16/01/2025
വിഷ്ണുഭജനത്തിന് പ്രാധാന്യമുള്ള വ്യാഴാഴ്ച സാമ്പത്തിക ഉന്നമനത്തിനായി ഈ അനുഷ്ഠാനങ്ങൾ
വ്യാഴാഴ്ചകൾ വിഷ്ണുഭജനത്തിനു പ്രധാനമാണ്. സാമ്പത്തിക ദുരിതങ്ങളിൽ നിന്ന് കരകയറാനും കടബാധ്യതകളിൽ അകപ്പെടാതിരിക്കുന്നതിനും വ്യാഴാഴ്ചകളിലെ വിഷ്ണു ഭജനം സഹായിക്കും . നെയ്‌വിളക്കിനു മുന്നിലിരുന്നുള്ള നാമജപം അതീവ ഫലദായകമാണ്. ഭഗവാന്റെ ചിത്രത്തിന് മുന്നിൽ ഒരു മൺചിരാതിൽ നെയ്യൊഴിച്ചു ദീപം തെളിയിച്ചു മംഗള ആരതി മൂന്നുതവണ ഉഴിയാം. ഭഗവാന്റെ നാമങ്ങളിൽ വിഷ്ണുഗായത്രി, അഷ്ടാക്ഷരീ മന്ത്രം (ഓം നമോ നാരായണായ), ദ്വാദശാക്ഷരീ മന്ത്രം (ഓം നമോ ഭഗവതേ വാസുദേവായ), വിഷ്ണു ദ്വാദശ നാമങ്ങൾ, നാമത്രയം (ത്രക്ഷരി), വിഷ്ണു സ്തോത്രം, കലിദോഷനിവാരണ മന്ത്രം, നരസിംഹമന്ത്രം എന്നിവ ഉൾപ്പെടുത്താം.
മഹാവിഷ്ണു ഗായത്രി
കിഴക്കോട്ടോ വടക്കോട്ടോ അഭിമുഖമായിരുന്നു വിഷ്ണു ഗായത്രി ജപിക്കാം. മന്ത്രങ്ങളുടെ മാതാവായ ഗായത്രി മന്ത്രം ജപിച്ചശേഷമാവണം വിഷ്ണു ഗായത്രി ജപിക്കാൻ.
രാത്രി ജപം പാടില്ല
'ഓം നാരായണായ വിദ്മഹേ
വാസുദേവായ ധീമഹി
തന്നോ വിഷ്ണു പ്രചോദയാത്.'
ഈ ജപം വിഷ്ണുസഹസ്രനാമത്തിനു തുല്യം
ജീവിതത്തിരക്കിനിടയിൽ വിഷ്ണുസഹസ്രനാമം ജപിക്കാൻ സാധിക്കാത്തവർ 'ശ്രീരാമ രാമ രാമേതി രമേ രാമേ മനോരമേ സഹസ്രനാമതതുല്യം രാമനാമ വരാനനേ ശ്രീരാമനാമ വരാനന ഓം നമ ഇതി' എന്ന ശ്രീരാമ മന്ത്രം മൂന്നു തവണ ജപിക്കുന്നതിലൂടെ സഹസ്രനാമജപപുണ്യം സാധാരണക്കാർക്ക് ലഭ്യമാകും.
വിഷ്ണു ദ്വാദശ നാമങ്ങൾ
ഭഗവാന്റെ മൂലമന്ത്രങ്ങൾ ജപിക്കുന്നത് പോലെ പ്രധാനമാണ് വിഷ്ണു ദ്വാദശ നാമങ്ങൾ ജപിക്കുന്നത്. നിത്യവും ജപിക്കുന്നതിലൂടെ ഗ്രഹപ്പിഴ ദോഷങ്ങളകലുകയും രോഗദുരിതശാന്തി ലഭിക്കുകയും ചെയ്യുമെന്നാണ് പറയപ്പെടുന്നത്. 'ഓം നമോ ഭഗവതേ വാസുദേവായ' എന്ന ദ്വാദശാക്ഷരീ മന്ത്രം ജപിച്ചശേഷമാണ് വിഷ്ണു ദ്വാദശ നാമങ്ങൾ ജപിക്കേണ്ടത്. 108 തവണ ജപിക്കാൻ സാധിക്കാത്തവർ രാവിലെയും വൈകിട്ടും കുറഞ്ഞത് 12 തവണയെങ്കിലും ജപിക്കുന്നത് ഉത്തമമാണ്.
