25/04/2026
ഇലവിനാമണ്ണിൽ സ്കറിയ മൽപ്പാനച്ചന്റെ 100 മത് ഓർമ്മ നാളെ ആചരിക്കുന്നു.
🌟
ഇലവിനാമണ്ണിൽ സ്കറിയ മൽപ്പാൻ
📝 Fr. Sachin Elavinamannil -----------------------------------------------------------
ബഹുമാനപ്പെട്ട ഇലവിനാമണ്ണിൽ കുറിയാക്കോസ് കോർ-എപ്പീസ്കോപ്പായുടെ മൂത്ത പുത്രനായി സ്‌കറിയ 1874 ൽ ജനിച്ചു. ചെറുപ്രായത്തിൽ തന്നെ തന്റെ പിതാവിനോടൊപ്പം വിശുദ്ധ കുർബാനയിൽ ശുശ്രൂഷകനായി പങ്കെടുത്തുകൊണ്ടിരുന്നു. ഇടവക മെത്രാപ്പോലീത്ത ആയിരുന്ന പരുമല മോർ ഗ്രീഗോറിയോസ് തിരുമേനി ഓമല്ലൂർ പള്ളി സന്ദർശിച്ച വേളയിൽ സ്കറിയ എന്ന ബാലന്റെ ശ്രുതി മാധുര്യവും, ഭക്തി പൂർവ്വമായ ഗാനാലാപനവും, വായനയും കേട്ട് സന്തോഷിച്ച്,ബാലനു വൈകാതെ ശെമ്മാശപ്പട്ടം കൊടുക്കണമെന്ന് മാതാപിതാക്കളോട് നിർദ്ദേശിച്ചു. അതേ തുടർന്ന് 1887 മകരം6 നു ഓമല്ലൂർ സെന്റ് തോമസ് പള്ളിയിൽ വച്ച് പതിമൂന്നാമത്തെ വയസ്സിൽ സ്കറിയായ്ക്ക് പരിശുദ്ധനായ പരുമല മോർ ഗ്രീഗോറിയോസ് തിരുമേനി ശെമ്മാശപട്ടം നൽകി.
സ്കൂൾ വിദ്യാഭ്യാസത്തോടൊപ്പം സുറിയാനിയും ശുശ്രൂഷ ക്രമങ്ങളും ശെമ്മാശൻ പഠിച്ചുകൊണ്ടിരുന്നു. പരിശുദ്ധനായ പരുമല തിരുമേനിയുടെ നിർദ്ദേശപ്രകാരം ശെമ്മാശനായ ശേഷം പരുമല സെമിനാരിയിൽ താമസിച്ച് തിരുമേനിയുടെ ശിക്ഷണത്തിൽ സുറിയാനി ഭാഷ അഭ്യസിക്കുകയും ചെയ്തു. 1892 കന്നി മാസം 15 നു കോട്ടയം പഴയ സെമിനാരിയിൽ വച്ച് മലങ്കരയുടെ മോർ ദീവന്നാസിയോസ് മെത്രാപ്പോലീത്ത അദ്ദേഹത്തിന് പൂർണശെമ്മാശപ്പെട്ടം നൽകി.
ഏറെക്കാലം പരിശുദ്ധനായ പരുമല തിരുമേനിയുടെ ശിക്ഷണവും അനുഗ്രഹവും ലഭിച്ചതിനാൽ പിൻകാലത്ത് കശീശ ആയതിനുശേഷം സ്കറിയ ശെമ്മാശൻ കോട്ടയം പഴയ സെമിനാരിയിൽ മൽപ്പാനാകുന്നതിനും അനേകം വൈദികർക്ക് പരിശീലനവും, ആധ്യാത്മിക മാർഗ്ഗനിർദ്ദേശവും, നേതൃത്വവും നൽകുന്നതിനും സാധിച്ചു.
