22/05/2025
അഭിവന്ദ്യ ഡോ. മോർ തീമോത്തിയോസ് തോമസ് മെത്രാപ്പോലിത്ത പൗരോഹിത്യ സുവർണ്ണ ജൂബിലി നിറവിൽ..........
മലങ്കര യാക്കോബായ സുറിയാനി സഭയുടെ സീനിയർ മെത്രാപ്പോലീത്തായും, പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറിയും, കോട്ടയം ഭദ്രാസനധിപനുമായ അഭിവന്ദ്യ ഡോ. മോർ തിമോത്തിയോസ് തോമസ് മെത്രാപ്പോലീത്ത പൗരോഹിത്യ സുവർണ്ണ ജൂബിലി നിറവിൽ. 1975 മെയ് 21നാണ് അഭിവന്ദ്യ പൗലോസ് മോർ ഫീലക്സിനോസ് തിരുമേനിയിൽ നിന്ന് (പിന്നീട് ശ്രേഷ്ഠ കാതോലിക്കാ ബാവ) അരീപ്പറമ്പ് സെൻ്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ വെച്ച്, തിരുമേനി പൗരോഹിത്യ പദവിയിലേക്ക് ഉയർത്തപ്പെട്ടത്. കാലത്തിൻ്റെ ചുവരെഴുത്തുകൾ വായിച്ച് സുവിശേഷത്തിന്റെ ധർമ്മപാതയിലൂടെ ചുവടുവെക്കുന്ന കർമ്മശേഷിയുള്ള മോർ തിമോത്തിയോസ് തിരുമേനി യാക്കോബായ സുറിയാനി സഭയ്ക്ക് അഭിമാനമാണ്. പരിശുദ്ധ അന്ത്യോഖ്യ സിംഹാസനത്തോടും, ആകമാന സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ യോടും, മലങ്കരയിലെ ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവായോടും പുലർത്തുന്ന ഭക്തിയാദരവും, വിധേയത്വവും, വിശ്വസ്തതയും വേറിട്ട വ്യക്തിത്വത്തിന് തിരുമേനിയെ ഉടമയാക്കുന്നു.
വളരെ ചെറുപ്പത്തിൽ തന്നെ 15മത്തെ വയസ്സിൽ കർത്തൃശുശ്രൂഷയ്ക്കായി സ്വയം സമർപ്പിക്കുകയും, യാക്കോബായ സുറിയാനി സഭയിലെ വിശ്വാസ സത്യങ്ങളിലൂടെ അചഞ്ചലമായി നീങ്ങി, വിദ്യാഭ്യാസ രംഗങ്ങളിൽ തനതായ നേട്ടങ്ങൾ കൊയ്ത് 61 വർഷക്കാലം പരിശുദ്ധ സഭയേയും, സമൂഹത്തെയും സ്തുർഹ്യമായ നിലയിൽ സേവിക്കുകയും, പ്രത്യേകിച്ച് സഭയുടെ പ്രതിസന്ധി ഘട്ടങ്ങളിൽ സഭാ നേതൃത്വത്തോടൊപ്പം നിന്ന് എല്ലാ വിഷമങ്ങളും തരണം ചെയ്യുവാൻ സഹായിക്കുകയും, കേരളത്തിനു പുറത്ത് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ പരിശുദ്ധ സഭയ്ക്ക് പേരും പ്രശസ്തിയും ഉണ്ടാക്കുന്നതിന് അത്യദ്ധ്വാനം ചെയ്ത തിരുമേനിയുടെ സേവനങ്ങൾ പ്രശംസനീയമാണ്.
1998ൽ കോട്ടയം ഭദ്രാസനത്തിൽ പുണ്യശ്ലോകനായ പെരുമ്പിള്ളി തിരുമേനിയുടെ അവസാന നാളുകളിൽ സഹായ മെത്രാനായും, തുടർന്ന് 1999ൽ പൂർണ ചുമതലയും വഹിച്ച തിരുമേനി കഴിഞ്ഞ 26 വർഷത്തെ നേതൃത്വത്തിലൂടെ ഭദ്രാസനത്തിന്റെ മുഖച്ഛായ തന്നെ മാറ്റിമറിച്ചു. പുനർ നിർമ്മിച്ച സെൻറ് ജോസഫ് കത്തീഡ്രൽ, സഭയ്ക്ക് അഭിമാനമായി നിർമ്മിച്ച കഞ്ഞിക്കുഴി സിറിയൻ ഓർത്തഡോക്സ് ക്രിസ്ത്യൻ സെൻ്റർ, കൃപാധാര പ്രാർത്ഥന സമാജത്തിൻ്റെ രൂപീകരണം, സഭയിൽ ആദ്യമായി വിവാഹ ഒരുക്ക കൗൺസിലിംഗ് പ്രോഗ്രാമാരംഭിച്ചത്, ആശ്രയ ഗൈഡൻസ് കൗൺസിൽ സെൻറർ, സ്നേഹിത സെൻ്റർ, ആർദ്രാ, പുതിയ ദൈവാലയങ്ങൾ തുടങ്ങി അനേക പദ്ധതികൾ അഭിവന്ദ്യ തിരുമേനിയുടെ ചിന്തകളുടെയും പ്രാർത്ഥനകളുടെയും പരിശ്രമത്തിന്റെയും സമർപ്പണത്തിന്റെയും ഫലമാണ്. അഭിവന്ദ്യ തിരുമേനി ചുമതല വഹിച്ച ബാഹ്യകേരള ഭദ്രാസനം ഇന്ന് നാല് ഭദ്രാസനങ്ങളായി വളർന്നതിന്റെ പിന്നിൽ തിരുമേനിയുടെ ദീർഘ വീക്ഷണത്തോടെയുള്ള പ്രവർത്തനഫലമാണ്.
