13/01/2017
സയ്യിദ് ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരി – കടലുണ്ടി സാദാത്ത് കുടുംബത്തിൽ നിന്നും സമൂഹത്തിനു ലഭിച്ച മഹാഭാഗ്യം. സംസ്‌കാരങ്ങൾ കരയ്ക്കണിഞ്ഞ ചാലിയത്തിന്റെ പൈതൃകവും കടലുണ്ടിയുടെ ത്യാഗബോധവും ആദി സയ്യിദ് കുടുംബത്തിന്റെ ഓർമകളിരമ്പുന്ന വളപട്ടണത്തിന്റെ പ്രൗഢിയും ധർമത്തിനായി സമർപ്പിക്കപ്പെട്ട ജീവിതങ്ങളുടെ മലപ്പുറം നന്മയും എല്ലാം ഈ മുത്ത്‌നബി പൗത്രനിലൂടെ സമൂഹം അനുഭവിക്കുന്നു.
പാകംവന്ന പാണ്ഡിത്യത്തിന്റെ ഉരക്കല്ലിൽ രാകിയെടുത്ത ധിഷണയും കാരുണ്യത്തിന്റെ അലിവിൽ നിന്നുയിരെടുത്ത കർമവും ഖലീൽ തങ്ങളുടെ വഴികളെ അതുല്യമാക്കി. പുതിയ കാലത്തിന്റെ ഭാഷയിൽ അദ്ദേഹം പുത്തൻ തലമുറയുമായി സംവദിച്ചു. അനുഗ്രഹം ചെയ്ത ഇന്നലെകളുടെ അനുഭവങ്ങളെ ഭാവിയിലേക്കുള്ള ഊർജ്ജമാക്കി അദ്ദേഹം മഅ്ദിൻ അക്കാദമിക്ക് ഊടും പാവും നെയ്തു. പൂർവ്വ സൂരികളിൽ നിന്നു പകർന്നു കിട്ടിയ ജ്ഞാന ബോധത്തിന്റെ അടിത്തറയിൽ, മാറ്റത്തിന്റെ ഉണർത്തു പാട്ടുമായി അദ്ദേഹം ജനമനസ്സുകളിലേക്ക് യാത്രചെയ്തു. ഇവയുടെ ചുവടൊപ്പിച്ച് ഭൂഖണ്ഢങ്ങൾ താണ്ടി നടത്തിയ യാത്രകളാണ് ഖലീൽ തങ്ങളെ സമകാലിക പണ്ഡിതരിൽ നിന്നും വ്യത്യസ്തനാക്കിയത്.
അന്താരാഷ്ട്ര മത സൗഹാർദ്ധ വേദികളിൽ പാരമ്പര്യ ഇസ്‌ലാമിന്റെ തിളങ്ങുന്ന മുഖമമാണ് ഖലീൽ തങ്ങൾ. ആസ്‌ട്രേലിയയിലും തുർക്കിയിലും നടന്ന ജി 20 ഉച്ചകോടികളിൽ മുസ്‌ലിം പണ്ഡിത പ്രതിനിധിയായി അദ്ദഹം സംബന്ധിച്ചു.
ഖലീൽ തങ്ങളുടെ പര്യായമെന്ന പോലെ സ്വലാത്ത് നഗർ. മുത്ത്‌നബി സ്‌നേഹത്തിന്റെ അനശ്വരവീചികളിൽ ഒരു നാടും അതിലേക്കൊഴുകിയെത്തിയ വിശ്വാസ സാഗരവും ലോകശ്രദ്ധയാകർശിച്ചു. വൻകരകളും മഹാസമുദ്രങ്ങളും താണ്ടി ഈ ശാന്തിതീരത്ത് അവരണഞ്ഞു. അവിടെ ആശ്വാസവും പ്രതീക്ഷയുമായി ഖലീൽ തങ്ങൾ മുന്നിൽ നിന്നു. പണ്ഡിത സൂരികളും സാദാത്തുക്കളും അനുഗ്രവുമായി കൂടെ വന്നു. ഉസ്താദുൽ അസാതീദിന്റെ തിരുകരങ്ങളാൽ ശിലയിട്ട മഅദിൻ അക്കാദമി, സ്വലാത്ത് നഗറിന്റെ തിളങ്ങുന്ന മുഖമായി. അലസതയല്ല, അഭ്യുന്നതിയാണ് ആത്മീയതയെന്ന് അദ്ദേഹം തെളിയിച്ചു. മതത്തിന്റെ ലേബലൊട്ടിച്ച ഭീകരതകളെ മുന്നിൽ നിന്നെതിർത്ത അദ്ദേഹം അതിന്റെ വ്യാപനത്തിനെതിരെ ജനസഹസ്രങ്ങളെ ഒന്നിച്ചു നിർത്തി. സ്വലാത്ത് നഗറിലെ ഭീകരവിരുദ്ധ പ്രതിജ്ഞ മുസ്‌ലിം ലോകത്തിനു തന്നെ മാതൃകയായി.
പ്രാർത്ഥനാ സമ്മേളനത്തിന്റെ തിരക്കുകൾക്കിടയിൽ, മഅ്ദിൻ ഗ്രാന്റ്മസ്ജിദിൽ റമളാൻ ഒന്നുമുതൽ ഇഅതികാഫിരിക്കുന്ന വിശ്വാസികൾക്കിടയിൽ നിന്ന് ഏതാനും നിമിഷങ്ങൾ മാറിനിന്ന് ഇസ്‌ലാമിക് മീഡിയാ മിഷനോട് ഖലീൽ തങ്ങൾ സംസാരിച്ചു.
സയ്യിദ് ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരിയിലെ ബുഖാരി എന്താണെന്ന് ചോദിക്കുന്നവരുണ്ട്. ഇമാം ബുഖാരിയുടെ കുടുംബവും അങ്ങയുടെ കുടുംബവുമായി ബന്ധമുണ്ടോ?
