27/08/2026
"നട്ടുച്ചക്ക് വെള്ളം കോരുന്നവൾ"
ശമര്യസ്ത്രീ (യോഹന്നാൻ 4:5-29)
സൂര്യൻ തലമുകളിൽ തീക്കനലായി നിന്ന സമയം.
ആറാം മണി (നട്ടുച്ച സമയം)
മറ്റുള്ളവർ വെള്ളം കോരാൻ എത്തുന്ന പ്രഭാതത്തിന്റെ തണുപ്പോ സന്ധ്യയുടെ ഇളം കാറ്റോ ഇല്ലാത്ത സമയം. മനുഷ്യരുടെ കണ്ണുകളിൽ നിന്ന് ഒളിച്ചുനിൽക്കാൻ കഴിയുന്ന സമയം.
അവൾ ആ നേരം നോക്കിയാണു കിണറ്റിൻകരയിലേക്ക് വന്നത്.
വെള്ളം കോരാനായിരുന്നു അവളുടെ വരവ്; പക്ഷേ വെള്ളത്തേക്കാൾ ദാഹിച്ചിരുന്നത് അവളുടെ ആത്മാവായിരുന്നു.
കൈയിൽ കുടവും ഹൃദയത്തിൽ പറയാനാകാത്ത ഭാരവുമായി അവൾ യാക്കോബിന്റെ കിണറ്റിൻകരയിൽ എത്തി.
മറ്റുള്ള സ്ത്രീകളോടൊപ്പം വരാതിരിക്കാൻ അവൾ ശ്രദ്ധിച്ചിരുന്നതുപോലെ; ഒരുപക്ഷേ, മറ്റുള്ളവരുടെ നോട്ടങ്ങളിൽ നിന്ന് രക്ഷപ്പെടാനായിരുന്നു അവളുടെ നട്ടുച്ചയാത്ര.
അവളുടെ ജീവിതത്തെക്കുറിച്ച് ഗ്രാമത്തിന് ക്ഥകൾ പറയാനുണ്ടായിരുന്നു.
അവളുടെ ഭൂതകാലം അവളുടെ പിന്നാലെ നിഴലുപോലെ കരിപുരണ്ട് നടന്നിരുന്നു.
മനുഷ്യർ അവളെ ഒരു നേരമ്പോക്ക് കഥയായി കണ്ടപ്പോൾ, ക്രിസ്തു അവളെ ഒരു മനുഷ്യ സ്ത്രീയായി കണ്ടു.
അവൾ വെള്ളം കോരാൻ കിണറ്റിലേക്കിറങ്ങിയപ്പോൾ, അവിടെ അവളെ കാത്തിരുന്നത് വെള്ളത്തിനായുള്ള ഒരു സാധാരണ യാത്രയുടെ അവസാനമല്ലായിരുന്നു—ജീവജലത്തിന്റെ ഉറവിടമായ യേശുവായിരുന്നു.
“എനിക്കു കുടിപ്പാൻ തരിക” എന്ന യേശുവിന്റെ വാക്കുകൾ അവളുടെ കൈയിലെ കുടത്തോടല്ല, ഹൃദയത്തിലെ ശൂന്യതയോടായിരുന്നു സംസാരിച്ചത്.
അവൾ അന്വേഷിച്ചത് കിണറ്റിലെ വെള്ളമായിരുന്നു;
യേശു അവൾക്കു ലഭിച്ചത് ഒരിക്കലും വറ്റാത്ത ജീവന്റെ ഉറവിടമായിരുന്നു.
“ഈ വെള്ളം കുടിക്കുന്നവന് വീണ്ടും ദാഹിക്കും; ഞാൻ കൊടുക്കുന്ന വെള്ളം കുടിക്കുന്നവന് ഒരുനാളും ദാഹിക്കയില്ല” എന്ന യേശുതമ്പുരാന്റെ വാക്കുകളിൽ അവളുടെ ജീവിതത്തിന്റെ യഥാർത്ഥ ദാഹം വെളിപ്പെട്ടു.
അവളുടെ കഴിഞ്ഞകാലത്തെ യേശുവിനു അറിയാമായിരുന്നു.
എന്നിട്ടും അവളെ കുറ്റപ്പെടുത്താൻ അവൻ കല്ലെടുത്തില്ല;
മറിച്ച്, അവളുടെ മുറിവുകളിൽ കൈവെച്ച് അവളെ പുതുജീവിതത്തിലേക്ക് വിളിച്ചു.
നട്ടുച്ചയിൽ ആരും കാണാതെ ഒറ്റയ്ക്ക് വന്ന അവൾ,
പിന്നീട് പട്ടണത്തിലേക്ക് ജനക്കൂട്ടത്തിലേക്ക് ഓടിച്ചെന്നു.
വെള്ളം കോരാൻ കൊണ്ടുവന്ന കുടം അവിടെ തന്നെ ഉപേക്ഷിച്ചു.
കാരണം, ജീവജലം കണ്ടെത്തിയവൾക്ക് ഇനി പഴയ കുടത്തിന്റെ ആവശ്യമില്ലായിരുന്നു.
ഒരിക്കൽ മനുഷ്യരുടെ കണ്ണുകളിൽ നിന്ന് മറഞ്ഞുനിന്നവൾ,
ഇപ്പോൾ മനുഷ്യരുടെ മുന്നിൽ നിന്നുകൊണ്ട് സാക്ഷ്യം പറഞ്ഞു:
“ഞാൻ ചെയ്തതൊക്കെയും എന്നോടു പറഞ്ഞ ഒരു മനുഷ്യനെ വന്നു കാണുവിൻ.”
നട്ടുച്ചയുടെ ഏകാന്തതയിൽ ആരംഭിച്ച ആ കൂടിക്കാഴ്ച, അവളുടെ മാത്രമക്ക ഒരു പട്ടണത്തിന്റെ മുഴുവൻ ആത്മീയ ഉണർവായി മാറി.
ചിലപ്പോൾ നമ്മുടെ ജീവിതത്തിലെ നട്ടുച്ചകൾ തന്നെയാണ് ദൈവികമായ കൂടിക്കാഴ്ചകളുടെ സമയമാകുന്നത്.
മനുഷ്യർ നമ്മിൽ നിന്ന് അകന്നുപോകുന്നിടത്ത് ക്രിസ്തു നമ്മെ തേടിയെത്തുന്നു.
ലോകം നമ്മുടെ ഇരുണ്ട ഇടം കാണുമ്പോൾ, ക്രിസ്തു നമ്മുടെ ഭാവിയെ കാണുന്നു.
നമ്മുടെ കൈയിലെ ശൂന്യമായ കുടം കാണുമ്പോൾ, അവൻ നമ്മുടെ ഹൃദയത്തിലെ ദാഹം കാണുന്നു.
അതുകൊണ്ട്, നട്ടുച്ചയിലെ ഓരോ കിണറ്റിൻകരയിൽ നിന്നും ഇന്നും ആ ശബ്ദം കേൾക്കാം:
“നിനക്കു ദാഹമുണ്ടോ?
ഞാൻ തരുന്ന വെള്ളം കുടിക്ക.”
അത് കിണറ്റിലെ വെള്ളത്തിന്റെ ക്ഷണികമായ ക്ഷണമല്ല;
ജീവന്റെ ഉറവിടമായ ക്രിസ്തുവിന്റെ നിത്യ സ്നേഹത്തിലേക്കുള്ള ക്ഷണമാണ്.
ദൈവം അനുഗൃഹിക്കട്ടെ....
(ഷിബു ശെമ്മാശൻ)