21/03/2026
മാർത്തോമൻ പൈതൃകവും കാതോലിക്കേറ്റും
ഡോ. മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്താ
ചെങ്ങന്നൂർ ഭദ്രാസനം
മലങ്കരയിലെ മാർത്തോമൻ നസ്രാണി പൈതൃകത്തിന്റെ സ്വാതന്ത്രനിലയാണ് പൗരസ്ത്യ കാതോലിക്കേറ്റ്. മലങ്കരയിലെ സമ്പന്നമായ പൈതൃകവും, വിശ്വാസികളുടെ നിസ്വാര്‍ത്ഥമായ സ്‌നേഹവും, അതിർവരമ്പുകളില്ലാത്ത സമ്പത്തും കണ്ട് ഭ്രമിച്ച് ഇന്നാട്ടിലെ നസ്രാണികളെ സ്വന്തം കാൽകീഴാക്കി ചൂഷണം ചെയ്ത്; ഭിന്നിപ്പിച്ചു ഭരിക്കുക എന്ന കുതന്ത്രത്തിലൂടെ വിശ്വാസത്തെയും പാരമ്പര്യത്തെയും മുതലെടുക്കാൻ ശ്രമിച്ച എല്ലാവരുടെയും ദുരുദ്ദേശങ്ങളെ തകർത്തത് ജാത്യാഭിമാനിയായ മാർത്തോമാൻ നസ്രാണികളുടെ സ്വതസിദ്ധമായ സ്വാതന്ത്രബോധവും സ്വാഭിമാനവുമാണ്. അതിനുവേണ്ടി ഏതറ്റംവരെയും പോകുവാൻ നസ്രാണിസമൂഹം തയ്യാറായിരുന്നു. ഇന്ത്യയുടെ ആദ്യ ദേശീയ സ്വാതന്ത്ര്യസമരമായ കൂനൻ കുരിശു സത്യത്തിനും സമാനമായ സ്വത്വപോരാട്ടങ്ങൾക്കും നസ്രാണികൾ മുതിർന്നതും അതുകൊണ്ടാണ്. അടിമത്വത്തിന്റെ പാരമ്യത്തിൽ നസ്രാണികളുടെ കയ്യിൽ ആകെ ഉണ്ടായിരുന്നത് ഒരു കഷണം കയർ മാത്രം ആയിരുന്നു. കയർ കൊണ്ട് ആത്മഹത്യക്ക് മുതിരാതെ ആ കയർ കൊണ്ട് ആലാത്തുകെട്ടി അവർ സ്വാതന്ത്രവും വിശ്വാസവും തിരിച്ചുപിടിച്ചു.
ഒന്നാം നൂറ്റാണ്ടു മുതൽ ആരംഭിച്ച പൗരാണികമായ ഈ സഭയുടെ യാത്ര ഉദയംപേരൂർ സുന്നഹദോസിനും, കൂനൻ കുരിശുസത്യത്തിനും ശേഷം തദ്ദേശീയമായ സഭ എന്ന നിലയിൽ വിശുദ്ധ മാർത്തോമാ ശ്ലീഹായുടെ പാദ സ്പർശനത്താൽ അനുഗ്രഹീതമായ നിരണം പള്ളിയുടെ മുറ്റത്ത് മലങ്കര നസ്രാണി ഒന്നിച്ചുകൂടി. ഒരു സ്വതന്ത്ര, പരമാധികാര, ദേശീയ സഭയായുള്ള മലങ്കരസഭയുടെ പുനർരൂപീകരണത്തിലെ ഏറ്റവും പ്രധാന നാഴികക്കല്ലുകളിലൊന്നായ 1912 സെപ്റ്റംബർ 15 ഞായറാഴ്ച നിരണം വലിയപള്ളിയിൽ നടന്ന കാതോലിക്കാ സ്ഥാനാരോഹണം. അന്ന് അന്ത്യോഖ്യയുടെ ഇഗ്നാത്തിയോസ് അബ്ദുൾ മശിഹാ പാത്രിയർക്കീസിന്റെ നേതൃത്വത്തിൽ മലങ്കരസഭയുടെ പരി. സുന്നഹദോസ്, മുറിമറ്റത്തിൽ പൗലോസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്തായെ മാർ ബസേലിയോസ് പൗലോസ് പ്രഥമൻ എന്ന പേരിൽ പൗരസ്ത്യ കാതോലിക്കായായി വാഴിച്ചു. ചരിത്രത്തിന്റെ കറുത്ത നൂറ്റാണ്ടുകളിലെവിടെയോ മലങ്കരസഭയ്ക്ക് ഭാഗികമായി നഷ്ടപ്പെട്ട സ്വയംശീർഷകത്വത്തിന്റെ വീണ്ടെടുക്കൽ ആയിരുന്നു ആ ചരിത്ര സംഭവം. മലങ്കരസഭയെ സംബന്ധിച്ച് ഒന്നാം നൂറ്റാണ്ടു മുതൽ ആരംഭിച്ച സ്തുതി ചൊവ്വാക്കപ്പെട്ട സത്യവിശ്വാസം ഭംഗം കൂടാതെ കൂടാതെ സൂക്ഷിക്കുവാൻ കർത്താവിന്റെ അരുമ ശിഷ്യനായ വിശുദ്ധ മാർത്തോമാ ശ്ലീഹായാൽ സ്ഥാപിതമായ തദ്ദേശീയ സഭ എന്ന നിലയിൽ മലങ്കര സഭയ്ക്ക് സാധിച്ചു എന്നതിന് ഉത്തമ ഉദാഹരണമാണ് 1912 ലെ കതോലിക്കാ പുന സ്ഥാപനം.
1950-ല്‍ ആണ് ഇന്ത്യ റിപബ്ലിക് ആകുന്നത് അതുകൊണ്ട് അതിന് മുന്നെ ഇന്ത്യ ഇല്ല എന്ന് പറഞ്ഞാൽ അത് മൗഢ്യമാണ്. ചരിത്രാതീതകാലം മുതൽക്കേ ഇന്ത്യ ഇവിടുണ്ട്, ഇന്ത്യൻ സംസ്‌കാരം ഇവിടുണ്ട്, അതുപോലാണ് 1912 ലെ കാതോലിക്കാ സ്ഥാപനവും. 1912 ൽ ഇവിടെ കാതോലേക്കറ്റ് സ്ഥാപിച്ചു സഭയുടെ സ്വാതന്ത്രവും സ്വയം ശീർഷകത്വവും ഉറപ്പിച്ചു എന്നു മാത്രമെയുള്ളു അല്ലാണ്ട് നവീന ഫേസ്ബുക്ക് ചരിത്രകാരന്മാർ പറയുന്നതുപോലെ മിഥ്യയല്ല സ്വതന്ത്രകാതോലിക്കേറ്റ്. മനഃപൂർവ്വം ചരിത്രത്തെ വളച്ചൊടിക്കുന്നവർക്ക് ഇത് ഹേതുവല്ലായിരിക്കാം.
