True Way Of Islam

True Way Of Islam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from True Way Of Islam, cheruvadi, Kozhikode.

16/03/2019
നോമ്പിന്റെ അടിസ്ഥാന വിധികള്‍. റമദാന്‍ നോമ്പിന്റെ ഇസ്‌ലാമിക കര്‍മ്മശാസ്ത്ര വിധികള്‍ ലഘുവായി ഒന്നു വിവരിക്കാനുള്ള ശ്രമമാണി...
22/05/2018

നോമ്പിന്റെ അടിസ്ഥാന വിധികള്‍.
റമദാന്‍ നോമ്പിന്റെ ഇസ്‌ലാമിക കര്‍മ്മശാസ്ത്ര വിധികള്‍ ലഘുവായി ഒന്നു വിവരിക്കാനുള്ള ശ്രമമാണിത്. നോമ്പ് ആചരിക്കുന്നവര്‍ക്കും നോമ്പിന്റെ സാമാന്യമായ വിധികള്‍ അറിയണമെന്നാഗ്രഹിക്കുന്നവര്‍ക്കും ഇത് പ്രയോജനപ്പെടുമെന്ന് വിശ്വസിക്കുന്നു.

പ്രായപൂര്‍ത്തിയും ബുദ്ധിസ്ഥിരതയും നോമ്പനുഷ്‌ടിക്കാന്‍ കഴിവുമുള്ള എല്ലാ മുസ്‌ലിമിനും റമദാനില്‍ നോമ്പനുഷ്‌ടിക്കല്‍ വ്യക്തിപരമായ നിര്‍ബന്ധ ബാധ്യതയാണ്. അമുസ്‌ലിംകള്‍, കുട്ടികള്‍, ചിത്തഭ്രമമുള്ളവര്‍, മാറാരോഗികള്‍ തുടങ്ങിയവര്‍ക്ക് നോമ്പ് നിര്‍ബന്ധമില്ല.

നോമ്പിന്റെ അവശ്യഘടകങ്ങള്‍ അഥവാ ഫര്‍ദുകള്‍ (Integrals of the fast).

റമദാനിലെ നോമ്പിനു രണ്ട് ഫര്‍ദുകള്‍ ആണുള്ളത്.
1.കരുതല്‍ അഥവാ നിയ്യത്ത്. (Intention)
2.നോമ്പിനെ അസാധുവാക്കുന്ന കാര്യങ്ങള്‍ വര്‍ജ്ജിക്കല്‍.(Abstention from nullifiers of the fast)

കരുതല്‍ അഥവാ നിയ്യത്ത്:-
വ്രതമനുഷ്‌ടിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ അത് കരുതിയുറപ്പിക്കേണ്ടതുണ്ട്. മനസ്സില്‍ കരുതലാണ് നിര്‍ബന്ധം. അതോടൊപ്പം നാവു കൊണ്ട് ഉച്ചരിക്കുക കൂടി ചെയ്യുന്നത് സുന്നത്താണ്. (സുന്നത്തെന്നാല്‍ പ്രവാചക ചര്യ. അത് ആചരിക്കല്‍ ഐഛികമാണ്. ആചരിച്ചാല്‍ പ്രതിഫലം ലഭിക്കും. ഉപേക്ഷിച്ചാല്‍ കുറ്റവുമില്ല).
“ഈ കൊല്ലത്തെ നിര്‍ബന്ധമായ റമദാനിലെ നാളത്തെ നോമ്പ് അല്ലാഹുവിന് വേണ്ടി അദാ‍അ് ആയി അനുഷ്‌ടിക്കുവാന്‍ ഞാന്‍ കരുതി“ എന്നതാണ് നിയ്യത്തിന്റെ രൂപം.

സൂര്യോദയത്തിനു മുമ്പ് കിഴക്ക് വെള്ള കാണുന്നതു മുതല്‍ (ഫജ്‌ര്‍- സുബ്‌ഹി ബാങ്കിന്റെ സമയം) സൂര്യാസ്‌തമയം വരെയാണ് നോമ്പിന്റെ സമയം.

നിര്‍ബന്ധമായ നോമ്പിനു വേണ്ടിയുള്ള (Obligatory fast) കരുതല്‍ അഥവാ നിയ്യത്ത് തലേ ദിവസം സൂര്യാസ്തമയത്തിനു ശേഷം സൂര്യോദയത്തിനു മുമ്പ് കിഴക്ക് വെള്ള വീശുന്നതിന് മുമ്പ് (ഫജ്‌ര്‍- സുബ്‌ഹി ബാങ്കിനു മുമ്പ്) എപ്പോഴെങ്കിലും ആയിരിക്കല്‍ നിര്‍ബന്ധമാണ്. ആരെങ്കിലും ഇപ്രകാരം കരുതാന്‍ മറന്നു പോകുകയോ ഉറങ്ങിപ്പോകുകയോ മറ്റോചെയ്താല്‍ അവരുടെ നോമ്പ് സാധുവാകുന്നതല്ല. എന്നാല്‍ അവരും മറ്റു നോമ്പുകാരെ പോലെ നോമ്പ് മുറിയുന്ന കാര്യങ്ങള്‍ വര്‍ജ്ജിച്ച് സൂര്യാസ്തമയം വരെ കഴിയേണ്ടതാണ്. റമദാനു ശേഷം ആ നോമ്പ് മടക്കി അനുഷ്‌ടിക്കേണ്ടതുമാണ്. (ഖദാ‍അ്)

റമദാനിലെ നോമ്പിന് ഓരോ ദിവസവും നിയ്യത്ത് ആവര്‍ത്തിക്കല്‍ നിര്‍ബന്ധമാണ്. എന്നാല്‍ മാലികി മദ്‌ഹബ് (School of Imam Malik (R) ) അനുസരിച്ച് റമദാന്‍ നോമ്പിന്റെ ആദ്യരാവില്‍ മുഴുവന്‍ മാസത്തേക്കും ഒന്നിച്ച് നിയ്യത്ത് ചെയ്യാവുന്നതാണ്. അങ്ങനെ കരുതിയാല്‍ വല്ല കാരണവശാലും നിയ്യത്ത് മറന്നാലും നോമ്പ് സാധുവാകുന്നതാണ്.

സുന്നത്തായ നോമ്പുകള്‍ക്ക് വേണ്ടിയുള്ള (Supererogatory fast) നിയ്യത്ത് മധ്യാഹ്‌നത്തിനു മുമ്പ് കരുതിയാല്‍ മതിയാകും (ളുഹര്‍). എന്നാല്‍ നോമ്പിനെ അസാധുവാക്കുന്ന പ്രവൃത്തികളൊന്നും ചെയ്യാത്തവര്‍ക്കു മാത്രമേ ഇത് ബാധകമാവൂ എന്നത് ശ്രദ്ധിക്കണം.

നോമ്പിനു വേണ്ടി രാത്രിയില്‍ എപ്പോഴെങ്കിലും കരുതാം എന്നു പറഞ്ഞുവല്ലോ? അങ്ങനെ നിയ്യത്ത് ചെയ്‌തതിനു ശേഷം സൂര്യോദയത്തിനു മുമ്പ് പ്രഭാത നിസ്‌കാരത്തിനുള്ള ബാങ്കു വിളിക്കു മുമ്പ് വരെ ഭക്ഷണ പാനീയങ്ങള്‍ ഉപയോഗിക്കുകയോ ഭാര്യയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയോ ചെയ്യാം. ഇത്തരം പ്രവൃത്തികള്‍ നിയ്യത്തിനെ അസാധുവാക്കുകയില്ല.

ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയോ ശുക്ല സ്‌ഖലനം സംഭവിക്കുകയോ ചെയ്താല്‍ ഒരാള്‍ വലിയ അശുദ്ധിക്കാരനാകും. (ജനാബത്ത്-Major ritual impurity). ഇങ്ങനെ വലിയ അശുദ്ധിയിലുള്ള ആളിനും നോമ്പിനു വേണ്ടി നിയ്യത്ത് ചെയ്യുകയും നോമ്പനുഷ്‌ടിക്കുകയും ചെയ്യാം. എങ്കിലും സൂര്യോദയത്തിനു മുമ്പ് തന്നെ കുളിച്ച് വലിയ അശുദ്ധിയില്‍ നിന്ന് മുക്തനാകുന്നതാണ് ഉത്തമം.
റമദാനിലെ നോമ്പിന് ഓരൊ ദിവസവും നിയ്യത്ത് ആവര്‍ത്തിക്കള്‍ ശാഫി മദ്ഹബ് പ്രകാരം നിര്‍ബന്ധമാണ് എന്നു കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞിരുന്നല്ലോ. മാലികി മദ് ഹബ് പ്രകാരം റമദാന്‍ മാസം ആദ്യം തന്നെ എല്ലാ ദിവസങ്ങളിലേക്കുമായി കരുതിയാല്‍ തന്നെ, ഓരോ ദിവസവും നിയ്യത്ത് പുതുക്കേണ്ടതാണ്. ഇടയില്‍ ഒരു ദിവസമെങ്ങാന്‍ നിയ്യത്ത് ചെയ്യാന്‍ മറന്നു പോയാല്‍ ആ ദിവസത്തെ നോമ്പിന് ആദ്യം ചെയ്ത നിയ്യത് മതിയാകുന്നതാണ്. (മാലികി മദ്‌ഹബ്). റമദാന്‍ നോമ്പ്, നേര്‍ച്ച നോമ്പ്, കഫ്ഫാറത്ത് (പ്രായശ്ചിത്തം) നോമ്പ് തുടങ്ങിയ ഫര്‍ള് നോമ്പുകള്‍ക്ക് വേണ്ടി നിയ്യത്ത് ചെയ്യുന്നത് രാത്രിയില്‍ തന്നെ ആയിരിക്കണമെന്നത് നിയ്യത്തിന്റെ നിബന്ധനയാണ്. അതു പോലെ തന്നെ നോമ്പേതാണെന്ന് നിര്‍ണ്ണയിച്ച് കരുതലും നിര്‍ബന്ധമാണ്.

