25/08/2026
പുതുമയുടെ പുണ്യശോഭയിൽ...
"കാലോചിതമായി നവീകരിക്കപ്പെടാത്തതെല്ലാം കാലഹരണപ്പെടും" എന്നാണല്ലോ പഴമൊഴി. പരിശുദ്ധ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ മലബാർ ഭദ്രാസന ആസ്ഥാനത്ത് മഞ്ഞനിക്കര മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ നാമത്തിലുള്ള അരമന ചാപ്പലിന്റെ നവീകരണത്തിന് നാന്ദി കുറിക്കാൻ കാരണമതാണ്. കാലത്തിന്റെ കുത്തൊഴുക്കിൽ ഏതൊന്നിന്റെയും പഴമയും തനിമയും പവിത്രതയും ചോർന്നുപോകാതെ പുതുമ കാത്തുസൂക്ഷിക്കാൻ ഏറ്റവും ഉചിതമായ മാർഗ്ഗം കാലാനുസൃതമായ പുനരുദ്ധാരണമാണ്. പുണ്യശ്ലോകനായ യൂഹാനോൻ മോർ പീലാക്സീനോസ്
വലിയ തിരുമേനിയുടെ വലിയ ത്യാഗവും പ്രാർത്ഥനകളും കൊണ്ടാണ് ഈ പരിശുദ്ധ ആലയം പണിതുയർത്തപ്പെട്ടത്. അതിന്റെ എല്ലാ പ്രൗഢിയോടും ആത്മീയ ശോഭയോടും കൂടി കാലത്തിനൊത്ത് പരിപോഷിപ്പിക്കണമെന്നത്, പരിഷ്‌കരിക്കണമെന്നത് ചിരകാല അഭിലാഷമായിരുന്നു. കാരുണ്യവാനായ കർത്താവിന്റെ കൃപയാൽ ആ സ്വപ്നം പൂർണ്ണതയിലെത്തുമ്പോൾ, പറഞ്ഞറിയിക്കാനാവാത്ത ആത്മനിറവും നിർവൃതിയും കൃതജ്ഞതയും കൊണ്ട് മനസ് നിറയുന്നു.
നവീകരണ ദൗത്യത്തിന് നല്ല നേതൃത്വം നൽകി, മുൻനിരയിൽ നിന്ന് നയിച്ചത് ബഹുമാനപ്പെട്ട അരത്തമാമൂട്ടിൽ അജു ചാക്കോ അച്ചനാണ്. തുടക്കം മുതൽ ഒടുക്കം വരെ മുടക്കമില്ലാതെ, മടുപ്പില്ലാതെ ഒപ്പം നിന്ന്, ഓരോ കാര്യങ്ങളിലും അതീവ സൂക്ഷ്മതയോടെ ശ്രദ്ധ ചെലുത്തിയ അച്ചൻ്റെ ആത്മാർത്ഥതയും ആത്മാർപ്പണവും കൃത്യമായ ഇടപെടലുകളും വാക്കുകൾക്കതീതമാണ്. ഈ ദൈവാലയത്തിന്റെ നവീകരണത്തിന് കാലത്തിൻ്റെ മാറ്റം ഉൾക്കൊണ്ട് അനുയോജ്യമായ അതിമനോഹരമായ ഒരു രൂപരേഖ തയ്യാറാക്കി നൽകിയ 'അർബൺ ട്രീ' പ്ലാനേഴ്‌സിലെ അജിസന്റെ കരവിരുതും ഭാവനയും മാർഗനിർദേശങ്ങളും ഇതിന്റെ പവിത്രതയ്ക്കും സൗന്ദര്യത്തിനും മാറ്റുകൂട്ടി.
