09/05/2014
അവതാരിക:-
മലങ്കരയിലെ സുറിയാനി ഓർത്തഡോക്സ് സഭ:-
ക്രിസ്തുമത സന്ദേശം മലങ്കരയില്‍ ആദ്യമായി എത്തിയത് പന്ത്രണ്ടു അപ്പോസ്തോലന്മാരില്‍ ഒരുവനായ തോമാ സ്ലീഹായിലൂടെ ആണ്. അപ്പോസ്തോല പ്രവര്‍ത്തികള്‍ 13:26 പ്രകാരം AD 37-ല്‍ വി.പത്രോസ് ശ്ലീഹ അന്ത്യോഖ്യായില്‍ സിംഹാസനം സ്ഥാപിക്കുകയുണ്ടായി. കേരളത്തിലെ ക്രൈസ്തവ ചരിത്രം അനുസരിച്ച് AD 52-ല്‍ വി. തോമാ ശ്ലീഹ കപ്പല്‍ മാര്‍ഗ്ഗം അന്നത്തെ മലബാറിലെ മുസ്സിരിസ്സില്‍ എത്തിച്ചേരുകയും, ക്രിസ്തു മാര്‍ഗ്ഗം പ്രസംഗിച്ചു അനേകരെ ക്രിസ്തു മാര്‍ഗ്ഗത്തില്‍ ചേര്‍ത്തു. അതനുസരിച്ച് കള്ളി, കാളിയാങ്കല്‍, ശങ്കരപുരി, പകലോമറ്റം എന്നെ ബ്രാഹ്മണ കുടുംബങ്ങള്‍ ക്രിസ്തു മാര്‍ഗ്ഗം സ്വീകരിച്ചു. ശേഷം മാല്യങ്കര, കോട്ടക്കാവ്, പാലൂര്‍, കൊക്കമംഗലം, നിരണം, കൊല്ലം, നിലക്കല്‍, തിരുവാങ്കോട് എന്നീ ഏഴര പള്ളികള്‍ സ്ഥാപിക്കുകയും ചെയ്തു. AD 72-ല്‍ മൈലാപ്പൂരില്‍ വച്ച് തോമാ ശ്ലീഹ കൊല്ലപ്പെടുകയും, അവിടെ തന്നെ കബര്‍ അടക്കപെടുകയും ചെയ്തു. തോമാശ്ലീഹായുടെ കബറിടം മൈലാപൂരിൽ ഇപ്പോഴുണ്ടെങ്കിലും അവിടുത്തെ ഭൗതികാവശിഷ്ടം എഡേസയിലേക്ക് (ഉര്‍ഹോയ്)(തുര്‍ക്കി) കൊണ്ടുപോയി.
തോമാ ശ്ലീഹാ വാഴിച്ച പുരോഹിതന്മാര്‍ക്ക് പിന്‍തുടര്‍ച്ചക്കാരില്ലാതെ വരികയുണ്ടായപ്പോള്‍, AD 345-ല്‍ അന്ത്യോഖ്യായുടെയും കിഴക്കൊക്കെയുടെയും പരി. പാത്രീയര്‍ക്കീസ് മോര്‍ ഒസ്താത്തിയോസിന്‍റെ നിര്‍ദേശ പ്രകാരം കാനായിക്കാരനായ തോമായുടെ നേതൃത്വത്തില്‍ എഡേസായിലെ മോര്‍ യൌസേഫ് മെത്രാനും രണ്ടു വൈദീകരും അടക്കം നാനൂറു പേരടങ്ങുന്ന 72 കുടുംബങ്ങള്‍ മലങ്കരയിലേക്ക് കുടിയേറി പാര്‍ത്തു. ഇവരുടെ പ്രവര്‍ത്തനം മലങ്കരയിലെ ആദിമ ക്രിസ്ത്യാനികള്‍ക്ക് ഇതൊരു നല്‍വരമായി തീരുകയും, തന്മൂലം മലങ്കരയിലെ ക്രിസ്ത്യാനികള്‍ അന്ത്യോഖ്യായിലെ സുറിയാനി സഭയുടെ ചിട്ടകളും ക്രമങ്ങളും സ്വീകരിക്കുകയും, അന്ത്യോഖ്യാ പാത്രീയര്‍ക്കീസിന്‍റെ സ്ലൈഹീക സിംഹാസനത്തിന്‍ കീഴില്‍ വരികയും ചെയ്തു.