സുന്നത്തു നോമ്പുകളുടെ കാര്യമാണെങ്കില്‍ നിയ്യത്ത് ചെയ്യാന്‍ നോമ്പു ദിവസം ഉച്ച വരെ സമയമുണ്ട് പക്ഷെ ഇവിടെയും ഫജറു സാദിഖിനു ശേഷം നോമ്പു മുറിയുന്ന കാര്യങ്ങള്‍ ഒന്നും തന്നെ ചെയ്തുകൂടാത്തതാണ്. അതു പോലെ ഇന്ന നോമ്പെന്നു നിര്‍ണ്ണയിച്ചു കരുതാതെ വെറും നോമ്പ് എന്നു കരുതിയാലും ശരിയാവുന്നതാണ് സുന്നത്ത് നോമ്പ്. എന്നാലും അറഫാ നോമ്പ്, മുഹറം ഒമ്പത് പത്ത്, ശവ്വാല്‍ മാസത്തിലെ ആറ് നോമ്പുകള്‍ എന്നിവ നിര്‍ണ്ണയിച്ച് കരുതല്‍ നിബന്ധനയാകും.

ചില സംശയങ്ങള്‍

1. നിയ്യത്ത് നിര്‍വഹിച്ചത് പ്രഭാതത്തിനു മുമ്പോ ശേഷമോ എന്നു സംശയമുണ്ടെങ്കില്‍ നോമ്പ് സാധുവാകുകയില്ല.
2. പ്രഭാതത്തോടടുത്ത സമയത്താണ് നിയ്യത്ത് നിര്‍വ്വഹിച്ചത്, അപ്പോള്‍ പ്രഭാതമായിരുന്നോ എന്ന് സംശയം, ഇങ്ങനെയെങ്കില്‍ നോമ്പ് സാധുവാകും.
3. രാത്രിയില്‍ നിയ്യത്ത് ചെയ്തിരുന്നോ എന്നു പകലില്‍ സംശയിക്കുകയും അതു ഉറപ്പിക്കാന്‍ പറ്റാതിരിക്കുകയും ചെയ്യുന്ന അവസ്ഥയില്‍ ആ നോമ്പ് ഖളാ‍അ് വീട്ടേണ്ടതാണ്‍്.
4. രാത്രിയില്‍ നിയ്യത്ത് വച്ചിരുന്നോ എന്ന സംശയം സൂര്യാസ്തമനത്തിനു ശേഷമാണുണ്ടാകുന്നതെങ്കില്‍ കുഴപ്പമില്ല, ആ നോമ്പ് സാധുവാകുന്നതാണ്.
5. ശ’അബാന്‍ 29ന് ഒരുവന്‍ ‘നാളെ റമദാനാണെങ്കില്‍ ഞാന്‍ നോമ്പാചരിക്കാന്‍ കരുതി’ എന്നു നിയ്യത്ത് ചെയ്താല്‍ പിറ്റെ ദിവസം റമദാന്‍ ആയാല്‍ കൂടി നോമ്പ് സാധുവാകുകയില്ല.
6. റമളാന്‍ 29ന് ഒരുവന്‍ ‘നാളെ റമദാനാണെങ്കില്‍ ഞാന്‍ നോമ്പാചരിക്കാന്‍ കരുതി’ എന്നു നിയ്യത്ത് ചെയ്താല്‍ പിറ്റെ ദിവസം റമദാന്‍ ആണെങ്കില്‍ നോമ്പ് സാധുവാകുന്നതാണ്.
7. ഒരാള്‍ നിയ്യത്തിനു ശേഷം ‘ഇന്‍ഷാ അല്ലാ’ എന്നു പറഞ്ഞാല്‍ അതു കേവലം പുണ്യം ഉദ്ദ്യേശിച്ചാണെങ്കില്‍ കുഴപ്പമില്ല, മറിച്ച് നിയ്യത്തിന് ഉപാധി വെക്കുകയാണെങ്കില്‍ ആ നോമ്പ് സഹീഹാവുകയില്ല.
8. നിയ്യത്ത് ചെയ്ത ശേഷം അത് ഒഴിവാക്കിയതായി കരുതിയാല്‍, നോമ്പനുഷ്ഠിക്കണമെങ്കില്‍ വീണ്ടും നിയ്യത്ത് ചെയ്യേണ്ടതാണ്.

17/05/2018

നോമ്പിനെ അസാധുവാക്കുന്ന (മുറിക്കുന്ന) കാര്യങ്ങള്‍.
താഴെപ്പറയുന്ന ഏഴു കാര്യങ്ങള്‍ ഒരാളുടെ നോമ്പിനെ അസാധുവാക്കും.

1.ശരീരത്തിലെ ദ്വാരങ്ങളിലൂടെ എന്തെങ്കിലും വസ്തു ശരീരത്തിനകത്തേക്ക് പ്രവേശിപ്പിക്കല്‍.
2.മനഃപൂര്‍വ്വം ഛര്‍ദ്ദിക്കല്‍
3.ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടല്‍
4.സ്വയംഭോഗത്തിലൂടെയോ മറ്റു പ്രവര്‍ത്തനങ്ങളിലൂടെയോ സ്‌ഖലനം ഉണ്ടാക്കല്‍.
5.ആര്‍ത്തവം അല്ലെങ്കില്‍ പ്രസവാനന്തര രക്തസ്രാവം.
6. ചിത്തഭ്രമം
7.അബോധാവസ്ഥയിലാകല്‍.

ഇനി ഓരോന്നും അല്‍‌പം വിശദമായി നോക്കാം.

1. ശരീരത്തിലെ ദ്വാരങ്ങളിലൂടെ എന്തെങ്കിലും വസ്തു ശരീരത്തിനകത്തേക്ക് പ്രവേശിപ്പിക്കല്‍.

വയറ്റിലേക്കോ തൊണ്ടയിലേക്കോ തലയിലേക്കോ ചെവികള്‍ക്കുള്ളിലേക്കോ ഏതെങ്കിലും പദാര്‍ത്ഥം വായ, മൂക്ക്, ചെവി, ഗുദദ്വാരം തുടങ്ങിയ ദ്വാരങ്ങളിലൂടെ പ്രവേശിക്കപ്പെട്ടാല്‍ നോമ്പ് മുറിയും. ഇവിടെ വസ്തു (substance) എന്നു പറഞ്ഞതില്‍ യഥാര്‍ത്ഥ വസ്തുവിന്റെ ഗുണങ്ങളില്ലാത്ത നേരിയ മണം, രുചി എന്നിവ ഒഴിവാകും.

ഒരാള്‍ അനുവദിനീയമല്ല എന്ന അറിവോടെ തന്നെ മനഃപൂര്‍വ്വം ഭക്ഷണമോ പാനീയമോ അല്ലെങ്കില്‍ ഭക്ഷ്യയോഗ്യമായതോ അല്ലാത്തതോ ആയ ഏതെങ്കിലും വസ്തുവോ മേല്‍പ്പറഞ്ഞ ഏതെങ്കിലും ദ്വാരത്തിലൂടെ ശരീരത്തിലേക്ക് പ്രവേശിപ്പിച്ചാല്‍ അയാളുടെ നോമ്പ് മുറിയും. എന്നാല്‍ മറന്നു കൊണ്ടോ, ഭീഷണിക്ക് വിധേയനായോ അല്ലെങ്കില്‍ അറിവില്ലായ്‌മ കൊണ്ടോ അപ്രകാരം ചെയ്താല്‍ നോമ്പ് മുറിയുകയില്ല.

