22/03/2020
പുന്നത്താനത്ത് ഭഗവതിക്ഷേത്രം പുരാവൃത്തവും ചരിത്രവും.
കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ തലപ്പുലം പ്രദേശത്ത് നൂറ്റാണ്ടുകളുടെ പൈതൃകമുള്ള പുന്നത്താനത്ത് സ്ഥപതി കുടുംബക്കാർ ആരാധിച്ച് ആചരിച്ചിരുന്ന ദേവതാസ്ഥാനം സാക്ഷാൽ പരാശക്തിയായ മധുര മീനാക്ഷിദേവിയും ഭദ്രകാളി ഭാവത്തിലുള്ള ചെറുവള്ളി ഭഗവതിയും അഭിമുഖമായി പരിലസിക്കുന്നു. പുന്നത്താനത്തു ക്ഷേത്രത്തിന്റെ പുരാവൃത്തം മധ്യകേരളത്തിന്റെ മധ്യകാലയുഗചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നു.
വാസ്തുവിദ്യാവിശാരദന്മാരുടെതായ ഈ കുടുംബം മീനച്ചിൽദേശത്ത് കുടിയുറപ്പിക്കുന്നതിനു മുമ്പ് തെക്കൻപ്രദേശത്തെവിടെയോ ആയിരുന്നുവെന്ന് വാമൊഴിവഴക്കത്തിലൂടെ പരമ്പരാഗതമായി കേട്ടറിഞ്ഞുവരുന്നതാണ്. ഒമ്പതാം നൂറ്റാണ്ടോടെ കേരളത്തിൽ കാവുകളും ദേവസ്ഥാനങ്ങളായ തറകളും സാത്വിക ആരാധനാരീതിയിലുള്ള ക്ഷേത്രങ്ങളായി മാറിത്തുടങ്ങിയിരുന്നു. തടിയിലും ശിലയിലുമുള്ള ക്ഷേത്രനിർമ്മാണത്തിന് മലയാളദേശത്ത് വിദഗ്ധരുടെ അപര്യാപ്തത ഉണ്ടാകയാൽ ഓരോ നാട്ടുരാജ്യങ്ങളിലെയും ഭരണാധികാരികളും ഊരാണ്മയോഗക്കാരും തമിഴ്നാട്ടിൽനിന്ന് വാസ്തുശില്പികളെ കേരളത്തിലേക്ക് ക്ഷണിച്ചുവരുത്തി പാർപ്പിക്കുകയും മഹാക്ഷേത്രങ്ങളുടെ നിർമ്മാണത്തിലുൾപ്പെടെ അവരുടെ സേവനം ഉറപ്പു വരുത്തുകയും ചെയ്തു.
പാണ്ഡ്യതലസ്ഥാനമായ മധുരയിൽനിന്നും ചോളതലസ്ഥാനമായ തഞ്ചാവൂരിൽനിന്നും കുടിയേറിപ്പാർത്ത വിശ്വബ്രാഹ്മണരുടെ പൈതൃകം അവകാശപ്പെടുന്ന നിരവധി സ്ഥപതികുടുംബങ്ങൾ കേരളത്തിലുണ്ട്. പതിനൊന്നാം നൂറ്റാണ്ടിന്റെ മധ്യത്തോടെ പാണ്ഡ്യതലസ്ഥാനമായ മധുരയിൽനിന്ന് പന്തളത്തേയ്ക്കോ ചെങ്ങന്നൂരിലേയ്ക്കോ ആണ് പുന്നത്താനത്തു കുടുംബത്തിന്റെ പൂർവ്വികർ കുടിയേറിയത്. പൂർവ്വദേശം മധുരയായതിനാൽ മധുരമീനാക്ഷി ദേവിയായിരുന്നു ഈ കുടുംബത്തിന്റെ പരദേവത.
