26/05/2026
🤲🏻
ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ മഹാസംഗമമായ അറഫക്ക് ഒട്ടനവധി സവിശേഷതകളുണ്ട്. ഭാഷ, വർണം, വർഗം, ദേശം തുടങ്ങി മനുഷ്യരെ വിഭജിക്കാൻ ഉപയോഗിക്കുന്ന മാനദണ്ഡങ്ങളേതും പരിഗണിക്കാതെ അബാലവൃദ്ധം ജനങ്ങളും ഒരുമിച്ചു കൂടുന്ന സമത്വത്തിന്റെ മഹാവിളംബരമാണിത്. ഐഹികമായ സകല അലങ്കാരങ്ങളും മാറ്റിവെച്ച്, മിനിമം വസ്ത്രത്തിലായി മനുഷ്യർ മുഴുവൻ ഈ പുണ്യഭൂമിയിൽ കൂടിയിരിക്കുന്നു. അറഫാ പ്രഭാഷണത്തിൽ തിരുനബി (സ്വ) പ്രഖ്യാപിച്ച ഒരുമയുടെയും സമത്വത്തിന്റെയും ലളിത ജീവിതത്തിന്റെയും വിനയത്തിന്റെയും പ്രായോഗിക സന്ദേശമാണ് അറഫാ ദിനം ലോകത്തിനു കൈമാറുന്നത്.
ഭക്തിയുടെ നിറവിൽ അഹങ്കാരത്തിന്റെ കണിക പോലുമില്ലാതെ നമ്രശിരസ്കരായി ലക്ഷക്കണക്കിനു മനുഷ്യർ ഭൂമിയോടു ചേർന്നു നടക്കുന്നു. ഏകനായ അല്ലാഹുവിനോട് ഇരക്കുന്നു. സ്രഷ്ടാവിന്റെ കൽപനകൾക്ക് മുന്നിലുള്ള പൂർണമായ വിധേയത്വവും അനുസരണയും പ്രഖ്യാപിക്കുന്നു. കണ്ണുനീരോടെ പാപമോചനം തേടുകയും ജീവിതത്തിന്റെ വിശുദ്ധി വീണ്ടെടുക്കുകയും ചെയ്യുന്നു. ഓരോ വിശ്വാസിയുടെയും മനസ്സ് ഇലാഹീ സ്മരണയിൽ അലിയുന്ന ഹൃദ്യമായ അനുഭവത്തിനാണ് ലോകം സാക്ഷ്യം വഹിക്കുന്നത്.
ഹജ്ജെന്ന കർമത്തിന്റെ ഓരോ ചലനനിശ്ചലങ്ങളും പൂർവികരുടെ പാവനമായ ഓർമകളെ പുതുക്കുന്നതാണ്. മനുഷ്യകുലത്തിന്റെ ആരംഭവും നബിമാരുടെ ത്യാഗനിർഭരമായ ജീവിതപാതയും കാരുണ്യത്തിന്റെയും സാഹോദര്യത്തിന്റെയും പാഠങ്ങൾ ഉൾക്കൊള്ളാൻ നമ്മെ പ്രാപ്തരാക്കും. അറഫയിൽ സംഗമിച്ചവരുടെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നോമ്പനുഷ്ഠിച്ചും അല്ലാതെയും പ്രാർത്ഥനയിൽ മുഴുകിയിരിക്കുന്നവരുടെയും സൽകർമങ്ങളെല്ലാം സർവശക്തനായ അല്ലാഹു സ്വീകരിക്കട്ടെ എന്ന് ആത്മാർത്ഥമായി ദുആ ചെയ്യുന്നു. ഈ പരിശുദ്ധ ദിനങ്ങൾ ആത്മാവിനെ ശുദ്ധീകരിക്കുന്നതാകട്ടെ.