മലങ്കര മെത്രാപ്പോലീത്ത ആയിരുന്ന ജോസഫ് മോർ ദീവന്നാസിയോസ് മെത്രാപ്പോലീത്ത ആയിരുന്നു ഉത്തരവാദിത്വമേറിയ ഈ മൽപ്പാൻ സ്ഥാനത്തിന് അദ്ദേഹത്തെ നിയോഗിച്ചത്. പരിശുദ്ധ വുകളും തിരുമേനിയോട് അത്യധികമായ ഭക്തി ആദരവുകളും ആരാധനയും ആയിരുന്നു ഇലവിനാമണ്ണിൽ മൽപ്പാൻ അച്ചനു ഉണ്ടായിരുന്നത്. സുറിയാനി പഠനവും വൈദിക പരിശീലനവും പൂർത്തിയാക്കി കശീശ പട്ടമേൽക്കുന്നതിനു മുൻപ് വിവാഹിതനായി കാണുവാൻ മാതാപിതാക്കന്മാർ ആഗ്രഹിച്ചു. അതിനുള്ള ആലോചനകൾ ആരംഭിച്ചു എങ്കിലും അദ്ദേഹത്തിന്റെ ആത്മീയ തേജസും പ്രസംഗ ചാതുര്യവും, വേദവിജ്ഞാനവും, വിശ്വാസ സ്ഥിരതയും മലങ്കര സഭയ്ക്ക് ആകമാനം പ്രയോജനപ്പെടുത്ത തക്കവണ്ണം അദ്ദേഹത്തെ മേൽപ്പട്ട സ്ഥാനത്തേക്ക് ഉയർത്തണമെന്ന് അഭിപ്രായം ഇടവക മെത്രാപ്പോലീത്ത ആയിരുന്ന പരുമല മോർ ഗ്രീഗോറിയോസ് തിരുമേനിക്കും മറ്റുചില സമുദായ നേതാക്കൾക്കും ഉള്ളതായി അറിവായി. എന്നാൽ മാതാപിതാക്കളുടെയും മറ്റു കുടുംബാംഗങ്ങളുടെയും നിർദ്ദേശപ്രകാരം അദ്ദേഹം ഒരു വിവാഹിത പട്ടക്കാരനാകുവാനാണ് ആഗ്രഹിച്ചത്. വിവാഹത്തിന് ശേഷം 1895 ധനുമാസം അഞ്ചാം തീയതി ഓമല്ലൂർ സെന്റ് തോമസ് പള്ളിയിൽ വച്ച് പരുമല മോർ ഗ്രിഗോറിയോസ് തിരുമേനി സ്കറിയാ ശെമ്മാശന് വൈദികപട്ടം കൊടുത്തു. അടുത്തമാസം മകരം ഒന്നാം തീയതി നവ വൈദികൻ പരുമല തിരുമേനിയുടെ സാന്നിധ്യത്തിൽ പരുമല സെമിനാരിയിൽ ആദ്യകുർബാന അർപ്പിച്ചു. കുംഭമാസം രണ്ടാം തീയതി ഓമല്ലൂർ സെന്റ് തോമസ് പള്ളിയിൽ വച്ച് ഔദ്യോഗികമായി പുത്തൻ കുർബാന ചൊല്ലുകയുംചെയ്തു. അതേത്തുടർന്ന് ഓമല്ലൂർ പള്ളിയിൽ പിതാവായ കുറിയാക്കോസ് കോർ എപ്പിസ്കോപ്പായോടൊപ്പം വൈദിക സേവനം ആരംഭിച്ചു.
