24/11/2017
കെട്ടുനിറ - നാല്പത്തൊന്ന് ദിവസമോ അല്ലെങ്കിൽ എടുക്കാൻ പറ്റുന്നിടത്തോളം ദിവസമോ വൃതമെടുത്ത് കെട്ട് നിറയ്ക്ക് തയ്യാറാകണം. സ്വന്തം ഭവനത്തിലോ ക്ഷേത്രത്തിലോ വച്ച് കെട്ട് നിറയ്ക്കാം. കെട്ട് നിറയ്ക്കാൻ ഗുരു സ്വാമിയെ കിട്ടിയില്ലെങ്കിൽ അമ്പലത്തിൽ വച്ച് നിറയ്ക്കുകയാണ് വേണ്ടത്. അമ്പലത്തിൽ ഏതെങ്കിലും ഗുരു ഭൂതന്മാരുടെ സഹായം കിട്ടുമല്ലോ. വീട്ടിൽ വച്ച് കെട്ട് നിറക്കുകയാണെങ്കിൽ ഗണപതി സുബ്രമണ്യൻ ശാസ്താവ് എന്നിവരെ സങ്കൽപ്പിച്ചു പീഠം വച്ച് കർപ്പൂര ആരാധന നടത്തിയാണ് കെട്ട് നിറ തുടങ്ങേണ്ടത്. കെട്ട് നിറയ്ക്ക് ഏറ്റവും ചുരുങ്ങിയതായി വേണ്ടത് ഒരു ഇരു മുടി (പൂജ സാധനങ്ങൾ വിൽക്കുന്ന കടയിൽ ഇരു മുടി വാങ്ങുവാൻ കിട്ടും, കിട്ടിയില്ലങ്കിൽ വലിയ നേരിയ ഇഴയടുപ്പമുള്ള തോർത്ത് വാങ്ങി രണ്ടായി മടക്കി തയ്ച്ചു നീള ഭാഗത്ത് നടുക്ക് ഒരടി വലുപ്പത്തിൽ തയ്ക്കാതിരുന്നാൽ ഇരു മുടിയാക്കാം), നാളികേരം ഇടുവാൻ പാകത്തിനുള്ള ഒരു സഞ്ചി, ഒരു പുതപ്പ്, മുദ്ര നിറയ്ക്കാൻ ഒരു തേങ്ങ, നിറച്ച് ഇറങ്ങുമ്പോഴും പതിനെട്ടാം പടിയുടെ താഴെ ചെന്നും ഉടയ്ക്കാൻ വേണ്ടി രണ്ട് നാളികേരം, ഉരി (ഏകദേശം 75 ഗ്രാം) ശുദ്ധമായ പശുവിൻ നെയ്യ്, രണ്ടര നാഴി (ഏകദേശം ഒരു കിലോ) ഉണക്കലരി, മൂന്ന് വെറ്റില, ഒരു അടയ്ക്ക, ഒരു ചെറിയ പാക്കറ്റ് കര്‍പ്പൂരം, ഒരു കോർക്ക്, സ്വൽപ്പം കോലരക്ക്, ചെറിയ കഷ്ണം പട്ട്, ചെറിയ പാക്കറ്റ് മഞ്ഞപ്പൊടി, കാൽ കിലോ ശർക്കര. നല്ലപോലെ വിളഞ്ഞതും താരതമ്യേനെ ചെറുതുമായ തേങ്ങകൾ പുറത്ത് നീണ്ടു നിൽക്കുന്ന ചകിരി നൂലുകൾ ചിരണ്ടി കളഞ്ഞു വൃത്തിയാക്കി എടുക്കണം. അതിൽ ഒരു തേങ്ങാ തുളച്ചു വെള്ളം കളഞ്ഞു വെയിലത്ത് വച്ച് ചെറുതായൊന്നു ഉണക്കി എടുക്കണം (മുദ്ര നിറയ്ക്കുവാൻ വേണ്ടി). കന്നി അയ്യപ്പന്മാർ കൂടെ ഉണ്ടെങ്കിൽ അവർക്ക് വേണ്ടി ചുവന്ന നിറമുള്ള ഇരുമുടി വാങ്ങണം.