16/02/2026
വിഭൂതി തിരുനാൾ: അറിഞ്ഞിരിക്കേണ്ട പത്ത് വസ്തുതകൾ
ഈശോയുടെ പീഡാസഹന – കുരിശുമരണ – ഉത്ഥാന രഹസ്യങ്ങളെ ധ്യാനിക്കുന്ന സമയമാണല്ലോ നോമ്പുകാലം. ത്യാഗത്തിലൂടെയും പ്രാർത്ഥനയിലൂടെയും പ്രായശ്ചിത്ത പ്രവർത്തികളിലൂടെയും ഒരുങ്ങേണ്ട സമയം. നോമ്പുകാലത്തിന്റെ ആരംഭത്തിൽ തന്നെയുള്ള വിഭൂതി തിരുനാളിൽ അറിഞ്ഞിരിക്കേണ്ട പത്ത് വസ്തുതകൾ ചുവടെ ചേർക്കുന്നു.
1. വിഭൂതി തിരുനാൾ: നോമ്പിന്റെ ആദ്യ ദിവസം
ക്രിസ്തുവിന്റെ പീഡാസഹനത്തിന്റെയും മരണത്തിന്റെയും പുനരുത്ഥാനത്തിന്റെയും രഹസ്യങ്ങൾ ജീവിക്കാൻ ആത്മാർത്ഥമായി തയ്യാറെടുക്കാൻ സഭ വിശ്വാസികളെ ക്ഷണിക്കുന്ന കാലമാണ് നോമ്പുകാലം. നോമ്പുകാലത്തിന്റെ ആദ്യ ദിവസമാണ് വിഭൂതി തിരുനാളായി ആഘോഷിക്കുന്നത്. കഴിഞ്ഞ വർഷത്തെ ഓശാന ഞായറാഴ്ചത്തെ കുരുത്തോല കൊണ്ടാണ് നെറ്റിയിൽ പൂശേണ്ട ചാരം ഉണ്ടാക്കുന്നത്.
2. ആദിമ ക്രൈസ്തവരുടെ ഇടയിൽ തന്നെ രൂപം കൊണ്ട പാരമ്പര്യം
ആദ്യകാല സഭയിൽ നിന്നാണ് ചാരം പൂശുന്ന പാരമ്പര്യം സഭയിൽ ആരംഭിക്കുന്നത്. അക്കാലത്ത്, പെസഹാ വ്യാഴാഴ്ച അനുരഞ്ജന കൂദാശ സ്വീകരിക്കുന്നതിനായി ആളുകൾ തലയിൽ ചാരം പൂശുകയും ഒരു ‘പശ്ചാത്താപ ശീലം’ സമൂഹത്തിനു മുന്നിൽ അവതരിപ്പിക്കുകയും ചെയ്തു. പതിനൊന്നാം നൂറ്റാണ്ട് മുതൽ, റോമിലെ സഭ നോമ്പുകാലത്തിന്റെ തുടക്കത്തിൽ ചാരം പൂശുന്ന പതിവ് ഉണ്ടായിരുന്നു.
3. ദൈവത്തിന്റെ കരുണയുടെ ആവശ്യകതയെ ഓർമ്മിപ്പിക്കുന്ന ചാരം
ചാരം ഒരു പ്രതീകമാണ്. ചാരം പൂശുക എന്നതിന് സ്വന്തം ദുർബലതയെയും മരണത്തെയും തിരിച്ചറിയുക എന്നൊരു അർത്ഥവുമുണ്ട്. അത് ദൈവത്തിന്റെ കരുണയാൽ വീണ്ടെടുക്കേണ്ടതാണ്. കേവലം ബാഹ്യമായ ഒരു ആംഗ്യത്തിൽ നിന്ന് വ്യത്യസ്തമായി, സ്നാനമേറ്റ ഓരോ വ്യക്തിയും നോമ്പുകാല യാത്രയിൽ അനുഗമിക്കാൻ വിളിക്കപ്പെടുന്ന, അനുതാപമുള്ള ഹൃദയത്തിന്റെ, മനോഭാവത്തിന്റെ അടയാളമായി ഈ പാരമ്പര്യം സഭയിൽ തുടരുന്നു.
4. ചാരത്തിന് ഒന്നിലധികം അർത്ഥങ്ങളുണ്ട്
ലത്തീനിൽ ‘സിനിസ്’ എന്നതിൽ നിന്നാണ് ‘ചാരം’ എന്ന വാക്ക് ഉത്ഭവിക്കുന്നത്. തീ കൊണ്ട് എന്തെങ്കിലും ജ്വലിക്കുന്നതിനെ ഇത് പ്രതിനിധീകരിക്കുന്നു. മരണത്തെക്കുറിച്ചുള്ള ഓർമ്മ, വിനയം, തപസ് എന്നിവയുടെ പ്രതീകാത്മക അര്‍ത്ഥത്തെ ചാരം എന്ന പ്രതീകം ഓർമ്മിപ്പിക്കുന്നു. ചാരം, വിനയത്തിന്റെ അടയാളമായി, ക്രിസ്ത്യാനിയെ അവന്റെ ഉത്ഭവത്തെക്കുറിച്ചും അവന്റെ അവസാനത്തെക്കുറിച്ചും ഓർമ്മിപ്പിക്കുന്നു: “ദൈവം ഭൂമിയിലെ പൊടി കൊണ്ട് മനുഷ്യനെ സൃഷ്ടിച്ചു” (ഉൽ. 2,7); “നിങ്ങൾ ഭൂമിയിലേക്ക് മടങ്ങിവരുന്നതു വരെ, നിങ്ങളെ അതിൽ നിന്ന് സൃഷ്ടിച്ചു” (ഉൽ. 3:19).