ബന്ധപ്പെട്ട ‍കാര്യങ്ങള്‍:-

1. ആരുടെയെങ്കിലും മോണയില്‍ നിന്ന് രക്തം വന്നാല്‍ നിര്‍ബന്ധമായും വായ വെള്ളം കൊണ്ട് വൃത്തിയായി കഴുകേണ്ടതാണ്. ചോര തുപ്പിക്കളഞ്ഞാല്‍ മാത്രം മതിയാവില്ല.
2. ഉമിനീരോ തുപ്പലോ വിഴുങ്ങതു കൊണ്ട് നോമ്പ് മുറിയുകയില്ല. എന്നാല്‍ തുപ്പലില്‍ മോണയില്‍ നിന്നുള്ള രക്തമോ ഭക്ഷണാവശിഷ്‌ടങ്ങളോ കലര്‍ന്നിട്ടുണ്ടെങ്കില്‍ അത് മനഃപൂര്‍വ്വം ഇറക്കാന്‍ പാടില്ല.
3. കഫം, മൂക്കട്ട (Mucus) മുതലായവ തുപ്പുവാനോ നീക്കംചെയ്യുവാനോ കഴിയുന്ന സന്ദര്‍ഭത്തില്‍ അങ്ങനെ ചെയ്യല്‍ നിര്‍ബന്ധമാണ്. എന്നാല്‍ അശ്രദ്ധ കാരണമായി ഇവ ശരീരത്തിലെത്തുകയും നീക്കം ചെയ്യാന്‍ കഴിയാതിരിക്കുകയും ചെയ്യുന്ന പക്ഷം നോമ്പ് മുറിയുകയില്ല.
4. വുദു( അംഗശുദ്ധി Ablution) ചെയ്യുന്ന അവസരത്തില്‍ ശക്തിയായി കുലുക്കുഴിയാതെ വായ കഴുകുമ്പോള്‍ അറിയാതെ അല്‌പം ജലം ഉള്ളില്‍ പോയാല്‍ നോമ്പ് മുറിയുകയില്ല. ശക്തിയായി കുലുക്കുഴിഞ്ഞ് കഴുകരുത് എന്ന കാര്യം ഓര്‍ക്കുക. അങ്ങനെ ചെയ്യുമ്പോഴാണ് വെള്ളം ശരീരത്തില്‍ കടക്കുന്നതെങ്കില്‍ നോമ്പ് മുറിയുന്നതാണ്.
വുദു അല്ലാതെ സാധാരണ വായ കഴുകുമ്പോഴാണ് ജലം ഉള്ളിലെത്തുന്നതെങ്കില്‍ കുലുക്കുഴിയാതെ കഴുകുന്നതാണെങ്കിലും നോമ്പ് അസാധുവാകും.
5. വലിയ അശുദ്ധിയില്‍ നിന്ന് മുക്തമാകുന്നതിനുള്ള നിര്‍ബന്ധമായ കുളി കുളിക്കുമ്പോഴോ (ലൈംഗിക ബന്ധത്തിനോ ആര്‍ത്തവത്തിനോ ശേഷം) , വെള്ളിയാഴ്‌ചയിലെ സുന്നത്തായ കുളി കുളിക്കുമ്പോഴോ വെള്ളം ചെവിക്കുള്ളില്‍ കടന്നാല്‍ നോമ്പ് മുറിയുകയില്ല. എന്നാല്‍ നിര്‍ബന്ധമോ സുന്നത്തോ അല്ലാത്ത കുളികുളിക്കുമ്പോഴാണ് ഇങ്ങനെ വെള്ളം കടക്കുന്നത് എങ്കില്‍ നോമ്പ് അസാധുവാകുന്നതാണ്.
6. വായ കഴുകിക്കഴിയുമ്പോള്‍ ജലത്തിന്റെ അംശം തുപ്പലില്‍ ഉണ്ടെങ്കിലും തുപ്പല്‍ വിഴുങ്ങതിനു കുഴപ്പമില്ല. കാരണം ഒഴിവാക്കാന്‍ പ്രയാസമുള്ള സാഹചര്യമാണത്.
7. വായിലേക്ക് ഒന്നും കടക്കാതെ നാവിന്റെ തുമ്പ് കൊണ്ട് ഭക്ഷണത്തിന്റെ രുചി നോക്കല്‍ നല്ലതല്ലെങ്കിലും അനുവദനീയമാണ്.
8. ആഹാരമോ സുഗന്ധദ്രവ്യങ്ങളോ പൂക്കളോ മണപ്പിക്കുന്നത് കൊണ്ട് നോമ്പ് മുറിയില്ല. എങ്കിലും നല്ലതല്ല.
9. പുകവലി നോമ്പ് മുറിക്കും.
10. നിരത്തിലെ പൊടിയോ ധാന്യം പൊടിക്കുമ്പോളുണ്ടാകുന്ന പൊടിയോ വാഹനങ്ങളുടെ പുകയോ ശരീരത്തിനകത്ത് ചെന്നാല്‍ നോമ്പ് മുറിയുകയില്ല. പുകവലിക്കുന്ന അടുത്ത് നില്‍ക്കുന്നത് കാരണം പുക ഉള്ളില് ‍ചെന്നാലും (Passive smoking) നോമ്പ് മുറിയുകയില്ല.
11. മൂക്കില്‍ മരുന്നൊഴിക്കുന്നത് നോമ്പിനെ അസാധുവാക്കും. നിര്‍ബന്ധമായ അവസ്ഥയില്‍ (രോഗം കലശലായാലോ മറ്റോ) ചെവിയിലോ കണ്ണിലോ മരുന്നൊഴിക്കുന്നത് കൊണ്ട് നോമ്പ് മുറിയുകയില്ല എന്ന് പണ്ഡിതാഭിപ്രായമുണ്ടെങ്കിലും കഴിയുമെങ്കില്‍ അത്തരം മരുന്നുകള്‍ സൂര്യാസ്തമയത്തിനു ശേഷം ഉപയോഗിക്കുകയാണ് ഏറ്റവും ഉത്തമം.
12. എനിമ, തിരിവെക്കല്‍ തുടങ്ങി ഗുദദ്വാരത്തില്‍ മരുന്നും മറ്റും പ്രവേശിപ്പിക്കുന്ന ചികിത്സകള്‍ (A**l suppository) കാരണമായി നോമ്പ് മുറിയും. സൂര്യാസ്തമയത്തിനു ശേഷം ചെയ്യാന്‍ പറ്റുന്നവര്‍ അങ്ങനെ പിന്തിപ്പിക്കല്‍ ‍ നിര്‍ബന്ധമാണ് താനും. ഇനി അതിനു കഴിയില്ലെങ്കില്‍ ഇങ്ങനെ ചികിത്സിക്കാമെങ്കിലും നോമ്പ് മുറിയും. ആ നോമ്പ് പിന്നീട് മടക്കി അനുഷ്‌ടിക്കുകയും വേണം(ഖദാ‍അ‌്)
13. സിറിഞ്ച് ഉപയോഗിച്ച് ഇന്‍‌ജക്ഷന്‍ എടുക്കുന്നതിനെക്കുറിച്ച് പണ്ഡിതന്മാര്‍ക്കിടയില്‍ വിരുദ്ധാഭിപ്രായമാണുള്ളത്. നോമ്പ് മുറിയുമെന്നും ഇല്ലെന്നും അഭിപ്രായമുണ്ട്. എന്നാല്‍ ഇന്‍‌ജക്ഷന്‍ സൂര്യാസ്തമയത്തിനു ശേഷം എടുത്താല്‍ മതിയെങ്കില്‍ അങ്ങനെ ആവുന്നതാണ് നല്ലത്. അതിനു കഴിയാത്ത സാഹചര്യത്തില്‍ ഇന്‍‌ജക്ഷന്‍ എടുക്കാവുന്നതാണെന്ന് പ്രബലമായ അഭിപ്രായമുണ്ട്. നോമ്പ് മുറിയുകയില്ല. മനുഷ്യ ശരീരത്തിനു കഴിയാത്തതൊന്നും അല്ലാഹു ത‌ആലാ കല്‍‌പ്പിച്ചിട്ടില്ല. പണ്ഡിതരുടെ അഭിപ്രായ വ്യത്യാസത്തില്‍ ജനങ്ങള്‍ക്ക് കരുണയും എളുപ്പവുമുണ്ട്. എന്നാല്‍ ശരീരക്ഷീണമകറ്റുന്നതിനു വേണ്ടി ഇന്‍‌ജക്ഷനോ ഗ്ലൂകോസ് ഡ്രിപ്പ്‌ഡ് ഇന്‍‌ജക്ഷനോ എടുത്താല്‍ നിശ്‌ചയമായും നോമ്പ് മുറിയും.
14. ചെവി വൃത്തിയാക്കുന്നതിനായി ചെവിക്കോലോ ബഡ്‌സോ ചെവിയിലേക്കിട്ടാല്‍ നോമ്പ് മുറിയും എന്ന നിയമം അറിഞ്ഞു കൊണ്ട് ഒരാള്‍ അങ്ങനെ ചെയ്‌താല്‍ നോമ്പ് മുറിയും. എന്നാല്‍ നിയമത്തെ കുറിച്ച് അജ്‌ഞനായിട്ടോ ഓര്‍ക്കാതെയോ ആണ് ഇങ്ങനെ ചെയ്യുന്നതെങ്കില്‍ നോമ്പ് മുറിയുകയില്ല.
15. ആസ്ത്മാ രോഗികള്‍ ഇന്‍‌ഹേലര്‍ ഉപയോഗിക്കുന്നത് കൊണ്ട് നോമ്പ് മുറിയും. മരുന്നിലെ ജലാംശം ഉമിനീരില്‍ കലര്‍ന്ന് ശരീരത്തിലെത്തുന്നത് കൊണ്ടാണിത്.

ശ്രദ്ധിക്കേണ്ട വസ്തുത:-

റമദാന്‍ മാസം പകല്‍ സമയത്ത് നോമ്പെടുക്കാന്‍ ബാധ്യസ്ഥനായ ഒരാള്‍ ഭക്ഷണം കഴിക്കും (ഒഴിവാകുന്ന കാരണങ്ങളൊന്നുമില്ലാതെ) എന്ന് അറിയാമെങ്കില്‍ അയാള്‍ക്ക് ഭക്ഷണം സമ്മാനിക്കുകയോ അയാള്‍ക്ക് വേണ്ടി ഭക്ഷണം വാങ്ങുകയോ അയാള്‍ക്ക് ഭക്ഷണം വില്‍ക്കുകയോ ചെയ്യുന്നത് അങ്ങേയറ്റം കുറ്റകരമായ കാര്യമാണ്.

*നോമ്പ് മുറിയുന്ന കാര്യങ്ങള്‍*

*മനഃപൂര്‍വ്വം ഛര്‍ദ്ദിക്കല്‍.*

അണ്ണാക്കിലോ മറ്റോ കയ്യിട്ട് ഉണ്ടാക്കി ഛര്‍ദ്ദിക്കുന്നതിലൂടെ നോമ്പ് മുറിയും. എന്നാല്‍ സ്വയം നിയന്ത്രിക്കാന്‍ കഴിയാത്ത സ്വഭാവികമായ ഛര്‍ദ്ദി ഉണ്ടാകുകയാണെങ്കില്‍ നോമ്പ് മുറിയുന്നതല്ല.

*ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടല്‍.*

സ്‌ഖലനം സംഭവിച്ചില്ലെങ്കില്‍ തന്നെയും നോമ്പുകാരാണെന്ന ബോധത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ സ്ത്രീയുടെയും പുരുഷന്റെയും നോമ്പ് മുറിയും. സ്‌ഖലനം സംഭവിക്കാത്തിടത്തോളം ചുംബനം, സ്‌പര്‍ശനം എന്നിവ മൂലം നോമ്പ് മുറിയുന്നതല്ല.

ഒരാള്‍ തന്റെ ഭാര്യയുമായി ബന്ധപ്പെട്ടു കൊണ്ടിരിക്കുമ്പോള്‍ നോമ്പിന്റെ സമയമായത് (ഫജ്‌ര്‍-ബാങ്ക് വിളി) അറിഞ്ഞു പെട്ടെന്ന് പിന്മാറിയെന്നിരിക്കട്ടെ. അപ്പോള്‍ അയാള്‍ക്ക് സ്‌ഖലനം സംഭവിച്ചാലും നോമ്പ് മുറിയുന്നതല്ല. കാരണം ഉദയത്തിനു (ഫജ്‌ര്‍ സാദിഖ്) മുമ്പ് ബന്ധപ്പെടല്‍ അനുവദനീയമാണല്ലോ. എന്നാല്‍ ഉദയം അറിയാതെയാണെങ്കില്‍ പോലും ഒരാള്‍ ലൈംഗിക ബന്ധം തുടര്‍ന്നാല്‍ അവരുടെ നോമ്പ് സ്വീകാര്യമാകുന്നതല്ല.
ഇതില്‍ നിന്ന് മനസ്സിലാകുന്നത് സുബ്‌ഹിയോടടുത്ത സമയത്ത് ഇത്തരം പ്രവൃത്തികളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുന്നതാണ് അഭികാമ്യം എന്നതാണ്.