ആ സമയത്ത് തന്നെ പിതാവായ കുറിയാക്കോസ് കത്തനാർക്ക് മലങ്കര സഭയിൽ സേവന പാരമ്പര്യത്തിലും പ്രഗൽഭമായ വൈദിക അനുഷ്ഠാനങ്ങളിലും വിശ്വാസ സ്ഥിരതയിലും ശ്രേഷ്ഠന്മാരായിരുന്ന ചുരുക്കം ചില പ്രമുഖ വൈദികർക്ക് മാത്രം നൽകപ്പെട്ടിരുന്ന കോർ എപ്പിസ്കോപ്പാ സ്ഥാനം സഭാ മേൽ അധ്യക്ഷയിൽ നിന്നും ലഭിക്കുകയും ചെയ്തു. മലങ്കര മെത്രാപ്പോലീത്ത ആയിരുന്ന ജോസഫ് മോർ ദീവന്നാസിയോസ് മെത്രാപ്പോലീത്തയുടെ നിർദ്ദേശപ്രകാരം സുറിയാനി പഠിപ്പിക്കുന്നതിനായി സ്ക്കറിയാ മൽപ്പാൻ അച്ചൻ കോട്ടയം പഴയ സെമിനാരിയിൽ താമസം ആരംഭിച്ചു. പിന്നീട് മലങ്കര മെത്രാപ്പോലീത്ത ആയിരുന്ന വട്ടശ്ശേരിൽ മോർ ദീവന്നാസിയോസ് മെത്രാപ്പോലീത്ത (അന്ന് വട്ടശ്ശേരിയിൽ ഗീവർഗീസ് റമ്പാൻ )അദ്ദേഹത്തോടൊപ്പം അവിടെ മൽപ്പാൻ ആയിരുന്നു. ഇരുവരും സുഹൃത്തുക്കളും ആയിരുന്നു. മലങ്കര സഭയുടെ നാനാഭാഗങ്ങളിൽ നിന്നും വന്നു താമസിച്ചു പഠിച്ചിരുന്ന ശെമ്മാശന്മാർ മുഖാന്തരം അവർക്കും, അവരുടെ എല്ലാ ഇടവകകൾക്കും ജനങ്ങൾക്കും ആരാധ്യ പുരുഷനായി തീർന്നിരുന്നു. അദ്ദേഹത്തിന്റെ ഭക്തിനിർഭരമായ കുർബാനയും, പാണ്ഡിത്യവും അദ്ദേഹത്തെപ്പറ്റിയുള്ള കീർത്തി മലങ്കരയിൽ എങ്ങും പ്രചരിക്കുവാൻ ഇടയായി. അനേകം പള്ളികളിൽ അദ്ദേഹം ക്ഷണിക്കപ്പെടുകയും കുർബാനയും ശുശ്രൂഷകളും പ്രസംഗങ്ങളും നടത്തുകയും ചെയ്തു.
ഇലവിനാമണ്ണിൽ സ്കറിയമൽപ്പാൻ, വൈദികരെ സുറിയാനിയും, കൂദാശ ക്രമങ്ങളും പഠിപ്പിച്ചിരുന്നതിന് പുറമേ പല പുരാതന സുറിയാനി രേഖകൾ പകർത്തി കയ്യെഴുത്തു കോപ്പികൾ തയ്യാറാക്കുകയും ചെയ്തിരുന്നു. കൂടാതെ ആദിമ സുറിയാനി സഭയിലെ പിതാക്കന്മാരുടെ ജീവചരിത്രം സുറിയാനിയിൽ നിന്നും തർജ്ജമ ചെയ്ത് പ്രസിദ്ധപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പഴയ സെമിനാരിയിൽ അദ്ദേഹത്തോടൊപ്പം കോനാട്ട് മാത്തൻ മൽപ്പാൻ,പിൽക്കാലത്ത് ഓർത്തഡോക്സ് സഭ മേലധ്യക്ഷനായിരുന്ന ഗീവർഗീസ് കാതോലിക്കാ ബാവയും അധ്യാപകരുടെ കൂട്ടത്തിൽ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
എന്നാൽ സഭയിൽ ഉടലെടുത്തതായ ഭിന്നത മൂലം സ്‌കറിയ മൽപ്പാനച്ചൻ അന്ത്യോഖ്യാ സിംഹാസനത്തോടുള്ള തന്റെ സ്നേഹത്തെ പ്രതി, വിശ്വാസത്തെ പ്രതി അവിടുത്തെ തന്നെ ജോലി ഉപേക്ഷിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഉണ്ടായിരുന്നത്. അന്നത്തെ സുഹൃത്തുക്കൾ ആയിരുന്ന വട്ടശ്ശേരിൽ മെത്രാച്ചാനും മറ്റും അവരോടൊപ്പം നിൽക്കുവാൻ അത്യധികമായി പ്രേരിപ്പിച്ചു. എങ്കിലും സ്കറിയ മൽപ്പാനച്ചൻ അതിലൊന്നും വഴങ്ങുവാൻ തയ്യാറായില്ല.
