22/03/2026
മുൻ വാരണപ്പള്ളി കുടുംബകാരണവർ🌹 നിയമസഭ കാണാത്ത
കായംകുളം എം എൽ ഏ
----------
ഒരുപക്ഷേ കായംകുളം നിവാസികൾക്ക്
അത്രക്ക് സുപരിചിതനോ, രേഖകളിലോ
മറ്റോ വേഗം ലഭ്യമാകാത്തതും കായംകുളത്തിന് പെട്ടെന്ന് തിരസ്കരിക്കാനാവാത്തതുമായ ഒരു ജനപ്രതിനിധിയാണ് ഡോ. പി.കെ സുകുമാരൻ. 1965 ലാണ് അദ്ദേഹം കായംകുളത്ത് നിന്നും കേരളനിയമസഭയിലേക്ക് സിപിഎം സ്ഥാനാര്ഥിയായി ആദ്യമായി മത്സരിക്കുന്നത്.
വോട്ട് പിടിക്കാൻ അദ്ദേഹം കായംകുളത്ത് വന്നില്ല. പോസ്റ്ററിൽ പ്രിന്റ്ചെയ്ത അദ്ദേഹത്തിന്റെ ചിത്രം നോക്കിയാണ് ആളുകൾ ഡോ. സുകുമാരനെ മനസിലാക്കിയത്.
ജയിലിൽ കിടന്നു കൊണ്ടാണ് അദ്ദേഹം കായംകുളം മണ്ഡലത്തിൽ മത്സരിക്കുന്നത്. രാഷ്ട്രീയ തടവുകാരനായി തിരുവനന്തപുരം സെൻട്രൽ ജയിലിൽ കഴിയുകയായിരുന്നു. കമ്മ്യൂണിസ്റ്റ് വിരുദ്ധഭരണകൂടം ചൈനീസ് ചാരനെന്ന് മുദ്രകുത്തി കേരളത്തിലെ സിപിഎം നേതാക്കളെ ജയിലിലാക്കിയപ്പോൾ
അന്ന് നേതൃത്വനിരയിൽ ഉണ്ടായിരുന്ന
ഡോ. പി.കെ സുകുമാരനേയും പിടിച്ചകത്തിട്ടു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായിരുന്ന സുകുമാരൻ പിളർപ്പിനെ തുടർന്ന് 1964 ൽ സിപിഐ (എം) രൂപീകരിച്ചഘട്ടത്തിൽ അതിൽ അംഗമായി.
അങ്ങനെയാണ് അദ്ദേഹം തിരു.സെൻട്രൽ ജയിലിൽ രാഷ്ട്രീയക്കാരുടെ തടവുമുറിയിൽ നിന്നും കായംകുളം നിയമസഭാ മണ്ഡലത്തിലേക്ക് മത്സരിക്കുന്നതിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കുന്നത്. സ്ഥാനാർത്ഥിയെ ഒരുനോക്ക് കാണാതെയോ, സ്വീകരണങ്ങൾ ഏറ്റുവാങ്ങാതെയോ, വോട്ടഭ്യർത്ഥനയോ ഹസ്തദാനമോ കെട്ടിപ്പിടിയോ വെളുക്കെ ചിരിയോ ജാതി മതങ്ങളുടെ സ്വാധീനമോ കൂടാതെ വൻ ഭൂരിപക്ഷത്തോടെ അദ്ദേഹത്തെ ജനങ്ങൾ ഹർഷാരവത്തോടെ
നെഞ്ചോട് ചേർത്തു.