എന്നാൽ മറ്റു ക്രൈസ്തവ കേന്ദ്രങ്ങളിൽ നിന്നെല്ലാം ഒറ്റപ്പെട്ടു കിടന്നിരുന്ന മലങ്കരസഭയ്ക്ക് ആദ്യ സഹസ്രാബ്ദത്തിലെവിടെയോ തനത് വൈദിക പാരമ്പര്യം നഷ്ടപ്പെട്ടു എന്നത് ഒരു സത്യമാണ്. പക്ഷേ മലങ്കരസഭയ്ക്ക് കൈത്താങ്ങലുമായി പേർഷ്യൻ സഭയെത്തി. അതോടെ മലങ്കരയിലെ മെത്രാപ്പോലീത്താ സ്ഥാനം വല്ലപ്പോഴുമെത്തുന്ന പേർഷ്യക്കർക്ക് മാത്രമായിച്ചുരുങ്ങി. എന്നാൽ പട്ടം കെട്ടുവാനും പള്ളി കൂദാശ ചെയ്യുവാനുമല്ലാതെ നസ്രാണികൾക്ക് അന്ന് മേല്പട്ടക്കാരുടെ ആവശ്യം ഇല്ലാതിരുന്നതിനാൽ മെത്രാന്മാരുടെ അസാന്നിധ്യം അവരെ കാര്യമായി ബാധിച്ചിരുന്നില്ല. സഭയുടെ ദൈനംദിന ഭരണത്തിനു പൂർണ അധികാരങ്ങളോടെ സ്വദേശിയായ അർക്കദിയോക്കോനുണ്ടായിരുന്നു. ഇന്ന് മേല്പ്പട്ടക്കാർ വഴി നിർവ്വഹിക്കപ്പെട്ടുപോരുന്ന എല്ലാ ആത്മീയ ഭൗതീക അധികാരങ്ങളും ഇന്ത്യയൊക്കെയും അർക്കദിയക്കോൻ എന്നറിയപ്പെട്ടിരുന്ന നസ്രാണികളുടെ ജാതിക്കുതലവനുണ്ടായിരുന്നു. വൈദേശിക മെത്രാന്മാരുടെ ഭരണത്തിലായിരുന്നുവെങ്കിലും നസ്രാണിസമൂഹം തങ്ങളുടെ തനതായ സ്വത്വബോധം കാത്തുസൂക്ഷിച്ചിരുന്നു. മലങ്കരയിലെ പേർഷ്യൻ മേല്പട്ടക്കാരന്‍ പരിശുദ്ധ മാർ തോമാശ്ലീഹായുടെ സിംഹാസനത്തിൽ മെത്രാപ്പോലീത്തായും ഇന്ത്യയൊക്കെയുടെയും വാതിൽ എന്ന സ്ഥാനനാമത്തിലാണ് അറിഞ്ഞിരുന്നത്.
1498-ല്‍ ആരംഭിച്ച പോർട്ടൂഗീസ് അധിനിവേശം സ്ഥിതിഗതികൾ ആകെ മാറ്റിമറിച്ചു. 16-ാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തോടെ മലങ്കരയിലേയ്ക്കുള്ള പേർഷ്യൻ മെത്രാന്മാരുടെ വരവു തടഞ്ഞു പോർട്ടൂഗീസുകാർ
മലങ്കരസഭയുടെ ആത്മീയാധികാരം പിടിച്ചടക്കി. 1599-ലെ ഉദയംപേരൂർ സുന്നഹദോസിലൂടെ മലങ്കരസഭയെ ആത്മീയമായും ലൗകികമായും റോമൻ കത്തോലിക്കാ സഭയുടെ കീഴിലാക്കി മലങ്കരയുടെ ഭരണം റോമൻ മെത്രാന്മാർ ഏറ്റെടുത്തു. തദ്ദേശീയമായ അർക്കദിയാക്കോൻ സ്ഥാനത്തെ ഇല്ലായ്മ ചെയ്യാൻ കഠിനപ്രയത്‌നം നടത്തിയെങ്കിലും അവർക്കതിൽ വിജയിക്കാനായില്ല. ദേശീയതയുടെയും സ്വാതന്ത്ര്യത്തിന്റെയും പ്രതീകമായി അത് നിലകൊണ്ടു. 54 വർഷങ്ങൾക്ക് ശേഷമുണ്ടായ കൂനൻകുരിശു സത്യത്തിന് വഴി വെച്ചത് ഈ സ്ഥാനത്തിന്റെ നിലനില്‍പ്പായിരുന്നു.
