20/01/2026
കേരള യാത്രാ നായകന് പറയാനുള്ളത്
'മനുഷ്യർക്കൊപ്പം' എന്ന പ്രമേയത്തിൽ കേരള മുസ്‌ലിം ജമാഅത്ത് നേതൃത്വം 16 ദിവസം നീണ്ടുനിൽക്കുന്ന കേരളയാത്ര എന്ന ആശയവുമായി മുന്നോട്ടുവന്നപ്പോൾ പൂർണമായി അതിൽ ഭാഗമാകാൻ സാധിച്ചേക്കില്ല എന്ന ധാരണയിലായിരുന്നു ഞാൻ. ആരോഗ്യപരമായ പ്രയാസങ്ങൾ തന്നെയായിരുന്നു കാരണം. എന്നാൽ ഇക്കഴിഞ്ഞ ഏതാനും നാളുകളായി സമൂഹത്തിൽ വർധിച്ചു വരുന്ന വർഗീയ-ധ്രുവീകരണ പ്രചാരണങ്ങളും സംസാരങ്ങളും ഉള്ളിൽ ഏറെ നിരാശയും അസ്വസ്ഥതയുമുണ്ടാക്കിയിരുന്നു. തിരഞ്ഞെടുപ്പുകൾ മുതൽ നാട്ടിൽ നടക്കുന്ന എന്തും വർഗീയതയുടെ കോണിൽ നോക്കിക്കാണുന്ന സാഹചര്യം, മനുഷ്യത്വവും സാഹോദര്യവും വിലമതിക്കാതെയുള്ള പെരുമാറ്റങ്ങളും സംസാരങ്ങളും... എല്ലാം ഓർത്തപ്പോൾ ഒരുമയുടെ വിളംബരമായ യാത്രയിൽ കുറച്ചു ദിവസമെങ്കിലും ഭാഗമാവണമെന്ന ചിന്ത മനസ്സിൽ ശക്തിപ്പെട്ടു.
1999 ലും 2012 ലുമായി കേരളത്തിലുടനീളം നടത്തിയ യാത്രകൾ സമ്മാനിച്ച ഉണർവും അതിൽ ഉയർന്നുകേട്ട ഒരുമയുടെയും ഒന്നിപ്പിന്റെയും ധ്വനികളും ഓർത്തപ്പോൾ വീണ്ടുമൊന്നുമാലോചിക്കേണ്ടി വന്നില്ല. എങ്കിലും ആരോഗ്യകാര്യത്തിൽ, ദീർഘസമയത്തെ തുടർച്ചയായ യാത്രകളിൽ എനിക്ക് ആശങ്കയുണ്ടായിരുന്നു. പ്രാർഥനകളോടെ ഉള്ളാൾ സിയാറത്തിനായി മർകസിൽ നിന്നിറങ്ങുമ്പോൾ ഈ സമൂഹത്തിന്റെ ശാന്ത-സുന്ദര ഭാവവും അകലങ്ങളില്ലാത്ത മനുഷ്യരുമായിരുന്നു മനസ്സു നിറയെ.
സയ്യിദ് മുഹമ്മദ് ശരീഫുൽ മദനിയുടെ ആത്മീയ സാന്നിധ്യത്തിൽ ഉലമാക്കളുടെയും സാദാത്തുക്കളുടെയും ദുആയോടെ ആരംഭിക്കുകയും, നിർണായക ഘട്ടങ്ങളിൽ എന്റെ ജീവിതത്തിലെ തണലും തുണയുമായിരുന്ന താജുൽ ഉലമയുടെയും നൂറുൽ ഉലമയുടെയും കൻസുൽ ഉലമയുടെയും ഓർമകൾ നിറഞ്ഞു നിൽക്കുന്ന വേദികളിലൂടെ ആദ്യ ദിനങ്ങൾ സഞ്ചരിക്കുകയും ചെയ്തപ്പോൾ അത് നൽകിയ ഊർജം ചെറുതായിരുന്നില്ല. ഒപ്പം ചെറിയ വേദികളിൽ പോലും ഈ ആശയത്തെയും പ്രസ്ഥാനത്തെയും കേൾക്കാൻ ഒന്നിച്ചുകൂടിയ മനുഷ്യർ നൽകിയ പ്രചോദനവും പ്രാർഥനയും വലുതായിരുന്നു. അതാവാം യാത്രാവസാനം വരെ എന്നെ കൂടുതൽ ഉത്സാഹവാനാക്കിയത്. കടുത്ത തണുപ്പ് ആരോഗ്യത്തെ ബാധിച്ചേക്കുമെന്ന ഡോക്ടർമാരുടെ കർശന നിർദേശമുള്ളതുകൊണ്ട് മാത്രമാണ് വയനാടും നീലഗിരിയിലും എത്താൻ സാധിക്കാതിരുന്നത്. അതിലിപ്പോഴും സങ്കടമുണ്ട്. പ്രദേശത്തെ പ്രവർത്തകരോടും സ്നേഹജനങ്ങളോടും ക്ഷമ ചോദിക്കുന്നു.
