08/08/2020
എന്റെ കഥ
ഞാൻ ഒരു സാധാരണ കുടുംബത്തിൽ ആണ് ജനിച്ചത്. സാധാരണയായി ഞങ്ങളുടെ കുലത്തൊഴിൽ മീൻ പിടുത്തമാണ്. എനിക്ക് ഒരു സഹോദരൻ ഉണ്ട് അവനും ജോലി മീൻപിടുത്തം തന്നെ. ഞങ്ങളുടെ ചുറ്റുപാടും ഉള്ളവരുടെയും ഉപജീവന മാർഗം ഇതു തന്നെ. മീൻ പിടുത്തം ആയതുകൊണ്ട് ഞങ്ങൾ ശുദ്ധിയെക്കുറിച്ചും വൃത്തിയെ കുറിച്ചും അത്ര ചിന്തിക്കാറില്ല. കുലത്തൊഴിൽ മീൻപിടുത്തമായത് കൊണ്ടു തന്നെ സ്കൂളിൽ പോവുക, പഠിച്ചു വലിയ നിലയിലെത്തുക, ഇങ്ങനെയുള്ള സ്വപ്നങ്ങൾ ഒന്നും തന്നെ ഞങ്ങൾക്കില്ലായിരുന്നു. വെള്ളത്തെ കുറിച്ചോ, വള്ളത്തെ കുറിച്ചോ, വലയെ കുറിച്ചോ, മീനിനെ കുറിച്ചോ ഞങ്ങൾക്കുള്ള അറിവും ഗ്രാഹ്യവും ഒരു പക്ഷെ നിങ്ങൾക്ക് ഉണ്ടാവണമെന്നില്ല.
ചിലപ്പോഴൊക്കെ ആഴക്കടലിൽ മീൻ പിടിക്കാൻ പോകുമ്പോൾ പ്രതീക്ഷിക്കാതെ കാറ്റിലും കോളിലും ഞങ്ങൾ അകപ്പെട്ടു പോകാറുണ്ട്. മരണം മുന്നിൽ കണ്ടുകൊണ്ടാണ് ഞങ്ങളുടെ ഒക്കെ ജീവിതം. അതുകൊണ്ടു തന്നെ കടലിൽ പോകുന്ന ഞങ്ങൾക്ക് മരണത്തെ ഭയം ഇല്ല. എന്നിരുന്നാലും ഞങ്ങളെ പ്രതീക്ഷിച്ചു വീട്ടിൽ ഇരിക്കുന്ന കുടുംബാംഗങ്ങളെ ഓർത്തു ഞങ്ങൾ ജീവിക്കാൻ ആഗ്രഹിക്കുന്നു. ഒരിക്കൽ എന്റെ ജീവിതത്തെ തന്നെ മാറ്റി മറിച്ചു ഒരു സംഭവം ഉണ്ടായി. നിങ്ങളോടു വിവരിച്ചാൽ നിങ്ങൾ വിശ്വസിക്കുമോ എന്നറിയില്ല.
സ്കൂളിൽ പോയിട്ടില്ലാത്ത എനിക്ക് അതു അവിശ്വസനീയമായിരുന്നു. ഒരിക്കൽ ഞങ്ങൾ മീൻ പിടിക്കാനായി ഒരു രാത്രി മുഴുവൻ ഞങ്ങളാലാവോളം പരിശ്രമിച്ചെങ്കിലും അന്ന് ഞങ്ങൾക്ക് ഒരു മീനിനെ പോലും കിട്ടിയില്ല. അന്ന് സത്യത്തിൽ എനിക്ക് വളരെ നിരാശയുണ്ടായി. കാരണം അങ്ങിനെ ഒരിക്കൽപോലും എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. നമ്മുടെ കഴിവും അറിവും പരാജയപ്പെടുമ്പോൾ ആരായാലും നിരാശപ്പെട്ടുപോകും.
കുഞ്ഞുങ്ങൾ നമ്മുടെ ആഗ്രഹങ്ങൾക്കനുസരിച്ചു ജീവിക്കാതിരിക്കുമ്പോൾ, അനുസരണക്കേട് കാണിക്കുമ്പോൾ, വിവാഹം നടക്കാതെ വരുമ്പോൾ, നടന്ന വിവാഹം നിലനിൽക്കാതെ വരുമ്പോൾ, കുഞ്ഞുങ്ങൾ ജനിക്കാതിരിക്കുമ്പോൾ, ജനിച്ച കുഞ്ഞുങ്ങൾ കാരണമില്ലാതെ മരിച്ചുപോകുമ്പോൾ, നല്ല പഠിത്തം ഉണ്ടായിട്ടും ജോലി കിട്ടാതെ വരുമ്പോൾ, കിട്ടിയ ജോലി ഒരു കാരണവും ഇല്ലാതെ നഷ്ടപ്പെടുമ്പോൾ, അധ്വാനഫലം ഭിക്കാതെ വരുമ്പോൾ ഇങ്ങിനെ പല സാഹചര്യങ്ങളിലും നാം നിരാശപ്പെട്ടുപോകാറുണ്ട്. എന്റെയും ജീവിതത്തിൽ ആ ദിനം അങ്ങിനെയൊരു ദിവസം ആയിരുന്നു. ഇതിനു മുൻപൊരിക്കലും രാത്രി മുഴുവനും പരിശ്രമിച്ചിട്ടും ഒന്നും കിട്ടാതെയിരുന്നിട്ടില്ല.
