30/05/2026
Rev. Fr. P. V. ശാമുവേൽ - വൈദീകഗണത്തിലെ അനുകരണീയ മാതൃക. അദ്ദേഹത്തിന്റെ പത്തൊൻപതാമത് ചരമവാർഷികം 2026മെയ് 31ന് !!
പെരുമാറ്റത്തിൽ കുലീനത്വവും, കൃത്യനിഷ്ഠയും, കാര്യപ്രാപ്തിയും, പ്രാർത്ഥനാജീവിതവും, ആർദ്രതയുള്ള മനസും ഒത്തുചേരുമ്പോൾ ജീവിതം ധന്യമാകും. അത്തരം ഒരു ധന്യ ജീവിതത്തിന് ഉടമയായിരുന്നു ഭാഗ്യസ്മരണാര്‍ഹനായ വന്ദ്യനായ പി. വി. ശാമുവേൽ അച്ചൻ. നന്മ കണ്ടാൽ പ്രശംസിച്ചു പറയുന്നതിനും, തെറ്റ് കണ്ടാൽ ശാസിക്കുന്നതിനും, തിരുത്തുന്നതിനും അദ്ദേഹത്തിന് മടിയില്ലായിരുന്നു. ആർക്കും പ്രോത്സാഹനം കൊടുക്കുന്നതിൽ ഉത്സാഹിക്കുകയും മറ്റുള്ളവർ ഉയർന്ന പദവിയിൽ എത്തുമ്പോൾ സന്തോഷിക്കുകയും ചെയ്യുമായിരുന്നു. ഭക്ഷണ കാര്യങ്ങളിൽ മിതത്വവും, ലാളിത്വം, ശുചിത്വം, ധാർമികമായ ഉന്നത നിലവാരം കാത്തുസൂക്ഷിക്കുക എന്നതൊക്കെ അദ്ദേഹത്തിന്റെ ജീവിത രീതികളായിരുന്നു. ഭൗതീകതയുടെ അതിപ്രസരത്തിലും ആത്മീകമൂല്യങ്ങൾ മുറുകെ പിടിക്കുന്ന മാതൃകാ വ്യക്തിത്വം.
1920 ഒക്ടോബർ 20ന് ഇപ്പോഴത്തെ ചെങ്ങന്നൂർ ഭദ്രാസനത്തിൽ ഉൾപ്പെട്ട മെഴുവേലി ഹോളി ഇന്നസെന്റ് ഓർത്തഡോക്സ് ഇടവകയിൽപ്പെട്ട പനച്ചിക്കൽ കുടുംബത്തിൽ ശ്രീ വര്‍ഗീസിന്റെയും ശ്രീമതി റാഹേലമ്മയുടെയും മകനായി ജനിച്ചു. ഒന്നും രണ്ടും ക്ലാസുകൾ മെഴുവേലി ഗവണ്മെന്റ് L. P. സ്കൂളിൽ പഠിച്ചു. ഏഴാം വയസിൽ പിതാവ് മരിച്ചതിനെ തുടർന്നു ഇലന്തൂരിലുള്ള മാതൃസഹോദരന്മാരുടെ സംരക്ഷണയിൽ ഇലന്തൂർ M. T. L. P സ്കൂളിൽ മൂന്നും നാലും ക്ലാസുകൾ പഠിച്ചു ജയിച്ചു. തുടർന്നു പഠനം മുടങ്ങിയതിനാൽ മെഴുവേലിയിൽ കൈത്തറി തുണിനെയ്ത്തു പഠിച്ചു ബാല്യത്തിൽ തന്നെ നെയ്ത്ത് തൊഴിലാളിയായി. ഇളയ രണ്ട് സഹോദരിമാർ ശൈശവത്തിൽ തന്നെ മരിച്ചു. കുടുംബത്തിൽ മാതാവും മൂത്ത രണ്ട് സഹോദരിമാരും ശേഷിച്ചു. ഏക മകനെ ദൈവവേലക്ക് വിടണമെന്ന് മാതാവ് തീരുമാനിച്ചു. പതിനൊന്നാം വയസിൽ എത്തിയപ്പോഴാണ് മാതാവിന്റെ ഈ തീരുമാനം മകൻ അറിയുന്നത്.