പതിനാറു ദിവസങ്ങൾ പിന്നിട്ട് തിരുവനന്തപുരത്ത് സമാപിച്ചപ്പോൾ വലിയ സന്തോഷം തോന്നുന്നു. കഴിഞ്ഞ രണ്ടുയാത്രകളിലും ഞങ്ങളുമായി അകന്നു നിന്ന ചിലരെങ്കിലും സമൂഹത്തിലുണ്ടായിരുന്നു. വേദി പങ്കിടാതിരിക്കുകയും ബഹിഷ്കരിക്കുകയും ചെയ്തവർ പോലും കഴിഞ്ഞ കാലത്തെ വിസ്മരിച്ച് ഈ യാത്രയിൽ മിക്കയിടത്തും കൂടെയുണ്ടായി എന്നത് മനുഷ്യർക്കിനിയും ചേർന്നിരിക്കാൻ സാധിക്കുമെന്ന ശുഭകരമായ സന്ദേശമാണ് നൽകിയത്. ഒരുപക്ഷെ കഴിഞ്ഞ യാത്രകളും, സമസ്തയും മർകസ് ഉൾപ്പെടെയുള്ള അനുബന്ധ സ്ഥാപനങ്ങളും നാളിതുവരെ നിർവഹിച്ച സാമൂഹിക ദൗത്യങ്ങളുടെ കൂടി പ്രതിഫലനമായാണ് ഞാനതിനെ കാണുന്നത്.
ആരെയും ചെറുതായി കാണാനോ തോൽപ്പിക്കാനോ ആൾബലം പ്രകടിപ്പിക്കാനോ വേണ്ടിയുള്ളതായിരുന്നില്ല ഈ യാത്ര. അനുദിനം മുഴങ്ങികേൾക്കുന്ന വിഭാഗീയതക്ക് അതീതമായി മനുഷ്യരെ ഒന്നിപ്പിക്കാനും നാടിന്റെ വികസനവും ആവശ്യങ്ങളും കൂടുതൽ ചർച്ചചെയ്യപ്പെടാനും ഈ പ്രയാണം ഉപകരിച്ചിട്ടുണ്ടെന്നാണ് പ്രത്യാശ. അടിത്തട്ടിലെ ജനങ്ങളിൽ നിന്ന് ഓരോ നാടിന്റെയും ആവശ്യങ്ങളും പുരോഗതിയും ഭരണാധികാരികളിലെത്തിക്കാൻ, സമൂഹത്തിന്റെ ചർച്ചാ മണ്ഡലങ്ങളിൽ സജീവമാക്കാൻ കേരള മുസ്‌ലിം ജമാഅത്തിന് സാധിച്ചിട്ടുണ്ട്. കൃത്യമായ ഇടവേളകളിൽ മനുഷ്യരെ കൂടെയിരുത്താനും മനുഷ്യ നന്മക്കായി ആലോചനകൾ നടത്താനും ഇത്തരം യാത്രകൾ ഇനിയും വേണ്ടതുണ്ട്. വരുന്ന സമൂഹവും തലമുറയും അത്തരം ദൗത്യങ്ങൾ സമയാനുസരണം നിർവഹിക്കുമെന്ന് ഞാൻ കരുതുന്നു. ഈ കുറിപ്പിന്റെ തുടക്കത്തിൽ സൂചിപ്പിച്ചതുപോലെ സമൂഹത്തെ ഭിന്നിപ്പിക്കുന്ന, മനുഷ്യരെ തമ്മിൽ അകറ്റുന്ന പ്രവർത്തനങ്ങളിൽ ഒരാളും ഭാഗമാവരുതെന്നും അത്തരം ശ്രമങ്ങളെ ചെറുത്ത് തോൽപ്പിക്കണമെന്നും ഒന്നുകൂടി ഉണർത്തുന്നു.
ഈ യാത്രയെ അവിസ്മരണീയമാക്കിയ ഉപനായകർ, സംഘാംഗങ്ങൾ, മനുഷ്യർ, സംഘടനാ പ്രവർത്തകർ, രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക നേതാക്കൾ തുടങ്ങി മനസ്സുകൊണ്ടും പ്രാർഥനകൊണ്ടും ശാരീരിക-സാമ്പത്തിക അധ്വാനങ്ങൾ കൊണ്ടും ചേർന്നുനിന്നവർക്കെല്ലാം എന്റെ പ്രാർഥനകൾ നേരുന്നു. സമാപന സമ്മേളനത്തിൽ റഈസുൽ ഉലമ സുലൈമാൻ ഉസ്താദ് പറഞ്ഞതുപോലെ 'ഇത് സമാപനമല്ല', മനുഷ്യർക്കൊപ്പം എന്ന ആശയത്തിന്റെ ഒരു വിളംബരവേദി മാത്രമാണ്. ആകസ്മികമെന്നോണം മിഅ്റാജിന്റെ പവിത്രമേറിയ രാവിൽ പ്രാർഥനകളോടെ സമൂഹത്തിൽ നമ്മുടെ സന്ദേശം വിതക്കാനായി എന്നതും ഇരട്ടിമധുരം തന്നെ. നമുക്കിനിയും ഈ ദൗത്യം ഏറെ മുന്നോട്ട് കൊണ്ടുപോവേണ്ടതുണ്ട്. അല്ലാഹു അനുഗ്രഹിക്കട്ടെ,