സെഗ്ദ്ത്തോ ദ് മലങ്കര-മലങ്കരയുടെ ആരാധന - Malankara Syrian Catholics

  • Home
  • India
  • Thiruvananthapuram
  • സെഗ്ദ്ത്തോ ദ് മലങ്കര-മലങ്കരയുടെ ആരാധന - Malankara Syrian Catholics

സെഗ്ദ്ത്തോ ദ് മലങ്കര-മലങ്കരയുടെ ആരാധന - Malankara Syrian Catholics Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from സെഗ്ദ്ത്തോ ദ് മലങ്കര-മലങ്കരയുടെ ആരാധന - Malankara Syrian Catholics, Catholic Church, Thiruvananthapuram.

Please follow our social media platforms for Malankra Syrian Catholic Church liturgical studies, Church historical studies, Apostolic teachings of Church, Church updates & Doubt clarification about protestant teaching against Apostolic churches.

പെന്തിക്കോസ്തി പെരുന്നാൾ നമ്മുടെ കർത്താവിന്റെ ഉയിർത്തെഴുന്നേൽപ്പിനു ശേഷം അൻപതാമത്തെ ദിവസം. സെഹിയോൻ മാളികയിൽ പ്രാർത്ഥിച്ച...
23/05/2026

പെന്തിക്കോസ്തി പെരുന്നാൾ
നമ്മുടെ കർത്താവിന്റെ ഉയിർത്തെഴുന്നേൽപ്പിനു ശേഷം അൻപതാമത്തെ ദിവസം. സെഹിയോൻ മാളികയിൽ പ്രാർത്ഥിച്ചുകൊണ്ടിരുന്ന പരിശുദ്ധ കന്യാമറിയാമിനും അപ്പൊസ്തലന്മാർ ഉൾപ്പടെ 12 പേരുടെ മേലും പരിശുദ്ധാത്മാവ് അഗ്നിനാവുകളുടെ രൂപത്തിൽ ഇറങ്ങി ആവസിച്ച സുദിനം.

(അപ്പോ പ്രവർത്തികൾ 2:1-4) "പെന്തെക്കൊസ്തനാൾ വന്നപ്പോൾ എല്ലാവരും ഒരു സ്ഥലത്ത് ഒന്നിച്ചു കൂടിയിരുന്നു. പെട്ടെന്നു കൊടിയ കാറ്റടിക്കുന്നതുപോല ആകാശത്തുനിന്നു ഒരു മുഴക്കം ഉണ്ടായി, അവർ ഇരുന്നിരുന്ന വീടു മുഴുവനും നിറച്ചു. അഗ്നിജ്വാലപോലെ പിളർന്നിരിക്കുന്ന നാവുകൾ അവർക്കു പ്രത്യക്ഷമായി അവരിൽ ഒരോരുത്തന്റെമേൽ പതിഞ്ഞു. എല്ലാവരും പരിശുദ്ധാത്മാവ നിറഞ്ഞവരായി ആത്മാവ് അവർക്ക് ഉച്ചരിപ്പാൻ നല്കിയതുപോലെ അന്യഭാഷകളിൽ സംസാരിച്ചുതുടങ്ങി."

*" മാളികയിൽ വച്ച് അഗ്നിനാവുകളുടെ സാദൃശ്യത്തിൽ വിശുദ്ധ ശ്ളീഹൻമാരിൽ ഇറങ്ങി വന്ന് ദിവ്യജ്ഞാനത്താൽ അവരുടെ മനസ്സിനെ പ്രകാശിപ്പിച്ച ആശ്വാസപ്രദനായ പരിശുദ്ധാത്മാവേ, നിന്റെ ദാനങ്ങളാകുന്ന ദിവ്യ കിരണങ്ങളാൽ ഞങ്ങളെയും പ്രകാശിപ്പിക്കണമേ"*
(പെന്തിക്കോസ്തി ശുശ്രൂഷയിലെ പ്രാർത്ഥന)

ഏവർക്കും പെന്തിക്കോസ്തി തിരുന്നാൾ പ്രാർത്ഥനാ ആശംസകൾ

സെഗ്ദ്ത്തോ ദ് മലങ്കര

പരിശുദ്ധ സഭ ഇന്ന് (മെയ് 15) കതിരുകളെ പ്രതി ദൈവമാതാവിന്റെ ഓർമ്മ ആചരിക്കുന്നു. (Intercession of Virgin Mary for crops.)ഒന്...
14/05/2026

പരിശുദ്ധ സഭ ഇന്ന് (മെയ് 15) കതിരുകളെ പ്രതി ദൈവമാതാവിന്റെ ഓർമ്മ ആചരിക്കുന്നു.
(Intercession of Virgin Mary for crops.)

ഒന്നാം നൂറ്റാണ്ട്‌ മുതൽ ക്രൈസ്തവ സഭ ആചരിക്കുന്ന ഒരു പാരമ്പര്യ പെരുന്നാളാണ് ഇത്‌. ഈ പെരുന്നാളിന്റെ പെരുമ ഇപ്രകാരമാണ്. വി.യൗസേഫും പരി. മറിയാമും നമ്മുടെ കർത്താവുമായി ഹേരോദാവിനെ ഭയന്ന് ഈജിപ്തിലേക്ക്‌ പാലായനം ചെയ്തുവല്ലോ, അവർ പോയ വഴിയിൽ അതിർത്തി ഗ്രാമത്തിൽ വിത്ത്‌ വിതക്കുന്ന കർഷകനെ കാണുകയും തങ്ങളെ അന്വേഷിച്ച്‌ പട്ടാളക്കാർ പിന്നാലെ വന്നാൽ ഞങ്ങൾ വിത്ത്‌ വിതക്കുമ്പോൾ ഒരു കുടുംബം ഈ വഴിയെ പോയി എന്ന് പറയണം എന്ന് പറഞ്ഞ്‌ ഏൽപിക്കുകയും ചെയ്തു. അൽപ സമയം കഴിഞ്ഞ്‌ പിന്നാലെ പട്ടാളക്കാർ വരികയും കർഷകർ മറിയാം പറഞ്ഞതുപോലെ സത്യാവസ്ത പറയുകയും ചെയ്തു. ഉടനെ പട്ടാളക്കാർ നോക്കിയപ്പോൾ വിതച്ച വിത്ത്‌ വളർന്ന് കതിരിട്ട്‌ നിൽക്കുന്നതായി കാണുകയും നാലുമാസം മുമ്പ്‌ പോയവരെ അന്വേഷിക്കുന്ന വിഡിത്തം മനസിലാക്കി പട്ടാളക്കാർ തിരികെ പോകുകയും അങ്ങനെ വി. കുടുംബം രക്ഷപെടുകയുംചെയ്തു. ഈ ഐതീഹ്യം എത്രമാത്രം സത്യമാണു എന്നതല്ല. ഒന്നാം നൂറ്റാണ്ടു മുതൽ വി. ദൈവ മാതാവിന്റെ സ്മരണയിൽ പെരുന്നാളുകൾ സഭ ആഘോഷിച്ചിരുന്നു. നീതിയുടെ ഉത്തമ കതിരാകുന്ന ക്രിസ്തുവിന്റെ അതേ ഫലം പുറപ്പെടുവിക്കുന്ന നറു കതിരുകളായി തീരുവാൻ നമുക്ക്‌ ഓരോരുത്തർക്കും ഇടയാകട്ടെ.
_____________
മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ചരിത്രം, ആരാധനാക്രമ പൈതൃകം, ആനുകാലിക സംഭവങ്ങൾ തുടങ്ങിയവ അറിയുവാന്നും പഠിക്കുവാനുമായി നമ്മുടെ ഫേസ്ബുക്ക് പേജ് https://www.facebook.com/malankarasyriancatholics
ലൈക്ക് ചെയ്യ്ത് ഫോളോ ചെയ്യുക !

വീഡിയോകൾക്കായി നമ്മുടെ യൂട്യൂബ് ചാനൽ
https://www.youtube.com/channel/UCFgdD5Yip4-ksFc2BFMr3Ag
സബ്സ്ക്രൈബ് ചെയ്തത് ഫോളോ ചെയ്യുക !

ടീം സെഗ്ദ്ത്തോ ദ് മലങ്കര

 #സുലോക്കോ_പെരുന്നാൾ (മെയ് 14) #നമ്മുടെ_കർത്താവിന്റെ_സ്വർഗ്ഗാരോഹണംഉയിർപ്പ് പെരുന്നാൾ കഴിഞ്ഞ് നാൽപ്പതാം ദിവസമാണ് തിരുസഭ ന...
13/05/2026

#സുലോക്കോ_പെരുന്നാൾ (മെയ് 14)
#നമ്മുടെ_കർത്താവിന്റെ_സ്വർഗ്ഗാരോഹണം

ഉയിർപ്പ് പെരുന്നാൾ കഴിഞ്ഞ് നാൽപ്പതാം ദിവസമാണ് തിരുസഭ നമ്മുടെ കർത്താവിന്റെ സ്വർഗത്തിലേക്കുള്ള ആരോഹണത്തിന്റെ സ്മരണയെ കൊണ്ടാടുന്നത്.
സുലോക്കോ എന്നാണ് സുറിയാനിയിൽ ഈ പെരുന്നാൾ അറിയപ്പെടുന്നത് (ആരോഹണം എന്നാണ് അർത്ഥം)

യേശുവിന്റെ സ്വർഗാരോഹണം പുതിയൊരു യുഗത്തിന്റെ ആരംഭമാണ് പരിശുദ്ധാത്മാവ് യുഗം. കർത്താവിൻ്റെ സ്വർഗാരോഹണത്തിലൂടെ നമുക്കു വെളിപ്പെടുത്തിതരുന്ന ദൈവീകരഹസ്യങ്ങൾ;

1. കർത്താവ് തന്റെ പൂർവ്വ മഹിമയിലേയ്ക്കു മടങ്ങി.
2. നമുക്ക് ഒരു സ്ഥലം ഒരുക്കാൻ സ്വർഗത്തിലേയ്ക്കു പോയി.
3. കർത്താവ് പിതാവിന്റെ വലതുഭാഗത്ത് നമുക്കു മദ്ധ്യസ്ഥനായി ഉപവിഷ്ടനായിരിക്കുന്നു.
4. സ്വർഗ്ഗാരോഹണത്തിലൂടെ പരിശുദ്ധാത്മാവിനെ ലോകത്തിലേയ്ക്കു അയക്കുന്നു.
5. യേശുവിന്റെ രണ്ടാമത്തെ വരവു വ്യക്തമാക്കുന്നു.

കർത്താവിന്റെ സ്വർഗാരോഹണം ക്രിസ്തു രഹസ്യത്തിന്റെ അവസാനമല്ല തുടർച്ചയാണ്, അത് പൂർത്തിയാകുന്നതു നാമെല്ലാവരും പിതാവിന്റെ സന്നിധിയിൽ കർത്താവോടോപ്പം എത്തിച്ചേരുംപോഴാണ്.

