21/11/2020
മാർത്തോമ്മാ ശ്ലീഹായുടെ ഹെന്ദോ പ്രവേശന തിരുനാൾ നവംബർ 21
മലങ്കരയിലെ പൗരസ്ത്യ സുറിയാനി നസ്രാണി മാർഗ്ഗത്തിന്റെ (മ്ശീഹാ മാർഗ്ഗം തന്നെയായ തോമ്മാ മാർഗ്ഗം) 1970 ആമത് വാർഷികം......
അറബിയായിൽക്കപ്പൽകയറി
മാല്യാൻകരെവന്നെത്തിയിത
അറിവിൻപറവെൻമിശിഹാക്കാലം
അൻപതുധനുവംരാശിയതിൽ.
അതിശയകൃതിയാലഷ്ടദിനെകൊ
ണ്ടവിടെമാർഗ്ഗം സ്ഥാപിച്ചു.
(റമ്പാൻ പാട്ട്)
നവംബർ മാസത്തിലും തോമ്മാശ്ലീഹാ.
-മാർ പ്ലാസിഡ് മല്പാൻ.
മാർത്തോമ്മാശ്ലീഹാ കേരളത്തിൽ കാലു കുത്തിയിട്ടില്ലെന്നു പറയുന്നവരുണ്ടായേക്കാം.പക്ഷേ തന്റെ പ്രേഷിതവൃത്തിയുടെ ഓർമ്മയായി ശ്ലീഹാ തന്നെ മലങ്കരനസ്രാണികളുടെ ഹൃദയത്തിൽ പതിച്ചിരിക്കുന്ന മുദ്ര മായിച്ചുകളയുവാൻ ആർക്കും തന്നെ സാധിക്കുകയില്ല.ശ്ലീഹായുടെ മരണത്തെയും,ശ്ലീഹായുടെ മധ്യസ്ഥതയിൽ നടന്ന അത്ഭുതങ്ങളെയും ആധുനിക നസ്രാണികൾ സ്മരിക്കുന്നുണ്ടെങ്കിൽ,പുരാതന നസ്രാണികൾ ശ്ലീഹാ കാലുകുത്തിയ ദിവസത്തെയും സാഘോഷം സ്മരിച്ചിരുന്നു. തോമ്മാശ്ലീഹായുടെ ഓർമ്മയോ അദ്ദേഹം പ്രസംഗിച്ച വിശ്വാസമോ കേരളത്തിൽ ഒരുനാളും ഇല്ലാതായി പോയിട്ടില്ലാ എന്ന് ഭാഗ്യസ്മരണാർഹനായ ലെഓൻ മാർപാപ്പയുടെ വാക്യങ്ങളിൽ 11-ആം പീയൂസ് മാർപാപ്പ തിരുമനസ്സുകൊണ്ട് അരുൾചെയ്തിരിക്കുന്നു.