അക്കാലത്തു മെഴുവേലി ഇടവകയിൽ ആത്മീയ പ്രവർത്തനം നടത്തിയിരുന്ന എം. തോമസ് ഉപദേശിയുമായി ബന്ധപ്പെടാൻ ഇടയായി. അമ്മയുടെ തീരുമാനവും ഉപദേശിയുടെ ഉപദേശവും കൂടിച്ചേർന്നപ്പോൾ അത് ദൈവവിളിയായി കരുതി ശാമുവേൽ ബാലൻ, ജീവിതം സുവിശേഷ വേലക്കായി സമർപ്പിച്ചു. തുടർന്നു സുവിശേഷ വേലയിൽ തോമസ് ഉപദേശിയെ ഗുരുവും ആത്മീയ പിതാവുമായി അംഗീകരിച്ചു. പന്ത്രണ്ടാം വയസിൽ മദ്ബഹയിലെ ശുശ്രൂഷകൻ ആയി. കടവത്രയിൽ തോമസ് അച്ചനും ഗീവര്‍ഗീസ് അച്ചനും പ്രോത്സാഹനം നൽകി.
നെയ്ത്തുശാലയിൽ ജോലിചെയ്യവേ തന്നെ പ്രൈവറ്റ് ആയി സംസ്കൃതത്തിലെ അമരകോശവും സിദ്ധരൂപവും പഠിച്ചു. തുമ്പമൺ വലിയ പള്ളിയിൽ വച്ചു നടന്ന ഭദ്രാസന യൂത്ത് ലീഗ് ( അന്നത്തെ ocym) വാർഷികത്തോടനുബന്ധിച്ചു നടത്തിയ വാക്യ മത്സരത്തിൽ 1018 വാക്യങ്ങൾ റെഫെറെൻസ് സഹിതം മനഃപാഠമാക്കി ചൊല്ലി ഒന്നാം സമ്മാനമായ വെള്ളി മെഡൽ, ഭദ്രാസന മെത്രാപോലിത്ത ആയിരുന്ന പുത്തൻകാവിൽ കൊച്ചുതിരുമേനിയിൽ നിന്നും കരസ്ഥമാക്കി. സൺഡേസ്കൂളിന്റെ അന്നത്തെ അധ്യാപക പരീക്ഷ പാസ്സായി സർട്ടിഫിക്കറ്റ് നേടി. സൺഡേ സ്കൂൾ അധ്യാപകനായി പതിനാലാം വയസുമുതൽ പ്രവർത്തിച്ചു വന്നു. ഇതിനിടെ പ്രൈവറ്റ് ആയി ഇംഗ്ലീഷ് പഠനവും ആരംഭിച്ചു. പതിനേഴാം വയസിൽ പ്രൈവറ്റ് ആയി മദ്രാസ് യൂണിവേഴ്സിറ്റിയുടെ മലയാളം വിദ്വാൻ കോഴ്സിൽ ചേർന്നു. സാമ്പത്തിക ഞെരുക്കംമൂലം രണ്ടുവര്‍ഷത്തിനു ശേഷം പഠനം നിർത്തി. 1944 ൽ രണ്ടാം ലോകമഹായുദ്ധകാലത്തു മിലിറ്ററി സേവനത്തിൽ എത്തിച്ചേർന്നു Nursing assistant rankൽ. ഒപ്പം ഇംഗ്ലീഷും പഠിച്ചു. 1946 ൽ മിലിറ്ററിയിൽ നിന്നും പിരിഞ്ഞുവന്നു വീണ്ടും നെയ്ത്ത് തൊഴിലാളിയായി.
വാക്യമത്സരത്തിൽ മെഡൽ നേടിയ അന്നുതന്നെ അഭിവന്ദ്യനായ പുത്തൻകാവിൽ കൊച്ചു തിരുമേനി, ശാമുവേലിനെ ശ്രദ്ധിച്ചിരുന്നു. 1948ൽ തിരുമേനിയുടെ കല്പനയിലൂടെ ഓമല്ലൂർ സെന്ററിലുള്ള 24 പള്ളികളിൽ അദ്ദേഹത്തെ ഉപദേശിയായി നിയമിച്ചു, രണ്ട് വർഷം ആ വേലയിൽ തുടർന്നു.
