30/05/2023
“കേള്‍പ്പാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ” (മത്താ: 11:15, മര്‍: 4:9, 23, 7:16, വെളി: 2:7, 11, 17, 29, 3:6, 13, 22)
ഒരു മടക്കയാത്ര
അനവധി സംഘടനകളും പ്രസ്ഥാനങ്ങളും തങ്ങളാണ് ശരിയെന്നു അവകാശപ്പെട്ടുകൊണ്ട് ക്രൈസ്തവ രംഗവേദിയിലെത്തിയിരിക്കുന്നു. എന്നാൽ ഇത് വെറും പൊള്ളയായ അവകാശവാദമാണ് എന്ന് തെളിയിച്ചുകൊണ്ട്, ജാതിയുടെയും, വര്‍ഗ്ഗത്തിന്റെയും, വര്‍ണ്ണത്തിന്റെയും, പേരില്‍ ക്രിസ്തുസഭ കൂട്ടിച്ചേര്‍ക്കാനാവാത്തവിധം തകര്‍ന്നു പോയിരിക്കുന്നു. കൈയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന പഴഞ്ചൊല്ലിനെ അന്വര്‍ത്വമാക്കുമാറ് കാശുള്ളവന്‍ സഭയുടെ അമരത്ത് ആസനസ്ഥനായിരിക്കുന്നു. സത്യത്തിനും, നീതിക്കും, വിശുദ്ധിക്കും, വേണ്ടി നിലകൊള്ളുന്നവരെ ഒറ്റപ്പെടുത്തിയും കടന്നാക്രമിച്ചും കള്ളക്കേസുകളില്‍ കുടുക്കിയും നിശബ്ദരാക്കുന്നു.
പ്രവചനം, ആലോചന തുടങ്ങിയ പേരില്‍ പാവപ്പെട്ടവരും, അറിവില്ലാത്തവരും, ബലഹീനരും, ശുദ്ധാത്മക്കളുമായ, വിശ്വാസികളെ വഞ്ചിക്കുന്ന കപടഭക്തരായ കടിച്ചുകീറുന്ന ചെന്നായ്ക്കള്‍ ആടിന്റെ വേഷം ധരിച്ച് അഥവാ ഭക്തിയുടെ വേഷം ധരിച്ച് അതിന്റെ ശക്തിയെ ത്യജിച്ച് ക്രിസ്തുസഭയിലേക്ക് നുഴഞ്ഞുകയറിയിരിക്കുന്നു! (മത്താ: 7:15, 2 തിമൊ: 3:5). ഭക്തി ആദായമാര്‍ഗ്ഗമാക്കിയ (1 തിമൊ: 6:5, ഫിലി: 3:19) കുലംകുത്തികളാണവര്‍! ദൈവത്തിന്റെ പേരില്‍ നടക്കുന്ന കോടിക്കണക്കിനു രൂപയുടെ വെട്ടിപ്പുകള്‍ ദിനപത്രങ്ങളുടെ തലക്കെട്ടുകളാകുന്നു. “പ്രവാചകന്മാര്‍ വ്യാജമായി പ്രവചിക്കുന്നു; പുരോഹിതന്മാരും അവരോടു ഒരു കൈയ്യായി നിന്നു അധികാരം നടത്തുന്നു; എന്റെ ജനത്തിനോ അത് ഇഷ്ടമാകുന്നു; എന്നാല്‍ ഒടുക്കം നിങ്ങള്‍ എന്തുചെയ്യും?” (യിരെ: 5:31) ജനത്തിനു ഇഷ്ടമായതു പുരോഹിതന്‍ പ്രസംഗിക്കുകയും പ്രവാചകന്‍ പ്രവചിക്കുകയും ചെയ്യുന്നു. പുരോഹിതന്മാരുടെ ലക്ഷ്യപ്രാപ്തിക്കയി ഇത്തരം പ്രവാചകന്മാര്‍ക്കു വ്യാജപ്രവചനം നടത്തുവാന്‍ അവര്‍ അവസരം ഒരുക്കിക്കൊടുക്കുന്നു.
പ്രവാചകന്‍ പറയുന്നതുപോലെ വിസ്മയവും ഭങ്കരവുമായ ഈ കാര്യങ്ങള്‍ ദേശത്തു സംഭവിച്ചു കൊണ്ടിരിക്കുന്നു (യിരെ: 5:30). വിശ്വാസികള്‍ ഇടയനില്ലാത്ത ആടുകളെപ്പോലെ കുഴഞ്ഞവരും ചിതറിയവരുമായിരിക്കുന്നു (മത്താ: 9:36). കടലും കരയും താണ്ടി ശുശ്രൂഷയുടെ പേരില്‍ ധനസമ്പാദനനം നടത്തുകയും അനേകരെ തങ്ങളെക്കാള്‍ ഇരട്ടിനരകത്തിനു യോഗ്യന്മാരാക്കുന്ന 'യോഗ്യന്മാരെ' ക്കൊണ്ടു ക്രൈസ്തവാന്തരീക്ഷം മലീമസമായിരിക്കുന്നു (മത്താ: 23:14,15). വെള്ളതേച്ച ശവക്കല്ലറകള്‍ (മത്താ: 23:27) ദൈവസഭയെ ദുര്‍ഗന്ധപൂരിതമാക്കുന്നു. ഭൗതീക ഉയര്‍ച്ച ദൈവാനുഗ്രഹത്തിന്റെ തെളിവായി വിളമ്പുന്ന പമ്പരവിഡ്ഡികളുടെ കൂത്തരങ്ങായി പ്രസംഗവേദികള്‍ അധഃപതിച്ചിരിക്കുന്നു.