പഴയ തെക്കുംകൂർ നാട്ടുരാജ്യത്തിലെ പതിനെട്ടു നാടുകളിൽ ഒന്നായിരുന്ന ചെങ്ങന്നൂർ, ബ്രാഹ്മണരായിരുന്ന വഞ്ഞിപ്പുഴ മഠത്തിന്റെ അധീനതയിലായിരുന്ന ഏതോ കാലഘട്ടത്തിൽ ആ പ്രദേശത്തെ ക്ഷേത്രനിർമ്മിതികളിലും ഗൃഹനിർമ്മാണത്തിലും അഗ്രഗണ്യരായിരുന്നു കുടുംബ പൂർവ്വികർ എന്ന് പഴമക്കാരിൽനിന്ന് കേട്ടറിഞ്ഞതാണ്. തെക്കുംകൂർ രാജ്യത്തെ നിർമ്മാണരംഗത്ത് ശോഭിച്ചിരുന്നതിനാൽ അവിടുത്തെ രാജാക്കന്മാർ തന്നെ വിവിധ ക്ഷേത്രങ്ങളുടെ നിർമ്മിതിക്കായി പലയിടത്തേയ്ക്കും പുന്നത്താനത്തു കുടുംബത്തിനെ മാറ്റി പാർപ്പിച്ചു. ചെങ്ങന്നൂരിൽ നിന്ന് തുടങ്ങി കോട്ടാങ്ങൽ, മണിമല, ചെറുവള്ളി, ആനിക്കാട്, തിടനാട് എന്നീ പ്രദേശങ്ങളിലൂടെ ക്രമേണ സഞ്ചരിച്ച് മീനച്ചിലാറിന്റെ വടക്കേക്കരയിലെ തലപ്പുലത്തെത്തി സ്ഥിരവാസമുറപ്പിച്ചു.
കടുത്തുരുത്തി ആസ്ഥാനമായിരുന്ന വെമ്പലനാട് പന്ത്രണ്ടാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ രണ്ടായി പകുത്ത് ഭരണം തുടങ്ങി. തെക്കൻ പ്രദേശം തെക്കുംകൂർ എന്നും വടക്കൻ പ്രദേശങ്ങൾ വടക്കുംകൂർ എന്നും അറിയപ്പെട്ട. വേമ്പനാട്ടു കായലിൽ കൈപ്പുഴമുട്ട് തുടങ്ങി കൈപ്പുഴത്തോട് അതിരായി കൈപ്പുഴ വരെയും അവിടെ നിന്ന് അതിരമ്പുഴ, കോട്ടമുറി, കാണക്കാരി, കടപ്പൂർ, കൂടല്ലൂർ, കിടങ്ങൂർ, പുലിയന്നൂർ, ളാലം, പ്രവിത്താനം, അമ്പാറ, തലപ്പുലം വരെ നീളുന്ന മൺകോട്ടയായിരുന്നു ഈ രണ്ടു രാജ്യങ്ങളെയും വിഭജിച്ചുകൊണ്ട് നിലനിന്നിരുന്നത്. കോട്ടയുടെ കിഴക്കേ തലയ്ക്കലെ തലപ്പുലത്ത് തെക്കംകൂറിന് ചുറ്റുകോട്ടയും കൊത്തളങ്ങളും കിടങ്ങുകളുമൊക്കെ ഉണ്ടായിരുന്നത്രെ. രാജ രക്ഷയെ കരുതിയും ഇല്ലിക്കൽ കല്ല് വരെയുള്ള പ്രദേശങ്ങളുടെ ഭരണകാര്യങ്ങൾക്കായും തെക്കുംകൂറിലെ ഒരു ഇളമുറത്തമ്പുരാൻ തലപ്പലം കോട്ടയ്ക്കുള്ളിലെ ഇടത്തിൽ കുടുംബസമേതം കഴിഞ്ഞിരുന്നു. തെക്കുംകൂറിന്റെ അധികാരസ്ഥാനങ്ങളായ ഇവ ഇടത്തിൽ കൊട്ടാരങ്ങൾ എന്ന് അറിയപ്പെട്ടിരുന്നു . പുന്നത്താനത്തു കുടുംബത്തിൽ തന്നെ കൊത്തളത്തിൽ, കോട്ടയിൽ എന്നീ വീട്ടുപേരുകളോടെ ശാഖകൾ നിലവിലുള്ളത് തലപ്പുലം കോട്ടയുടെ സമീപത്ത് ഈ കുടുംബം വസിച്ചിരുന്നു എന്നതിന് ദൃഷ്ടാന്തമാണ്.
ശില്പകലാവിദഗ്ധനും പണ്ഡിതനും ബ്രഹ്മജ്ഞാനിയും സർവോപരി ഭഗവതിയുടെ ഉത്തമഭക്തനുമായിരുന്ന സാത്വികനായ ഒരു കുടുംബ പൂർവ്വികൻ അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന പരദേവതാവിഗ്രഹം തന്റെ അധിവാസസങ്കേതത്തിൽ വച്ച് ആരാധിച്ചുവന്നു. തെക്കുംകൂർ രാജസമ്പർക്കത്താലോ ചെറുവള്ളിപ്രദേശത്തെ അധിവാസത്താലോ കഠിനമായ നിഷ്ഠകളോടെ ചെറുവള്ളി ഭഗവതിയെയെയും പരദേവതയായി ഉപാസിക്കുകയും, ആ ദേവിയെയും ആലയത്തിൽ വച്ച് യഥാവിധി പൂജിച്ചു വന്നു. തലപ്പുലത്ത് സ്ഥിരതാമസമാക്കിയപ്പോൾ മധുര മീനാക്ഷിയെയും ചെറുവള്ളി ഭഗവതിയെയും അവിടെ കുടിയിരുത്തി. പുണ്യജീവിതത്തിനുടമയായിരുന്ന ആ യോഗീശ്വരൻ സമാധിയായതിന് ശേഷം ആ പുണ്യാത്മാവിനെ കൂടി മനസിൽ സങ്കല്പിച്ച് പിൻതലമുറക്കാർ ആരാധന നടത്തിവന്നു.
മീനച്ചിൽ പ്രദേശത്ത് പതിനഞ്ചാം നൂറ്റാണ്ടിന് മുമ്പുതന്നെ സ്ഥാനമുറപ്പിക്കുകയും പിന്നീട് ദേശാന്തരഗമനം നടത്താതെയും വരികയാൽ പൂഞ്ഞാർ രാജവംശത്തിന്റെ പ്രത്യേക കരുതൽ ഈ കുടുംബത്തിന്മേൽ ഉണ്ടായിരുന്നു എന്നു കരുതാവുന്നതാണ്. തങ്ങളുടെതായ സർഗ്ഗവൈഭവം ഓരോ കാലത്തും ശോഷണം വരാതെ കാഴ്ചവെയ്ക്കുന്നതിൽ ഈ കുടുംബത്തിലെ വാസ്തുശില്പികൾ അങ്ങേയറ്റം ശ്രദ്ധിച്ചു. തെക്കുംകൂർ, വടക്കുംകൂർ, പൂഞ്ഞാർ, മീനച്ചിൽ ഭരണാധികാരികളുടെ നിർദ്ദേശപ്രകാരം അതത് ഇടങ്ങളിലെ ക്ഷേത്രങ്ങളുടെയും കോവിലകങ്ങളുടെയും മറ്റു ഗൃഹങ്ങളുടെയും നിർമ്മിതികളിൽ സ്ഥപതി സ്ഥാനികളായി ഈ കുടുംബം നേതൃത്വം വഹിച്ചിരുന്നു. അക്കാലങ്ങളിലും തങ്ങളുടെ ദേവതാസ്ഥാനത്തുള്ള ആരാധനയിൽ മുടക്കം വരുത്തിയില്ല. എന്നാൽ കഴിഞ്ഞ രണ്ടു തലമുറകളുടെ കാലത്തായി ഇക്കാര്യങ്ങളിൽ ഉദാസീനത ഉണ്ടാകുകയും തൽഫലമായി കുടുംബത്തിന് പലവിധ ദോഷങ്ങളുണ്ടാവുകയും ചെയ്തു.
പല തലമുറകളിലായി വാസ്തുവിദ്യാവിശാരദന്മാരായ നിരവധി പ്രതിഭകളെ സംഭാവന ചെയ്ത, ഒരു വലിയ ഭൂപ്രദേശത്ത് ഇന്നും നിലനിൽക്കുന്ന വസ്തുനിർമ്മിതികളുടെ കലാപൈതൃകത്തിന് അവകാശികളായ പുന്നത്താനത്ത് കുടുംബത്തിന് ലഭ്യമായ എല്ലാ സിദ്ധിവൈഭവങ്ങളുടെയും ആധാരം മധുര മീനാക്ഷി ദേവിയുടെയും ചെറുവള്ളി ഭഗവതിയുടെയും പൂർവ്വികനായ യോഗീശ്വരന്റെയും അനുഗ്രഹമാണെന്ന് പുതിയ തലമുറയും ഉറച്ചു വിശ്വസിക്കുന്നു.
