20/11/2022
എ. പി മുഹമ്മദ് മുസ്‌ലിയാർ കാന്തപുരം അന്തരിച്ചു
കോഴിക്കോട്: പ്രമുഖ ഇസ്‌ലാം മത പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറിയുമായ എ പി മുഹമ്മദ് മുസ്‌ലിയാർ കാന്തപുരം (72) നിര്യാതനായി. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ ആറുമണിയോടെ ആയിരുന്നു അന്ത്യം.
മർകസ് വൈസ് പ്രിൻസിപ്പാളും കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ ആദ്യകാല ശിഷ്യനുമാണ്. മുസ്‌ലിം കർമ്മ ശാസ്ത്ര പഠന രംഗത്തെ വിദഗ്ദനായ എ പി മുഹമ്മദ് മുസ്‌ലിയാരുടെ പഠനങ്ങളും ഫത്‌വകളും പ്രഭാഷണങ്ങളും മുസ്‌ലിം സാമൂഹിക ജീവിതത്തിൽ വലിയ സ്വാധീനങ്ങൾ ചെലുത്തിയിരുന്നു.
പരേതരായ കല്ലാച്ചി മരക്കാർ ഹാജിയുടെയും ആഇശയുടെയും മകനായി 1950 ൽ കൊടുവള്ളിക്കടുത്ത കരുവൻപൊയിലിൽ ആയിരുന്നു ജനനം. കരുവംപൊയിൽ സ്വിറാതുൽ മുസ്തഖീം മദ്‌റസയിലും തലപ്പെരുമണ്ണ, കരുവൻപൊയിൽ എന്നിവിടങ്ങളിലെ പ്രൈമറി സ്‌കൂളുകളിലുമായിരുന്നു പ്രാഥമിക പഠനം. തലപ്പെരുമണ്ണ, കരുവൻപൊയിൽ ചുള്ളിയാട്ട് എന്നിവിടങ്ങളിൽ എ.കെ മുഹമ്മദ് മുസ്ലിയാർ, എടവണ്ണപ്പാറ മപ്രം അബ്ദുല്ല മുസ്ലിയാർ എന്നിവരുടെ ദർസുകളിൽ പഠനം നടത്തിയ ശേഷം 1967-ൽ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ ദർസിൽ ചേർന്നു. കാന്തപുരം, കോളിക്കൽ, മാങ്ങാട് എന്നീ സ്ഥലങ്ങളിലായി ദീർഘകാലം അദ്ദേഹത്തിന്റെ അടുത്ത് പഠിച്ചു. സി.പി അബ്ദുൽഖാദർ മുസ്‌ലിയാർ, അണ്ടോണ മുഹ്‌യുദ്ധീൻകുട്ടി മുസ്‌ലിയാർ, യു.പി അബൂബക്കർ കുട്ടി മുസ്ലിയാർ, വയനാട് അബ്ദുറഹ്മാൻ മുസ്ലിയാർ, കരുവമ്പൊയിൽ കെ.കെ മുഹമ്മദ് മുസ്‌ലിയാർ എന്നിവരൊക്കെ ആ കാലത്തെ സഹപാഠികളിൽ പ്രമുഖരാണ്.
ശേഷം 1973-ൽ തമിഴ്‌നാട് വെല്ലൂർ ബാഖിയാത്തിൽ ചേർന്നു. ശൈഖ് ഹസൻ ഹസ്‌റത്ത്, കുട്ടി മുസ്‌ലിയാർ, മുസ്തഫാ അലി സാഹിബ്, സിബ്ഗത്തുല്ലാഹിൽ ബഖ്തിയാരി, അബ്ദുൽജബ്ബാർ ഹസ്‌റത്ത് എന്നിവരാണ് ബാഖിയാത്തിലെ പ്രധാന ഗുരുനാഥൻമാർ. 1974- ന്റെ അവസാനത്തോടെ ബാഖിയാത്തിൽ നിന്നും ബാഖവി ബിരുദം നേടി.
1975 ൽ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ തന്നെ കീഴിൽ കാന്തപുരം അസീസിയ്യ അറബിക് കോളേജ് വൈസ് പ്രിൻസിപ്പാളായിട്ടായിരുന്നു അധ്യാപന തുടക്കം. അടുത്ത വർഷം തന്നെ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ അവിടെ നിന്നും പിരിയുകയും ദർസിന്റെ പ്രധാന ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തു. 35 വർഷക്കാലം തുടർച്ചയായി കാന്തപുരത്ത് സേവനംചെയ്ത ശേഷം 2006-07 അധ്യയനവർഷത്തിൽ കാരന്തൂർ മർകസിൽ ചേർന്നു. കഴിഞ്ഞ 16 വർഷമായി മർകസിൽ പ്രധാന അധ്യാപകനും വൈസ് പ്രിൻസിപ്പാളുമായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. കോഴിക്കോട് ജില്ലയിലെ നിരവധി മഹല്ലുകളുടെ ഖാളിയും ആണ്. 40 വർഷത്തിലധികമായി കാരപ്പറമ്പ് മഹല്ല് ഖാളിയും ഖത്വീബുമായി സേവനം ചെയ്തുവരുന്നു. കേരളത്തിനകത്തും പുറത്തും ആയിരക്കണക്കിന് ശിഷ്യന്മാരുണ്ട്.
മക്കൾ: അബ്ദുല്ല റഫീഖ്, അൻവർ സ്വാദിഖ് സഖാഫി (ഡയറക്ടർ, അൽ ഖമർ), അൻസാർ, മുനീർ, ആരിഫ, തശ്‌രീഫ. മരുമക്കൾ: ഇ.കെ. ഖാസിം അഹ്‌സനി, അബ്ദുൽ ജബ്ബാർ, അസ്മ കട്ടിപ്പാറ, നദീറ കുറ്റിക്കടവ്.
രാവിലെ ഒൻപത് മണിക്ക് കാരന്തൂർ ജാമിഅ മർകസ് മസ്ജിദിൽ വെച്ചു നടക്കുന്ന മയ്യിത്ത് നിസ്‌കാരത്തിനു ശേഷം കൊടുവള്ളി കരുവൻപൊയിലിലെ വീട്ടിലേക്ക് കൊണ്ടുപോകും. വൈകുന്നേരം നാലു മണിക്ക് കരുവൻപൊയിൽ ചുള്ള്യാട് ജുമാ മസ്ജിദിൽ ഖബർ സ്ഥാനിൽ ഖബറടക്കും. ഇസ്‌ലാമിക വൈജ്ഞാനിക രംഗത്ത് വലിയ സേവനങ്ങൾ ചെയ്ത പണ്ഡിതനെയാണ് മുഹമ്മദ് മുസ്‌ലിയാരുടെ നിര്യാണത്തോടെ നഷ്ടപ്പെട്ടിരിക്കുന്നതെന്ന് കാന്തപുരം എ. പി. അബൂബക്കർ മുസ്‌ലിയാർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.