കർത്താവിന്റെ സ്വർഗാരോഹണം, വിജയത്തിന്റെ, സന്തോഷത്തിന്റെ, പ്രത്യാശയുടെ സന്ദേശമാണു നമുക്കു നൽകുന്നതു.

പരിശുദ്ധാത്മയുഗത്തിൽ വസിക്കുന്ന നമ്മൾ അവിടുത്തെ തിരുവിഷ്ടമായ നിത്യതയിൽ കർത്താവിനോടു ഒപ്പമുള്ളവാസത്തിനു തീവ്രമായി ആഗ്രഹിക്കാം, അതിനായി പ്രാർത്ഥനയിൽ ശരണപ്പെടാം

*"നിത്യമായുള്ള ഏകസ്വഭാവവും, ഐക്യതയുള്ള ഏക ഇഷ്ടവും, സമത്വമുള്ള ഏക അധികാരവുമുള്ള സത്യേക ദൈവവും അനാദിയായും അന്തമില്ലാതെയുമിരിക്കുന്ന സ്വയംഭൂവും താല്കാലികമല്ലാത്തതും ഒരിക്കലും ഭേദഗതി വരാത്തതുമായ പ്രകാശവും ബലഹീനത വരാത്ത ശക്തിയും, ഒരിക്കലും ക്ഷീണിച്ചു പോകാത്ത ഭുജമുള്ളവനും, മങ്ങിപോകാത്ത സൂര്യനും, എപ്പോഴും പ്രശോഭിച്ചുകൊണ്ടിരിക്കുന്ന സൗന്ദര്യമായിരിക്കുന്നവനും, പരിശുദ്ധ വിശുദ്ധി തന്റേതായിരിക്കുന്നവനും തുല്യമായി വന്ദിക്കപ്പെടുകയും സ്തുതിക്കപ്പെടുകയും സ്തോത്രം ചെയ്യപ്പെടുകയും ചെയ്യുന്നവനുമായ തനിക്കു തന്റെ സ്വർഗ്ഗാരോഹണപ്പെരുന്നാളിനെകൊണ്ടാടുന്ന ഈ നേരത്തും സകല പെരുനാളുകളിലും കാലങ്ങളിലും നമ്മുടെ ആയുഷ്ക്കാലമൊക്കെയും സ്തുതിയും ബഹുമാനവും വന്ദനവും യോഗ്യമായിരിക്കുന്നു..."*
-സ്വർഗ്ഗാരോഹണ ശുശ്രൂഷയിൽ നിന്നും .
_____________________________________________________
മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ചരിത്രം, ആരാധനാക്രമ പൈതൃകം, ആനുകാലിക സംഭവങ്ങൾ തുടങ്ങിയവ അറിയുവാന്നും പഠിക്കുവാനുമായി നമ്മുടെ ഫേസ്ബുക്ക് പേജ് https://www.facebook.com/malankarasyriancatholics
ലൈക്ക് ചെയ്യ്ത് ഫോളോ ചെയ്യുക !

വീഡിയോകൾക്കായി നമ്മുടെ യൂട്യൂബ് ചാനൽ
https://www.youtube.com/channel/UCFgdD5Yip4-ksFc2BFMr3Ag
സബ്സ്ക്രൈബ് ചെയ്തത് ഫോളോ ചെയ്യുക !

ടീം സെഗ്ദ്ത്തോ ദ് മലങ്കര

ഭാരതത്തിന്റെ വലിയ മല്പാൻ കൂനമ്മാക്കൽ തോമാ കത്തനാർ വിടവാങ്ങി *"ആചാര്യേശാ മശിഹാ കൂദാശകളർപ്പിച്ചോ-_**_ആചാര്യൻമാർക്കേകുക പുണ...
03/05/2026

ഭാരതത്തിന്റെ വലിയ മല്പാൻ കൂനമ്മാക്കൽ തോമാ കത്തനാർ വിടവാങ്ങി

*"ആചാര്യേശാ മശിഹാ കൂദാശകളർപ്പിച്ചോ-_*
*_ആചാര്യൻമാർക്കേകുക പുണ്യം നാഥാ സ്തോത്രം"_*

കോട്ടയം: പ്രശസ്ത സുറിയാനി പണ്ഡിതനും ദൈവശാസ്ത്ര വിദഗ്ദനും ചരിത്രകാരനുമായ കൂനമ്മാക്കൽ തോമാ കത്തനാർ നിര്യാതനായി. സുറിയാനി ഭാഷയിലെ ഉന്നത പഠന കേന്ദ്രമായ കോട്ടയം സെൻ്റ് എഫ്രേം എക്യുമെനിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലും (സീരി) ദൈവ ശാസ്ത്ര പഠനകേന്ദ്രമായ വാടവാതൂർ പൗരസ്ത്യവിദ്യാപീഠത്തിലും ദീർഘകാലം അദ്ധ്യാപകനായും മഹാത്മാ ഗാന്ധി സർവകലാശാലയിൽ സുറിയാനി വിഭാഗത്തിന്റെ ഡീൻ ഓഫ് സ്റ്റഡീസ് ആയും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കോട്ടയത്ത് കുറവിലങ്ങാട് അടുത്ത് കാപ്പുംതലയിലെ സുറിയാനി പഠനകേന്ദ്രവും സന്യാസ ആശ്രമവുമായ ബേസ് അപ്രേം നസ്രാണി ദയറയുടെ സ്ഥാപകനും അദ്ദേഹമാണ്.

1955 നവംബർ 15- ന് കോട്ടയം ജില്ലയിലെ രാമപുരത്ത് കൂനമ്മാക്കൽ കുര്യൻ - ത്രേസ്യ ദമ്പതികളുടെ മകനായാണ് കൂനമ്മാക്കൽ തോമാ കത്തനാർ ജനിച്ചത്. പാലാ രൂപതയിൽ വൈദികനായ അദ്ദേഹം ഇംഗ്ലണ്ടിലെ പ്രശസ്തമായ ഓക്സ്ഫോർഡ് സർവകലാശാലയിൽ നിന്ന് സുറിയാനി ഭാഷയിൽ ഡോക്ടർ ബിരുദം നേടിയിട്ടുണ്ട്. സുറിയാനി സഭാ ചരിത്രത്തെപ്പറ്റിയും ആദ്യകാല ദൈവശാസ്ത്ര എഴുത്തുകാരെപ്പറ്റിയും നിരവധി ലേഖനങ്ങൾ അന്തർദേശീയ ജേണലുകളിൽ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേംബ്രിഡ്ജ്, ലണ്ടൻ, ഓക്സ്ഫഡ്, ദമാസ്‌കസ്, ബാഗ്ദാദ്, എത്യോപ്യയിലെ ആഡിസ് അബാബ തുടങ്ങിയ സർവകലാശാലകളിലും ദൈവശാസ്ത്ര പഠനകേന്ദ്രങ്ങളിലും അദ്ദേഹം പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും അധ്യാപനം നടത്തുകയും ചെയ്തിട്ടുണ്ട്. ആധുനിക മലയാളം ലിപി നിലവിൽ വരുന്നതിനു മുൻപ് സുറിയാനി അക്ഷരങ്ങൾ ഉപയോഗിച്ച് മലയാളം എഴുത്തിയിരുന്ന കർശോൻ രീതിയെപറ്റി ഏറ്റവും ആധികാരികമായ പഠനം നടത്തിയിട്ടുള്ള വ്യക്തികൂടിയാണ് അദ്ദേഹം.

2025 സെപ്റ്റെംബർ 18 നെ അന്ത്യോഖ്യയിലെ കത്തോലിക്ക പാത്രിയാർക്കീസ് ബാവ ഇഗ്നാത്തിയോസ് ജോസഫ് മൂന്നാമൻ "സത്യവിശ്വാസത്തിന്റെ വിശ്രുത സംരക്ഷകനും ഭാരതത്തിന്റ വലിയ മല്പാനും" എന്ന പദവി നൽകി അദ്ദേഹത്തെ ആദരിച്ചു. അനേകം മെത്രാന്മാരുടെയും വൈദികരുടെയും സുറിയാനി ഭാഷാ പണ്ഡിതരുടേയും അധ്യാപകനായിരുന്നു. അദേഹത്തിന്റെ ലേഖനങ്ങളും പുസ്തകങ്ങളും വിദേശങ്ങളിൽ ഉൾപ്പെടെ വിവിധ സർവകലാശാകളിലും ദൈവശാസ്ത്ര പഠനകേന്ദ്രങ്ങളിലും റഫറൻസ് ഗ്രന്ഥങ്ങളായി ഉപയോഗിക്കുന്നു.

*പുശ്ബശ്ലോമോ മദ്ബഹൊ കദീശോ...*
*സേൽ ബശ്ലോമോ കൊഹനോ ദാലോഹോ* *സേൽ ബശ്ലോമോ നെഹാസേക് അബൂൻ ബഗ്നൂൻ ഹ്ദുവൊസെ*

*പ്രിയ വലിയ മല്പാൻ ആചാര്യ ശ്രേഷ്ഠന് ടീം സെഗ്ദ്ത്തോ ദ് മലങ്കരയുടെ ആദരാഞ്ജലികൾ ..*

പരിശുദ്ധ സഭ ഇന്ന്  സെബദി പുത്രനായ വിശുദ്ധ യാക്കോബ് ശ്ലീഹായുടെ ഓർമ്മ കൊണ്ടാടുന്നു.യേശുശുവിന്റെ ശിഷ്യന്‍മാരില്‍ യാക്കോബ് എ...
30/04/2026

പരിശുദ്ധ സഭ ഇന്ന് സെബദി പുത്രനായ വിശുദ്ധ യാക്കോബ് ശ്ലീഹായുടെ ഓർമ്മ കൊണ്ടാടുന്നു.