ഈ നിർമ്മാണത്തിൽ പങ്കാളികളായ ഓരോ മനുഷ്യരും സ്നേഹത്തിന്റെയും നിസ്വാർത്ഥ സമർപ്പണത്തിന്റെയും ജീവിക്കുന്ന സാക്ഷ്യങ്ങളായിരുന്നു. കേവലം വേതനത്തിന് വേണ്ടി മാത്രം വേല ചെയ്തവരല്ല, ന്യായമായ കൂലി പോലും പൂർണ്ണമായി കൈപ്പറ്റാതെ, ഈ ആലയത്തെ സ്വന്തമെന്നപോലെ നെഞ്ചേറ്റി സേവിച്ച ഉദാരമനസ്കരായിരുന്നു. രാപ്പകലില്ലാതെ നടന്ന പണികൾക്കെല്ലാം ഒപ്പം നിന്ന് , ചായയും ഭക്ഷണവുമെല്ലാം യഥാസമയത്ത് എത്തിച്ചു നൽകുന്നതുൾപ്പെടെയുള്ള ഏത് കാര്യവും യാതൊരു മടിയുമില്ലാതെ നിറഞ്ഞ മനസോടെ ഓടി നടന്ന് നിർവഹിച്ച പ്രിയപ്പെട്ട ഫെബിൻ ശെമ്മാശനെയും , പ്രീ സെമിനാരിയൻസ് ആൽബിൻ, യൽദോസ്, എൽദോ അച്ചൻ , ബൈജു തുടങ്ങിയ എല്ലാവരെയും ഏറ്റവും സ്‌നേഹത്തോടെ സ്മരിക്കുന്നു. ഓരോ ദിവസവും ജോലി ചെയ്ത എല്ലാവർക്കും സ്നേഹവും കരുതലും ചാലിച്ച് ഏറ്റവും സ്വാദിഷ്ടമായ ഭക്ഷണം പാകം ചെയ്തു നൽകിയ തങ്കച്ചേച്ചിയുടെ സമർപ്പണവും കൃതജ്ഞതയോടെ ഓർക്കുന്നു. കൂടാതെ, ഈ പുണ്യപ്രവൃത്തിക്കായി സ്വന്തം അധ്വാനത്തിന്റെ വിഹിതം ഉദാരമായി നൽകി സാമ്പത്തികമായി സഹായിച്ച് താങ്ങും തണലുമായി നിന്ന എല്ലാ നല്ലവരായ സഹൃദയരെയും നിറഞ്ഞ നന്ദിയോടെ സ്മരിക്കുന്നു. സൗഹൃദങ്ങളാണ് സാമ്പത്തിക കാര്യങ്ങൾക്ക് സഹായകരമായത്. സകലരോടും നന്ദി പറയുന്നതിനേക്കാൾ സർവ്വശക്തൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഓരോരുത്തരുടെയും അകമഴിഞ്ഞ കരുതലും പിന്തുണയാണ് ഈ സ്വപ്നസാക്ഷാത്കാരത്തിന് കരുത്തായത്.
ദൈവികമായ ഇടപെടലുകളുടെയും അദൃശ്യമായ കരുതലിന്റെയും സാക്ഷ്യമായിരുന്നു ഈ നവീകരണ നാളുകൾ. ഒരു ദിവസം പോലും പ്രവൃത്തികൾ മുടങ്ങാതെ, ആർക്കും ഒരു പോറൽ പോലും ഏൽക്കാതെ, പ്രതികൂല കാലാവസ്ഥയോ മറ്റു പ്രതിസന്ധികളോ തടസ്സമാകാതെ, ഓരോ നിർമ്മാണ സാമഗ്രികളും യഥാസമയം ലഭ്യമാക്കി ദൈവം തന്റെ അനുഗ്രഹത്തിൻ്റെ കരം വിരിച്ചു നിന്നു. സീലിംഗ്, പാനലിങ്, പെയിന്റിംഗ്, കബോർഡ് വർക്കുകൾ, കാർപ്പെറ്റ് വിരിക്കൽ, ഇരിപ്പിടങ്ങളുടെ ക്രമീകരണം തുടങ്ങി ചാപ്പലിന്റെ അകത്തളത്തിന് ആത്മീയത ചോർന്നുപോകാതെ ചാരുതയാർന്ന ശോഭയും പൂർണ്ണതയും നൽകുന്ന ഓരോ പണികളും അതിൻ്റെ പരിപാവനത നിലനിർത്തി അതീവ ശ്രദ്ധയോടെയും കൃത്യതയോടെയും പൂർത്തിയാക്കാൻ സാധിച്ചതിൽ സന്തോഷിക്കാം. ദൈവത്തെ മഹത്വപ്പെടുത്താം
"*എന്റെ ആലയം സകല ജനതകൾക്കുമുള്ള പ്രാർത്ഥനാലയമെന്ന് വിളിക്കപ്പെടും*" എന്ന തിരുവചനത്തിന്റെ സാക്ഷാത്കാരമായി, ആരാധിക്കാനും പ്രാർത്ഥിക്കാനും തോന്നുന്ന അന്തരീക്ഷം ഒരുക്കുന്നതാകണം ഓരോ ആരാധനാലയങ്ങളും, അത്തരത്തിൽ മനസിലെ അശാന്തിയുടെ കാർമേഘങ്ങൾ അകറ്റുന്ന ആശ്വാസതീരമായി, അഭയ കേന്ദ്രമായി, പ്രാർഥനാനുഭവം ഒരുക്കുന്ന ദിവ്യസങ്കേതമായി, പുതുമയുടെ പുണ്യശോഭയിലും തനിമയുടെ താരഭംഗിയിലും ചാപ്പൽ പുനർജനിച്ചിരിക്കുന്നു. നിറഞ്ഞ കൃതജ്ഞതയോടെയും ഭക്തിനിർഭരമായ ഹൃദയത്തോടെയും സർവ്വേശ്വരന്റെ അനന്ത സ്‌നേഹത്തിന്, അളവറ്റ കൃപയ്ക്ക്, അതിരുകളില്ലാത്ത കാരുണ്യത്തിന് മുൻപിൽ പ്രാർഥനകളോടെ...... ദൈവം അനുഗ്രഹിക്കട്ടെ