽ ബാവ എന്ന് പരക്കെ പുകഴ്പെറ്റ മലങ്കര സഭയുടെ ഉരുക്കു മനുഷ്യൻ പരി. ബസേലിയോസ് മാർത്തോമാ മാത്യൂസ് പ്രഥമൻ കാതോലിക്ക ബാവ തിരുമാനസിനു ശേഷം അതെ അകാരത്തോടും, ഘന ഗാംഭീര്യ ശബ്ദത്തോടും കൂടെ മലങ്കര സഭക്ക് ലഭിച്ച പുണ്യമായിരുന്നു കാലം ചെയ്ത ഭാഗ്യസ്മരണാർഹനായ അഭി. തോമസ് മാർ അത്താനാസിയോസ് മെത്രാപോലിത്താ...
പുത്തൻകാവിൽ കിഴക്കേത്തലക്കൽ ശ്രി. കെ.റ്റി തോമസിന്റെയും ഏലിയാമ്മ തോമസിന്റെയും മകനായി 1938 ഏപ്രിൽ മാസം മൂന്നാം തിയതി അഭി. തിരുമേനി ഭൂജാതനായി... കിഴക്കേ തലക്കൽ വലിയച്ചന്റേയും, കാതോലിക്കേറ്റ് രത്നദീപം പുത്തൻകാവിൽ കൊച്ചുതിരുമേനിയുടെയും വൈദീക ജീവിതം കണ്ടു വളർന്ന തിരുമേനി, സഭയുടെ വിശ്വാസ കാര്യങ്ങളിൽ വളരെ തീഷ്ണത ഉള്ള ആൾ ആയി ബാല്യ കൗമാര കാലങ്ങൾ ജീവിച്ചു പൂർണ്ണ സന്യാസിയായി തന്നെത്തന്നെ സഭയ്ക്ക് സമർപ്പിച്ചു....
പഠനകാര്യങ്ങളിൽ മികവ് പുലർത്തിയിരുന്ന അദ്ദേഹം സ്കോളർഷിപ്പ് ലഭിച്ച മുറയ്ക്ക്, തന്റെ ഉപരിപഠനം നടത്തുവാനായി ബറോഡയിലെ MS സർവകലാശാല തിരഞ്ഞെടുത്തു... മലങ്കര സഭയുടെ ചരിത്രത്തിൽ ഒരു പുതിയ അദ്ധ്യായം ഇവിടെ ആരംഭിക്കുകയായിരുന്നു...
ബറോഡയിലെയും ഇപ്പോഴത്തെ അഹമ്മദാബാദ് ഉൾപ്പെടുന്ന പ്രദേശങ്ങളുടെ സമഗ്രമായ വികസനത്തിന് കിഴക്കേത്തലക്കൽ തോമസ് അച്ചൻ വഹിച്ച പങ്ക് വിസ്മരിക്കുവാൻ കഴിയുന്നതല്ല... വാഹന സൗകര്യമോ മറ്റ് വികസനമോ ഇല്ലാത്ത പ്രദേശങ്ങൾ കാൽനടയായും സൈക്കിളിലും സഞ്ചരിച്ച് ഇടവകകളും, കോൺഗ്രിഗേഷനുകളും സ്ഥാപിച്ചു... പുത്തൻകാവിൽ തിരുമേനി നട്ടുവളർത്തിയ ബേസിൽ പ്രസ്ഥാനത്തിനെ ഉദ്ധരിക്കുവാൻ KT തോമസ് അച്ചൻ അക്ഷീണ പരിശ്രമം നടത്തി... സൊസൈറ്റി ഓഫ് സെന്റ് ബേസിൽ എന്ന ട്രസ്റ്റിനു രൂപം നൽകി, നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുകയും സ്കൂളിന്റെ ആദ്യ പ്രിൻസിപ്പൽ ആയി തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുകയും ചെയിതു...
