25/05/2026
*ദർശനദീപം*
*അധികാരം കൊണ്ട് ആർക്കാണ് മനുഷ്യരുടെ മനസ്സിൽ ഇടം നേടാനാവുക?*
മലബാർ ഭദ്രാസനത്തിന്റെ ചരിത്രപഥങ്ങളിൽ പ്രകാശപൂർണ്ണമായ ഒരു പുതിയ അധ്യായം കൂടി എഴുതപ്പെട്ടു. ചീയമ്പം മോർ ബേസിൽ ദൈവാലയമുറ്റത്ത് ഭദ്രാസനത്തിലെ ബഹുമാനപ്പെട്ട വൈദികർ, സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങൾ, ഭദ്രാസന കൗൺസിൽ അംഗങ്ങൾ, വിവിധ ഭക്തസംഘടനാ ഭാരവാഹികൾ, പള്ളി മാനേജിങ് കമ്മിറ്റി അംഗങ്ങൾ, ഓഡിറ്റേഴ്സ്, ജെക്സ് ഗവേണിങ് ബോർഡ് അംഗങ്ങൾ എന്നിവർ ഒരേ ലക്ഷ്യത്തോടെ എത്തിച്ചേർന്നപ്പോൾ അത് 'ദർശന ദീപം' എന്ന പേരിനെ അന്വർത്ഥമാക്കുന്ന അനുഗ്രഹീതമായ ഹൃദയസംഗമമായി മാറി. ഭരണനിർവ്വഹണം എന്നത് കേവലം ഒരു അധികാരപ്രയോഗമല്ല, മറിച്ച് ദൈവനിയോഗമായ ഒരു ശുശ്രൂഷയാണെന്ന് ഈ സംഗമം വിളിച്ചോതി. ഭരണസമിതികളല്ല ശുശ്രൂഷ സംഘമാണ് എന്ന ആഴമായ അവബോധം പകർന്നു നൽകിയ ഒത്തുചേരൽ.
*ഹൃദയങ്ങളിൽ എഴുതപ്പെടുന്ന അധികാരം*
സംഗമത്തിൽ അറിവിന്റെ തിരിനാളമായി മാറി മുഖ്യപ്രഭാഷണം നടത്തിയ ശ്രീ.ബിജു എം. കെ. മത്തോക്കിലിന്റെ വാക്കുകൾ ഓരോ ഭാരവാഹിയുടെയും ഉള്ളിൽ ആഴത്തിലുള്ള ചിന്തകൾക്ക് വിത്തുപാകി.
*"അധികാരത്തിന്റെ വാൾ ഉറയിലിടുക; കാരണം സ്നേഹത്തിന് കീഴടങ്ങുന്നതുപോലെ മനുഷ്യഹൃദയങ്ങൾ മറ്റൊരു അധികാരത്തിന് മുന്നിലും കീഴടങ്ങില്ല"* എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
സ്ഥാനമാനങ്ങൾ കാലത്തിന്റെ തിരശ്ശീലയ്ക്ക് പിന്നിൽ മറഞ്ഞുപോകുന്നവയാണ്. എന്നാൽ, വരുംതലമുറയ്ക്ക് അഭിമാനത്തോടെ ഏറ്റെടുക്കാൻ കഴിയുന്ന നന്മയുടെ ചില അടയാളങ്ങൾ ബാക്കിവെച്ച് കടന്നുപോകുന്നതാണ് യഥാർത്ഥ നേതൃത്വമെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി. ഭരണം സുതാര്യവും അക്കൗണ്ടബിളുമാകുന്നത് അത് ദൈവത്തോടും മനുഷ്യനോടുമുള്ള നീതിയാകുമ്പോഴാണ്.
*കാഴ്ചപ്പാടും കരുതലും*
ഭദ്രാസന മെത്രാപോലീത്ത അധ്യക്ഷ പ്രസംഗത്തിൽ നേതൃത്വത്തിന്റെ പുതിയൊരു സംസ്കാരമാണ് പങ്കുവെച്ചത്. ലക്ഷ്യബോധത്തോടെയുള്ള കാഴ്ചപ്പാടും (Visualization), ഹൃദയങ്ങൾ കോർത്തുകൊണ്ടുള്ള ഒത്തൊരുമയും (Team Work) ഉണ്ടെങ്കിൽ ഏത് പ്രതിസന്ധിയെയും മറികടക്കാമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു.
പള്ളിയുടെ മിനുട്സ് ബുക്കുകൾ കാലത്തെ അതിജീവിക്കുന്ന സത്യസാക്ഷ്യങ്ങളാണ്. *ചർച്ചകൾ ഹാളിലും തീരുമാനങ്ങൾ താളിലും ആകണം* എന്ന ആപ്തവാക്യം ഓരോ ഭാരവാഹിയും ഹൃദയത്തിലേറ്റുവാങ്ങി. ഡിസ്‌കഷൻ അല്ല ഡിസിഷനാണ് രേഖപ്പെടുത്തേണ്ടത്.