*സ്വയംഭോഗത്തിലൂടെയോ മറ്റു പ്രവര്‍ത്തനങ്ങളിലൂടെയോ സ്‌ഖലനം ഉണ്ടാക്കല്‍.*

മുഷ്‌ടി മൈഥുനത്തിലൂടെയോ മറ്റോ സ്‌ഖലനമുണ്ടായാല്‍ നോമ്പ് മുറിയുന്നതാണ്.
ഒരാള്‍ സ്‌ഖലനമുണ്ടാകും എന്ന് ഭയപ്പെടുന്നുവെങ്കില്‍ ഭാര്യയുമായി ചുംബനം, തലോടല്‍ എന്നിവയില്‍ ഏര്‍പ്പെടുന്നത് കുറ്റകരമാണ്. അങ്ങനെ ഏര്‍പ്പെട്ട് സ്‌ഖലനം സംഭവിച്ചാല്‍ നോമ്പ് മുറിയുന്നതുമാണ്. ഇനി ഒരാള്‍ക്ക് സ്‌ഖലനമുണ്ടാകും എന്ന ഭയമില്ലെങ്കിലും ചുംബിക്കലും തലൊടലും ഒഴിവാക്കുന്നതാണ് നല്ലത്; അങ്ങനെ ചെയ്യുന്നതില്‍ തെറ്റില്ല എങ്കില്‍ തന്നെയും.

*ആര്‍ത്തവം അല്ലെങ്കില്‍ പ്രസവാനന്തര രക്തസ്രാവം.*

ശുദ്ധിയുള്ള അവസ്ഥയില്‍ നോമ്പാരംഭിച്ച ഒരു പെണ്‍കുട്ടിക്ക് പകലെപ്പോഴെങ്കിലും ആര്‍ത്തവ രക്തമോ പ്രസവരക്തമോ സ്രവിച്ചാല്‍ നോമ്പ് അസാധുവാകും. അങ്ങനെ സംഭവിച്ചാല്‍ നോമ്പിന്റെ ഉദ്ദേശ്യത്തോടെ അവള്‍ നോമ്പ് മുറിയുന്ന കാ‍ര്യങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ പാടില്ലാത്തതാകുന്നു. നോമ്പിന്റെ ഉദ്ദേശ്യമില്ലാതെ ആഹാര പാനീയങ്ങള്‍ ഉപേക്ഷിച്ചാല്‍ അതില്‍ തെറ്റില്ല.
(പ്രസവരക്തം എന്നുദ്ദേശിക്കുന്നത്:- പ്രസവാനന്തരം രക്തസ്രാവം ശമിച്ച് കുളിച്ച് ശുദ്ധിയായ ഒരു പെണ്ണിന് വീണ്ടും രക്തസ്രാവം ഉണ്ടാവുന്നതിനെയാണ്).

ആര്‍ത്തവ രക്തമോ പ്രസവരക്തമോ സ്രവിക്കുന്ന അവസ്ഥയില്‍ ഒരു ദിവസം തുടങ്ങുന്ന സ്ത്രീക്ക് പകല്‍ ശുദ്ധി കൈവന്നാല്‍ അവള്‍ ബാക്കി സമയം നോമ്പനുഷ്‌ടിക്കേണ്ടതില്ല. എന്നാലും നോമ്പ് മുറിയുന്ന കാര്യങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കല്‍ സുന്നത്താണ്.

*ചിത്തഭ്രമം*

നോമ്പെടുക്കുന്ന മനുഷ്യന് ചിത്തഭ്രമം സംഭവിക്കുകയോ സ്ഥിരബുദ്ധി നഷ്‌ടപ്പെടുകയോ ചെയ്താല്‍- അതെത്ര കുറഞ്ഞ നിമിഷങ്ങളിലേക്കാണെങ്കിലും- നോമ്പ് മുറിയുന്നതാണ്.

*ബോധക്ഷയം.*

ഉദയത്തിനും മുമ്പ് ബോധമില്ലാതിരിക്കുകയും അസ്‌തമയം വരെ ബോധരഹിതനായി തുടരുകയും ചെയ്യുന്ന ഒരാളുടെ നോമ്പ് സ്വീകാര്യമല്ല. ആ ദിവസത്തെ നോമ്പ് മടക്കി അനുഷ്‌ടിക്കേണ്ടതുമാണ്.

എന്നാല്‍ ദിവസത്തിന്റെ തുടക്കത്തില്‍ ബോധമുണ്ടായിരിക്കുകയും പിന്നീടേപ്പോഴെങ്കിലും അബോധാവസ്ഥയിലാകുകയും ചെയ്യുന്ന ഒരാളിന്റെ അല്ലെങ്കില്‍ ദിവസത്തിന്റെ തുടക്കത്തില്‍ ബോധമില്ലാതിരിക്കുകയും പിന്നീട് (ഒരു നേരിയ സമയത്തേക്കെങ്കിലും) ബോധം വീണ്ടു കിട്ടുകയും ചെയ്യുന്ന ഒരാളിന്റെ നോമ്പ് സ്വീകാര്യമാകുന്നതാണ്.

17/05/2018

റമദാന്‍ മാസം
മനുഷ്യര്‍ക്ക് സന്മാര്‍ഗമായും സത്യാസത്യ വിവേചകമായും വിശുദ്ധ ഖുര്‍ആന്‍ അല്ലാഹു സമ്മാനിച്ച മാസമാണ് റമദാന്‍. നന്മകള്‍ക്ക് പലഇരട്ടി പ്രതിഫലവും ലഭിക്കുന്ന മഹത്തായ മാസമാണ് നമ്മുടെ മേല്‍ തണലിടുന്നത്. നബി(സ) റമദാന്‍ സമാഗതമാവുന്ന അവസരത്തില്‍, അതിന്റെ അനുഗ്രഹങ്ങള്‍ ലഭ്യമാവുന്നതിന് ശരീരത്തെയും മനസ്സിനെയും പാകപ്പെടുത്താന്‍ ശിഷ്യന്മാരെ ഉപദേശിക്കുമായിരുന്നു. പുണ്യങ്ങള്‍ ചെയ്യുന്നതിലും റമദാന്റെ ഗുണഫലങ്ങള്‍ നേടിയെടുക്കുന്നതിലും മത്സരിച്ച് മുന്നേറേണ്ട വിലപ്പെട്ട ദിനരാത്രങ്ങളാണ് വന്നെത്തുന്നത്.

പ്രതിസന്ധിഘട്ടങ്ങള്‍ നേരിടുമ്പോള്‍ വ്രതമനുഷ്ഠിക്കാനാണ് ഖുര്‍ആനും സുന്നത്തും നമ്മോട് ആവശ്യപ്പെടുന്നത്. ആത്മനിയന്ത്രണം നേടിയെടുക്കാന്‍ സാധ്യമാവുന്ന ഇബാദത്താണ് വ്രതം. ആത്മനിയന്ത്രണമാണ് മനുഷ്യന് മഹത്വം സമ്മാനിക്കുന്നത്. മൃഗമായി അധഃപതിക്കുന്നതില്‍ നിന്നും മനുഷ്യനെ തടയുന്നത് ഈ മൂല്യമാണ്. നിങ്ങളില്‍ ശക്തിയുള്ളവന്‍, മല്ലയുദ്ധത്തില്‍ എതിരാളിയെ ഇടിച്ചുവീഴ്ത്തുന്നവനല്ലെന്നും കോപം വരുമ്പോള്‍ ശരീരത്തെ നിയന്ത്രിക്കുന്നവനാണെന്നും നബി(സ) പഠിപ്പിക്കുന്നു. അധഃപതനത്തിന്റെ അഗാധഗര്‍ത്തങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ള പാതയും പാഥേയവുമാണ് വ്രതം. ഇസ്ലാം സ്വീകരിച്ച പാശ്ചാത്യന്‍ ബുദ്ധിജീവികള്‍ വ്രതത്തിന്റെ ഈ ശക്തിയെ പ്രത്യേകം വിലയിരുത്തിയിട്ടുണ്ട്. ജീവിതത്തില്‍ വിജയം വരിക്കാനുള്ള ശരിയായവഴിയാണ് ആത്മനിയന്ത്രണം. ഭൂഖണ്ഡങ്ങള്‍ കീഴടക്കിയ മഹാരഥന്മാര്‍ പോലും ചിലപ്പോള്‍ സ്വന്തം ആഗ്രഹങ്ങളുടെയും ഇഛകളുടെയും മുമ്പില്‍ തോറ്റുപോകുന്നു. ശരീരത്തെയും മനസ്സിനെയും നാഥന്റെ മാര്‍ഗത്തില്‍ സമര്‍പ്പിച്ച് ശുദ്ധീകരിച്ചെടുക്കാന്‍ ഏറ്റവും നല്ല അവസരമാണ് പരിശുദ്ധ റമദാന്‍.

നന്മയും തിന്മയും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കി അല്ലാഹു ആദരിച്ച സൃഷ്ടിയാണ് മനുഷ്യന്‍. സ്വാതന്ത്ര്യം നല്‍കപ്പെട്ട മേഖലയില്‍ മനുഷ്യന്‍ നാഥന് വിധേയനാകുമ്പോഴാണ് അല്ലാഹുവിന്റെ പ്രതിനിധിയെന്ന പദവിയില്‍ അവന്‍ അവരോധിതനാവുന്നത്. അല്ലാഹുവിന്റെ സൃഷ്ടിജാലങ്ങളില്‍ ഉത്തമര്‍, അല്ലാഹു ഇഷ്ടപ്പെടുകയും അല്ലാഹുവിനെ ഇഷ്ടപ്പെടുകയും ചെയ്യുന്നവരാണെന്ന് ഖുര്‍ആന്‍ വിവരിക്കുന്നു. "ഈമാന്‍ കരസ്ഥമാക്കുകയും സല്‍ക്കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്യുന്നവര്‍ ജന്നാത്തുല്‍ ഫിര്‍ദൌസില്‍ ശാശ്വത ജീവിതം നയിക്കുന്നവരാണ്.'' അല്ലാഹുവിനോടുള്ള സ്നേഹപ്രകടനത്തിന്റെ ഉദാത്തമായ മാര്‍ഗ്ഗമാണ് അനുസരണം. അനുസരണത്തിന്റെ പാരമ്യമാണ് നമസ്കാരം. അതിന്റെ തന്നെ മറ്റൊരു വശമാണ് വ്രതത്തില്‍ ഉള്‍ച്ചേരുന്നത്.

