25/06/2026
പരീക്ഷാകേന്ദ്രത്തിലെത്താൻ മിനിറ്റുകള്‍ മാത്രം വൈകിയെന്ന കാരണത്താല്‍ നീറ്റ് പരീക്ഷയെഴുതാൻ സാധിക്കാതെ വന്നവർ നിരവധിയാണ്.
നിരാശയില്‍ നിയന്ത്രണംവിട്ട വിദ്യാർത്ഥികളുടെയും മാതാപിതാക്കളുടെയും കണ്ണുനീരിനാണ് പല പരീക്ഷാകേന്ദ്രങ്ങളും സാക്ഷിയായത്. അത്തരത്തിലൊരു സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.
മദ്ധ്യപ്രദേശിലെ കുല്‍ഹാൻ വില്ലേജില്‍ നിന്നുള്ള രാഗിണി എന്ന പതിനെട്ടുകാരിക്കാണ് പരീക്ഷാ കേന്ദ്രത്തിലെത്താൻ ഒരു മിനിറ്റ് വൈകിയതിന്റെ പേരില്‍ പ്രവേശനം നിഷേധിച്ചത്. മകളെ പരീക്ഷയെഴുതാൻ അനുവദിക്കണമെന്ന് അപേക്ഷിച്ചുകൊണ്ട് ഉദ്യോഗസ്ഥർക്ക് മുന്നില്‍ കൈകൂപ്പി അപേക്ഷിക്കുകയും ഒടുവില്‍ തളർന്നുവീഴുകയും ചെയ്യുന്ന പിതാവിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പിതാവ് നിയന്ത്രണം വിട്ട് കരയാൻ തുടങ്ങുമ്പോള്‍ അദ്ദേഹത്തെ ആശ്വസിപ്പിക്കുന്ന മകളെ ദൃശ്യങ്ങളില്‍ കാണാം.
300 രൂപ ദിവസവേതനത്തിന് ജോലി ചെയ്യുന്ന അദ്ദേഹം കടം വാങ്ങിയും വായ്‌പയെടുത്തുമാണ് മകളുടെ വിദ്യാഭ്യാസത്തിനുള്ള പണം കണ്ടെത്തിയിരുന്നത്. എട്ടാം ക്ലാസുവരെ ഗ്രാമത്തിലെതന്നെ സ്‌കൂളില്‍ പഠിച്ച രാഗിണിക്ക് തുടർവിദ്യാഭ്യാസത്തിനായി കിലോമീറ്ററുകള്‍ സഞ്ചരിക്കേണ്ടി വന്നിരുന്നു. പന്ത്രണ്ടാം ക്ലാസില്‍ ഉന്നതവിജയം കരസ്ഥമാക്കിയതിനുപിന്നാലെ സ്‌കോളർഷിപ് നേടിയ തുകയും കടം വാങ്ങിയ പണവും ചേർത്ത് വാങ്ങിയ ലാപ്‌ടോപ്പിലൂടെയായിരുന്നു നീറ്റ് പരീക്ഷയ്‌ക്കായുള്ള പരിശീലനം നടത്തിയത്.
രാഗിണിയും അച്ഛനും നേരത്തെതന്നെ വീട്ടില്‍ നിന്ന് പുറപ്പെട്ടെങ്കിലും യാത്രാമദ്ധ്യേ തടസങ്ങള്‍ ഉണ്ടാവുകയായിരുന്നു. കനത്ത മഴയ്‌ക്കൊപ്പം വാഹനത്തിന്റെ ടയർകൂടി പഞ്ചറായതോടെ പരീക്ഷാ കേന്ദ്രത്തിലെത്താൻ വൈകി. രാഗിണി ഉള്‍പ്പടെ വൈകിയെത്തിയ വിദ്യാർത്ഥികളെ കേന്ദ്രത്തിലേക്ക് പ്രവേശിപ്പിച്ചെങ്കിലും സമയപരിധി കഴിഞ്ഞതിനാല്‍ ബയോമെട്രിക് പരിശോധനകള്‍ പൂർത്തിയാക്കാനായില്ല. ഇതോടെയാണ് പരീക്ഷയെഴുതാൻ കഴിയാതെ വന്നത്.