ആരു പ്രസംഗിച്ചാലും സാരമില്ല വചനമല്ലയോ പ്രസംഗിക്കുന്നത് എന്ന നിലപാട് തികച്ചും പ്രതിഷേധാര്‍ഹവും നീതീകരിക്കുവാന്‍ കഴിയാത്തതുമാണ്. ഇതിനെക്കുറിച്ച് ദൈവവചനം എന്തു പറയുന്നുവെന്ന് നമുക്കു ശ്രദ്ധിക്കാം. “എന്നാല്‍ ദുഷ്ടനോടു ദൈവം അരുളിച്ചെയ്യുന്നു: നീ എന്റെ ചട്ടങ്ങളെ അറിയിപ്പാനും എന്റെ നിയമത്തെ നിന്റെ വായില്‍ എടുപ്പാനും നിനക്കെന്തുകാര്യം? നീ ശാസനയെ വെറുത്ത് എന്റെ വചനങ്ങളെ നിന്റെ പുറകില്‍ എറിഞ്ഞു കളയുന്നവല്ലോ. കള്ളനെ കണ്ടാല്‍ നീ അവനെ അനുകൂലപ്പെടുന്നു; വ്യഭിചാരികളോട് നീ പങ്കു കൂടുന്നു. നിന്റെ വായ് നീ ദോഷത്തിനു വിട്ടുകൊടുക്കുന്നു; നിന്റെ നാവ് വഞ്ചന പിണയ്ക്കുന്നു. നീ ഇരുന്നു നിന്റെ സഹോദരനു വിരോധമായി സംസാരി ക്കുന്നു; നിന്റെ അമ്മയുടെ മകനെക്കുറിച്ച് അപവാദം പറയുന്നു” (സങ്കീ: 50: 16 20).
ഈ അവസ്ഥയോടുള്ള ദൈവത്തിന്റെ ഇപ്പോഴത്തെയും ആസന്നഭാവിയിലെയും പ്രതികരണം 21 മുതല്‍ 23 വരെയുള്ള വാക്യങ്ങളില്‍ നാം കാണുന്നു. ഇന്നത്തെ നേതൃത്വത്തിന്റെ പച്ചയായ ഒരു ആവിഷ്ക്കാരമാണ് ഈ വാക്യങ്ങളില്‍ നാം ദര്‍ശിക്കുന്നത്. ദൈവത്തിന്റെ ഹൃദയപ്രകാരമുള്ള (ദൈവഹൃദയത്തിന്റെ ആഗ്രഹം അനുസരിച്ചുള്ള) നേതൃത്വം എപ്രകാരമുള്ളതായിരിക്കണമെന്ന് ദൈവം തന്റെ വചനത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. “ഞാന്‍ ക്രിസ്തുവിന്റെ അനുകാരിയായിരിക്കുന്നതുപോലെ നിങ്ങള്‍ എന്റെ അനുകാരികള്‍ ആകുവിന്‍” ( 1 കൊരി: 11: 1, ഫിലി: 3:17) എന്ന് സ്വന്തം ഭാര്യയോടും കുഞ്ഞുങ്ങളോടും വിശ്വാസികളോടും സത്യസന്ധതയോടും ആത്മാര്‍ത്ഥതയോടും തന്റേടത്തോടും ആര്‍ജ്ജവത്തോടും കൂടെ പറയുവാന്‍ കഴിയുന്നില്ല എങ്കില്‍ ആ നേതൃത്വം ദൈവം അംഗീകരിച്ച നേതൃത്വം ആയിരിക്കയില്ല. ബൈബിള്‍ സെമിനാരിയില്‍ നിന്നു ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് അല്ല ഒരുവന് ശുശ്രൂഷയ്ക്കു യോഗ്യനാക്കുന്നത് പ്രത്യുത ദൈവം തന്റെ വചനത്തില്‍ക്കൂടെ ആവശ്യപ്പെട്ടിരിക്കുന്ന യോഗ്യതകള്‍ (1 തിമൊ: 3:113) ഏതൊരുവനില്‍ കണ്ടെത്തുന്നുവോ ആ വ്യക്തിയാണ് ദൈവം അംഗീകരിച്ച ശുശ്രൂഷകന്‍, അങ്ങനെയല്ലാത്തവര്‍ കേവലം സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയൂും നേതാക്കന്മാര്‍ മാത്രമാണ്.
