20/05/2026
എപ്പിസ്ക്കോപ്പൽ സുന്നഹദോസ് സമാപിച്ചു; സഭയ്ക്ക് തിരുവനന്തപുരം ആസ്ഥാനമായി പുതിയ ഭദ്രാസനം
കൊച്ചി : മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ പരി. എപ്പിസ്ക്കോപ്പൽ സുന്നഹദോസ് പുത്തൻകുരിശിൽ സമാപിച്ചു. ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസേലിയോസ് ജോസഫ് പ്രഥമൻ ബാവായുടെ അദ്ധ്യക്ഷതയിൽ കൂടിയ സുന്നഹദോസിൽ മലങ്കര കത്തോലിക്ക സഭയുടെ അദ്ധ്യക്ഷൻ ബസേലിയോസ് ക്ലിമീസ് കാതോലിക്ക ബാവാ ധ്യാനത്തിന് നേതൃത്വം നൽകി.
മുളന്തുരുത്തി സുന്നഹദോസിൻ്റെ ശതോത്തര രജത ജൂബിലി ആഘോഷങ്ങളും സുന്നഹദോസിൻ്റെ മുഖ്യ സംഘാടകനായിരുന്ന പരുമലയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധനായ ഗ്രിഗോറിയോസ് കൊച്ചു തിരുമേനിയുടെ 125-ാം മത് ദു:ഖ്റോനോയും 2026 നവംബർ മാസത്തിൽ സഭാ തലത്തിൽ സമുചിതമായി ആഘോഷിക്കും.
ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വി. മൂറോൻ കൂദാശ നടത്തുവാനും പാത്രിയർക്കീസ് ബാവായുടെ അദ്ധ്യക്ഷതയിൽ സുന്നഹദോസ് ചേരുവാനും മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ ബാവായോട് അപേക്ഷിക്കുവാൻ തീരുമാനിച്ചു.
മലങ്കര യാക്കോബായ സുറിയാനി സഭയെ ഏഴ് ഭദ്രാസനങ്ങളായി തിരിച്ച് മെത്രാപ്പോലീത്തന്മാരെ വാഴിച്ച് സഭയിൽ ജനാധിപത്യ ഭരണസംവിധാനത്തിന് തുടക്കം കുറിച്ചത് 1876-ൽ ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ മോറാൻ മോർ ഇഗ്നാത്തിയോസ് പത്രോസ് മൂന്നാമൻ പാത്രിയർക്കീസ് ബാവായുടെ അദ്ധ്യക്ഷതയിൽ നടത്തപ്പെട്ട മുളന്തുരുത്തി സുനഹദോസിലാണ്. സഭയുടെ എപ്പിസ്ക്കോപ്പസിയും ജനാധിപത്യവും കോർത്തിണക്കികൊണ്ടുള്ള ഭരണ ക്രമീകരണവും. സഭയുടെ വിശ്വാസ പാരമ്പര്യങ്ങളെ വ്യക്തമായി നിർവചിച്ച സുന്നഹദോസ് തീരുമാനങ്ങളും മലങ്കര സഭയുടെ മാഗ്നകാർട്ട എന്ന് വിശേഷിപ്പിക്കപ്പെടുന്നു. പരി. പാത്രിയർക്കീസ് ബാവാ മലങ്കരയിൽ ആദ്യമായിട്ട് വി. മൂറോൻ കൂദാശ നടത്തിയതും മുളന്തുരുത്തി സുന്നഹദോസിനോട് അനുബന്ധിച്ചായിരുന്നു.
കേരള മുഖ്യമന്ത്രി ശ്രീ. വി. ഡി. സതീശൻ്റെ നേത്യത്വത്തിലുള്ള 13-ാം മത് മന്ത്രിസഭയ്ക്ക് പരി. എപ്പിസ്ക്കോപ്പൽ സുന്നഹദോസ് ആശംസകൾ നേർന്നു. ജനാധിപത്യവും മതേതരത്വവും സംരക്ഷിച്ച് വികസനത്തിൽ ഊന്നൽ കൊടുത്ത് പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ഉന്നമനം ലക്ഷ്യം വച്ചുകൊണ്ട് എല്ലാവർക്കും നീതി ഉറപ്പാക്കുന്ന ഭരണം കാഴ്‌ച വയ്ക്കാനും ജനങ്ങൾ അർപ്പിച്ച പ്രതീക്ഷയ്ക്കനുസരിച്ച് തീരുവാനും സാധിക്കട്ടെ എന്നും ആശംസിച്ചു. വാർദ്ധക്യത്തിൽ ആയിരിക്കുന്നവരുടെ ക്ഷേമത്തിനായി ഇന്ത്യയിൽ ആദ്യമായി രൂപീകരിച്ച വയോജന ക്ഷേമ വകുപ്പ് ലോകത്തിന് തന്നെ ഒരു മാതൃകയാണെന്ന് സുന്നഹദോസ് വിലയിരുത്തി.
മൂവാറ്റുപുഴ മേഖലയുടെ സഹായ മെത്രാപ്പോലീത്തയായി വന്ദ്യ ഗബ്രിയേൽ റമ്പാച്ചനെ വാഴിച്ച് തരണമെന്നുള്ള പള്ളി പ്രതിപുരുഷ യോഗത്തിൻ്റെ അപേക്ഷ സുന്നഹദോസ് അംഗീകരിക്കുകയും പരി. പാത്രിയർക്കീസ് ബാവായുടെ അംഗീകാരത്തിനായി സമർപ്പിക്കുവാനും തീരുമാനിച്ചു.
അങ്കമാലി മേഖലയുടെ മെത്രാപ്പോലീത്തയായി ഡോ. മാത്യൂസ് മോർ അന്തിമോസ് മെത്രാപ്പോലീത്തായ്ക്ക് ചുമതല നൽകി. ഭരണസിരാകേന്ദ്രമായ തിരുവനന്തപുരം മേഖല പുതിയയായി രൂപം കൊടുക്കുവാനും ആയതിൻ്റെ ചുമതല ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്തായ്ക്ക് നൽകുവാനും തീരുമാനിച്ചു. ബോംബെ ഭദ്രാസനത്തിൻ്റെ സഹായ മെത്രാപ്പോലീത്തായായി മോർ യൗസേബിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്തായെ ചുമതലപ്പെടുത്തി. എം.ജെ.എസ്.എസ്.എ. യുടെ പ്രസിഡന്റായി മോർ യൂലിയോസ് ഏലിയാസ് മെത്രാപ്പോലീത്തായെ നിയമിക്കുവാനും തീരുമാനിച്ചു.
ദീർഘകാലം സഭാ ട്രസ്റ്റി, സെക്രട്ടറി എന്നീ നിലകളിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച കമാണ്ടർ ജോർജ്ജ് മാത്യു തെക്കേത്തലയ്ക്കലിൻ്റെ നിര്യാണത്തിൽ സുന്നഹദോസ് അനുശോചനം രേഖപ്പെടുത്തി.
https://whatsapp.com/channel/0029Va49nltF1YlMba4hCc1v/415