17/07/2025
അഞ്ചുതെങ്ങിൽ ഡൗസ് കോട്ടേജ് എന്നൊരു മാളിക വീട് ഉണ്ടായിരുന്നു. അവിടുത്തെ സെബാസ്റ്റ്യൻ ഗോമസ് പള്ളിക്കാര്യങ്ങളിൽ സജീവമായി പങ്കെടുത്തു വന്നിരുന്ന ഒരു വിശ്വാസിയായിരുന്നു. ഒരു കാലത്ത് വലിയ പ്രതാപിയായി കഴിഞ്ഞുവന്നിരുന്ന ഗോമസ് പിന്നീട് വലിയ കടക്കെണിയിൽ അകപ്പെടുകയുണ്ടായി. അവസാനം ആദ്യകാലം മുതൽ ഉണ്ടായിരുന്ന ഒരു റൊട്ടിക്കട മാത്രമായി അവശേഷിച്ചു..! ഗോമസ്സിൻ്റെ കടയിലെ റൊട്ടിക്ക് ഒരു പ്രത്യേക മണവും രുചിയും ഉണ്ടായിരുന്നു. നാട്ടുകാർക്കിടയിൽ അതിനു വലിയ പ്രിയവുമായിരുന്നു. എന്നാൽ കുറച്ചു നാൾ കഴിഞ്ഞപ്പോൾ റൊട്ടിയുടെ ഗുണം കുറഞ്ഞ് വരാൻ തുടങ്ങി. റൊട്ടി ഉണ്ടാക്കുന്നതിനായി പാകപ്പെടുത്തിയിരുന്ന മാവ് പതഞ്ഞു പൊങ്ങി വരാത്തതായിരുന്നു പ്രധാന കാരണമായത്. തോമസ് വിദഗ്ധരായ ആയിട്ടുള്ള പലരെയും മാറിമാറി കൊണ്ടുവന്നു റൊട്ടി ഉണ്ടാക്കിച്ചു. പക്ഷെ അവരുടെ ഒന്നും പരിശ്രമം വിജയിക്കുകയുണ്ടായില്ല. പതഞ്ഞു പൊങ്ങാത്ത മാവുകൊണ്ട് ഉണ്ടാക്കി വന്ന റൊട്ടിക്ക് അവസാനം ആവശ്യക്കാർ ഇല്ലാതെയായി. ഒടുവിൽ ഗോമസിന് റൊട്ടിക്കട പൂട്ടി ഇടേണ്ട സ്ഥിതിയായി. പല പള്ളികളിലും പോയി ഗോമസ് നേർച്ചയും പൂജയും ഒക്കെ നടത്തി നോക്കി. രഹസ്യമായി മന്ത്രവാദവും ചെയ്തു. ഇതെല്ലാമായിട്ടും റൊട്ടിക്കട പച്ചപിടിക്കുന്നതിനുള്ള യാതൊരു ലക്ഷണവും ഉണ്ടായി കണ്ടില്ല. അങ്ങനെയിരിക്കെ നിരാശനായും അവശനുമായിത്തീർന്നിരുന്ന ഗോമസിൻ്റെ ആ അനുഭവം ഒരു ദിവസം കൊച്ചു കുഞ്ഞു മാടനാശാൻ എന്നൊരു മിത്രം അറിയാനിടയായി. നല്ലൊരു ഗുരു ഭക്തനായിരുന്നു അശാൻ. അടുത്തൊരു ദിവസം ഗോമസിനേയും കൂട്ടി ആശാൻ ശിവഗിരിയിലെത്തി ഗുരുദേവനെ കണ്ടു വണങ്ങി. അപ്പോൾ ഗോമസ് പ്രത്യേകം വാങ്ങി കൊണ്ടുവന്നിരുന്ന കുറച്ചു ബിസ്ക്കറ്റ് തൃപ്പാദങ്ങൾക്ക് മുന്നിൽ കാഴ്ച വെച്ചു.
അതു കണ്ടിട്ട് ഗുരുദേവൻ ചോദിച്ചു "അതെന്താണ്.."?
ഗോമസ് :- ''മധുരമുള്ള കുറച്ചു ബിസ്ക്കറ്റുകൾ ആണ് സ്വാമീ.."