വിശ്രുത ഹദീസ് ഗ്രന്ഥമെഴുതിയ ഇമാം ബുഖാരി (റ)ന് ആ പേരു ലഭിച്ചത് തന്റെ സ്വദേശമായ ഉസ്ബക്കിസ്ഥാനിലെ ബുഖാറയിൽ നിന്നാണ്. ഞങ്ങളുടെ ഉപ്പാപ്പമാർ ഇന്ത്യയിലേക്കെത്തിയതും അവിടെ നിന്നു തന്നെ. എന്നാൽ രണ്ടു കുടുംബങ്ങളുമായി ബന്ധമൊന്നുമില്ല.
കേരളത്തിലെത്തിയ ആദ്യ നബി കുടുംബം ബുഖാരിയാണ്. കേരളത്തിന്റെ ഇസ്‌ലാമിക ചരിത്രത്തിൽ വലിയ സ്ഥാനമുള്ള ഹള്‌റമി സാദാത്തുക്കൾ (യമനിൽ നിന്നെത്തിയവർ) കേരളത്തിലേക്കെത്തുന്നതിനു നൂറ്റാണ്ടുകൾക്ക് മുന്നെ ബുഖാരി സാദാത്തുക്കളുടെ ഉപ്പാപ്പയായ ശൈഖ് ജലാലുദ്ധീൻ ബുഖാരി (ഖ.സി) കണ്ണൂർ ജില്ലയിലെ വളപട്ടണത്ത് എത്തി താമസമാക്കി.
ബുഖാരി എന്ന പേരിന്റെ ഉൽപ്പത്തിയെപ്പറ്റി…
അഷ്‌റഫുൽ ഖൽഖ് റസൂലുല്ലാഹി (സ)ക്ക് ശേഷം അഹ്‌ലു ബൈത്തിന് പലപ്പോഴും പീഢനകാലമായിരുന്നു. കാരണങ്ങൾ പലതുണ്ട്. തിരുനബി പൗത്രന്മാരിലെ തിളങ്ങുന്ന താരമായ മൂസൽ ഖാളിം(റ)ന്റെ മകൻ മൂസാരിളാ(റ) ഇറാഖിൽ നിന്നും തൊട്ടടുത്ത പ്രദേശമായ തൂസിലെത്തി. അവർ ഇവിടെത്തന്നെയാണ് അന്ത്യവിശ്രമം കൊള്ളുന്നത്.
അവരുടെ മകൻ മഹ്മൂദ്(റ) ഇന്ന് ബുഖാറ ഉൾപ്പെടുന്ന പ്രദേശത്തായിരുന്നു ജീവിച്ചത്. ശിയാക്കളിൽപ്പെട്ട റാഫിളിയാക്കളായിരുന്നു അവിടുത്തെ ഭരണാധികാരികൾ. രാജാവ് മഹ്മൂദ് (റ)നെ വെല്ലുവിളിച്ചു: അഹ്‌ലുബൈത്തിനെ നരകം തൊടില്ല എന്നാണല്ലോ നബി വചനം. നിങ്ങൾ യഥാർത്ഥ അഹ്‌ലുബൈത്ത് ആണെങ്കിൽ എന്റെ ഒരു പരീക്ഷണം മറികടക്കണം. നരകത്തിലെ അഗ്നിയേക്കാൾ കടുപ്പം കുറഞ്ഞ ഭൂമിയിലെ തീ കൊണ്ട് താങ്കളെ ഞാൻ പരീക്ഷിക്കാൻ പോവുകയാണ്. ആ കൊട്ടാരമുറ്റത്ത് വലിയ അടുപ്പൊരുങ്ങി. സയ്യിദവർകളെ വായ്മൂടിക്കെട്ടിയ പാത്രത്തിൽ അടച്ച് അടുപ്പത്ത് വെച്ചു. മൂന്ന് ദിവസം തുടർച്ചയായി കത്തിച്ചു. തുറന്നുനോക്കയപ്പോൾ ഒരു പോറലുമേൽക്കാതെ അവർ എഴുന്നേറ്റു വന്നു. ഒപ്പം സുഗന്ധമുള്ള പുകയും. ഈ സംഭവത്തിലെ സുഗന്ധമുള്ള പുകയെ സൂചിപ്പിച്ചു കൊണ്ടാണ് ആ നാടിന് ബുഖാറ എന്ന് പേര് വന്നതെന്നാണ് പ്രബലാഭിപ്രായം. ബുഖാർ എന്നാൽ പുകയെന്നാണ് അർത്ഥം. സൗഭാഗ്യങ്ങളുടെ നാട് എന്നാണ് പേർഷ്യൻ ഭാഷയിൽ ബുഖാറ എന്നതിന്റെ അർത്ഥം.
സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ഉസ്ബക്കിസ്ഥാനിൽ നിന്ന് നബികുടുംബമോ, അവിടെ നിന്ന് ഇസ്‌ലാമിക മാതൃകയോ എന്ന് ചിലർ നെറ്റി ചുളിക്കുന്നു?
ഒരു നൂറ്റാണ്ടു പോലും മധ്യേഷ്യ സോവിയറ്റു യൂണിയന്റെ കീഴിൽ വന്നിട്ടില്ല. ഉസ്ബക്കിസ്ഥാന് പറയാനുള്ള സാംസ്‌കാരിക പൈതൃകത്തിന്റെ ഉന്നത പാരമ്പര്യമാണ്. ബുഖാറ, സമർക്കന്ത്, താഷ്‌കന്റ്, നീസാപൂർ തുടങ്ങിയ സാംസ്‌കാരിക കേന്ദ്രങ്ങളെല്ലാം ഇന്നത്തെ ഉസ്ബക്കിസ്ഥാനിന്റെ ഭാഗമാണ്. വിശ്വപ്രശസ്ത പണ്ഡിതരുടെ കർമഭൂമിയായിരുന്നു അവിടം. അബൂമൻസൂറിൽ മാതുരീദി (റ), ബുഖാരി(റ), മുസ്‌ലിം (റ), അബൂ യഅ്ഖൂബ് യൂസുഫുൽ ഹമദാനി (റ), ശൈഖ് ബഹാഉദ്ദീൻ നഖ്ശബന്ദി (റ) തുടങ്ങിയവർ ഈ പട്ടികയിൽ ചിലർ മാത്രം.
ചരിത്രപരമായി ലോകത്തിലെ പ്രധാന സാംസ്‌കാരിക കേന്ദ്രം കൂടിയായിരുന്നു ഇത്. ചൈന, ഇന്ത്യ, പേർഷ്യൻ രാജ്യങ്ങൾ, മെഡിറ്ററേനിയൻ രാജ്യങ്ങൾ എന്നിവയെ ബന്ധിപ്പിച്ചിരുന്ന സിൽക്ക് റൂട്ടിലെ ഹൃദയഭൂമിയാണിത്. അക്കാലത്ത്, ഇന്ത്യയും പാക്കിസ്ഥാനുമൊക്കെ ഒന്നായിരുന്ന അഖണ്ഡഭാരതമായിരുന്നല്ലോ. തൊട്ടടുത്ത് അഫ്ഗാനിസ്ഥാനും ഉസ്ബക്കിസ്ഥാനുമൊക്കെച്ചേർന്ന വിശാലഭൂപ്രദേശവും. ദക്ഷിണേന്ത്യയെപ്പോലെ തന്നെ ഉത്തരേന്ത്യയിലും ബുഖാരി സാദാത്തീങ്ങൾ ഏറെ കാണപ്പെടാൻ ഈ ഭൂമിശാസ്ത്ര പ്രത്യേകതയും കാരണമായിട്ടുണ്ട്. കേരളമടക്കമുള്ള സ്ഥലങ്ങളിൽ പാർസി ഭാഷക്കുണ്ടായിരുന്ന സ്വാധീനത്തിനു പിന്നിലും ഈ ബന്ധങ്ങൾ തന്നെയാണ്.
കേരളത്തിലേക്കുള്ള ശൈഖ് ജലാലുദ്ധീൻ ബുഖാരിയുടെ സഞ്ചാരവഴി എങ്ങനെയായിരുന്നു?
ബുഖാറയിൽ നിന്നാണ് മഹ്മൂദ് (റ) ന്റെ പത്തൊൻപതാമത്തെ പേരമകൻ (തിരുനബിയുടെ 27ാമത്തെ പേരക്കുട്ടി) ജലാലുദ്ധീൻ ബുഖാരി (റ) കേരളത്തിലെത്തുന്നത്. പുരാതന കാലംതൊട്ടേ പ്രമുഖ തുറമുഖ പട്ടണവും വ്യാപാര കേന്ദ്രവുമായിരുന്ന കണ്ണൂർ ജില്ലയിലെ വളപട്ടണത്താണ് അദ്ദേഹം തന്റെ ആസ്ഥാനം കണ്ടെത്തിയത്. സൗന്ദര്യവും ശാലീനതയും ഒത്തുചേർന്ന നാടെന്നാണ് ലോകസഞ്ചാരിയായ ഇബ്‌നുബത്തൂത്ത വളപട്ടണത്തെ വിശേഷിപ്പിച്ചത്. അന്ന് കണ്ണൂർ ഭരിച്ചിരുന്ന അറക്കൽ രാജാക്കന്മാർ ഏറെ ആദരവോടെയാണ് അദ്ദേഹത്തോട് പെരുമാറിയിരുന്നത്. ശിഹാബ്, അഹ്ദൽ കുടുംബവും ആദ്യമായി എത്തുന്നത് വളപട്ടണത്തു തന്നെയാണ്.
പലരും കരുതുന്നത് പോലെ കടൽ മാർഗമല്ല അവർ ഇവിടെ എത്തിയത്. ഇന്നത്തെ പാക്കിസ്ഥാനിലെ ഉച്ച് ശരീഫിൽ നിന്ന് ഡൽഹി, ബീജാപ്പൂർ വഴിയിലൂടെയാണ് അവരെത്തിയതെന്നാണ് പല ഭാഷ്യങ്ങളിൽ എനിക്ക് കൂടുതൽ ചരിത്രത്തോടും ഭൂമിശാസ്ത്ര അനുഭവത്തോടും ചേർന്നു നിൽക്കുന്നതായി തോന്നുന്നത്. ഈ വിഷയത്തിൽ സമഗ്രമായ കൂടുതൽ പഠനങ്ങൾ വേണം. ഇത്തരത്തിലുള്ള ശ്രമങ്ങൾ ലണ്ടനിലെ കിംഗ്‌സ് കോളേജ് മൈഗ്രേഷൻ പഠന വിഭാഗവുമായി ബന്ധപ്പെട്ടും ജോർദാനിലെ ഇസ്‌ലാം ആന്റ് സയൻസ് യൂണിവേഴ്‌സിറ്റിയിലും നടക്കുന്നുവെന്നത് ആഹ്ലാദകരമാണ്. കൂടാതെ ഒരുപാട് യുവഗവേഷകർ ഇത് മുഖ്യ പഠന വിഷമായി തിരഞ്ഞെടുക്കുകയും ചെയ്തിരിക്കുന്നു.
ഹിജ്‌റ 875ലാണ് ശൈഖ് ജലാലുദ്ധീൻ ബുഖാരി വഫാത്തായത്. വളപട്ടണത്തെ പ്രൗഢിമുറ്റി നിൽക്കുന്ന കക്കുളങ്ങര മഖ്ബറയിൽ അവർ അന്ത്യവിശ്രമം കൊള്ളുന്നു. കേരളത്തിലെ വളരെ പുരാതനമായ വളപട്ടണം പോലുള്ള പള്ളികളും മഖാമുകളും ബുഖാരി സയ്യിദന്മാരുടെ ചരിത്രത്തിന്റെ കൂടി ഭാഗമാണ്. കൊച്ചി ചെമ്പിട്ട പള്ളിക്കു സമീപത്തെ മഖാം, ഫറോക്ക് കരുവൻതിരുത്തി മഖാം, കണ്ണൂർ രാമന്തളി മഖാം, കൊന്നാര് മഖാം തുടങ്ങിയവ ഇതിൽ ചിലതു മാത്രം.
