22/03/2025
*"നിന്റെ ഇഷ്ടം പോലെ നിനക്ക് ഭവിക്കട്ടെ"*
ഭൂതഗ്രസ്തയായ തന്റെ മകളെ സൗഖ്യമാക്കുന്നതിനായി യേശുവിനെ സമീപിച്ച കനാന്യസ്ത്രീയോട് അവളുടെ വിശ്വാസത്തിന്റെ തീഷ്ണത കണ്ടിട്ട് യേശു പറയുന്നതാണ് ഇത്. ഇസ്രായേൽ മക്കളുടെ ഇടയിൽ പോലും പലപ്പോഴും അവരുടെ വിശ്വാസ രാഹിത്യം കൊണ്ട്
യേശുവിന് അവരുടെ ഇടയിൽ എന്തെങ്കിലും ചെയ്യാൻ സാധിക്കാതെ വന്ന ചില സന്ദർഭങ്ങൾ സുവിശേഷങ്ങളിൽ കാണുന്നുണ്ട് . എന്നാൽ അതിനു വിപരീതമായി, കനാന്യസ്ത്രീയുടെ അപേക്ഷ കൈകൊള്ളുവാൻ യേശു തയ്യാറായില്ല എന്ന് തോന്നുന്നസമയത്തു പോലും; അവളുടെ തീഷ്ണമായ ആഗ്രഹവും അചഞ്ചലമായ വിശ്വാസവും അനുഗ്രഹം ചൊരിയുവാൻ യേശുവിനെ നിർബന്ധിക്കുന്ന ഒരു കാഴ്ചയാണ് നാം ഇവിടെ കാണുന്നത്.
*മക്കളുടെ അപ്പം നായ്ക്കുട്ടികൾക്ക് കൊടുക്കുന്നത് നന്നല്ല*
മക്കളുടെ അപ്പം ആരും എടുത്ത് നായ്ക്കൾക്ക് കൊടുക്കുക പതിവില്ലല്ലോ. മക്കളുടെ ആവശ്യം കഴിഞ്ഞ് അധികം വരുന്നവ കൊടുക്കും. ഇവിടെ കനാന്യസ്ത്രീ തന്റെ മകളുടെ സൗഖ്യത്തിനായി യേശുവിനോട് കേണപേക്ഷിച്ചു കൊണ്ടിരുന്നു. എന്നാൽ യേശു അത് കേട്ടതായി ഭാവിക്കുന്നില്ല. അപ്പോഴാണ് അവന്റെ ശിഷ്യന്മാർ അവനോട് അവൾ കരഞ്ഞുകൊണ്ട് വരുന്നു, അവളെ പറഞ്ഞ് അയയ്ക്കണമെന്ന് അപേക്ഷിക്കുന്നത്. യേശു ശിഷ്യന്മാരോട് പറഞ്ഞു "ഇസ്രായേൽ ഗൃഹത്തിലെ കാണാതെ പോയ ആടുകളുടെ അടുക്കലേക്കല്ലാതെ എന്നെ അയച്ചിട്ടില്ല" (വി. മത്തായി 15: 24).എന്നാൽ ഇത് കേട്ടുനിന്ന കനാന്യസ്ത്രീ കർത്താവിന്റെ അടുത്ത് വന്ന് "കർത്താവേ! എന്നെ സഹായിക്കണമേ"... എന്ന് പറഞ്ഞ് കരഞ്ഞുകൊണ്ട് യേശുവിനെ നമസ്കരിച്ചു. യേശുവിന്റെ മനസ്സലിയും എന്ന് എല്ലാവരും പ്രതീക്ഷിച്ചു. പക്ഷേ യേശു അതികഠിനമായ ഭാഷയിൽ സംസാരിക്കുന്നതാണ് പിന്നെ നാം കേൾക്കുന്നത്. യേശു അവളോടു പറഞ്ഞു "മക്കളുടെ അപ്പമെടുത്ത് നായ്ക്കുട്ടികൾക്ക് ഇട്ടുകൊടുക്കുന്നത് നന്നല്ല" (വി. മത്തായി 15:26). ഈ വാക്കുകൾ യേശുവിൽ നിന്ന് അന്നും ഇന്നും ആരും പ്രതീക്ഷിക്കുന്നതല്ല. കാരണം അധ്വാനിക്കുന്നവരുടെയും ഭാരം ചുമക്കുന്നവരുടെയും അഭയമാണ് യേശു. രോഗികളുടെ വൈദ്യനാണ്. പാപികളുടെ ആശ്രയകേന്ദ്രമാണ്. യഹൂദനും യവനനും എന്നല്ല, സർവ്വജനത്തിനും ഉണ്ടാകുവാൻ ഇരിക്കുന്ന മഹാസന്തോഷമാണ് യേശു (വി.ലൂക്കോസ് 2:10). അങ്ങനെയുള്ള യേശു ഇത്രയും കഠിനമായ ഒരു പ്രതികരണം, അതും ഒരു വിജാതിയ (യഹൂദ അല്ലാത്ത) സ്ത്രീയോട് !