സുറിയാനി സഭകളെല്ലാം കർക്കടകം* മൂന്നാം തീയതി തോമ്മാശ്ലീഹായുടെ മരണത്തിരുനാൾ ആഘോഷിക്കുന്നു.ഇൗ തിരുനാൾ സുറിയാനിക്കാർ എല്ലാവർക്കും പൊതുവായതും ജാതീയതിരുനാളായി അവരെല്ലാവരും കൊണ്ടാടുന്നതും ആകുന്നു. അന്തിയോക്കിയാ സുറിയാനി, മാറോനായ സുറിയാനി എന്ന കത്തോലിക്കാ റീത്തുകളിൽ ചേർന്ന വിശ്വാസികൾക്ക് ഒക്ടോബർ ആറാം തീയതിയും തോമ്മാ ദിനമത്രേ. കർക്കടകകത്തിലെയും ഒക്ടോബറിലെയും തിരുനാളുകൾക്ക് പുറമേ സെപ്റ്റംബർ പത്തിന് യാക്കോബായക്കാർ അസ്ഥിമാറ്റത്തിരുനാൾ ആഘോഷിക്കുന്നു. എന്നാൽ ഇതര സുറിയാനിക്കാരെ അപേക്ഷിച്ച് മാർത്തോമ്മാ ക്രിസ്ത്യാനികളാണല്ലോ തോമ്മാശ്ലീഹായോടുള്ള ഭക്തിബഹുമാനങ്ങളിൽ മുന്നിട്ടു നിൽക്കേണ്ടത്. മാർതോമാശ്ലീഹായുടെ ഓർമ്മ നിലനിറുത്തുവാനായി മാർത്തോമ്മാ ക്രിസ്ത്യാനികൾ പുരാതന കാലം മുതൽ പല തിരുനാളുകൾ ആഘോഷിച്ചുവരുന്നുണ്ട്. പുതുഞായറാഴ്ചത്തെ തിരുനാളും മലയാറ്റൂർ തീർത്ഥയാത്രയും എത്ര പഴക്കമുള്ളവയാണെന്നു ക്ലിപ്തമായി പറയുക സാധ്യമല്ല.കർക്കടകം മൂന്നാം തീയതിയിലെ തിരുനാൾ ഒന്നാം ശതാബ്ദം മുതൽ നടപ്പിലിരിക്കുന്ന 'ശ്ലീഹാ ചാത്ത'മാണെന്ന് നമ്മുടെ പാരമ്പര്യവും പാശ്ചാത്യ പൗരസ്ത്യ രേഖകളും വിളിച്ചറിയിക്കുന്നു.ഡിസംബർ 18-നു ശ്ലീഹായുടെ കൽക്കുരിശുവിയർത്ത തിരുനാൾ മലങ്കരസഭ ഇന്നും കൊണ്ടാടിവരുന്നുണ്ട്.18-ആം ശതാബ്ദത്തിൽ നടന്ന ഒരു അത്ഭുത സംഭവത്തിന്റെ സ്മരണയാണല്ലോ ഇൗ തിരുനാൾ.മൈലാപ്പൂരുള്ള ശ്ലീഹായുടെ കൽക്കുരിശു ചോരചിന്തിയതിന്റെ ഓർമ്മയാണിത്.72 കർക്കടകം മൂന്നാം തീയതി വേദസാക്ഷിയായി ശ്ലീഹാ മരണം പ്രാപിച്ചത്,പ്രസ്തുത കല്ലിൽ ചാരിക്കിടന്നാണെന്ന് ഒരു ഐതിഹ്യമുണ്ട്.ഉദയംപേരൂർ സൂനഹദോസിന്റെ കാലത്ത് മലങ്കരസഭ ഒട്ടുക്ക് ഇൗ തിരുനാൾ ആഘോഷിക്കപ്പെട്ടിരുന്നതായി സൂനഹദോസു നടപടികളിൽ കാണുന്നു.ഡിസംബർ 21-ന് ലത്തീൻസഭയിൽ നടക്കുന്ന തിരുനാളേപ്പറ്റി പറുങ്കികളുടെ ആഗമനശേഷം മാത്രമേ മലങ്കരസഭ അറിഞ്ഞുതുടങ്ങിയുള്ളൂ.ഇൗ തിരുനാൾ പറുങ്കികൾ മൈലാപ്പൂരിൽ ആഡംബരപൂർവ്വം നടത്തുകയും അതിൽ സംബന്ധിച്ചിരുന്നവർക്ക് പ്രത്യേക ദണ്ഡവിമോചനങ്ങൾ പ്രാപിച്ചുകൊടുക്കുകയും ചെയ്തിരുന്നതായി വി.