20/04/2026
പാലോട്ട് മൂസക്കുട്ടി ഹാജി(ന:മ)
വഫാത്ത് ദിനം
ദുൽഖഅദ്. 3
=================
നൂറുൽ ഉലമഎം എ ഉസ്താദിന്റെ
സംയുക്ത കൃതികളിൽ നിന്ന്
പാലോട്ട് മൂസക്കുട്ടി ഹാജി (ന:മ)
കണ്ണൂർ സ്വദേശിയായിരുന്ന പാലോട്ടു മൂസക്കുട്ടി ഹാജി എന്ന
ത്യാഗിവര്യൻ സമസ്തയുടെ സ്ഥാപക കാലനേതാക്കളിൽ പ്രമുഖനാണ്. വിദ്യാർത്ഥിയായിരിക്കെ തന്നെ എന്റെ വന്ദ്യഗുരുവും മാതാമഹനുമായ അബ്ദുൽ ഖാദിർ ഹാജി മുസ്‌ലിയാർ മുഖേന ഹാജിയുമായി ബന്ധപ്പെടാൻ എനിക്ക് അവസരം ലഭിച്ചിരുന്നു. സുന്നത്ത് ജമാഅത്തിന്റെ പ്രവർത്തനരംഗത്ത് എന്റെ മാർഗ്ഗദർശി കൂടിയായിരുന്നു പാലോട്ട് മൂസക്കുട്ടി ഹാജി.
അഗാധമായ പഠനം, ദൃഢമായ വിശ്വാസം, ആദർശ പ്രചരണത്തിലെ ശുഷ്കാന്തി, ദീനീ സേവനം സ്വന്തം വ്യാപാര ജീവിതവുമായി കൂട്ടിയിണക്കി ചേർക്കുക തുടങ്ങിയ കാര്യങ്ങളിൽ മൂസക്കുട്ടി ഹാജി വ്യത്യസ്തനായിരുന്നു. ഭൗതികമായ യാതൊരു പ്രതിഫലേചയുമില്ലാതെ ദീനി പ്രവർത്തനം ഇബാദത്തായി കരുതിയ മഹാന്റെ മാതൃക അപൂർവ്വമത്രെ.' പാലോട്ട് മൂസക്കുട്ടി ഹാജി സൺസ് ' എന്ന പേരിൽ കാമ്പസാർ മൊയ്തീൻ മസ്ജിദിന്റെ മുൻവശത്തു സ്ഥാപിച്ച വ്യാപാര സ്ഥാപനം സ്വപുത്രൻ മുഹമ്മദ് കുഞ്ഞി സാഹിബ് ഇന്നും തുടരുന്നുണ്ട്. 'താജിറുൽ ഖുതുബി വൽഅത്വർ ' എന്നായിരുന്നു ബോർഡ് വെച്ചതെങ്കിലും മെതിയടി, മിസ് വാക്ക്, വെള്ള തൊപ്പി, തസ്ബീഹ് മാല, യൂനാനി മരുന്നുകൾ എന്നിവയുടെ കച്ചവടം കൂടി കൂട്ടത്തിൽ ഉണ്ടായിരുന്നു.
ളുഹ് ർ നിസ്കാരാനന്തരം നിത്യേന മസ്ജിദിൽ വെച്ച് സ്വന്തം നിലയിൽ ഹദീസ് ക്ലാസ് നടത്തുകയും പുതുതായി പൊട്ടിപ്പുറപ്പെട്ടു കൊണ്ടിരിക്കുന്ന ഖാദിയാനിയ്യ, സലഫിയ്യ, മൗദൂദിയ, മുതലായവയെ കാര്യകാരണസഹിതം നേരിടുകയും ചെയ്യുന്നതിൽ വ്യാപ്തനായിരുന്നു അദ്ദേഹം.
ആഗോളതലത്തിൽ പുത്തൻ പ്രസ്ഥാനക്കാരുടെ കണ്ഠകോടാലിയായിരുന്ന യൂസഫ്ന്നബ്ഹാനി, (ന:മ) അവർകളുടെ ശിഷ്യനായി 1912-1915 കാലത്ത് മദീനയിൽ താമസിച്ചു പഠിക്കുകയും അതിനിടക്ക് രണ്ടുതവണ ഹജ്ജ് കർമ്മം നിർവഹിക്കുകയും ചെയ്ത ഹാജി തിരികെ നാട്ടിലെത്തി ദീനി സേവനത്തിൽ ഏർപ്പെടുകയായിരുന്നു. ഖിലാഫത്ത് പ്രസ്ഥാനത്തിൽ
ഭാഗഭക്കായി പ്രവർത്തിച്ചിട്ടുണ്ട്.