കോട്ടയം പഴയ സെമിനാരിയിൽ തനിക്കുണ്ടായിരുന്ന മല്പ്പാൻ സ്ഥാനം ഉപേക്ഷിച്ച് തന്റെ ഓമല്ലൂരിലെ വീട്ടിലേക്ക് വരുകയായിരുന്നു അദ്ദേഹം ചെയ്തത്.
നിരവധി സ്ഥാനമാനങ്ങളും ആനുകൂല്യങ്ങളും സമ്പത്തും ഒക്കെ ഉപേക്ഷിച്ചാണ് അന്ത്യോഖ്യാ സിംഹാസനത്തെ പ്രതി അദ്ദേഹം കോട്ടയം പഴയ സെമിനാരിയിൽ നിന്നും ഇറങ്ങിയത്. തനിക്ക് ലഭിക്കുമായിരുന്ന എല്ലാ അസുലഭങ്ങളായ സ്ഥാനങ്ങളും അദ്ദേഹം വേണ്ടെന്നു വെച്ചു.
കോനാട്ട് മാത്തൻ മൽപ്പാനച്ചനും പാത്രിയർക്കീസ് പക്ഷത്ത് ആയിരുന്നതിനാൽ പഴയ സെമിനാരി വിട്ടുപോയി.
ഇലവിനാമണ്ണിൽ സ്കറിയ മൽപ്പാൻ അച്ചന് ഉണ്ടായിരുന്നതായ സ്വാധീനം വളരെ വലുതായിരുന്നു. ആയതിനാൽ തന്നെ അദ്ദേഹത്തിന്റെ കീഴിൽ വൈദിക വിദ്യാഭ്യാസം അഭ്യസിക്കുന്നതിനു വേണ്ടി അനേക ശെമ്മാശന്മാർ അദ്ദേഹത്തെ തേടി ഓമല്ലൂരിലെ ഇലവിനാമണ്ണിൽ വീട്ടിലേക്ക് കടന്നുവരുകയും, ഓമല്ലൂരിലെ വീട്ടിൽ വച്ച് അനേകം വൈദികർക്ക് വൈദിക വിദ്യാഭ്യാസം നൽകുകയും ചെയ്തിരുന്നു.
വാഴമുട്ടം, മല്ലശ്ശേരി, വള്ളിക്കോട് കോട്ടയം,കൂടൽ എന്നിവിടങ്ങളിൽ അന്ത്യോഖ്യ വിശ്വാസികൾക്ക് വേണ്ടി പുതിയ പള്ളികൾ സ്ഥാപിച്ചു, ആരാധന ആരംഭിച്ചു . തന്റെ ജന്മസ്ഥലമായ ഓമല്ലൂരിന്റെ ഉന്നമനത്തിനും സാമൂഹിക സേവനത്തിലും അദ്ദേഹം വളരെ ശ്രദ്ധയുള്ളവനായിരുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ഓമല്ലൂരിലെ ഹൈന്ദവ സഹോദരങ്ങളോടൊപ്പം ഗ്രാമ വികസനത്തിനായി അദ്ദേഹം ശ്രമിച്ചു. ഓമല്ലൂർ പരസ്പര സഹായസഹകരണ സംഘം, സർ സി ശങ്കരൻ നായർ ലൈബ്രറി തുടങ്ങിയ സ്ഥാപനങ്ങൾ അദ്ദേഹത്തിന്റെ സാമൂഹിക സേവനത്തിന്റെ സ്മാരകങ്ങളായിരുന്നു, അദ്ദേഹം പ്രസിഡണ്ടായിരുന്ന ഓമല്ലൂർ പരസ്പര സഹായസഹകരണ സംഘം മധ്യ തിരുവിതാംകൂറിലെ ഏറ്റവും പ്രധാന സഹകരണ സംഘങ്ങളിൽ ഒന്നായി വളർന്ന ഒരു കാലമുണ്ടായിരുന്നു.