വിദ്യാഭ്യാസ വിചക്ഷണനും, മികച്ച ഭരണകർത്താവുമായി ഇതിനോടകം തന്നെ KT തോമസ് അച്ചൻ മലങ്കര സഭ മുഴുവൻ അറിയപ്പെട്ടു... ബാഹ്യകേരള ഭദ്രാസനങ്ങളുടെ വികസനത്തിൽ അച്ചൻ വഹിച്ച പങ്കു നന്നായി മനസിലാക്കിയ ബാഹ്യ കേരള ഭദ്രാസന മെത്രാപോലിത്ത കൂടി ആയിരുന്ന പരി. ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ കാതോലിക്ക ബാവാ, സഭയുടെ സമഗ്രമായ വികസനത്തിന് യോഗ്യനായ ഒരു മെത്രാപ്പോലീത്തയെ തോമസ് അച്ചനിൽ കണ്ടു...
ഉന്നത വിദ്യാഭ്യാസവും, ഭരണനൈപുണ്യവും, ലാളിത്യവും, സഭാസ്നേഹവും, സ്വരമാധുര്യവും ഒന്നിച്ചു സമ്മേളിച്ച കിഴക്കേത്തലയ്ക്കൽ തോമസ് അച്ചൻ മെത്രാപോലിത്താ പദവിയിലേക്ക് ഉയർത്തപ്പെടുന്നതിൽ മലങ്കരസഭയ്ക്ക് മറ്റൊന്നും ചിന്തിക്കേണ്ടി വന്നില്ല... മാവേലിക്കര പുതിയകാവു പള്ളിയിലെ അങ്കണത്തിൽ പ്രത്യകം തയ്യാറാക്കിയ മദ്ബഹായിൽ വെച്ച് തോമസ് മാർ അത്താനാസിയോസ് എന്ന പേരിൽ അദ്ദേഹം വാഴിയ്ക്കപ്പെട്ടു... മലങ്കര സഭ ഒരേ സ്വരത്തിൽ ഓക്സിയോസ് ചൊല്ലി പുതിയ മെത്രാപ്പോലീത്തായെ സ്വികരിച്ചു... ചെങ്ങന്നൂർ ഭദ്രാസനം പുതിയ മെത്രാപ്പോലീത്തയ്ക്ക് നൽകിക്കൊണ്ട് വി. മാർത്തോമ്മാ ശ്ളീഹായുടെ ഭാഗ്യമുള്ള സിംഹാസനത്തിൽ നിന്ന് കൽപ്പന ലഭിച്ചു...
ചതുപ്പ് എന്ന് അർത്ഥമുള്ള പൊതയൽ, ബഥേൽ ആക്കി മാറ്റിയ പുത്തൻകാവിൽ കൊച്ചു തിരുമേനിയുടെ ആഗ്രഹം ശിരസാ വഹിച്ച്, അദ്ദേഹത്തിന്റെ പിന്മുറക്കാരൻ കൂടിയായ അഭി അത്താനാസിയോസ് തിരുമേനി തന്റെ ആസ്ഥാന മന്ദിരം ബേഥേലിൽ സ്ഥാപിച്ചു... ശൈശവ ദശയിൽ ആയിരുന്ന ചെങ്ങന്നൂർ ഭദ്രാസനം അഭി. പിതാവിന്റെ ഭരണ കഴിവും, ദീർഘവീക്ഷണവും, സഭാ സ്നേഹവും, ചിട്ടയായ ക്രമീകരണവും കൊണ്ട് മലങ്കര സഭയിലെ മികച്ച ഭദ്രാസനം ആയി ഉയരുവാൻ അധികകാലം വേണ്ടി വന്നില്ല... സഭയുടെ കോർപ്പറേറ്റ് മാനേജ്മെന്റ് മാനേജർ, പരി. എപ്പീസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി, പബ്ലിക്കേഷൻ വിഭാഗം അധ്യക്ഷൻ, ബാലസമാജം പ്രസിഡന്റ്, ബസ്കിയാമ്മ അസോസോയേഷൻ പ്രസിഡൻറ് തുടങ്ങി, കൈവെച്ച എല്ലാ മേഖലയും പൊന്നാക്കുവാൻ വരം ലഭിച്ച ഭാഗ്യവാനായ പിതാവായിരുന്നു അഭി. തോമസ് മാർ അത്താനാസിയോസ് മെത്രാപോലിത്താ...