ഗുരുദേവൻ :- "നമ്മെ കാണാൻ വരുമ്പോൾ സാധനങ്ങൾ കൊണ്ടുവരുന്നത് എന്തിനാണ്..? അടുത്ത കടയിൽ കൊണ്ടുപോയി ഇത് വിറ്റ് പണം വാങ്ങിക്കൊള്ളണം..."
ഗോമസ് :- "സ്വാമിക്ക് സമർപ്പിച്ചത് വിൽക്കാൻ കല്പിക്കരുത്. അതുസങ്കടമാണ് സ്വാമീ"
ഗുരുദേവൻ അവിടെ കൂടി നിന്നവർക്കെല്ലാം ആ ബിസ്ക്കറ്റ് ഓരോന്നെടുത്ത് കൊടുക്കുവാൻ കൽപ്പിച്ചു. ഗോമസ് അന്ന് ആദ്യമായി ഗുരുദേവനെ അടുത്തു കാണുകയായിരുന്നു. ബിസ്ക്കറ്റ് എല്ലാവർക്കും കൊടുത്തു കഴിഞ്ഞപ്പോൾ ഗുരുദേവൻ ഗോമസ്സിനോട് ചോദിച്ചു. "അഞ്ചുതെങ്ങിൽ ജോവാൻ ഗോമസിൻ്റ മകൻ അല്ലയോ..?"
ഗോമസ് :- "അതെ സ്വാമീ
എന്ന് ഉത്തരം പറഞ്ഞിട്ട് , തന്നെ ഗുരുദേവൻ തിരിച്ചറിഞ്ഞതിൽ ആശ്ചര്യപ്പെട്ടുനിന്നു. ഗോമസ് പിന്നീട് തൻ്റെ റൊട്ടിക്കടയുടെ വിഷമസ്ഥിതിയും മാവ് പൊങ്ങി വരാത്ത കാര്യവും സങ്കടപ്പെട്ടുകൊണ്ട് ഗുരുദേവനും മുന്നിൽ ഉണർത്തിച്ചു. ഗുരുദേവൻ അതെല്ലാം കേട്ടിട്ട് ഗോമസ് കാഴ്ചവച്ച ബിസ്കറ്റിൽ നിന്നും മിച്ചം ഇരുന്ന ഒരു ബിസ്ക്കറ്റ് എടുത്ത് അയാൾക്ക് കൊടുത്തു. എന്നിട്ട് ഇപ്രകാരം അരുളിച്ചെയ്തു..! "ഗോമസ് പോയി റൊട്ടി ഉണ്ടാക്കിക്കൊള്ളൂ... ഗുണം വന്നുകൊള്ളും." ഗോമസിന് അത് കേട്ടപ്പോൾ വലിയ സമാധാനവും പ്രത്യാശയും ഉണ്ടായി. വീട്ടിൽ മടങ്ങിയെത്തിയ ശേഷം ഗോമസ് പതിവുപോലെ റൊട്ടിയുണ്ടാക്കുന്നതിന് വേണ്ട മാവ് പാകപ്പെടുത്തി വെച്ചിട്ട് ഉറങ്ങുവാൻ പോയി. അർദ്ധരാത്രി ആയപ്പോൾ ഒരു ഭയങ്കര ശബ്ദം കേട്ട് ഗോമസ് ഞെട്ടിയുണർന്നു. അയാൾ റൊട്ടിക്കുള്ള മാവ് കുഴച്ചു വെച്ചിരുന്നിടത്തേയ്ക്കു ഓടിയെത്തി. പാത്രത്തിലിരുന്ന മാവു നിറഞ്ഞു കവിഞ്ഞൊഴുകുന്നതും , അതിൻ്റെ ശക്തിയിൽ പാത്രത്തിൻ്റെ മൂടി ദുരത്തേയ്ക്കു തെറിച്ചു വീണു കിടക്കുന്നതും അയാൾ കണ്ടു. അപ്പോൾ ഗോമസ്സും ഭാര്യയും നിറകണ്ണുകളോടെ ആ പാത്രത്തിനു മുന്നിൽ മുട്ടുകുത്തി നിന്നുകൊണ്ട് ഗുരുദേവനെ പ്രാർത്ഥിച്ചു. പിന്നീട് ഗോമസിൻ്റെ റൊട്ടിയുടെ ഗുണം വീണ്ടും പഴയ പോലെ പ്രസിദ്ധമായിത്തീരുകയും ചെയ്തു...!