19/11/2025
പരിശുദ്ധ സുറിയാനി ഓർത്തഡോക്സ് സഭയും, അന്ത്യോഖ്യയിലെ പത്രോസിന്റെ സിംഹാസനവും
ക്രൈസ്തവ സഭാചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു പട്ടണം ആണ് അന്ത്യോഖ്യ. ക്രിസ്തു മതം ആദ്യമായി ഉദയം ചെയ്‌തത് യെരുശലേമിൽ ആണെങ്കിലും ക്രിസ്തുവിന്റെ സഭയുടെ അന്തഃസത്തയും മഹത്വവും ഉൾക്കൊണ്ട ആദ്യത്തെ സഭ അന്ത്യോഖ്യയിലെ സഭ ആയിരുന്നു.
ഈ പട്ടണത്തിലെ നിരവധി വിജാതീയർ ക്രിസ്തു മാർഗം സ്വീകരിച്ചു സഭയിൽ ചേരുകയും ക്രമേണ ക്രിസ്ത്യാനികളുടെ ഒരു കേന്ദ്രമായി അന്ത്യോഖ്യ മാറുകയും ചെയ്തു.
വിശുദ്ധ സ്തെഫാനോസിന് ഉണ്ടായ പീഠ കാരണമാണ് ക്രിസ്ത്യാനികൾ യെരുശലേം വിട്ടു അന്ത്യോഖ്യയിലേക്കു ചേക്കേറുവാൻ കാരണമായത്. ഇവിടെ എത്തിയവരുടെ സുവിശേഷ പ്രവർത്തനങ്ങളുടെ ഫലമായി അന്ത്യോഖ്യയിൽ സഭ വളരുവാൻ തുടങ്ങി. അതോടെ, യെരുശലേം സഭയിൽ നിന്നും കൂടുതൽ പേര് സുവിശേഷം അറിയിക്കുവാൻ അന്ത്യോഖ്യയിലേക്കു വരുവാൻ തുടങ്ങി. വിശുദ്ധ ബർണ്ണബാസും വിശുദ്ധ പൗലോസും ഒരു വർഷം അവിടെ താമസിച്ചു ജനങ്ങളെ മതവിശ്വാസം പഠിപ്പിച്ചു. വിജാതീയരുടെ ഇടയിലെ സുവിശേഷീകരണം ആയിരുന്നു അന്ത്യോഖ്യയിലെ വിശ്വാസികളുടെ പ്രഥമ പരിഗണന. ഇവിടെ വച്ചാണ് ക്രിസ്തു മതവിശ്വാസികൾക്ക് ആദ്യമായി 'ക്രിസ്ത്യാനികൾ' എന്ന് പേര് ലഭ്യമായത്.
യെരുശലേമിൽ ഉണ്ടായിരുന്ന സഭ ആയിരുന്നു ആദ്യത്തെ സഭ എന്നിരുന്നാലും അത് പൂർണ്ണമായും പരിച്ഛേദന ഏറ്റവരുടേത് ആയിരുന്നു. യേശു മിശിഹാ ഈ ലോകത്തേയ്ക്ക് വന്നത് സകല മനുഷ്യർക്കും വേണ്ടിയാണെന്ന ബോദ്ധ്യം വിശുദ്ധ പത്രോസിനെ യെരുശലേമിൽ നിന്നും മാറി അന്ത്യോഖ്യയിൽ ഒരു സഭാസംവിധാനം കെട്ടിപ്പൊക്കുവാൻ പ്രേരിപ്പിച്ചു.
ക്രിസ്തു സ്വജാതീയരെ പോലെ വിജാതീയർക്കും, പരിച്ഛേദന ഏറ്റവരെ പോലെ തന്നെ എൽക്കാത്തവർക്കും വേണ്ടി ഉള്ളതാണെന്നുള്ള ബോദ്ധ്യത്തിൽ, മശിഹായിൽ വിശ്വസിക്കുന്ന വിജാതീയരുടെ തലസ്‌ഥാനമായ അന്ത്യോഖ്യയിലേക്ക് വിശുദ്ധ പത്രോസ് ശ്ലീഹ പോകുകയും AD 37 ൽ ഫെബ്രുവരി 22 ന് അവിടെ സഭ സ്ഥാപിക്കുകയും ചെയ്തു.
ഇന്നും അന്ത്യോഖ്യായിലെ സിംഹാസന സ്ഥാപനത്തിന്റെ ഓർമ്മ ഫെബ്രുവരി 22ന് പരിശുദ്ധ സുറിയാനി സഭ ആഘോഷിക്കുന്നു. AD 37 ൽ വിശുദ്ധ പത്രോസ് ശ്ലീഹ അന്ത്യോഖ്യയിൽ ആരംഭിച്ച സഭയാണ് ഇന്ന് കാണുന്ന ഈ സത്യസുറിയാനി ഓർത്തഡോൿസ് സഭ.
