16/06/2026
("ന്യൂസ് ഇൻ ന്യൂസ് " ദിനപ്പത്രത്തിന്റെ "ഓച്ചിറക്കളി " പ്രത്യേക പതിപ്പിൽ വന്ന എന്റെ ലേഖനത്തിന്റെ സംക്ഷിപ്ത രൂപം.... വായിച്ച് വിലപ്പെട്ട അഭിപ്രായങ്ങൾ രേഖപ്പെടുത്തുമല്ലോ....❤️)
ഓച്ചിറക്കളി....
~~~~~~~~~
കന്നേറ്റിക്കപ്പുറം പടയൊരുക്കം തകൃതിയായിരുന്നു ...
ഓടനാടിനോടേറ്റ പരാജയം മാർത്താണ്ഡവർമ്മയുടെ മനസ്സിൽ വലിയ ക്ഷതം സൃഷ്ടിച്ചിരുന്നു ....
"രാമയ്യൻ കായംകുളത്തിനെ നോം നിസ്സാരരായി കണ്ടു .... വേണാടിനെ അപേക്ഷിച്ച് സൈനികരും ,പടക്കോപ്പുകളും കുറവായിരുന്നിട്ടും നമുക്ക് അടിയറവ് പറയേണ്ടി വന്നു ....."
ദേശിംഗനാട് കൊട്ടാരത്തിന്റെ വിചാരപ്പുരയിൽ ചിന്തകൾ ഘനം കൊണ്ട് നിന്നു ....
വേണാട്ടരചന്റെ തിരുനെറ്റിയിലെ പത്മനാഭസ്വാമി പ്രസാദത്തെ നനച്ചു കൊണ്ട് ഒരു വിയർപ്പുചാൽ ആ ഉയർന്ന നാസിക തുമ്പിൽ തങ്ങി നിന്നു .....
"റാൻ ..... ഓടനാടിന്റെ ശക്തിയും ഐശ്വര്യവുമായ ശ്രീ ചക്രം നമ്മുടെ തേവാരപ്പുരയിലാണ് ......"
അർദ്ധോക്തിയിൽ രാമയ്യൻ നിറുത്തി .....
മഹാരാജാവിന്റെ നാസിക തുമ്പിലെ വിയർപ്പുതുള്ളി വിചാരപ്പുരയിലെ കെടാവിളക്കിന്റെ ജ്വാലയിൽ തിളങ്ങി ......
" ഉം ...
പക്ഷേ ഓടനാടൻ കളരികൾ .....
വട്ടപ്പറമ്പിലമ്മച്ചിക്ക് നോം മകൻ തന്നെയാണ് ...
പക്ഷേ എരുവയിലേയും ,കണ്ടിയൂരെയും ,പുതുപ്പള്ളിയിലേയും കളരികൾ....
വല്യത്താമ്മാരും, പണിക്കന്മാരും നേരിട്ടാണ് മുറകൾ നടത്തണത് .......
ആറാട്ടുപുഴ പണിക്കർ ഓsനാട്ടരചന് പരിചപോലെ നിൽക്കേ വല്ലേ .....
ആ എരുവക്കാരൻ വാര്യര് കർണ്ണനേപ്പോലെ അവരെ നയിക്കേം കൂടി...."
തേവാരപുരയിൽ തമ്പുരാന്റെ വാക്കുകൾ ചുറ്റിതിരിഞ്ഞു .....
കായംകുളം രാജാവിന്റെ നാവികപ്പടനായകനും ,ഉഗ്രപ്രതാപിയുമായ പണിക്കരുടെ നാമം രാമയ്യന്റെ മുഖത്തും വിവർണ്ണത സൃഷ്ടിച്ചു .....
"റാൻ ....
ആറ്റിങ്ങലും ,ദേശിംഗനാടും....
പിന്നെ കുളച്ചലിൽ തോറ്റമ്പിയ ധ്വരമാരും .... നമ്മുടെ കാലാളുകൾ ആവേശത്തിലാണ് ..... ഡിലനായി സായ്വിന്റെ പുത്തൻ മുറകളും ,വെടിക്കോപ്പും കണ്ടാൽ കളരിപ്പിള്ളരും ,പണിക്കരും തോറ്റമ്പും ..... ''
രാമയ്യന്റെ പിന്നിൽ നിന്ന ഡച്ച് ക്യാപ്റ്റൻ ഡിലനോയി മുന്നോട്ട് വന്ന് ക്യാപ്പൂരി രാമയ്യന്റെ വാക്കുകളെ ശിരസ്സാവഹിക്കുന്നതു പോലെ മഹാരാജാവിനെ വണങ്ങി ......