ജലാലുദ്ധീൻ ബുഖാരി (റ)ന്റെ മകൻ സയ്യിദ് ഇസ്മാഈലുൽ ബുഖാരി കൊച്ചി ചെമ്പിട്ട പള്ളിയിലാണ് അന്ത്യവിശ്രമം കൊള്ളുന്നത്. കേരളത്തിലെ ഇസ്‌ലാമിക നവോത്ഥാനത്തിനു ചുക്കാൻ പിടിച്ച ശൈഖ് സൈനുദ്ധീൻ മഖ്ദൂം ഒന്നാമന്റെ ശൈഖ് കൂടിയാണ് ഇദ്ദേഹം. തന്റെ ഗുരുവര്യരുടെ മരണത്തിൽ വേദനയടങ്ങാതെ മഖ്ദൂം എഴുതിയത് മർസിയ്യത്ത് (അനുശോചന ഗാനം) ഏറെ പ്രശസ്തമാണ്.
അങ്ങയുടെ കുടുംബ വേരുകളെക്കുറിച്ച്?
ശൈഖ് സയ്യിദ് ജലാലുദ്ദീൻ ബുഖാരിയുടെ ഒൻപതാമത്തെ പേരമകനാണ് ഞങ്ങളുടെ വന്ദ്യരായ ഉപ്പ സയ്യിദ് അഹ്മദ് ഇമ്പിച്ചിക്കോയ തങ്ങൾ. നാട്ടുകാരും സ്‌നേഹ ജനങ്ങളും ബാപ്പുമോൻ തങ്ങൾ എന്ന് വിളിച്ചിരുന്ന ഉപ്പയുടെ ഉപദേശ നിർദേശങ്ങളും തർബിയത്തുമാണ് ഞങ്ങളെ ഇന്നും വഴി നടത്തുന്നത്. സയ്യിദ് ഹാമിദ് കുഞ്ഞിക്കോയ തങ്ങളാണ് ഉപ്പയുടെ പിതാവ്. ഏറെ കറാമത്തുകൾക്ക് ഉടമയായ, കുഞ്ഞുള്ളപ്പാപ്പന്റെ മകളുടെ മകൾ ശരീഫ കുഞ്ഞി ബീവിയാണ് ഉപ്പയുടെ ഉമ്മ.
തൃക്കരിപ്പൂരിൽ മറപെട്ടു കിടക്കുന്ന, അൽ ഹാഫിസ് സയ്യിദ് ശാഹുൽ ഹമീദ് അൽ ബുഖാരിയുടെ മൂത്ത പുത്രിയായ സയ്യിദത്ത് ഫാത്വിമ ഇമ്പിച്ചി ബീവിയാണ് ഞങ്ങളുടെ പ്രിയപ്പെട്ട ഉമ്മ. തൃക്കരിപ്പൂരാണ് അവരുടെ സ്വദേശം.
ഞങ്ങളുടെ ഓരോ ഉയർച്ചയിലും വളർച്ചയിലും ഉപ്പയുടെയും ഉമ്മയുടെയും പങ്ക് വിസ്മരിക്കാനാവില്ല. മക്കളെ നല്ല നിലയിൽ വളർത്തിയെടുക്കുന്നതിന് അവർ വളരെയധികം പരിശ്രമിച്ചു.
ഞങ്ങൾക്കെന്നും താങ്ങും തണലുമായിരുന്നു അവർ. മക്കളുടെ പഠന കാര്യങ്ങളിൽ അതീവ ശ്രദ്ധ പുലർത്തിയിരുന്നു ഉപ്പയും ഉമ്മയും. മക്കൾ ദീനീ വിജ്ഞാനം നേടി മതപണ്ഡിതരാകണം എന്നാണ് എപ്പോഴും അവർ ആഗ്രഹിച്ചത്. അതിനു വേണ്ടി ഞങ്ങളെ പ്രോത്സാഹിപ്പിച്ചു.
എല്ലാ പ്രാർത്ഥനകളിലും അവർ മക്കളെ ഉൾപ്പെടുത്തുമായിരുന്നു. ”മക്കളെ ദുൻയാവിലും ആഖിറത്തിലും ഇൽമു കൊണ്ട് രാജാക്കന്മാരാക്കണേ…” എന്നായിരുന്നു ഉമ്മയുടെ എപ്പോഴുമുള്ള പ്രാർത്ഥന. മാതാമഹനായിരുന്ന വന്ദ്യരായ സയ്യിദ് ശാഹുൽ ഹമീദ് തങ്ങളുടെ ഉമ്മ എപ്പോഴും പ്രാർത്ഥിക്കാറുണ്ടായിരുന്ന ഈ പ്രാർത്ഥന ഉമ്മയുടെ ഉപ്പയിലൂടെ പുലർന്നു കണ്ടതിന്റെ വിശ്വാസത്തിലാണ് തന്റെ മക്കളും അതുപോലെ ഉയർന്ന പണ്ഡിതന്മാരാകാൻ ഉമ്മ ഇങ്ങനെ പ്രാർത്ഥിച്ചിരുന്നത്.
എന്നും വാത്സല്യത്തോടെ മാത്രമാണ് ഉമ്മ ഞങ്ങളോട് പെരുമാറിയിരുന്നത്. ദർസിൽ പഠിക്കുന്ന കാലത്ത് മക്കൾ വീട്ടിൽ വരുമ്പോൾ സന്തോഷപൂർവ്വം ദർസിലെ വിശേഷങ്ങൾ അന്വേഷിക്കുകയും പഠനത്തിന് വേണ്ട പ്രോത്സാഹനങ്ങൾ തന്ന് ഞങ്ങളെ സന്തോഷിപ്പിക്കുകയും ചെയ്യുമായിരുന്നു. ‘നിങ്ങൾ ദീന് പഠിച്ച് വലിയ പണ്ഡിതന്മാരാകണമെന്ന്’ ഉമ്മ എപ്പോഴും ഉണർത്തുമായിരുന്നു.