ക്ഷമിക്കുവാനും സഹിക്കുവാനും പഠിപ്പിച്ച ക്രിസ്തുനാഥന്റെ കല്പനകള്‍ക്കു തരിമ്പും വിലകല്പിക്കാതെ അവയെ കാറ്റില്‍പറത്തി അഭിപ്രായഭിന്നതകള്‍ തെരുവ് സംഘട്ടനങ്ങളിലും ഗുണ്ടായിസത്തിലും ക്രൈസ്തവസഭയെ കൊണ്ടെത്തിച്ചിരിക്കുന്നു. നിസ്സാരപ്രശ്നങ്ങള്‍ ഊതിപ്പെരുപ്പിച്ച് അന്തർദ്ദേശീയ വിഷയമാക്കുന്നു. ഒട്ടകത്തെ വിഴുങ്ങുകയും കൊതുകിനെ അരിച്ചെടുക്കുകയും (മത്താ: 23:24) ചെയ്യുന്ന പരീശസസമൂഹമായി ക്രിസ്താനുഗാമികള്‍ അധഃപതിച്ചിരിക്കുന്നു. സംശയമില്ല, ഈ ലോകത്തിന്റെ ദൈവം(2 കൊരി: 4:4) ക്രൈസ്തവ നേതൃത്വത്തിന്റെ മനസ്സ് കുരുടാക്കിയിരിക്കുന്നു. സത്യമായും, സഭ ലവൊദിക്യകാലഘട്ടത്തിന്റെ മൂര്‍ദ്ധന്യത്തിലെത്തിനില്‍ക്കുന്നു, നിര്‍ഭാഗ്യവാന്മാരും, അരിഷ്ടരും, ദരിദ്രരും, കുരുടരും, നഗ്നരുമായ, (വെളി: 3: 17) നേതൃത്വവും വിശ്വാസികളും ഈ യാഥാര്‍ത്ഥ്യത്തെ സാധൂകരിക്കുന്നു. ഇതാണോ ക്രിസ്തു മാര്‍ഗ്ഗം? ഇതാണോ ക്രിസ്ത്യാനി?
തന്നെത്താന്‍ ത്യജിച്ച് അവനവന്റെ ക്രൂശ് എടുത്തുകൊണ്ട് തന്നെ അനുഗമിക്കുവാന്‍ (മത്താ: 10:38) അരുള്‍ച്ചെയ്തവന്റെ നാമത്തില്‍ ക്രുശില്ലാത്ത ക്രിസ്തീയജീവിതം വാഗ്ദാനം ചെയ്യുന്ന പ്രസംഗികരുടെ വഞ്ചനയില്‍ കുടുങ്ങിയിരിക്കുന്ന ശുദ്ധാത്മാക്കളെ, അവരുടെ നടുവില്‍നിന്നു പുറപ്പെട്ടു വേറുപ്പെട്ടിരിപ്പിന്‍ ( 2 കൊരി: 6: 16)
സഭയുടെ പേരില്‍ കാട്ടിക്കൂട്ടുന്ന കോമാളിവേഷങ്ങളും ചെപ്പടിവിദ്യകളും സത്യാന്വേഷികളെ ആ ഉദ്യമത്തില്‍നിന്നും പിന്തിരിപ്പിക്കുന്നു. രാഷ്ട്രീയക്കാരെപ്പോലും ലജ്ജിപ്പിക്കുന്ന അധികാര വടംവലികളും തദ്വാരായുളവാകുന്ന അരാജകത്വവും നിങ്ങളില്‍ മടുപ്പുളവാക്കുന്നുവോ? സംശയിക്കേണ്ട., താങ്കള്‍ ഒരു സത്യാന്വേഷി തന്നെ! താങ്കളുടെ മനസ്സാക്ഷിയുടെ ശബ്ദത്തിനു എതിരായി മുഖം തിരിക്കാതെ സത്യം അന്വേഷിച്ചു കണ്ടെത്തി പിന്തുടരൂ… “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങള്‍ വഴികളില്‍ ചെന്നു നല്ല വഴി ഏതെന്നു പഴയ പാതകളെ നോക്കി ചോദിച്ചു അതില്‍ നടപ്പിന്‍; എന്നാല്‍ നിങ്ങളുടെ മനസ്സിനു വിശ്രാമം ലഭിക്കും.” (യിരെ: 6:16). വരുവിന്‍, നമുക്കു പുരാതനശൂന്യങ്ങളെ പണിയാം; തലമുറതലമുറയായി കിടക്കുന്ന അടിസ്ഥാനങ്ങളെ കെട്ടിപ്പൊക്കാം; കേടുകള്‍ തീര്‍ക്കാം; കുടിയിരിപ്പാന്‍തക്കവണ്ണം പാതകളെ യഥാസ്ഥാനത്താക്കാം (യെശ: 58:12).