ഗുരുവിന്റെ ആജ്ഞയോടെയും സഹായത്തോടെയും മാതാ പിതാ ബന്ധു മിത്രാദികളുടെ സമീപത്തിരുന്നുമാണ് കെട്ട് നിറയ്ക്കേണ്ടത്. കെട്ട് നിറയ്ക്കാൻ ഇരിക്കുന്നതിനു മുമ്പ് ദേവതമാരെ തൊഴുത് ശബരി മല യാത്ര ശുഭമാക്കുവാൻ പ്രാർഥിക്കണം, മാതാ പിതാക്കൾക്കും ഗുരുവിനും പ്രായമുള്ള ബന്ധു ജനങ്ങൾക്കും ദക്ഷിണ നൽകി കാൽ തൊട്ടു വന്ദിക്കണം. കെട്ട് നിറക്കുന്ന സ്ഥലത്ത് ഇരുന്ന് രണ്ടു വെറ്റിലയും അടക്കയും ആദ്യം തന്നെ മുൻ കെട്ടിൽ നിക്ഷേപിക്കണം ഭഗവാനെ മനസ്സിൽ കരുതി നേരെത്തെ ഉരുക്കി വച്ച നെയ്യ് ഒരു ഗ്ലാസ്സിൽ എടുത്ത് ഗുരുവിനോട് മുദ്ര നിറയ്ക്കാനുള്ള നാളികേരം വാങ്ങി നെയ്യ് അതിനകത്തെയ്ക്ക് പതുക്കെ ഒഴിക്കണം. ഒഴിക്കുന്ന സമയത്ത് സ്വാമിയേ ശരണം അയ്യപ്പാ എന്ന ശരണ മന്ത്രം ഉരുവിട്ട് കൊണ്ടേയിരിക്കണം. നാളികേരത്തിൽ നെയ്യ് നിറഞ്ഞാൽ കോർക്ക് കൊണ്ട് അടച്ച് കോലരക്ക് ഉരുക്കി സീൽ ചെയ്യണം (ചില സ്ഥലങ്ങളിൽ മര കഷ്ണം ചെത്തിയെടുത്തു അടയ്ക്കുകയും പപ്പടം നനച്ചു സീൽ ചെയ്യുന്നതും കണ്ടിട്ടുണ്ട്). എന്നിട്ട് ശരണം വിളിയോടെ സഞ്ചിയിൽ ഇട്ട്, ഇരുമുടിയുടെ മുൻ കെട്ടിൽ നിക്ഷേപിക്കണം. ഒരു രൂപ നാണയം വെറ്റിലയിൽ പൊതിഞ്ഞു നൂൽ കെട്ടി കാണി പൊന്നായി മുൻ കെട്ടിൽ നിക്ഷേപിക്കണം. അതിനു ശേഷം അയ്യപ്പ സ്വാമിക്ക് ഏറ്റം പ്രിയങ്കരമായ കര്‍പ്പൂര ആരാധനയ്ക്ക് വേണ്ടിയുള്ള കര്‍പ്പൂരം മുൻ കെട്ടിൽ നിക്ഷേപിക്കണം. മൂന്ന് കൈ കുടന്ന ഉണക്കലരി മുൻ കെട്ടിൽ നിക്ഷേപിക്കണം അതിനു ശേഷം ബന്ധു മിത്രാദികൾ മൂന്ന് മുഷ്ടി വീതം ഉണക്കലരി മുൻ കെട്ടിൽ നിക്ഷേപിക്കണം. മാളികപ്പുറത്തമ്മയ്ക്ക് വേണ്ടി പട്ട്, മഞ്ഞപ്പൊടി, ശർക്കര എന്നിവ മുൻകെട്ടിൽ നിക്ഷേപിക്കണം ഇത്രയുമായാൽ മുൻ കെട്ട് കെട്ടാം. താൽപര്യമുണ്ടെങ്കിൽ ഭഗവാനും ദേവിയ്ക്കും നിവേദിക്കാൻ വേണ്ടി കദളി പഴം, മലർ പൊടി, ചന്ദനത്തിരി തുടങ്ങിയ പൂജാ സാധനങ്ങളും മുൻ കെട്ടിൽ നിറയ്ക്കാം നിർബന്ധമില്ല. പിൻ കെട്ട് ഭക്ഷണം ഉണ്ടാക്കാനുള്ള സാധനങ്ങൾ നിറയ്ക്കാനുള്ളതാണ്. ഇന്നത്തെ കാലത്ത് വഴി നിറയെ ഭക്ഷണ ശാലകൾ ഉള്ളത് കൊണ്ട് അവയൊക്കെ കരുതുന്നത് ബുദ്ധിമുട്ട് ആയിരിക്കുമല്ലോ അതുകൊണ്ട് പതിനെട്ടാം പടിയുടെ താഴെ അടിക്കാനുള്ള നാളികേരം മാത്രം നിക്ഷേപിച്ചാലും മതിയാകും. എങ്കിലും കുറച്ചു അരിയും (ഉണക്കലരി ബാക്കി ഉണ്ടെങ്കിൽ അതായാലും മതി) ലേശം പച്ചക്കറികളും മാളികപ്പുറത്ത് ഉരുട്ടുവാൻ വേണ്ടി ഒരു നാളികേരം കൂടിയും കരുതുന്നത് നല്ലതാണ്. ഇനി ഭദ്രമായി ഇരു മുടി കെട്ടണം അതിനു ഗുരുവിന്റെ സഹായം വേണ്ടതാണ് പരിചയമുള്ളവർ കെട്ടിയാൽ തലയ്ക്കു വേദന തോന്നാതെ, ചെറിയ അനക്കം കൊണ്ട് കെട്ട് താഴെ വീഴാതെ തലയിൽ തന്നെ ഇരുന്നു കൊള്ളും, എപ്പോഴും കൈ കൊണ്ടു പിടിക്കേണ്ട ആവിശ്യം ഇല്ല. കൂടെ വരുന്ന എല്ലാവരും കെട്ട് മുറുക്കി കഴിഞ്ഞാൽ ബന്ധു മിത്രാദികളോട് യാത്ര പറഞ്ഞ് ഉച്ചത്തിൽ ശരണം വിളിച്ചു കൊണ്ട് ഗുരുവരൻ എടുത്തു തരുന്ന ഇരുമുടി കെട്ട് ഭക്ത്യാദര പൂർവ്വം തലയിൽ വയ്ക്കണം. കെട്ടിന് മുകളിൽ എട്ടായി മടക്കിയ പുതപ്പ് ഇടണം (കെട്ട് താങ്ങുന്നതിനു മുമ്പ് രണ്ടായി മടക്കിയ ഒരു തോർത്ത് തലയിൽ കെട്ടുന്നത് നന്നായിരിക്കും).മല യാത്രയ്ക്ക് വരുന്ന എല്ലാവരും വരിയായി കെട്ട് നിറച്ച സ്ഥലം മൂന്നു തവണ വലം വച്ച് നാളികേരം ഉടയ്ക്കാൻ തയാറാക്കിയ കല്ലിലോ, സ്ഥലത്തോ തേങ്ങ അടിച്ചു തിരിഞ്ഞു നോക്കാതെ യാത്ര തിരിക്കണം. വീട്ടിൽ വച്ചാണ് കെട്ട് നിറയ്ക്കുന്നതെങ്കിൽ നാളികേരം അടിക്കുന്ന കല്ല് കുട്ടയോ അതു പോലെ എന്തെങ്കിലും വച്ച് മൂടിയിടണം. മല യാത്ര കഴിഞ്ഞു തിരിച്ചു വന്ന് തേങ്ങ അടിക്കുന്ന വരെ കല്ല് ശുദ്ധമായി സൂക്ഷിക്കേണ്ടത് വീട്ടിലുള്ളവരുടെ കടമയാണ്.മുന്‍ കെട്ടില്‍ ഈ ജന്മം ആര്‍ജ്ജിക്കേണ്ട പുണ്യങ്ങളും പിന്‍ കെട്ടില്‍ ഉപേക്ഷിക്കണ്ട പാപങ്ങളുമാണ്. യാത്രയില്‍ ഉടനീളം കുറേശ്ശെയായി പാപങ്ങള്‍ ഉപേക്ഷിച്ചു പതിനെട്ടാം പടിയ്ക്ക് താഴെ ചെല്ലുമ്പോഴേക്കും പിന്‍ കെട്ടില്‍ അവസാനമായുള്ള നാളികേരം അടിച്ചു ശൂന്യമായ പാപങ്ങളും നേടാനുള്ള പുണ്യവുമായി പടി കയറണം. സ്വാമിയെ ശരണമയ്യപ്പ........