അസ്വീകാര്യമായി വല്ലതും കണ്ടാൽ അവർ ശാസിക്കുന്നതിന് പകരം സ്‌നേഹപൂർവ്വം ഞങ്ങളെ തിരുത്തുകയായിരുന്നു ചെയ്തിരുന്നത്. ഉമ്മയുടെ ഉപദേശ നിർദേശങ്ങൾ ഇന്നും ഞങ്ങൾക്ക് കരുത്ത് പകരുന്നു. ഏതു പ്രതിസന്ധികളിലും താങ്ങും തണലുമായി ഇന്നും ആ പ്രിയ മാതാവ് ഞങ്ങളളോടൊപ്പമുണ്ട്. അല്ലാഹു ആഫിയത്തും ദീർഘായുസും നൽകുമാറാകട്ടെ, ആമീൻ. കടലുണ്ടിയിലെ തറവാടു വീടിനു സമീപത്തെ സാദാത്ത് മഖ്ബറയിലാണ് ഉപ്പയുടെ ഖബറിടം. അല്ലാഹു അവരുടെ ദറജ ഉയർത്തിക്കൊടുക്കട്ടെ – ആമീൻ.
കടലുണ്ടിയിലെ തറവാടു വീട്ടിൽ നിന്നും കരുവൻതിരുത്തിയിലേക്കും ചാലിയത്തേക്കുമൊക്കെ കുട്ടിക്കാലത്തു നടത്തിയ യാത്രകളെപ്പറ്റി അങ്ങയുടെ പ്രഭാഷണങ്ങളിൽ പരാമർശിച്ചു കേട്ടിട്ടുണ്ട്. എന്നാൽ അടുത്ത കാലത്തു നടത്തിയ, വൻകരകൾ താണ്ടിയുള്ള നിരന്തര യാത്രകളുടെ ലക്ഷ്യമെന്തായിരുന്നു?
കുട്ടിക്കാലത്തെ യാത്രകൾ വളരെ പരിമിതമായിരുന്നു. അവ പ്രധാനമായും പഠനവും കുടുംബ സന്ദർശനവും സിയാറത്തുകളിലുമായി ഒതുങ്ങി. ഉപ്പയുടെ വ്യക്തമായ മാർഗ ദർശനവും ഉപദേശങ്ങളും നിറഞ്ഞ ഓർമകളാണ് അന്നത്തെ ഓരോ യാത്രാസ്മരണയിലുമുള്ളത്. കാലണ കൊടുത്ത് പോകേണ്ട ദൂരം നടന്നു തീർത്ത്, ആ തുക നാളേയ്ക്കായി മാറ്റി വെക്കും. കിതാബുകൾ വാങ്ങുന്നതിനായിരുന്നു ഇത്തരം കൊച്ചു ശേഖരം കൂടുതലും ഉപയോഗപ്പെടുത്തിയിരുന്നത്.
ഹജ്ജ് യാത്രയ്ക്കപ്പുറം വലിയ യാത്രകൾ സാധ്യമാകുമെന്ന പ്രതീക്ഷ പലപ്പോഴുമില്ലായിരുന്നു. എന്നാൽ അല്ലാഹുവിന്റെ അനുഗ്രഹത്താൽ മുപ്പതിലധികം രാജ്യങ്ങളിലെത്താനായി. മഅ്ദിൻ അക്കാദമിയുടെ നേതൃത്വത്തിലുള്ള വിവിധ പരിപാടികളിൽ സംബന്ധിക്കുന്നതിനും കോൺഫറൻസുകൾക്കും ചർച്ചാവേദികളിലേക്കുമാണ് കൂടുതൽ യാത്രകളും.
നിരന്തരമായി സഞ്ചരിക്കാനും അവയിൽ നിന്ന് പാഠമുൾക്കൊള്ളാനും പരിശുദ്ധ ഖുർആൻ പലസ്ഥലത്തും ഉദ്‌ബോധിപ്പിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ മഅ്ദിൻ അക്കാദമിയുടെ എൻകൗമിയം സമ്മേളനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പദ്ധതിയായിരുന്നു നോളജ് ഹണ്ട്. മതപരവും സാംസ്‌കാരിക-ചരിത്രപരവുമായി പ്രധാനപ്പെട്ട സ്ഥലങ്ങളിലേക്ക് ആളുകളെ എത്തിക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യം. അല്ലാഹുവിന്റെ അനുഗ്രഹത്താൽ ഇതുവരെ ഇരുപതോളം രാജ്യങ്ങളിലേക്ക് നോളജ് ഹണ്ട് പദ്ധതിയിലൂടെ ആളുകളെ എത്തിക്കാനായി. ചരിത്രത്തിൽ വായിച്ചും പഠിച്ചും അറിഞ്ഞ ശാമും മിസ്‌റും സീനുമൊക്കെ നമ്മുടെ മുന്നിൽ യാഥാർത്ഥ്യമായി വന്നു. സഹാറാ മരുഭൂമിയും നൈൽ നദിയും നൂബിയൻ സമതലവും ആദം മലയും ആസ്‌ട്രേലിയൻ വനങ്ങളും സൂയസ് കനാലും മെഡിറ്ററേനിയൻ കാലാവസ്ഥയുമൊക്കെ അടുത്തും അനുഭവിച്ചും അറിഞ്ഞു. നോളജ് ഹണ്ട് ഒരായുസ്സിന്റെ യാത്രകളായിരുന്നു. കടലുണ്ടിയിലെ അറേബ്യൻ മഹാസമുദ്ര തീരത്തെ കുട്ടിക്കാല ഓർമകളിൽ നിന്ന് പസഫിക്കിന്റെയും അറ്റ്‌ലാന്റിക്കിന്റെയുമൊക്കെ അനുഭവത്തിലേക്കുള്ള യാത്രകൾ എപ്പോഴും കോൾമയിർ കൊള്ളിക്കുന്നതാണ്.
യാത്രകൾ ദുരന്തമാകുന്നത് അവ വെറും യാത്രകളാകുമ്പോഴാണല്ലോ. പാഠങ്ങളും അനുഭവങ്ങളുമില്ലാത്ത സഞ്ചാരങ്ങൾ. യാത്രകൾ എന്താണു അങ്ങയ്ക്കു നൽകിയത്?
വളരെ ശരിയാണ്. ഭൂമിയിൽ പരക്കെ യാത്രയ്ക്കാഹ്വാനം നൽകിയ വിശുദ്ധ ഖുർആൻ പിന്നീട് പറയുന്നത് വിശ്വാസികളും അവിശ്വാസികളുമായവരുടെ ജീവിതത്തെയും അനുഭവങ്ങളെയും പഠിക്കാനാണ്. പ്രപഞ്ചത്തിന്റെ വിസ്മയങ്ങളിലേക്ക് കണ്ണ് തുറക്കാനാണ്. വിശ്വാസത്തിന് ദാർഢ്യത നൽകാനും അതിലൂടെ ജീവിതം വിശുദ്ധിയിൽ പാകപ്പെടുത്താനുമാണ്.