നശ്വരമായ ഐഹികജീവിതത്തോടുള്ള കൊതിമൂലം മണ്ണില്‍ മുഖംകുത്തി നടക്കേണ്ട ഗതികേടിലാണ് ഭോഗതൃഷ്ണ പുതിയ ലോകത്തിലെ മനുഷ്യനെ കൊണ്ടെത്തിച്ചിരിക്കുന്നത്. മനുഷ്യരാശി അല്ലാഹുവിലേക്കാണ് മുഖം തിരിക്കേണ്ടത് എന്ന സന്ദേശമാണ് ഖുര്‍ആന്‍ മുന്നോട്ടു വെക്കുന്നത്. "ലോക രക്ഷിതാവായ അല്ലാഹുവിന് ഞാനിതാ മുഖം തിരിച്ചിരിക്കുന്നു'' എന്ന ഖുര്‍ആന്‍ വാക്യം എല്ലാ നമസ്കാരങ്ങളിലും ഏറ്റുപറയുന്ന സത്യവിശ്വാസികള്‍ക്ക് അത് ജീവിതം കൊണ്ട് അന്വര്‍ഥമാക്കാനുള്ള അവസരമാണ് റമദാന്‍.

സ്വഭാവ സംസ്കരണം റമദാനില്‍ നമ്മുടെ ഉന്നമാകണം. ദുശ്ശീലങ്ങളുടെ അടിമകളാവേണ്ടവരല്ല. ഓരോ റമദാനിലും ഇക്കാര്യത്തില്‍ ഒരുപടി മുന്നില്‍ നില്‍ക്കാന്‍ നമുക്ക് കഴിയണം. അസത്യവാക്കും പ്രവൃത്തിയും ഉപേക്ഷിക്കലും വഴക്കിന് വരുന്നവരോട് 'ഞാന്‍ നോമ്പുകാരനാണ്' എന്ന് സൂക്ഷ്മതയോടെ പ്രതികരിക്കുന്നതും റമദാനില്‍ മാത്രം ശീലിച്ചവസാനിപ്പിക്കേണ്ട ശൈലിയുമല്ല.

"പുണ്യത്തിലേക്ക് ക്ഷണിക്കുകയും സദാചാരം കല്‍പിക്കുകയും ധര്‍മശാസനം നടത്തുകയും തിന്മ തടയുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍നിന്നുണ്ടാകട്ടെ'' (സൂറ ആലുഇംറാന്‍) എന്ന് നമ്മുടെ നിയോഗലക്ഷ്യത്തെ ഖുര്‍ആന്‍ അടിവരയിടുന്നുണ്ട്. ഖുര്‍ആനെ ജീവിതവുമായി ബന്ധപ്പെടുത്തുന്ന കാര്യത്തില്‍ അതുല്യമാതൃകയാണ് നബി(സ)യും സ്വഹാബാ കിറാമുമടങ്ങുന്ന ആദ്യ തലമുറ കാഴ്ചവെച്ചത്. നോമ്പ് പ്രസംഗത്തില്‍ മാത്രം വിഷയമാകേണ്ടതല്ല ഇക്കാര്യങ്ങള്‍. നമ്മുടെ ജീവിതത്തിലേക്ക് അവരുടെ ഉജ്ജ്വല മാതൃകയെ സ്വാംശീകരിക്കുന്ന സമീപനമാണ് വേണ്ടത്.

ഖുര്‍ആന്‍ പാരായണം ചെയ്തും തഫ്സീറുകള്‍ വായിച്ചും ദീര്‍ഘമായി ഓതി രാത്രി നമസ്കരിച്ചും ഖുര്‍ആനോടുള്ള ബാധ്യത നിര്‍വഹിക്കാന്‍ നാം സമയം കണ്ടെത്തണം. 'വ്രതമനുഷ്ഠിക്കുന്നതു വഴി നിങ്ങള്‍ തഖ്‘വയുള്ളവരായേക്കാം' എന്നാണ് ഖുര്‍ആന്‍ വ്യക്തമാക്കുന്നത്. തഖ്‘വ ജീവിതമൂല്യമാവണമെങ്കില്‍ നിതാന്ത ജാഗ്രത അനിവാര്യമാണ്. തുടര്‍ച്ചയായി ചെയ്യുന്ന കാര്യങ്ങള്‍ യാന്ത്രികമായി മാറിപ്പോകാതെ നോക്കണം. പ്രാര്‍ഥന സത്യവിശ്വാസികളുടെ കരുതിവെപ്പും കൈമുതലുമാണ്. ലോകത്തുള്ള മുഴുവന്‍ മര്‍ദ്ദിതരായ ജനവിഭാഗങ്ങള്‍ക്കും അന്യായമായി ഭീകരതയുടെ മുദ്രയടിക്കപ്പെടുന്ന സഹോദരങ്ങള്‍ക്കും, പ്രതിസന്ധികള്‍ക്കിടയിലും തളരാതെ പണിപ്പെടുന്ന ലോക ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ക്കും വേണ്ടി അല്ലാഹുവിനോട് കണ്ണു നനച്ച് പ്രാര്‍ഥിക്കേണ്ട ഏറ്റവും ഉചിതമായ സമയം കൂടിയാണ് ഇത്.

കഴിഞ്ഞ വര്‍ഷം റമദാനില്‍ നമ്മോടൊപ്പമുണ്ടായിരുന്ന കുടുംബാദികളിലും സുഹൃത്തുക്കളിലും പെട്ട ചിലര്‍ അല്ലാഹുവിങ്കലേക്ക് യാത്രയായിട്ടുണ്ട്. അവരെ കുറിച്ചുള്ള ഓര്‍മകള്‍ നമ്മെ മരണത്തെയും ഓര്‍മിപ്പിക്കുന്നു. ഈ ബോധത്തോടെയാണ് നാം റമദാനെ സമീപിക്കേണ്ടത്. റമദാന്‍ ക്ഷമയുടെ മാസമാണ്. ഖുര്‍ആന്‍ പറയുന്നു: "സത്യവിശ്വാസികളേ നിങ്ങള്‍ ക്ഷമിക്കുക; ക്ഷമയില്‍ മികവ് കാണിക്കുക; അസത്യത്തിന്റെ വാഹകര്‍ക്കെതിരില്‍ ധീരരായിരിക്കുക; അല്ലാഹുവെ സൂക്ഷിച്ച് ജീവിക്കുക; നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം'' (ആലുഇംറാന്‍ 200). അല്ലാഹു അനുഗ്രഹിക്കട്ടെ.

31/08/2017

_*അറഫാദിനത്തിന്റെ ശ്രേഷ്ഠതകള്‍*_

*അല്ലാഹു ചില ദിവസങ്ങള്‍ക്കും മാസങ്ങള്‍ക്കും സാധാരണ ദിവസങ്ങളേക്കാളും മാസങ്ങളേക്കാളും ശ്രേഷ്ഠത നല്‍കിയിട്ടുണ്ട്. അല്ലാഹുവിന്റെ അടുക്കല്‍ ഏറ്റവും ശ്രേഷ്ഠമായ ദിനം ‘നഹ്‌റി’ ന്റെ ദിനമാണെന്ന് പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്. ‘ഹജ്ജുല്‍ അക്ബര്‍’ എന്ന വിശേഷണമുള്ള ദുല്‍ഹജ്ജ് 10 പെരുന്നാള്‍ ദിനമാണ്.
‘യൗമുന്നഹ് ര്‍’ അഥവാ ബലിദിനം കഴിഞ്ഞാല്‍ അല്ലാഹുവിന്റെ അടുക്കല്‍ ഏറ്റവും ശ്രേഷ്ഠമായ ദിവസം യൗമുല്‍ ഖിര്‍റ് ആണ്. അഥവാ ദുല്‍ഹജജ് പതിനൊന്ന്.

ദുല്‍ഹജ്ജ് 8 മുതല്‍ 13 വരെയുള്ള ഓരോ ദിവസങ്ങള്‍ക്കും പ്രത്യേകം പേരുകളും സവിശേഷമായ ശ്രേഷ്ഠതകളുമുണ്ട്. ദുല്‍ഹജ്ജ് 8 ‘യൗമു തര്‍വിയ’ എന്നാണ് അറിയപ്പെടുന്നത്. ദുല്‍ഹജ്ജ് 9 അറഫാ ദിനമാണ്. ദുല്‍ഹജ്ജ് 10 യൗമു ന്നഹ് ര്‍ അഥവാ ബലിദിനമെന്നും ദുല്‍ഹജ്ജ് 11 യൗമുല്‍ ഖിര്‍റ് എന്ന നാമത്തിലും ദുല്‍ഹജ്ജ് 12 യൗമുന്നഫറുല്‍ അവ്വല്‍ എന്നും ദുല്‍ഹജ്ജ് 13 യൗമുന്നഫറുസ്സാനി എന്നും അറിയപ്പെടുന്നു.
ഇതില്‍ അറഫാ ദിനം ഏറെ ശ്രേഷ്ഠതയും പ്രാധാന്യവും നിറഞ്ഞതാണ്. ശാഫിഈ മദ്ഹബിന്റെ വീക്ഷണത്തില്‍ അറഫാ ദിനമാണ് അല്‍ഹജ്ജുല്‍ അക്ബര്‍. അന്നേ ദിവസത്തെ നോമ്പ് രണ്ട് വര്‍ഷത്തെ പാപങ്ങള്‍ പൊറുക്കപ്പെടാന്‍ കാരണമാവുമെന്നും ആ ദിനത്തില്‍ നരകമുക്തി നല്‍കുന്നതുപോലെ മറ്റൊരു ദിനത്തിലും അല്ലാഹു നരകമുക്തി നല്‍കില്ലെന്നും പണ്ഡിതന്‍മാര്‍ വിശദീകരിച്ചിട്ടുണ്ട്.
അല്ലാഹു തന്റെ അടിമയാറുകളോട് ഏറെ അടുക്കുന്ന ദിവസമാണത്. അന്നേ ദിവസം മലക്കുകളോട് അല്ലാഹു തന്റെ വിശ്വാസികളായ അടിമകളെ കുറിച്ച് മേനി പറയും. സുനനു അബീദാവീദില്‍ തിരുമേനി (സ) പറഞ്ഞതായി ഇങ്ങനെ കാണാം: ‘യൗമുന്നഹ് ര്‍ ബലിദിനമാണ്. അല്‍ഹജ്ജുല്‍ അക്ബര്‍ (ഏറ്റവും വലിയ ഹജ്ജ് ദിവസം) ആണത്’. അബൂഹുറൈറയും മറ്റുചില സഹാബാക്കളും അഭിപ്രായപ്പെട്ടിട്ടുള്ളത് അറഫാ ദിനം യൗമുന്നഹറിന്റെ മുന്നോടിയാണെന്നാണ്. നിറുത്തവും ഭയഭക്തിയും വിനയവും തൗബയും പ്രാര്‍ത്ഥനകളും ആ ദിവസത്തിലാണ്.

