07/11/2025
പ്രിയ ജിസൻ്റെ മരണവാർത്ത ഏറേ നൊമ്പരപ്പെടുത്തുന്നതാണ്. മരണം ആരെ വിഴുങ്ങേണ്ടുവെന്ന് അലഞ്ഞു നടക്കുന്നുവെന്ന് നാം വായിക്കുന്നത് ഓർത്തു പോവുകയാണ്. ജിസൻ്റെ കുടുംബത്തെ ഏതു വാക്കിനാലാണ് ആശ്വസിപ്പിക്കാൻ കഴിയുക? മാനുഷികമായ നമ്മുടെ വാക്കുകളും, പ്രയത്നങ്ങളുമൊന്നും മതിയായവ അല്ല എന്ന് വ്യക്തമായി അറിയാം. എങ്കിലും, സകല ബുദ്ധിയെയും കവിയുന്ന ദൈവത്തിൻ്റെ ആശ്വാസം ഈ നിമിഷം ആ കുടുംബത്തിൽ ഓരോരുത്തരിലും വന്ന് നിറയട്ടെ എന്ന് പ്രാർത്ഥിക്കുകയല്ലാതെ മറ്റെന്താണ് നമുക്ക് കഴിയുന്നത്. "തൻ്റെ ഭക്തൻ്റെ മരണം ഒരു നിദ്ര കണക്കെയെന്ന്" സങ്കീർത്തകൻ പറഞ്ഞു വച്ചത് ഈ മകനിൽ യാഥാർത്ഥ്യമാവുകയാണ്. 24 വർഷത്തെ ഈ ലോകജീവിതം അവസാനിപ്പിച്ച് ക്രിസ്തുവെന്ന ഉറവിടത്തിലേക്ക് മടങ്ങി പോവുകയാണ് ഈ ആത്മാവ്. നല്ല മകനായ്, നല്ല സഹോദരനായ്, വിശുദ്ധ മദ്ബഹായിലെ ഉത്തമനായ ശുശ്രൂഷകനായ്, പരിശുദ്ധ സഭയുടെ ഉത്തമ വിശ്വാസിയായ് ജീവിച്ച് കടന്നുപോകുന്ന ഈ മകനെയോർത്ത് നമുക്ക് പ്രാർത്ഥിക്കാം. സങ്കീർത്തകൻ പറയുന്നതുപോലെ, "ദാഹിച്ചും വരണ്ടും വെള്ളത്തിനായ് ആഗ്രഹിച്ചിരിക്കുന്ന ഭൂമിയെപ്പോലെ, എൻ്റെ ആത്മാവും നിനക്കായ് ദാഹിച്ചിരിക്കുന്നു, എൻ്റെ ജഡവും നിനക്കായ് കാത്തിരിക്കുന്നു," ഇത് ഓരോ വിശ്വാസിയുടെയും ഉള്ളിൽ ഉയരുന്ന പ്രാർത്ഥനയായിരിക്കണം. ഈ പ്രിയ മകൻ്റെ ആത്മാവ് 24 വർഷവും ദാഹിച്ചിരുന്ന സ്ഥലത്തേക്ക് മടങ്ങുമ്പോൾ നമുക്ക് ഒരു പ്രത്യാശ ഉണ്ടായിരിക്കണം, കർത്താവിൻ്റെ രണ്ടാം വരവിൽ മുഖ പ്രസന്നതയോടുകൂടി നാം മുഖാമുഖം കാണുവാൻ കഴിയുമെന്ന പ്രത്യാശ. ദൈവപിതാവ് ജിസൻ്റെ ആത്മാവിനെ തിരികെ വിളിക്കുമ്പോൾ പരിശുദ്ധനായ പൗലോസ്ശ്ലീഹാ നമ്മേ ഓർമ്മിപ്പിക്കുന്നു, "പ്രത്യാശയില്ലത്ത മറ്റാളുകളെപ്പോലെ നിദ്ര പ്രാപിക്കുന്ന വരെ ക്കുറിച്ച് നിങ്ങൾ ദുഃഖിക്കരുത് എന്ന് നിങ്ങൾ അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എന്തെന്നാൽ യേശു മരിക്കയും ഉയിർക്കുകയും ചെയ്തു എന്നു നാം വിശ്വസിക്കുന്നുവെങ്കിൽ, അപ്രകാരം തന്നെ ദൈവം, യേശുവിൽ നിദ്ര പ്രാപിച്ചവരെയും അവനോടുകൂടെ കൊണ്ടുവരും." ബഥാന്യയിലെ ഭവനത്തിൽ ലാസ്സറിൻ്റെ പേർപാടിൽ ദുഃഖിക്കുന്നവരെ ആശ്വസിപ്പിക്കുവാൻ കണ്ണീരോടും, എന്നാൽ ജീവൻ്റെ പ്രത്യാശയോടും കൂടി നിന്ന നമ്മുടെ കർത്താവും രക്ഷിതാവുമായ മിശിഹാ ശെമ്മാശനെയും മാതാപിതാക്കളെയും ബന്ധുമിത്രാധികളെയും ആശ്വസിപ്പിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു. പരിശുദ്ധ സഭയുടെ യുവജനപ്രസ്ഥാനത്തിൻ്റെ എല്ലാ പ്രവർത്തനങ്ങൾക്കും ആത്മാർത്ഥമായ് കൂടെ നിന്ന പ്രിയ ജിസൻ്റെ പേർപാട് പ്രസ്ഥാനത്തിന് വലിയ നഷ്ട്ടമാണ് എന്നതിൽ സംശയമില്ല, എങ്കിലും, സ്നേഹത്തോടും സൗമ്യതയോടും കൂടി സദാ പുഞ്ചിരിക്കുന്ന മുഖവുമായ് ജീവിച്ച് കടന്നുപോകുന്ന പ്രിയ സഹോദരന്, യുവജനപ്രസ്ഥാനത്തിൻ്റെ ഇപ്പോഴത്തെ ചുമതലക്കാരൻ എന്ന നിലയിൽ മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ യുവജനപ്രസ്ഥാനത്തിൻ്റെയും അതിലെ മുഴുവൻ അംഗങ്ങളുടെയും പേരിലും, എൻ്റെ വ്യക്തിപരമായ പേരിലും, ഔറംഗബാദ് സെൻ്റ് മേരീസ് ഇടവകയുടെ പേരിലുമുള്ള യാത്രാമൊഴി നേരുന്നു. കുടുംബത്തിന് അനുശോചനവും, പ്രാർത്ഥനയും നേരുന്നു. ദൈവം ആശ്വസിപ്പിക്കട്ടെ.
സ്നേഹപൂർവ്വം,
സി.എം.ഫിലിപ്പോസച്ചൻ✍🏼
(General Secretary, MISC Youth League)