ശ്ലീഹന്മാരുടെ സുവിശേഷ പ്രവർത്തനങ്ങൾ മുഴുവൻ ഏകീകരിച്ചിരുന്നത് അന്ത്യോഖ്യയിൽ നിന്നുമായിരുന്നു. പിന്നീട് അന്ത്യോഖ്യയിലെ സഭ വിജാതീയരുടെയും സ്വജാതീയരുടെയും മേലിൽ അധികാരമുള്ള ഒരു വലിയ സഭയായി മാറി. യെരുശലേം ഈ സഭയുടെ കീഴിലുള്ള പ്രദേശമായി മാറുകയും ചെയ്തു.
അന്ത്യോഖ്യ സിംഹാസനത്തിന്റെ അധികാരം റോമിന്റെ കിഴക്കൻ പ്രദേശം മുഴുവനും കൂടാതെ ഏഷ്യ മൈനറും ആയിരുന്നു.
വിശുദ്ധ പത്രോസ് ശ്ലീഹ തനിക്കു പിൻഗാമികളായി വിശുദ്ധ ഇഗ്നാത്തിയോസ് നൂറോനോയെയും, വിശുദ്ധ ഏവാദിയോസിനെയും സഭയിൽ വാഴിച്ചു. വിശുദ്ധ ഇഗ്നാത്തിയോസിനെ അവിടെയുള്ള യഹൂദ കൃസ്ത്യാനികളുടെ ശുശ്രൂഷക്കായും, ഏവാദിയോസിനെ ജാതികളുടെ ഇടയിൽ ശുശ്രൂഷക്കായും നിയമിച്ചു. വിശുദ്ധ പത്രോസ് ശ്ലീഹ തന്റെ സുവിശേഷ യാത്രക്കായി പോകുമ്പോൾ ഇവർ ഇരുവരുമായിരുന്നു സുറിയാനി സഭയെ മേയിച്ചു ഭരിച്ചിരുന്നത്.
AD 67 ൽ വിശുദ്ധ പത്രോസ് ശ്ലീഹ സാക്ഷിമരണം പ്രാപിച്ചപ്പോൾ വിശുദ്ധ ഏവാദിയോസ് തലവനായി ചുമതലയേറ്റു.
AD 68 ൽ പരിശുദ്ധ പിതാവും രക്തസാക്ഷി മരണം പ്രാപിച്ചതിനു ശേഷം വിശുദ്ധ ഇഗ്നാത്തിയോസ് നൂറോനോ സിംഹാസനത്തിന്റെ ചുമതല ഏറ്റു.
സഭയിൽ വേദവിപരീതങ്ങൾ വന്നപ്പോൾ പരിശുദ്ധ അന്ത്യോഖ്യ സിംഹാസനം അതിനെ ശക്തമായി ചെറുത്തുനിന്നു. നിഖ്യായിലെ പൊതു സുന്നഹദോസിൽ റോമാ സാമ്രാജ്യത്തിലെ അന്ത്യോഖ്യയുടെയും അതിന്റെ കിഴക്കൻ പ്രദേശത്തിലേയും അധികാരം റോമിലെ ചക്രവർത്തി പാത്രിയർക്കീസിനു സ്ഥിരപ്പെടുത്തി. അതോടൊപ്പം റോമിന്റെ പുറത്തു പേർഷ്യയും, കിഴക്കു ഏഷ്യയും ഈ സിംഹാസനത്തിൻ കീഴിലാക്കി തീരുമാനം കൈക്കൊള്ളുകയും ചെയ്തു .
സത്യവിശ്വാസം നിലനിർത്തുവാൻ ഈ സിഹാസനത്തിനു കീഴിൽ നിന്നുകൊണ്ട് പല പിതാക്കന്മാരും ഏറെ ത്യാഗങ്ങൾ സഹിച്ചിട്ടുണ്ട്.
വേദ വിപരീതം സഭയിൽ ഉടലെടുത്തപ്പോൾ അതിനെ സ്വന്തം ജീവൻ വെടിഞ്ഞും സഭയിലെ സത്യവിശ്വാസികളായ പൂർവപിതാക്കന്മാർ എതിർത്തു നിന്നു . പിന്നീട് കൽക്കിദോൻ വിശ്വാസം സഭയിൽ പിടി മുറുക്കിയപ്പോളും AD 510 ലെ വിശുദ്ധ സേവേറിയോസ് പാത്രിയർക്കീസിന്റെ കാലഘട്ടം വരെ സഭ പിളരാതെ നിലനിന്നു.