യേശുശുവിന്റെ ശിഷ്യന്‍മാരില്‍ യാക്കോബ് എന്നു പേരുള്ള രണ്ടു പേരുണ്ടായിരുന്നു. എന്നാല്‍, സെബദിയുടെ പുത്രനും യോഹന്നാ ന്റെ സഹോദരനുമായ യാക്കോബ് ആയിരുന്നു അവരില്‍ പ്രമുഖന്‍. യേശുവിന്റെ ബന്ധു കൂടിയായിരുന്നു യാക്കോബ്. യാക്കോബിന്റെ മാതാപിതാക്കളുടെ പേര് സെബദിയെന്നും സലോമിയെന്നുമായി രുന്നു. മല്‍സ്യത്തൊഴിലാളിയായിരുന്നു സെബദി. പത്രോസ് ശ്ലീഹായും സെബദിയും ഒന്നിച്ച് മല്‍സ്യബന്ധനം നടത്തി പോരുകയായിരുന്നുവെന്നാണ് കരുതപ്പെടുന്നത്. പൂര്‍വപിതാക്കന്‍മാര്‍ എഴുതിയിരിക്കുന്ന പലരേഖകളിലും കാണുന്നത് സെബദി ഒരു സമ്പന്നനായ മനുഷ്യനായിരുന്നുവെന്നാണ്. സെബദിക്ക് സ്വന്തമായി ഉണ്ടായിരുന്ന വഞ്ചിയിലാണ് പത്രോസും മീന്‍പിടിക്കാന്‍ പോയിരുന്നത്. യാക്കോബിന്റെ അമ്മയായ സലോമി പരിശുദ്ധ കന്യാമറിയത്തിന്റെ സഹോദരിയായിരുന്നുവെന്നും കണക്കാക്കപ്പെടുന്നു. യേശുവിന്റെ മറ്റൊരു ശിഷ്യനും പ്രായത്തില്‍ ഇളയവനുമായിരുന്ന യൂദാസ് തദേവൂസിന്റെ അച്ഛനായിരുന്നു വലിയ യാക്കോബ് എന്നും ഒരു വാദമുണ്ട്. ഇത് ശരിയെങ്കില്‍ യേശുവിന്റെ ശിഷ്യനാകുമ്പോള്‍ യാക്കോബിന് നാല്‍പതിനടുത്ത് പ്രായമുണ്ടായിരിക്കണം. യേശു പല അദ്ഭുതങ്ങളും പ്രവര്‍ത്തിച്ചപ്പോള്‍ യാക്കോബ് അവിടുത്തോടൊപ്പമുണ്ടായിരുന്നുവെന്ന് സുവിശേഷങ്ങളില്‍ കാണാം. യേശുവിനെ യഹൂദന്‍മാര്‍ തടവിലാക്കുന്നതിനു മുന്‍പ് ഗത്‌സമേന്‍ തോട്ടത്തില്‍ അവിടുന്ന് പ്രാര്‍ഥനയ്ക്കായി എത്തിയപ്പോഴും യാക്കോബ് ഉണ്ടായിരുന്നു. എന്നാല്‍ യേശുവിനെ തടവിലാക്കിയ ശേഷമുള്ള സന്ദര്‍ഭങ്ങളില്‍ യാക്കോബിനെ കാണാനില്ല. സെബദീ പുത്രന്‍മാരുടെ അമ്മയായ സലോമിയും മകന്‍ യോഹന്നാനും ഉണ്ടായിരുന്നുവെന്ന് ബൈബിളില്‍ പറയുന്നുണ്ട്. എന്നാല്‍, മറ്റു ശിഷ്യന്‍മാരെ പോലെ യാക്കോബ് ഓടിയൊളിച്ചു. പിന്നീട് യേശുവിന്റെ സ്വര്‍ഗാരോഹണത്തിനും ശേഷം പന്തകുസ്താ ദിനത്തിലാണ് യാക്കോബിനെ വീണ്ടും ശിഷ്യന്‍മാര്‍ക്കൊപ്പം കാണുന്നത്. യഹൂദന്‍മാരെ പേടിച്ച് ഓടിയൊളിച്ച യാക്കോബ് പരിശുദ്ധാത്മാവിനെ സ്വീകരിക്കുന്നതോടെ ശക്തിപ്രാപിച്ചു. മറ്റു ശിഷ്യന്‍മാരെ പോലെ നിരവധി സ്ഥലങ്ങളില്‍ അദ്ദേഹം പ്രേഷിതപ്രവര്‍ത്തനം നടത്തി. സമറിയ, സ്‌പെയിന്‍, യൂദയാ തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു അദ്ദേഹം സുവിശേഷം പ്രസംഗിച്ചിരുന്നത്. സ്‌പെയിനില്‍ സുവിശേഷപ്രവര്‍ത്തനം നടത്തിയപ്പോള്‍ വളരെ ചെറിയൊരു വിഭാഗത്തെ മാത്രമേ യാക്കോബിന് യേശുവിന്റെ വഴിയേ കൊണ്ടുവരാന്‍ കഴിഞ്ഞുള്ളു. ഇതില്‍ ദുഃഖിതനായിരുന്ന യാക്കോബിന്റെ മുന്നില്‍ പരിശുദ്ധ കന്യാമറിയം പ്രത്യക്ഷപ്പെടുകയും മാതാവിന്റെ നിര്‍ദേശപ്രകാരം അവിടെ ഒരു ദേവാലയം പണിയുകയുമായിരുന്നു. നിരവധി അദ്ഭുതപ്രവൃത്തികളും യാക്കോബ് ശ്ലീഹായുടെ പേരില്‍ അറിയപ്പെടുന്നുണ്ട്. അഞ്ച് ആഴ്ച മുന്‍പ് മരിച്ച ഒരു ബാലനെ യാക്കോബ് ശ്ലീഹാ ഉയര്‍പ്പിച്ചു. എന്നാല്‍ ഈ സംഭവം കേട്ടപ്പോള്‍ ആ ബാലന്റെ പിതാവ് പോലും പരിഹസിച്ചു. താന്‍ കഴിച്ചുകൊണ്ടിരുന്ന പക്ഷിയിറച്ചി നോക്കി അയാള്‍ പറഞ്ഞു: ”മരിച്ചുപോയ എന്റെ മകന്‍ ജീവിച്ചു എന്നു കേള്‍ക്കുന്നതും ഞാനിപ്പോള്‍ കഴിക്കുന്ന പക്ഷിക്കു ജീവന്‍ വയ്ക്കുന്നതും ഒരു പോലെയാണ്.” അയാളിതു പറഞ്ഞു കഴിഞ്ഞതും പാത്രത്തില്‍ കിടന്ന പക്ഷിക്ക് ജീവന്‍ വയ്ക്കുകയും അത് പറന്നു പോകുകയും ചെയ്തു. യേശുവിന്റെ ശിഷ്യന്‍മാരില്‍ ഏറ്റവും ആദ്യം രക്തസാക്ഷിത്വം വരിച്ചതും യാക്കോബായിരുന്നു. നടപടി പുസ്തകത്തില്‍ യാക്കോബിന്റെ മരണത്തെക്കുറിച്ച് എഴുതിയിട്ടുണ്ട്. ”അക്കാലത്ത് ഹേറോദോസ് രാജാവ്, സഭയില്‍ പെട്ട യോഹന്നാന്റെ സഹോദരനായ യാക്കോബിനെ വാളിനിരയാക്കി.” (നടപടി 12:1-2) എ.ഡി. 42-44 കാലത്താണ് അദ്ദേഹം കൊല്ലപ്പെട്ടതെന്നു കരുതാം. യേശുവില്‍ വിശ്വസിക്കുന്നവരുടെ എണ്ണം വളരെ പെട്ടെന്ന് വിപുലീകരിക്കപ്പെട്ടപ്പോള്‍ ആ പേരില്‍ യാക്കോബിനെ ഹെറോദേസ് അഗ്രിപ്പാ തടവിലാക്കുകയും നെഞ്ചിലൂടെ വാള്‍ കയറ്റിവിട്ട് കൊല്ലുകയുമായിരുന്നു

*ഐസക് മാർ യൂഹാനോൻ മെത്രാപ്പോലീത്തയുടെ ദുഃകറോനോ*തന്റെ സ്വതസിദ്ധമായ പ്രവർത്തന ശൈലി കൊണ്ട് തിരുവല്ല രൂപതയുടെ ചരിത്രത്തിൽ നി...
27/04/2026

*ഐസക് മാർ യൂഹാനോൻ മെത്രാപ്പോലീത്തയുടെ ദുഃകറോനോ*

തന്റെ സ്വതസിദ്ധമായ പ്രവർത്തന ശൈലി കൊണ്ട് തിരുവല്ല രൂപതയുടെ ചരിത്രത്തിൽ നിറപ്പകിട്ടാർന്ന ഒരദ്ധ്യായം എഴുതിച്ചേർക്കാൻ ചുരുങ്ങിയ എട്ട് വർഷത്തെ ശ്രേഷ്ഠ പുരോഹിത ശുശ്രൂഷ കൊണ്ട് സാധിച്ച പുണ്യപുരുഷനായിരുന്നു അഭിവന്ദ്യ ഐസക് മാർ യൂഹാനോൻ പിതാവ്. സഭയോട് അഗാധമായ സ്നേഹവും സഭാധികാരികളോട് അതിരില്ലാത്ത വിധേയത്വവും സഭയുടെ പഠനങ്ങളോട് അനുപമമായ വിശ്വസ്തതയും പുലർത്തിയ ധന്യാരാവായിരുന്നു അഭിവന്ദ്യ പിതാവ്.

തിരുവല്ല അതിഭദ്രാസനത്തിന്റെ നാലാമത്തെ അദ്ധ്യക്ഷൻ അഭി വന്ദ്യ ഐസക് മാർ യൂഹാനോൻ മെത്രാപ്പോലീത്തായുടെ ജനനം ചരിത്രപ്രസിദ്ധമായ മലങ്കര പുനരൈക്യ സംഭവത്തിന് എൺപത്തിഒന്ന് ദിവസങ്ങൾക്ക് മുൻപ് 1930 ജൂലൈ മാസം ഒന്നാം തീയതി പ്രധാന പുരോഹിതനായ അഹറോന്റെ തിരുനാൾ ദിവസം ആയിരുന്നു. അഹറോനെപ്പോലെ പ്രധാനാചാര്യനാകേണ്ടവനാണ് ശിശു എന്ന് അന്ന് ആരെങ്കിലും തിരിച്ചറിഞ്ഞിരുന്നോ എന്നറിയില്ല. എന്നാൽ ദൈവം അപ്രകാരം നിനച്ചുറച്ചിരുന്നു. എറണാകുളം ജില്ലയിൽ ഇടയ്ക്കാട്ടുവയൽ പഞ്ചായത്തിൽ തിരുമറയൂരിൽ കൂട്ടച്ചാക്കിൽ ശ്രീ. വർക്കിയുടെയും പിറവം കളമ്പൂർ തൈക്കാട്ടിൽ ശ്രീമതി മറിയാമ്മയുടെയും രണ്ടാമത്തെ മകൻ. കൂട്ട്പ്ലാക്കിൽ കുടുംബത്തിലെ ഒൻപതാം തലമുറക്കാരൻ. ഐസക് എന്ന് മാമോദീസാ പേർ, കുഞ്ഞപ്പൻ എന്ന ഓമനപ്പേര്. മൂന്ന് സഹോദരന്മാരും മൂന്ന് സഹോദരിമാരും. ജ്യേഷ്ഠൻ പൗലോസ്, അനുജൻ എബ്രഹാം, ഇളയ അനുജൻ ഫാ. ജേക്കബ് കൂട്ടപ്പാക്കിൽ തിരുവല്ല അതിരൂപതയിൽ വൈദികനായി. സഹോദരിമാർ മേരി, അന്നമ്മ, ശോശാമ്മ. മാതാവ് മറിയാമ്മ കളമ്പൂർ തൈക്കാട്ടിൽ പൗലോസ് കത്തനാരുടെ മകളും തൈക്കാ ട്ടിൽ ജേക്കബ് കത്തനാരുടെ സഹോദരിയുമായിരുന്നു.

