15/11/2021
ക്ഷേത്രമര്യാദകള്‍:
'ശിവക്ഷേത്ര'ത്തില്‍ തൊഴാന്‍ പല പ്രത്യേകതകളുമുണ്ട്. 'ശിവന്റെ' ഒരുവശത്ത് കാണുന്ന ഓവ് ഒരു കാരണവശാലും മുറിച്ച് കടക്കരുത്. ഗംഗാദേവിയെ മറികടക്കാന്‍ പാടില്ല എന്നാണ് സങ്കല്‌പം. 'ശിവന്റെ' നടയില്‍ തൊഴുതുകഴിഞ്ഞാല്‍ അല്‌പസമയം ഒന്നിരുന്നിട്ടേ പോകാവൂ. ഇതിന് കാരണം ''ശിവ'' ഭഗവാന് തന്റെ ഭക്‌തരോട് അതിയായ കാരുണ്യമാണ്. ഒരു ഭക്‌തന്‍ തൊഴാന്‍ വരുമ്പോള്‍തന്നെ തന്റെ ഭൂതഗണത്തോട് അവരെ കൂട്ടിക്കൊണ്ടു വരാന്‍ കല്‌പന കൊടുക്കും. അവര്‍ തൊഴുതു കഴിഞ്ഞ് ഇരിക്കുന്ന സമയം നിങ്ങള്‍ക്ക് തിരിച്ചു പോരാം എന്നാണ് അദ്ദേഹത്തിന്റെ കല്‌പന. തൊഴുതു കഴിഞ്ഞശേഷം നാം ഇരിക്കാതെപോന്നാല്‍ ഭൂതഗണങ്ങള്‍ ക്ഷേത്രമതില്‍വരെ നമ്മെ പിന്‍തുടരും. ധാരാളം പേര്‍ തൊഴാന്‍ വരുന്ന ക്ഷേത്രത്തില്‍ എല്ലാവര്‍ക്കും അകമ്പടിപോകേണ്ടതുണ്ട്. അതിനനുവദിക്കാതെ നാം നേരേ പോന്നാല്‍ അവര്‍ക്ക് അത് ബുദ്ധിമുട്ടുണ്ടാക്കും.
നമുക്കത് ദോഷമാകാനും സാധ്യതയുണ്ട്. അതിനാലാണ് തൊഴുതാലുടന്‍ അല്‌പനേരം ഇരിക്കണമെന്നു പറയുന്നത്.
'ശിവന്റെ' നടയില്‍ ഭഗവാനു നേരേനിന്ന് തൊഴാന്‍ പാടില്ല. ഭഗവാന്‍ അപസ്‌മാരഭൂതത്തെയാണ് ചവിട്ടിപ്പിടിച്ചിരിക്കുന്നത്. അതെപ്പോഴും മുന്നോട്ടാഞ്ഞുകൊണ്ടാണിരിക്കുന്നത്. ഇത് നടുക്കു നേരേനില്‍ക്കുന്ന വ്യക്‌തിയെ ബാധിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ടാണ് നടയ്‌ക്കു നേരേ നില്‍ക്കരുതെന്നു പറയുന്നത്.
പ്രദക്ഷിണവഴി: ശ്രീകോവില്‍, പ്രദക്ഷിണവഴി, ചുറ്റമ്പലം, പുറത്തെ പ്രദക്ഷിണവഴി ഇതാണ് സാധാരണ പ്രദക്ഷിണവഴി. അമ്പലത്തിന്റെ പുറത്തേക്കുള്ള ചുറ്റുമതില്‍വരെ ദേവചൈതന്യം വ്യാപിച്ചുകിടക്കുന്നു. അതുകൊണ്ടാണ് അമ്പലത്തില്‍ കടന്നാല്‍ നിഷ്‌ഠകള്‍ പാലിക്കണമെന്നു പറയുന്നത്. കുളിക്കാതെയും അലക്കിയുണക്കിയ വസ്‌ത്രങ്ങള്‍ ധരിക്കാതെയും ക്ഷേത്രത്തില്‍ കടക്കരുത്.
മദ്യം, മാംസം, ശവം, ലഹരിവസ്‌തുക്കള്‍ തുടങ്ങിയവയൊന്നുംതന്നെ ക്ഷേത്രമതിലിനുള്ളില്‍ കടത്തരുത്. പുറംമതിലിനകത്ത് മൃഗങ്ങളെ കയറ്റുന്നതും ചുറ്റമ്പലത്തിനും പുറംമതിലിനും ഇടയ്‌ക്ക് ആന മുതലായ മൃഗങ്ങളുടെ വിസര്‍ജ്‌ജ്യങ്ങള്‍ വീഴുന്നതും അശുദ്ധിയായതിനാല്‍ പെട്ടെന്നുതന്നെ മാറ്റണം. പോത്ത്, എരുമ, ആട്, എന്നീ മൃഗങ്ങളെ ഒരു കാരണവശാലും ക്ഷേത്രത്തിനകത്ത് കയറ്റരുത്. ആചാരപ്രകാരം പുല, വാലായ്‌മ (പുല-16-രാത്രിയും വാലായ്‌മ-7- രാത്രിയും കഴിയണം) എന്നീ അശുദ്ധിയുള്ളവരും ദേവനിലും ആചാരത്തിലും വിശ്വാസമില്ലാത്തവരും ക്ഷേത്രത്തില്‍ പ്രവേശിക്കരുത്.