ചിലർ പറയുന്നു ആ സ്ത്രീയുടെ വിശ്വാസത്തെ പരിശോധിക്കുന്നതിന് വേണ്ടിയാണ് യേശു ഇങ്ങനെ അവളോട് പ്രതികരിച്ചതെന്ന്. എന്നാൽ അത് ശരിയല്ല. കാരണം, ഹൃദയ വിചാരങ്ങളെ അറിയുന്ന ദൈവപുത്രന് അവളെ പരീക്ഷിച്ച് മനസ്സിലാക്കേണ്ട കാര്യമില്ലല്ലോ. ആ സ്ത്രീയുടെ വിശ്വാസത്തെ പരിശോധിക്കുകയായിരുന്നില്ലാ, മറിച്ച് യഹൂദ സമൂഹത്തിൽ നിന്നും വന്ന് തന്നോടുച്ചേർന്നിരിക്കുന്ന തന്റെ ശിഷ്യഗണങ്ങളെ ചിലത് പഠിപ്പിക്കുന്നതിന് വേണ്ടി ആയിരുന്നു ഈ സന്ദർഭം യേശു ഉപയോഗിച്ചത്.
വിജാതിയരായ മനുഷ്യരെ യഹൂദന്മാർ നായ്ക്കളെന്ന് വിളിച്ചിരുന്നു (സങ്കീർത്തനം 59:5,6,14. സങ്കീർത്തനം 22:16,20). യഹൂദ ജനതയ്ക്ക് നായ്, പന്നി എന്നീ മൃഗങ്ങൾ അശുദ്ധിയുടെ പ്രതീകങ്ങളാണ് (2 പത്രോസ് 2:22). ശുദ്ധിയേയും, അശുദ്ധിയേയും വേർതിരിക്കുന്നതിനായി വലിയ നിയമങ്ങൾ തന്നെ യഹൂദാ സമൂഹത്തിന് ഉണ്ടായിരുന്നു. ഈ വേലിക്കെട്ടിനുള്ളിൽ നിൽക്കുന്ന തന്റെ ശിഷ്യ സമൂഹത്തിന്, അതിനപ്പുറത്തേക്കുള്ള ഒരു വയൽ പ്രദേശം ചൂണ്ടിക്കാണിച്ച് കൊടുക്കുകയായിരുന്നു യേശു ഇവിടെ ചെയ്തു. ശിഷ്യന്മാരോട് ഉള്ള യേശുവിന്റെ പ്രതികരണത്തിൽ അത് വ്യക്തമാണ് (വി.മത്തായ 15:24), പഴയ ഇസ്രായേൽ ഗൃഹം എന്നത് ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട ഒരു പ്രത്യേക സമൂഹം ആയിരുന്നെങ്കിൽ, പുതിയ ഇസ്രായേൽ ഗൃഹം എന്നത് ക്രിസ്തുവിലേക്ക് ആകർഷിക്കപ്പെട്ട വിശ്വാസികളുടെ സത്യസഭയാണ്. യേശു ഭൂമിയിൽ ജാതനാകുന്നതിനും നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ യെശയ്യാ പ്രവാചകനും അത് പ്രവചിക്കുന്നുണ്ട് "എന്റെ ആലയം സകലജാതികൾക്കുമുള്ള പ്രാർത്ഥനാലയം" (യെശയ്യാ 56:7) എന്ന് വിളിക്കുമെന്ന്.
