16/09/2021
കണ്ടനാടിന്റെ മാർ സേവേറിയോസ്.
സത്യവിശ്വാസികൾക്ക് ഉത്തമമാതൃക, നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ പതറാതെ തളരാതെ പരിശുദ്ധ സഭയെ കരുതിയ വലിയ പിതാവ്, പാവങ്ങൾക്ക് ആശ്രയമായി മാറിയ വലിയ ഇടയൻ, പതിനായിരക്കണക്കിന് വൈദീക സ്ഥാനികൾക്ക് ശ്രേഷ്‌ഠ ഗുരു. അനേകം സാമൂഹ്യ - ജീവകാരുണ്യ പ്രവർത്തനങ്ങളുടെ നാഥൻ. ഇങ്ങനെ വിശേഷണങ്ങൾ ഏറെയാണ് അഭിവന്ദ്യ തിരുമേനിക്ക്.
പ്രതീക്ഷ മുതൽ പ്രകാശം വരെയുള്ള 16 പദ്ധതികളിൽ ഓരോന്നും തെളിയിക്കുന്നത് അഭിവന്ദ്യ പിതാവിന്റെ സമൂഹത്തോടുള്ള കരുതൽ തന്നെയാണ്. ഒന്നും തനിക്കായി സമ്പാദിക്കാതെ എല്ലാം തനിക്കു ചുറ്റുമുള്ളവർക്കായി സമർപ്പിക്കുന്ന ഇടയൻ അത് ലോകം അറിയാൻ ആഗ്രഹിക്കുന്നില്ല എന്നത് ഏറെ പ്രാധാന്യം അർഹിക്കുന്നു. ശാരീരിക മാനസിക വെല്ലുവിളിയുള്ളവർക്കും അനാഥർക്കും വാർദ്ധക്യത്തിലുള്ളവർക്കും തുടങ്ങി പതിനായിരങ്ങൾക്ക് ശുശ്രുഷകനായി മാറിയ വലിയ ഇടയൻ മാതൃകയാവുന്നത് വൈദീക സ്ഥാനികൾക്കും ഓർത്തഡോൿസ് വിശ്വാസികൾക്കും മാത്രമല്ല സമൂഹത്തിന് മുഴുവനാണ്.
പ്രതിസന്ധികൾ നിറഞ്ഞ പുരാതനമായ കണ്ടനാട് ഭദ്രാസനത്തിന്റെ ചുമതല എന്ന നിയോഗം മലങ്കര സഭ ഏൽപ്പിക്കുമ്പോൾ വിനയപൂർവ്വം, ധൈര്യപൂർവ്വം ആ ദൗത്യം ഏറ്റെടുത്ത പിതാവ് നടന്നു വന്ന വഴികൾ എല്ലാം വേദനയും കഷ്ടതയും നിറഞ്ഞതായിരുന്നു. ഭരണകൂടത്തിന്റെ ഒത്താശയോടെ വിഘടിത വിഭാഗം കടന്നാക്രമണം വർദ്ധിപ്പിച്ചപ്പോൾ മലങ്കര സഭയുടെ പരമാദ്ധ്യക്ഷനോപ്പം നിരാഹാരമനുഷ്ഠിച്ചുകൊണ്ട് അഭിവന്ദ്യ തിരുമേനി വിളിച്ചുപറഞ്ഞത് സഭയോടുള്ള തന്റെ വിധയത്വത്തെയും കരുതലിനെയുമാണ്. ജൂലൈ 3ന് ലഭിച്ച ചരിത്രപരമായ വിധിയിലൂടെ മലങ്കര സഭ അതിന്റെ സ്വാതന്ത്ര പ്രഖ്യാപനം വീണ്ടും നടത്തുമ്പോൾ മാർ സേവേറിയോസ് എന്ന നാമത്തിന് അതിലുള്ള പങ്കിനെ അവഗണിക്കാനോ മാറ്റിനിർത്താനോ നമ്മുക്കാർക്കെങ്കിലുമോ ചരിത്രത്തിനോ സാധ്യമാവില്ല. സഭാ ചരിത്രത്തിന് ഏറെ നിർണായക അധ്യായങ്ങൾ സമ്മാനിച്ച പരിശുദ്ധ വട്ടശേരിൽ തിരുമേനി ഉൾപ്പടെ അനേകം പിതാക്കന്മാരുടെ കണ്ണുനീർ വീണുറച്ച പഴയ സെമിനാരിയുടെ പഴയ കെട്ടിടത്തിലെ ഒരു ചെറിയ മുറിയിൽ നിന്ന് മാർ സേവേറിയോസിനെ തിരഞ്ഞെടുത്ത് ഈ നിയോഗം ഏൽപ്പിച്ച ദൈവത്തെ നമ്മുക്ക് സ്തുതിക്കാം.
വിശ്വാസത്തിലും ആരാധനയിലുമുള്ള അഭിവന്ദ്യ തിരുമനസിന്റെ തീക്ഷണത തിരിച്ചറിയണം എങ്കിൽ ആ കൈപ്പുറത്തെ തഴമ്പ് ശ്രദ്ധിച്ചാൽ മതിയാവും. കോലഞ്ചേരി, തൃക്കുന്നത്, മുളക്കുളം തുടങ്ങി ഓരോ പള്ളികളും തുറക്കുമ്പോഴും അവിടെനിന്ന് പ്രാർത്ഥനയുടെ സൗരഭ്യം ഉയരുമ്പോഴും അഭിവന്ദ്യ പിതാവേ അങ്ങയുടെ മുഖത്തുണ്ടാവുന്ന ആ പ്രസന്നത മലയാങ്കരക്ക് മുഴുവൻ ഊർജവും ആവേശവുമാണ്. കോട്ടയം വാഴൂർ മറ്റത്തിൽ കുടുംബത്തിൽ നിന്ന് ആരംഭിച്ച യാത്ര അതിശ്രേഷ്‌ഠമായി തുടരുമ്പോൾ ഞങ്ങളുടെയും ആരോരുമില്ലാത്ത അനേകായിരങ്ങളുടെയും പ്രാർത്ഥന അഭിവന്ദ്യ പിതാവിനൊപ്പം ഉണ്ട്.