മലങ്കരയിലെ ആദിമ ക്രിസ്ത്യാനികളും ഇവിടെ കുടിയേറി പാര്‍ത്ത കാനായിക്കാരായ ക്രിസ്ത്യാനികളും തല്‍ഫലമായി സുറിയാനി ക്രിസ്ത്യാനികള്‍ എന്നാ പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. നസ്രാണികള്‍, മാര്‍ത്തോമാ ക്രിസ്ത്യാനികള്‍ എന്നാ പേരിലും ഇവര്‍ അറിയപ്പെട്ടു. 1490-ല്‍ നെസ്തോറിയന്‍ മെത്രാന്മാരുടെ വരവ് വരെ മലങ്കരയിലെ ക്രൈസ്തവ സഭ അന്ത്യോഖ്യയിലെ പരി. പാത്രീയര്‍ക്കീസ് ബാവയ്ക്കും, കിഴക്കിന്‍റെ തലവന്‍ (ആധ്യാത്മിക കീഴ്സ്താനി) ആയ കാതോലിക്ക/മഫ്രിയാനോയുടെ കീഴില്‍ നിലനിന്നു.
പതിനാറാം നൂറ്റാണ്ടില്‍ പറങ്കികള്‍ വരികയും, മലങ്കരയിലുള്ള സുറിയാനി ക്രിസ്ത്യാനികളെ പറങ്കി മതത്തിലേക്കു (ലത്തീന്‍ കത്തോലിക്കാ) മാറ്റാന്‍ ശ്രമം ആരംഭിച്ചു. അന്ത്യോഖ്യയിലെ സുറിയാനി സഭയുടെതായ ചിട്ടകളും ക്രമങ്ങളും തടസപ്പെടുത്തുകയും, ബലമായി ലത്തീന്‍ വിശ്വാസങ്ങളും ആരാധനകളും അടിചെല്‍പ്പിക്കുകയും ചെയ്യാന്‍ തുടങ്ങി. സുറിയാനി സഭയുടെ പുസ്തകങ്ങളും ചരിത്ര രേഖകളും നശിപ്പിക്കുകയും, സത്യ വിശ്വാസത്തില്‍ ഉറച്ചു നിന്നവരെ പ്രലോഭിപ്പിക്കുകയ്യും, അതില്‍ വീഴത്തവരെ ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തു. സത്യ വിശ്വാസത്തില്‍ ഉറച്ചു നിന്ന മലങ്കരയിലെ സുറിയാനിക്കാര്‍ പ്രതികരിക്കുകയ്യും പ്രധിഷേധിക്കുകയും, അന്ത്യോഖ്യയില്‍ നിന്നുള്ള പിതാക്കന്മാരുടെ അകമഴിഞ്ഞ പിന്തുണ ലഭിക്കുകയും, തല്‍ഫലമായി സത്യ വിശ്വാസം പുനസ്തപിക്കുകയ്യും ചെയ്തു.
19-ആം നൂറ്റാണ്ടില്‍ സഭയില്‍ മറ്റൊരു പിളര്‍പ്പുണ്ടാകുകയും, സഭയിലെ ഒരു വിഭാഗം വിശ്വാസികള്‍ യുറോപ്പിയന്‍ മിഷണറിമാരുടെ സ്വാതീനത്തിലും പ്രലോഭനത്തില്‍ വീഴുകയും ചെയ്തു. വീണ്ടു 20-ആം നൂറ്റാണ്ടില്‍ പ്രാദേശിക വാദം ഉയര്‍ത്തി പിടിച്ചു കൊണ്ടു, സഭക്ക് ആകെ നാണക്കേടുണ്ടാക്കി ഒരു വിഭാഗം വിശ്വാസികള്‍ സ്വതന്ത്ര സഭ എന്ന് പറഞ്ഞു വിഭാഗീയ പ്രവര്‍ത്തനം ആരംഭിക്കുകയും, സഭയില്‍ മറ്റൊരു പിളര്‍പ്പുണ്ടാക്കുകയും ചെയ്തു. ഇത്രയും പ്രശ്നങ്ങളുടെയും, കലുഷിതമായ അന്തരീക്ഷത്തിലും ദൈവ കൃപയാല്‍ ഇന്ത്യയിലെ അതി പുരാതനമായ സുറിയാനി ഓര്‍ത്തോഡോക്സ് സഭ (മലങ്കരയില്‍ യാക്കോബായ സുറിയാനി ഓര്‍ത്തോഡോക്സ് സഭ എന്നും പറയുന്നു) പിതാക്കന്മാര്‍ പഠിപ്പിച്ച അതിന്‍റെ വിശ്വാസ തീക്ഷണതയും വ്യക്തിത്വവും നില നിര്‍ത്തി പോരുന്നു.