1949 ജൂലൈ 11ന് കോട്ടയം ഭദ്രാസനത്തിലെ അരീപ്പറമ്പ് സെൻ്റ് മേരീസ് പള്ളി ഇടവകയിൽ മുറിയാങ്കൽ ശ്രീ. കുര്യൻ കുരുവിള, ശ്രീമതി അന്നമ്മ കുരുവിള ദമ്പതികളുടെ പുത്രനായി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം കോട്ടയം സി.എം.എസ് കോളേജിൽ നിന്ന് ബിരുദവും, ബിരുദാനന്തര ബിരുദവും നേടി. തുടർന്ന് പന്തളം എൻ.എസ്.എസ് കോളേജിൽ നിന്നും ബി.എഡ് ബിരുദം നേടി. കോട്ടയം പഴയ സെമിനാരി, മഞ്ഞിനിക്കര ദയറ എന്നിവടങ്ങളിൽ നിന്ന് വൈദീക വിദ്യാഭ്യാസം ആരംഭിച്ചു. തുടർന്ന് ബാംഗ്ലൂർ യു.റ്റി.സി കോളേജിൽ നിന്ന് ദൈവശാസ്ത്രത്തിൽ ബിരുദവും, ബിരുദാനന്തര ബിരുദവും നേടി. തുടർന്ന് വിദേശ രാജ്യങ്ങളിൽ നിന്ന് ബിരുദങ്ങൾ നേടി.1964 ഫെബ്രുവരി 24ന് കോട്ടയം ഭദ്രാസനത്തിന്റെ അഭിവന്ദ്യ പൗലോസ് മോർ ഫീലക്സീനോസ് തിരുമേനിയിൽ നിന്ന് കോറുയോ പട്ടം സ്വീകരിച്ചു. 1975 മെയ് 21ന് അഭിവന്ദ്യ പൗലോസ് മോർ ഫീലക്സിനോസ് തിരുമേനിയിൽ നിന്ന് കശീശപട്ടം സ്വീകരിച്ചു. ഈ കാലത്ത് കോട്ടയം ഭദ്രാസനത്തിലെ പള്ളികളിലും, കുന്നംകുളം സിംഹാസന പള്ളിയിലും സേവനം അനുഷ്ഠിച്ചു.1979ൽ ബാംഗ്ലൂരിൽ ക്യൂൻസ് റോഡിൽ സഭയ്ക്ക് സ്വന്തമായ ദൈവാലയം നിർമ്മിക്കുവാൻ നേതൃത്വം നൽകി. തുടർന്ന് ഡൽഹിയിൽ എത്തുകയും സെന്‍റ് പീറ്റേഴ്സ് കത്തീഡ്രൽ നിർമ്മാണത്തിന് നേതൃത്വം നൽകുകയും ചെയ്തു.1990ൽ മുളന്തുരുത്തി വെട്ടിക്കൽ സെമിനാരിയിൽ അധ്യാപകനായും, തുടർന്ന് പ്രസിഡണ്ടായും 9 വർഷക്കാലം സേവനമനുഷ്ഠിച്ചു. 1990 ഡിസംബർ 2ന് അഭിവന്ദ്യ യാക്കോബ് മോർ യൂലിയോസ് മെത്രാപ്പോലിത്തായിൽ നിന്നും റമ്പാൻ സ്ഥാനം സ്വീകരിച്ചു. 1991 ജനുവരി 3ന് ശ്രേഷ്ഠ ബസേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ മുളന്തുരുത്തി വെട്ടിക്കൽ സെമിനാരിയിൽ വെച്ച് മെത്രാപ്പോലീത്തയായി അഭിഷേകം ചെയ്തു. ബാഹ്യകേരള ഭദ്രാസനത്തിൻ്റെ അഭിവന്ദ്യ തോമസ് മാർ തേയോഫിലോസ് മെത്രാപ്പോലീത്തായുടെ അവസാന നാളുകളിൽ ബാഹ്യകേരള ഭദ്രാസന സഹായമെത്രാനായും, തുടർന്ന് പൂർണ ചുമതലയും വഹിച്ചു. ഈ കാലയളവിൽ ഗ്രേറ്റർ ഇൻഡ്യാ ഡയോസിസിൻ്റെ കെട്ടുറുപ്പിന് ആവശ്യമായ നടപടികൾ സ്വീകരിക്കുകയും, ബോംബെയിൽ ഭദ്രാസന ആസ്ഥാനവും, ദി വിഷൻ എന്ന പ്രസിദ്ധികരണം ആരംഭിക്കുകയും, പള്ളികൾ സ്ഥാപിക്കുകയും, മിഷ്യൻ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു.1993ൽ ലാത്തൂരിൽ ഭൂകമ്പം ഉണ്ടായപ്പോൾ, അവിടെ ആശ്വസിപ്പിക്കുന്ന കരങ്ങളുമായി തിരുമേനി കടന്നു ചെന്ന് പല പദ്ധതികളും, പ്രവർത്തനങ്ങളും ആരംഭിക്കുകയും ചെയ്തു.1999ൽ കോട്ടയം ഭദ്രാസനത്തിന്റെ പൂർണ്ണമായ ചുമതല ഏറ്റെടുത്തു. ഈ കാലയളവിൽ നിരണം, തുമ്പമൺ, കൊല്ലം, ഗൾഫ്, സിംഗപ്പൂർ, മലേഷ്യ തുടങ്ങിയ ഭദ്രാസനങ്ങളുടെ ചുമതലയും തിരുമേനി നിർവഹിച്ചിട്ടുണ്ട്. യൂത്ത് അസോസിയേഷൻ പ്രസിഡണ്ടായും ദീർഘനാൾ പ്രവർത്തിച്ചു. WCC, NCCI, ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ കേരള ഓക്സിലറി വൈസ് പ്രസിഡൻ്റ് തുടങ്ങിയ മേഖലകളിൽ തിരുമേനി തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഇങ്ങനെയുള്ള പ്രവർത്തനങ്ങളുടെ അംഗീകാരമായി 2013ൽ തിരുമേനി പൗരോഹിത്യത്തിൻ്റെ ആദ്യപടി സ്വീകരിച്ചതിന്റെ അമ്പതാം വാർഷികത്തിൽ പരിശുദ്ധ സഖാ പ്രഥമൻ പാത്രിയർക്കീസ് ബാവ നാഹീറോ എന്ന അതുല്യ ബഹുമതി നൽകി അനുഗ്രഹിച്ചു. അഭിവന്ദ്യ തിരുമേനിയുടെ ദീർഘവീക്ഷണവും, ഇച്ഛാശക്തിയും, കഠിന പ്രയത്നവും ഒത്തിണങ്ങി സ്ഥാപിച്ച പ്രസ്ഥാനമാണ് കഞ്ഞിക്കുഴി സിറിയൻ ഓർത്തഡോക്സ് ക്രിസ്ത്യൻ സെൻറർ. ഇത് സഭയ്ക്കും, ഭദ്രാസനത്തിനും അഭിമാനമായി നിലകൊള്ളുന്നു. അഭിവന്ദ്യ തിരുമേനി അനേകം പള്ളികൾ സ്ഥാപിക്കുകയും, അനേകം പ്രസ്ഥാനങ്ങൾ സ്ഥാപിക്കുകയും, പൗരോഹിത്യ സ്ഥാനങ്ങൾ അനേകർക്ക് നൽകുകയും ചെയ്തു. ദൈവത്തെ മഹത്വപ്പെടുത്തുന്നവൻ എന്നർത്ഥമുള്ള തീമോത്തിയോസ് എന്ന നാമം സ്വീകരിച്ച തിരുമേനിയുടെ പ്രവർത്തനങ്ങൾ സഭയ്ക്കും സമൂഹത്തിനും നല്ല മാതൃകയാണ്. ഇനിയും ദീർഘനാൾ ഭദ്രാസനത്തെ നയിക്കുന്നതിന് തിരുമേനിയ്ക്ക് ആയുസും ആരോഗ്യവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. പൗരോഹിത്യ സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന അഭിവന്ദ്യ തിരുമേനിയ്ക്ക് എല്ലാ ആശംസകളും അനുമോദനങ്ങളും തൃപ്പാദത്തിൽ സവിനയം സമർപ്പിക്കുന്നു. 🙏
പത്രോസിന്റെ പടക്കുതിര JSC News യാക്കോബായ സുറിയാനി സഭ ന്യൂസ് Manarcad St. Mary's Cathedral St.Marys Youth Association Manarcad Jacobite Syrian Christian Church JACOBITE BLOOD യാക്കോബായക്കാർ