1950ൽ മുഴുവൻ സമയവും സ്ലീബാദാസ സമൂഹത്തിലെ സേവനത്തിനായി സമർപ്പിച്ചു സമൂഹത്തിൽ ചേർന്നു. മാക്കാംകുന്ന് (പത്തനംതിട്ട ), കണ്ണംകോട് (അടൂർ ), അഞ്ചൽ, മണ്ണൂർ, ആലഞ്ചേരി, നിരണം, ചെങ്ങന്നൂർ എന്നീ സെന്ററുകളിൽ 1956 വരെ വേല ചെയ്തു. പകൽ സമയം ക്ലാസ്സുകളിൽ ചേർന്ന് ഹിന്ദി പഠിക്കാനും, രാത്രി പുതുക്രിസ്ത്യാനികളുടെ വീടുകൾ സന്ദർശിച്ചു സുവിശേഷ യോഗങ്ങൾ നടത്താനും ചെങ്ങന്നൂരിൽ അനുകൂല സാഹചര്യം ഉണ്ടായി. 1954 സെപ്റ്റംബറിൽ കേരള യൂണിവേഴ്സിറ്റിയുടെ ഹിന്ദി വിദ്വാൻ പരീക്ഷ രണ്ടാം റാങ്കോടുകൂടി പാസ്സായി.
1955 ജൂണിൽ നിരണം സെന്റ് മേരീസ് ഹൈസ്കൂളിൽ അധ്യാപകനായി താൽകാലിക നിയമനം ലഭിച്ചു. നാലാം ക്ലാസ്സ് ജയിച്ചു സ്കൂൾ വിട്ടശേഷം പ്രൈവറ്റ് ആയി പഠിച്ചു യോഗ്യത നേടി പത്താം ക്ലാസ്സിൽ പഠിപ്പിക്കാനായി ആണ് പിന്നീട് ഒരു സ്കൂളിൽ കാൽകുത്തുന്നത്. അഞ്ചുമാസം നിരണം സ്കൂളിൽ ജോലിചെയ്തു. തുടർന്നു ജോലി ഇല്ലാതെ നിൽക്കുമ്പോൾ, 1956 ജൂണിൽ പത്തനാപുരം സെന്റ് സ്റ്റീഫൻസ് ഹൈസ്കൂളിൽ ജോലി ലഭിച്ചു. സ്ലീബാ ദാസനായി വേലചെയ്യുമ്പോഴുള്ള ആത്മാർഥ പ്രവർത്തനങ്ങളിൽ സന്തുഷ്ടനായ അഭിവന്ദ്യ തോമ മാർ ദിവന്നാസ്യോസ് തിരുമേനി വാത്സല്യപൂർവ്വം നിയമനം നടത്തുകയായിരുന്നു. 1960ൽ B.A., '62ൽ B.Ed., '66ൽ M.A., എന്നീ ഡിഗ്രികളും കരസ്ഥമാക്കി 1976 ൽ അധ്യാപന ജീവിതത്തിൽനിന്നും വിരമിച്ചു.
പത്തനാപുരം സ്കൂളിൽ വന്നതുമുതൽ കൊല്ലം ഭദ്രാസനത്തിലെ സൺഡേ സ്കൂൾ, യുവജനപ്രസ്ഥാനം, സുവിശേഷ പ്രവർത്തനം എന്നിവയിൽ കൊല്ലം ഭദ്രാസനാധിപൻ അഭിവന്ദ്യ മാത്യൂസ് മാർ കൂറിലോസ് തിരുമേനിയുടെ (ഭാഗ്യസ്മരണാർഹനായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയൻ ബാവ ) കീഴിൽ കാര്യമായി പ്രവർത്തിച്ചു. പത്തനാപുരം ഗ്രൂപ്പിലെ സൺഡേ സ്കൂൾ പ്രതനിധി, ഇൻസ്‌പെക്ടർ, അഖിലമലങ്കര സൺഡേ സ്കൂൾ കേന്ദ്ര കമ്മറ്റി അംഗം, യുവജന പ്രസ്ഥാനം ഓർഗനൈസർ എന്നീ നിലകളിലെല്ലാം പ്രവർത്തിച്ചു. 1972 ൽ അഭിവന്ദ്യ മാത്യൂസ് മാർ കൂറിലോസ് തിരുമേനി ശാമുവേൽ സാറിന്റെ ആത്മീയ ജീവിതം കണ്ടു അദ്ദേഹത്തെ അമ്പത്തിരണ്ടാം വയസിൽ വൈദീകൻ ആക്കി. ആറു വർഷക്കാലം കൊല്ലം ഭദ്രാസന വൈദീക സെക്രട്ടറി ആയും പ്രവർത്തിച്ചു.
ഇഞ്ചപ്പാറ, ആലഞ്ചേരി, കൂടൽ സെന്റ് പോൾസ്, പത്തനാപുരം മാർ ലാസർ, കാരൂർ സെന്റ് മേരീസ്, മഞ്ഞക്കാല, മാംകുളം, തോന്നക്കാട്, പുത്തൂർ, മാവേലിക്കര പുതിയകാവ്, കടക്കാമണ്, ഏഴംകുളം സെന്റ് മേരീസ് എന്നി പള്ളികളിൽ വികാരിയായി സേവനം അനുഷ്ടിച്ച ശേഷം എഴുപത്തിരണ്ടാം വയസിൽ പറക്കോട് മാർ അപ്രേം ഓർത്തഡോക്സ് ദൈവാലയത്തിൽ വികാരിയായി ചുമതലയേറ്റു. അവിടെ 9 വർഷക്കാലം വികാരിയായി പ്രവർത്തിച്ചശേഷം 81ാം വയസിൽ വിരമിച്ചു വിശ്രമ ജീവിതത്തിലേക്ക് പ്രവേശിച്ചു. മഞ്ഞക്കാല, ഏഴംകുളം പള്ളികൾ ഭാഗികമായും കടക്കമാണ്, പറക്കോട് പള്ളികൾ പൂർണ്ണമായും പുതുക്കി പണിയുന്നതിന് നേതൃത്വം നൽകി.
ബഹുമാനപ്പെട്ട M.V. ജോർജ് ശെമ്മാശ്ശന്‍ (പിന്നീട് ഭാഗ്യസ്മരണാര്‍ഹനായ അഭിവന്ദ്യ ഗീവര്‍ഗീസ് മാർ ഒസ്താത്തിയോസ് തിരുമേനി ) സ്ഥാപിച്ച മാവേലിക്കര സെന്റ് പോൾസ് മിഷൻ ട്രെയിനിങ് സെന്ററുമായി 1953 മുതൽ ബന്ധപ്പെട്ടിരുന്നു. 1979ൽ M.T.C യിൽ ത്രിവത്സര കോഴ്സ് ആരംഭിച്ചത് മുതൽ അതിൽ ഫാക്കൽറ്റി മെമ്പർ ആയി ഹിന്ദി, മിസിയോളജി എന്നിവ പഠിപ്പിച്ചു. 1984 ലും 89 ലുമായി രണ്ടുപ്രാവശ്യം അമേരിക്കൻ സന്ദർശനം നടത്തി. പത്തനാപുരം സെൻട്രൽ ഓർത്തഡോക്സ് കൺവെൻഷൻ ജനറൽ കൺവീനർ ആയി പ്രവർത്തിച്ചിരുന്നു. 2007 മെയ് മാസം 31 ന് നശ്വരമായ ഇഹലോകവാസം വെടിഞ്ഞു, താൻ പ്രിയംവച്ച നാഥന്റെ സന്നിധിയിലേക്ക് വന്ദ്യ പി. വി. ശാമുവേൽ അച്ചൻ യാത്രയായി. പത്തനാപുരം മൗണ്ട് താബോർ ദയറാ സെമിത്തേരിയിൽ അന്ത്യവിശ്രമം കൊള്ളുന്നു.