സ്‌ത്രീകള്‍ ആര്‍ത്തവം തുടങ്ങി 7 ദിവസം വരെയും ഗര്‍ഭിണികള്‍ 5-ാം മാസം മുതല്‍ പ്രസവശേഷം 148 ദിവസം വരെയും ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ പാടില്ല. നവജാതശിശുക്കളെ ചോറൂണിനുശേഷമേ അമ്പലത്തില്‍ കയറ്റി ദേവനെ ദര്‍ശിപ്പിക്കാവൂ. മംഗല്യം കഴിഞ്ഞ വധൂവരന്മാര്‍ ചുറ്റമ്പലത്തിനകത്തു കയറരുത്. ആചാരപരമായി ചെരുപ്പ്, തലപ്പാവ് എന്നിവ ധരിച്ച് ദേവസന്നിധിയില്‍ കടക്കാന്‍ അനുവാദമുള്ളവര്‍ ഒഴിച്ച് മറ്റാരും അങ്ങനെ കടക്കരുത്. സ്‌ത്രീകള്‍ പൂര്‍ണ്ണ വസ്‌ത്രധാരികള്‍ ആയിമാത്രമേ ക്ഷേത്രത്തില്‍ കടക്കാവൂ.
പുറമതില്‍ കടന്ന്, ബാഹ്യാകാരപ്രദക്ഷിണവഴിയില്‍ക്കടന്ന് പ്രദക്ഷിണമായി വേണം സഞ്ചരിക്കാന്‍. ശയനപ്രദക്ഷിണം ഇവിടെയാണ് നടത്തേണ്ടത്. ക്ഷേത്രത്തിനുള്ളിലെ ബലിക്കല്ലുകള്‍ക്ക് പാര്‍ഷദന്മാര്‍ എന്നു പറയുന്നു. ഇവയെ ചവിട്ടാനോ, മറികടക്കാനോ പാടില്ല. ചുറ്റമ്പലത്തില്‍ പ്രവേശിക്കാന്‍ ദീപസ്‌തംഭം, (ദേവന്റെ വാതില്‍ക്കല്‍ കാണുന്ന വിളക്ക്) കൊടിമരം, വലിയ ബലിക്കല്ല് ഇവയ്‌ക്ക് പ്രദക്ഷിണമായി വേണം അകത്തേക്കു കടക്കാന്‍. തിരുനടയില്‍ കടന്നാല്‍ നമസ്‌ക്കാരമണ്ഡപത്തിന് പ്രദക്ഷിണമായി വേണം സഞ്ചരിക്കാന്‍. ശ്രീകോവിലിനു ചുറ്റുമുള്ള പ്രദക്ഷിണവഴിയില്‍- ബലിക്കല്ലുകള്‍, സപ്‌തമാതൃക്കല്ലുകള്‍ (തെക്കുഭാഗത്തെ 9 കല്ലുകള്‍ ഇവ നവഗ്രഹസങ്കല്‌പമാണ്) ചവിട്ടരുത്, മറികടക്കരുത്. ഇങ്ങനെ സഞ്ചരിച്ച് തിരുനടയിലെത്തിയാല്‍ മണിയടിച്ച് പ്രാര്‍ത്ഥിക്കണം.
ശ്രീകോവില്‍നട അടഞ്ഞുകിടക്കുമ്പോഴും നിവേദ്യസമയത്തും മണിയടിക്കരുത്. മണിനാദം മുഴക്കിയാല്‍ അഭിവാദ്യം ചെയ്യണം. ഇത് ബ്രാഹ്‌മണര്‍ക്കു മാത്രം വിധിച്ചിരിക്കുന്നു. അല്ലാത്തവര്‍ രണ്ടുകൈയും കൂട്ടി തൊഴണം.
തൊഴുന്നതിനും നിയമമുണ്ട്. താമരമൊട്ടുപോലെ വിരലഗ്രം കൂട്ടിമുട്ടിയും കൈപ്പടം തമ്മില്‍ മുട്ടാതെയും ഇരിക്കണം. കൈകള്‍ തലയ്‌ക്കു മുകളില്‍ ഉയര്‍ത്തിപ്പിടിച്ചും ഹൃദയഭാഗത്ത് ചേത്തും വയ്‌ക്കണം. ദേവനെ തൊഴുമ്പോള്‍ ഇടത്തോട്ടോ, വലത്തോട്ടോ മാറിനിന്ന് തൊഴണം. അതായത് ശൈവമൂര്‍ത്തികളെ ഇടതുവശത്ത് മാറിനിന്നും വൈഷ്‌ണവമൂര്‍ത്തികളെ വലതുവശത്ത് മാറിനിന്നും തൊഴണം. നിവേദ്യസമയത്താണ് അപസ്മാരഭൂതത്തിന്റെ മേൽ നിന്നും ദേവൻ പാദം എടുക്കുന്നത്.അതിനാലാണ് നിവേദ്യസമയത്ത് ശിവന്റെ നടക്ക് നേരേ നിൽക്കരുത് എന്ന വിധിയുള്ളത്.
കടപ്പാട്
☘️☘️☘️☘️☘️