02/02/2024
1879 ഒക്ടോബർ 28 ന്(കൊല്ലവർഷം1055 തുലാം 12) പി.എം കൊച്ചുകുറു ജനിച്ചു. എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ താലൂക്കിൽപ്പെട്ട വാളകം എന്ന സ്ഥലത്ത് ഇടപ്പാട്ട് പഴയചിറങ്ങര കുടുംബത്തിലെ മാത്തു - അച്ചപ്പിള്ള ദമ്പതികളുടെ രണ്ടാമത്തെ മകനായിരുന്നു അദ്ദേഹം.
തന്റെ പ്രാഥമിക വിദ്യാഭ്യാസം എഴുത്തുകളരിയിൽ നിന്ന് നേടി. കുന്നക്കൽ കരയിലെ നൂനൂറ്റിൽ ആശാൻ, ഇൻഡ്യക്കൽ ആശാൻ എന്നിവരായിരുന്നു അധ്യാപകർ. മലയാളം വായിക്കുകയും എഴുതുകയും ചെയ്യുക, എഞ്ചുവടിക്കണക്ക്, വൈദ്യശ്ലോകങ്ങൾ, ഹിന്ദു പുരാണങ്ങൾ, ഓലയിൽ എഴുത്ത് എന്നിവയായിരുന്നു കളരിയിൽ നിന്ന് വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന അറിവ്. ആശാൻമാർക്ക് പഠിപ്പിക്കാൻ സൗകര്യം നേരിടുന്ന സമയത്ത് മറ്റ് വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതിനുള്ള ചുമതല ഏൽപ്പിച്ചിരുന്നത് സമർത്ഥനായ കൊച്ചുകുറുവിനെ ആയിരുന്നു. ബാല്യകാലത്ത് കുറെ നാള് രോഗിയായി തീരുകയും ജീവിച്ചിരിക്കുമോ എന്ന് സംശയിക്കത്തക്ക നിലയിലത്തെുകയും ചെയ്തു എങ്കിലും ദൈവ കാരുണ്യത്താൽ സൗഖ്യം പ്രാപിച്ചു. പിതാവിനോടും ജ്യേഷ്ഠസഹോദരനോടും ഒരുമിച്ച് കൃഷി ജോലികളിലും കന്നുകാലി മേയിക്കുന്നതിലും ഏർപ്പെട്ടു.
വാളകത്തുള്ള കാരക്കുന്നത്തു പണിക്കർ എന്നയാളുടെ കൈവശം അമരകോശം എന്ന ഗ്രന്ഥത്തിന്റെ ഒരു പകർപ്പ് ഉണ്ടായിരുന്നു. കൊച്ചുകുറു സമീപിച്ചു. അമരകോശത്തിലെ ശ്ലോകങ്ങൾ ഓലയിൽ എഴുതി എടുത്തു പാളത്തൊപ്പിയിൽ സൂക്ഷിച്ചു ജോലിസ്ഥലങ്ങളിൽ കൊണ്ടുപോയി ശ്ലോകങ്ങൾ പഠിച്ചു അമരകോശം ഹൃദിസ്ഥമാക്കി.
വൈദ്യനായിരുന്നില്ലെങ്കിലും വൈദ്യഗ്രന്ഥങ്ങളിലെ അനവധി ശ്ലോകങ്ങൾ മനപാഠമാക്കിയിരുന്നു.
അക്കാലത്തെ അക്ഷരശ്ലോക മത്സരങ്ങളിൽ കൊച്ചുകുറു ഒരു പ്രധാന സാന്നിധ്യമായിരുന്നു. പഴയ ക്രിസ്ത്യൻ കല്യാണങ്ങളിൽ ' അടച്ചുതുറപ്പാട്ട് ' എന്ന മത്സരമുണ്ടായിരുന്നു. വരന്റെയും വധുവിന്റെയും ബന്ധുക്കൾ തമ്മിലുള്ള ആലാപന മത്സരമായിരുന്നു അത്. കൊച്ചുകുറു അറിയപ്പെടുന്ന ഗായകൻ കൂടി ആയിരുന്നതിനാൽ മേൽപറഞ്ഞ മത്സരത്തിന് ആ പ്രദേശങ്ങളിൽ കൊച്ചുകുറുവിനെ കൂട്ടിക്കൊണ്ടു പോകുക പതിവായിരുന്നു.
ഒരു ചെറുകവി, നല്ല ഗായകൻ, നല്ല സുവിശേഷ പ്രസംഗകൻ, ഒരു എഴുത്തുകാരൻ, ആളാംപ്രതി വേലയ്ക്ക് പ്രത്യേക താലന്തുള്ളവൻ, വാദപ്രതിവാദങ്ങൾക്ക് അസാമാന്യ കഴിവ്, വാങ്ങുന്നതിനേക്കാൾ ഭാഗ്യം എന്ന പ്രമാണം അനുഷ്ഠിച്ചിരുന്ന ആൾ, മൂന്നു നേരമുള്ള കുടുബപ്രാർത്ഥന, കുടുംബജീവിതത്തിലും സഭാജീവിതത്തിലും ശുചീകരണം വരുത്താതെ നോക്കുക, തന്റെ ദൃഷ്ടിയിൽ മുഖം തുറന്നു പറയുകയും ചെയ്യുന്നു. കടം വാങ്ങാതെ ഉള്ളതു കൊണ്ട് തൃപ്തിയോടെ ജീവിക്കുക, നല്ല കൃഷി തൽപരൻ എന്നിവയെല്ലാം ദൈവം അദ്ദേഹത്തിനു നൽകിയ താലന്തുകളായിരുന്നു.