റവ. ഫാ. പി. വി. ശാമുവേൽ, അധ്യാപകൻ, ധ്യാനഗുരു, കൺവൻഷൻ പ്രസംഗകൻ, എഴുത്തുകാരൻ, സാമൂഹിക പ്രവർത്തകൻ, എന്നീ നിലകളിലൊക്കെ പ്രസിദ്ധൻ ആയിരുന്നു. അദ്ദേഹത്തിന്റെ ശിഷ്യന്മാർ ലോകത്തിലെ നാനാഭാഗത്തും ഉണ്ട്. അദ്ദേഹത്തിന്റെ നിഷ്ഠകളും രീതികളും ഇന്നത്തെ യുവതലമുറയിൽപ്പെട്ട വൈദീകർക്കു അനുകരണയോഗ്യമാണ്. അദ്ദേഹത്തിന്റെ വേദവ്യാഖ്യാന പഠനങ്ങൾ ശ്രദ്ധേയമാണ്. തന്റെ സമ്പാദ്യത്തിന്റെ ഒരു ഭാഗം നീക്കിവച്ചു അത് ഒരു എൻഡോവ്മെന്റ് ട്രസ്റ്റ് ആക്കി, തന്റെ കാലശേഷം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വിദ്യാഭാസ സഹായമായി നൽകാൻ ഉള്ള ക്രമീകരണങ്ങൾ അദ്ദേഹം ചെയ്തിരുന്നു. അനേകർക്ക് അതുവഴി സഹായം ലഭിക്കുകയും ചെയ്തു. ആ പുണ്യ ജീവിതം അനേകർക്ക് മാതൃകയും പ്രചോദനവും ആണ്. സ്വാതന്ത്ര്യത്തെ വിലമതിക്കുന്ന സ്വഭാവമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. ഒരിക്കൽ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് പ്രഥമൻ ബാവ, ശാമുവേൽ അച്ചനെ റമ്പാൻ സ്ഥാനം സ്വീകരിക്കാൻ നിർബന്ധിച്ചു. എന്നാൽ തന്റെ സാമൂഹിക പ്രവർത്തനങ്ങൾക്ക് അത് തടസം ആയേക്കും എന്ന് കരുതി വിനയപൂർവം അതിൽനിന്നും ഒഴിവായി. കർക്കശ സ്വഭാവക്കാരൻ perfectionist, diciplinerian, എന്നൊക്കെ വിശേഷണങ്ങൾ അദ്ദേഹത്തിന് കിട്ടാറുണ്ട്. കോപത്തോടെ ശാസിക്കുന്ന സ്വഭാവവും സ്നേഹത്തോടെ ചേർത്ത് നിർത്തുന്ന സ്വഭാവവും ആദരവോടെ കുനിഞ്ഞുനിന്നു സംസാരിക്കുന്ന സ്വഭാവവും ബഹു. അച്ചനിൽ പ്രകടമായിരുന്നു. തിന്മക്കെതിരെ വിട്ടുവീഴ്ച ഇല്ലാത്തതായിരുന്നു ആ പ്രവാചക ഭാവം. അതേ സമയം തന്നെ ഭവ്യതയോടും വിനയത്തോടും ആത്മാർത്ഥ സ്നേഹത്തോടുംകൂടെ ഇടപെടുകയും ചെയ്യും. തന്നെക്കാൾ പ്രായം കുറഞ്ഞവരോടും സമഭാവനയോടും ആദരവോടുംകൂടെ പെരുമാറുന്നതായിരുന്നു ആ വലിയ വ്യക്തിത്വം.
പണകാര്യങ്ങളിൽ 100%വിശ്വസ്തത പുലർത്തിയിരുന്നു. ധനലാഭത്തിനുള്ള കുറുക്കുവഴികൾ ഒന്നും അദ്ദേഹത്തിനില്ല. അക്കാര്യത്തിൽ ആരുടെ മുൻപിലും ജീവിതാവസാനം വരെ തല കുനിക്കേണ്ടി വന്നിട്ടില്ല. ദാനധർമ്മത്തിലും അദ്ദേഹം മുൻപന്തിയിൽ ആയിരുന്നു. അനേകരെ അദ്ദേഹം സാമ്പത്തികമായി കൈപിടിച്ച് ഉയർത്തിയിട്ടുണ്ട്. ഓർത്തഡോക്സ് സഭയുടെ ആരാധനാ നിഷ്ഠകളിൽ ശാമുവേൽ അച്ചനുള്ള നിർബന്ധബുദ്ധി പ്രശസ്തമാണ്. യാമപ്രാർഥനകളും, നോമ്പനുഷ്ടാനങ്ങളും എല്ലാം ആചാരത്തിനുപരി ജീവിത ചര്യയായി അദ്ദേഹം കരുതി. ശുശ്രൂഷിച്ചിട്ടുള്ള ഇടവകകളിൽ എല്ലാം പലതരത്തിലുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി.
ആദരണീയവും അനുകരണീയവുമായ ഒരു വൈദീക ജീവിതം നയിച്ച്, അനേകരുടെ ഹൃദയങ്ങളിൽ ആത്മീയ ആചാര്യനായും ഗുരുവായും മാർഗ്ഗദർശിയായും മാതൃകയായും ഇന്നും ജീവിക്കുന്ന വന്ദ്യനായ പി. വി. ശാമുവേൽ അച്ചന്റെ പതിനെട്ടാം ചരമവാർഷികദിനത്തിൽ ആ ദീപ്ത സ്മരണക്കു മുന്‍മ്പിൽ പ്രണാമങ്ങൾ അർപ്പിച്ചുകൊള്ളുന്നു. ജിജി, റോം.