20/04/2026
മാടായിക്കാവ് റോഡ് നിർമ്മാണത്തിനെതിരെയുള്ള ഹരജികൾ കേരള ഹൈക്കോടതി തള്ളി.
മാടായിക്കാവ് റോഡ് നിർമ്മാണത്തിന് മുന്നിലുണ്ടായിരുന്ന എല്ലാ നിയമതടസ്സങ്ങളും കേരള ഹൈക്കോടതി നീക്കി. ജസ്റ്റിസ് രാജ വിജയരാഘവൻ വി., ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വികസനത്തിന് അനുകൂലമായ ചരിത്രപരമായ വിധി പ്രസ്താവിച്ചത്.
മാടായിക്കാവ് ക്ഷേത്ര നവീകരണ സമിതിയുടെ അഭ്യർത്ഥന കണക്കിലെടുത്ത്, കല്യാശേരി മണ്ഡലം എം.എൽ.എ ശ്രീ എം. വിജിൻ തന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും റോഡ് നവീകരണത്തിന് 1.42 കോടി രൂപയും . ഹൈമാസ്റ്റ് ലൈറ്റിന് 5 ലക്ഷം രൂപയും അനുവദിച്ചു.
കോടതി വിധിയുടെ പ്രധാന ഭാഗങ്ങൾ:
പരിസ്ഥിതി സംരക്ഷണം പ്രധാനമാണെങ്കിലും, മനുഷ്യരുടെ അടിസ്ഥാന സൗകര്യങ്ങൾക്കും വികസന പ്രവർത്തനങ്ങൾക്കും അത് തടസ്സമാകരുത്. ഇത്തരം വിഷയങ്ങളിൽ പ്രായോഗികമായ സമീപനമാണ് വേണ്ടതെന്ന സുപ്രീം കോടതിയുടെ മുൻ ഉത്തരവുകൾ ഹൈക്കോടതി ചൂണ്ടിക്കാട്ടി.
റോഡ് നിർമ്മാണത്തിനായി ദേവസ്വം ഭൂമി ഉപയോഗിക്കുന്നത് ഭൂമി കയ്യേറുന്നതിനോ, അന്യാധീനപ്പെടുത്തുന്നതിനോ തുല്യമല്ലെന്ന് കോടതി വ്യക്തമാക്കി. അതിനാൽ ഈ വാദത്തിന് അടിസ്ഥാനമില്ല.
വ്യക്തിഗത ഭൂമി സംബന്ധിച്ച തർക്കങ്ങൾ ഹൈക്കോടതിയുടെ പരിധിയിൽ വരുന്നതല്ല. രേഖകൾ സഹിതം സിവിൽ കോടതിയെയാണ് ഇത്തരം ആവശ്യങ്ങൾക്കായി സമീപിക്കേണ്ടതെന്ന് കോടതി നിരീക്ഷിച്ചു.
റോഡ് നിർമ്മാണ വേളയിൽ ഉണ്ടാകാനിടയുള്ള പരിസ്ഥിതി ആഘാതങ്ങൾ പരിഹരിക്കാനായി പ്രദേശത്തിന് അനുയോജ്യമായ വൃക്ഷങ്ങൾ വെച്ചുപിടിപ്പിക്കാൻ കോടതി നിർദ്ദേശിച്ചു. ഇതിന്റെ മേൽനോട്ടം ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ, ട്രസ്റ്റി, ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് എന്നിവർക്കായിരിക്കും.
തമിഴ്‌നാട്, കർണാടക തുടങ്ങി ഇതര സംസ്ഥാനങ്ങളിൽ നിന്നടക്കം ആയിരക്കണക്കിന് ഭക്തജനങ്ങൾ എത്തുന്ന മാടായിക്കാവിൽ, പുതിയ റോഡ് വരുന്നതോടെ യാത്രാക്ലേശത്തിന് ശാശ്വത പരിഹാരമാകും. ഭക്തർക്കും നാട്ടുകാർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിൽ സമഗ്രമായ വികസന നടപടികളുമായി പൊതുമരാമത്ത് വകുപ്പിന് (PWD) ഇനി വേഗത്തിൽ മുന്നോട്ട് പോകാം.
വികസനത്തിന്റെ പുതുയുഗത്തിലേക്ക് മാടായിക്കാവിനെ നയിച്ച എം.എൽ.എയ്ക്കും നിയമപോരാട്ടത്തിൽ നീതിക്കൊപ്പം നിന്നവർക്കും അഭിനന്ദനങ്ങൾ