" ശരി ....രാമയ്യർ ,നിങ്ങൾ കന്നേറ്റിക്ക് പോവുക .....
സൈന്യത്തിനെ വിജയത്തിന് തയ്യാറാക്കണം ....
നോം നേരിട്ടെത്തുന്നുണ്ട് ...."
രാമയ്യനും ,ഡിലനോയി സായിപ്പും മഹാരാജാവിനെ വണങ്ങി പുറത്തേക്കിറങ്ങി ........
കാഹളങ്ങൾക്കിടയിലൂടെ രാമയ്യനും ,ഡി ലനോയിയും കയറിയ കുതിരകൾ മുന്നേയും ,അംഗരക്ഷകരുടെ അകമ്പടിക്കുതിരകൾ പിന്നാലെയുമായി ദേശിംഗനാട് കൊട്ടാരത്തിൽ നിന്നും ഓടനാടിന്റെ മേൽ അധീശത്വം സ്ഥാപിക്കാനുള്ള ദൃഡനിശ്ചയവുമായി പൊടി പറത്തി വടക്കോട്ട് പാഞ്ഞ് പോയി .....
മട്ടുപ്പാവിൽ നിന്ന് ആ മഹാ സംഗ്രാമ യാത്ര വീക്ഷിച്ച മാർത്താണ്ഡവർമ മഹാരാജാവിന്റെ മുഖത്ത് ആശങ്കകളുടെ കാർമേഘമൊഴിഞ്ഞിരുന്നില്ല .......
പത്മനാഭസ്വാമിയേ മനസ്സിലോർത്തദ്ദേഹം ദക്ഷിണാപഥത്തിലേക്ക് നോക്കി പ്രാർത്ഥനാ നിരതനായി നിന്നു .....
കാലങ്ങളേറെ പെയ്തൊഴിഞ്ഞു....
ഓണാട്ടുകരയുടെ പടനിലങ്ങളിൽ എത്രയെത്ര യുദ്ധങ്ങൾ നടന്നു...
എത്രയെത്ര പടയോട്ടങ്ങൾ നടന്നു....
വിപ്ലവ സമരങ്ങൾ അരങ്ങേറി....
രാജാധിപത്യം മാറി ജനാധിപത്യം വന്നു....
ചരിത്രത്തിന്റെ താളുകളിൽ പഴങ്കഥകളായി ഒക്കെയും മാറാല മൂടി കിടക്കുന്നു.....
പക്ഷേ ഇടവപ്പാതി പെയ്തു തിമർക്കുന്ന നാളുകളിൽ ഓണാട്ടുകരയിലെ കളരികളിൽ യോദ്ധാക്കൾ കഠിനവ്രതമനുഷ്ഠിച്ച് കളരിയാശാന്മാർക്ക് കീഴിൽ പയറ്റു മുറകൾ അഭ്യസിക്കുകയാണ്....
തലമുറകളായി പകർന്നു കിട്ടിയ രണവീര്യത്താൽ അവർ അങ്കക്കച്ചമുറുക്കുകയായി,
പരബ്രഹ്മമൂർത്തിയുടെ തിരുമുമ്പിൽ, ഓച്ചിറ പടനിലത്ത് തങ്ങളുടെ ആയോധന പാടവം പ്രദർശിപ്പിക്കാനായി...
രണ്ട് നൂറ്റാണ്ട് മുമ്പ് കായംകുളം രാജാവും, വേണാട് രാജാവും തമ്മിൽ നിരവധി യുദ്ധങ്ങൾ നടന്ന വേദിയാണ് ഓച്ചിറ പടനിലം. ചരിത്ര പ്രസിദ്ധമായ ആ യുദ്ധങ്ങളുടെ സ്മരണ നിലനിറുത്താനായി വർഷം തോറും മിഥുനം ഒന്ന്, രണ്ട് തീയതികളിൽ ഓച്ചിറക്കളി നടത്തി വരുന്നു.