ഓം കേശവായ നമഃ
ഓം നാരായണായ നമഃ
ഓം മാധവായ നമഃ
ഓം ഗോവിന്ദായ നമഃ
ഓം വിഷ്ണവേ നമഃ
ഓം മധുസൂദനായ നമഃ
ഓം ത്രിവിക്രമായ നമഃ
ഓം വാമനായ നമഃ
ഓം ശ്രീധരായ നമഃ
ഓം ഹൃഷീകേശായ നമഃ
ഓം പത്മനാഭായ നമഃ
ഓം ദാമോദരായ നമഃ
ധന്വന്തരി മന്ത്രം
'ഓം നമോ ഭഗവതേ വാസുദേവായ
ധന്വന്തരയേ അമൃതകലശഹസ്തായ
സർവാമയവിനാശായ ത്രൈലോക്യനാഥായ ഭഗവതേ നമഃ'
നാമത്രയം ത്രക്ഷരി എന്നും അറിയപ്പെടുന്നു. നിത്യവും പന്ത്രണ്ടു തവണ ജപിക്കുന്നതിലൂടെ ആദിവ്യാധികൾ അകലും എന്നാണ് വിശ്വാസം.
നാമത്രയം
അച്യുതായ നമഃ,
അനന്തായ നമഃ
ഗോവിന്ദായ നമഃ.
ആയുരാരോഗ്യസൗഖ്യത്തിനായി മേൽപ്പത്തൂർ നാരായണഭട്ടതിരിപ്പാട് 100 ദശകങ്ങളിലായി ഭഗവാന് സമർപ്പിച്ച നാരായണീയം പാരായണം ചെയ്യുന്നത് സവിശേഷ ഫലദായകമാണ്. രോഗമുക്തിക്കു വേണ്ടിയുള്ള പ്രാർഥനകളാണ് നാരായണീയത്തിലുടനീളം നിറഞ്ഞുനിൽക്കുന്നത്.നാരായണീയത്തിലെ പ്രാർഥനാശ്ലോകങ്ങളിൽ ഏറെ പ്രാധാന്യം കൽപിക്കപ്പെടുന്നത് ദശകം-08, ശ്ലോകം-13 നാണ്.
നാരായണീയം, ദശകം-08, ശ്ലോകം-13
'അസ്മിൻ പരാത്മൻ! നനു പാത്മകൽപേ
ത്വമിത്ഥമുത്ഥാ പിതപത്മയോനിഃ
അനന്തഭൂമാ മമ രോഗരാശിം
നിരുന്ധി വാതാലയവാസ! വിഷ്ണോ!'
അർഥം- അല്ലയോ പരമാത്മാവേ, ഗുരുവായൂരപ്പാ, വിഷ്ണോ, ഈ പാത്മകൽപത്തിൽ ബ്രഹ്മാവിനെ സൃഷ്ടികർമങ്ങൾക്കായി ഉണർത്തിയ അനന്തമായ മഹത്വങ്ങളുള്ള അങ്ങ് എന്റെ രോഗങ്ങളെ മുഴുവൻ ശമിപ്പിക്കേണമേ എന്നാണു പ്രാർഥന.
കലിദോഷനിവാരണ മന്ത്രം
കലിദോഷനിവാരണ മന്ത്രം ഒൻപതു തവണ ജപിച്ചാല്‍ മാലിന്യങ്ങള്‍ അകന്ന് മനസ്സ് സൂര്യനെപ്പോലെ തെളിവുറ്റതാകും. 108 തവണ ജപിക്കുന്നത് ശ്രേഷ്ഠമാണ് . കലിയുഗത്തിലെ ഏറ്റവും ശക്തിയേറിയ നാമമാണിത്
'ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ'