23/03/2026
ഈസ്റ്റർ, പെസഹാ, ഓശാന ദിനങ്ങളിലെ പരീക്ഷയും പരിശീലനവും ക്രൈസ്തവ സമൂഹത്തോടുള്ള വെല്ലുവിളിയെന്ന് കത്തോലിക്ക കോൺഗ്രസ്.
ക്രിസ്തീയ വിശ്വാസ സമൂഹത്തിൻറെ ഏറ്റവും വിശുദ്ധ ദിവസമായ ഈസ്റ്റർ തിരുനാളിനും അതുപോലെ പെസഹാ തിരുനാളിനും എൻട്രൻസ് പരീക്ഷ വയ്ക്കാൻ തീരുമാനിച്ച നാഷണൽ ടെസ്റ്റിങ്ങ് ഏജൻസിയുടെ തീരുമാനം ക്രിസ്തീയ ന്യൂനപക്ഷത്തോടുള്ള വെല്ലുവിളിയാണ് എന്ന് കത്തോലിക്ക കോൺഗ്രസ്. സർക്കാർ അനുവാദമില്ലാതെ ഇത് നടക്കില്ല. വിശുദ്ധ ദിവസങ്ങളിൽ നടത്തുന്ന പരീക്ഷയും ഒപ്പം ഓശാന തിരുന്നാളിന് ഇലക്ഷൻ കമ്മീഷൻ നടത്തുന്ന പരിശീലനവും ഭരണഘടനാപരമായ അവകാശം നിഷേധിക്കലാണ്. ന്യൂനപക്ഷങ്ങളുടെ സംസ്കാരം സംരക്ഷിക്കാൻ സ്ഥാപനങ്ങൾ തുടങ്ങാൻ പോലും ഉറപ്പു തരുന്നതാണ് ഇൻഡ്യൻ ഭരണഘടന എന്നിരിക്കെ അവകാശങ്ങൾ എല്ലാം നിഷേധിച്ചുകൊണ്ട് ക്രിസ്തീയ സമൂഹത്തിലെ കുട്ടികൾക്ക് വിശ്വാസപരമായ തിരുന്നാൾ പോലും ആചരിക്കാൻ സാധിക്കാത്ത വിധത്തിൽ പരീക്ഷകൾ ക്രമീകരിക്കുകയും പരിശീലനം ക്രിസ്തീയ വിശ്വാസ സമൂഹത്തിൻറെ ഏറ്റവും വിശുദ്ധ ദിവസമായ ഈസ്റ്റർ തിരുനാളിനും അതുപോലെ പെസഹാ തിരുനാളിനും നടത്തുകയും ചെയ്യുക എന്നത് മതസ്വാതന്ത്ര്യത്തെ നിഷേധിക്കലും ന്യൂനപക്ഷ സംസ്കാരത്തെ ഇല്ലാതാക്കലും ആണ്. അടിയന്തിരമായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഈ വിഷയത്തിൽ ഇടപെട്ട്, പരീക്ഷയും പരിശീലനവും മാറ്റിവയ്ക്കണം എന്നും കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു. ഇന്ത്യയിൽ മതസ്വാതന്ത്ര്യം എന്നത് കടലാസിലും വർത്തമാനത്തിലും ഒതുക്കേണ്ടതല്ലായെന്ന് മനസ്സിലാക്കണം എന്നും, തിരുന്നാൾ ദിനങ്ങളിൽ പലവിധ മാർഗ്ഗങ്ങളിലൂടെ നടത്തുന്ന ആരാധന നിഷേധം ക്രൈസ്തവ സമൂഹത്തെ മുറിവേല്മിക്കുന്നതാണെന്നും, തനിമ നഷ്ടപ്പെടുത്തി ഇല്ലാതാക്കാനുള്ള ശ്രമത്തിൻറെ ഭാഗമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും കത്തോലിക്ക കോൺഗ്രസ് പ്രസ്താവിച്ചു.