ഓണാട്ടുകരയിലെ കാർത്തികപ്പള്ളി, കരുനാഗപ്പള്ളി, മാവേലിക്കര താലൂക്കുകളിൽപ്പെട്ട അൻപത്തിരണ്ട് കരകളിൽ നിന്നുമായി മൂവായിരത്തോളം രണവീരന്മാർ പടനിലത്ത് അങ്കം വെട്ടും.
ഓച്ചിറക്കളിക്ക് മുന്നോടിയായി മുപ്പത് ദിവസം വ്രതശുദ്ധിയോടെ കളരി ആശാന്മാരുടെ നേതൃത്വത്തിൽ വിവിധ കളരികളിൽ പരിശീലനം നേടിയ യോദ്ധാക്കളാണ് പടനിലത്ത് അണിനിരക്കുന്നത്.
ഓണാട്ടുകരയിലെ നൂറ്റി എൺപതിലധികം കളരികളിൽ നിന്നുമുള്ള സംഘങ്ങൾ പടനിലത്ത് എത്തിച്ചേരും. കളരിപ്പയറ്റിലെ അടവുകൾ തന്നെയാണ് ഓച്ചിറക്കളിയിലും സ്വീകരിച്ചിരിക്കുന്നത്.
ആദ്യ കാലങ്ങളിൽ ചരിത്ര പ്രസിദ്ധമായ 'ഇരുതലമൂർച്ചയുള്ള കായംകുളം വാളും, തോൽപ്പരിചയു'മായിരുന്നു ഓച്ചിറക്കളിയിൽ ഉപയോഗിച്ചിരുന്നത്. എന്നാൽ മാരകമായ ആയുധങ്ങൾ ഉപയോഗിച്ചുള്ള അഭ്യാസ പ്രകടനം മനുഷ്യ ജീവന് ആപത്താണെന്ന് മനസ്സിലാക്കിയ തിരുവിതാംകൂർ ദിവാനായി 1957 ൽ സ്ഥാനമേറ്റ സർ ടി. മാധവറാവു അപകടകരമായ ആയുധങ്ങൾ ഉപയോഗിച്ചുള്ള കളി നിരോധിച്ചു. അന്ന് മുതൽ അലകുകൊണ്ടുള്ള വാളും, കൃത്രിമ പരിചയുമാണ് കളിയിലുപയോഗിച്ചു വരുന്നത്.
ഓണാട്ടുകര എന്ന് അറിയപ്പെടുന്ന പഴയ ഓടനാട് രാജ്യം മറ്റ് നാട്ടുരാജ്യങ്ങളേക്കാൾ പലതരത്തിൽ വ്യത്യസ്തമായിരുന്നു...
തന്റെ പ്രജകളെ ജീവനേക്കാൾ സ്നേഹിച്ച രാജാവും, തങ്ങളുടെ രാജാവിന് വേണ്ടി സ്വജീവൻ പോലും ബലി നൽകാൻ തയ്യാറുള്ള പ്രജകളും...
അതുകൊണ്ട് തന്നെ മാർത്താണ്ഡ വർമ്മയുടെ അപ്രമാധിത്യവും, രാമയ്യന്റെ കുടിലതന്ത്രങ്ങളും കന്നേറ്റിക്ക് വടക്കോട്ട് ആധിപത്യം സ്ഥാപിക്കാൻ ഒട്ടൊന്നുമല്ല ബുദ്ധിമുട്ടിയത്....
തെക്കെ മങ്കുഴിയിൽ വച്ച് നടന്ന ഉഗ്ര യുദ്ധത്തിൽ കായംകുളം രാജാവ് ഒരു മറവപ്പടയാളിയുടെ ചതിയാൽ വീരസ്വർഗ്ഗം പൂകിയിട്ടും കായംകുളത്തെ കീഴ്പ്പെടുത്താൻ മാർത്താണ്ഡ വർമ്മയ്ക്ക് പിന്നെയും നിരവധി യുദ്ധങ്ങൾ ചെയ്യേണ്ടി വന്നു....
ഓണാട്ടുകരയിലെ വിവിധ കളരികളിൽ ആയോധന പ്രാവീണ്യം നേടിയ കായംകുളം രാജാവിന്റെ നാനാ ജാതി മതസ്ഥരായ പ്രജകൾ വേണാടിന്റെ സൈന്യത്തെ ഏറെക്കാലത്തോളം എതിരിട്ടു.
ആ ധീര യോദ്ധാക്കളുടെ പിന്മുറക്കാരാണ് ഇന്നും പഴയ ശൗര്യത്തോടെ ഓച്ചിറ പടനിലത്ത് അങ്കം വെട്ടുന്നത്.
ഓച്ചിറക്കളിയിൽ പ്രധാനമായും രണ്ടിനങ്ങളാണ് പ്രദർശിപ്പിക്കുന്നത്. കളിക്കളത്തിൽ ഇറങ്ങുന്നതിന് മുമ്പുള്ള പയറ്റ് പ്രദർശനമായ 'കരക്കളിയും ' എട്ടു കണ്ടത്തിൽ നടത്തുന്ന 'തകിടകളിയും.' ഇതിൽ ആദ്യത്തേത് തെക്കെ കണ്ടത്തിലും, കളിക്കാരുടെ അഭ്യാസമികവ് തെളിയിക്കുന്ന പ്രദർശനം വടക്കേ കണ്ടത്തിലുമാണ് നടക്കുന്നത്.
കരകളിൽ നിന്ന് വരുന്ന കളരി ഗുരുക്കന്മാരുടെ നേതൃത്വത്തിൽ അയ്യായിരത്തിൽപ്പരം അഭ്യാസികൾ ഋഷഭവാഹനത്തിലേറിയുള്ള പരബ്രഹ്‌മത്തിന്റെ എഴുന്നെള്ളത്തിന് അകമ്പടി സേവിക്കും. എഴുന്നെള്ളത്ത് കിഴക്കും, പടിഞ്ഞാറുമുള്ള ആൽത്തറകൾ ചുറ്റി മഹാലക്ഷ്മിക്കാവും, ഗണപതി ആൽത്തറയും കടന്ന് എട്ടു കണ്ടത്തിന്റെ നടുവിലെത്തുന്നതോടെ അങ്കത്തിന് സമയമായി എന്ന സൂചനയേകി കളിക്കളത്തിന് മുകളിലെ ആകാശത്തിൽ ശ്രീകൃഷ്ണപ്പരുന്ത് വട്ടമിട്ട് പറക്കുമ്പോൾ ഇരു കരകളിൽ നിന്നും കരനാഥന്മാർ പടനിലത്തേക്ക് കുതിക്കുന്നു.
പരസ്പരം ഹസ്തദാനം ചെയ്ത് കര പറഞ്ഞ് അങ്കം കുറിക്കുന്നു. അടുത്ത ദിവസം പടനിലത്ത് മുഖാമുഖം കാണാം എന്ന് പ്രതിജ്ഞയെടുത്ത് പിരിയുന്നതോടെ ആദ്യ ദിവസത്തെ ചടങ്ങുകൾ അവസാനിക്കും.
രണ്ടാം ദിവസം ഉച്ചയ്ക്ക് ശേഷം യോദ്ധാക്കൾ കളിക്കണ്ടത്തിലെത്തുകയും 'തകിടകളിയിലെ ' പ്രാഗത്ഭ്യം തെളിയിച്ച് പരസ്പരം അങ്കം വെട്ടുന്നു.
കളിക്ക് ശേഷം ക്ഷേത്ര ഭരണ സമതി സമ്മാനമായി നൽകുന്ന 'പണക്കിഴി ' സ്വീകരിച്ച് സദ്യയുണ്ട് കരകളിലേക്ക് മടങ്ങുന്നതോടെ ഓച്ചിറക്കളിക്ക് തിരശ്ശീല വീഴുന്നു.
ഓച്ചിറക്കളി വെറുമൊരു ഉത്സവമല്ല. അധിനിവേശ ശക്തിക്കെതിരെ ഒരു നാട് ഒരേ മനസ്സോടെ നടത്തിയ പോരാട്ടത്തിന്റെ ഓർമ പുതുക്കലാണ്.
രണവീരന്മാരായ പൂർവ സൂരികൾക്കുള്ള ആദരവാണ്.
( സതീഷ് കെ.സി)
Courtesy Satheeshkc Csunnithan 🙏🏻