*പഠനവും പുനരൈക്യവും*

പ്രാഥമിക വിദ്യാഭ്യാസം മങ്ങാടപ്പള്ളി എൽ. പി. സ്കൂളിലും തുടർപഠനം എം. കെ. യു. പി സ്കൂളിലും ഹൈസ്കൂൾ പഠനം പിറവം സെന്റ് ജോസഫ് ഹൈസ്കൂളിലും ആയിരുന്നു. 1947 - ൽ ഇ. എസ്സ്. എൽ. സി. വിജയകരമായി പൂർത്തിയാക്കി. 1939 നവംബർ 19-ാം തീയതി ഞായറാഴ്ച (1115 വൃശ്ചികമാസം നാലാം തീയതി) ഒൻപതാം വയസ്സിൽ മാതാപിതാക്കളോടൊപ്പം പുനരൈക്യ കൂട്ടായ്മയിലേക്ക് കടന്നുവന്നു. അന്നായിരുന്നു പിറവം സെന്റ് മേരീസ് ബെതലഹേം മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയുടെ (പിറവം ബഥനി പള്ളി) തുടക്കവും, അതു സംബന്ധിച്ച് കൂട്ടനാക്കിൽ വർക്കി (മാർ യൂഹാനോൻ പിതാവിന്റെ വത്സല പിതാവ്) എഴുതി സൂക്ഷിച്ചിരുന്ന ഡയറികുറിപ്പിൽ ഇപ്രകാരം കാണുന്നു: “1115 വൃശ്ചികം 4 - ന് താത്ക്കാലികമായി ഒരു ഷെഡ് കെട്ടി അതിൽ വി. കുർബാന ബഹുമാനപ്പെട്ട തോമ്പ് അച്ചൻ നടത്തുകയും അന്നു ബഹു. തൈക്കാട്ടിൽ ജേക്കബ് കത്തനാരും അച്ഛന്റെ ജ്യേഷ്ഠൻ കുഞ്ഞും കുടുംബാംഗങ്ങളും കൂട്ടപ്ലാക്കിൽ വർക്കിയും കുടുംബാംഗങ്ങളും നച്ചിക്കാട്ടിൽ പൈലിയും കുടുംബാംഗങ്ങളും സൂപ്പുറത്ത് കൊച്ചാക്കോയും കുടുംബാംഗങ്ങളും ചെന്നു സത്യപ്രതിജ്ഞ ചെയ്തു കത്തോലിക്കാ സഭയിൽ ചേർന്നു. പിന്നീട് ഒരു ചെറിയ ചാപ്പൽ അവിടെത്തന്നെ പണിത് ഞങ്ങൾ എല്ലാവരും അവിടെത്തന്നെ എല്ലാ ഞായറാഴ്ചയും പോയിക്കൊണ്ടിരുന്നു.

*_ദൈവവിളി_*

അഭിവന്ദ്യ ജോസഫ് മാർ സേവേറിയോസ് പിതാവ് രൂപതയുടെ വടക്കൻ പ്രദേശങ്ങളിൽ സന്ദർശനം നടത്തുന്ന അവസരങ്ങളിൽ തിരുമറയൂരുള്ള കൂട്ടപ്ലാക്കിൽ ഭവനം ഒരു ഇടത്താവളമായിരുന്നു. അങ്ങനെ അവസരത്തിൽ തിരുമേനി അറിഞ്ഞു കുഞ്ഞപ്പൻ നല്ല മാർക്കോടുകൂടി സ്കൂൾ ഫൈനൽ പരീക്ഷ പാസ്സായ വിവരം. അന്നുതന്നെ “കുഞ്ഞപ്പനെ ഞാൻ കൊണ്ടുപോവുകയാ” എന്നു പറഞ്ഞ് തിരുമേനി സ്വന്തം കാറിൽ തന്നോടൊപ്പം കുഞ്ഞപ്പനെ തിരുവല്ലയിൽ കൊണ്ടുവന്ന് വൈദികപരിശീലനത്തിന് ചേർത്തു. യേശുക്രിസ്തു തന്റെ അപ്പോസ്തോലന്മാരെ നേരിട്ട് വിളിച്ചതുപോലെ ഒരു വിളി. ചെറുപുഷ്പഗിരി അരമനയാടു ചേർന്നുള്ള മൈനർ സെമിനാരിയിൽ ഒരു വർഷത്തെ ഭാഷാപഠനവും പരിശീലനവും പൂർത്തിയാക്കിയ ബ്രദർ ഐസക്കിനെ 1948 നവംബറിൽ ഉപ രിപഠനത്തിനായി റോമിലെ പ്രൊപ്പഗാന്ത കോളേജിലേക്ക് അയച്ചു. ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വൈദിക വിദ്യാർത്ഥികളുപ്പമുള്ള പഠനം ബ്രദർ ഐസക്കിന് ഏറെ പ്രിയമായിരുന്നു. എന്നാൽ പഠനത്തിന്റെ ആരംഭ വർഷത്തിൽ തന്നെ വേണ്ടിവന്ന ചികിത്സയും ശസ്ത്രക്രിയയും പഠനത്തിന്റെ പുരോഗതിക്ക് വിഘാതമായി. എങ്കിലും ആരോഗ്യം വീണ്ടെടുത്ത് ബ്രദർ പഠനം വിജയകരമായി പൂർത്തിയാക്കി.

*_വൈദികാഭിഷേകവും ഉന്നത വിദ്യാഭ്യാസവും_*

കർദ്ദിനാൾ സിജിസ് മോണ്ടി തിരുമേനിയിൽ നിന്ന് ഐസക് ശെമ്മാശ്ശൻ 1954 ഡിസംബർ ഏഴാം തീയതി വൈദികാഭിഷേകം സ്വീകരിച്ചു. പിറ്റെ ദിവസം റോമിലെ സെന്റ് പോൾസ് ബസലിക്കയിൽ പ്രഥമ ദിവ്യബലിയും അർപ്പിച്ചു. റോമിൽ സഭാ നിയമത്തിൽ ഉപരിപഠനം നടത്തിക്കൊണ്ടിരുന്ന ബഹു. എബ്രഹാം കഴക്കുടി അച്ചൻ വൈദികാഭിഷേക കർമ്മത്തിനും പ്രഥമദിവ്യബലി അർപ്പണത്തിനും കൂടെ ഉണ്ടായിരുന്നത് നവവൈദികന് വലിയ ധൈര്യം പകർന്നിരുന്നു. റോമിലെ പഠനകാലത്ത് ബഹു. എബ്രഹാം കളിക്കുട്ടി അച്ചനുമായി ആരംഭിച്ച ബന്ധം മരണം വരെയും അതേ ഊഷ്മളതയിൽ തുടർന്നിരുന്നു. വൈദികാഭിഷേകത്തിനു ശേഷം 1955 മുതൽ 1957 വരെ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽ സഭാനിയമത്തിൽ ഉപരിപഠനം നടത്തി ബിരുദം സമ്പാദിച്ചു. റോമിലെ പഠനകാലത്ത് വിവിധ യൂറോപ്യൻ രാജ്യങ്ങൾ സന്ദർശിക്കാനും അനേകം സ്നേഹിതരെയും അഭ്യുദയകാംക്ഷികളെയും കണ്ട വാനും അദ്ദേഹത്തിന് സാധിച്ചിരുന്നു.

*_അജപാലന ശുശ്രൂഷയിലേക്ക്_*

ബഹു. ഐസക് കൂട്ടപ്പാക്കിൽ അച്ചൻ, റോമിലെ വൈദികപാ നവും വൈദികാഭിഷേകവും ഉപരിപഠനവും കഴിഞ്ഞ്, 1957 ഡിസംബർ 22-ാം തീയതി രൂപതയിൽ തിരിച്ചെത്തി. 1958 ജനുവരി മാസത്തിൽ തന്നെ അദ്ദേഹം അജപാലന ശുശ്രൂഷയും ആരംഭിച്ചു. കുന്ദംകുളം പള്ളിയിൽ ബഹു. ജോർജ്ജ് പാലത്തിങ്കൽ അച്ചന്റെ സഹായ പട്ടക്കാരനായിട്ടായിരുന്നു അജപാലന ശുശ്രൂഷയുടെ തുടക്കം. തുടർന്നുള്ള ഇരുപത് വർഷം അനാരോഗ്യവും കാലാവസ്ഥയുടെ കാഠിന്യവും ഭൂപ്രകൃതിയുടെ പ്രത്യേകതകളും ഒന്നും ഗൗനിക്കാതെ കേരളത്തിന്റെ വടക്കൻ ജില്ലകളിലും കർണാടകയുടെ തെക്കൻ ജില്ലകളിലും തമിഴ്നാടിന്റെ നീലഗിരി കുന്നുകളിലും പുനരൈക്യ പ്രേഷിത ശുശ്രൂഷയിലായിരുന്നു അദ്ദേഹം. മലബാർ പ്രദേശത്തെ മിഷൻ കേന്ദ്രങ്ങളിൽ അധികവും അദ്ദേഹത്തിന്റെ പ്രേഷിത തീക്ഷ്ണതയുടെ ഫലമാണ്. ചേലക്കര, പീച്ചി, കൊമ്പഴ, പാർലിക്കാട്, മാന്ദാമംഗലം, ചുവന്നമണ്ണ്, നിലമ്പൂർ, മൂത്തേടം, മൈലാടൂം പൊട്ടി, കരുവാരകുണ്ട്, പുളിയക്കോട്, ചെറുകര, ബത്തേരി, എടക്കര, കരിമ്പ തുടങ്ങിയ പ്രദേശങ്ങളിലെ മലങ്കര സുറിയാനി കത്തോലിക്കാ പള്ളികളുടെ ജീവരക്തം ബഹു. ഐസക് കുട്ടപ്പാക്കിൽ അച്ഛന്റെ വിയർപ്പും കണ്ണീരുമാണ്. കർണാടകയിലെ ആദ്യത്തെ മിഷനും പുത്തൂർ രൂപതയുടെ ഭദ്രാസന ദേവാലയവുമായ നൂജിബാലത്തില മിഷൻ ഔദ്യോഗികമായി ആരംഭിച്ചത് 1967 - ൽ താല്ക്കാലികമായി തയ്യാറാക്കിയ ഷെഡിൽ ബഹു. ഐസക് കൂട്ടപ്ലാക്കിൽ അച്ചൻ നടത്തിയ ഓശാന ശുശ്രൂഷയോടുകൂടിയായിരുന്നു.
തിരുവല്ല ഭദ്രാസനത്തിൽ ആദ്യമായി പ്രോട്ടോ പ്രസ്ബിറ്റർ ആയി നിയമിതനായ വൈദികൻ അദ്ദേഹമായിരുന്നു.

*_മേല്പട്ട പദവിയിലേക്ക്_*

സ്ഥാനങ്ങളോ പദവികളോ ആനുകൂല്യങ്ങളോ ജീവിതത്തിൽ അന്വേഷിക്കുകയോ ആഗ്രഹിക്കുകയോ ചെയ്തിട്ടില്ലാത്ത ബഹു. ഐസക് കൂട്ടപ്ലാക്കിൽ അച്ചനെ തിരുവല്ല രൂപതയുടെ നാലാമത്തെ മെത്രാനായി നിയമിച്ചുകൊണ്ടുള്ള ബഹു. ജോൺ പോൾ രണ്ടാമൻ മാർപാപ്പായുടെ പ്രഖ്യാപനം 1978 നവംബർ 18-ാം തീയതി ശനിയാഴ്ച ഉണ്ടായി. അദ്ദേഹത്തിനും അനേകർക്കും ആ വാർത്ത ഒരു അത്ഭുതമായിരുന്നെങ്കിലും അദ്ദേഹത്തെ അടുത്ത് അറിയുന്നവർക്ക് ആനന്ദകരമായിരുന്നു. നിയുക്ത മെത്രാന് സെന്റ് ജോൺസ് കത്തീഡ്രലിൽ വച്ച് 1978 ഡിസംബർ 21-ാം തീയതി വ്യാഴാഴ്ച അഭി. ബനഡിക്ട് മാർ ഗ്രിഗോറി യോസ് പിതാവ് റമ്പാൻ സ്ഥാനം നല്കി. ഡിസംബർ 28-ാം തീയതി വ്യാഴാഴ്ച തിരുമൂലപുരത്ത് മാർ തെയോഫിലോസ് നഗറിൽ പ്രത്യേകം തയ്യാറാക്കിയ മദ്ബഹായിൽ വച്ച് പുതുതായി സ്ഥാപിച്ച ബത്തേരി ഭദ്രാസന പ്രഥമ അദ്ധ്യക്ഷനായി നിയമിതനായിരുന്ന ബഹു. സിറിൽ മലഞ്ചെരുവിൽ OIC അച്ചനോടൊപ്പം വന്ദ്യ ഐസക് കൂട്ടപ്ലാക്കിൽ റമ്പാൻ ഐസക് മാർ യൂഹാനോൻ എന്ന പേരിൽ മെത്രാനായി അഭിഷിക്തനായി. മൊഭിഷേക കർമ്മത്തിന് ബനഡിക്ട് മാർ ഗ്രിഗോറിയോസ് മെതപ്പോലീത്ത മുഖ്യകാർമ്മികനും അന്ത്യോക്യൻ സുറിയാനി കത്തോലിക്കാ സഭയുടെ അഭിവന്ദ്യ ജോസഫ് മുണയർ മെത്രാപ്പോലീത്തായും അഭി വന്ദ്യ പൗലോസ് മാർ ഫീലക്സിനോസ് മെത്രാപ്പോലീത്തായും സഹ കാർമ്മികരുമായിരുന്നു. 1978 ഡിസംബർ 29-ാം തീയതി വെള്ളിയാഴ്ച തിരുവല്ല സെന്റ് ജോൺസ് കത്തീഡ്രലിൽ വച്ച് അഭിവന്ദ്യ ഐസക് മാർ യൂഹാന്നോൻ പിതാവ് തിരുവല്ല ഭദ്രാസനത്തിന്റെ നാലാമത്തെ അദ്ധ്യക്ഷനായി സ്ഥാനാരോഹണം ചെയ്ത് ചുമതല ഏറ്റു. *“സുന്ത്രാണിസോ"* ശുശ്രൂഷകൾക്ക് അഭിവന്ദ്യ ബനഡിക്ട് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്താ മുഖ്യകാർമ്മികത്വം വഹിച്ചു.

*_വിശുദ്ധി നേടാനും നല്കാനും_*

എട്ട് വർഷവും നാല് മാസവും, അതായത് നൂറ് മാസം മാത്രം നീണ്ട പ്രധാനാചാര്യ ശുശ്രൂഷ, 1978 ഡിസംബർ 28 ന് ആരംഭിച്ച് 1987 ഏപ്രിൽ 28 ന് സമാപിച്ച ശൂശ്രൂഷ. *ഒരിടയനും ഒരു തൊഴുത്തും (Unum Pastor Unum vile)* എന്ന മുദ്രാവാക്യം സ്വീകരിച്ചുകൊണ്ടാരംഭിച്ച ശുശ്രൂഷ. ഭദ്രാസന അദ്ധ്യക്ഷനായിട്ട് നല്കിയ ആദ്യ സന്ദേശത്തിൽ അഭിവന്ദ്യ മാർ യൂഹാനോൻ പിതാവ് ഇപ്രകാരം പറഞ്ഞിരുന്നു. *"ക്രിസ്തീയ സഭ യിലെ അധികാരം ഭരിക്കാൻ മാത്രമുള്ളതാണെന്നു ഞാൻ വിശ്വസിക്കുന്നില്ല.* *സഭയിലെ അധികാരം സേവനാധിഷ്ഠിതമാണ്.* *ശുശ്രൂഷിക്കപ്പെടലല്ല, ശുശ്രൂഷയാണ്.* *മേല്പട്ട സ്ഥാനം അധികാരത്തിനും അവകാശത്തിനും വേണ്ടിയല്ല.* *അത് സേവനത്തിനുള്ള ഒരു ദൈവദാനമാണ്. തന്റെ പ്രദേശത്തെ ദൈവജനത്തെ സേവിക്കുകയെന്ന കർത്തവ്യമാണ് മെത്രാനെ ഏല്പിച്ചിരിക്കുന്നത്.* *അവിടുത്തെ ജനങ്ങളെയും അവരുടെ സേവകരായ വൈദികനെയും സേവിക്കുക.* *തന്റെ സേവനത്തിനേല്പിച്ചിരിക്കുന്ന ഓരോ വ്യക്തിയെയും ആദ്ധ്യാത്മീകതയുടെ ഔന്നത്യത്തിലേക്ക് നയിക്കുകയെന്നതാണ് ഈ സേവനത്തിന്റെ ലക്ഷ്യം."*

*“ഈ ആദർശത്തിലുറച്ചു നിന്നുകൊണ്ട് തിരുവല്ല രൂപതയിലൂടെ സഭയെ സേവിക്കുകയാണ് എന്റെ അഭിലാഷം......."* *ശിഥിലീകരണ ശക്തികൾ സഭയ്ക്കും ധാർമ്മിക മൂല്യങ്ങൾക്കും തുരങ്കം വയ്ക്കുന്ന അപകട സന്ധിയിലാണ് നാം ഇന്ന് ജീവിക്കുന്നത്.* *“ക്രിസ്തുവിൽ എല്ലാവരും ഒന്നാകുവാൻ, നിസ്സാര വ്യക്തിമത്സരങ്ങളും അർത്ഥശൂന്യങ്ങളായ അധികാര വടംവലികളും തൂത്തെറിഞ്ഞ, സേവനത്തിന്റെ പാതയിലൂടെ നാം മുന്നേറണം.* *എങ്കിൽ മാത്രമേ നമ്മുടെ ദൗത്യം പൂർണ്ണമായി വിജ യിച്ചു നമ്മുടെ കർത്താവിന്റെ അഭിലാഷമായ “ഏക ഇടയനും ഏക തൊഴുത്തും മലങ്കരയിലും ലോകമൊട്ടാകെയും സംജാതമാകുവാൻ നമുക്ക് പ്രാർത്ഥിക്കാം....''*. തന്റെ ആപ്തവാക്യത്തോടും മേല്പട്ടശുശ്രഷയുടെ ആരംഭത്തിൽ ദൈവജനത്തിനു നല്കിയ സന്ദേശത്തിന്റെ സാരാംശത്തോടും പൂർണ്ണമായി നീതി പുലർത്തുന്നതായിരുന്നു മാർ യൂഹാനോൻ പിതാവിന്റെ മേല്പട്ടശുശ്രൂഷ.

*“ജനത്തെയും അവരുടെ സേവകരായ വൈദികരെയും സേവിക്കുകയാണ് മെത്രാന്റെ ദൗത്യമെന്ന്"* പ്രഥമ സന്ദേശത്തിൽ പറഞ്ഞ പിതാവ് ഭദ്രാസന ചുമതല ഏറ്റതിനുശേഷം ആദ്യം ചെയ്തത് വൈദികർക്കായി ഒരാഴ്ചത്തെ ധ്യാനം ക്രമീകരിക്കുകയായിരുന്നു. 1979 ഫെബ്രുവരി 15-ാം തീയതി പുറപ്പെടുവിച്ച സർക്കുലറിൽ (Circular No. 279) ധ്യാനത്തെക്കുറിച്ച് ഇപ്രകാരമാണ് അറിയിച്ചിരിക്കുന്നത് *"പ്രാർത്ഥനയുടെയും ത്യാഗത്തിന്റെയും അവസരമായ ഈ വലിയ നോമ്പുകാലത്ത് ഈ ധ്യാനം ക്രമീകരിക്കുന്നത് ഉചിതമായിരിക്കുമെന്നു കരുതുന്നു.* *ജീവിത നവീകരണം മൂലം മാത്രമേ ആത്മചൈതന്യം പ്രാപിക്കുന്നതിനും ദൈവജനത്തെ ഫലപ്രദമായി ശുശ്രൂഷിക്കുന്നതിനും സാധിക്കുകയുള്ളു.* *ദൈവസ്നേഹം വളരുന്നതിനും സഹോദരസ്നേഹം പുലരുന്നതിനും ഒന്നിച്ചുള്ള പ്രാർത്ഥനയും പരിചിന്തനവും വളരെ സഹായിക്കും.* *നമ്മുടെ വാർഷിക ധ്യാനം, ആത്മചൈതന്യം പ്രാപിക്കുന്ന തിനും പരസ്പരമുള്ള കൂട്ടായ്മ പുഷ്ടിപ്പെടുത്തുന്നതിനുമുള്ള അവ സരമാകുന്നതിന് എല്ലാവരും പ്രാർത്ഥിക്കണം".*

*_നേതൃത്വം വെളിവാക്കുന്ന ചില സംഭവങ്ങൾ_*

അഭിവന്ദ്യ മാർ യൂഹാനോൻ പിതാവിന്റെ ശേഷാചാര്യ നേതൃത്വകാലം ഹ്രസ്വമായിരുന്നെങ്കിലും സഭയെ സംബന്ധിച്ച് അതിപ്രധാന മായതും സംഭവബഹുലമായതുമായ പല സംഭവങ്ങളും നടന്ന കാല മായിരുന്നു. അവയിലെല്ലാം അഭി. മാർ യൂഹാന്നോൻ പിതാവിന്റെ സജീവമായ ഇടപെടലും നേതൃത്വവും ഉണ്ടായിരുന്നു.

