21/09/2023
ഭഗവാൻ ശ്രീനാരായണഗുരുദേവന്റെ 96-ാമത് മഹാസമാധി ദിനാചാരണം🙏
🙏ഭഗവാന്റെ മഹാസമാധി🙏
കന്നി 5-ാം തീയതി വന്നെത്തി. അന്ന് ഒരു ചാറ്റൽ മഴയുള്ള ദിവസമായിരുന്നു. പ്രകൃതി കണ്ണുനീർ പൊഴിച്ച് നിശ്ചേഷ്ടയായി നിന്നു. ഉച്ചയായപ്പോഴേയ്ക്കും മാനം ശരത്ക്കാലത്തേതുപോലെ നല്ലവണ്ണം തെളിഞ്ഞു. തൃപ്പാദങ്ങൾ കല്പിച്ച പ്രകാരം അന്ന് എല്ലാവർക്കും ഭക്ഷണം നല്കി. സായാഹ്നസൂര്യൻ പശ്ചിമാകാശത്തിലണഞ്ഞു. തത്സമയം ഗുരുദേവശിഷ്യനായ മാമ്പലം വിദ്യാനന്ദസ്വാമികൾ തൃപ്പാദസന്നിധിയിൽ 'യോഗവാസിഷ്ഠം ജീവന്മുക്തി പ്രകരണം' വായിച്ചുകൊണ്ടിരിക്കുകയായിരുന്നു.
സമയം ഏതാണ്ട് മുന്നേകാൽ മണിയോടടുത്തു. "നമുക്ക് നല്ല ശാന്തി അനുഭവപ്പെടുന്നു" എന്നരുളി, ഗുരു കിടക്കയിൽ എഴുന്നേറ്റിരിക്കുവാനൊരുങ്ങി. തൃപ്പാദശിഷ്യനായ അച്യുതാനന്ദസ്വാമികൾ ആ ദിവ്യകളേബരത്തെ താങ്ങിപ്പിടിച്ചു. അപ്പോൾ ശരീരം പദ്മാസനത്തിൽ ബന്ധിച്ചിരുന്നു.
1928 സെപ്റ്റംബർ 20 (1104 കന്നി 5) ശുക്ലഷഷ്ഠി, വ്യാഴാഴ്ച. ഉച്ചകഴിഞ്ഞ് 3:30. ശിവഗിരി വൈദികമഠത്തിലെ കിടക്കയിൽ ബ്രഹ്മചൈതന്യസ്വരൂപനായി ഇരിക്കുന്ന ആ മഹാഗുരുവിന്റെ തിരുസന്നിധിയിൽ ഉണ്ടായിരുന്ന തൃപ്പാദശിഷ്യന്മാർ ഉപനിഷത്സാരസർവ്വസ്വമായ 'ദൈവദശകം' ആലാപനം ചെയ്തു തുടങ്ങി. ഭഗവാന്റെ കല്പനപ്രകാരം മുൻപ് പലപ്പോഴും വിശ്രമവേളകളിൽ തൃപ്പാദഭക്തന്മാർ ആ പ്രാർത്ഥന ചൊല്ലാറുണ്ടായിരുന്നു. താൻ സജാതീയ വിജാതീയ സ്വഗതഭേദ ശൂന്യമായ പരബ്രഹ്മസ്വരൂപമാണെന്ന പരിപൂർണ്ണാനുഭൂതിയുടെ അഭയാവസ്ഥയിൽ സച്ചിദാനന്ദസ്വരൂപനായി പരംപൊരുളിൽ മൃദുവായ് മൃദുവായ് അമർന്നുകൊണ്ടിരുന്ന ആ ജീവന്മുക്തന്റെ തിരുസന്നിധാനത്തിൽ ശ്രീധർമ്മതീർത്ഥസ്വാമികൾ, സുഗുണാനന്ദഗിരിസ്വാമികൾ, അച്യുതാനന്ദസ്വാമികൾ, നരസിംഹസ്വാമികൾ തുടങ്ങിയ ശിഷ്യന്മാരും ബ്രഹ്മചാരികളും ചേർന്ന് തൃപ്പാദവിരചിതമായ ദിവ്യസ്തോത്രങ്ങൾ ഈണത്തിൽ ഭക്തിനിർഭരമായി ആലാപനം ചെയ്തുകൊണ്ടിരുന്നു. സാന്ദ്രവും ദിവൃവുമായ നിർവ്വാണത്തിന്റെ സാന്ദ്രസുന്ദരമായ പ്രശാന്തി എങ്ങും നിറഞ്ഞു വ്യാപിക്കവേ പ്രകൃതി ആ ഗുരു മൊഴികൾ സ്വയം ആമന്ത്രണം ചെയ്യുന്നതായി തോന്നിയത്രേ.
ആഴമേറും നിൻ മഹസ്സാ-
മാഴിയിൽ ഞങ്ങളാകവേ
ആഴണം വാഴണം നിത്യം
വാഴണം വാഴണം സുഖം.
അപ്പോൾ ഏകലോക കാരുണ്യം പ്രവചിച്ച ഭഗവാൻ ശ്രീനാരായണ പരമഹംസദേവന്റെ തൃക്കണ്ണുകൾ സാവധാനം അടഞ്ഞു. ഭഗവാൻ മഹാസമാധിസ്ഥനായി..