ഒരു പൗരസ്ത്യ മെത്രാനും മലങ്കരയിൽ കാലുകുത്താതിരിക്കാനുള്ള സുരക്ഷാ സന്നാഹങ്ങൾ റോമൻ കത്തോലിക്കർ സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കൂനൻ കുരിശു സത്യത്തെ തുടർന്ന് തോമാ അർക്കദിയക്കോനെ മേല്പട്ടസ്ഥാനത്തേക്ക് ഉയർത്തി നസ്രാണിസമൂഹം തങ്ങളുടെ വിശ്വാസപോരാട്ടത്തിന് പുതിയ വഴിത്തിരിവ് ഉണ്ടാക്കിയത്. തുടർ ന്നുള്ള കാലത്ത് മേല്പട്ടസ്ഥാനത്തിനും ആരാധാനകാര്യങ്ങൾക്കും മലങ്കരസഭയ്ക്ക് അന്ത്യോഖ്യൻ സഭയെ ആശ്രയിക്കേണ്ടിവന്നു. പക്ഷേ അന്ത്യോഖ്യൻ സഭയുടെ അധീശത്വാവകാശവാദങ്ങൾക്ക് മലങ്കരസഭ വഴങ്ങികൊടുത്തില്ല. മലങ്കര മെത്രാന്മാർ മാർത്തോമ്മ എന്ന സ്ഥാനപ്പേര് സ്വീകരിക്കുകയും ഇന്ത്യയൊക്കയുടെയും വാതിൽ ''തർവോദ് കോല്‍ ഹിന്ദോ'' എന്ന സ്ഥാനനാമം ഉപയോഗിക്കുകയും ചെയ്തു വന്നു. തന്റെ മേലധികാരം അംഗീകരിക്കണമെന്ന അന്ത്യോഖ്യാ പാത്രിയർകീസിന്റെ അഭ്യർത്ഥന അവർ തള്ളിക്കളയുകയും ചെയ്തു.
1770-ല്‍ ആറാം മാർത്തൊമ്മ മെത്രാനെ അന്ത്യോഖ്യൻ മെത്രാന്മാർ മാർ ദീവന്നാസ്യോസ് എന്ന പേരില്‍ മെത്രാപ്പോലീത്താസ്ഥാനത്തേക്കുയർത്തി. സഭയിലെ വിഘടിത വിഭാഗങ്ങളെ ഒരുമിപ്പിക്കാനുള്ള ഒരു മാർഗ്ഗമെന്ന നിലയിലാണ് അദ്ദേഹമതിനു സമ്മതിച്ചത്. മാർത്തോമ്മ എന്ന നാമത്തിൽ അന്ത്യോഖ്യർക്കുള്ള അസഹിഷ്ണുതയായിരുന്നു ഈ സ്ഥാനോരോഹണത്തിന്റെ പിമ്പിലെ ഒരു കാരണം. ഇന്ന് മാർക്കറ്റ് മാർത്തോമ്മ എന്ന പേരിനുള്ളത് കൊണ്ട് അത് സ്വന്തമായി തുല്യം ചാർത്താൻ അനേകർ വെമ്പുകയാണ്. പക്ഷേ തന്റെ പിൻഗാമിയെ മാർത്തോമ്മ ഏഴാമനായി വാഴിച്ചുകൊണ്ട് വലിയ മാർ ദീവന്നാസ്യോസ് പാരമ്പര്യം നിലനിർത്തി. പിന്നീട് 1815-ൽ പുലിക്കോട്ടിൽ ജോസഫ് മാർ ദീവന്നാസ്യോസ് രണ്ടാമൻ , തൊഴിയൂർ നിന്നും പട്ടമേൽക്കുന്നതോടുകൂടിയാണ് മലങ്കര സഭാദ്ധ്യക്ഷന്റെ സ്ഥാനം എപ്പിസ്‌ക്കോപ്പായിൽ നിന്നും മെത്രാപ്പോലീത്താ സ്ഥാനത്തേക്കു സ്ഥിരമായി ഉയരുന്നതും മാർ ദീവന്നാസ്യോസ് എന്നത് മലങ്കര മെത്രാപ്പോലീത്തായുടെ സ്ഥാനപ്പേർ ആകുന്നതും.