അല്ലാഹുവിന്റെ അനുഗ്രഹത്താൽ, പുതിയ അനുഭവവും അവബോധവും ഓരോ യാത്രകളും എനിക്കു നൽകി. അവ സമൂഹത്തിനായി സമർപ്പിക്കാനായി. പ്രത്യേകിച്ചും മഅ്ദിൻ സ്ഥാപനങ്ങളുടെ വളർച്ചക്കും കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്കും അത് തുണയായി.
ആസ്‌ട്രേലിയ, ബ്രിട്ടൻ, സ്‌പൈൻ, മലേഷ്യ, വിവിധ ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലെ സർവ്വകലാശാലകളുമായി അടുത്ത ബന്ധമുണ്ടാക്കാൻ യാത്രകളാണ് സഹായിച്ചത്. ഈയടുത്തായി ആസ്‌ട്രേലിയയിലെ ബ്രിസ്ബണിൽ നടന്ന ജി20 ഉച്ചകോടിയുടെ ഭാഗമയി സംഘടിപ്പിച്ച അന്താരാഷ്ട്ര മത സൗഹാർദ ഉച്ചകോടിയിൽ സംബന്ധിച്ചു. ഇസ്‌ലാമിന്റെ ഭീകരവിരുദ്ധ നിലപാടിനെ ഇന്ത്യൻ അനുഭവത്തിന്റെ വെളിച്ചത്തിൽ അവതരിപ്പിക്കാനായി. പ്രഖ്യാപനങ്ങളല്ല, കർമ പദ്ധതികളാണ് ഞാൻ അവിടെ അവതരിപ്പിച്ചത്. പ്രത്യേകിച്ചും, എല്ലാ റംസാനിലും മഅ്ദിൻ അക്കാദമിയുടെ നേതൃത്വത്തിൽ നടക്കുന്ന ഭീകരവിരുദ്ധ പ്രതിജ്ഞയെപ്പറ്റി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പണ്ഡിതരും നിയമജ്ഞരും ആവേശത്തോടെയാണ് കേട്ടത്.
വിവിധ തലങ്ങളിലെ പ്രഗത്ഭ വ്യക്തിത്വങ്ങളെ സമൂഹത്തിന്, കുട്ടികൾക്ക് പരിചയപ്പെടുത്താനായത് യാത്രയുടെ വലിയ നേട്ടമായി ഞാൻ കാണുന്നു. യു.എസ് പ്രസിഡണ്ട് റിച്ചാർഡ് നിക്‌സന്റെ സെക്രട്ടറിയും ചിന്തകനുമായ റോബർട്ട് ഡി ക്രയിൻ മുതൽ മഅ്ദിൻ അക്കാദമിയിൽ ഇംഗ്ലീഷ് ഭാഷാ പരിശീലകനായിരുന്ന പ്രമുഖ കനേഡിയൻ-യൂറോപ്യൻ കവി അബ്ദുൽ വദൂദ് പോൾ സതർലന്റ് വരെയുള്ള അനേകം പേർ ഓരോ യാത്രയോടെയും കേരളത്തിനു സുപരിചിതരായി. സിറിയയിലെ ശൈഖ് മുഹമ്മദ് യാഖൂബിയും യമനിലെ ശൈഖ് ഹബീബ് ഉമറുമെല്ലാം കേരളത്തോട് കൂടുതൽ അടുത്തത് യാത്രകളിലെ പരിചയം മൂലമാണ്.
ആഗോള ഇസ്‌ലാമിക സമൂഹത്തിന്റെ യഥാർത്ഥ ചിത്രവും വർത്തമാനവും സമൂഹത്തിലേക്കെത്തിക്കാൻ നോളജ് ഹണ്ടിലൂടെ സാധ്യമായി. എല്ലാകാലവും പോരാട്ട ഭൂമിയിലും പ്രതിരോധ നിരയിലും മാത്രം ജീവിക്കുന്നവരല്ല മുസ്‌ലിം സമൂഹമെന്നും ശാന്തപൂർണവും സ്വസ്ഥവുമായ ഒരു ജീവിതവും സാംസ്‌കാരികവും സാമൂഹികവുമായ കാഴ്ചപ്പാടുകളും വെച്ചു പുലർത്തുന്നവരാണ് അവരെന്നും യാത്രകൾ ബോധ്യപ്പെടുത്തി.
മുസ്‌ലിംകളുടെ പല ആചാരാനുഷ്ഠാനങ്ങളും ചൂണ്ടിക്കാട്ടി, ഇത് കേരളത്തിലേയുള്ളൂ എന്ന് ഭത്സിച്ചവരുടെ ധാരണ തിരുത്താൻ നോളജ്ഹണ്ട് അവസരമൊരുക്കി. ചാലിയത്തിന്റെ അഭിമാനമായ മർഹൂം ഇമ്പിച്ചി ഹാജിയുടെ ധന്യമായ ജീവിതത്തിന്റെ അടയാളങ്ങൾ അടുത്തറിയാൻ ശ്രീലങ്കൻ യാത്രയിലൂടെ കഴിഞ്ഞു. ജസ്റ്റിസ് ഓഫ് പീസ് എന്ന പേരിൽ അറിയപ്പെട്ട അദ്ദേഹം ഒരുകാലത്ത് കൊളൊംബോയുടെ ബിസിനസ് സാമ്രാജ്യത്തിലെ അജയ്യനായിരുന്നു. പാവങ്ങളെയും കഷ്ടപ്പെടുന്നവരെയും ജീവനു തുല്യം സ്‌നേഹിച്ച അദ്ദേഹത്തിന്റെ സ്മരണയിൽ ഇന്നും കൊളംബോയിൽ ഒന്നിലധികം പള്ളികളുണ്ട്. അവയിലൊരു പള്ളിയുടെ ചാരത്ത് പ്രൗഢിയോടെ കെട്ടിപ്പൊക്കിയ മഖ്ബറയിൽ ഇമ്പിച്ചി ഹാജി അന്ത്യവിശ്രമം കൊള്ളുന്നു.