*വെള്ളിയാഴ്ച്ച ദിവസമാണോ അറഫാ ദിനമാണോ കൂടുതല്‍ ശ്രേഷ്ഠത?*
ഇബ്‌നു ഹിബ്ബാന്‍ തന്റെ സ്വഹീഹില്‍, അബൂ ഹുറൈറയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു: തിരുമേനി പറഞ്ഞു: ‘ജുമുഅ ദിവസത്തേക്കാള്‍ ശ്രേഷ്ഠമായ ഒരു ദിവസത്തിലും സൂര്യന്‍ ഉദിക്കുകയോ അസ്തമിക്കുകയോ ചെയ്യുന്നില്ല’. അനസുബ്‌നു ഔസില്‍ നിന്നുമുള്ള മറ്റൊരു ഹദീസില്‍, ‘സൂര്യന്‍ ഉദിച്ച ദിവസങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായ ദിവസം വെള്ളിയാഴ്ച്ചയാണ്’ എന്നാണ് കാണാന്‍ കഴിയുന്നത്. ആഴ്ച്ചയില്‍ ഏറ്റവും ശ്രേഷ്ഠമായ ദിവസമാണ് വെള്ളിയാഴ്ച്ച എന്നായിരിക്കാം തിരുമേനി ഇവിടെ ഉദ്ദേശിച്ചത്. എന്നാല്‍ ഒരു വര്‍ഷത്തില്‍ ഏറ്റവും ശ്രേഷ്ഠമായ ദിനങ്ങള്‍ അറഫയും ബലിദിവസവുമാണ്. അപ്രകാരം തന്നെയാണ് ലൈലതുല്‍ ഖദ്‌റും വെള്ളിയാഴ്ച്ച രാവും. അതുകൊണ്ടു തന്നെ വെള്ളിയാഴ്ച്ചയും അറഫയും ഒരുമിച്ച് വന്നാല്‍ അതിന് കൂടുതല്‍ ശ്രേഷ്ഠതയുണ്ടെന്ന് പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.
അറഫാ ദിനത്തില്‍ അല്ലാഹു പ്രാര്‍ത്ഥനക്കുത്തരം നല്‍കുന്ന പ്രത്യേക സമയമുണ്ട്. അസറിന് ശേഷമുള്ള ആദ്യ മണിക്കൂറുകളാണത്. അന്നേരം അറഫയില്‍ ഹാജിമാര്‍ അല്ലാഹുവിന്റെ മുന്നില്‍ പ്രാര്‍ത്ഥനാ നിര്‍ഭരമായ മനസ്സോടെ ഇബാദത്ത് കര്‍മങ്ങളിലായിരിക്കും.
വെള്ളിയാഴ്ച്ച ദിവസമാണെങ്കില്‍ ലോകമുസ് ലിംകള്‍ ജുമുഅക്ക് വേണ്ടി ഒരുമിച്ചു കൂടുകയും ഖുതുബ ശ്രവിക്കുകയും ചെയ്യുന്ന ദിനമാണ്.
ജുമുഅ ദിവസം മുസ് ലിംകള്‍ക്ക് പെരുന്നാളാണ്. അറഫാ ദിനം ഹാജിമാര്‍ക്ക് പെരുന്നാളാണ്. അറഫാ ദിനം ദീനിന്റെ പൂര്‍ത്തീകരണവും അനുഗ്രഹത്തിന്റെ അവസാനവുമാണ്.
ഉമറുബ്‌നുല്‍ ഖത്താബ് (റ) ന്റെ അടുക്കല്‍ ഒരു യഹൂദന്‍ വന്ന് ചോദിച്ചു:അമീറുല്‍ മുഅ്മിനീന്‍, താങ്കളുടെ വേദഗ്രന്ഥത്തില്‍ ഇറങ്ങിയതും പാരായണം ചെയ്തു കൊണ്ടിരിക്കുന്നതുമായ ഒരു സൂക്തം ഞങ്ങളിലാണ് ഇറങ്ങിയിരിക്കുന്നതെങ്കില്‍ അത് ഞങ്ങളൊരു പെരുന്നാളാക്കി മാറ്റുമായിരുന്നു’. ഉമര്‍ ചോദിച്ചു:’ഏത് ആയത്താണത്?’ അദ്ദേഹം പറഞ്ഞു. ‘ഇന്ന് നാം നിങ്ങളുടെ ദീന്‍ പൂര്‍ത്തീയാക്കി തന്നിരിക്കുന്നു എന്റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിതരുകയും ചെയ്തിരിക്കുന്നു, മതമായി ഇസ് ലാമിനെ നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരുകയും ചെയ്തിരിക്കുന്നു’. ഉമര്‍ പറഞ്ഞു: ‘ആ ദിവസവും ആ ദിവസത്തിന്റെ ശ്രേഷ്ഠതയും ഞങ്ങള്‍ക്ക് ശരിക്കുമറിയാം. നബി തിരുമേനി (സ) അറഫയില്‍ നില്‍ക്കെ ഒരു വെള്ളിയാഴ്ച്ചയാണ് തിരുമേനിക്ക് ആ ആയത്ത് അവതരിച്ചത്’.

*അല്ലാഹു സത്യം ചെയ്യുന്ന ദിവസം*
അബൂ ഹുറൈറ (റ)യില്‍ നിന്ന് നിവേദനം. ‘വാഗ്ദത്ത ദിനം ഖിയാമത്ത് നാളാണ്. യൗമുല്‍ മശ്ഹൂദ് (സാക്ഷിയാക്കപ്പെടുന്ന ദിനം) അറഫാ ദിനമാണ്. വെള്ളിയാഴ്ച്ച സാക്ഷിദിനമാണ്. ജുമുഅ ദിവസത്തേക്കാള്‍ ശ്രേഷ്ഠമായ ഒരു ദിവസവുമില്ല. അതില്‍ ഒരു മണിക്കൂറുണ്ട്്. ആ സമയങ്ങളില്‍ വിശ്വാസിയുടെ പ്രാര്‍ത്ഥനക്ക് അല്ലാഹു ഉത്തരം നല്‍കാതിരിക്കില്ല.

*അറഫാ ദിനത്തിലെ നോമ്പ്*
ഹര്‍മലതുബ്‌നു ഇയാസ് അബീ ഖതാദയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. തിരുമേനി (സ) പറഞ്ഞു: അറഫാ ദിനത്തിലെ നോമ്പ് രണ്ട് വര്‍ഷത്തെ പാപങ്ങള്‍ പൊറുത്ത് കൊടുക്കുന്നു. കഴിഞ്ഞ വര്‍ഷവും വരാനിരിക്കുന്ന വര്‍ഷത്തേയും പാപങ്ങള്‍, ആശൂറായിലെ നോമ്പ് കഴിഞ്ഞ ഒരു വര്‍ഷത്തെ പാപങ്ങള്‍ പൊറുപ്പിക്കും. അറഫാ ദിനത്തില്‍ അറഫയില്‍ നില്‍ക്കുന്ന ഹാജിമാര്‍ നോമ്പനുഷ്ഠിക്കേണ്ടതില്ല. കാരണം തിരുമേനി (സ) ആ നോമ്പ് ഉപേക്ഷിക്കുകയാണ് ചെയ്തത്. അറഫയില്‍ നില്‍ക്കുന്നവര്‍ അതിനാല്‍ നോമ്പെടുക്കാവതല്ല.

*നരക മോചനത്തിന്റെ ദിനം*
അറഫാ ദിനം പാപ മോചനത്തിന്റെയും നരക മോചനത്തിന്റെയും ദിവസമാണ്. ആയിശ (റ) നിന്നുള്ള ഒരു ഹദീസില്‍ റസുല്‍ (സ) പറയുന്നു: ‘അല്ലാഹു അവന്റെ അടിമകളെ നരകത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ മോചിപ്പിക്കുന്ന ദിവസം അറഫയാണ്. അന്നേ ദിവസം അല്ലാഹു അടിമകളോട് ഏറെ അടുത്താണ്. മലക്കുകളോട് തന്റെ വിശ്വാസികളായ അടിമകളെ കുറിച്ച് അല്ലാഹു മേനി പറയും’
ഇങ്ങനെ നിരവധി ശ്രേഷ്ഠതകളാണ് അറഫാ ദിനത്തിനുള്ളത്. സത്യവിശ്വാസികള്‍ അല്ലാഹു കനിഞ്ഞരുളിയ ഈ അസുലഭ അവസരങ്ങള്‍ പാപമോചനത്തിനും നരക മോചനത്തിനും സല്‍കര്‍മ്മങ്ങള്‍ക്കും വേണ്ടി വിനിയോഗിക്കുകയാണ് വേണ്ടത്. അതിന് സര്‍വ്വ ശക്തന്‍ തൗഫീഖ് നല്‍കട്ടെ. ആമീന്‍

13/01/2017

{يَا أَيُّهَا الَّذِينَ آمَنُوا إِذَا نُودِيَ لِلصَّلَاةِ مِن يَوْمِ الْجُمُعَةِ فَاسْعَوْا إِلَىٰ ذِكْرِ اللَّهِ وَذَرُوا الْبَيْعَ ۚ ذَٰلِكُمْ خَيْرٌ لَّكُمْ إِن كُنتُمْ تَعْلَمُونَ (9) فَإِذَا قُضِيَتِ الصَّلَاةُ فَانتَشِرُوا فِي الْأَرْضِ وَابْتَغُوا مِن فَضْلِ اللَّهِ وَاذْكُرُوا اللَّهَ كَثِيرًا لَّعَلَّكُمْ تُفْلِحُونَ (10)} [الجمعة : 9-10]

( 9 ) O you who have believed, when [the adhan] is called for the prayer on the day of Jumu'ah [Friday], then proceed to the remembrance of Allah and leave trade. That is better for you, if you only knew.