മലങ്കര മെത്രാപ്പോലീത്താമാർ ആരുടെയും കീഴ്സ്ഥാനികളായിരുന്നില്ല. അവർ വി മാർതോമ്മാ ശ്ലീഹായുടെ സിംഹാസനത്തിൽ ആരൂഢനായിരുന്ന് മലങ്കരസഭയെ ഭരികുകയും പിൻഗാമികളെ വാഴിക്കുകയും ചെയ്തു. ഇതിന് ഒരു മാറ്റം വന്നത് പാലക്കുന്നത്ത് മാത്യൂസ് മാർ അത്താനാസ്യോസ് പരദേശത്തുപോയി അന്ത്യോഖ്യാ പാത്രിയർക്കീസിൽ നിന്നും പട്ടമേറ്റ് വന്നതോടെയാണ്. അതിനുശേഷമാണ് മലങ്കരയുടെ അന്ത്യോഖ്യൻ ബന്ധം ദൃഢതരമാകുന്നത്. പാലക്കുന്നത്ത് മാർ അത്താനാസ്യോസ് മേല്പട്ടസ്ഥാനമേറ്റതുമുതൽ ഉണ്ടായ സംഭവ വികാസങ്ങൾ മലങ്കരസഭയിൽ അന്ത്യോഖ്യാ പാത്രിയർക്കീസിന്റെ അധീശത്വം ഉറപ്പാക്കുന്നതിനു കാരണമായി. മേല്പട്ടസ്ഥാനാരോഹണം തങ്ങളുടെ അവകാശമാണെന്നതായിരുന്നു അന്ത്യോഖ്യായുടെ 1665 മുതൽ എക്കാലത്തെയും അവകാശവാദം. ഏത് എപ്പിസ്‌ക്കോപ്പൽ സഭയെയും വരുതിക്ക് നിർത്താനുള്ള ഏറ്റവും മികച്ച മാർഗ്ഗമാണത്. മലങ്കരസഭ എക്കാലത്തും ഈ നീക്കത്തെ ചെറുത്തു നിന്നിരുന്നു. തുടർന്ന് പുലിക്കോട്ടില്‍ ജോസഫ് മാർ ദീവന്നാസ്യോസ് അഞ്ചാമൻ പാത്രിയർക്കീസിൽ നിന്നും പട്ടമേല്‍ക്കേണ്ടി വന്നു. അതോടെ, മെത്രാന്മാരെ വാഴിക്കേണ്ടത് പാത്രിയർക്കീസാണെന്ന ഒരു വിശ്വാസം മലങ്കരയിൽ ഉറച്ചു. അക്കാലത്തെ മലങ്കരസഭാഭരണത്തിലെ അരാജകത്വം ഇതിന് നല്ലൊരു ത്വരക ഘടകമായി മാറി.
പാത്രിയർക്കീസിന്റെ 1876 ലെ മുളന്തുരുത്തി സുന്നഹദോസിലെ വിഭജനം മലങ്കരസഭയോ, മലങ്കര മെത്രാപ്പോലീത്താ മാർ ജോസഫ് ദീവന്നാസ്യോസ് അഞ്ചാമനോ അംഗീകരിച്ചില്ല. പുതിയ ആറു മെത്രാന്മാരും മലങ്കര മെത്രാപ്പോലീത്തായുടെ മേലധികാരം സമ്മതിയ്ക്കുകയും അദ്ദേഹത്തിന്റെ കീഴിൽ പാത്രിയർക്കീസിനാൽ നിരോധിക്കപ്പെട്ട അസോസിയേഷന്റെ വൈസ് പ്രസിഡന്റുമാരാവുകയും ചെയ്തു. ഒരു പടികൂടി കടന്ന് പ. പരുമല തിരുമേനിയെ പിന്നീട് മലങ്കര മെത്രാപ്പോലീത്തായുടെ അസിസ്റ്റന്റായി മാനേജിംഗ് കമ്മിറ്റി നിയമിച്ചു. പാത്രിയർക്കീസ് പിളർക്കാൻ ശ്രമിച്ചിടത്തു നിന്ന് മലങ്കരസഭയുടെ ഐക്യത്തിന്റെ ഹേതുവായി അത് മാറി. 