*_പുനരൈക്യ സുവർണ്ണ ജൂബിലി_*

കോട്ടയം പട്ടണത്തിൽ വച്ച് 1980 ഡിസംബർ 26, 27, 28 തീയതികളിൽ നടന്നതും സംഘാടകത്വ മികവിനും അച്ചടക്കത്തിനും സർവ്വരുടെയും പത്രമാധ്യമങ്ങളുടെയും മുക്തകണ്ഡമായ പ്രശംസയ്ക്ക് അർഹമായതുമായ പുനരൈക്യ സുവർണ്ണ ജൂബിലി ആഘോഷമായി രുന്നു അതിൽ ഒന്നാമത്തേത്. ജനസഹസ്രങ്ങൾ ചിട്ടയായി അണിനിരന്ന നയനമനോഹരവും, ക്രമീകരണങ്ങളുടെ മികവും അച്ചടക്കവും കൊണ്ട് ശ്രദ്ധേയമായിരുന്ന പ്രേഷിതറാലി ഇന്നും കോട്ടയം പട്ടണനി വാസികളുടെ മനസ്സിൽ മായാതെ നില്ക്കുന്നുണ്ട്. മാർപാപ്പായുടെ പ്രതിനിധിയും പൗരസ്ത്യ തിരുസംഘത്തിന്റെ അദ്ധ്യക്ഷനും ആയിരുന്ന അത്യുന്നത കർദ്ദിനാൾ റിച്ചഡിയാവൂസ് റൂബിനും വിശുദ്ധ മദർ തെരേസായും ഉൾപ്പെട്ട വിശിഷ്ടാതിഥികളുടെ നീണ്ടനിരയും ജനസഹസങ്ങളും പങ്കെടുത്ത മൂന്ന് ദിവസം നീണ്ടുനിന്ന ആഘോഷങ്ങൾക്ക് വേദിയായ കോട്ടയം പട്ടണം ഉൾക്കൊള്ളുന്ന തിരുവല്ല രൂപതയുടെ അധ്യക്ഷൻ എന്ന നിലയിൽ അഭി. മാർ യൂഹാനോൻ പിതാവിന്റെ ജനകീയ നേതൃത്വത്തിന്റെയും, അധികാര വികേന്ദ്രീകരണ ശൈലിയുടെയും വിജയം കൂടിയായിരുന്നു പുനരൈക്യ സുവർണജൂബിലി ആഘോഷങ്ങളുടെ വിജയം എന്നതിന് സംശയമില്ല.

*_ഭദ്രാസന സുവർണ ജൂബിലി_*

തിരുവല്ല സെന്റ് ജോൺസ് കത്തീഡൽ കേന്ദ്രമാക്കി 1984 ജനുവരി 4, 5, 6 തീയതികളിൽ നടന്ന തിരുവല്ല ഭദ്രാസനത്തിൻ്റെ സുവർണ്ണ ജൂബിലി ആഘോഷമായിരുന്നു രണ്ടാമത്തെ സംഭവം. വിശിഷ്ടാതിഥികളുടെ സാന്നിദ്ധ്യംകൊണ്ടും കാര്യപരിപാടികളുടെ വശ്യതകൊണ്ടും കാര്യന കത്തിപ്പിന്റെ മികവുകൊണ്ടും പങ്കെടുത്തവരുടെ വൈപുല്യം കൊണ്ടും ഭദ്രാസനത്തിൻ്റെ സുവർണ്ണ ജൂബിലി ആഘോഷം അതീവശ്രദ്ധേയമായിരു ന്നു. ജൂബിലി സമ്മേളനത്തിൽ വിശിഷ്ടാതിഥികളായിരുന്ന സംസ്ഥാന ഗവർണ്ണർ ശ്രീ. പി. രാമചന്ദ്രനും മാർപാപ്പായുടെ ഇൻഡ്യയിലെ പ്രതിനിധി അഭിവന്ദ്യ കാക്ക്ചിയവിലൻ തിരുമേനിയും ജൂബിലി ആഘോഷങ്ങളുടെ മികവിനെ പ്രശംസിച്ചത് അദ്ധ്യക്ഷനും ഭദ്രാസനത്തിനാകമാനവും വലിയ അംഗീകാരമായിരുന്നു. ഭദ്രാസന സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ആലോചനയുടെ തുടക്കം മുതൽ നടത്തിപ്പിന്റെ അവസാനം വരെ ഓരോ കാര്യങ്ങളിലും അഭി. യൂഹാനോൻ പിതാവിന്റെ നിർദ്ദേശങ്ങളും നിരീക്ഷണവും നിരന്തരം ഉണ്ടായിരുന്നതാണ്. ആഘോഷപരിപാടികളെ മികവാർന്ന വിജയത്തിലേക്ക് നയിച്ചത്.

*_മാർപ്പാപ്പായുടെ സന്ദർശനം_*

അഭി. മാർ യൂഹാനോൻ പിതാവിന്റെ ശുശ്രൂഷാ കാലത്ത് നടന്ന ഏറ്റവും വലിയ സംഭവമായിരുന്നു 1986 ഫെബ്രുവരിയിൽ നടന്ന പരിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പായുടെ കേരള സന്ദർശനം. അന്നത്തെ തിരുവല്ല ഭദ്രാസന അതിർത്തിയിൽ മൂന്ന് പട്ടണങ്ങളിൽ കോട്ടയത്തും, ഏറണാകുളത്തും, തൃശൂരും പരിശുദ്ധ മാർപ്പാപ്പായ്ക്ക് സ്വീകരണ പരിപാടികൾ സംഘടിപ്പിച്ചിരുന്നെങ്കിലും കോട്ടയത്ത് നല്കപ്പെട്ട സ്വീകരണ പരിപാടികളിലായിരുന്നു തിരുവല്ല ഭദ്രാസന നേതൃത്വവും പങ്കാളിത്തവും. കേരളം ഇന്നോളം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ജനപങ്കാളിത്തമായിരുന്നു മാർപ്പാപ്പായുടെ സ്വീകരണ പരിപാടികളിലെല്ലാം, കോട്ടയത്തേത് അതിന്റെ പാരമ്യത്തിലും, തിരുവല്ല ഭദ്രാസനത്തിൽ നിന്ന് സംഘാടക സമിതിയിലേക്ക് അതിസമർത്ഥരായ വൈദികരെയും സന്യസ്തരെയും അല്മായരെയും നിയോഗിച്ചു കൊണ്ടും അവർക്കുവേണ്ട നിർദ്ദേശങ്ങൾ സമയോചിതമായി നല്കിക്കൊണ്ടും മാർ യൂഹാനോൻ പിതാവ് മാർപ്പാപ്പായുടെ കോട്ടയം സന്ദർശനം ചരിത്രസംഭവമാക്കാൻ നേതൃത്വം നല്കി.

*_മലങ്കര മേജർ സെമിനാരി_*

പുനരൈക്യത്തിന് നാം അനുവാദം നല്കിയപ്പോൾ സെമിനാരിയുടെ കാര്യം അനുയോജ്യമായ സമയത്ത് പരിഗണിക്കാം എന്ന് പരിശുദ്ധ സിംഹാസനം സൂചിപ്പിച്ചിരുന്നു. 1970 കളുടെ അവസാനവും 1980 കളുടെ ആരംഭത്തിലും തനതായ മേജർ സെമിനാരി തുടങ്ങുവാനുള്ള അനുവാദത്തിനായി റോമിലെ സഭാ കാര്യാലയങ്ങളിലേക്ക് അപേക്ഷകൾ സമർപ്പിച്ചു കൊണ്ടിരുന്നു. എങ്കിലും അതിനുള്ള നടപടികൾ വേണ്ടത്ര വേഗത്തിൽ പുരോഗമിക്കാതിരുന്ന പശ്ചാത്തലത്തിൽ അഭി. മാർ ഗ്രിഗോറിയോസ് പിതാവിന്റെ അനുവാദത്തോടെ അഭി. മാർ യൂഹാനോൻ പിതാവ് റോമിലെ സഭാകാര്യാലയങ്ങൾ സന്ദർശിച്ച് നടത്തിയ ഇടപെടലുകളാണ് പ്രത്യേക പശ്ചാത്തല ക്രമീകരണങ്ങൾ ഒന്നും തന്നെ ഇല്ലാതിരുന്നിട്ടും പട്ടം സെന്റ് അലോഷ്യസ് മൈനർ സെമിനാരിയോട് ചേർന്ന് നിർമ്മിച്ച ഓലഷെഡ്ഡിൽ 1983 ജൂൺ 29-ാം തീയതി പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാൾ ദിവസം ഫിലോസഫി കോഴ്സിന്റെ പ്രഥമച്ചോടുകൂടി സെന്റ് മേരീ മലങ്കര മേജർ സെമിനാരി ആരംഭിച്ചത് എന്നത് ഇന്നും അത്ര അധികം അറിയപ്പെടാതെ അവശേഷിക്കുന്ന ഒരു വസ്തുതയാണ്. പട്ടത്ത് ഓല ഷെഡ്ഡിൽ ആരംഭിച്ച സെമിനാരിയാണ് 1989 മെയ് 25-ാം തീയതി സോഫിയാ പുണ്യവതിയുടെ തിരുനാൾ ദിവസം നാലാഞ്ചിറയിലെ ബഥനി കുന്നിന്റെ നിറുകയിലേക്ക് മാറ്റി സ്ഥാപിച്ചത്. നാലാഞ്ചിറ മാർ ഈവാനിയാസ് വിദ്യാനഗറിന്റെ തിലകക്കുറിയായി പ്രസ്തുത സെമിനാരി ഇന്ന് ശോഭിച്ചു നില്ക്കുമ്പോൾ മാർ യൂഹാനോൻ പിതാവിന്റെ ഇടപെടൽ വിസ്മരിക്കപ്പെടരുത്.