( 10 ) And when the prayer has been concluded, disperse within the land and seek from the bounty of Allah, and remember Allah often that you may succeed.

( 9 ) സത്യവിശ്വാസികളേ, വെള്ളിയാഴ്ച നമസ്കാരത്തിന് വിളിക്കപ്പെട്ടാല്‍ അല്ലാഹുവെ പറ്റിയുള്ള സ്മരണയിലേക്ക് നിങ്ങള്‍ വേഗത്തില്‍ വരികയും, വ്യാപാരം ഒഴിവാക്കുകയും ചെയ്യുക. അതാണ് നിങ്ങള്‍ക്ക് ഉത്തമം; നിങ്ങള്‍ കാര്യം മനസ്സിലാക്കുന്നുവെങ്കില്‍.

( 10 ) അങ്ങനെ നമസ്കാരം നിര്‍വഹിക്കപ്പെട്ടു കഴിഞ്ഞാല്‍ നിങ്ങള്‍ ഭൂമിയില്‍ വ്യാപിച്ചു കൊള്ളുകയും, അല്ലാഹുവിന്‍റെ അനുഗ്രഹത്തില്‍ നിന്ന് തേടിക്കൊള്ളുകയും ചെയ്യുക. നിങ്ങള്‍ അല്ലാഹുവെ ധാരാളമായി ഓര്‍ക്കുകയും ചെയ്യുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം.

11/01/2017

{۞ يَا أَيُّهَا الَّذِينَ آمَنُوا كُونُوا قَوَّامِينَ بِالْقِسْطِ شُهَدَاءَ لِلَّهِ وَلَوْ عَلَىٰ أَنفُسِكُمْ أَوِ الْوَالِدَيْنِ وَالْأَقْرَبِينَ ۚ إِن يَكُنْ غَنِيًّا أَوْ فَقِيرًا فَاللَّهُ أَوْلَىٰ بِهِمَا ۖ فَلَا تَتَّبِعُوا الْهَوَىٰ أَن تَعْدِلُوا ۚ وَإِن تَلْوُوا أَوْ تُعْرِضُوا فَإِنَّ اللَّهَ كَانَ بِمَا تَعْمَلُونَ خَبِيرًا} [النساء : 135]

O you who have believed, be persistently standing firm in justice, witnesses for Allah, even if it be against yourselves or parents and relatives. Whether one is rich or poor, Allah is more worthy of both. So follow not [personal] inclination, lest you not be just. And if you distort [your testimony] or refuse [to give it], then indeed Allah is ever, with what you do, Acquainted.

സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന് വേണ്ടി സാക്ഷ്യം വഹിക്കുന്നവരെന്ന നിലയില്‍ കണിശമായി നീതി നിലനിര്‍ത്തുന്നവരായിരിക്കണം. അത് നിങ്ങള്‍ക്ക് തന്നെയോ, നിങ്ങളുടെ മാതാപിതാക്കള്‍, അടുത്ത ബന്ധുക്കള്‍ എന്നിവര്‍ക്കോ പ്രതികൂലമായിത്തീര്‍ന്നാലും ശരി. (കക്ഷി) ധനികനോ, ദരിദ്രനോ ആകട്ടെ, ആ രണ്ട് വിഭാഗത്തോടും കൂടുതല്‍ ബന്ധപ്പെട്ടവന്‍ അല്ലാഹുവാകുന്നു. അതിനാല്‍ നിങ്ങള്‍ നീതി പാലിക്കാതെ തന്നിഷ്ടങ്ങളെ പിന്‍പറ്റരുത്‌. നിങ്ങള്‍ വളച്ചൊടിക്കുകയോ ഒഴിഞ്ഞ് മാറുകയോ ചെയ്യുന്ന പക്ഷം തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു അല്ലാഹു.

19/08/2016
13/07/2016

അമേരിക്കയുടെ ഹൃദയഭാഗത്താണ് ഞാന്‍ ജനിച്ചതും വളര്‍ന്നതും. പ്രായപൂര്‍ത്തിയായപ്പോള്‍ മറ്റുള്ളവരെപ്പോലെ ഞാനും ശരീരസൗന്ദര്യത്തില്‍ ശ്രദ്ധിച്ച് തുടങ്ങി. സുന്ദരിയായി മറ്റുള്ളവരുടെ മുന്നില്‍ താരമായി വിലസുകയായിരുന്നു എന്റെയും ലക്ഷ്യം. ലക്ഷ്യസാക്ഷാത്കാരത്തിനായി മോഡല്‍ ഗേളുകളുടെ സ്വപ്‌ന നഗരമായ മിയാമിയുടെ ദക്ഷിണ തീരത്തുള്ള ഫ്‌ളോറിഡയിലെത്തി. നിരന്തര പരിശ്രമങ്ങളിലൂടെ മോഡല്‍ ഗേള്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പരിശീലകയായി ഞാന്‍ മാറിയ എനിക്ക് പ്രതിഫലമായി വലിയ തുക തന്നെ ലഭിച്ചിരുന്നു.

സാമ്പത്തികാവസ്ഥ മെച്ചപ്പെട്ടതോടെ ഞാന്‍ ഫ്‌ളോറിഡയില്‍ തന്നെ ഒന്നാന്തരം താമസ സൗകര്യം സ്വന്തമാക്കി. സമ്പന്നരുടെ പട്ടികയില്‍ ആളുകള്‍ എന്നെയും എണ്ണിത്തുടങ്ങി. അങ്ങനെ സന്തോഷത്തോടെ മുന്നോട്ടുപോകുന്നതിനിടയില്‍ ജീവിത വിരസത അനുഭപ്പെടാന്‍ തുടങ്ങി. അസ്വസ്ഥതകളില്‍ നിന്ന് രക്ഷപ്പെടാന്‍ മദ്യവും ധ്യാനസംഘങ്ങളിലെ ധ്യാനവും മാറിമാറി പരീക്ഷിച്ച എനിക്ക് എവിടെയും ആശ്വാസം കണ്ടെത്താനായില്ല. ഇതിനെത്തുടര്‍ന്നാണ് മതങ്ങളെയും ദര്‍ശനങ്ങളെയും കുറിച്ച് ഞാന്‍ അന്വേഷിച്ച് തുടങ്ങിയത്. ഇടക്കാലത്ത് ഇസ് ലാമും എന്റെ മേശപ്പുറത്തെത്തി.

വിശുദ്ധ ഖുര്‍ആനെ പടിഞ്ഞാറന്‍ മുന്‍വിധിയോടെ സമീപിക്കുന്ന ഒരു പുസ്തകമാണ് എനിക്ക് ആദ്യ ഇസ് ലാം വായനക്ക് ലഭിച്ചത്. മുസ് ലിം സ്ത്രീ സ്വാതന്ത്ര്യം ലഭിക്കാത്തവളാണെന്നും മുസ്്‌ലിംകള്‍ കലഹപ്രിയരാണെന്നുമായിരുന്നു അതിന്റെ പ്രമേയം. അതെന്നെ തൃപ്തയാക്കിയില്ല. ഇതിനെത്തുടര്‍ന്നാണ് ഖുര്‍ആനിന്റെ യഥാര്‍ത്ഥ പതിപ്പ് അന്വേഷിച്ച് കണ്ടെത്തുന്നത്.
മനുഷ്യനെ അഭിസംബോധന ചെയ്യുന്നതില്‍ വിശുദ്ധഖുര്‍ആന്റെ രീതി എന്നെ വല്ലാതെ ആകര്‍ഷിച്ചു. ദൈവവും സൃഷ്ടികളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഖുര്‍ആനിലൂടെയാണ് ഞാന്‍ പഠിക്കുന്നത്. ഇതര വേദഗ്രന്ഥങ്ങളില്‍ നിന്ന് വ്യത്യസ്തമായി മനുഷ്യ ഹൃദയങ്ങളോട് നേരിട്ട് സംവദിക്കുന്ന ഖുര്‍ആനിക രീതിയും ദീര്‍ഘ വീക്ഷണത്തോടുകൂടി ഖുര്‍ആന്‍ നടത്തുന്ന പ്രസ്താവനകളും എന്നെ അത്ഭുതപ്പെടുത്തി.
ഈ പഠനവും മനനവുമാണ് ആരാധനകള്‍ അനുഷ്ഠിക്കുന്ന യഥാര്‍ഥ മുസ്‌ലിം എന്ന സ്വത്വത്തിലേക്ക് എന്നെ എത്തിച്ചത്. മുമ്പ് ഫാഷന്‍ വസ്ത്രങ്ങള്‍ ധരിച്ച് മോഡല്‍ ഗേളായി നടന്ന അതേ തെരുവിലൂടെ ഹിജാബ് ധരിച്ച് നടന്നപ്പോള്‍ ആളുകള്‍ അത്ഭുതത്തോടെ വീക്ഷിച്ചത് എന്നില്‍ കൗതുകമുണര്‍ത്തി. സ്‌കര്‍ട്ട് വാങ്ങിയ കടയില്‍നിന്നുതന്നെ പര്‍ദയും വാങ്ങിയപ്പോള്‍ സേല്‍സ് ഗേളിന്റെ മുഖത്തെ ഭാവമാറ്റവും എനിക്ക് കണ്ടറിയാനായി. ഫാഷന്‍ വസ്ത്രധാരണ രീതികളില്‍ താല്‍പര്യം കാണിക്കുന്ന ഒരാളായിട്ടാണല്ലോ ഇതിന് മുമ്പ് അവര്‍ എന്നെ മനസ്സിലാക്കിയിരുന്നത്. അക്കാലത്ത് ഞാന്‍ അരക്ഷിതയുമായിരുന്നു. എന്നാല്‍ എനിക്കിപ്പോള്‍ വല്ലാത്ത സുരക്ഷിതത്വ ബോധം അനുഭവപ്പെടുന്നു. ആര്‍ത്തിയോടെ സമീപിക്കപ്പെടുന്ന ഇരയല്ല ഞാനിന്ന്. തത്വശാസ്ത്രത്താല്‍ സംരക്ഷിക്കപ്പെട്ടവളാണ്. ഇസ്് ലാം എനിക്ക് സ്‌നേഹവും ദയയും പരിരക്ഷയും നല്‍കി ആദരിച്ചിരിക്കുന്നു.
ഇതിനിടയില്‍ എന്റെ ഇസ് ലാം സ്വീകരണം മീഡിയയില്‍ വന്‍ ചര്‍ച്ചയായി. ചര്‍ച്ച് വക്താക്കളും രാഷ്ട്രീയക്കാരും അതിനെ വ്യാഖ്യാനിച്ച് ആസ്വദിച്ചു. ഞാന്‍ പണം നല്‍കി സ്വാധീനിക്കപ്പെട്ടിട്ടുണ്ടെന്ന് പോലും ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടു. പക്ഷേ, അതിനൊന്നും ഞാന്‍ ചെവികൊടുത്തില്ല. അത്തരം ആരോപണങ്ങള്‍ എന്റെ ഇസ് ലാം സ്വീകരണത്തില്‍ ഒരു ചാഞ്ചല്യവും ഉണ്ടാക്കിയതിമില്ല. ഇന്നും ഞാന്‍ മുസ് ലിമാണ്. ഭര്‍ത്താവിനെ പിന്തുണക്കുന്ന സ്‌നേഹമുള്ള ഭാര്യയാണ്. മക്കളെ വളര്‍ത്തുന്നതിലൂടെ സ്ത്രീ സമൂഹത്തിന് വെളിച്ചമാവുകയാണെന്ന് എന്നെ പഠിപ്പിച്ചത് ഇസ് ലാമാണ്. അവസാനമായി എന്റെ സഹോദര സമൂഹങ്ങളിലെ കൂട്ടുകാരികളോട് ഒന്നേ പറയാനുള്ളൂ: നിങ്ങള്‍ പാശ്ചാത്യ ഇസ് ലാം വിമര്‍ശനങ്ങളില്‍ വഞ്ചിതരാവരുത്. ഈ ദീന്‍, അത് നിങ്ങളൊന്ന് അനുഭവിച്ച് നോക്കണം. എന്നിട്ട് അഭിപ്രായം പറയൂ. അല്ലെങ്കില്‍ നിങ്ങള്‍ക്കതൊരു നഷ്ടമായിരിക്കും...