5. ഓശാന ഞായറാഴ്ചയിലെ കുരുത്തോലകൾ ഉപയോഗിച്ചാണ് ചാരം ഉണ്ടാക്കുന്നത്
കഴിഞ്ഞ വർഷത്തെ ഓശാന ഞായറാഴ്ച ആശീർവദിച്ച കുരുത്തോലകൾ ഉപയോഗിച്ചാണ് വിഭൂതി തിരുനാളിലേക്ക് ആവശ്യമായ ചാരം ഉണ്ടാക്കുന്നത്. ഇവ വിശുദ്ധജലം തളിച്ച് ആശീർവദിക്കുകയും ധൂപിക്കുകയും ചെയ്യുന്നു.
6. നെറ്റിയിലാണ് ചാരം പൂശുന്നത്
വിശുദ്ധ കുർബാന മധ്യേ വചനപ്രഘോഷണത്തിനു ശേഷമാണ് നെറ്റിയിൽ ചാരം പൂശുന്നത്. നെറ്റിയിൽ ആശീർവദിച്ച ചാരം ഉപയോഗിച്ച് കുരിശടയാളം വരക്കുന്നു. ‘നിങ്ങൾ പൊടിയാണെന്നും പൊടിയിലേക്ക് തന്നെ മടങ്ങുമെന്നും ഓർമ്മിക്കുക’ എന്ന വാക്കുകൾ കാർമ്മികൻ ഉരുവിടുന്നു.
7. വിശുദ്ധ കുർബാന മധ്യേ അല്ലാതെയും ചാരം പൂശുന്ന കർമ്മങ്ങളിൽ പങ്കുചേരാം
പുരോഹിതനില്ലാത്തപ്പോൾ, വിശുദ്ധ കുർബാനയോടു കൂടി അല്ലാതെയും ചില പ്രത്യേക സന്ദർഭങ്ങളിൽ വിഭൂതിയുടെ കർമ്മങ്ങൾ അനുഷ്ഠിക്കാവുന്നതാണ്. എങ്കിലും വിശുദ്ധ കുർബാനയോടു കൂടി ചെയ്യുന്നതാണ് കൂടുതൽ ഉത്തമം. എങ്കിലും എല്ലാ കൂദാശകളെയും പോലെ തന്നെ ഒരു പുരോഹിതനോ, ഡീക്കനോ മാത്രമേ വിഭൂതിക്ക് ആവശ്യമായ ചാരം ആശീർവദിക്കാൻ കഴിയുകയുള്ളൂ.
8. ഈ ചാരം കത്തോലിക്കര്‍ അല്ലാത്തവർക്ക് സ്വീകരിക്കാം
കത്തോലിക്കരല്ലാത്തവർ ഉൾപ്പെടെ ആർക്കും ചാരം ഉപയോഗിച്ച് നെറ്റിയിൽ കുരിശടയാളം സ്വീകരിക്കാം. മതബോധനഗ്രന്ഥം (1670 et seq.) വ്യക്തമാക്കുന്നതു പോലെ, സഭയുടെ പ്രാർത്ഥനയിലൂടെ അവർ “അത് സ്വീകരിക്കാനും അതിനോട് സഹകരിക്കാനും തയ്യാറെടുക്കുന്നു.”
9. ചാരം സ്വീകരിക്കണമെന്ന് നിർബന്ധമില്ല
വിഭൂതി തിരുനാളിൽ നിർബന്ധമായും ചാരം സ്വീകരിക്കണമെന്ന് അനുശാസിക്കുന്നില്ല. എങ്കിലും ആ ദിവസം ധാരാളം ആളുകൾ വിശുദ്ധ കുർബാനയിൽ പങ്കെടുക്കുകായും നെറ്റിയിൽ ചാരം പൂശുകയും ചെയ്യുന്നു.
10.വിഭൂതി ദിനത്തിൽ ഉപവാസവും മാംസവർജ്ജനവും നിർബന്ധമാണ്
18 വയസിനു മുകളിലുള്ളവർക്കും 60 വയസിനു താഴെയുള്ളവർക്കും ദുഃഖവെള്ളിയാഴ്ച പോലെ വിഭൂതി ദിനത്തിൽ ഉപവാസവും മാംസവർജ്ജനവും നിർബന്ധമാണ്. ആ ദിവസം വിശ്വാസികൾ ദിവസത്തിൽ ഒരിക്കൽ മാത്രം ഭക്ഷണം കഴിക്കാൻ സഭ അനുശാസിക്കുന്നു.