നൂറ്റാണ്ടുമുമ്പ് മലബാർ തീരത്തു നിന്നും പറിച്ചുമാറ്റപ്പെട്ട നമ്മുടെ സഹോദരങ്ങൾ സൗത്ത് പസഫിക്കിലും കാനഡയിലും അമേരിക്കയിലുമൊക്കെ പരന്നൊഴികയതിന്റെ നേരനുഭവങ്ങൾ തരുന്നവയായിരുന്നു മലബാർ മൂറിംഗ്‌സ് പദ്ധതിയുടെ ഭാഗമായി ഫിജിയിലേക്കും ആസ്‌ട്രേലിയയിലേക്കുമൊക്കെ നടത്തിയ യാത്രകൾ.
യൂറോപ്പിലേക്ക്, പ്രത്യേകിച്ചും സ്‌പെയിനിലേക്കുള്ള യാത്രയുടെ അനുഭവമെന്തായിരുന്നു?
വിസ്മയാവഹമായിരുന്നു സ്‌പെയിൻ യാത്ര. കേട്ടതിനും വായിച്ചതിനുമപ്പുറമായിരുന്നു ആ അനുഭവം. കൊർദോവ പള്ളിയിലേക്ക് കടക്കുമ്പോൾ എന്റെ തലപ്പാവും താടിയുമൊക്കെ കണ്ട സെക്യൂരിറ്റി ഉദ്യോഗസ്ഥൻ പറഞ്ഞു. ഇവിടെ മുസ്‌ലിം ആരാധനകൾ നിർവഹിക്കാൻ പാടില്ലെന്ന്. എനിക്ക് വേദന തോന്നിയെങ്കിലും ആ വിശുദ്ധമണ്ണിൽ കാൽകുത്താൻ കഴിഞ്ഞതിലെ സന്തോഷമായിരുന്നു മനസ്സു നിറയെ. മുസ്‌ലിം സമൂഹത്തിന് എത്രത്തോളം ഉയരാനാവുമെന്നും എങ്ങനെ തളരാമെന്നും സ്‌പെയിൻ കാട്ടിത്തരുന്നു. ബദ്ധവൈരികളായ ജൂതർക്ക് പ്രത്യേകമായി തെരുവുകളും വാസ സ്ഥലങ്ങളുമുണ്ടാക്കിയ ഇസ്‌ലാമിക സ്‌പെയിനിനെ അറിഞ്ഞവർക്കെങ്ങനെ ഇസ്‌ലാമിക ചരിത്രത്തിൽ മാത്രം ഭീകരതയുടെ അടിവേരു ചികയാനാവും!
ഒറ്റക്കാര്യം മാത്രം പറഞ്ഞു നിർത്താം, ലണ്ടനിലും പാരീസിലുമൊക്കെ തെരുവു വിളക്കുകൾ പ്രകാശിക്കുന്നതിന്റെ നൂറ്റാണ്ടുകൾക്കു മുമ്പ് അന്തലൂസിന്റെ വിജ്ഞാന നഗരിയായ കൊർദോവയിലെ തെരുവ് വീഥികൾ പ്രഭപരത്തിയിരുന്നു. യൂറോപ്പിലെ പ്രഭുക്കളും ക്രൈസ്തവ ഭരണാധികാരികളും തങ്ങളുടെ കുട്ടികൾക്ക് കൊർദോവയിൽ ഒരു സീറ്റ് തരപ്പെടുത്താൻ ആ ജ്ഞാന നഗരിയുടെ വീഥികളിലൂടെ ചെരിപ്പ് കൈയിൽ പിടിച്ച് നടന്നു. മുസ്‌ലിംകളല്ലാത്തതിനാൽ തങ്ങളെ അവഗണിക്കരുതെയന്നവർ കേണു. ആ ആശങ്കകൾ അസ്ഥാനത്താക്കി, അറിവിടങ്ങളിൽ മത-ദേശ ഭേദം ഇസ്‌ലാമിലില്ലെന്ന് അന്തലൂസ് മാതൃക കാണിച്ചു. എന്റെ ഒരു കൂട്ടം ശിഷ്യർക്കൊപ്പം, ജ്ഞാന ദാഹികൾക്കൊപ്പം കൊർദോവയിലും ഗ്രാനഡയിലുമൊക്കെ ഇനിയും പോകാൻ മനസ്സ് തിടുക്കം കൂട്ടുന്നു.
കൊർദോവയിലെ പള്ളിയിലേക്കു കയറിയപ്പോൾ നിസ്‌കാരം പാടില്ലെന്നു പറഞ്ഞ കാര്യം പരാമർശിച്ചല്ലോ. മത പരിവർത്തനത്തെപ്പറ്റി വലിയ ബഹളം നടക്കുന്ന ഇന്നത്തെ ചുറ്റുപാടിൽ ഈ അനുഭവത്തെ എങ്ങനെ കാണുന്നു?
മാനവ ചരിത്രം കൊടുക്കൽ വാങ്ങലുകളുടേതാണ്. വെട്ടിപ്പിടുത്തങ്ങളും ജയാപചയങ്ങളും എല്ലാവർക്കും പറയാനുണ്ട്. ഇതെല്ലാം ചികഞ്ഞെടുത്ത് ഇപ്പോൾ പോരിനിറങ്ങിയാൽ എന്തായിരിക്കും അവസ്ഥ. സ്‌പെയിനിലെ പള്ളികൾ ചർച്ചുകളായതും തുർക്കിയിലെയും ഡമസ്‌കസിലേയും ചർച്ചുകൾ പള്ളികളായതും ക്ഷേത്രങ്ങൾ മസ്ജിദുകളും ചർച്ചുകളുമായതും മുഗൾ കൊട്ടാരങ്ങളിൽ ക്ഷേത്രങ്ങളുയർന്നതും ജൈന-ബുദ്ധ സംസ്‌കാരങ്ങളുടെ ഹിന്ദുമതം വിജയം നേടിയതുമെല്ലാം വിവാദത്തിനുളള ആയുധമാക്കിയാൽ നാടിന്റെ സ്വാസ്ഥ്യമെവിടെ.