ഓഡിറ്റിങ് എന്നത് കുറ്റങ്ങൾ കണ്ടുപിടിക്കാനല്ല, കുറ്റമറ്റ വിധത്തിൽ മുന്നേറാനുള്ള മുഖാന്തിരങ്ങളാകണം. പൊതുയോഗത്തിന് മുൻപ് തന്നെ ഓഡിറ്റേഴ്സിന്റെ നിർദ്ദേശങ്ങൾ പാലിച്ച് കാര്യങ്ങൾ കുറ്റമറ്റതാക്കാൻ ഭാരവാഹികൾ ജാഗ്രത കാട്ടണം. അധികാരക്കസേരകളിൽ ഇരിക്കുമ്പോൾ മാത്രമല്ല, സാധാരണക്കാരനായി ആരാധനയിൽ പങ്കുചേരുമ്പോഴാണ് വിശ്വാസം പൂർണ്ണമാകുന്നത്. രോഗവും വാർധക്യവും അലട്ടുന്ന വൈദികരെ സ്വന്തം പിതാവിനെപ്പോലെ കരുതലോടെ ചേർത്തുപിടിക്കാൻ ഭാരവാഹികൾ ശ്രദ്ധിക്കണം. വൈദികർ രോഗാതുരരായപ്പോൾ വിശ്വാസ സമൂഹം പകർന്നുനൽകിയ അസാധാരണമായ കരുതലിനെ അദ്ദേഹം നന്ദിയോടെ സ്മരിച്ചു.
*സംഗീതസാന്ദ്രമായ സ്നേഹനിമിഷങ്ങൾ*
ഭദ്രാസന സെക്രട്ടറി ബഹുമാനപ്പെട്ട ബേസിൽ പോൾ കരനിലത്ത് അച്ചൻ ഹൃദ്യമായ സ്വാഗതവും, വൈദിക സെക്രട്ടറി ബഹുമാനപ്പെട്ട ചാത്തനാട്ടുകുടി മത്തായിക്കുഞ്ഞച്ചൻ ആശംസകളും അറിയിച്ചു. ജോയിന്റ് സെക്രട്ടറി ശ്രീ. ബേബി വാളങ്കോട്ട് സംഗമത്തിന് നന്ദി രേഖപ്പെടുത്തി. ഭദ്രാസനത്തിലെ മുഴുവൻ പള്ളികളിലെയും ഇടവക രജിസ്റ്റർ, മിനുട്സ് ബുക്ക്, അകൗണ്ട് ബുക്ക്, മാമോദീസ രജിസ്റ്റർ, വിവാഹ രജിസ്റ്റർ, ശവസംസ്ക്കാര രജിസ്റ്റർ എന്നിവ അഞ്ച് മേഖലകളായി തിരിച്ചു പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയതോടെ ഭരണപരമായ ചുമതലകൾ അർത്ഥപൂർണ്ണമായി.
ചിപ്പി കുര്യന്റെ സ്വരമാധുരിയിൽ വിരിഞ്ഞ സ്വാഗതഗാനവും വൈദികരുടെ നേതൃത്വത്തിലുള്ള സംഘഗാനവും. അന്തരീക്ഷത്തെ ഭക്തിനിർഭരമാക്കി. പ്രൗഢമായ ഈ സംഗമത്തിന് ഹൃദയപൂർവ്വം ആതിഥേയത്വം വഹിക്കുകയും രുചികരമായ ഭക്ഷണം ഏറ്റവും സ്നേഹപൂർവ്വം നൽകിയ ചീയമ്പം പള്ളിയിലെ ഏവർക്കും പ്രത്യേക അഭിനന്ദനങ്ങൾ...
'ദർശനദീപം' പകർന്ന പ്രകാശവും കാഴ്ചപ്പാടുകളും നമ്മുടെ ഇടവകകളിൽ സേവനത്തിന്റെ സുഗന്ധമായി പടരട്ടെ. സ്ഥാനങ്ങൾ സേവനത്തിനും, അധികാരം സ്നേഹത്തിനും വഴിമാറുന്ന ഒരു പുതിയ സംസ്ക്കാരത്തിലേക്ക് നമുക്ക് ഒത്തൊരുമിച്ച് കൈകോർക്കാം. നമ്മുടെ പള്ളികൾ സ്നേഹത്തിന്റെയും സുതാര്യതയുടെയും സത്യവിശ്വാസത്തിന്റെയും വിളനിലങ്ങളായി മാറട്ടെ. എല്ലാവർക്കും നന്ദി...സ്നേഹം...