അഭി. പിതാവിന്റെ വി. കുർബ്ബാനയും, ആരാധനയും സ്വർഗ്ഗീയ അനുഭൂതി പകരുന്നവയായിരുന്നു... പട്ടംകൊട പോലെയുള്ള വലിയ ശുശ്രൂഷകൾ വളരെ ഭംഗിയായി, ചിട്ടയോടും, അച്ചടക്കത്തോടും കൂടെ നടത്തുന്നതിന് അഭി. പിതാവ് നന്നേ ശ്രദ്ധിച്ചു...
ആഡംബരജീവിതം തീരെ ഇഷ്പ്പെടാതിരുന്ന തിരുമേനി നല്ല ഒരു കർഷകനും, പ്രകൃതി സ്നേഹിയും ആയിരുന്നു... താൻ നട്ടുവളർത്തിയ കൃഷിയുടെ ആദ്യഫലം പരി. കാതോലിക്കാ ബാവാ തിരുമേനിക്ക് നൽകുന്നതിൽ അഭി. പിതാവ് ആനന്ദം കണ്ടിരുന്നു... അദ്ദേഹത്തിന് പരി. കാതോലിക്കാ സിംഹാസനത്തോട് ഉള്ള ഭക്തിയും കൂറും ഇത്തരം ചെറുതെന്ന് തോന്നാവുന്ന കാര്യങ്ങളിൽ പോലും വെളിപ്പെട്ടിരുന്നു...
എന്റെ സഭ എന്ന പുത്തൻകാവിൽ തിരുമേനിയുടെ വാക്കുകൾ എപ്പോഴും അദ്ദേഹം തന്റെ പ്രഭാഷണങ്ങളിൽ ഉറപ്പിച്ചു പ്രബോധിപ്പിക്കാൻ ശ്രമിച്ചിരുന്നു... വിദ്യാഭ്യാസവും, സഭാസ്നേഹവും ഉള്ളവർ ആയിരിക്കണം തന്റെ വൈദീകർ എന്ന് നിർബന്ധം ഉണ്ടായിരുന്ന തിരുമേനി ഭദ്രാസനത്തിൽ ദൈവവിളി സംഘം രൂപീകരിക്കുകവും ഉന്നത വിദ്യാഭ്യാസം നൽകുവാൻ കർശനമായി ശ്രദ്ധിക്കുകയും ചെയ്തു...
വിമർശനങ്ങളെ ഭയക്കാതിരുന്ന തിരുമേനി സഭയുടെ വികസനം ലക്ഷ്യമാക്കിയുള്ള വിമർശനങ്ങൾ ശ്രദ്ധിക്കുകയും അവയോടു നല്ല സമീപനം പുലർത്തുകയും ചെയ്തുവന്നു. ഏതു കാര്യങ്ങൾക്കും അദ്ദേഹത്തിന് വ്യക്തമായ കാഴ്ചപ്പാടും, അഭിപ്രായവും ഉണ്ടായിരുന്നു... അത് ആരുടെ മുമ്പിലും തുറന്നു പറയുന്നതിന് മടികാണിച്ചിരുന്നില്ല... വ്യക്തിപരമായ ബഹുമാനത്തേക്കാൾ സഭയുടെ യശസ്സ് ഉയർന്നുനിൽക്കുന്നതിൽ മാത്രം ആയിരുന്നു അദ്ദേഹം ശ്രദ്ധിച്ചിരുന്നത്...