15 വർഷത്തോളം വാളകം മാർത്തോമ സണ്ടേസ്കൂൾ ഹെഡ്മാസ്റ്ററായി സേവനമനുഷ്ഠിച്ചു. വാളകത്തുള്ള ഭവനത്തെ കൂടാതെ പറമ്പഞ്ചേരിയിലുള്ള തച്ചാലിൽ ഭവനത്തിലും അദ്ദേഹം പങ്കെടുത്തു. പറമ്പഞ്ചേരിയിൽ താമസിക്കുന്ന സന്ദർഭങ്ങളിൽ ഞായറാഴ്ച പുലർച്ചെ എഴുന്നേറ്റ് മകനോടൊപ്പം കാൽനടയായി വാളകത്തേക്ക് പുറപ്പെടുന്നതും എട്ട് മണിക്ക് മുൻപായി തന്നെ സന്തേസ്കൂളിൽ എത്തിച്ചേരുന്നതും അദ്ദേഹത്തിന്റെ മകൻ പി കെ മാത്യു തന്റെ ആത്മകഥയിൽ പ്രതിപാദിക്കുന്നുണ്ട്
അതിരാവിലെ തിരുസന്നിധിയി, മനമേ പക്ഷിഗണങ്ങൾ തുടങ്ങിയ പ്രഭാതകീർത്തനങ്ങൾ വളരെ പ്രചാരം നേടിയ ഗാനങ്ങളാണ്. ഏകദേശം 160 ഓളം കീർത്തനങ്ങൾ കൊച്ചുകുറുപ്പ് രചിച്ചിട്ടുണ്ട്. വയലുകളിലെ ജോലിക്കിടയിലാണ് തന്റെ പല ഗാനങ്ങളും സൃഷ്ടിച്ചത്. വീട്ടിലെത്തുമ്പോൾ താൻ പറയുന്ന വരികൾ എഴുതാൻ ആരോടെങ്കിലും ആവശ്യപ്പെടും. അദ്ദേഹം എഴുതിയ പാട്ടുകൾ ക്രിസ്തീയ പ്രത്യാശയിൻ ഗീതങ്ങൾ എന്ന പേരിൽ ഒരു ഗ്രന്ഥമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വടക്കൻ തിരുവിതാംകൂർ സന്നദ്ധ സുവിശേഷ പ്രവർത്തനങ്ങളുടെ ഭാഗമായി മൂത്താമ്പക്കൽ കൊച്ചുകുഞ്ഞ് ഉപദേശി വാളകത്തു വരുമ്പോൾ കൊച്ചുകുറുവിന്റെ ഗൃഹത്തിൽ താമസിക്കുന്നത് പതിവായിരുന്നു. ഒരിക്കൽ സംഭാഷണത്തിനിടയിൽ താൻ രചിച്ച ഗീതങ്ങളെക്കുറിച്ചു കൊച്ചുകുറുപ്പ് പറയുവാൻ ഇടയായി. കൊച്ചുകുഞ്ഞു ഉപദേശി ആ പാട്ടുകൾ കാണാൻ താൽപ്പര്യം പ്രകടിപ്പിക്കുകയും തുടർന്ന് തിരഞ്ഞെടുത്ത 2 ഗാനങ്ങൾ(അതിരാവിലെ, മനമേ പക്ഷിഗണങ്ങൾ) ആശ്വാസഗീതങ്ങൾ എന്ന തന്റെ പാട്ട് പുസ്തകത്തിന്റെ തുടർന്ന് പ്രസിദ്ധീകരിച്ച പതിപ്പിൽ ഉൾപ്പെടുത്തുകയും ചെയ്തു.
മേക്കടമ്പ് ഉഴുന്നുങ്കൽ കുടുംബത്തിലെ വിത്തയെ അദ്ദേഹം വിവാഹം കഴിച്ചു. ഒരു മകനും ഏഴു പെൺമക്കളുമുണ്ടായി. അവരുടെ പേരുകൾ യഥാക്രമം അച്ചപ്പിള്ള, മാത്തു , കൊച്ചേലി, മറിയം, സാറ, ഹന്ന, റാഹേൽ, ശുശന്ന എന്നാണ്. 69-ാം വയസ്സിൽ സ്വഭാവത്തിൽ വെച്ച് അദ്ദേഹം മഹത്വത്തിലേക്ക് പ്രവേശിച്ചു. അദ്ദേഹത്തിന്റെ ഭൗതികശരീരം വാളകം മാർത്തോമ പള്ളിയുടെ സെമിത്തേരിയിൽ 1949 ജനുവരി 4 ന് സംസ്കരിച്ചു.
കടപ്പാട് : an online media