വളരെ നിരാശയോടെ രാവിലെ ഞങ്ങൾ വല കഴുകുകയായിരുന്നു. എന്നും ഞങ്ങളെ പ്രതീക്ഷിച്ചു കരയിൽ നിന്നവരെ കൂടി അന്ന് ഞങ്ങൾ നിരാശരാക്കി എന്നു വേണം പറയാൻ. പക്ഷെ മറ്റൊരാൾ കരയിൽ നിന്ന ജനത്തോട് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. എന്താണെന്ന് എനിക്ക് ശ്രദ്ധിക്കാൻ കഴിഞ്ഞില്ല, കാരണം എന്റെ ശ്രദ്ധ വല കഴുകുന്നതിൽ ആയിരുന്നു. വല കഴുകുമ്പോഴും മനസിൽ കാര്യങ്ങൾ എങ്ങിനെ മുന്നോട്ടു പോകുമെന്നുള്ള ചോദ്യങ്ങൾ ആയിരുന്നു.
വിചാരപ്പെടുന്നതുകൊണ്ടു ഒരു പ്രയോജനവും ഇല്ലെന്നു ഞങ്ങൾ മീൻപിടുത്തക്കാർക്കു നന്നായി അറിയാം. മീൻ കിട്ടിയില്ല എന്നു പറഞ്ഞു ആത്മഹത്യ ചെയ്ത ആരെയും കുറിച്ച് നിങ്ങൾ ഇതുവരെ കേട്ടിട്ടുണ്ടാകില്ല. പരീക്ഷയിൽ പാസാകാത്തതിനും, കടബാധ്യതയാലും, സ്നേഹിച്ച പുരുഷനോ സ്ത്രീയോ വഞ്ചിച്ചതിനാലോ, ജോലി നഷ്ടപ്പെട്ടത്തിനാലോ, കള്ളക്കേസിൽ അകപ്പെട്ടത്തിനാലോ, ചെയ്യാത്ത കുറ്റം ആരോപിക്കപ്പെടാതിനാലോ ഒക്കെ മരണം ഒരു പോംവഴിയായി കണ്ടു ആത്മഹത്യ ചെയ്യുന്നവർ എത്ര അധികമാണ്. ഈ വിഷയത്തിൽ പഠിപ്പുള്ളവരെക്കാൾ പഠിപ്പില്ലാത്തവർ കുറച്ചുകൂടി മെച്ചപ്പെട്ട തീരുമാനം എടുക്കുന്നവരാണെന്നാണ് എനിക്ക് തോന്നുന്നത്. മനസിലൂടെ ചിന്തകൾ കടന്നു പൊയ്കൊണ്ടിരിക്കുമ്പോൾ കരയിലുള്ളവരോട് സംസാരിച്ചുകൊണ്ടിരുന്ന മനുഷ്യൻ സംസാരിച്ചു തീർന്ന ശേഷം എന്റെ പടകിൽ വന്നു ഇരുന്നുകൊള്ളട്ടെ എന്നു എന്നോട് അനുവാദം ചോദിച്ചു. അങ്ങിനെയൊരു മര്യാദ ഞങ്ങളുടെ ഇടയിൽ സാധാരണമല്ല കാരണം ആരും എവിടെയും ആരുടെ വള്ളത്തിലും ഒന്നിരിക്കാൻ പ്രത്യേക അനുവാദം ചോദിക്കാറില്ല. ആദ്യമായി ഞാൻ ആ മനുഷ്യനിൽ നിന്നും പഠിച്ച പാഠം അതായിരുന്നു. അനുവാദമില്ലാതെ, അനുവാദം ചോദിക്കാതെ യാതൊരാളുടെയും യാതൊന്നും ഉപയോഗിക്കാൻ പാടില്ല. എനിക്ക് അദ്ദേഹത്തോട് വളരെ ബഹുമാനം തോന്നി. അദ്ദേഹത്തിന്റെ അടുത്ത സംസാരം എന്നെ അതിലും അത്ഭുതപ്പെടുത്തി, എന്റെ മനസ് വായിച്ചിട്ടെന്നവണ്ണം അദ്ദേഹം പറഞ്ഞു പടക് സ്വല്പം നീക്കിയിട്ടു പടകിന്റെ വലത്തുവശത്തെക്കു ആഴത്തിൽ വല വീശുവാൻ എന്നോട് പറഞ്ഞു. പടകിന്റെ വലതു വശത്തു ആഴമുണ്ടെന്നു അദ്ദേഹത്തിന് എങ്ങിനെ മനസിലായി എന്നെനിക്കറിയില്ല. എങ്കിലും എന്റെ വളരക്കാലത്തെ പരിചയം കൊണ്ടു ഞാൻ പറഞ്ഞു കഴിഞ്ഞ രാത്രി മുഴുവൻ ഞങ്ങൾ പരിശ്രമിച്ചിട്ടു ഒന്നും കിട്ടിയില്ല. എങ്കിലും അദ്ദേഹത്തിന്റെ വാക്കിനെ ധിക്കരിക്കാൻ എനിക്ക് മനസുവന്നില്ല. കഴിഞ്ഞ രാത്രിയിൽ എന്നോട് കൂടെ വല വീശിയ കൂട്ടുകാരെ വിളിക്കാൻ എനിക്ക് തോന്നിയില്ല കാരണം അവർക്കും ഈ വള്ളവും വലയും വെള്ളവും നല്ല പരിചയമുള്ളതുകൊണ്ടു വീണ്ടും വരുമോ എന്നെനിക്കു സംശയമുണ്ടായിരുന്നു. അതു കൊണ്ടു ഞാൻ എന്നോട് സംസാരിച്ച മനുഷ്യന്റെ വാക്കിനു വലയിറക്കി. സത്യത്തിൽ എന്റെ കണ്ണു നിറഞ്ഞുപോയി, എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. വലിയൊരു മീൻ കൂട്ടം എന്റെ വലയിൽ. കൂട്ടുകാരെ കൂടെ വിളിച്ചാണ് ഞങ്ങൾ ആ മീൻ കൂട്ടത്തെ വള്ളത്തിൽ കയറ്റിയത്. അന്ന് ആദ്യമായി എനിക്കൊരു കാര്യം മനസിലായി, ഞാൻ ഒരു പാപിയാണ്, എന്റെ പാപ സ്വഭാവവും ജീവിതവുമാണ് എന്റെ പരാജയങ്ങൾക്കു കാരണം എന്നെനിക്കു ബോധ്യമായി.
ഇതുവായിക്കുന്ന നിങ്ങളുടെ ജീവിതത്തിൽ പരാജയവും നിരാശയും നിങ്ങളെ അലട്ടുന്നു എങ്കിൽ ഒരുപക്ഷേ അത് നിങ്ങളുടെ ജീവിതത്തിലെ പാപ സ്വഭാവം കൊണ്ടാകാം.
എന്നിരുന്നാലും, അദ്ദേഹം എന്നെ ഒരിക്കലും പാപി എന്ന് വിളിച്ചിട്ടില്ല. അദ്ദേഹം എന്റെ ജീവിതം മാറ്റിമറിച്ചു. അദ്ദേഹം എനിക്ക് പുതിയ പ്രതീക്ഷ നൽകി, പുതിയ ജീവിതം നൽകി, വല ഉപേക്ഷിച്ച് മൂന്നര വർഷത്തോളം അദ്ദേഹത്തോടൊപ്പം താമസിച്ചും സഞ്ചരിച്ചും, എൻറെ ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ ഞാൻ പഠിച്ചു. അദേഹം എന്റെ ഗുരു ആയി. ഞാൻ അദ്ദേഹത്തിന്റെ ശിഷ്യനും.
നിങ്ങൾ എന്റെ കഥ വായിക്കുകയും നിങ്ങളുടെ ജീവിതത്തിൽ പരാജയവും നിരാശയും അനുഭവിക്കുകയും ചെയ്യുന്നുവെങ്കിൽ, ചിലപ്പോൾ അത് നിങ്ങളുടെ ജീവിതത്തിലെ പാപസ്വഭാവം കാരണമാകാം. എന്നാൽ ഞാൻ കണ്ടുമുട്ടിയ ആളെ നിങ്ങൾ കണ്ടുമുട്ടിയാൽ, നിങ്ങളുടെ ജീവിതത്തെയും മാറ്റാൻ അദ്ദേഹത്തിന്റെ വാക്കുകൾക്കു കഴിയും, നിങ്ങൾക്ക് ഒരു പുതിയ ജീവിതം, ഒരു പുതിയ പ്രതീക്ഷ, ഒരു പുതിയ പ്രത്യാശ നേടാനാകും. കാരണം അദ്ദേഹത്തിന്റെ പക്കൽ നിത്യജീവന്റെ വാക്കുകളുണ്ട്.
ഈ യേശു ഫിലിപ്പിന്റെ കൈസര്യയുടെ പ്രദേശത്തു എത്തിയശേഷം തന്റെ ശിഷ്യന്മാരോടു: ജനങ്ങൾ മനുഷ്യപുത്രനെ ആർ എന്നു പറയുന്നു എന്നു ചോദിച്ചു. ചിലർ യോഹന്നാൻസ്നാപകൻ എന്നും മറ്റു ചിലർ ഏലീയാവെന്നും വേറെ ചിലർ യിരെമ്യാവോ പ്രവാചകന്മാരിൽ ഒരുത്തനോ എന്നും പറയുന്നു എന്നു അവർ പറഞ്ഞു. നിങ്ങളോ എന്നെ ആർ എന്നു പറയുന്നു എന്നു അവൻ ചോദിച്ചതിന്നു ശിമോൻ പത്രൊസ്: നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു എന്നു ഉത്തരം പറഞ്ഞു.
മത്തായി 16:13-16 By PSP