മലങ്കര സഭയിലെ കക്ഷി വഴക്ക് രൂക്ഷമായപ്പോൾ ഇടവക പള്ളിയായിരുന്ന ഓമല്ലൂർ സെന്റ് തോമസ് പള്ളിയിലും അതിന്റെ അലയടികൾ ഉണ്ടായി. പിൻതലമുറകളിലെ വൈദികർക്കും സഭയിലെ പ്രതിസന്ധികൾ മൂലം കുർബാനയും മറ്റ് കൂദാശ അനുഷ്ഠാനങ്ങളും സമാധാനപരമായ അന്തരീക്ഷത്തിൽ നിർവഹിക്കുന്നതിന് വിഖ്നം സംഭവിക്കാതെയുള്ള സാഹചര്യം ഉണ്ടാകുന്നതിനായി അദ്ദേഹം ആഗ്രഹിച്ചു. വഴക്ക് അടിച്ചു പള്ളികളിൽ അവകാശം സ്ഥാപിച്ചെടുക്കുവാൻ പ്രകൃത്യാ ശാന്തശീലനും, ദൈവഭക്തനുമായിരുന്ന മൽപ്പാൻ അച്ചന് താൽപര്യമുണ്ടായിരുന്നില്ല. പരസ്പരം കലഹിച്ച് വ്യവഹാരങ്ങളിൽ മുഴുകിയിരുന്ന സഭയിൽ പുതിയ പട്ടക്കാർക്ക് നിലവിലുള്ള ദേവാലയങ്ങളിൽ അവകാശം നിഷേധിക്കപ്പെട്ട സാഹചര്യം ഉണ്ടായിരുന്നു. ആ സമയത്താണ് ഇലവിനാമണ്ണിൽ സ്കറിയ മൽപ്പാനച്ചൻ ഓമല്ലൂരിലെ തന്റെ പള്ളിയിൽ നിന്നും ഇറങ്ങി മഞ്ഞിനിക്കരയിൽ തന്റെ സ്വന്തം സ്ഥലത്ത്, തന്റെ കുടുംബ സ്വത്ത് ആയിരുന്ന മഞ്ഞിനിക്കരയിലെ ആ കുന്നിൽ മുകളിൽ ചെറിയ ദേവാലയം നിർമ്മിക്കുവാൻ ശ്രമിച്ചു.
അതേത്തുടർന്ന് 1925 മലങ്കര മെത്രാപ്പോലീത്ത ആയിരുന്ന പൗലോസ് മോർ അത് തിരുമേനിയുടെ അനുമതിയോടുകൂടെ മൽപ്പാനച്ചൻ തന്റെ സ്വന്തം സ്ഥലത്ത് ഒരു പള്ളിയും ശവക്കോട്ടയും സ്ഥാപിക്കുവാനുള്ള അനുവാദത്തിനായിട്ട് സർക്കാരിലേക്ക് അപേക്ഷ അയച്ചു. ഗവൺമെന്റ് അനുവാദം ലഭിച്ചുവെങ്കിലും പ്രതികൂല സാഹചര്യങ്ങൾ ആയിരുന്നു അധികവും.ആ സ്ഥലത്തേക്ക് ആളുകൾ എത്തിച്ചേരുവാനുള്ള അസൗകര്യവും പണി സാധനങ്ങൾ അവിടേക്ക് എത്തിക്കാനുള്ള റോഡ് സൗകര്യവും ഒന്നുമില്ലാതിരുന്നതിനാൽ തന്നെ പണി വളരെ പ്രതിസന്ധിയായിരുന്നു. എന്നാൽ ആ പ്രതിസന്ധികളെ എല്ലാം അതിജീവിച്ചുകൊണ്ട് സ്‌കറിയ മൽപ്പാൻ അച്ചൻ അവിടെ ദൈവാലയം സ്ഥാപിച്ചു. 1925 ഡിസംബർ 22 ആം തീയതി പള്ളിക്ക് അടിസ്ഥാനശിലയിട്ട് പ്രാർത്ഥനയോടുകൂടെ ആരംഭിച്ചു.