അദ്ദേഹത്തെ പാരാജയപ്പെടുത്താൻ കളത്തിലിറങ്ങിയ എതിർ സ്ഥാനർത്ഥികളാവട്ടെ വൻ തോക്കുകളും. തച്ചടി പ്രഭാകരൻ, (കോൺഗ്രസ്സ് ) കെ.കെ.മുഹമ്മദ് ( കേരള കോൺഗ്രസ്) എൻ.എസ്.പി.പണിക്കർ അടക്കം
പല പ്രമുഖരും അണിനിരന്നെങ്കിലും ഡോ. സുകുമാരന്റെ കൈക്ക് എല്ലാവരും നിഷ്പ്രഭമായി. അദ്ദേഹം ജയിൽ മോചിതനായ ഉടനെ കായംകുളത്ത് നടന്ന സ്വീകരണ പരിപാടി
അന്നേവരെ കായംകുളം കണ്ടതിൽ വച്ചേറ്റവും ജനസാഗരം അലയടിക്കുന്നതായിരുന്നു. അതിന് സമാനമായ ഒരു പരിപാടി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന് കായംകുളത്ത് നൽകിയ സ്വീകരണമായിരുന്നെന്ന് പഴമക്കാർ പറയുന്നു. മുൻമുഖ്യമന്ത്രി ആർ.ശങ്കർ അടക്കമുള്ളവർ തച്ചടിയുടെ തെരെഞ്ഞെടുപ്പ് പരിപാടിയിൽ പങ്കെടുത്തു.ഡോ. സുകുമാരന്റെ തെരെഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ പ്രശസ്ത
കാഥികനായിരുന്ന ഓച്ചിറ രാമചന്ദ്രൻ ആയിരുന്നു.
1965 ൽ നടന്ന നിയമസഭ
തെരെഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്തതിനാൽ സഭ കൂടാതെ പിരിച്ചു വിട്ടതിനാൽ അന്നത്തെ എം എൽ എ മാരാരും നിയമസഭ കണ്ടില്ല. അങ്ങനെ ഡോ. പി.കെ സുകുമാരനും സഭയിലേക്ക് അക്കുറി പോയില്ല. അങ്ങനെ നിയമസഭ കാണാത്ത്
കായംകുളം എം എൽ ഏ യായി ഡോ. പി കെ സുകുമാരൻ.
സുന്ദരൻ, സുമുഖൻ, സുസ്മേരവരദൻ, സൗകുമാര്യം തുളുമ്പുന്ന ആകാരാദികൾ.
ആറടി ഉയരം, സ്വർണ്ണനിറം, മാന്യമായ പെരുമാറ്റം യഥാർത്ഥ കമ്മ്യൂണിസ്റ്റ്. പ്രഭാഷണകലയിൽ ആഗ്രഗണ്യൻ, ലളിതമായഭാഷയിൽ മതവേദഗ്രന്ഥങ്ങൾ ഉദ്ധരിച്ചുള്ള വസ്തുതാപഗ്രന്ധനങ്ങൾ, ശ്രോതാക്കളെ പിടിച്ചിരിത്തുന്ന വാഗ്ധോരണി. അക്കാലത്ത് സമ്മേളനങ്ങളിലേക്ക് ആളെ കൂട്ടാൻ സാംബശിവന്റെ കഥാപ്രസംഗവും ഡോ. പികെ സുകുമാരന്റെ പ്രഭാഷണവും ഉണ്ടായിരിക്കുമെന്ന് പഴയ നോട്ടീസുകളിൽ കാണാവുന്നതാണ്.
തമിഴ്, ഇംഗ്ളീഷ്, സംസ്കൃതം തുടങ്ങിയ ഭാഷകളിൽ വ്യുല്പത്തിയുള്ളയാളായിരുന്നു.
സ്വാതന്ത്ര്യ സമരരംഗത്ത് നിന്നാണ് അദ്ദേഹം പിൽക്കാല ജനായത്തഭരണത്തിലും രാഷ്ട്രീയത്തിലും നിറഞ്ഞു നിന്നിരുന്നത്. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത ഘട്ടത്തിലും ജയിൽ കഴിയേണ്ടി വന്നു. സ്വാതന്ത്ര്യസമര പെൻഷൻ വേണ്ടായെന്നു അദ്ദേഹം എഴുതി കൊടുത്തു.
ജയിൽ കിടന്ന അവസരത്തിൽ ജയിൽ പുള്ളികൾ ഭിത്തികളിൽ മാർക്സിന്റെയും മറ്റും താടിയുള്ള ചിത്രം വരക്കുമ്പോൾ ജയിലർ ചോദ്യം ചെയ്യുമ്പോൾ സഹതടവുകാരനായ സുകുമാരന്റെ ചിത്രമാണന്ന് പറഞ്ഞാണ് രക്ഷപെടുന്നത്. അന്ന് അദ്ദേഹം ദീക്ഷവളർത്തിയിരുന്നു.