യഹൂദാ സമൂഹത്തിൽ, നായ് അശുദ്ധിയുടെയും (വി.മത്തായി 7:6) ദുഷ്ടതയുടെയും അസംതൃപ്തിയുടെയുമൊക്കെ (ഏശയ്യ 6: 11) പര്യായമായി നിൽക്കുമ്പോൾ, ആ പേരിൽ അവഗണിക്കപ്പെടെണ്ട കനാന്യസ്ത്രീയെ അവളുടെ വിശ്വാസത്തിന്റെ തീക്ഷ്ണത ഉയർത്തിക്കാട്ടി, തന്റെ മനുഷ്യാവതാരത്തിന്റെ മഹാലക്ഷ്യം സ്പഷ്ടമാക്കുന്ന ഒരനുഗ്രഹീത നിമിഷമാണ് ഇത്.
*യജമാനന്റെ മേശയിൽ നിന്നും വീഴുന്ന അപ്പകഷണങ്ങൾ*
നായെന്ന് തന്നെ വിളിച്ചപ്പോഴും, തന്റെ അപേക്ഷയെ നിഷ്കരുണം തള്ളിക്കളഞ്ഞപോഴും കനാന്യസ്ത്രീ നിരാശപ്പെടുന്നില്ല. അവൾ പിന്തിരിയാൻ ഒരുക്കമായിരുന്നില്ല. മശിഹായിലുള്ള അവളുടെ വിശ്വാസം അത്രമേൽ തീഷ്ണം ആയിരുന്നു. നായ് എന്ന് വിളിച്ചതിൽ അവൾ പരിഭവ പെട്ടില്ല. യഹൂദൻമാരുടെ രീതികളെക്കുറിച്ചും അവരുടെ സമ്പ്രദായങ്ങളെക്കുറിച്ചും അവൾക്ക് നിശ്ചയമുണ്ടായിരുന്നു. വിജാതിയരെ യഹൂദന്മാർ എപ്രകാരമാണ് കാണുന്നതെന്ന് അവൾക്ക് നന്നായി അറിയാമായിരുന്നു. അവൾക്ക്, അവളുടെ അഭിമാനത്തെകാൾ മകളുടെ സൗഖ്യമാരയിരുന്നു ആവശ്യം. മക്കൾക്കുള്ള അപ്പക്കഷണങ്ങൾ തട്ടിയെടുക്കാനൊ, ഏതെങ്കിലും വിധത്തിൽ വശപ്പെടുത്താനൊ ആ സ്ത്രീ ആഗ്രഹിച്ചതുമില്ല. യജമാനന്റെ മേശപ്പുറത്തു നിന്ന് വീണുകിട്ടുന്ന അനുഗ്രഹത്തിന്റെ ഒരു നുറുങ്ങ് അപ്പക്കഷണം മതിയായിരുന്നു അവൾക്ക് തൃപ്തയാകുവാൻ. അതുകൊണ്ടാണ് മക്കളുടെ അപ്പം നായ്ക്കുട്ടികൾക്ക് കൊടുക്കുന്നത് നന്നല്ല എന്ന് യേശു പറയുമ്പോൾ കനാന്യസ്ത്രീ "അതെ കർത്താവേ നായകുട്ടികളും അവരുടെ ഉടയവരുടെ മേശയിൽ നിന്നും വീഴുന്ന നുറുങ്ങുകൾ തിന്നുന്നുണ്ടല്ലോ എന്ന് പറഞ്ഞത്" (വി മത്തായി 15:27). ഈ കനിന്യസ്ത്രീയിൽ നിന്നും പലപ്പോഴും നമ്മൾ വ്യത്യസ്തരാണ്. മറ്റുള്ളവരുടെ, അറിഞ്ഞോ അറിയാതെയോ ഉള്ള ചെറിയ അവഹേളനങ്ങൾ പോലും നമ്മളെ അസ്വസ്ഥരാക്കും. ആ സാഹചര്യങ്ങളിലെ നമ്മുടെ പ്രതികരണങ്ങൾ, വരാൻ പോകുന്ന അനുഗ്രഹങ്ങളെ നമ്മിൽനിന്ന് തട്ടി മാറ്റുവാൻ കാരണമായിത്തീരും. മറ്റൊന്ന്, കനാന്യാസ്ത്രീ മക്കളുടെ അപ്പം ആഗ്രഹിക്കുന്നില്ല. യജമാനന്റെ മേശപ്പുറത്തു നിന്നും നിലത്ത് വീഴുന്ന, അവൾക്ക് അർഹതപ്പെട്ട അപ്പക്കഷണങ്ങൾ മാത്രമാണ് അവൾ ആഗ്രഹിക്കുന്നത്. നമുക്ക് മിക്കപ്പോഴും ഇതിന് കഴിയാറില്ല. മറ്റുള്ളവർക്ക് ലഭിക്കുന്ന അനുഗ്രഹങ്ങളും അവസരങ്ങളും സാധ്യതകളും നമ്മെ മിക്കപ്പോഴും അലോസരപ്പെടുത്താറുണ്ടലൊ! മറ്റുള്ളവരെ നോക്കി, അവരുമായി തുലനം ചെയ്ത് ജീവിക്കുന്നതുകൊണ്ടുതന്നെ, നമുക്ക് ദൈവം തന്ന അനുഗ്രഹങ്ങൾ തൃപ്തിയോടെ അനുഭവിക്കുന്നതിന് പലപ്പോഴും സാധിക്കാറുമില്ല.
ദൈവമുമ്പാകെ താഴുവാനും അർഹമായ അനുഗ്രഹങ്ങൾ പ്രാപിക്കുന്നതിനും കനാന്യസ്ത്രീ നമുക്ക് നല്ലൊരു മാതൃകയാണ്. ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകൾകപ്പുറത്ത് ദൈവസന്നിധിയിലേക്ക് കടന്നുചെല്ലുന്നവരെ അവിടുന്ന് തള്ളിക്കളയില്ലയെന്ന് ഈ സംഭവം വ്യക്തമാക്കുന്നു. യജമാനന്റെ മേശപ്പുറത്തു നിന്നും വീഴുന്ന അപ്പക്കഷണങ്ങൾകൊണ്ട് താൻ തൃപ്തയാണെന്ന് തന്റെ വിശ്വാസം അവൾ പ്രഖ്യാപിക്കുന്നതോടെ യേശുവിന്റെ അനുഗ്രഹം ഒഴുകുകയാണ്. "സ്ത്രീയെ, നിന്റെ വിശ്വാസം വലിയത് നിന്റെ ഇഷ്ടം പോലെ നിനക്ക് ഭവിക്കട്ടെ" എന്ന് യേശു പറഞ്ഞു. ആ നാഴികയിൽ തന്നെ അവളുടെ മകൾ സൗഖ്യം പ്രാപിച്ചു. 15:27,28). യേശുവിന്റെ സന്നിധിയിലേക്ക് കടന്നുവരുന്ന മറ്റുള്ളവരെ പലപ്പോഴും നിരുത്സാഹപ്പെടുത്തുകയും മനം മടുപ്പിക്കുകയും ചെയ്യുന്ന പ്രവർത്തികൾ നമ്മുടെ വിശ്വാസികളിൽ കണ്ടുവരുന്നുണ്ട്. ഇത്തരം പ്രവണതകൾ യഹൂദരായ തന്റെ ശിഷ്യന്മാരിൽ നിന്നും നീക്കം ചെയ്യുന്നതിന് വേണ്ടിയുള്ള ഒരു വലിയ ശ്രമമാണ് യേശു ഇവിടെടെ നിർവഹിച്ചത്. ഇതിലൂടെ ദൈവസന്നിധിയിലേക്ക് കടന്നുവരുന്നവരെ മാറ്റി നിർത്താനോ തള്ളിക്കളയാനോ നമുക്ക് അവകാശമില്ല എന്നുള്ള തിരിച്ചറിവിലേക്ക് യേശുവിന്റെ ശിഷ്യന്മാരോടൊപ്പം നമുക്കും ചേർന്ന് നിൽക്കാം.
✒️ ഫാ. റിനു വർഗീസ് മാത്യൂ, വയലുംകരോട്ട്, പുറമറ്റം.
📞 9400239734