1876-ലെ സന്ദർശനശേഷമുള്ള അന്ത്യോഖ്യാ പത്രിയർകീസിന്റെ പ്രവർത്തനം, മലങ്കരസഭയുടെ ഭാവി മേല്പട്ടവാഴ്ചകൾ സുഗമമായി നടക്കാനിടയില്ല എന്ന വസ്തുതയും വ്യക്തമാക്കി. മലങ്കരസഭയുടെ ഉൾഭരണസ്വാതന്ത്ര്യം തീറെഴുതാതെ മലങ്കരസഭയ്ക്കിനി മെത്രാന്‍മാരെ ലഭിക്കില്ല എന്നുതന്നെ വ്യക്തമായി. ഈ സാഹചര്യമാണ് മലങ്കരയിൽ ഒരു കാതോലിക്കേറ്റ് സ്ഥാപിക്കുന്നതിനെ സംബന്ധിച്ച് ആലോചിക്കാൻ മലങ്കരസഭയെ പ്രേരിപ്പിച്ചത്. മലങ്കരസഭയുടെ മേല്പട്ടവാഴ്ചയെ സംബന്ധിച്ച ഭയം 1908-ൽ പ. വട്ടശ്ശേരിൽ മാർ ദീവന്നാസ്യോസ് ആറാമന്റെ വാഴ്ചസമയത്ത് യാഥാർഥ്യമായി. പാത്രിയർക്കീസിന് ലൗകികാധികാരം അടിയറ വയ്ക്കാതെ മാർ ദീവന്നാസ്യോസ് ആറാമനു മേല്പട്ടസ്ഥാനം ലഭിക്കുവാൻ ഭഗീരഥപ്രയത്‌നം വേണ്ടിവന്നു. തുടർന്ന് അന്ത്യോഖ്യാ പത്രിയർക്കീസ് അബ്ദുള്ളാ രണ്ടാമന്റെ മലങ്കര സന്ദർശനവും അനന്തര നടപടികളും മലങ്കരയിൽ ഒരു കാതോലിക്കേറ്റ് ഇല്ലായെങ്കിൽ സഭയ്ക്കു നിലനിൽപ്പില്ല എന്ന സന്നിഗ്ദാവസ്ഥ ഇവിടെ സൃഷ്ടിച്ചു. അതിന്റെ അനന്തരഫലമാണ് 1912-ലെ കാതോലിക്കേറ്റ് സ്ഥാപനം. മലങ്കര സഭയുടെ സ്വയം ശീർഷകത്വവും, അസ്തിത്വവും സൂക്ഷിക്കുവാനും, പരിപാലിക്കുവാനും അന്നും ഇന്നും മലങ്കര സഭയ്ക്ക് ആർജ്ജവും ഉണ്ട് എന്ന് തെളിയിക്കുന്നതായിരുന്നു മലങ്കരയിലെ പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നദോസിന്റെ തീരുമാനത്തോടും കാർമികത്വത്തിലുമുള്ള 1912 ലെ പരി കാതോലിക്കാ സ്ഥാനാരോഹണം. അല്ലാതെ മലങ്കര സഭയുടെ അസ്തിത്വം ഏതെങ്കിലും സമ്മേളനവേദിയിൽ പ്രഖ്യാപിക്കപ്പെട്ട് ലഭിച്ചതല്ല.
മലങ്കര സഭയുടെ ഭാവനയ്ക്ക് അനുയോജ്യമായ ഏതെങ്കിലും ഒരു നവീന സ്ഥാനമല്ല സഭയടെ തലവന് നല്‍കപ്പെട്ടത്. ഒരു കാലത്ത് മലങ്കര സഭയെ നയിക്കുകയും, നിയന്ത്രിക്കുകയും ചെയ്തിരുന്ന പേർഷ്യൻ സഭയിൽ നിലനിന്നിരുന്ന 'കിഴക്കിന്റെ കാതോലിക്ക' എന്ന സ്ഥാനത്തിനാണ് മലങ്കര സഭ പുനർ ജീവൻ നല്കിയത്. പേർഷ്യൻ സഭയുടെ തലസ്ഥാനമായിരുന്ന സെലുക്യ-ടെസിഫോണിലെ മെത്രാപ്പോലീത്തായ്ക്ക് 4-ാം നൂറ്റാണ്ടോടെ ലഭിച്ച ക്രമേണ ഉറപ്പായ സ്ഥാന നാമമാണിത്.