1987 ഏപ്രിൽ 28-ാം തീയതി വൈകിട്ട് അഞ്ചേകാൽ മണിയോടെ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. ഉടൻ തന്നെ ഭൗതികശരീരം അംശവ സ്ത്രങ്ങൾ അണിയിച്ച് മേരിഗിരി അരമനയിലും തുടർന്ന് പത്ത് മണി യോടെ ഭദ്രാസന ദേവാലയത്തിലും പ്രതിഷ്ഠിച്ചു. ഇടതടവില്ലാതെ നടന്നുകൊണ്ടിരുന്ന പ്രാർത്ഥനാമദ്ധ്യേ വിവിധ സഭാമേലദ്ധ്യക്ഷന്മാരും, സമുദായനേതാക്കന്മാരും, രാഷ്ട്രീയ നേതാക്കന്മാരും പൗരപ്രമുഖരും വൈദീകരും, സന്യസ്തരും വിശ്വാസസമൂഹവും പൊതുജനങ്ങളും ഇടമുറിയാതെ കടന്നുവന്ന് ഭൗതികശരീരം സന്ദർശിച്ച് അനുഗ്രഹം പ്രാപിച്ച് മടങ്ങിക്കൊണ്ടിരുന്നു. മുപ്പതാം തീയതി വ്യാഴാഴ്ച വിശുദ്ധ കുർബാ നയ്ക്കും നഗരികാണിക്കലിനും കബറടക്ക് പ്രാർത്ഥനാ ശുശ്രൂഷകൾക്കും ശേഷം ഭൗതികശരീരം ഭദ്രാസന ദേവലായത്തിന്റെ മദ്ബഹായ്ക്ക് കിഴക്കുവശത്ത് ക്രമീകരിച്ചിരുന്ന കബറുകളിൽ നാലാമത്തെ കബറിൽ അഭി. ബനഡിക്റ്റ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാർമ്മികത്വത്തിലും അഭി. സിറിൾ മാർ ബസേലിയോസ്, പൗലോസ് മാർ പീലക്സിനോസ്, ലോറൻസ് മാർ അപ്രേം എന്നീ പിതാക്കന്മാരുടെ സഹ കാർമ്മികത്വത്തിലും കത്തോലിക്കാ സഭയിലെയും സഹോദരീ സഭക ളിലെയും പിതാക്കന്മാരുടെ സാന്നിദ്ധ്യത്തിലും കബറടക്കി. ചങ്ങനാശ്ശേരി അതിരൂപതയുടെ മെത്രാപ്പോലീത്തൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പവ്വത്തിൽ തിരുമേനി ചരമ പ്രസംഗം നടത്തി. മാർ യൂഹാ നോൻ പിതാവ് തന്റെ സഭയുടെ വിശ്വാസം സംരക്ഷിക്കുന്നതിനും വ്യക്തിത്വം ഉയർത്തിപ്പിടിക്കുന്നതിനും അക്ഷീണം പരിശ്രമിച്ചിരുന്നു മേല ദ്ധ്യക്ഷനായിരുന്നു എന്ന് അഭി. പവ്വത്തിൽ പിതാവ് പ്രസംഗത്തിൽ വ്യക്തമാക്കി.

നമുക്ക് പിതാവ് കാണിച്ച് തന്ന സേവന മാതൃക ജീവിതത്തിൽ പ്രാവർത്തികം ആക്കാൻ പരിശ്രമിക്കാം....

വന്ദ്യ പിതാവിൻ്റെ മാദ്ധ്യസ്ഥം എന്നും നമുക്ക് കോട്ടയാകട്ടെ.....

____________________________________________________

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ചരിത്രം, ആരാധനാക്രമ പൈതൃകം, ആനുകാലിക സംഭവങ്ങൾ തുടങ്ങിയവ അറിയുവാന്നും പഠിക്കുവാനുമായി നമ്മുടെ ഈ പേജ് https://www.facebook.com/malankarasyriancatholics
ലൈക്ക് ചെയ്യ്ത് ഫോളോ ചെയ്യുക !

*ടീം സെഗ്ദ്ത്തോ ദ് മലങ്കര*

ഏപ്രിൽ 23 രക്തസാക്ഷിയായ വിശുദ്ധ മോർ ഗീവർഗീസ് സഹദായുടെ  ഓർമ്മ പെരുന്നാൾ പരിശുദ്ധ സഭ കൊണ്ടാടുന്നു....രാജരാജന്നായ്-ജീവനുപേക...
22/04/2026

ഏപ്രിൽ 23

രക്തസാക്ഷിയായ വിശുദ്ധ മോർ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാൾ പരിശുദ്ധ സഭ കൊണ്ടാടുന്നു....

രാജരാജന്നായ്-ജീവനുപേക്ഷിച്ചും പാഷണ്ഡൻമാരോടതിധീരതയോടരാടി ജയമകുടംപ്രാപിച്ചവനേ സർപ്പത്തെ ഹംസിച്ചവനെ മാർ ഗീവർഗീസാം സഹദാ മംഗളമായ് തീരണമീ പെരുന്നാൾ..