ദേവികലകളുടെ ഇംഗിതമെന്നോണം 2018 ഡിസംബർ 24 ന് ക്ഷേത്രം ദേവജ്ഞർ പ്രശസ്ത ജ്യോതിഷ പണ്ഡിതർ ചാത്തങ്ങോട്ട് പുറംകളരിക്കൽ ശ്രീ സി കെ സുധീഷ് പണിക്കരുടെയും കാര്യാവട്ടം കളരിക്കൽ ശ്രീവത്സൻ പണിക്കരുടെയും കാർമികത്വത്തിൽ നടന്ന ദേവപ്രശ്നചിന്തയിൽ വിസ്‌മരിക്കപ്പെട്ട യോഗീശ്വരനെയും തന്റെ ഉപാസനകളെയും കുറിച്ച് ഈ കുടുംബാദികൾ ബോധവാന്മാരാവുകയും അതിൻപ്രകാരം 2019 ഏപ്രിൽ 21 മുതൽ 24 വരെ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കാവുങ്ങൽ മംഗലശ്ശേരി മന ദാമോദരൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ ഈ കുടുംബദികൾ ഒത്തുചേർന്നു നാമജപാദികളും പ്രായശ്ചിത്തകർമങ്ങളും ദേവപ്രശ്ന പരിഹാരക്രിയകളും നടത്തുക വഴി ദേവീചൈതന്യ പ്രഭാവം തിരിച്ചറിയുകയും ചെയ്തു.
ക്ഷേത്ര പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ടു ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കാവുങ്ങൽ മംഗലശ്ശേരി മന ദാമോദരൻ നമ്പൂതിരിപ്പാടിനെ തന്ത്രിവരണം ചെയ്യുകയും ക്ഷേത്രം സ്ഥപതി ശ്രീ എം കെ രാജു ആചാര്യ ആചാരിപ്പറമ്പിൽ യുടെ വാസ്തുശാസ്ത്ര വിധിപ്രകാരം 2019 മേയ് 26 ന് ക്ഷേത്രം തറക്കിടൽ ചെയ്തു. ക്ഷേത്രനിര്മാണം ക്ഷേത്രം ശില്പി പൂഞ്ഞാർ പുഷ്പരാജന്റെ നേതൃത്വത്തിൽ കഴിഞ്ഞു. 2020 മാർച്ച് 10,11,12 തീയതികളിൽ ക്ഷേത്രം കലശവും പുന:പ്രതിഷ്ഠ യും നടത്തി. ക്ഷേത്രം മേല്‍ശാന്തിയായി തീരുമാനിച്ച മറ്റക്കര വെങ്ങല്ലൂര്‍ ഇല്ലം ബ്രഹ്മശ്രീ സോമശര്‍മ്മന്‍ തിരുമേനി തീരുമാനിക്കുകയും ചെയ്തു. മലയാള മാസത്തിലെ അവസാന ഞായറാഴ്ച മാസപൂജക്കു നട തുറക്കുന്നതാണ് .
പ്രധാന ശ്രീ കോവിലിലുള്ള ദുർഗ്ഗാവിധാനമായ "മധുര മീനാക്ഷി" ഇവിടെ കലശാസ്ത്രവിദ്യകളെ പോഷിപ്പിക്കുകയും ആയതിൽ
അഭീഷ്ടവരദാനിയുമാണ് . പ്രകൃതിപൂജ ഉൾക്കൊള്ളുന്ന ഭദ്രകാളീവിധാനമായ "ചെറുവള്ളി ഭഗവതി" ശതൃസംഹാരരൂപിണിയും പ്രത്യക്ഷഫലദായിനിയുമാണ് തിടപ്പള്ളിയിൽ യോഗീശ്വരപൂജയോട് കൂടി ക്ഷേത്രപൂജാദികർമ്മങ്ങൾ ആരംഭിക്കുകയും ചെയ്യുന്നു.
കലകൾക്ക് , വിദ്യാഗുണത്തിനും, ആയുർ ആരോഗ്യത്തിനും അനുഗ്രഹീതയാണ് പുന്നത്താനത്ത് ദുർഗ്ഗാ ഭഗവതി. ദാമ്പത്യ ലാഭത്തിനും ധനാഭിവൃദ്ധി ക്കും, ശത്രു ദോഷത്തിനും പുന്നത്താനത്ത് ഭഗവതിയെ ഭജിക്കുന്നത് ഉത്തമം ആണ്.
ചരിത്രത്തിന് കടപ്പാട് : പള്ളിക്കോണം രാജീവ്