കാതോലിക്കേറ്റ് സ്ഥാപനം സഭയുടെ പൂർണ്ണ സ്വാതന്ത്ര്യത്തിലേക്കുള്ള വളർച്ചയുടെ ആദ്യത്തെ സുപ്രധാന നാഴികക്കല്ലായിരുന്നു എങ്കിൽ 1934-ലെ ഭരണഘടന ആ വളർച്ചയുടെ പൂർത്തീകരണമായിരുന്നു. ഇവ രണ്ടും കൂടെ ചേരുന്ന അടിസ്ഥാനത്തിന്മേലാണ് സഭയുടെ സ്വാതന്ത്ര്യവും സ്വയംശീർഷകത്വവും നിലനില്ക്കുന്നത്. 'കിഴക്കിന്റെ കാതോലിക്ക' എന്ന നാമം മലങ്കരയിലെ കാതോലിക്കേറ്റിന്റെ പുരാതനത്വം വിളിച്ചറിയിക്കുന്നു. വിപുലമായ അധികാര അവകാശങ്ങളാണ് പേർഷ്യയിൽ ഉത്ഭവിച്ച കിഴക്കിന്റെ കാതോലിക്കയ്ക്ക് ഉള്ളത്. മേല്പ്പട്ടക്കാരെ വാഴിക്കുന്നതിനും മൂറോന്‍ കൂദാശ ചെയ്യുന്നതിനുമുള്ള അധികാരവും അവകാശവും പൗരസ്ത്യ കാതോലിക്കായിൽ നിക്ഷിപ്തമായിരിക്കുന്നു. പൗരസ്ത്യ കാതോലിക്ക അതുകൊണ്ടുതന്നെ ആരുടെയെങ്കിലും കീഴ്സ്ഥാനി അല്ല.
1995, 2002, 2017, എന്നീ വർഷങ്ങളിലെ സുപ്രീംകോടതി വിധികൾ ഇന്ത്യൻ ദേശീയ ക്രൈസ്തവരുടെ പ്രതീകമായ പൗരസ്ത്യ കാതോലിക്കാ സ്ഥാനവും മലങ്കരമെത്രാപ്പോലീത്താ സ്ഥാനങ്ങളും ചോദ്യം ചെയ്യപ്പെടുവാൻ പാടില്ലാത്തവയാണെന്നു പ്രഖ്യാപിച്ചതോടെ ഈ സ്ഥാനം പൂർണതയിലെത്തിയിരിക്കുന്നു. മലങ്കരസഭാ ഭരണഘടനയെയും ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെയും വെല്ലുവിളിച്ചുകൊണ്ട് ''സാമന്തനും ബദലും'' എല്ലാം അന്ധകാരത്തില്‍ വാഴിക്കപ്പെട്ടതു കൊണ്ട് കിഴക്കിന്റെ കാതോലിക്കായുടെ സ്ഥാനമഹിമക്കോ മൂല്യത്തിനോ യാതൊരു കോട്ടവും സംഭവിക്കുകയില്ല എന്നത് തീർച്ച. കാലാകാലങ്ങളിലെ ഭരണകൂടത്തെയും മാധ്യമധർമ്മത്തയെയും വിലയ്‌ക്കെടുത്ത് സമൂഹത്തൽ നൈമിക്ഷികമായ ഉയർച്ചകളും പ്രശസ്തിയും നേടിയെടുക്കാൻ ചിലപ്പോളൊക്കെ സാധിച്ചേക്കാം പക്ഷേ സത്യം മാത്രമാണ് എക്കാലവും നിലനില്ക്കുക എന്നത് വൈകാതെ കാലം തന്നെ തെളിയിക്കും.
