02/09/2025
.സെപ്റ്റംബർ 2,2025 അഭിവന്ദ്യ യുയാക്കീം മാർ കൂറിലോസ് മെത്രാപ്പോലീത്തായുടെ 151 മത് ഓർമ 🌹(ഒരു അനുസ്മരണം-കിഴക്കേടത്തു ഉമ്മൻ കെ എബ്രഹാം കത്തനാർ)
തിരുവല്ലയിലെ ഓർത്തോഡോക്സ് വിശ്വാസികൾ മറക്കാൻ പാടില്ലാത്ത ഒരു നാമമാണ് യുയാക്കീം മാർ കൂറിലോസ് മെത്രാപ്പോലീത്തായുടേത്.. കട്ടപ്പുറം(1865),മേപ്രാൽ(1861), തെക്കേപുത്തൻ പള്ളി(1868)കൾക്ക് കല്ലിട്ടത് മെത്രാപ്പോലീത്തായാണ്.. സത്യവിശ്വാസത്തിൽ എരിവുള്ള മെത്രാപ്പോലീത്തായുടെ ആരാധനാ വിഷയങ്ങളിലും വിശ്വാസ കാര്യങ്ങളിലുമുള്ള പാണ്ഡിത്യം വാക്കുകൾക്കതീതമാണ്.പള്ളിക്കുള്ളിൽ അടക്കുന്നതുൾപ്പടെ തിരുവല്ലയിൽ നിലവിലുണ്ടായിരുന്ന പല രീതികളിലും മാറ്റം വരുത്താൻ ധൈര്യപൂർവ്വം മുന്നിട്ടിറങ്ങിയ അദ്ദേഹം ധീരതയോടെ തന്റെ അഭിപ്രായങ്ങൾതുറന്നു പറയാൻ മടിച്ചിരുന്നില്ല.തന്റെ കബറടക്കവും അങ്ങനെ ചെയ്യണം എന്ന് ഉത്തരവാദിത്തപ്പെട്ടവരെ അദ്ദേഹം ചട്ടം കെട്ടിയിരുന്നു.പരിശുദ്ധ പരുമല തിരുമേനി അദ്ദേഹത്തിന്റെ ശിഷ്യപരമ്പരയിൽ ഒരാളായിരുന്നു എന്നത് പ്രത്യേകം സ്മരണീയമാണ്.സ്വപിതാവായ മൽക്കി ബാർ ഇസ്രായേലിന്റെ സ്മരണയിലാകണം അദ്ദേഹം തിരുവല്ല തെക്കേ പുത്തൻ പളളി മോർ മൽക്കേയുടെ നാമത്തിൽ സ്ഥാപിച്ചത് എന്ന് ന്യായമായും സംശയിക്കാവുന്നതാണ്.തന്റെ ജീവിതത്തിന്റെ അവസാന നാളുകളിൽ മുളന്തുരുത്തിയിലേക്ക് അവിടെ നിന്ന് വന്ന ആളുകൾ കൂട്ടികൊണ്ട് പോയി എങ്കിലും തന്റെ ജീവിതത്തിന്റെ സിംഹഭാഗവും തിരുവല്ലയിലാണ് ജീവിച്ചത്.പരുമലയിൽ കൂടിയ ഒരു അഖില മലങ്കര പള്ളി യോഗത്തിൽ ഒരു സെഷന്റെ അധ്യക്ഷൻ കുറിലോസ് മെത്രാപ്പോലീത്തായുടെ സഹോദരനായിരുന്ന ഗബ്രിയേൽ ആയിരുന്നു എന്നത് ആ കുടുംബത്തിന്റെ സഭാ ചരിത്രത്തിലെ പ്രാധാന്യം ചൂണ്ടികാട്ടുന്നു.ആ ഗബ്രിയേൽ തിരുവല്ല കാവുംഭാഗത്തു ചാലക്കുഴി ഭവനത്തിൽ നിന്നും വിവാഹം കഴിച്ചു. ഗബ്രിയേൽ 1901ൽ മരിച്ചു തിരുവല്ല തെക്കേ പുത്തൻ പള്ളിയിൽ സംസ്കരിക്കപ്പെട്ടു.ഗബ്രിയേലിന്റെ മകൻ ഗബ്രിയേൽ മൽക്കിന്റെ മകൻ സി എം യുയാക്കിം എന്ന സന്യാസി പട്ടക്കാരൻ 1981 ഒക്ടോബർ 17 നു മരിച്ചു തിരുവല്ല തെക്കേ പുത്തൻ പള്ളിയിൽ സംസ്കരിക്കപ്പെട്ടു(വന്ദ്യ അച്ചനാൽ സമ്മാനിക്കപ്പെട്ട സുറിയാനി കൈയ്യെഴുത്തിലുള്ള 23 ക്രമമുള്ള ഒരു പുരാതന തക്സ ഇന്നും ഞാൻ ആദരവോടെ സൂക്ഷിക്കുന്നു 🙏🏻)നിലവിലെ കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ബഞ്ചമിൻ കോശി ഗബ്രിയേലിന്റെ മകൻ ഗബ്രിയേൽ മൽക്കിന്റെ കൊച്ചുമകനാണ്.