ഖാദിയാനിസം മലബാറിൽ കാലു കുത്തിയത് 1918 ലായിരുന്നു. അന്നുമുതൽ അവരുടെ കുപ്രചരണം നടക്കുന്ന സ്ഥലം മണത്തറിഞ്ഞ് അവിടെ ചെന്ന് പ്രസംഗിക്കുന്നതും സ്വന്തം ചെലവിൽ ലഘുലേഖകളും നോട്ടീസുകളും പ്രസിദ്ധീകരിച്ചു വിതരണം ചെയ്യുന്നതും അദ്ദേഹത്തിന്റെ പതിവായിരുന്നു. ഖാദിയാനിസത്തിനെ കുറിച്ചുള്ള പുസ്തകങ്ങളും മറ്റും തന്നു പഠിക്കാൻ എനിക്കു പ്രചോദനം നൽകിയത് നന്ദിപൂർവ്വം ഓർക്കുന്നു. യൂസഫുന്ന ബ്ഹാനിയുടെ അമൂല്യ ഗ്രന്ഥങ്ങൾ പാരായണം ചെയ്തു വിലയിരുത്താൻ പ്രചോദനം നൽകിയതും ആ മഹാനായിരുന്നു. ജമാലുദ്ദീൻ അഫ്ഗാനി, മുഹമ്മദ് അബ്ദു, റഷീദ് രിളാ, മുതലായവരുടെ നവീന ചിന്താഗതികളും പിഴച്ച വാദങ്ങളും അതുവഴിഗ്രഹിക്കാൻ സാധിച്ചു. ഇമാം ശഅ്റാനിയുടെയു,
യൂസുഫ്ന്ന ബ്ഹാനിയുടെയും മഹൽ ഗ്രന്ഥങ്ങൾ പാരായണം ചെയ്ത് തസവുഫിന്റെയും സുന്നത്ത് ജമാഅത്തിന്റെയും മദ്ഹബുകളുടെയും അടിത്തറ ഭദ്രമാക്കണമെന്ന് ഈ അവസരത്തിൽ യുവ പണ്ഡിതന്മാരെ ഉണർത്താൻ ആഗ്രഹിക്കുന്നു.
1945-1946 കാലത്ത് കോഴിക്കോട് കുറ്റിച്ചിറ ഭാഗത്ത് ഖാദിയാനി പ്രവർത്തനം ചില സാധാരണക്കാരെ ആകർഷിക്കുന്നതറിഞ് അവിടെ ചെന്ന് ഏഴു ദിവസം നീണ്ടുനിന്ന
ഖണ്ഡന പ്രസംഗം നടത്തി. അതിനെതിരിൽ അവർ ഇറക്കുമതി ചെയ്ത എച്. എ അബ്ദുല്ലയുടെ മറുപടി പ്രസംഗം ജനങ്ങൾ പുച്ഛിച്ചു തള്ളുകയായിരുന്നു.
മീഞ്ചന്ത സമ്മേളനത്തിൽ ഖുതുബ പരിഭാഷ മുൻകറത്തായ ബിദ്അത്താണെന്നും ഒഴിവാക്കണമെന്നും പ്രമേയം പാസാക്കിയതുമുതൽ അംഗീകരിക്കാത്ത കണ്ണൂർ സിറ്റി മസ്ജിദിൽ ജുമുഅക്ക് പങ്കെടുക്കാതെ വളപട്ടണത്തേക്ക് ജുമുഅക്ക് പോവുകയായിരുന്നു പാലോട്ട്.
കണ്ണൂർ സിറ്റി മസ്ജിദിനടുത്ത് സ്ഥിരതാമസക്കാരനാണെന്നതോ അറക്കൽ സ്വരൂപത്തിന്റെ പ്രതാപ കാലമാണെന്നതോ നിലപാടെടുക്കുന്നതിൽ മൂസക്കുട്ടി ഹാജിയെ തെല്ലും സ്വാധീനിച്ചില്ല.
അറക്കൽ സ്വരൂപത്തിന്റെ നടപടിയെ എതിർത്തതിനാൽ പല പ്രത്യാഘാതങ്ങളും അനുഭവപ്പെട്ടെങ്കിലും ഉത്തമമായ വിശ്വാസദാർഢ്യം മൂലം ആ ത്യാഗിവര്യന്റെ കാലിടറിയില്ല.
നിസ്വാർത്ഥനായ ആ നേതാവ് 1953 ജൂലൈ 14 (ഹിജ്റ.1373 ദുൽഖഅദ്.3) ന് സിറ്റി ജുമാ മസ്ജിദിൽ സുബഹി നിസ്കാരത്തിലായിരിക്കെ ബോധരഹിതനാവുകയും അന്ന് രാത്രി 12 മണിയോടെ നമ്മോട് വിട പറയുകയും ചെയ്തു..