മലങ്കര നസ്രാണിയുടെ ജാത്യാഭിമാനവും സ്വതബോധവും സ്വാതന്ത്രവാജ്ഞയും ആർക്കും വിലക്കടുക്കാൻ സാധ്യമല്ല.
മലങ്കര സഭയുടെ കാതോലിക്കാസ്ഥാപനവും വളർച്ചെയും അസൂയയോടെ മാത്രമാണ് മറ്റുള്ളവർ കാണുന്നത് എന്നതിൽ യാതൊരു തർക്കവുമില്ല. ഈ സഭയെ സ്‌നേഹിച്ച സഹായിച്ച എല്ലാവരെയും ഏറെ നന്ദിയോടും കരുതലോടും മാത്രമാണ് നസ്രാണി സമൂഹം കണ്ടത്. ഭരണഘടനയിലെ 101,114,118, എന്നീ വകുപ്പുകൾ ഇതിന്റെ പ്രത്യക്ഷോദാഹരണങ്ങളാണ്. മലങ്കര സഭ എന്നും നന്ദിയുള്ളവരാണ്. ഈ സഭയെ ചൂഷണം ചെയ്യാനല്ലാതെ ആരെല്ലാം വന്നിട്ടുണ്ടോ അവരെയല്ലാം പൈതൃകമായി തന്നെ ഈ സഭയും നസ്രാണി സമൂഹവും സ്വീകരിച്ചിട്ടുണ്ട്, ഇനിയും സ്വീകരിക്കും. സഭയുടെ അസ്ഥിത്വവും, സ്വാതന്ത്രവും, വിശ്വാസവും ചൂഷണം ചെയ്യാനോ ചോദ്യം ചെയ്യാനോ ആര് വന്നാലും, അവർ എത്ര പ്രബലരായാലും അവരെ നഖശികാന്തം മലങ്കരസഭ എതിർക്കുകയും ചെയ്യും. യറുശലേം ദൈവാലയത്തെ ചൂക്ഷണം ചെയ്തവര്‍ക്കെതിരെ ചാട്ടവാറെടുത്ത നസ്രായന്റെ പിന്‍ഗാമികളായ മലങ്കരയിലെ നസ്രാണി സമൂഹം അന്നും ഇന്നും എടുത്ത നിലപാടുകള്‍ക്ക് മാറ്റമില്ല, കാരണം ക്രിസ്തുവിന്‍ ഞങ്ങളെ ജനിപ്പിച്ചത് മാർത്തോമ്മ ശ്ലീഹായാണെന്ന് ഞങ്ങൾക്ക് സംശയമില്ലാത്തിടത്തോളം ഈ സഭ സുശ്കതമായി തന്നെ മുന്നോട്ട് ഗമിക്കും.
പ്രതിസന്ധികളുടെയും അടിസ്ഥാനമില്ലാത്ത ആക്ഷേപങ്ങളുടെയും നടുവിൽ വീണ്ടും ഒരു കാതോലിക്കാ ദിനത്തിലേക്ക് പരിശുദ്ധ സഭ അടുക്കുമ്പോൾ മലങ്കര നസ്രാണിപൈതൃകത്തിന്റെ ചൂടും ചൂരും വരും തലമുറയ്ക്ക് പകർന്നു കൊടുക്കാനും, കിഴക്കൊക്കയുടെയും ഭാഗ്യം ഉള്ള പൗരസ്ത്യ കാതോലിക്കേറ്റില്‍ അചഞ്ചലമായി ഉറച്ച് നില്‍ക്കാനും, അത് നമുക്ക് നല്കുന്ന സ്വാതന്ത്രത്തിലും സ്വത്വബോധത്തിലും അഭിമാനം കൊള്ളുവാനും മാർത്തോമ്മയുടെ മക്കളായ നമുക്ക് സാധിക്കട്ടെ. ഏവർക്കും കാതോലിക്കാദിന ആശംസകൾ.
ദൈവം അനുഗ്രഹിക്കട്ടെ...