29/06/2016

നിസ്‌ക്കാരത്തെ അവഗണിക്കുന്നവര്‍ക്ക് പതിനഞ്ച് രീതിയിലുള്ള ശിക്ഷകള്‍ ലഭിക്കും. അതില്‍ അഞ്ചെണ്ണം ഈ ഭൗതിക ലോകത്തുവെച്ചും മൂന്നെണ്ണം മരണ സമയത്തും മൂന്നെണ്ണം ഖബ്‌റില്‍ വെച്ചും മൂന്നെണ്ണം ഖബ്‌റില്‍ നിന്ന് പുറപ്പെടുമ്പോഴും ലഭിക്കുന്നതാണ്.

ദുനിയാവില്‍ വെച്ചുണ്ടാകുന്ന അഞ്ച് ശിക്ഷകള്‍ :

1 – അവന്റെ ജീവിതത്തില്‍ ബറക്കത്തുണ്ടാവുകയില്ല

2 – സ്വാലിഹീങ്ങളുടെ (സജ്ജനങ്ങളുടെ) ലക്ഷണം അവന്റെ മുഖത്തു നിന്നും നീക്കം ചെയ്യപ്പെടും.

3 – അവന്റെ അമലുകള്‍ക്കൊന്നും അല്ലാഹു പ്രതിഫലം നല്‍കുകയില്ല.

4 – അവന്റെ ദുആകള്‍ സ്വീകരിക്കപ്പെടുകയില്ല.

5 – സജ്ജനങ്ങളുടെ ദുആയില്‍ അവന് യാതൊരു പങ്കും ഉണ്ടായിരിക്കുന്നതല്ല.

മരണ സമയമുണ്ടാകുന്ന മൂന്നു ശിക്ഷകള്‍ :

1 – നിന്ദ്യനായി അവന്‍ മരണപ്പെടും

2 – അവന്‍ വിശന്നു മരിക്കും

3 – അവന്‍ ദാഹിച്ചു മരിക്കും. ദുനിയാവിലെ സമുദ്രങ്ങളിലെ വെള്ളം അവനെ കുടിപ്പിക്കപ്പെട്ടാലും അവന്റെ ദാഹം ശമിക്കുകയില്ല.

ഖബ്‌റിലുണ്ടാകുന്ന മൂന്നു ശിക്ഷകള്‍ :

1 – വാരിയെല്ലുകള്‍ പരസ്പരം കോര്‍ത്തു പോകുന്ന നിലയില്‍ ഖബ്ര്‍ അവനെ ഞെരുക്കും.

2 – ഖബ്‌റില്‍ തീകത്തിക്കപ്പെടും. രാപകലുകള്‍ ആ തീയില്‍ അവന്‍ മറിഞ്ഞു കൊണ്ടിരിക്കും.

3 – അവന്റെ ഖബ്‌റില്‍ ഒരു പാമ്പിനെ നിശ്ചയിക്കപ്പെടും. അതിന്റെ പേര് ശുജാഉല്‍അഖ്‌റഅ് എന്നാണ്. അതിന്റെ കണ്ണുകള്‍ തീകൊണ്ടുള്ളതും നഖങ്ങള്‍ ഇരുമ്പുകൊണ്ടുള്ളതുമാണ്. ഓരോ നഖത്തിന്റെയും നീളം ഒരു ദിവസത്തെ വഴിദൂരവുമാണ്. ഇടിമുഴക്കം പോലെയുള്ള ശബ്ദത്തില്‍ അത് അവനോടു പറയും നീ സുബഹി നിസ്‌ക്കാരം മുടക്കിയതിന്റെ പേരില്‍ സൂര്യന്‍ ഉദിച്ചുയരുന്നതുവരെയും ള്വുഹര്‍ നിസ്‌ക്കാരം മുടക്കിയതിന്റെ പേരില്‍ അസര്‍ വരെയും അസര്‍ നിസ്‌കാരം മുടക്കിയതിന്റെ പേരില്‍ മഗ്‌രിബുവരെയും മഗ്‌രിബു നിസ്‌കാരം മുടക്കിയതിന്റെ പേരില്‍ ഇശാഅ് വരെയും ഇശാഅ് നിസ്‌കാരം മുടക്കിയതിന്റെ പേരില്‍ സുബഹി വരെയും നിന്നെ കൊത്തിക്കൊണ്ടിരിക്കുവാന്‍ എന്റെ റബ്ബ് എന്നോട് കല്‍പ്പിച്ചിരിക്കുന്നു. ആ പാമ്പ് അവനെ ഒന്നു കൊത്തുമ്പോള്‍ തന്നെ എഴുപതു മുഴം ഭൂമിയില്‍ അവന്‍ താഴ്ന്നുപോകും. ഖിയാമത്തു നാളുവരെയും ഖബ്‌റില്‍ അവന്‍ ശിക്ഷിക്കപ്പെട്ടുകൊണ്ടേയിരിക്കും.

ഖബ്‌റില്‍ നിന്ന് പുറപ്പെടുമ്പോഴുള്ള ശിക്ഷകള്‍ :

1 – ശക്തമായ വിചാരണ നേരിടേണ്ടി വരും

2 – രക്ഷിതാവായ അല്ലാഹുവിന്റെ കോപമുണ്ടാവും

3 – നരകത്തില്‍ കടക്കേണ്ടി വരും

ഇതെല്ലാം ഇമാം ഇബ്‌നുഹജറില്‍ ഹൈതമി(റ) സവാജിറില്‍ ഉദ്ധരിച്ചിട്ടുണ്ട്. പതിനഞ്ച് ശിക്ഷകളില്‍ പതിനാലെണ്ണം മാത്രമാണ് ഇതുവരെയും പറഞ്ഞത്. പതിനഞ്ചാമത്തേത് ഇത് റിപ്പോര്‍ട്ടു ചെയ്ത റാവി മറന്നുപോയിട്ടുണ്ടാവാമെന്ന് മഹാനവര്‍കള്‍ പറയുന്നു. (സവാജിര്‍ 1 : 196)

നിസ്‌ക്കരിക്കുന്നവര്‍ക്ക് ലഭിക്കുന്ന അഞ്ച് രീതിയുള്ള ആദരവും നിസ്‌ക്കാരത്തെ അവഗണിച്ചവര്‍ക്കുള്ള ശിക്ഷകളും ഹദീസില്‍ വന്നിട്ടുള്ളതാണ്.

മറ്റൊരു റിപ്പോര്‍ട്ടില്‍ ഇപ്രകാരം വന്നിരിക്കുന്നു: നിസ്‌ക്കാരം പാഴാക്കിയവന്റെ മുഖത്ത് മൂന്നു വരികള്‍ എഴുതപ്പെട്ടിരിക്കും.

ഒന്നാമത്തെ വരിയില്‍ : അല്ലാഹുവിനോടുള്ള കടമ പാഴാക്കിയവനേ

രണ്ടാമത്തെ വരിയില്‍ : അല്ലാഹുവിന്റെ കോപം കൊണ്ട് പ്രത്യേകമാക്കപ്പെട്ടവനേ

മൂന്നാമത്തെ വരിയില്‍ : നീ ദുനിയാവില്‍ വെച്ച് അല്ലാഹുവിനോടുള്ള കടമ പാഴാക്കിയതുപോലെ ഇന്ന് അല്ലാഹുവിന്റെ അനുഗ്രഹത്തില്‍ നിന്ന് നീയും നിരാശനായിക്കൊള്‍ക (സവാജിര്‍ 1 : 196)

നിസ്‌ക്കാരമുള്ളവര്‍ക്ക് ദുനിയാവിലും നാളെ ആഖിറത്തിലും അനുഗ്രഹങ്ങള്‍ ലഭിക്കും. അതില്ലാത്തവര്‍ക്ക് ഈ ദുനിയാല്‍ തന്നെ അനുഗ്രഹവും സന്തുഷ്ടിയും നഷ്ടപ്പെടും. മരണം മുതല്‍ വേദനയുടെ നാളുകളാണ് അവനെ പ്രതീക്ഷിച്ചിരിക്കുന്നത്.

Address

Cheruvadi
Kozhikode

Alerts

Be the first to know and let us send you an email when True Way Of Islam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share