കേരളത്തിന്റെയും, ഗുജറാത്തിന്റെയും മാത്രമല്ല ഇന്ത്യയുടെ പൊതുവായ സാമൂഹ്യ വിഷയങ്ങളിൽ അഭി. പിതാവ് തന്റേതായ പങ്കു വഹിച്ചു.. രാഷ്ട്രീയ, സാമൂഹിക, മത നേതാക്കളുമായി നല്ല ബന്ധം പുലർത്തുന്നതിനും അദ്ദേഹം സമയം കണ്ടെത്തി... ചെങ്ങന്നൂരും, ബറോഡയും തിരുമേനിയുടെ ജീവിതവുമായി വളരെ ഇഴുകി ചേർന്നിരുന്നു...
മനസ്സ് പറയുന്നിടത്ത് ശരീരം ചെന്ന് എത്തുന്നില്ല എന്ന ബോധ്യം വന്നപ്പോൾ പരി. കാതോലിക്കാ ബാവയെ പോയി കണ്ട്, ഭദ്രാസനത്തിന്റെ ഭരണകാര്യങ്ങളിൽ സഹായിക്കുവാൻ അഭി. ഡോ മാത്യൂസ് മാർ തിമോത്തിയോസ് തിരുമേനിയോട് പരി. പിതാവ് കല്പിച്ചു അനുവദിക്കണം എന്ന് ആവശ്യപ്പെടുകയും, തന്റെ ശാരീരിക ക്ഷിണം ഭദ്രാസന ഭരണത്തെ ഒരു തരത്തിലും ബാധിക്കരുത് എന്ന് മുൻകൂട്ടി കണ്ടു സഹായ മെത്രാപ്പോലീത്തയുടെ സേവനം വേഗത്തിൽ ലഭ്യമാക്കുവാനും അദ്ദേഹം മടികാണിച്ചില്ല...
തന്റെ കാലശേഷം ഉള്ള കാര്യങ്ങൾ വളരെ ഭംഗിയായി എഴുതി, കബറടക്കം ഉൾപ്പടെ ഉള്ള കാര്യങ്ങൾ എങ്ങനെ ആയിരിക്കണം എന്ന് വ്യക്തമാക്കി, അവസാന യാത്രയിലും താൻ ജീവിതത്തിൽ ഉടനീളം പുലർത്തിയ അച്ചടക്കം കാത്ത് സൂക്ഷിക്കുവാൻ അഭി. പിതാവ് ശ്രദ്ധിച്ചു...
അത്താനാസിയോസ് എന്ന വാക്കിന്റെ അർഥം മരണം ഇല്ലാത്തവൻ എന്നാണ്... തന്റെ അവസാന യാത്രയിലും മലങ്കര സഭയുടെ ഹൃദയത്തിൽ മാർ അത്താനാസിയോസ് ആയി, ഒരിക്കലും മറക്കുവാൻ കഴിയാത്ത ശ്രേഷ്ഠ നാമമായി, എന്നും തിരുമേനി ജീവിക്കും...
പുത്തൻകാവിൽ തിരുമേനി നട്ടു വളർത്തി, പരി ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് രണ്ടാമൻ ബാവാ പ്രകാശപൂരിതമാക്കിയ ഓതറ ദയറാ പർണ്ണശാലയായി തിരഞ്ഞെടുത്തു സമാധി അടയുമ്പോൾ, തോമസ് മാർ അത്താനാസിയോസ് അമർത്യതയുടെ ശോഭയിൽ, മരണം ഇല്ലാത്തവനായി മലങ്കര സഭ ഉള്ള കാലത്തോളം സ്മരിക്കപ്പെടും...
ആറാം ഓർമ്മ ദിനം കൊണ്ടാടുന്ന ഈ ധന്യനിമിഷം അഭി. പിതാവിന്റെ പ്രാർത്ഥന നമുക്ക് കോട്ടയായിരിക്കട്ടെ.