എന്നാൽ ഒരു രീതിയിലും വിശുദ്ധ സേവേറിയോസ് പാത്രിയർക്കീസ് സത്യവിശ്വാസത്തിൽ നിന്നും വ്യതിചലിക്കില്ലെന്നു വന്നപ്പോൾ ആ പിതാവിനെ കല്ക്കിദോൻ വിശ്വാസിയായ ചക്രവർത്തി നാടുകടത്തി, പകരം പൗലോസ് എന്നൊരു മെത്രാനെ പാത്രിയർക്കീസ് ആയി നിയമിക്കുകയും ചെയ്തു .
അത് കൂടാതെ അക്കാലത്ത് ഇരുസ്വഭാവവാദം അംഗീകരിക്കാത്തവരെ പീഠിപ്പിക്കുകയും കൊല്ലുകയും ജയിലിലടക്കുകയും ചെയ്തിരുന്നു. എന്നാൽ സത്യവിശ്വാസത്തിൽ നിലനിൽക്കാൻ ആഗ്രഹിച്ചിരുന്ന ഭൂരിപക്ഷം വിശ്വാസികളും ദൈവം തങ്ങൾക്കായി ഉയർത്തിയ വിശുദ്ധ യാക്കൂബ് ബുർദോനയോടൊപ്പം നിലകൊണ്ടു.
പിതാവിനാൽ വാഴിക്കപ്പെട്ട മോർ സർഗീസിനെ പാത്രിയർക്കീസ് ആയി അംഗീകരിച്ചു അവർ മുൻപോട്ടു പോയി.
AD 510 മുതൽ അന്ത്യോഖ്യയിലെ സിംഹാസനം രണ്ടായി പിളർന്നു ഗ്രീക്ക് സഭയും സുറിയാനി സഭയും ആയി മാറി.
ഇതേ സിംഹാസനത്തിന്റെ പിന്തുടർച്ചക്കാരായ പലരും സത്യവിശ്വാത്തിൽ നിന്നും വ്യതിചലിക്കാൻ ശ്രമിച്ചെങ്കിലും പിന്നീട് ഇവർക്കെല്ലാം യഥാർത്ഥ അന്ത്യോഖ്യ സിംഹാസനത്തിന്റെ പിൻഗാമിയായി സ്വതന്ത്ര അധികാരമുള്ള സുറിയാനി സഭയുടെ പാത്രിയർക്കീസിനെ അംഗീകരിക്കേണ്ടി വരുകയും ചെയ്തു .
കാലാകാലങ്ങളിൽ ഏറ്റ പീഠകളുടെയും, വിഷമതകളുടെയും ഫലമായി അനവധി ഭദ്രാസനങ്ങളും, സ്ഥാപനങ്ങളും പരിശുദ്ധ സഭക്ക് നഷ്ടപ്പെട്ടെങ്കിലും, എല്ലാ പ്രതിസന്ധികളുടെ നടുവിലും ദൈവകൃപയാൽ പരിശുദ്ധ സുറിയാനി ഓർത്തോഡോക്സ് സഭ തല ഉയർത്തി തന്നെ സത്യവിശ്വാസികളുടെ കൂട്ടമായി ഇന്നും ആത്മാഭിമാനത്തോടെ നിലനിൽക്കുന്നു.
സുറിയാനി സഭക്ക് മലങ്കരയിൽ ഒരു കാതോലിക്കേറ്റ് ഇപ്പോൾ നിലവിൽ ഉണ്ട്. അത് എറണാകുളം ജില്ലയിൽ പുത്തെൻകുരിശ് ആണ്.
ആദ്യകാലങ്ങളിൽ അന്ത്യോഖ്യയും, അമിദും, പിന്നീട് കുർക്കുമ ദയറായും, ഹോംസും ആയിരുന്നു സഭയുടെ ആസ്ഥാനമായി നിലകൊണ്ടിരുന്നതെങ്കിൽ ഇപ്പോൾ അത് ദമസ്‌ക്കോസിലുള്ള സെന്റ് ജോർജ്ജ് കത്തീഡ്രൽ ദേവാലയ സമുച്ചയം ആണ്. അവിടെ ആകമാന സുറിയാനി ഓർത്തഡോൿസ് സഭയുടെ നിലവിലെ തലവൻ മോറാൻ മോർ ഇഗ്നാത്തിയോസ് അപ്രേം കരീം ദ്വിതീയൻ പാത്രിയർക്കീസ് ബാവ 2014 മുതൽ തന്റെ ചുമതല ദൈവകൃപയാൽ ഭംഗിയായി നിർവഹിച്ചു വരുന്നു.