കെ. ബാലകൃഷ്‌ണന്റെ കൗമുദി പ്രസിദ്ധീകരണത്തിലെ ചോദ്യോത്തര പംക്തിയിൽ എല്ലാവരും ആദരിക്കുന്ന ഒരു കേരളക്കാരൻ ആരാണ് എന്ന ചോദ്യത്തിന്
ഡോ. പി.കെ.സുകുമാരൻ എന്നാണ് ഉത്തരമെഴുതിയത്. 1967 ൽ കുണ്ടറ നിയോജകമണ്ഡലത്തിൽ നിന്നും സിപിഎം ടിക്കറ്റിൽ വിജയിച്ചു. തുടർന്ന് ആർ.എസ്.പി
യുടെ മോസ്‌കോയായ കൊല്ലത്ത് നിന്നും ടികെ.ദിവാകരനെതിരെ മത്സരിച്ചിരുന്നു. വിജയിക്കാൻ കഴിഞ്ഞില്ല. ഇൻഡോ - ചൈന ഫ്രണ്ട്ഷിപ്പ് സംഘടനയുടെ അഖിലേന്ത്യാ പ്രസിഡന്റ് ആയിരുന്നു. 1954 ൽ തിരുക്കൊച്ചിയിലേക്ക് മത്സരിച്ചു വിജയിച്ചിരുന്നു.
ഡോ. പി.കെ.സുകുമാരൻ പരാജയപ്പെടുത്തിയ പ്രമുഖരാണ് ഏ.ഏ. റഹിം (ഇരവിപുരം), സി.എം.സ്റ്റീഫൻ (കുണ്ടറ), തച്ചടി പ്രഭാകരൻ (കായംകുളം). കൊല്ലത്ത് ടി.കെ. ദിവാകരനുമായുള്ള മത്സരത്തിൽ മാത്രമാണ് പരാജിതനായത്.
പാർട്ടിയിൽ ഉടലെടുത്ത ആഭ്യന്തര പ്രശ്നങ്ങൾ മൂലമാണെന്ന് പാർട്ടിയുടെ അവലോകന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അസംബ്ലി തെരെഞ്ഞെടുപ്പുകളിൽ നാല് പ്രാവശ്യം അദ്ദേഹം വിജയിച്ചു. 1965 ൽ കായംകുളത്ത് മത്സരിക്കുമ്പോൾ സ്ഥാനാര്ഥികൾക്ക് ലഭിച്ച വോട്ടുകൾ ഡോ.പി.കെ.സുകുമാരൻ ( 17,522), തച്ചടി പ്രഭാകരൻ (17,179), കെ.കെ.മുഹമ്മദ് (15,519) കടുത്ത ത്രികോണ മത്സരത്തിൽ 349 വോട്ടിന്റെ ഭൂരിപക്ഷം സുകുമാരന്
ലഭിച്ചു.
അന്ന് ജയിലിൽ നിന്നും സുകുമാരനോടോപ്പം നിയമസഭയിലേക്ക് മത്സരിച്ചവരാണ് സ.കെ.അനിരുദ്ധനും.റ്റി ഏ. മൈതീൻ കുഞ്ഞും, കൂടാതെ,ആറാട്ടുപുഴ സ്വദേശി സ.എം.ഉസ്മാൻ ആലപ്പുഴനിന്നും റ്റി വി തോമസിന് എതിരെയും മത്സരിച്ചു. കായംകുളത്തെ പൗരാണിക കുടുംബമായ വാരണപ്പള്ളിയിൽ പിറന്ന് വീണ ഇദ്ദേഹം ജീവിതാന്ത്യത്തിൽ താമസം കൊല്ലത്ത് നിന്നും കായംകുളം വാരണപ്പള്ളിയിലേക്ക് മാറ്റിയിരുന്നു.
--π--