ശൗരിയാർ രേഖപ്പെടുത്തിയിരിക്കുന്നു.ഇൗ തിരുനാളിനു വളരെ ദിവസങ്ങൾ മുമ്പ് നസ്രാണികൾ മൈലാപ്പൂരിൽ എത്തിയിരുന്നതായി ഫ്രാൻസീസ് പീഞ്ഞാ (Francis Piña) എന്ന ഈശോസഭാ വൈദികൻ 1563 ഡിസംബർ 11-ന് മൈലാപ്പൂരിൽ നിന്ന് റോമ്മായിക്കയച്ച ഒരെഴുത്തിൽ കാണുന്നു.(Goa,11.170 Original). ഉദയംപേരൂർ സൂനഹദോസിന്റെ ഫലമായി ഡിസംബർ 21-ആം തീയതിയിലും ഒരു തിരുനാൾ മലങ്കരസഭയിൽ നടപ്പായി.കൽദായ റീത്തിൽ ചേർന്ന മലങ്കര സുറിയാനിക്കാർ ഇപ്പോൾ ആചരിച്ചുവരുന്ന തിരുനാളുകളാണല്ലോ ഇതുവരെ പ്രസ്താവിച്ചവ. എന്നാൽ കേരളീയ സുറിയാനിക്കാർ എല്ലാവരും ഏകസഭാംഗങ്ങളായിരുന്ന കാലത്ത് അവർ എല്ലാവരും ആഘോഷിച്ചിരുന്ന ഒന്നാണ് നവംബർ 21-ആം തീയതിയിലെ ഒരു പുരാതന തിരുനാൾ. ഇതു സംബന്ധിച്ചുള്ള ഒരു പുരാതന രേഖ ഈയിടെ കണ്ടുകിട്ടിയത് ഇവിടെച്ചേർക്കുന്നു.
1564 ജനുവരി 20-ന് കൊച്ചിയിൽ നിന്ന് കൊറെയാ അമാൻഡർ (Correa Amander) എന്ന ഈശോസഭാ വൈദികൻ താഴെ കാണുന്ന പ്രകാരം യൂറോപ്പിലേക്കെഴുതി.
"കഴിഞ്ഞ നവംബർ മാസത്തിൽ മലങ്കരെയുള്ള (Serra) ക്രിസ്ത്യാനികൾ, അതായതു മാർത്തോമ ക്രിസ്ത്യാനികൾ, പ.കന്യകയുടെ സമർപ്പണ ദിവസം (നവംബർ 21) ഒരു വലിയ തിരുനാളാഘോഷം നടത്തി. സൊക്കോട്രായിൽ നിന്നു വന്ന ഒരു കപ്പലിൽനിന്നു കൊടുങ്ങല്ലൂരിനു രണ്ടു ലീഗു അകലെ വി.തോമ്മ ശ്ലീഹാ കരക്കിറങ്ങിയ ദിവസത്തെ സ്മരിക്കുവാനാണ് അവർ ഇൗ തിരുനാളാഘോഷം നടത്തുന്നത്.(സന്താനലാഭത്തിനോ വേറെ വല്ല നന്മയ്ക്കോ ആയി) സ്വന്തം ചിലവിൽ തിരുനാൾ നടത്തിക്കൊള്ളാമെന്ന് ധനികന്മാർ വല്ലവരും നേർച്ച ചെയ്യുന്നതനുസരിച്ച് ഇടയ്ക്കിടെ അവർ ഇൗ തിരുനാൾ ആഘോഷിക്കാറുണ്ട്.ഇതിനായി 15-20 ലീഗ് അകലെ നിന്നു അവർ വന്നുകൂടുന്നു.എല്ലാവർക്കും ഭക്ഷണം കൊടുക്കേണ്ടത് അവൻ (പെരുന്നാൾക്കാരൻ) ആണ്.എല്ലാവരും പറവൂർ (Parour) എത്തുകയും അവിടെനിന്ന് പള്ളിപ്പുറത്തുള്ള (Palliporte) മുൻ പറഞ്ഞ സ്ഥലത്തേക്ക് തീർഥയാത്ര ചെയ്യുകയും ചെയ്യുന്നു. നദി വള്ളങ്ങൾ കൊണ്ടു നിറഞ്ഞിരിക്കും......