ക്രിസ്തു വർഷം മൂന്നാം നൂറ്റാണ്ടിൽ (275/281 – 23 ഏപ്രിൽ 303) ജീവിച്ചിരുന്നതായി കരുതപ്പെടുന്ന ഒരു ക്രിസ്തീയ വിശുദ്ധനും രക്തസാക്ഷിയുമാണ് വിശുദ്ധ ഗീവർഗീസ് (Saint George). പല ക്രിസ്തീയസഭാവിഭാഗങ്ങളിലേയും പാരമ്പരാഗത വിശ്വാസം അനുസരിച്ച് പലസ്തീനായിൽ നിന്നുള്ള ഒരു റോമൻ പടയാളിയായിരുന്ന അദ്ദേഹം ഡയോക്ലീഷൻ ചക്രവർത്തിയുടെ അംഗരക്ഷകസേനയിലെ അംഗവും സൈനിക പുരോഹിതനുമായിരുന്നു. പുണ്യവാളചരിതങ്ങൾ അനുസരിച്ച് കത്തോലിക്കാ സഭ, പൗരസ്ത്യ ഓർത്തഡോക്സ് സഭകൾ, ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ, ആംഗ്ലിക്കൻ സഭ എന്നിവയുൾപ്പെടെയുള്ള ക്രിസ്തീയവിഭാഗങ്ങളിൽ ഏറ്റവുമധികം വണങ്ങപ്പെടുന്ന വിശുദ്ധന്മാരിൽ ഒരാളാണ് ഇദ്ദേഹം. വ്യാളിയുമായി യുദ്ധം ചെയ്യുന്നതായി ചിത്രീകരിക്കുന്ന കഥ, ഈ വിശുദ്ധന്റെ വ്യാപകമായ യശസിന്റെ ഉല്പത്തിയേയും നിലനില്പിനേയും ഏറെ സ്വാധീനിച്ചിട്ടിട്ടുണ്ട്. "വിശുദ്ധസഹായകർ" എന്നറിയപ്പെടുന്ന 14 ദിവ്യാത്മാക്കളിൽ ഒരാൾ കൂടിയായ ഇദ്ദേഹം സൈനികവിശുദ്ധന്മാരിൽ ഏറ്റവും പ്രധാനിയാണ്. മരണദിനമായി കരുതപ്പെടുന്ന ഏപ്രിൽ 23-നാണ് വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുന്നാൾ ആഘോഷിക്കാറുള്ളത്.
ലോകമൊട്ടാകെ ഒട്ടേറെ നാടുകളുടെ മദ്ധ്യസ്ഥനാണ് ഈ വിശുദ്ധൻ: സ്പെയിനിലെ അരഗോൺ, കറ്റലോണിയ പ്രദേശങ്ങൾ, ഇംഗ്ലണ്ട്, എത്യോപ്യ, ജോർജിയ, ഗ്രീസ്, ഇന്ത്യ, ഇറാക്ക്, ലിത്വാനിയ, പലസ്തീനിയ, പോർത്തുഗൽ, സെർബിയ, റഷ്യ, എന്നീ നാടുകളും, ജെനോവ, അമേർസ്ഫൂർട്ട്, ബെയ്റൂട്ട്, മോസ്കോ, ജുബ്ലിയാനാ എന്നിവയുൾപ്പെടെ ഒട്ടേറെ നഗരങ്ങളും അദ്ദേഹത്തിന്റെ മദ്ധ്യസ്ഥതയിൽ പെടുന്നു. ഇതിനു പുറമേ, ഒട്ടേറെ തൊഴിലുകളുടേയും, വിവിധതരം രോഗാവസ്ഥകളിലുള്ളവരുടേയും മദ്ധ്യസ്ഥനായും ഇദ്ദേഹം കണക്കാക്കപ്പെടുന്നു. മെറ്റാഫ്രാസ്റ്റെസ് നല്‍കുന്ന വിവരണമനുസരിച്ച് വിശുദ്ധ ഗീവര്‍ഗീസ് കാപ്പാഡോസിയയിലാണ് ജനിച്ചത്. വിശുദ്ധന്റെ മാതാപിതാക്കള്‍ കുലീനരായ ക്രൈസ്തവ വിശ്വാസികളായിരുന്നു. തന്റെ പിതാവിന്റെ മരണശേഷം വിശുദ്ധന്‍ തന്റെ മാതാവുമൊത്ത് പലസ്തീനായിലേക്ക് പോയി. വിശുദ്ധന്റെ മാതാവിന്റെ ജന്മദേശമായിരുന്നു പലസ്തീന്‍. അവിടെ അവര്‍ക്ക് വളരെ വലിയ തോട്ടമുണ്ടായിരുന്നു. ക്രമേണ ഈ തോട്ടം വിശുദ്ധ ഗീവര്‍ഗീസിനു ലഭിച്ചു.
വിശുദ്ധ ഗീവര്‍ഗീസ് നല്ല ആരോഗ്യവാനായിരിന്നു. അതിനാല്‍ തന്നെ അദ്ദേഹം സൈന്യത്തില്‍ ചേരുകയും അദ്ദേഹത്തിന്റെ ധീരതയാല്‍ സൈന്യത്തിലെ ഉപസൈന്യാധിപതിയായി നിയമിതനാവുകയും ചെയ്തു. അധികം താമസിയാതെ ഡയോക്ലീഷന്‍ ചക്രവര്‍ത്തി വിശുദ്ധന് ഉയര്‍ന്ന സ്ഥാനമാനങ്ങള്‍ നല്‍കി.
പിന്നീട് ചക്രവര്‍ത്തി ക്രൈസ്തവര്‍ക്കെതിരായി യുദ്ധം ചെയ്തപ്പോള്‍, വിശുദ്ധ ഗീവര്‍ഗീസ് തന്റെ സ്ഥാനമാനങ്ങള്‍ ഉപേക്ഷിക്കുകയും, ചക്രവര്‍ത്തി കാണിക്കുന്ന ക്രൂരതയേക്കുറിച്ച് തുറന്ന്‍ പറയുകയും ചെയ്തു. ഉടന്‍ തന്നെ വിശുദ്ധന്‍ തടവിലടക്കപ്പെട്ടു. പ്രലോഭനങ്ങളും, വാഗ്ദാനങ്ങളും പിന്നീട് ക്രൂരമായ മര്‍ദ്ദനങ്ങളും വിശുദ്ധന് നേരിടേണ്ടി വന്നു. പക്ഷേ ഇതിനൊന്നിനും വിശുദ്ധനെ തളര്‍ത്തുവാന്‍ കഴിഞ്ഞില്ല. അധികം വൈകാതെ തന്നെ വിശുദ്ധനെ തെരുവുകളിലൂടെ നടത്തിക്കുകയും ശിരച്ചേദം ചെയ്ത് കൊലപ്പെടുത്തുകയും ചെയ്തു. നിക്കോമീദിയായില്‍ രാജശാസനം ആദ്യമായി സ്ഥാപിച്ചപ്പോള്‍ അത് വലിച്ചുകീറിയ ധീരനായ ചെറുപ്പക്കാരന്‍ വിശുദ്ധ ഗീവര്‍ഗീസാണെന്ന് നിരവധിപേര്‍ വിശ്വസിക്കുന്നു. അദ്ദേഹത്തിന്റെ ജോലിയുടെ സ്വഭാവവും അന്തിയോക്യായില്‍ ഉണ്ടായ ഒരു യുദ്ധത്തില്‍ വിശുദ്ധന്‍, ഗോഡ്ഫ്രേ ബൂയില്ലോണിന്റെ നേതൃത്വത്തിലുള്ള ക്രിസ്ത്യന്‍ സൈന്യത്തിന്റെ സഹായത്തിനെത്തുകയും, ആ യുദ്ധത്തില്‍ ക്രിസ്ത്യാനികള്‍ വിജയിച്ചു എന്ന വിവരണവുമാണ് വിശുദ്ധ ഗീവര്‍ഗീസിനെ സൈനികരുടെ മദ്ധ്യസ്ഥനായി പരിഗണിക്കുവാനുള്ള കാരണം. ഈ വിജയം വിശുദ്ധനെ യൂറോപ്പ് മുഴുവന്‍ പ്രസിദ്ധനാക്കുകയും, യുദ്ധവേളകളില്‍ സൈനികര്‍ വിശുദ്ധന്റെ നാമം വിളിച്ചപേക്ഷിക്കുന്ന പതിവിനു തുടക്കമിടുകയും ചെയ്തു.
മറ്റൊരു വിശ്വാസം കൂടിയുണ്ട്, റിച്ചാര്‍ഡ് ഒന്നാമന്‍ രാജാവിന്, സാരസെന്‍സിനെതിരായ യുദ്ധത്തിനിടക്ക് വിശുദ്ധ ഗീവര്‍ഗീസിന്റെ ദര്‍ശനം ഉണ്ടായതായി പറയപ്പെടുന്നു, രാജാവ് ഇക്കാര്യം തന്റെ സൈനികരെ അറിയിക്കുകയും ഇതില്‍ പ്രചോദിതരായ സൈന്യം ശത്രുക്കളെ എളുപ്പം പരാജയപ്പെടുത്തുകയും ചെയ്തു. സാധാരണയായി വിശുദ്ധ ഗീവര്‍ഗീസിനെ ചിത്രങ്ങളില്‍ ഒരു കുതിരപ്പുറത്തിരിന്നു ഒരു വ്യാളിയുമായി കുന്തം കൊണ്ട് യുദ്ധം ചെയ്യുന്ന രീതിയിലാണ് ചിത്രീകരിച്ചിട്ടുള്ളത്‌. എന്നാല്‍ തന്റെ വിശ്വാസവും, ക്രിസ്തീയ സഹനശക്തിയും കൊണ്ട് തിന്മയെ കീഴടക്കി എന്നുള്ളതിന്റെ വെറുമൊരു പ്രതീകമെന്നതില്‍ കവിഞ്ഞ് യാതൊന്നുമല്ല. ക്രിസ്തുവിന്റെ രക്തസാക്ഷികളില്‍ ഏറ്റവും തിളക്കമാര്‍ന്ന ഒരു രക്തസാക്ഷിയായിട്ടാണ് വിശുദ്ധ ഗീവര്‍ഗീസിനെ കത്തോലിക്കാ സഭ ആദരിക്കുന്നത്. ഗ്രീക്ക്കാര്‍ വിശുദ്ധന് ‘മഹാനായ രക്തസാക്ഷി’ എന്ന വിശേഷണം നല്‍കി ആദരിക്കുകയും വിശുദ്ധന്റെ തിരുനാള്‍ ദിനം ഒരു പൊതു അവധിയായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. പണ്ട് കാലത്ത് കോണ്‍സ്റ്റാന്റിനോപ്പിളില്‍ ഏതാണ്ട് അഞ്ചോ ആറോ ദേവാലയങ്ങള്‍ വിശുദ്ധന്റെ നാമധേയത്തില്‍ ഉണ്ടായിരുന്നു. അതില്‍ ഏറ്റവും പഴക്കമേറിയത് കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയാല്‍ നിര്‍മ്മിക്കപ്പെട്ടതെന്ന് കരുതപ്പെടുന്നു. ഇപ്പോഴും ചില പൗരസ്ത്യ രാഷ്ട്രങ്ങളില്‍ പ്രത്യേകിച്ച് ജോര്‍ജ്ജിയൻ നിവാസികൾ വിശുദ്ധ ഗീവര്‍ഗീസിനെ അവരുടെ മദ്ധ്യസ്ഥ-വിശുദ്ധനായിട്ടാണ് പരിഗണിക്കുന്നത്.
വിശുദ്ധന്റെ മാദ്ധ്യസ്ഥം വഴി നിരവധി യുദ്ധവിജയങ്ങളും, മറ്റു അത്ഭുതങ്ങളും നടന്നിട്ടുണ്ടെന്നു ചില ബൈസന്റൈന്‍ ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിരിക്കുന്നു. വിശുദ്ധനാട് സന്ദര്‍ശിക്കുന്ന തീര്‍ത്ഥാടകര്‍ പാലസ്തീനിലുള്ള വിശുദ്ധന്റെ ശവകുടീരവും, ദേവാലയവും സന്ദര്‍ശിക്കുന്നതിനാല്‍ പാശ്ചാത്യരാജ്യങ്ങളില്‍ വിശുദ്ധന്റെ നാമം വളരെയേറെ പ്രചരിപ്പിക്കപ്പെട്ടു. ആറാം നൂറ്റാണ്ടില്‍ ഫ്രാന്‍സില്‍ വിശുദ്ധനെ വളരെയേറെ ആദരിച്ചിരുന്നുവെന്ന് ടൂര്‍സിലെ വിശുദ്ധ ഗ്രിഗറി പരാമര്‍ശിച്ചിരിക്കുന്നു. മാത്രമല്ല അദ്ദേഹം നശിക്കാറായ വിശുദ്ധ ഗീവര്‍ഗീസിന്റെ ഒരു ദേവാലയം അറ്റകുറ്റപണികള്‍ ചെയ്ത് പുതുക്കുവാന്‍ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. ഫ്രാന്‍സിലെ ആദ്യ ക്രിസ്ത്യന്‍ രാജാവായിരുന്ന ക്ലോവിസിന്റെ ഭാര്യയായിരുന്ന വിശുദ്ധ ക്ലോറ്റില്‍ഡിസ്, വിശുദ്ധന്റെ നാമധേയത്തില്‍ നിരവധി ദേവാലയങ്ങള്‍ നിര്‍മ്മിക്കുകയുണ്ടായി; ചെല്ലെസിലെ ദേവാലയവും ഈ മഹതി തന്നെയാണ് നിര്‍മ്മിച്ചിട്ടുള്ളത്‌. ജെനോവാ റിപ്പബ്ലിക്കിന്റെ സംരക്ഷകനായ വിശുദ്ധന്‍ കൂടിയാണ് വിശുദ്ധ ഗീവര്‍ഗീസ്. 1222-ല്‍ ഓക്സ്ഫോര്‍ഡില്‍ കൂടിയ ദേശീയ സമിതിയില്‍ ഇംഗ്ലണ്ട് മുഴുവന്‍ വിശുദ്ധന്റെ തിരുനാള്‍ ദിനം ഒരു അവധിദിവസമായി പ്രഖ്യാപിക്കണമെന്ന് ഉത്തരവിട്ടു. എഡ്വേര്‍ഡ് മൂന്നാമന്‍ ചക്രവര്‍ത്തി സ്ഥാപിച്ച പ്രഭുക്കളുടെ ബഹുമതിയുടെ അടയാളവും, ചിഹ്നവും വിശുദ്ധനായി സമര്‍പ്പിക്കപ്പെട്ടിട്ടുള്ളതാണ്. ലോകം മുഴുവനുമുള്ള ക്രൈസ്തവര്‍ക്ക് വിശുദ്ധനോടുള്ള അസാധാരണമായ ഭക്തി, തിരുസഭയില്‍ വിശുദ്ധന്റെ നാമം എത്രമാത്രം തിളക്കമുള്ളതാണെന്നതിന്റെ ആധികാരികമായ തെളിവാണ്. പരമ്പരാഗത വിശ്വാസം അനുസരിച്ച് പലസ്തീനായിൽ നിന്നുള്ള ഒരു റോമൻ പടയാളിയായിരുന്ന അദ്ദേഹം ഡയോക്ലീഷൻ ചക്രവർത്തിയുടെ അംഗരക്ഷകസേനയിലെ അംഗവും സൈനിക പുരോഹിതനുമായിരുന്നു. പിന്നീട് വിശുദ്ധന് ചക്രവര്‍ത്തിയില്‍ നിന്നും നിക്കോമീദിയയില്‍ വെച്ച് ഒട്ടേറെ സഹനങ്ങള്‍ നേരിടേണ്ടതായി വന്നു. ജോസഫ് അസ്സെമാനിയുടെ അഭിപ്രായത്തില്‍, എല്ലാ സഭകളും ഏകപക്ഷീയമായി ഏപ്രില്‍ 23 നു വിശുദ്ധന്റെ രക്തസാക്ഷിത്വ ദിനമായി അംഗീകരിക്കുന്നു.
കേരളത്തിൽ പുരാതനകാലം മുതൽ ഏറെ വണങ്ങപ്പെടുന്ന ഒരു വിശുദ്ധനാണ് ഇദ്ദേഹം. വിശുദ്ധ ഗീവർഗീസ് സഹദായുടെ നാമത്തിലുള്ള അനേകം ദേവാലയങ്ങൾ കേരളത്തിലുണ്ട്.

വിശുദ്ധൻ്റെ നാമം സ്വീകരിച്ച എല്ലാവർക്കും നാമഹേതു തിരുന്നാൾ ആശംസകൾ.

_____________________________________________________
മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ചരിത്രം, ആരാധനാക്രമ പൈതൃകം, ആനുകാലിക സംഭവങ്ങൾ തുടങ്ങിയവ അറിയുവാന്നും പഠിക്കുവാനുമായി നമ്മുടെ ഫേസ്ബുക്ക് പേജ് https://www.facebook.com/malankarasyriancatholics
ലൈക്ക് ചെയ്യ്ത് ഫോളോ ചെയ്യുക !

വീഡിയോകൾക്കായി നമ്മുടെ യൂട്യൂബ് ചാനൽ
https://www.youtube.com/channel/UCFgdD5Yip4-ksFc2BFMr3Ag
സബ്സ്ക്രൈബ് ചെയ്തത് ഫോളോ ചെയ്യുക !

ടീം സെഗ്ദ്ത്തോ ദ് മലങ്കര

Address

Thiruvananthapuram
695004

Alerts

Be the first to know and let us send you an email when സെഗ്ദ്ത്തോ ദ് മലങ്കര-മലങ്കരയുടെ ആരാധന - Malankara Syrian Catholics posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to സെഗ്ദ്ത്തോ ദ് മലങ്കര-മലങ്കരയുടെ ആരാധന - Malankara Syrian Catholics:

Share