കോട്ടയം ഭദ്രാസന ഇടവക മെത്രാപ്പൊലീത്തയായിരുന്ന നി. വ. ദി. ശ്രീ. മിഖായേൽ മാർ ദിവന്നാസ്യോസ് തിരുമനസ്സ് കൊണ്ട് 1940 സെപ്തംബർ മാസം 9-ാം തീയതി തിങ്കളാഴ്ച കൂദാശ നടത്തി സ്ഥാപിച്ചതാണ് എറികാട് സെൻറ് മേരീസ് യാക്കോബായ സുറിയാനി പള്ളി. കല്ലറയ്ക്കൽ ഐപ്പ് വറുഗീസ് ദാനമായി നല്കിയ 50 സെൻറ് സ്ഥലത്താണ് പള്ളി സ്ഥിതി ചെയ്യുന്നത്. പുതുപ്പള്ളി, എറികാട്, നിലയ്ക്കൽ, പരിയാരം എന്നീ സ്ഥലങ്ങളിലെ പള്ളികളിൽ ഉണ്ടായിരുന്ന ഏതാനും ക
ുടുംബാംഗങ്ങളുടെയും കല്ലറയ്ക്കൽ ഫിലിപ്പോസ് ശെമ്മാശന്റെയും സൗകര്യാർത്ഥമാണ് ഈ പള്ളി സ്ഥാപിച്ചത്. വിശുദ്ധ ദൈവമാതാവിന്റെ നാമത്തിലാണ് ഈ പള്ളി സ്ഥാപിച്ചിരിക്കുന്നത്. വടക്ക് വശത്തെ ത്രോണോസ് മോർ ശർബീൽ സഹദായുടെയും തെക്കു വശത്തെ ത്രോണോസ് വി. ഗീവറുഗീസ് സഹദായുടെയും നാമത്തിലാണ് സ്ഥാപിതമായിരിക്കുന്നത്. പള്ളിയുടെ സ്ഥാപനത്തിനും പ്രാരംഭകാല നടത്തിപ്പിനും വെള്ളൂപ്പറമ്പിൽ എബ്രഹാം കത്തനാർ അത്യുൽസാഹിയായി പ്രവർത്തിച്ചിരുന്നു. അദ്ദേഹം തന്നെ ആയിരുന്നു ഈ പള്ളിയുടെ ആദ്യ വികാരി. ഇടവകാംഗം ആയിരുന്ന കല്ലറയ്ക്കൽ ഫിലിപ്പോസ് ശെമ്മാശൻ 1949 മെയ് മാസത്തിൽ കശ്ശീശാ സ്ഥാനത്തേക്ക് ഉയർത്തപെട്ടപ്പോൾ ആയുഷ്കാല വികാരിയായി അഭി. ഇടവക മെത്രാപ്പൊലീത്താ തിരുമനസ്സ് കൊണ്ട് കല്പിച്ച് നിയമിച്ചു. 1988 ഒക്ടോബർ മാസം 6-ാം തീയതി ഇഹലോക വാസം വെടിഞ്ഞ് കർത്താവിൽ നിദ്ര പ്രാപിക്കുന്നത് വരെ അദ്ദേഹം തത്സ്ഥാനത്തു തുടർന്നു.
1980 കാലഘട്ടമായപ്പോഴേക്കും നിലവിലെ പള്ളി പഴക്കം കോണ്ട് അപകടാവസ്ഥയിലായി. അത് കൊണ്ട് തന്നെ ഒരു പുതിയ പള്ളി നിർമ്മിക്കുവാൻ തീരുമാനം ഉണ്ടായി. പരി. ഇഗ്നാത്തിയോസ് സഖാ പ്രഥമൻ പാത്രിയർക്കീസ് ബാവയുടെ 1982-ലെ മലങ്കര സന്ദർശന വേളയിൽ, വാഴ്ത്തി അനുഗ്രഹിച്ച് തന്ന അടിസ്ഥാനശില, കോട്ടയം ഭദ്രാസന ഇടവക മെത്രാപ്പൊലീത്തയായിരുന്ന അഭി. ഗീവറുഗീസ് മാർ ഗ്രീഗോറിയോസ് തിരുമനസ്സ് കൊണ്ട് (പെരുമ്പിള്ളി തിരുമേനി) 1983 ജനുവരി മാസം 17-ാം തീയതി പള്ളിയിൽ എഴുന്നള്ളി വന്നു സ്ഥാപിച്ചു. അഭി. പെരുമ്പിള്ളി തിരുമേനിയുടെ പ്രോൽസാഹനവും ബഹു. കല്ലറയ്ക്കൽ അച്ചന്റെ നേതൃത്വവും കേവലം 21 വീട്ടുകാർ മാത്രമുണ്ടായിരുന്ന ഇടവകക്കാരുടെ സ്നേഹവും ഐക്യവും ഉൽസാഹവും മൂലം പള്ളി പണി വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചു. പുതിയ പള്ളിയുടെ കൂദാശ അഭി. പെരുമ്പിള്ളി തിരുമേനിയുടെ പ്രധാന കാർമ്മികത്വത്തിൽ 1989 ജനുവരി മാസം 14, 15 തീയതികളിലായി നിർവ്വഹികപ്പെട്ടു. പുതിയ പള്ളിയുടെ കൂദാശ നിർവ്വഹികപ്പെട്ട ജനുവരി 14, 15 തീയതികൾ, പ്രധാന പെരുന്നാളായ വിശുദ്ധ ദൈവമാതാവിന്റെ വിത്തുകളെ പ്രതിയുള്ള പെരുന്നാളായി എല്ലാ വർഷവും ആചരിച്ച് പോരുന്നു.