ഏകദേശം 1000 പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഉണ്ടാകും.പിന്നീട് അവർ പറവൂർക്ക് തിരിക്കുന്നു.വഴിക്ക് തോമാശ്ലീഹായുടെ ജീവിതവും ആ ദിവസത്തിന്റെ ചരിത്രവും അവർ മലയാളഭാഷയിൽ നല്ലരാഗത്തോടെ പാടുന്നു....... പിന്നീടു പള്ളിക്കുചുറ്റും തറയിലിരുന്നുകൊണ്ട് പറവൂർവച്ച് അവർ അത്താഴം കഴിക്കുന്നു.വാഴയുടെയും പനയുടെയും ഇലകളാണ് അവരുടെ തട്ടങ്ങൾ......പാതിരാത്രിവരെ അത്താഴം നീണ്ടുനിൽക്കും......"(Goa 8-429 original)
"കർക്കടകം മൂന്നാം തീയതിയിലെ ദുക്റാന തിരുനാൾ,ശ്ലീഹാ കപ്പലിൽ നിന്ന് ഇറങ്ങിയതിന്റെ ഓർമ്മയാണെന്ന് ചിലർ പറയുന്നുണ്ട്" എന്ന് ഉദയംപേരൂർ സൂനഹദോസിന്റെ നടപടികളിൽ കാണുന്നത് നവംബറിലെ പ്രസ്തുത തിരുനാൾ സംബന്ധിച്ചുണ്ടായ തെറ്റിദ്ധാരണയുടെ ഫലമാണെന്ന് വിചാരിക്കുവാൻ പാടുണ്ട്.മേലുദ്ധരിച്ച രേഖയിൽ കാണുന്ന പ്രകാരമുള്ള തിരുനാൾ ഇന്നും നസ്രാണികൾക്ക് ആഘോഷിച്ചുകൂടെയോ? ഊണു കൊടുക്കുവാൻ അത്ര എളുപ്പമല്ലെങ്കിലും ശ്ലീഹായുടെ സ്തുതിക്കായി തീർഥയാത്ര കഴിക്കുക സാധ്യമാണല്ലോ. സുറിയാനിക്കാരായ തീർഥയാത്രക്കാരുടെ ചെലവായി, പോർത്തുഗീസുകാർ മൈലാപൂരിൽ ഒരു മൂലധനം 16-ആം ശതാബ്ദത്തിൽ ശേഖരിച്ചിട്ടിരുന്നത്,ഇന്നും അതേ ഉദേശ്യത്തോടെ വിനിയോഗിക്കുവാൻ അവർ സന്നദ്ധരായിട്ടാണിരിക്കുന്നത്.തീർഥയാത്രക്കാരുടെ കുറവുമാത്രമേയുള്ളൂ. ഇപ്പോഴത്തെപ്പോലെ ഗതാഗതസൗകര്യങ്ങൾ ഇല്ലായിരുന്നിട്ടും മൈലാപ്പൂരിലേക്കുള്ള തീർഥയാത്ര ഒഴിച്ചുകൂടാത്ത ഒന്നായി പുരാതന നസ്രാണികൾ കരുതിയിരുന്നു. ജീവിതകാലത്തിൽ ഒരു പ്രാവശ്യമെങ്കിലും ശ്ലീഹായുടെ കബറിങ്കൽ പ്രാർത്ഥിക്കണം എന്നതായിരുന്നു അവരുടെ ഇടയിലെ വെപ്പ്.
*കർക്കടകം=ജൂലായ്,മുൻ കാലങ്ങളിൽ ക്രിസ്താബ്ദത്തിലെ മാസങ്ങളുടെ പേരുകൾക്ക് പകരം കൊല്ലവർഷത്തിലെ മാസങ്ങളുടെ പേരുകൾ കേരളത്തിലെ സുറിയാനി കത്തോലിക്കർ ഉപയോഗിച്ചിരുന്നു.അതനുസരിച്ച് "ജനുവരി"ക്കു പകരം മകരം എന്നാണ് പറഞ്ഞിരുന്നത്.
(വേദപ്രചാര മധ്യസ്ഥൻ നമ്പർ 3,പേജ് 126-130,1931)