ദൈവാലയ മന്ദിരം ആശിർവദിക്കുന്നതിനും നവബലി അർപ്പിക്കുന്നതിനും മലങ്കരയുടെ പൗലോസ് അത്താനാസിയോസ് മെത്രാപ്പോലീത്തയെ ക്ഷണിച്ചു. ശത്രുക്കളാൽ കല്ലെറിയപ്പെട്ട സഹദാ മരണം പ്രാപിച്ച കർത്താവിനെ സ്നേഹിക്കുകയും കർത്താവിന്റെ കൽപ്പനകളെ പാലിക്കുകയും ചെയ്ത സ്തേഫാനോസ് സഹദായുടെ നാമത്തിൽ മഞ്ഞിനിക്കരപ്പള്ളി കൂദാശ ചെയ്യപ്പെടണമെന്നും, ദൈവാലയ സമർപ്പണവും, പള്ളിയിലെ ആദ്യത്തെ കുർബാന അർപ്പണവും മൽപ്പാൻ തന്നെ നിർവഹിക്കണമെന്നും മലങ്കര മെത്രാപ്പോലീത്ത നിർദ്ദേശിച്ചു. അതിൻപ്രകാരം 1925 ജനുവരി 31 തീയതി ഞായറാഴ്ച മല്പാനച്ചൻ പള്ളിയിൽ പ്രഥമ ബലി അർപ്പിക്കുകയും അടുത്തദിവസം ഫെബ്രുവരി ഒന്നാം തീയതി നവ വൈദികനും മൽപ്പാനച്ചന്റെ മകനുമായ ഇലവിനാമണ്ണിൽ ഇ.എസ്. കുര്യാക്കോസ് കത്താനാർ പുത്തൻ കുർബാന ചൊല്ലുകയും ചെയ്തു. 1926 ഓശാന ഞായറാഴ്ച മേടമാസം പതിമൂന്നാം തീയതി ഇലവിനാമണ്ണിൽ സ്കറിയ മൽപ്പാൻ താൻ പ്രിയം വെച്ച കർത്താവിന്റെ സന്നിധിയിലേക്ക് വാങ്ങിപ്പോയി.
ശാന്തനും വിശ്വസ്തനും വിശ്വാസധീരനും ആയിരുന്ന ഇലവിനാമണ്ണിൽ സ്കറിയ മൽപ്പാനച്ചൻ എന്നും സമാധാനത്തിനും സഹോദര്യത്തിനും ആഗ്രഹിച്ചിരുന്നു. പരസ്പരം വഴക്കടിക്കാതെ സമാധാനത്തിന്റെ പാതയിൽ തങ്ങളുടെ വിശ്വാസത്തിൽ നിലനിൽക്കുവാനാണ് അദ്ദേഹം പഠിപ്പിച്ചത്. ലഭിക്കുമായിരുന്ന എല്ലാ അവസരങ്ങളെയും, സമ്പത്തിനെയും, പദവികളെയും ഉപേക്ഷിച്ചു പോരടിക്കാതെ തന്റെ വിശ്വാസത്തിനായി നിലകൊണ്ട വന്ദ്യ പുരോഹിതശ്രേഷ്ഠനാണ് അദ്ദേഹം. ഇലവിനാമണ്ണിൽ സ്കറിയ മൽപ്പാൻ അച്ചന്റെ മകനാണ് ഇ. എസ്. കുറിയക്കോസ് കത്തനാർ. പരിശുദ്ധനായ ഏലിയാസ് തൃതിയൻ പാത്രിയർക്കീസ് ബാവയെ മഞ്ഞിനിക്കരയിലേക്ക് ക്ഷണിക്കുവാൻ ദൈവത്താൽ നിയോഗിക്കപ്പെട്ട വ്യക്തിയായിരുന്നു സ്കറിയ മൽപ്പാനച്ചന്റെ മകനായിരുന്ന കുറിയാക്കോസ് കത്തനാർ എന്നതും ദൈവത്തിന്റെ പദ്ധതി അത്രേ.
വന്ദ്യ പുരോഹിതന്റെ ദീപ്ത സ്മരണകൾ എന്നും നിലനിൽക്കട്ടെ.
സമാധാനത്തിന്റെയും സഹോദര്യത്തിന്റെയും നല്ല നാളുകൾ സഭയിലും സമൂഹത്തിലും സംജാതമാകട്ടെ. ആ പുണ്യ പിതാവിന്റെ കൊച്ചുമകൻ ആയതിൽ ദൈവത്തെ സ്തുതിക്കുന്നു.
✍🏼ഇലവിനാമണ്ണിൽ സിറിൽ (സച്ചിൻ ) അച്ചൻ.