ഇണങ്ങിയും പിണങ്ങിയുമുള്ള ഈ ചരിത്രത്തിലെ പാരസ്പര്യത്തിന്റെ പാഠങ്ങളാവട്ടെ നമ്മെ മുന്നോട്ടു നയിക്കുന്നത്. സാമൂതിരിയെ മുസ്‌ലിംകളുടെ ഖലീഫയെന്നു ശൈഖ് സൈനുദ്ധീൻ മഖ്ദൂം വിളിച്ചതും കുഞ്ഞാലി മരക്കാർ സാമൂതിരിയുടെ പടവാളായതും ടിപ്പു സുൽത്താൻ ക്ഷേത്രങ്ങളുണ്ടാക്കിയതും ഹിന്ദു ആശാരിമാർ മനോഹരമായ പള്ളികളുണ്ടാക്കിയതുമെല്ലാം നമ്മുടെ മഹത്തായ പൈതൃകമാണ്. അതു മറന്നു കൊണ്ടുള്ള നടപടികൾ ആത്യന്തികമായി നമ്മുടെ രാജ്യത്തിന്റെ നിലനിൽപ്പ് തന്നെ അപകടപ്പെടുത്തും.
ഇസ്‌ലാം പേടിയുടെ കാലമാണിത്. അങ്ങയുടെ യാത്രയിൽ ഇത്തരത്തിലുള്ള എന്തെങ്കിലും അനുഭവങ്ങളുണ്ടായിട്ടുണ്ടോ. എങ്ങനെയാണ് യൂറോപ്പും ആസ്‌ട്രേലിയയുമൊക്കെ ഇസ്‌ലാമിനെ സ്വീകരിക്കുന്നത്?
ഒരു മുസ്‌ലിമിന്റെ എല്ലാ അടയാളങ്ങളോടെയുമുള്ള എന്റെ യാത്രയിൽ മതത്തിന്റെ പേരിൽ ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. മുസ്‌ലിമിനെ ഭീതിയോടെ കാണുന്നവരുണ്ടാകാം. അവരെ മാത്രം കുറ്റം പറയുന്നതിലർത്ഥമില്ല. നമുക്കിടയിലെ ചിലരുടെ തന്നെ പ്രവർത്തനങ്ങളാണ് ഒരളവോളം ഇതിനു കാരണം. സത്യനടപടികളുമായി ജീവിക്കുന്ന ഒരു മുസ്‌ലിമിന് അല്ലാഹുവിനെയല്ലാതെ ആരെയും പേടിക്കേണ്ടതില്ല. അവൻ മറ്റെല്ലാവർക്കും രക്ഷാകവചമായിരിക്കും. ഇസ്‌ലാമിനുവേണ്ടി കുഞ്ഞുങ്ങളെ നിരത്തിനിർത്തി വെടിവെക്കുന്നവർ പ്രതിനിധാനം ചെയ്യുന്നത് ചെകുത്താനെയാണ്. അവർക്കുള്ളതാണു നരകം. നിരപരാധികളുടെ ഇടയിലേക്ക് ഓടിക്കയറി പൊട്ടിത്തെറിക്കുന്നവൻ അവിശ്വാസിയായിട്ടാണ് മരിക്കുന്നത്. ഇക്കാര്യം വളരെ വ്യക്തമാണ്. ഒരു വ്യാഖ്യാനത്തിന്റെയും ആവശ്യമില്ല.
ഇത്തരം അൽപത്തരങ്ങളെപ്പോലെ തന്നെ ഇസ്‌ലാമിനെ ബോധപൂർവ്വം തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. പക്ഷെ, അവ മറ്റൊരർത്ഥത്തിൽ ഗുണകരമായി മാറുകയാണ് ചെയ്യുന്നത്. ഉദാഹരണം ജർമനി തന്നെ. ഇസ്‌ലാം പേടിയുണ്ടാക്കാനുള്ള തൽപര കക്ഷികളുടെ ശ്രമങ്ങളും ഇസ്‌ലാമിന്റെ പേരിൽ ക്രൂരത കാണിക്കുന്ന അവിവേകികളുടെ പ്രവർത്തനങ്ങളും ഒരുപാട് പേരെ ശരിയായ ഇസ്‌ലാം പഠനത്തിലേക്ക് നയിച്ചു. ഇപ്പോൾ സർക്കാറിന്റെ നേതൃത്വത്തിൽ പ്രധാന യൂണിവേഴ്‌സിറ്റികളിലെല്ലാം ഇസ്‌ലാം പഠന വിഭാഗങ്ങൾ തുടങ്ങിയിരിക്കുകയാണ്. ഇതിലൂടെ ഒരുപാട് പേർ സത്യം മനസ്സിലാക്കി ഇസ്‌ലാമിലേക്ക് കടന്നുവരുന്നു. അല്ലാത്തവർ, തെറ്റിദ്ധാരണയകറ്റി മുസ്‌ലിംകളൊന്നിച്ച് ഒരുമയോടെ ജീവിക്കുന്നു. മതം മാറുന്നതും ആരാധനാലയങ്ങൾ ഉണ്ടാക്കുന്നതുമെല്ലാം സ്വാഭാവിക പ്രക്രിയകളായി നടക്കേണ്ടതാണ്. അതിന് അക്രമത്തിന്റെയോ നിർബന്ധത്തിന്റെയോ വഴി തേടുമ്പോഴാണ് കുഴപ്പമുണ്ടാവുന്നത്.
എന്തെങ്കിലും പ്രലോഭനമോ നിർബന്ധമോ മൂലം ഇസ്‌ലാമിലേക്ക് ഒരാൾ പോലും കടന്നുവരേണ്ടതില്ലെന്നതാണ് നിലപാട്. മനസ്സുകൊണ്ടുള്ള ബോധ്യവും അംഗീകാരവുമാണ് വേണ്ടത്. അല്ലാതെയുള്ളത് സ്വീകാര്യമല്ല. ഞാൻ മനസ്സിലാക്കിയിടത്തോളം എല്ലാ മതങ്ങളുടേയും ശരിയായ നിലപാട് ഇ